Search this blog


Home About Me Contact
2009-07-30

ജപ്പാനിലേക്ക് ഒരു യാത്ര  

ജപ്പാനിലെ യക്കോഹാമ നഗരത്തില്‍ നടക്കാന്‍ പോകുന്ന നാലാമത് ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് PBFC 2009 (International Conference on Polymer Batteries and Fuel Cells)-ല്‍ എന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാന്‍ ഇന്ന് പോകുന്നതിനാല്‍ ആഗസ്റ്റ് പത്താംതീയതി വരെ ഈ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ വരുന്നതല്ലായിരിക്കും. ലോകത്തില്‍ അങ്ങിങ്ങായ് ചിതറികിടക്കുന്ന എട്ട് രാജ്യങ്ങളില്‍ ഇതിനോടകം സഞ്ചരിക്കാനും, ലോകത്തിന്റെ പലകോണുകളില്‍ നിന്നും എത്തുന്ന ശാസ്ത്രകാരന്മാരെ ഉള്‍ക്കൊള്ളുന്ന സദസ്സിനുമുപില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടങ്കിലും ഇന്നോളം ജപ്പാന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂവായിരത്തിലേറെ ദ്വീപുകള്‍ചേരുന്ന ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നായ ജപ്പാന്‍ സന്ദര്‍ശിക്കുക എന്ന എന്റെ ആഗ്രഹം ഇതോടുകൂടി സഫലമാകുകയാണ്. എഴുപത്തി അയ്യായിരത്തിലധികം വിദേശീയരെ ഉള്‍ക്കൊള്ളുന്ന, ജപ്പാനിലെ പ്രധാനപ്പെട്ട തുറമുഖ പട്ടണമായ യക്കോഹാമ നഗരത്തിലെ ഏറ്റവും മുന്തിയ കോണ്‍ഫറന്‍സ് സെന്ററായ യക്കോഹാമ സിമ്പോസിയയില്‍, ആഗസ്റ്റ് രണ്ടാം തീയതി മുതല്‍ ആറാം തീയതി വരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തി പങ്കുവയ്ക്കുന്ന ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ നഗരവും കോണ്‍ഫറന്‍സിന് ശേഷം സന്ദര്‍ശിച്ച് മടങ്ങി വരാനാണ് തീരുമാനിച്ചിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്തുവങ്കിലും രണ്ട് യാത്രാവിവരണങ്ങള്‍ മാത്രമേ ഇതിനോടകം എഴുതുവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതിനാല്‍, ജപ്പാന്‍ യാത്രാനുഭവങ്ങള്‍ തിരികെയെത്തിയ ശേഷം സമയം അനുവദിക്കുന്നുവങ്കില്‍ പങ്കുവയ്‌ക്കണന്ന ആഗ്രഹവുമായാണ് എന്റെ ഈ യാത്ര. ഈ ചെറിയ ഇടവേളക്കു ശേഷം വീണ്ടും കാണാമന്ന പ്രതീക്ഷയോടെ....

സസ്നേഹം നിങ്ങളുടെ സ്വന്തം ഞാന്‍

ചിത്രം: ഇവിടെനിന്ന്

2009-07-28

സ്വവര്‍ഗ പ്രണയികള്‍ ഉണ്ടാകുന്നത്  

തൊട്ടാല്‍ പൊള്ളുന്ന വിഷയമാണു സ്വവര്‍ഗ അനുരാഗം. നിയമങ്ങളും സാമൂഹിക ചുറ്റുപാടുകളും എതിരായ ഒരു സമൂഹത്തില്‍, വേശ്യാവ്യത്തിയെ പ്രോല്‍സാഹിപ്പിച്ചും, അവരുടെ അവകാശ സം‌രക്ഷണങ്ങള്‍ക്കുവേണ്ടിയും എണ്ണമറ്റ സന്നദ്ധ സംഘടനകള്‍ വാദിക്കുന്ന ഒരു സമൂഹത്തില്‍, അത്മസംഘര്‍ഷത്തിന് അടിപ്പെട്ട് ദ്വൈത വ്യക്തിത്വത്തിന് ഉടമകളായ് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നുമകന്ന് അന്തര്‍മുഖന്മാരായ് ജീവിക്കേണ്ടിവരുന്ന സ്വവര്‍ഗ്ഗ പ്രണയികള്‍ക്കു വേണ്ടി സംസാരിക്കുവാനോ, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനോ അധികം വ്യക്തികളോ സംഘടനകളൊ ഇനിയും മുന്നോട്ട് വന്നിട്ടില്ല. സ്വവ‌ര്‍ഗ പ്രണയികള്‍ക്കുവേണ്ടി സംസാരിച്ചാല്‍, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചാല്‍, തന്നെയും അവരിലൊരാളായ് സമൂഹം മുദ്രകുത്തുമോ എന്ന ഭയമാണ് പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. ഒരു പരിധിവരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഈ വിഷയത്തെകുറിച്ച് ഒരു പോസ്റ്റിടുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്ന ഘടകവും ഇതുതന്നെ. സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പല മതസംഘടനകളും സാമൂഹിക സംഘടനകളും അരയും തലയും മുറുക്കി മുന്നോട്ട് വന്നിട്ടുണ്ട്. സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണന്നോ നിയമം കൊണ്ടു ശരിവയ്‌ക്കപ്പെടേണ്ടതാണന്നോ ഞാന്‍ പറയുന്നില്ല. എന്നാല്‍ ജൈവശാസ്ത്രപരമായ ഈ വൈജാത്യം തുറുങ്കിലടയ്ക്കപ്പെടേണ്ട കുറ്റമാണെന്നു വിധിക്കുന്നവര്‍, അത് ഏതു ധാര്‍മികതയുടെ പേരിലായാലും ശരിവയ്ക്കപ്പെടേണ്ട ഒന്നല്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഒരേപോലെ അവകാശപ്പെട്ട ഈ ഭൂമിയില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ ജീവിക്കാന്‍ സ്വവര്‍ഗാനുരാഗികള്‍ക്കും അവകാശമുണ്ട്. അതിനെ നിയമംകൊണ്ടു നേരിടുന്നത്, ആത്മഹത്യയെ ക്രിമിനല്‍ കുറ്റമാക്കുന്നതുപോലുള്ള ഒരു വിഡ്ഡിത്തം മാത്രമാണ്.

മനുഷ്യരെ മനുഷ്യരാക്കുന്നത് മനുഷ്യത്വമാണ്. ഹിംസ്രജന്തുക്കളെപോലും പരിപാലിച്ച് ജൈവ സംതുലിതാവസ്ഥ നില നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹം, മാറിവരുന്ന സംസ്‌ക്യതികളെയും മാറ്റങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു സമൂഹം, സ്വവര്‍ഗ പ്രണയത്തിനെതിരെ പടവാളെടുക്കുന്നതിലെ ചേതോ വികാരം എന്താണന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. മനുഷ്യരുടെ സ്വഭാവസവിശേഷതകളെ ശ്ലീലവും അശ്ലീലവും എന്ന് വേര്‍തിരിക്കാതെ പലതരത്തിലുള്ള ജൈവിക വൈശേഷ്യങ്ങളുടേയും, അവയുടെ തുടര്‍ച്ചയുമായിട്ടാണ് ആധുനിക വൈദ്യശാസ്ത്രവും നരവംശ ശാസ്ത്രവും സിദ്ധാന്തീകരിച്ചികിരിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ രതിയും സമൂഹത്തില്‍ നിലനില്‍ക്കുന്ന ശ്ലീലം എന്ന് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്ന സമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ള ഒരു അപഭ്രംശമല്ല മറിച്ച്, ജീവശാസ്ത്രപരമായ അനേകം സ്വഭാവസവിശേഷതളില്‍ ഒന്നുമാത്രമാണ്. എന്നാല്‍ പൂരിപക്ഷം മനുഷ്യരും വലം കൈയ്യന്മാരായ് ജനിക്കുമ്പോള്‍, അതില്‍ ഒരു ന്യൂനപക്ഷം ഇടങ്കയ്യന്മാരായ് ജനിക്കുമ്പോലെ, സ്വവര്‍ഗനുരാഗവും സ്വവര്‍ഗ പ്രണയവും, ഒരു ജനിതക വാസനയാണന്നും, അതല്ല വളര്‍ച്ചയുടെ ഘട്ടാ ഘട്ടങ്ങളില്‍ പാരിസ്ഥികമായ സ്വാധീനങ്ങളുടെ ഫലമായ് ഉരുത്തിരിയുന്ന ഒരു സ്വഭാവ സവിശേഷതയാണ് എന്നും രണ്ട് അഭിപ്രായമാണ് പെതുവേ ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതില്‍ ജനിതകപരമായാണ് ഒരാള്‍ സ്വവര്‍‌ഗ്ഗഭോഗിയോ സ്വവര്‍ഗാനുരാഗിയോ ആയിതീരുന്നതങ്കില്‍ ജനിതക ഘടനയില്‍ മാറ്റം വരുത്തുകയന്നത് അസാധ്യമോ ആനാവശ്യമോ ആയ ഒന്നാണ്. പാരിസ്ഥികമായ സ്വാധീനങ്ങളില്‍, ഗര്‍ഭസ്ഥ ശിശുവായിരിക്കുന്ന നാള്‍ മുതലുള്ള ചുറ്റുപാടുകള്‍, വളരുന്ന പരിസ്ഥിതി, സൗഹ്യദം മുതലുള്ള വ്യക്തിവിനിമയങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീവിതത്തിലെ ഒറ്റപ്പെടല്‍, ഏകാന്തത എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര ഘടകങ്ങള്‍. എന്നാല്‍ യാഥാര്‍ത്ഥ്യം ഇവക്ക് രണ്ടിനുമിടയിലാണന്നു, അല്ലങ്കില്‍ ഇവരണ്ടിന്റെയും ഒരുമുച്ചുള്ള സ്വാധീനമോ ആണന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. ‍.

അങ്ങിനെ വരുമ്പോള്‍ സ്വവര്‍ഗാനുരാഗം എന്നത് ഒരു വ്യക്തിയുടെ മാനസിക വ്യാപാരമാണന്നോ, മാനസികാവസ്ഥയാണന്നോ പറയുവാന്‍ കഴിയുകയില്ല. എന്താണ് സ്വവര്‍ഗ്ഗ അനുരാഗം. നിങ്ങളില്‍ ആരെങ്കിലൂം എന്നെങ്കിലും സ്വവര്‍ഗഅനുരാഗി ആയിരുന്നിട്ടുണ്ടോ? ഒരു അര്‍ത്ഥത്തില്‍ പൂരിപക്ഷത്തിലും ഇങ്ങനെ ഒരു വികാരം കാണുന്നുവന്നതാണ് മനശാസ്ത്ര മതം. പ്രത്യേകിച്ച് കൗമാര കാലഘട്ടത്തില്‍ ഇത് കൂടുതല്‍ പ്രകടമാകുന്നു. എന്നാല്‍ ഇത് ഒരിക്കലും അതിരു വിട്ട ബന്ധമായോ അല്ലങ്കില്‍ രതിയിലേക്കോ എത്തപ്പെടുന്നില്ല എന്നുമാത്രം. ഒരാള്‍ തന്റെ തന്നെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നല്‍കുന്ന മാനസികമായ പിന്തുണ, സ്നേഹം, അടുപ്പം, വാല്‍സല്യം. വെറും സൗഹ്യദത്തില്‍ തുടങ്ങുന്ന ബന്ധങ്ങളാണ് എപ്പോഴും സ്വവര്‍ഗ പ്രണയമായ് രൂപാന്തരപ്പെടുന്നത്. തന്നെ മനസ്സിലാക്കുന്ന സുഹ്യത്ത്‍, തന്റെ കഴിവുകളേയും കഴിവുകേടുകളേയും അംഗീകരിക്കുമ്പോള്‍, സ്വന്തം വീട്ടിലും സമൂഹത്തില്‍ തന്നയും ഒറ്റപ്പെടുമ്പോള്‍, തന്റെ ചിന്തകള്‍ക്കും ചെയ്‌വനകള്‍ക്കും നല്‍കുന്ന അംഗീകാരം ഇവ ഒരേതോണിയിലെ യാത്രക്കാരന്നവണ്ണം വല്ലാതെ വലിച്ചടുപ്പിക്കുന്നു. പലപ്പോഴും ഇത്തരം ബന്ധങ്ങളാണ് അവരെ വിഷാദത്തില്‍ നിന്നും, ആത്മഹത്യയില്‍ നിന്നുപോലും പിന്തിരിപ്പിക്കുന്നത്.

എന്നും സ്വന്തം മകനെയോ മകളേയോ കോണ്‍വന്റ് സ്‌കൂളുകളിലോ, ബോര്‍ഡിങ്ങുകളിലോ നിര്‍ത്തി പഠിപ്പിക്കുക എന്നത് രക്ഷകര്‍ത്താക്കള്‍ക്ക് വലിയ അഭിമാനമാണ്. എന്നാല്‍ അവര്‍ സ്വന്തം കുഞ്ഞുങ്ങളെ ഭീതിപ്പെടുത്തുന്ന ഏകാന്തയിലേക്കും, അരക്ഷിതത്വത്തിലേക്കുമാണ് എറിഞ്ഞുകൊടുക്കുന്നത്. മാനുഷിക പരിഗണനയോ, സ്നേഹമോ ഇല്ലാത്ത വാര്‍‌ഡന്മാരുടേയും, പട്ടാളാചിട്ടകള്‍ മാത്രം പഠിപ്പിക്കുന്ന അധ്യാപകരുടേയും കീഴില്‍ വല്ലാത്ത മാനസിക സംഘര്‍‌ഷമാണ് അനുഭവിക്കേണ്ടി വരുന്നത്.

ഇത്തരം സ്‌കൂളുകള്‍ ബോര്‍‌ഡിംങ് സ്‌കൂളുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മോള്‍ഡിംങ് സ്‌കൂളുകള്‍ മാത്രമാണ്. വ്യക്തിത്വ വികസനം എന്നതിന് പകരം വ്യക്തിത്വ പാര്‍‌ശ്വീകരണവും ഹത്യകളുമാണ് നടക്കുന്നത്. ഇഷ്‌ടമുള്ള ഭാഷ പറയുവാനോ, വസ്ത്രം ധരിക്കുവാനോ, ഭക്ഷണം കഴിക്കുവാനോ എന്തിന് ഒന്ന് ഉറങ്ങുവാനോപോലുമുള്ള സ്വാതന്ത്യം നിഷേധിക്കപ്പെട്ട വ്യക്തികളായാണ് ഇവര്‍ വളര്‍ന്നു വരുന്നത്. ഒരു വശത്ത് സ്വന്തം ഇഷ്ടാനിഷ്ഠങ്ങള്‍. മറുവശത്ത് മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു വരാനുള്ള ശ്രമം. ഇതിനു രണ്ടിനുമിടയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അധ്യാപകര്‍. ഇതിനിടയില്‍ ആത്മസംഘര്‍ഷത്തില്‍ വീര്‍പ്പുമുട്ടി പുളയുകയാവും അവര്‍.

മറ്റുള്ളവരുടെ ചിട്ടക്കൊത്ത് ജീവിക്കുന്ന മരപാവകളായ് മാറുകയാണ് അവര്‍. ഒരോ ദിവസങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും മണിക്കണക്കിനാണ്. രാവിലെ അഞ്ചുമണിക്ക് അലാറാം മുഴങ്ങുമ്പൊള്‍ എഴുനേല്‍ക്കണം. ഹോം‌വര്‍ക്ക്, കുളി, പ്രഭാത ഭക്ഷണം, വസ്ത്ര ധാരണം എല്ലാറ്റിനും ബല്‍ മുഴങ്ങും. രാത്രി ഒന്‍പത് മണിക്ക് ലൈറ്റ് അണയും. ഉറക്കം വന്നാലും ഇല്ലങ്കിലും നൈറ്റ് ഡ്രസ് ധരിച്ച് കിടക്കണം. അതാണ് ചട്ടം.

ഉറക്കം വരാതെ കിടക്കുന്ന രാത്രികളില്‍ ചിന്തകള്‍ മനസ്സിനെ മഥിക്കും. ഓര്‍മ്മകള്‍, അരക്ഷിതത്വം, നിസഹായതകള്‍ ഇങ്ങനെ ഒരോന്നായി തികട്ടിവരും. അഛ്ചന്‍, അമ്മ, സഹോദരങ്ങള്‍, വീട് അങ്ങിനെ താന്‍ നഷ്ടപ്പെടുത്തുന്ന ഓരോന്നും കടന്നുവരും ചിന്തകളിലേക്ക്. ചില സമയങ്ങളില്‍ നിയന്ത്രണം വിട്ടുപോകും. ഒന്ന് ഉറക്കെ കരയണമന്നു തോന്നും. പക്ഷേ ശബ്‌ദം തൊണ്ടയില്‍ കുരുങ്ങിമരിക്കും. കരയുന്ന ശബ്‌ദം കേട്ടാല്‍ അതിനുള്ള ശിക്ഷ വേറെ വാങ്ങണം അതിനാല്‍ അടക്കി പിടിച്ച് തേങ്ങികരയും. അടുത്ത കട്ടിലില്‍ കിടക്കുന്ന സഹപാഠി അല്ലങ്കില്‍ സുഹ്യത്ത് അറിയുമ്പോള്‍ എണീറ്റ് വരും. പുതപ്പിനുള്ളില്‍ കെട്ടിപിച്ച് അല്ലങ്കില്‍ ഒരുതലോടലാല്‍ കൂട്ടിരിക്കും. ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. പിന്‍ഡ്രോപ്പ് സയലന്‍സാണ്.

പക്ഷേ ആ ഒരു തലോടല്‍, ആശ്ലേഷം അത് തരുന്ന ആശ്വാസം, വാക്കുകളാല്‍ അതു വിവരിക്കാന്‍ കഴിയില്ല. പിന്നെ എപ്പോഴങ്കിലും സ്വകാര്യതയുള്ള, മിണ്ടാന്‍ അനുവാദമുള്ള നേരത്താവും എന്തിനാണ് കരഞ്ഞത് എന്ന് ചോദിക്കുന്നത്. പലപ്പോഴും ഒന്നും മിണ്ടാതെ മറ്റെന്തിനെകുറിച്ചങ്കിലും സംസാരിക്കും. വിണ്ടും ഇതു തുടരും. പിന്നെ ഒരു ദിവസം മനസ്സു തുറക്കും. അങ്ങനെ പതുക്കെ അടുക്കും. വ്യസനിച്ചിരിക്കുമ്പോള്‍ ഹേയ് സാരമില്ലടാ എന്ന ഒരു വാക്ക്, ഒരു തലോടല്‍, ഒരു ആലിഗനം അതിന്റെ ബലത്തിലാവും പിന്നീടുള്ള ദിവസങ്ങള്‍ മുന്നോട്ട് പോകുന്നത്. പലപ്പോഴും അതില്‍ ലൈഗികതക്കായിരിക്കില്ല മുന്തൂക്കം. എന്നാല്‍ പലപ്പോഴും കെട്ടിപിടിക്കും ഉമ്മവയ്‌ക്കും, ഒരേ പുതപ്പിനുള്ളില്‍ വാര്‍ഡന്റെ കണ്ണുവെട്ടിച്ചു ആലിംഗന ബദ്ധരായ് ഉറങ്ങും. പതുക്കെ ചില ബന്ധങ്ങള്‍ ലൈംഗികതയിലേക്ക് വഴിമാറും. .

കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍, ഏകാന്തത, ഒറ്റപ്പെടല്‍, സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ ശൂന്യമായ വീട്, വഴക്കിടുന്ന അച്ഛനമ്മമാര്‍, കാര്‍ക്കശ്യമായ ചിട്ടകള്‍, സ്നേഹം പ്രകടിപ്പിക്കാത്ത രക്ഷിതാക്കള്‍, ബന്ധുക്കളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമുള്ള പറിച്ചെറിയല്‍, ഇതിന്റെ ഒക്കെ ഒരു ബൈ പ്രോഡകറ്റുകൂടിയാണ് സ്വവര്‍ഗാനുരാഗികളും സ്വവര്‍ഗഭോഗികളും. ഇതിനിടയില്‍ രാത്രികാലങ്ങളില്‍ വാര്‍ഡന്മാര്‍ സ്വന്തം മുറിയിലേക്ക് കൂട്ടികൊണ്ടുപോയി അവരുടെ ഇച്ഛാനുവര്‍ത്തികളാക്കപ്പെടുന്ന കുട്ടികള്‍. അവിവാഹിതരായ ക്രിസ്ത്യന്‍ മിഷണറിമാരുടെ മേല്‍നോട്ടത്തില്‍ നടത്തികൊണ്ടുപോകുന്ന ബോയ്സ് ഹോസ്റ്റലുകളില്‍ ഇത്തരം അനുഭവങ്ങള്‍ അപൂര്‍‌വ്വമല്ല. പാപഭാരം തോന്നുന്ന ആദ്യ അനുഭവങ്ങള്‍ ആരോടും പറയാന്‍ കഴിയാതെ വരുന്ന കുട്ടികള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ സാവധാനം ആസ്വദിച്ചു തുടങ്ങുന്നു. പിന്നീട് ഒരിക്കലും കരകയറാനാവാത്ത സ്വവര്‍ഗ ഭോഗത്തിന്റെ ഗര്‍ത്തത്തിലേക്കാവും ഇവര്‍ എടുത്തെറിയപ്പെടുന്നത്.

ഇവിടെ ആരയാണ് നമ്മള്‍ കുറ്റപ്പെടുത്തുക? സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടോ, ദുരഭിമാനത്തിന്റെ പരിപ്രേക്ഷ്യതയാലോ നമ്മുടെ കുഞ്ഞുങ്ങളെ അരക്ഷിതത്വത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്ന രക്ഷകര്‍ത്താക്കളയോ? ഭയപ്പെടുത്തുന്ന ഏകാന്തതയിലും അനാഥത്വത്തിലും വീര്‍പ്പുമുട്ടുമ്പോള്‍ സ്‌നേഹത്തിന്റെ പട്ടുനൂലുകളാല്‍ ബന്ധിച്ച് സ്വവര്‍ഗ പ്രണയത്തിന്റെ കയങ്ങളിലേക്ക് സ്വയം ഊളിയിടുന്ന കുട്ടികളെയോ? അടിച്ചേല്പിക്കുന്നതോ അടക്കിവച്ചനുശീലിക്കുന്നതോ ആയ ബ്രഹ്മചര്യം വഴി ജന്മസിദ്ധമായ ലൈംഗികവാസനയെ പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയാത്ത വാര്‍ഡന്മാരയോ?. ഉത്തരം എന്തുതന്നയായാലും പാമ്പിനും, പഴുതാരക്കും, പട്ടിക്കും, പൂച്ചക്കും, മാനിനും, മയിലിനും ജീവിക്കാന്‍ അവകാശമുള്ള ഈ ഭൂമിയില്‍, വേശ്യാവ്യത്തിയും, ബഹുഭാര്യാത്വവും അംഗീകരിച്ചുകൊടുക്കുന്ന സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ഈ ഭൂമിയില്‍ അവരയും സ്വൈരമായ് ജീവിക്കാന്‍ അനുവദിക്കുക. നിയമങ്ങളുടേയും മതങ്ങളുടേയും ചങ്ങലകള്‍കൊണ്ട് ബന്ധിച്ച് ഒരുതീണ്ടാപാടകലെ നിര്‍ത്താതെ അവരയും സമൂഹത്തിന്റെ ഭാഗമായ് അംഗീകരിക്കുക. അതല്ലേ മനുഷ്യത്വം?.

ഒരു അനോണിമസ് കമന്തിന്റെ ചുവടുപിടിച്ച് എഴുതിയത്
ചിത്രം: ഇവിടനിന്നും.

കന്യകാത്വം വില്‍‌പനക്ക്  

കന്യകാത്വം വില്‍ക്കുന്നത് ഇന്ന് തരംഗം ആയികൊണ്ടിരിക്കുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ ഇരുപത്തഞ്ചു ലക്ഷം പൗണ്ടിനു തന്റെ കന്യകാത്വം വെബ്‌ സൈറ്റില്‍ ലേലത്തിനു വച്ച അമേരിക്കന്‍ സുന്ദരി നതാലി ഡൈലന്റെ പാത പിന്‍തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ചില്‍ വെബ്‌ സൈറ്റിലൂടെ തന്റെ കന്യകാത്വം വില്‍പനയ്‌ക്ക് വച്ച് പതിനെട്ടുകാരിയായ റുമേനിയന്‍ വിദ്യാര്‍ത്ഥിനി അലീന പേര്‍സി സമ്പാദിച്ചത് ആറരലക്ഷം രൂപ (8782 പൗണ്ട്). അന്ന് www.gesext.de എന്ന വെബ്‌സൈറ്റില്‍ തന്റെ വിദ്യാഭ്യാസത്തിനാവശ്യമായ 37 ലക്ഷം രൂപയ്‌ക്കു വേണ്ടി ഈ വിദ്യാര്‍ത്ഥിനി തന്റെ കന്യകാത്വം ലേലത്തിനു വയ്ക്കുകയായിരുന്നു. സ്റ്റുഡന്റ് വിസയുമായി കംപ്യൂട്ടര്‍ പഠനത്തിന് ജര്‍മനിയിലെത്തിയ അലീന, ജര്‍മ്മനിയിലെ ഭാരിച്ച ചിലവുകള്‍ താങ്ങാനാവാതെ ഒരു റെസ്റ്റോറന്റില്‍ പാര്‍‌ട്ട് ടൈം ജോലി നോക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വിദ്യാഭ്യാസത്തിനാവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് കന്യകാത്വം വില്‍ക്കാന്‍ തയ്യാറായത്.

“I am a 108lbs, 5ft 6in tall, brown-eyed Romanian girl. I don’t smoke and own a certificate from a gynaecologist which says I’m a virgin. I want my first time to be special and not very abrupt. I want to meet a gentle, respectful and generous man.” എന്ന പരസ്യ വാചകത്തില്‍ നാല്‍‌പത്തഞ്ചുകാരനായ ഇറ്റാലിയന്‍ വ്യവസായി പതിനായിരം യൂറോയ്‌ക്ക് ലേലം ഉറപ്പിക്കയായിരുന്നു. അലീന കന്യകയാണെന്നു തെളിയിക്കാന്‍ രണ്ടുവട്ടം വൈദ്യപരിശോധന നടത്തുകയും, വെനീസിലേക്കുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടയുള്ള ചെലവുകള്‍ അയാള്‍ തന്നെ വഹിക്കുകയും ചെയ്‌തു. വെനീസിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ കരാര്‍ അനുസരിച്ച് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന് അലീന പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ഇരുപത്തെട്ടുകാരിയായ എവലിന്‍ ഡ്യൂനോസ്‌ മാതാവിന്റെ ചികിത്സയ്‌ക്കായി കന്യകാത്വം വില്‍പനക്ക് വച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പരസ്യം ഇന്റര്‍നെറ്റില്‍ നല്‍കിക്കഴിഞ്ഞു. നിരവധിപേര്‍ ഇന്റര്‍നെറ്റിലൂടെ വില പറഞ്ഞുകൊണ്ടിരിക്കുന്നു. രണ്ട്‌ മില്ല്യണ്‍ പൗണ്ട്‌ ആണ്‌ എവലിന്‌ ഇതിനകം ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയുടെ വാഗ്‌ദാനം. പക്ഷേ കന്യകയാണെന്ന്‌ തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കണമന്നും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് തയ്യാറാകണമന്നുമുള്ള നിര്‍ദ്ദേശം ലേലത്തില്‍ പങ്കെടുക്കുന്നവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങിയ എലിവിന്‍, എച്ച്. ഐ. വി ബാധിതനല്ല എന്ന സര്‍ട്ടിഗഫിക്കേറ്റ് ഹാജരാക്കുന്ന പക്ഷം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് തയ്യാറാണന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്വഡോറില്‍ നിന്നും കുടിയേറിയ എവലിന്‍ അല്‍ഷിമേഴ്‌സ്‌ രോഗിയായ മാതാവിന്റെ ചികിത്സാര്‍ത്ഥമാണ് തന്റെ കന്യകാത്വം വില്‍ക്കുന്നത്‌.

ചിത്രം. ഇവിടനിന്ന്

2009-07-27

ഫയര്‍ ഫോക്സ്‌ മലയാളത്തില്‍  

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ബ്രൗസറുകള്‍ ഒരുക്കാനുള്ള മത്സരം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. നിലവിലുള്ള ബ്രൗസറുകള്‍ പരമാവധി നവീകരിച്ച് കൂടുതല്‍ ഉപയോക്താക്കളെ വശീകരിച്ച് പിടിച്ചു നിര്‍ത്താനാണ് ഒരോരുത്തരുടേയും ശ്രമം. അതിന്റെ ഭാഗമെന്നോണം ബ്രൗസിങ് രംഗത്ത് വിപ്ലവം സ്യഷ്ടിച്ച മോസില്ല ഫയര്‍ ഫോക്സ്‌ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍ ഇപ്പോള്‍ മലയാളത്തിലും ലഭ്യമാക്കിയിരിക്കുന്നു. മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് വേഗത്തില്‍ ലോഡ് ചെയ്ത് വളരെ സുഗമമായും മലയാളം വായിക്കാന്‍ കഴിയുമന്നതാണ്‌ ഇതിന്റെ സവിശേഷത.‍ ഇപ്പോള്‍ വിന്‍ഡോസ്‌ വേര്‍ഷന്‍ ഇവിടെ നിന്നും ലിനക്സ്‌ വേര്‍ഷന്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ്‌ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്‌.

2009-07-26

വിഷാദത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ട് ഇല്ലാതായ ആല്‍ഡ്രിന്‍  

പ്രശാന്തിയുടെ കടലിനരികെ ഒരു പരുന്തായി പറന്നിറങ്ങി ശീത യുദ്ധത്തില്‍ സോവിയറ്റ് യൂണിയനുമേല്‍ വിജയം കൊയ്‌ത ബഹിരാകാശയാത്രയില്‍, ചന്ദ്രനില്‍ ആദ്യം കാലുകുത്താന്‍ കഴിയാതെപോയ എഡ്വിന്‍ ആല്‍ഡ്രിന്‍ സ്വന്തം ജീവിതത്തില്‍ ഭീകരമായ തോ‌ല്‍‌വിക്ക് കീഴടങ്ങുകയായിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ചെത്തി, സാഹസിക നേട്ടത്തിന്റെ മണം മാറും മുന്‍പേ വിഷാദ രോഗത്തിനടിപ്പെട്ട്, മുഴുകുടിയനും, തൊഴില്‍ രഹിതനുമായ് തന്നോട് തന്നെ പൊരുതി ജീവിതത്തിലെ സുവര്‍ണ്ണ നാളുകള്‍ മുഴുവന്‍ പരാജയത്തിന്റെ കൈയ്പുനീര്‍ കുടിച്ച് ജീവിതത്തിലും രണ്ടാമനായ് അരങ്ങൊഴിയേണ്ടവനായ് തീര്‍ന്നു ആല്‍ഡ്രിന്‍. ഇവയെല്ലാം റിട്ടേണ്‍ ടു എര്‍ത്ത്‌ എന്ന ആത്മകഥയിലും, അടുത്തിടെ എഴുതിയ മാഗ്‌നിഫിസെന്റ്‌ ഡിസൊലെയ്‌ഷന്‍ എന്ന ഓര്‍മക്കുറിപ്പിലും അദ്ദേഹം പറയുന്നുണ്ട്‌. അപ്പോളോ-11-ന്റെ കമാന്‍ഡറായിരുന്നിട്ടും ചന്ദ്രനില്‍ ആദ്യമായ് കാലുകുത്താന്‍ കഴിയാതെ, രണ്ടാമനന്ന പ്രതിച്‌ഛായയില്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ നിഴലായ് തീരേണ്ടി വന്നതിന് തനിക്കു തന്നയും പിന്നെ നീല്‍ ആംസ്‌ട്രോങ്ങിനും ഒരിക്കലും മാപ്പുനല്‍കാന്‍ കഴിഞ്ഞില്ല ആല്‍‍ഡ്രിന്. ചന്ദ്രനില്‍ വെച്ച്‌ ബൈബിളിലെ ഉല്‍പ്പത്തി പുസ്‌തകം വായിച്ചതിന്റെയും, വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന്റെയും പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു ഈ ബഹിരാകശകന്. ചന്ദ്രന്റെ ഉപരിതലത്തില്‍ ചിലവഴിച്ച ഒന്നരമണിക്കൂറിനെ പറ്റി സംസാരിക്കാന്‍ കാശ് വേണമന്ന് എപ്പോഴും ആവശ്യപ്പെടുന്ന ആല്‍ഡ്രിന്‍ പാതാളത്തോളം തകര്‍ന്നുപോയ ജീവിതത്തെ കുറിച്ച് ഭ്രാന്തമായ് വാചാലനാവും.

അദ്ദേഹത്തിന്റെ ആത്മകഥയില്‍ ജീവിതത്തില്‍ പരാജിതനായ് തീര്‍ന്നതിന്റെയും, ചന്ദ്രനില്‍ സംഭവിച്ചതിനെ കുറിച്ചും വിശദമായ് വിവരിക്കുന്നുണ്ട്. ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണം പൂര്‍ത്തിയാക്കിയപ്പോള്‍ ചന്ദ്ര വാഹനത്തിലേക്ക് പ്രവേശിക്കുവാനുള്ള നിര്‍ദ്ദേശം ഹ്യൂസ്‌റ്റണിലെ കണ്‍‌ട്രോള്‍ റൂമില്‍ നിന്നുമെത്തി. പെട്ടന്ന് നീല്‍ ആംസ്‌ട്രോങ് 'ദേ നോക്കൂ ആല്‍ഡ്രിന്‍.....' എന്ന് ഒച്ചവച്ച് തന്റെ ശ്രദ്ധതിരിച്ചുകൊണ്ട്, അതിനിടയില്‍ കിട്ടിയ നൊടിയിടനേരം കൊണ്ട് അപ്പോളോ-11-ല്‍ നിന്ന് ചന്ദ്രവാഹനത്തിലേക്കുള്ള വാതിലിനരികിലേക്ക് കുതിച്ചു. 'ഞാനാണ് വാതിലിനടുത്ത്, അതുകൊണ്ട് ഞാന്‍ ആദ്യം പോകാം' വാതിലിനടുത്ത് നിന്ന് വിജയശ്രീലാളിതനെപോലെ സ്വതസിദ്ധമായ് ചിരിച്ചുകൊണ്ട് നീല്‍ പറഞ്ഞു. അപ്പോളൊ-11-ല്‍ നിന്നും ചന്ദ്രവാഹനത്തിലേക്കുള്ള ഇടുങ്ങിയ വതിലിലൂടെ നിരങ്ങി നീങ്ങുമ്പോഴാണ് കാര്യത്തിന്റെ ഗൗരവത്തെപറ്റി എനിക്ക് ബോധോദയമുണ്ടാകുന്നത്. ഇനി എനിക്ക് രണ്ടാമതേ ഇറങ്ങാനാകൂ. കടുത്ത നിരാശയാല്‍ എന്റെ അന്തരംഗം ചുട്ടുപൊള്ളി. ജീവിതത്തില്‍ ആദ്യമായ് എന്നോട് തന്നെ വെറുപ്പുതോന്നിയ നിമിഷങ്ങള്‍. ചന്ദ്രവാഹനത്തിലേക്ക് പ്രവേശിച്ച ഉടനെതന്നെ, ഞാന്‍ അപ്പോളോ 11-ല്‍ മോഡ്യൂള്‍ പൈലറ്റാണന്നോ, കമാന്‍ഡറാണന്നോ പോലും പരിഗണിക്കാതെ നീല്‍ വാഹനത്തിന്റെ നിയന്ത്രണം ചാടിയെടുത്തു. വാഹനം ചന്ദ്രനിലേക്ക് താഴ്‌ന്നുകൊണ്ടിരിക്കുമ്പോള്‍ ഡാഷ് ബോര്‍ഡില്‍ നിന്ന് ലാന്‍ഡിംഗിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഞാന്‍ വായിച്ചുകൊടുത്തു. നിലം തൊട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഞാനായിരുന്നങ്കില്‍ മുപ്പത് സെക്കന്റ് എങ്കിലും മുന്‍‌പേ ലാന്‍ഡ് ചെയ്തേനെ".

ഈഗിള്‍ ലാന്റ് ചെയ്‌തതും, ഞാന്‍ മുന്‍പേ എന്ന് വിളിച്ചുകൂവികൊണ്ട് നീല്‍ ചന്ദ്രനിലേക്ക് കാലെടുത്തു കുത്തി. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു 'മനുഷ്യന് ഇതൊരു ചെറിയ കാല്‍ വെയ്‌പ്, മാനവ രാശിക്കോ വന്‍ കുതിച്ചു ചാട്ടം'. നീലിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി തരിച്ചുപോയി. ചന്ദ്രനില്‍ കാലു കുത്തുമ്പോള്‍ താന്‍ പറയാന്‍ കരുതിവച്ചിരുന്ന വരികള്‍ മോഷ്‌ടിച്ചെടുത്തതും പോരാഞ്ഞ് അത് തെറ്റിച്ചും പറഞ്ഞിരിക്കുന്നു. ഇനി ചന്ദ്രനില്‍ കാലു കുത്തുന്ന എന്റെ ചരിത്ര നിമിഷത്തില്‍ പറയാന്‍ ഈ അവസാന നിമിഷത്തില്‍ എന്തങ്കിലും ആലോചിച്ചുണ്ടാക്കണം. നിരാശയുടെയും വിഷാദത്തിന്റെയും നിസഹായതയുടെയും ചുഴിയില്‍ പെട്ട് അവസാനം പറഞ്ഞത് "ലാന്‍ഡ് ചെയ്‌തപ്പോള്‍ നിങ്ങള്‍ ആ കമ്പി അല്‍‌പം വളച്ചു നീല്‍..' എന്നും.

ചന്ദ്രനിലേക്ക് പോയ നിസാരന്മാരായ മനുഷ്യരായിട്ടായിരുന്നില്ല, നിമിഷങ്ങള്‍ കൊണ്ട് അതിപ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിയ ചന്ദ്രനെ കീഴടക്കിവന്ന അല്‍ഭുത ജീവികളായിട്ടായിരുന്നു ഞങ്ങള്‍ ഭൂമിയില്‍ തിരിച്ചെത്തിയത്. സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര ഗംഭീരമായിട്ടായിരുന്നു ഞങ്ങള്‍ക്കുള്ള സ്വീകരണം ഒരുക്കിയിരുന്നത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലേക്ക് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ, ഔദ്യോഗിക ബഹുമതികളോടുകൂടി ആനയിച്ചികൊണ്ടുപോകുമ്പോള്‍, എന്റെ മനസ്സില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന തീക്കനലിനെ ഊതി പെരുപ്പിച്ചുകൊണ്ട് പ്രസിഡന്റ് നിക്‌സണ്‍ പറഞ്ഞ വാക്കുകള്‍ 'നീലിനോടും മറ്റു രണ്ടുപേരോടും മാനവ രാശി കടപ്പെട്ടിരിക്കുന്നു' എന്നത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. തിരിച്ചറിയപ്പെടാത്തവന്റെ പ്രശസ്‌തി എനിക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. ഞാന്‍ കുടിച്ചു തുടങ്ങി. ശാന്തതയോടയും സന്തോഷത്തോടയും ഒരു അരുവിപോലെ ഒഴുകുകൊണ്ടിരുന്ന ജോവാനുമായുള്ള എന്റെ ദാമ്പത്യ ബന്ധം തകര്‍ന്നു. ഞങ്ങളുടെ പ്രശസ്‌തി മുതലാക്കാന്‍ നാസ ഞങ്ങളെ ഒരു ലോക പര്യടനത്തിനയച്ചു. ഇറ്റലിയന്‍ സുന്ദരിയായ ജിന ലോലാ ബ്രിജഡയോടൊപ്പം ന്യത്തം ചെയ്യാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടു. നുരഞ്ഞുപൊന്തുന്ന മദ്യ ചഷകം കൈയ്യിലേന്തി,വാദ്യത്തിന്റെ മുറുകുന്ന താളത്തിനൊപ്പം ചുവടുവയ്‌ക്കുമ്പോള്‍, താമര വള്ളി പോലുള്ള കൈകളാല്‍ വരിഞ്ഞുകൊണ്ട് അവള്‍ എന്റെ കാതില്‍ മന്ത്രിച്ചു 'നിങ്ങളുടെ ചുവടുകള്‍ വളരെ മനോഹര മായിരിക്കുന്നു നീല്‍...'. എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വാക്കുകള്‍. ചൊവ്വയിലേക്ക് 200 പേരെ ഒന്നിച്ചയക്കാനുള്ള എന്റെ സ്വപ്‌ന പദ്ധതിയില്‍ നാസ താല്‍‌പര്യം കാട്ടിയില്ല. എല്ലാം തകര്‍ന്നവനെപോലെ മദ്യത്തിന്റെ ലഹരിയില്‍ എന്നെ ഞാന്‍ തളച്ചിട്ടു. ജോലി സ്ഥലത്ത് കാര്യങ്ങള്‍ ദിവസം ചെല്ലുംതോറും വഷളായി. ഒടുവില്‍ ഒന്നുമില്ലാതെ നാസയോട് വിടപറഞ്ഞു. മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങല്‍ ഇല്ലാതെ സെക്കന്റ് ഹാന്‍ഡ് കാര്‍ ഡീലറുടെ ഷോറൂമില്‍ ഞാന്‍ എന്റെ പ്രശസ്‌തി വിറ്റു. 'Buy a Second Hand Car from the Second Man on the Moon' എന്ന പരസ്യ വാചകത്തിന്റെ കീഴിയില്‍ പണിയെടുത്തു. ദിനം പ്രതി എന്റെ കുടി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പതുക്കെ അല്‍ക്കഹോളിക് അനോണിമസം എന്നെ ഗ്രസിച്ചു തുടങ്ങി. ആ നാളുകളില്‍ മദ്യത്തിന്റെ ലഹരിയില്‍ ഞാന്‍ പറഞ്ഞു തുടങ്ങി 'ഞാന്‍ നീല്‍ ആംസ്‌ട്രോങ്, മുഴുക്കുടിയന്‍'. മദ്യത്തിന്റെയും വിഷാദത്തിന്റെയും ചുഴിയിലും മലരിയിലും മുങ്ങികൊണ്ടിരുന്ന എന്നിലേക്ക് സ്‌‌നേഹത്തിന്റെ വിത്തുകള്‍ പാകി സുന്ദരിയായ ലൊയിസ് കടന്നു വന്നു. നാശത്തിന്റെ പടുകുഴിയിലേക്ക് കടപുഴകി വീണുകൊണ്ടിരുന്ന എന്നെ 'ഞാനെന്താണന്ന് സ്വയം അംഗീകരിക്കാന്‍ പഠിപ്പിച്ചതിന്' ഞാന്‍ എന്നും ലോയിസിനോട് കടപ്പെട്ടിരിക്കുന്നു. കമാന്‍‌ഡ് മോഡ്യൂളില്‍ വെറുതേ പൊങ്ങികിടന്ന് തിരിച്ചു പോരേണ്ട ഗതികേട് ഉണ്ടായില്ലല്ലോ, രണ്ടാമനായങ്കിലും ചന്ദ്രധൂളികള്‍ തട്ടി തെറിപ്പിച്ച് ലോകം കീഴടക്കിയില്ലേ' എന്ന അവളുടെ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു തുടങ്ങി. ഒടുവില്‍ ലോയിസ് പറഞ്ഞതാണ് ശരി എന്ന് ഞാന്‍ പ്രഖ്യാപിച്ചു. 'സ്വന്തം പേരില്‍ ഒരു കാര്‍ട്ടൂണ്‍ കഥാ പാത്രം പോലുമില്ലല്ലോ നീല്‍ ആംസ്‌ട്രോങ്ങിന്'' എന്ന് പറഞ്ഞ് ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു. പിന്നീട് ലോയിസിനെ വിവാഹം ചെയ്ത് കാലിഫോര്‍ണിയയിലെ ലൂണാ ബീച്ചിലെ വീട്ടിലേക്ക് പറിച്ചു നട്ടു ആല്‍ഡ്രിന്‍. 1988-ല്‍ എഡ്വിന്‍ ആല്‍ഡ്രിന്‍ ജൂനിയര്‍ എന്ന പേര് ഒന്നുകൂടി പരിഷ്‌കരിച്ച് എഡ്വിന്‍ എന്നത് എടുത്തുകളഞ്ഞ് ആ സ്ഥാനത്ത് വിളിപ്പേരായിരുന്ന ബസ് ചേര്‍ത്ത് ബസ് ആല്‍‍ഡ്രിന്‍ ജൂനിയറായി. 1930 ജനവരി 20ന്‌ ന്യൂ ജഴ്‌സിയിലെ ഗ്ലെന്‍ റിഡ്‌ജില്‍ ജനിച്ച ആല്‍ഡ്രിന്‍, കൊറിയന്‍ യുദ്ധത്തില്‍ പൈലറ്റായി സേവനം ചെയ്‌ത പരിചയവുമായാണ്‌ ബഹിരാകാശ സഞ്ചാരിയായത്‌. 1966 നവംബര്‍ 12-ന് ജെമിനി-12 ലായിരുന്നു ആദ്യ ബഹിരാകാശ സഞ്ചാരം.

Picture caption: Picture 1: Edwin "Buzz" Aldrin, Lunar Module pilot of Apollo 11 speaks during a panel discussion on the Apollo legacy at the Newseum in Washington on July 20, 2009.

Picture Caption: Picture 2: Neil Armstrong (L) and Edwin Eugene "Buzz" Aldrin, Jr., speak together as they honored during the 40th anniversary of their Apollo 11 flight which put the first man on the moon on Capitol Hill in Washington on July 21, 2009.

അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: ഒന്ന് ഇവിടെനിന്നും, രണ്ട് ഇവിടെ നിന്നും

2009-07-25

ചന്ദ്രനെതൊട്ട ആദ്യമനുഷ്യര്‍ക്ക് എന്ത് സംഭവിച്ചു?  

നാലുപതിറ്റാണ്ട് മുന്‍പ്, ചന്ദ്രമണ്ഡലത്തിലെ അനന്തതയോളം പുരാതനമായ മൗനം ഭേദിച്ച് ചന്ദ്രനില്‍ കാലുകുത്തിയ ധൈര്യശാലികളായ നീല്‍ ആംസ്‌ട്രോംങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ മൈക്കിള്‍ കോളിന്‍സ് എന്നീ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം എന്തു സംഭവിച്ചു? അമ്മൂക്കഥകളിലെന്നോണം തന്നെ തൊട്ടശുദ്ധമാക്കിയ മനുഷ്യനുമേല്‍ ചന്ദ്രന്‍ ചൊരിഞ്ഞ ശാപത്തില്‍ നശിച്ചുപോയവരാണോ ഈ ശാസ്ത്രകാരന്മാര്‍? കുറ്റം ചെയ്യുന്നവന് ശിക്ഷ കൂടുതല്‍ കൂട്ടുനില്‍ക്കുന്നവന് കുറവ് എന്ന ലോക നിയമത്തെ ഓര്‍മ്മിപ്പിക്കുമാറ്, ഉപരിതലത്തില്‍ സ്പര്‍ശിക്കാതെ, തന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്ന മനുഷ്യരുടെ ചെയ്‌വനകള്‍ക്ക് സാക്ഷിയായി ലൂണാന്‍ മോഡ്യൂളില്‍ പൊങ്ങികിടന്ന മൈക്കിള്‍ കോളിന്‍സിന് മേല്‍ ചന്ദ്രന്‍ ചൊരിഞ്ഞ ശാപവര്‍ഷത്തിന്റെ കഠിന്യം കുറവായിരുന്നുവോ എന്നു സംശയമുളവാക്കുന്നു, ചന്ദ്രനിനെ കീഴടക്കി തിരിച്ചുവന്ന ഈ മൂന്നുമനുഷ്യരുടെ പിന്നീടുള്ള ജീവിതം. 1969 ജൂലൈ 20-ല്‍ അമ്പിളിമാമനെതൊട്ട്, തിരിച്ചെത്തിയ നീല്‍ ആംസ്‌ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കിള്‍ കോളിന്‍സും അതിപ്രശസ്തിയുടെ ചുഴലികാറ്റിലേക്കാണ് എടുത്തെറിയപ്പെട്ടത്. മൂവരുടേയും ജീവിതം പിന്നീട് ഒരിക്കലും പഴയതുപോലെയായില്ല. ലക്ഷക്കണക്കിനാളുകളുടെ സ്നേഹാദരങ്ങളോടെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലേക്കുള്ള ആനയിക്കല്‍, ആട്ടോഗ്രാഫിനായ് പിന്തുടരുന്ന ആരാധകര്‍, ജനലക്ഷങ്ങല്‍ പങ്കെടുക്കുന്ന സ്വീകരണങ്ങള്‍, ലോകത്തിന്റെ എല്ലാ കോണുകളിലേക്കുമുള്ള പര്യടനങ്ങള്‍, യാത്രകള്‍, എപ്പോഴും പിന്തുടരുന്ന പത്രങ്ങള്‍, മീഡിയ പ്രവര്‍ത്തകര്‍. എന്നിട്ടും മൂവരും അധികനാള്‍ നാസയില്‍ തുടര്‍ന്നില്ല. അടുത്ത രണ്ടൂവര്‍ത്തിനുള്ളില്‍ മൂവരും നാസ വിട്ട് തട്ടകം മറി.

നീല്‍ ആംസ്‌ട്രോംങ്-മൗനത്തിന്റെ മാഹാനിദ്രയില്‍

കൊറിയന്‍ യുദ്ധകാലത്ത്, നാവിക സേനാ പൈലറ്റായും, 1966-ല്‍ ജെമിനി എട്ടിന്റെ കമാന്‍ഡ് പൈലറ്റായ് ആദ്യ ബഹിരാകാശ യാത്ര നടത്തിയ അനുഭവ സമ്പത്തുമായുമാണ് നീല്‍ ‍ആംസ്‌ട്രോങ് ചന്ദ്രനിലേക്ക് പുറപ്പെട്ടത്. എന്നാല്‍ സ്വയം തീര്‍ത്ത അഗാധമായ മൗനത്തിന്റെയും, ഭീതിപ്പെടുത്തുന്ന ഒറ്റപ്പെടലിന്റെയും മഹാസമുദ്രത്തിലേക്ക് ഊളിയിട്ടു പോകാനായിരുന്നു ആദ്യമായ് ചന്ദ്രനെ സ്പര്‍ശിച്ച ആ മനുഷ്യന്റെ വിധി. ഓഹായോയിലെ വാപാകെന്റ-യില്‍, 1930 ആഗസ്‌ത്‌ 5-ന്‌ ജനിച്ച നീല്‍ ആംസ്‌ട്രോങ്, ചന്ദ്രനില്‍ കാലുകുത്തിയ ആദ്യമനുഷ്യന്‍ എന്ന വാനോളമുയര്‍ന്ന പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് മൗനത്തിന്റെ അഗാധമായ നീലിമയിലേക്ക് അത്മഹത്യാപരമായ് ഒളിച്ചോടുകയായിരുന്നു. 'മൗഷ്യന് ഒരു കാല്‍‌വെയ്‌പ്, മാനവരാശിക്കോ വന്‍ കുതിച്ചു ചാട്ടം' എന്ന് ചന്ദ്രനില്‍ നിന്നും ഭൂമിയിലെ മനുഷ്യരോട് വിളിച്ചുപറഞ്ഞ നിമിഷം മുതല്‍, നീല്‍ ആംസ്‌ട്രോങ്ങില്‍ എന്തക്കയോ രാസമാറ്റം സംഭവിച്ചുതുടങ്ങുകയായിരുന്നു.

മുന്‍പും പിന്‍പും നോക്കാതെ പണം വാരിയെറിഞ്ഞുകൊണ്ടുള്ള ഒരു കളിയായിരുന്നു അപ്പോളോ-11-ന്റെ കുതിച്ചുചാട്ടം. ഇന്നത്തെ മൂല്യം വച്ച് ലക്ഷം കോടിഡോളര്‍ [അന്‍പത ലക്ഷം കോടി രൂപ] കൊണ്ടുള്ള ഞാണിന്മേല്‍ കളി. നാലു ലക്ഷത്തിലധികം ജനങ്ങള്‍ വിശ്രമമെന്തന്നറിയാതെ ഏതാണ്ട് ഒന്‍പത് വര്‍ഷകാലം പണിയെടുത്തു. അപ്പോളൊ-11 നിര്‍മ്മിച്ച ന്യൂജേഴ്‌സിയിലെ തൊഴിലാളികള്‍ ദിവസവും വൈകിട്ട് അഞ്ചുമണിക്ക് പണി നിര്‍ത്തി മുന്‍‌വാതിലിലൂടെ പുറത്തിറങ്ങി, പിന്‍‌വാതിലിലൂടെ അകത്തുകയറി പാതിരാവെളുക്കോളം പണിയെടുത്തു. ഇത്രയധികം പണവും വിയര്‍പ്പും ചിലവിട്ടിട്ട് അവസാനം അതില്‍ കയറി ചന്ദ്രനില്‍ ഇറങ്ങിയന്ന ഒറ്റകാര്യം കൊണ്ട് എല്ലാ പ്രശസ്തിയും എനിക്കാവുന്നതെങ്ങിനയന്നു ചോദിച്ചുകൊണ്ട് സ്വയം തീര്‍ത്തെടുത്ത കൊക്കൂണിനുള്ളിലേക്ക് സ്വയം ഒതുങ്ങുകയായിരുന്നു നീല്‍ ആംസ്‌ട്രോങ്ങ്. പിന്നീട് അദ്ദേഹം ആര്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയില്ല. എവിടയും പ്രസംഗിച്ചില്ല. കഴിവതും പ്രശസ്തിയില്‍ നിന്നും മറ്റെല്ലാ തിരക്കുകളില്‍ നിന്നും വിട്ടു നിന്നു.

1971-ല്‍ നാസയില്‍ നിന്നും വിടപറഞ്ഞ്, അദ്ദേഹം, സിന്‍സിനാറ്റി സര്‍‌വകലാശാലയില്‍ പ്രൊഫസറായി ജോലി സ്വീകരിച്ചു. ജോലിയില്‍ പ്രവേശിച്ച ആദ്യദിവങ്ങളില്‍ മണികൂറുകളോളം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായ് ഒപ്പിട്ടുകൊടുക്കുകയായിരുന്നു നീല്‍ ആംസ്‌ട്രോങ്ങിന്റെ ജോലി. സ്വസ്തമായ് സര്‍‌വ്വകലാശാലാ കാമ്പസില്‍ കൂടി നടക്കാന്‍പോലും ആരാധകര്‍ അദ്ദേഹത്തെ വിട്ടില്ല. എവിടേക്കു പോയാലും ചുറ്റും ഓടികൂടുന്നവരുടെ എണ്ണമറ്റ ചോദ്യങ്ങള്‍. ഒന്നിനും അദ്ദേഹം മറുപടി പറഞ്ഞില്ല. അടച്ചുപൂട്ടി തന്റെ ഓഫീസ് മുറിയിലിരുന്നാല്‍, പുറത്ത് മനുഷ്യ പിരമിഡുകള്‍ തീര്‍ത്ത് മുകളിലുള്ള ജനലിലൂടെ ആളുകള്‍ എത്തിനോക്കി. ഒടുവില്‍ എല്ലാം മതിയാക്കി ജന്മനാട്ടിലേക്ക് തിരിച്ചുപോയി. ചന്ദ്രനില്‍ എന്തു സംഭവിച്ചുവന്നോ, ചന്ദ്രനില്‍ കാലുകുത്തിയപ്പോഴും, അവിടെ ചന്ദ്രധൂളികള്‍ പറത്തി നടന്നപ്പോഴും തനിക്ക് എന്തു തോന്നി എന്നും ഒരിക്കലും അദ്ദേഹം ആരോടും പറഞ്ഞില്ല. 1994-ന് ശേഷം ആര്‍ക്കും ആട്ടോഗ്രാഫ് നല്‍കിയില്ല. കഴിഞ്ഞ നാല്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു തവണ മാത്രമാണ് അദ്ദേഹം ടി. വി പരിപാടികളില്‍ പങ്കെടുത്തത്. തന്റെ കയ്യൊപ്പ് പതിനായിരക്കണക്കിന് ഡോളറുകള്‍ക്ക് വിറ്റു കാശാക്കി. ബഹിരാകാശ യാത്രികരുടെ ആരാധകര്‍ക്ക് തന്റെ മുടി വില്‍ക്കുന്നു എന്ന പരാതിയുമായ് 2005-ല്‍ മുടിവെട്ടുകാരനെതിരേ കോടതിയില്‍ പരാതി നല്‍കി. ഇപ്പോള്‍ ഓഹായോയിലെ സിന്‍സാനിറ്റിയിലെ ഇന്ത്യന്‍ ഹില്‍സ് എന്ന ചെറുപട്ടണത്തില്‍ എല്ലാ തിരക്കില്‍ നിന്നും ഒഴിഞ്ഞ് അദ്ദേഹം ഒറ്റപ്പെട്ട് ജീവിക്കുന്നു.
തുടരും.........
Picture caption: Astronaut Neil Armstrong, the first human to step on the Moon on July 20, 1969, speaks during a lecture in honor of Apollo 11 at the National Air and Space Museum in Washington, Sunday, July 19, 2009.
അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: ഇവിടെ നിന്ന്

2009-07-22

ചന്ദ്രയാത്രക്ക് നാല്‍‌പത് വയസ്സ്  

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട്‌ നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു‌. ഇന്നോളം മനുഷ്യന്‍ നടത്തിയ ഏറ്റവും സാഹസികമായ പര്യവേഷണമായിരുന്നു മൂന്നു മനുഷ്യരെ പരലോകത്തേക്കയച്ച അമേരിക്കന്‍ ഐക്യ നാടുകളുടെ ഈ ദൗത്യം. എന്നാല്‍ സോവിയറ്റ് യൂണിയനും അമേരിക്കന്‍ ഐക്യനാടുകളും തമ്മിലുള്ള ശീതസരത്തിന്മേല്‍ വിജയം നേടാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ഈ ആകാശയാത്ര എന്നതാണ് ഇതിലെ ഏറ്റവും രസാവഹമായ കാര്യം. സ്‌പുട്‌നിക്‌-1നും, സോവിയറ്റ്‌ വോസ്‌റ്റോക്‌-1നും ഒപ്പം യൂറി ഗഗാറിനെയും ബഹിരാകാശത്തെത്തിച്ച സോവിയറ്റ്‌ യൂണിയനെ തോല്‍പ്പിക്കാന്‍ അന്നത്തെ യു. എസ്‌ പ്രസിഡന്റ്‌ ജോണ്‍ എഫ്‌. കെന്നഡിയുടെ മുന്നില്‍ ഇതല്ലാതെ വേറെ വഴികണ്ടില്ല. 'ഈ പതിറ്റാണ്ട്‌ തീരുംമുമ്പ്‌ മനുഷ്യനെ ചന്ദ്രനിലിറക്കി സുരക്ഷിതനായി തിരിച്ചെത്തിക്കും' എന്ന് സോവിയറ്റ് യൂണിയനെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്കന്‍ ഐക്യനാട് ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും ശക്തനായ പ്രസിഡന്റ് , വെടിയേറ്റ് മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 1961, മെയ് 26-ന് പ്രഖ്യാപിച്ചു. പക്ഷേ നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനില്‍ യു. എസ്‌. പതാക നാട്ടിയതും രണ്ടര മണിക്കൂര്‍ സമയം നടന്നതും കാണാന്‍ കെന്നഡി ഉണ്ടായിരുന്നില്ല. 1969 ജൂലായ്‌ 21-ന്‌ 'മിസ്റ്റര്‍ പ്രസിഡന്റ്‌, ഈഗിള്‍ ഹാസ്‌ ലാന്‍ഡഡ്‌ ' എന്ന് ആരോ എഴുതിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവുമോ?

നീല്‍ ആംസ്‌ട്രോങ്ങും, എഡ്വിന്‍. ഇ. ആല്‍ഡ്രിന്‍ ജൂനിയറും, മൈക്കല്‍ കോളിന്‍സും പേടകത്തിലേക്ക് കാലെടുത്തു വയ്‌ക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടിന്റെ ഹ്യദയമിടിപ്പിന്റെ താളം മുറുകി. സെക്കന്റില്‍ ആയിരം ഗ്യാലന്‍ ഇന്ധനം എരിച്ചുതള്ളിക്കൊണ്ട്‌ 1969 ജൂലായ്‌ 16-ലെ പ്രഭാതത്തില്‍, പ്രാദേശിക സമയം 9.32-ന്, സാറ്റേണ്‍-v, ഈഗിള്‍ എന്ന ഓമനപേരിട്ടു വിളിച്ച അപ്പോളോ 11മായി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നപ്പോള്‍ ഹ്യദയാഘാത്തില്‍ ചിലര്‍ മരിച്ചുവീണു. പക്ഷഘാതത്തില്‍ ചിലര്‍ തളര്‍ന്നു വീണു. സമ്മര്‍ദ്ദം താങ്ങാനാവാതെ ലക്ഷങ്ങള്‍ വാവിട്ടു നിലവിളിച്ചു. വൈറ്റ് ഹൗസിലെ ഓവല്‍ ആഫീസിലിരുന്ന പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണും, ദശലക്ഷകണക്കിന് ജനങ്ങളും,ടി. വിയില്‍ കണ്ടുകൊണ്ടിരുന്ന വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പത്തുലക്ഷത്തിലധികം ജനങ്ങള്‍ കെന്നഡി സ്‌പെ‌യ്‌സ് സെന്ററിനടുത്ത് തടിച്ചുകൂടിയിരുന്നു.

ചന്ദ്രനിലിറങ്ങുക എന്ന സ്വപ്‌ന ദൗത്യവുമായ് മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ ബഹിരാകാശ യാത്ര. മൂന്നു മനുഷ്യരേയും വഹിച്ചുകൊണ്ട് അന്ന് സാറ്റന്‍-v കുതിച്ചുയര്‍ന്നത് ചരിത്രത്തിലേക്കായിരുന്നു. ഹ്യദയം പൊട്ടിപോകുന്ന ആകാംഷയുടെ നീണ്ട മൂന്നു ദിവസങ്ങള്‍ക്കൊടുവില്‍ ജൂലായ്‌ 20-ന്‌ ആ ചെറുപേടകം ചന്ദ്രനിലിറങ്ങാന്‍ ഇടം തേടി നടന്നു. പെട്ടെന്ന്‌ അപായസൂചന നല്‍കി വാഹനത്തിലെ മഞ്ഞവെളിച്ചം തുടരെ മിന്നി. അമൂല്യമായ ഇന്ധനം എരിഞ്ഞു തീരുന്നു. ചന്ദ്രനരികെ, അതിനെ തൊടാനാകാതെ. എല്ലാം അവസാനിച്ചുവന്ന് തോന്നിയ നിമിഷങ്ങള്‍. കാലുകുത്താനിടം കാണാതെ അപ്പോഴും ഈഗിള്‍ ചന്ദ്രനുചുറ്റും കറങ്ങി നടന്നു. ഒരുമിനിറ്റു നേരംകൂടി പറക്കാനുള്ള ഇന്ധനം മാത്രം ബാക്കി. ഈഗിള്‍ ഇനിയും ചന്ദ്രനെ തൊട്ടിട്ടില്ല. ആകാക്ഷയുടേയും പ്രാര്‍ത്ഥനകളുടേയും ഒടുവില്‍ കോര്‍ഡിനേറ്റഡ് യൂണിവേഴ്‌സല്‍ സമയം 20. 17-ന്, വെറും ഇരുപത്തിയഞ്ച് സെക്കന്‍ഡ് കൂടി മാത്രം കത്താനുള്ള ഇന്ധനവുമായി ഈഗിള്‍ ചന്ദ്രോപരിതലം തൊട്ടു. ഫ്ലോറിഡയിലെ പ്രാദേശിക സമയം രാത്രി 10.56-ന് ചന്ദ്രനില്‍ ആദ്യമായ് മനുഷ്യന്‍ കാലുകുത്തി. അങ്ങനെ നീല്‍ ആംസ്‌ട്രോങ് ചന്ദ്രന്റെ ആദമായി. അവിടെ നിന്ന്‌ ആദം ഭൂമിയോട്‌ വിളിച്ചു പറഞ്ഞു: 'മനുഷ്യന്‌ ഒരു കാല്‍വെപ്പ്‌; മനുഷ്യരാശിക്ക്‌ ഒരു കുതിച്ചു ചാട്ടം'. നീണ്ട നാല്‍‌പത് കൊല്ലങ്ങള്‍ കടന്നുപോയിട്ടും മനുഷ്യരാശി കുതിച്ചു ചാടിയില്ല. പുത്തന്‍ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും, ചന്ദ്രനില്‍ പുതിയ പഠനങ്ങള്‍ക്കും തുടക്കമാവുമെന്നു കരുതിയ അപ്പോളോ 11-ന്റെ യാത്ര തുടര്‍ന്നു പത്തുപേരെകൂടി ചന്ദ്രനിലെത്തിച്ചുകൊണ്ട്, നടന്ന നാലു‌ യാത്രകളിലായ്, മൂന്നു മനുഷ്യരുടെ അസാമാന്യ ധീരതയുടെയും വൈദഗ്‌ധ്യത്തിന്റെയും തെളിവും സാങ്കേതികവിദ്യയുടെ നേട്ടവും മാത്രമായൊതുങ്ങി. ശീതയുദ്ധത്തില്‍ സോവിയറ്റ്‌ യൂണിയനുമേല്‍ വിജയം നേടുക-റഷ്യക്കാര്‍ക്കു മുമ്പേ ചന്ദ്രനിലെത്തുക- എന്ന ലക്ഷ്യം നിറവേറ്റിയതോടെഅമേരിക്കയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ അവസാനിച്ചു. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സാറ്റേണ്‍ v-യുടെ, നിര്‍മാതാവ്‌ വെര്‍നെര്‍ വോണ്‍ ബ്രൗണിന്റെ 'സമുദ്ര ജീവികള്‍ കരയിലേക്കിഴഞ്ഞുകയറിവന്ന പരിണാമത്തിന്റെ നിമിഷത്തിനു തുല്യം ഈ നിമിഷം' എന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകളെ വെറും ജല്‍‌പനങ്ങളായ് അവശേഷിപ്പിച്ചുകൊണ്ട് അവസാനിച്ചത് ബഹിരാകാശ പര്യവേഷണത്തെപ്പറ്റിയുള്ള ലോകത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളായിരുന്നു.
തുടരും........


അവലംബം. വിക്കിപീഡിയ, മാത്യഭൂമി, മലയാള മനോരമ
ചിത്രം: വിക്കിപീഡിയ ഒന്ന്, രണ്ട്


കാവ്യ മാധവന്‍ വിവാഹമോചനത്തിന് തയ്യാറെടുക്കുന്നു  

ഈ കഴിഞ്ഞ ഫബ്രുവരിയില്‍ കര്‍ണ്ണാടകയിലെ മൂകാംബിക ക്ഷേത്രത്തില്‍ വിവാഹിതയായ മലയാള നടി കാവ്യമാധവന്‍ വിവാഹ മോചനത്തിന്റെ നടപടി ക്രമങ്ങള്‍ക്കായി കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനെ സമീപിച്ചു. ഒരുവര്‍ഷമങ്കിലും പിരിഞ്ഞു ജീവിച്ചങ്കില്‍ മാത്രമേ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്ന മറുപടിയാണ് അഡ്വകേറ്റ് നല്‍കിയത് എന്നറിയുന്നു. വിവാഹാനന്തരം കുവൈത്തില്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയോടൊപ്പം താമസമാക്കിയ കാവ്യ, കഴിഞ്ഞ ഒരു മാസമായി നീലേശ്വരത്ത് സ്വന്തം വീട്ടില്‍ താമസിക്കയായിരുന്നു. വിശദ വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.

വിവാഹം തീരുമാനമായ ശേഷം മുതല്‍ ഇവര്‍ തമ്മില്‍ ആശയപരമായ് പൊരുത്തകേടുകള്‍ ഉണ്ടായിരുന്നുവന്നും, എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇടപെട്ട് വിവാഹത്തിലെത്തിക്കുകയുമായിരുന്നു എന്ന് കാവ്യയുമായ് അടുപ്പമുള്ളവര്‍ പറയുന്നു. മാധ്യമത്തിലൂടെ മം‍ഗല്യത്തെകുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ നവംബര്‍ ആറിന് വെളിപ്പെടുത്തിയ കാവ്യ അവസാന നിമിഷം പിന്മാറാന്‍ കഴിയാതെ വിവാഹത്തിന് തയ്യാറാകുകയായിരുന്നു. വിവാഹശേഷം പൊരുത്തക്കേടുകള്‍ മൂര്‍ച്‌ഛിച്ചതോടെ, ഇത്തരുണത്തില്‍ കലഹിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലന്നുവന്ന സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതന്നാണ് അറിയാന്‍ കഴിഞ്ഞത്. നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റിലെ ടെക്നിക്കല്‍ അഡ്വൈസറായ, കായംകുളം സ്വദേശി നിഷാല്‍ ചന്ദ്ര കഴിഞ്ഞ ഫബ്രുവരി അഞ്ചിനായിരുന്നു, മലയാളത്തിന്റെ ശാലീനസുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സിനിമയെ മനസ്സിലാക്കന്‍ കഴിയുന്നയാളെ വിവാഹം കഴിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടന്നു പറഞ്ഞ കാവ്യയെ മധുവിധുകഴിയും മുന്‍പേ വിവാഹമോചനത്തിലേക്കെത്തിച്ചതിന്റെ കാരണം എന്താണന്നതിനെ കുറിച്ച് ഇരു കുടുംബങ്ങളുടെയും ഭാഗത്തു നിന്നോ കാവ്യയുടെ ഭാഗത്തുനിന്നോ ഒരു വിശദീകരണം ലഭ്യമായിട്ടില്ല. ഗോസിപ്പുകള്‍ മെനയുകയും അത് ആസ്വദിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. എന്നാല്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗോസിപ്പ് എന്നതിനപ്പുറം കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. താരങ്ങളുടെ ഇടയില്‍ വിവാഹമോചനം ഒരു പുതുമയല്ലങ്കിലും, കാവ്യയുടെ കാര്യത്തില്‍ അങ്ങിനെ കാണാന്‍ ആരാധകര്‍ക്കു കഴിയുന്നില്ല്ല.

24 July 2010 (Update)

ചലച്ചിത്ര താരം കാവ്യാ മാധവന്‍ വിവാഹമോചന ഹര്‍ജി നല്‍കി. എറണാകുളം കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം പ്രത്യേക ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രണ്ടാമത്തെ ഹര്‍ജി നല്‍കിയത്.

ഭര്‍ത്താവും വീട്ടുകാരും വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാനസ്സികവും ശാരീരികവുമായി പീഡിപ്പിച്ചു. കുവൈറ്റിലെത്തിയ ശേഷം വീടിന് പുറത്തിറങ്ങാന്‍ പോലും സമ്മതിച്ചില്ല. പലപ്പോഴും ഭക്ഷണം പോലും തരാതെയും പീഡിപ്പിച്ചു. ദുബായില്‍ ഭര്‍ത്താവിന്റെ സഹോദരന് വേണ്ടി വീട് വാങ്ങാന്‍ നിര്‍ബന്ധിച്ചു. തന്റേതായി 550 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടിലുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2009 ഫിബ്രവരി അഞ്ചിനായിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രനും തമ്മില്‍ വിവാഹം നടന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസം തുടങ്ങി. കുവൈത്തിലാണ് നിഷാല്‍ ജോലി ചെയ്യുന്നത്. തനിക്കും കുടുംബത്തിനുമെതിരെ കാവ്യയുടേതായി പത്രങ്ങളില്‍ വന്ന പരാമര്‍ശങ്ങള്‍ പരസ്യമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര അടുത്തിടെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മാധ്യമങ്ങളുടെ നുണപ്രചരണം  

ഹോട്ട് ഡോഗിനെ ചൂടുള്ള പട്ടിയാക്കി മലയാളിക്ക് ദേശാഭിമാനി വിളമ്പിയങ്കില്‍ ഇപ്പോള്‍ എലിയെ പുലിയാക്കി ആഘോഷിച്ചത് മലയാളം മാധ്യമങ്ങള്‍ മുഴുവനായിട്ടാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍‌ഘ്യമേറിയ സൂര്യഗ്രഹണം എന്ന ശാസ്‌ത്ര പ്രതിഭാസത്തെ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വന്നപ്പോള്‍ ഇനി 123 വര്‍ഷങ്ങള്‍ക്ക് ശേഷംമേ അടുത്ത സൂര്യഗ്രഹണം നടക്കൂ എന്ന ഭീമമായ വിഡ്ഡിത്തത്തിലേക്ക് കൊണ്ടെത്തിച്ചു കാര്യങ്ങള്‍. 2032 ജൂണ്‍ 13-ന് നടക്കാന്‍ പോകുന്ന സൂര്യഗ്രഹണത്തിന് ഇന്ന് നടന്ന ഗ്രഹണത്തേക്കാള്‍ ദൈര്‍ഘ്യമേറുമെന്ന ശാസ്ത്ര സത്യത്തെയാണ് ഇത്തരുണത്തില്‍ വളച്ചിടിച്ച് അതിശയോക്തി കലര്‍ത്തി അഘോഷിച്ചത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യമാണ് ഇത്. ഗ്രഹണം എന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല. എല്ലാ വര്‍ഷവും ഗ്രഹണം നടക്കുന്നു. മിക്കവയും ഭാഗീക സൂര്യഗ്രഹണം ആയിരിക്കുമന്നു മാത്രം. എല്ലാവര്‍ഷവും സംഭവിക്കുന്ന പൂര്‍ണ്ണ സൂര്യഗ്രഹണം എല്ലായിടത്തും ദ്യശ്യമാകുന്നില്ല എന്നു മാത്രം. ചില മാധ്യമങ്ങള്‍ ഇതിനെ, ഇനി വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇന്ത്യയില്‍ സൂര്യഗ്രഹണം ദ്യശ്യമാകൂ എന്നാക്കി. എന്നാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ കേരളത്തില്‍ വലയ സൂര്യഗ്രഹണം ദ്യശ്യമാകും. അതിനാല്‍ ഇന്ന് സൂര്യഗ്രഹണം കാണാന്‍ കഴിയാഞ്ഞവര്‍ വ്യസനിക്കേണ്ടതില്ല. നിങ്ങളെ കാത്ത് വര്‍ഷം തോറൂം സൂര്യഗ്രഹണം കാത്തിരിക്കുന്നുണ്ട്.

ഇത്തരം തെറ്റായ വാര്‍ത്തപ്രചരണത്തിന്റെ ഫലമായ് സമൂഹത്തിന്റെ മുപില്‍ പരിഹാസ പാത്രങ്ങളാകുന്നത് ഇവിടുത്തെ ശാസ്ത്രകജ്ഞന്മാരും വിഡ്ഡികളാക്കപ്പെടുന്നത് സധാരണ ജനങ്ങളുമാണ്. അടുത്ത വര്‍ഷം ഇതേ മാധ്യമങ്ങള്‍ തന്നെ കേരളത്തിലെ സൂര്യഗ്രഹണത്തെകുറിച്ച് വീണ്ടും ആഘോഷം നടത്തുമ്പോള്‍ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതും ഈ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളെ ആയിരിക്കില്ല മറിച്ച് ശാസ്ത്ര സമൂഹത്തെയായിരിക്കും. അതിനെ ശാസ്ത്രക്‌ജ്ഞന്‍‌മാരുടെ അറിവില്ലാഴ്‌കയായും കഴിവുകേടായും ചിത്രീകരിക്കപ്പെടും. അതിനാല്‍ 2010 ജനുവരിയില്‍ വരുന്ന വലയ സൂര്യഗ്രഹണവും ജൂലായില്‍ ദ്യശ്യമാകുന്ന സമ്പൂര്‍ണ്ണ സൂര്യഗ്രഹണവും ശാസ്ത്രക്ജ്ഞന്‍‌മാരെ പരിഹസിക്കാനുള്ള അവസരമായ് ജനങ്ങള്‍ ഉപയോഗപ്പെടുത്തും.

ഗ്രഹണ സമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ പാടില്ല എന്നതായിരുന്നു മാധ്യമങ്ങള്‍ ഒന്നടങ്കം പ്രചരിപ്പിച്ച മറ്റൊരു വിഡ്ഡിത്തം. യാതൊരു വിധ ശാസ്ത്ര അടിസ്ഥാനവുമില്ല. മാത്രമല്ല ഗ്രഹണമില്ലാത്ത സമയത്ത് സൂര്യനെ നോക്കുന്നതിലും കൂടുതല്‍ സുരക്ഷിത- മായിരിക്കും ഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നത്. ചാനലുകളും പത്രങ്ങളും നല്‍കിയ വാര്‍ത്ത ഗ്രഹണസമയത്ത് സൂര്യരശ്മികള്‍ക്ക് ശക്തി കൂടുമന്നും അത് കാഴ്ചയെ എന്നെന്നേക്കുമായ് നഷ്ടപ്പെടുത്തി യേക്കാവുമന്നുമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ നേടുന്ന ആത്മനിര്‍‌വ്യതി എന്താണന്ന് അറിയില്ല. സൂര്യഗ്രഹണ സമയത്ത് സൂര്യനെ പൂര്‍ണ്ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതിനാല്‍ സൂര്യരശ്മികള്‍ക്ക് ശക്തി കുറയുകയും കൂടുതല്‍ സുരക്ഷിതമായ് സൂര്യനെ വീക്ഷിക്കാന്‍ കഴിയുമന്നതാണ് സത്യം. സൂര്യനെ എ‌ക്‌സ്‌റെ ഫിലിമോ വല്‍ഡിം‌ങ് ഗ്ലാസോ തുടങ്ങിയ ഫിലട്ടറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ശാസ്ത്രക്‌ജ്ഞന്മാര്‍ നിര്‍ദ്ദേശിക്കുന്നതിന്റെ കാരണം ഗ്രഹണസമയത്ത് ശാസ്ത്രകുതുകികളായ ജനങ്ങള്‍ സ്‌‌സ്‌ട്രെയില്‍ എടുത്തായാല്‍ പോലും കൂടുതല്‍ സമയം സൂര്യനെ നിരീക്ഷിക്കുമന്നതിനാല്‍ സൂര്യരശ്മികള്‍ക്ക് നേരയുള്ള റെറ്റിനയുടെ എക്സ്‌പോഷര്‍ ദര്‍ഘ്യം കൂടുതലായിരിക്കും. ഇത് കണ്ണിന്റെ കാഴ്‌ചയെ സാരമായി ബാധിക്കാം. ഇത് ഗ്രഹണ സമയത്തന്ന് മാത്രമല്ല ബാധകം. എന്നാല്‍ ഗ്രഹണ സമയത്ത് അല്ലാത്ത സമയങ്ങളില്‍ പ്രഭാത സൂര്യനെയും പ്രദോഷ സൂര്യനെയുമല്ലാതെ ആരും തന്നെ സൂര്യനെ വീക്ഷിക്കാറില്ലന്നതിനാല്‍ അത്ര പ്രചാരണം ഇല്ലന്നു മാത്രം. ഇന്നു നടന്ന പൂര്‍ണ്ണ സൂര്യഗ്രഹണം പ്രഭാതത്തിലായിരുന്നതിനാല്‍ പൂര്‍‌ണ്ണമായും നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കാവുന്നതായിരുന്നു.

ഇന്നു നടന്ന പൂര്‍‌ണ്ണ സൂര്യഗ്രഹണത്തിന്റെ ചിത്രമാണ് ഇതോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്.

2009-07-20

സ്വവര്‍ഗരതി: വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു  

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 377 വകുപ്പിന്റെ നിലപാട്‌ അറിയിക്കാന്‍ സര്‍ക്കാരിന്‌ എട്ടാഴ്‌ചയുടെ സമയം കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ പരസ്‌പരസമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത്‌ കുറ്റകരമല്ലെന്ന്‌ ജൂലായ്‌ രണ്ടിനാണ്‌ ഡല്‍ഹി ഹൈക്കോടതി വിധിച്ചത്‌. ചീഫ്‌ ജസ്റ്റിസ്‌ എ.പി. ഷാ, ജസ്റ്റിസ്‌ മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ വിധി പ്രഖ്യാപിച്ചത്‌.

ഈ വിധിക്കെതിരെ സുരേഷ്‌കുമാര്‍ കൗശല്‍ എന്ന ജ്യോത്സ്യനാണ്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ഹൈക്കോടതി വിധി വന്നശേഷം ഏഴ്‌ സ്വവര്‍ഗവിവാഹങ്ങള്‍ നടന്നതായും ഇത്‌ വിവാഹമെന്ന സങ്കല്‌പത്തെത്തന്നെ ചോദ്യംചെയ്യുന്നതാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പ്‌ ഭേദഗതി ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമ്പോഴാണ്‌ സുപ്രീംകോടതിതന്നെ കേന്ദ്രത്തെ കക്ഷിയാക്കിയത്‌.ഹൈക്കോടതി വിധിയെ ഒരു വിഭാഗം സ്വാഗതം ചെയ്‌തപ്പോള്‍ മതസംഘടനകള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 377 വകുപ്പ്‌ ഭേദഗതി ചെയ്യുന്ന കാര്യത്തില്‍ ആഭ്യന്തരനിയമമന്ത്രാലയങ്ങള്‍ അനുകൂല നിലപാടെടുത്തെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല. എട്ടുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്‌ സ്വവര്‍ഗരതിക്കാര്‍ക്ക്‌ അനുകൂലമായി കോടതിവിധിയുണ്ടായത്‌.

2009-07-19

ഓമനതിങ്കള്‍ കിടാവിന് നൂറ്റിതൊണ്ണൂറ്റഞ്ച് വയസ്സ്  

ഓരോ മനസ്സിലും ഗ്യഹാതുരത്വം ഉണര്‍ത്തുന്ന, ഓമനതിങ്കള്‍ കിടാവോ...നല്ല കോമള താമര പൂവോ...എന്നു മൂളാത്ത മലയാളിയുണ്ടാവില്ല. 'ഉറങ്ങ്' എന്ന വാക്ക് ഒരിക്കല്‍‌പോലും ഉപയോഗിക്കാതെ നൂറ്റാണ്ടുകളായ്, തലമുറകളെ ഇരയമ്മന്‍ തമ്പി ഈ ശീലുകള്‍ പാടി ഉറക്കുന്നു. ഗര്‍ഭശ്രീമാന്‍ ശ്രീ.സ്വതി തിരുനാളിനെ പാടിയുറക്കാന്‍ അമ്മ മഹാറാണി ഗൗരീലക്ഷ്‌മീ ഭായി തമ്പുരാട്ടിയുടെ ആവശ്യ പ്രകാരം ഇരയമ്മന്‍ തമ്പി രചിച്ച്, ശ്രീക്യഷ്‌ണ വിലാസം കൊട്ടാരത്തില്‍ വച്ച് നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയതാണ് ഈ ഉറക്കുപാട്ട്. സ്വാതിതിരുനാളിനെ ലോകത്തിലെ ഏറ്റവും വിശിഷ്‌ടവും ഉദാത്തവുമായ സ്യഷ്‌ടികളോട് ഉപമിക്കുന്ന കവി, ഗര്‍ഭശ്രീമാനെ വിശേഷിപ്പിക്കുമ്പോള്‍ ഉപമാപ്രയോഗത്തില്‍ കലശലായ സന്ദേഹം പുലര്‍ത്തുന്നു. ഈ താരാട്ടുപാട്ടിന്റെ ഏറ്റവും വലിയ അലങ്കാരം സസന്ദേഹം എന്ന ഈ വ്യത്താലങ്കാരമാണ്. ഓമനതിങ്കള്‍ കിടാവാണൊ അതോ കോമള താമര പൂവാണോ എന്നു തുടങ്ങി വാല്‍സല്യമൂറുന്ന സന്ദേഹങ്ങളുടെ മധുമഴയാണ് കവിയുടെ തൂലിക തുമ്പിലൂടെ ഉതിര്‍ന്നു വീണത്.

പഴക്കം ചെല്ലുംതോറും വീര്യം കൂടുന്ന, കുപ്പിയിലടച്ച വീഞ്ഞുപോലെയാണ് ഈ താരാട്ട് പാട്ട്. രണ്ട് നൂറ്റാണ്ട് മുമ്പെഴുതിയ ഈ താരാട്ടുപാട്ടിനെ, അമ്മമാര്‍ തങ്ങളുടെ പൊന്നോമനകളെ ഉറക്കാന്‍ ഇന്നും കൂട്ടുപിടിക്കുന്നതും ഇതുകൊണ്ട് തന്നെ. ഈ താരാട്ടു പാട്ടിന്റെ മാധുര്യം നുകരാത്ത മലയാളിയുണ്ടാവില്ല. എന്നിരുന്നാലും ഈ പാട്ടിന്റെ മുഴുവന്‍ വരികളും കേട്ട് ഉറങ്ങിയിട്ടുള്ള കുട്ടികള്‍ കുറവാണ്. ഏതാനും വരികളില്‍ തന്നെ കുഞ്ഞുങ്ങള്‍ ഉറങ്ങിപോകും. അതിനാല്‍ പാട്ട് മുഴുവനായ് അറിയുന്ന അമ്മമാരും കുറവാണ്. ആദ്യ നാലുവരി പലര്‍ക്കും പാടാനറിയാം. ബാക്കി മൂളും. പക്ഷേ മധുരംകിനിയുന്ന ആ ഈണം മതി വാല്‍സല്യത്തിന്റെ മത്ത്പിടിച്ച് കുരുന്നുകള്‍ ഉറക്കം പിടിക്കുവാന്‍.

ഇരയമ്മന്‍ തമ്പി മുപ്പൊത്തൊന്നാം വയസ്സില്‍ രചിച്ചതാണ് ഈ താരാട്ട് പാട്ട് എന്നാണ് ചരിത്രം. രണ്ടു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഇരയമ്മന്‍ തമ്പിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ പുതു തലമുറ മറന്നുപോയിരിക്കാം. എന്നാല്‍ തമ്പിയുടെ ഈ മധുര കുഴമ്പിനെ ഓരോ അമ്മമാരും ചുണ്ടിലേറ്റി തലമുറകള്‍ കൈമാറുന്നു. എക്കാലത്തെയും താരാട്ടു പാട്ടുകളില്‍ എന്നും ഈ ഉറക്കുപാട്ട് തന്നയാണ് മുന്നില്‍. താരാട്ട് പാട്ട് എന്ന് കേള്‍ക്കുന്നമാത്രയില്‍ ഈ പാട്ട് മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്നതും അതുകൊണ്ടുതന്നെ. കാലങ്ങളായി ഒരു താരാട്ട് പാട്ട് എന്നതിനപ്പുറം ഇത് കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടത്തിനും പരക്കെ ഉപയോഗിച്ചുവരുന്നു. മാത്യത്വം തുളുമ്പി നില്‍ക്കുന്ന മോഹിനീ ഭാവമാണ് ഇതിനെ ചിലങ്ക കെട്ടിച്ച് അരങ്ങിലേക്കെത്തിച്ചത്.


പ്രകാശ്‌ കാരാട്ടിനും, പിണറായി വിജയനുംമുള്‍പ്പെടെ പന്ത്രണ്ട്‌ നേതാക്കള്‍ക്ക്‌ എതിരെ കോടതി അലക്ഷ്യകേസ്‌  

തിങ്കളാഴ്‌ച സി.ബി.ഐ പ്രത്യേക കോടതി, ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന, സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം കോടതി അലക്ഷ്യമാണെന്നുള്ള ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ അഡ്വക്കേറ്റ്‌ കെ. രാംകുമാറിന്റെ വാദം പ്രത്യേക ജഡ്‌‌ജ് കെ.പി. ജ്യോതീന്ദ്രനാഥ്‌ വെള്ളിയാഴ്‌ച കേട്ടു. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, മുഖ്യമന്ത്രിമാരായ വി.എസ്‌. അച്യുതാനന്ദന്‍, ബുദ്ധദേവ്‌ ഭട്ടാചാര്യ, മണിക്ക്‌ സര്‍ക്കാര്‍, സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, പാലോളി മുഹമ്മദ്‌കുട്ടി, തോമസ്‌ ഐസക്‌, എം.എ. ബേബി, പി.കെ. ശ്രീമതിടീച്ചര്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങി പന്ത്രണ്ട്‌ നേതാക്കള്‍ക്ക്‌ എതിരെ കോടതി അലക്ഷ്യകേസ്‌ എടുക്കണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

ലാവലിന്‍ കേസിലെ പ്രതികള്‍ക്ക്‌ എതിരെയുള്ള കുറ്റപത്രം സിബിഐ പ്രത്യേക കോടതിമു‌മ്പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്‌. സപ്‌തംബര്‍ 24ന്‌ ഹാജരാകാന്‍ പ്രതികള്‍ക്ക്‌ സമന്‍സ്‌ അയച്ചു കോടതി ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തില്‍ ലാവലിന്‍ കേസില്‍ അഴിമതിയില്ലെന്നും മുന്‍മന്ത്രി പിണറായിക്ക്‌ അഴിമതിയുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പത്രക്കുറിപ്പ്‌ പ്രസിദ്ധീകരിച്ചത്‌ കോടതി അലക്ഷ്യമാണെന്ന്‌ ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി. വിചാരണ നടത്തി പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്‌‌. കോടതി നടത്തേണ്ട വിചാരണ പാര്‍ട്ടി ഏറ്റെടുത്ത നിലയിലാണ്‌കാണുന്നതെന്നും അത്‌ നീതി നിര്‍വഹണത്തെ ഗുരുതരമായി തടസ്സപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ലാവലിന്‍ കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കേ കേസിലെ പ്രധാന പ്രതിയായ മുന്‍മന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്ത്‌ അഴിമതിയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്‌ പ്രഖ്യാപിക്കുന്നത് കോടതി നടപടികളെ തടസ്സപ്പെടുത്തുന്നതാണെന്ന്‌ അഡ്വ. രാംകുമാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രസ്‌താവന നിയമവിരുദ്ധമാണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ പത്രങ്ങള്‍ക്ക്‌ നല്‍കിയതെന്നും അതിനാല്‍ കോടതി അലക്ഷ്യമെന്ന പ്രത്യാഘാതത്തില്‍നിന്ന്‌ പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള നേതാക്കള്‍ എല്ലാം പോളിറ്റ്‌ ബ്യൂറോ, സെന്‍ട്രല്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണ്‌. മുഖ്യമന്ത്രിമാരായ വി.എസ്‌. അച്യുതാനന്ദനും ബുദ്ധദേവ്‌ ഭട്ടചാര്യയും മണിക്ക്‌സര്‍ക്കാരും ഭരണഘടനയെയും നിയമവാഴ്‌ചയെയും ഉയര്‍ത്തിപ്പിടിക്കുന്നതിനായി ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ എടുത്തവരായതിനാല്‍ കോടതി അലക്ഷ്യ കുറ്റത്തിന്റെ ഗൗരവം കൂടുന്നു.

2009-07-18

ഗൂഗിള്‍-സൈബര്‍ലോകത്തെ വിഴുങ്ങുന്ന വമ്പന്‍  

വമ്പന്‍ വിപണികളിലെ വമ്പന്‍ അട്ടിമറികള്‍ ലോകത്തിന് പുതുമയല്ല. അത്തരം അട്ടിമറികളുടെ പുതിയ ഒരു ചരിത്രം കുറിച്ചുകൊണ്ടാണ് അഡ്വര്‍ടൈസമെന്റില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിംങ് കമ്പനിയായ ഗൂഗിള്‍ എന്ന വമ്പന്‍ സ്രാവ് സൈബര്‍‍ വേള്‍ഡിലേക്ക് പിച്ചവച്ചതും ചുരുങ്ങിയകാലം കൊണ്ട് യാഹൂവിനെപോലും കടത്തിവെട്ടി ഇന്റര്‍നെറ്റിലെ ഏകഛത്രാധിപതിയായി മാറികൊണ്ടിരിക്കുന്നതും. വന്ന നാള്‍മുതല്‍ ഇന്റര്‍നെറ്റ് യൂസേഴ്‌സിന് ലളിതവും വൈവിധ്യമാര്‍ന്നതുമായ നിരവധി വെബ് ജാലകങ്ങള്‍ തുറന്നിട്ടുകൊടുത്ത ഗൂഗിള്‍, എല്ലാം സ്വന്തമാക്കി വയ്‌ക്കുന്ന ഒരു ബിസിനസ്‌ മോഡലിനെതിരെ, കോർപ്പറേറ്റ്‌ രംഗത്തെ ഭീമൻ തന്നെ എല്ലാം പങ്കുവയ്‌ക്കുന്ന മധുരമനോഹരസ്വപ്‌നവുമായാണ്, ഓപ്പറേറ്റിങ് സിസ്റ്റത്തിലെ കുലപതിയായ മൈക്രോസോഫ്‌റ്റിനെ അട്ടിമറിക്കാന്‍ ഗൂഗിള്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. ഗൂഗിള്‍ ഏതാനും മാസങ്ങള്‍ മുന്‍പ് പുറത്തിറക്കിയ മള്‍ട്ടിപ്രോസസ് വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം, പുതിയ ഒ.എസ് ആയി രൂപാന്തരപ്പെടുത്തികൊണ്ടാണ് ‍, ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വിപ്ലവത്തിന് തയ്യാറെടുക്കുന്നത് . ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗൂഗിളിന്റെ ബ്ലോഗില്‍ വായിക്കാം.

മൈക്രോസോഫ്‌റ്റിനെതിരെ ഇക്കാലമത്രയും പൊരുതി നിന്നത് ഫ്രീ സോഫ്‌റ്റ്വെയർ ഫൗണ്ടേഷനായിരുന്നു. ലിനക്‌സ് കെർണൽ അടിസ്ഥാനമാക്കി ഓപ്പൺ സോഴ്‌സ്‌ ആയി വികസിപ്പിച്ച ഗ്നൂ-ലിനക്‌സ് വിതരണങ്ങളായിരുന്നു അവരുടെ ആയുധം. എന്നാൽ തുറന്ന അറിവ്‌ എന്ന തത്വശാസ്‌ത്രം മുന്നോട്ട്‌ വയ്‌ക്കാൻ കഴിഞ്ഞു എന്നതിനപ്പുറം, ഓപ്പറേറ്റിങ് സിസ്റ്റത്തിലെ എക്കാലത്തെയും ഏകാധിപതികളായ മൈക്രോസോഫ്‌റ്റിന്റെ വിപണികളില്‍ ഇളക്കമൊന്നും സൃഷ്ടിക്കാൻ ഫ്രീ സോഫ്‌റ്റ്വെയർ ഫൗണ്ടേഷനായില്ല്ല. ഇതിന് ശക്തമായ വെല്ലുവിളിയുയര്‍ത്തികൊണ്ട് ഗൂഗിൾ, മൈക്രോസോഫ്‌റ്റിന്റെ ശത്രുപക്ഷത്തു വന്നതോടെ പോര്‍ക്കളത്തിന്റെ മുഖം മാറുകയാണ്‌. ഇന്റർനെറ്റിലെ പരസ്യവരുമാനത്തിന്റെ സിംഹഭാഗവും കവരുന്ന ഗൂഗിളിന്റെ അസൂയാവഹമായ മുന്നേറ്റം മൈക്രോസോഫ്‌റ്റിനെ വെകിളിപിടിപ്പിച്ചതിന്റെ ഫലമായാണ് ഗൂഗിളിനെ നേരിടാനാന്‍ നേരത്തെ യാഹൂവിനെ വൻ വിലകൊടുത്ത്‌ വാങ്ങാൻ മൈക്രോസോഫ്‌റ്റ് ശ്രമംനടത്തിയത്‌. എന്നാൽ യാഹൂ ഓഹരി ഉടമകളുടെ എതിർപ്പിനെ തുടർന്ന്‌ മൈക്രോസോഫ്‌റ്റിന് ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. അപകടം മണത്ത ഗൂഗിള്‍ ഒട്ടും സമയം പാഴാക്കാതെ യാഹൂവുമായി തന്ത്രപരമായ പരസ്യ സഹകരണ കരാറിലേർപ്പെട്ട് തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി‌യതോടൊപ്പം, വന്‍‌വിലകൊടുത്ത് ഡബിൾ ക്ലിക്ക്‌ എന്ന കമ്പനി ഏറ്റെടുത്ത് ടാർഗെറ്റഡ്‌ അഡ്വർടൈസ്‌മന്റ്‌ ബിസിനസ്സ്‌ മേഖല വിപുലപ്പെടുത്തി.

എന്നാല്‍ ഇതിന് മൈക്രോസോഫ്‌റ്റ് മറുപടി പറഞ്ഞത്‌ ബ്രൗസറിലൂടെയാണ്‌. കോൺട‌ക്‌സ്‌റ്റ്‌ സെൻസിറ്റീവ്‌ സേർച്ചന്ന സാങ്കേതിക വിദ്യയിലൂടയാണ് ഗൂഗിൾ തങ്ങളുടെ ഉപയോക്താക്കളുടെ താല്‍‌പര്യമനുസരിച്ചുള്ള പരസ്യം നൽകുന്നത്‌. ഇത്തരം പരസ്യത്തിൽ വീഴുന്ന ക്ലിക്കുകളുടെ എണ്ണമനുസരിച്ചാണ് ഗൂഗിളിന് പരസ്യദാദാക്കള്‍ പണം നല്‍കുന്നത്. പിൻവാതിലിലൂടെ ഉപയോക്താവിന്റെ പ്രിയവിഷയങ്ങൾ തിരിച്ചറിഞ്ഞ് ഉപയോക്താവിനെ തന്റെ വലയില്‍ വീഴ്‌തുന്ന ആ വഴിയടയ്‌ക്കാനാണ് മൈക്രോസോഫ്‌റ്റ് വിഫലശ്രമം നടത്തിയത്‌. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ 8-ന്റെ പരീക്ഷണ റിലീസിലാണ്‌, 'പോൺമോഡ്‌' എന്ന്‌ ഓമന പേരിട്ട് വിളിക്കുന്ന 'ഇൻപ്രൈവറ്റ്‌' എന്ന സൗകര്യം മൈക്രോസോഫ്‌റ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇതിലൂടെ ഉപയോക്താവ്‌ ഏതൊക്കെ സൈറ്റുകളാണ്‌ സന്ദർശിക്കുന്നത്‌, ഏതൊക്കെ വിഷയങ്ങളാണ്‌ തിരയുന്നത്‌, തുടങ്ങിയ വിവരങ്ങളൊന്നും രഹസ്യ കുക്കികളും ബോട്ടുകളുമുപയോഗിച്ച്‌ മറ്റാർക്കും കണ്ടെത്താനാവില്ല. താത്പര്യമില്ലാത്ത വിഷയങ്ങളിലെ പരസ്യങ്ങളില്‍ ഉപയോക്താവ്‌ ക്ലിക്ക്‌ ചെയ്യാൻ സാധ്യതയില്ലന്ന തത്വത്തിലൂടയാണ് 'ഇൻപ്രൈവറ്റ്‌' സംവിധാനത്തിലൂടെ ഗൂഗിളിന്റെ വരുമാനത്തില്‍ വിള്ളലുണ്ടാക്കാന്‍ മൈക്രോസോഫ്‌റ്റ് ശ്രമിച്ചത്.

ഇതിന് ശക്തമായ ഭഷയില്‍ മറുപടി കൊടുത്തുകൊണ്ടാണ് 'ഗൂഗിള്‍ ക്രോം' എന്ന സ്വന്തം മള്‍ട്ടിപ്രോസസ് വെബ് ബ്രൗസർ ഗൂഗിൾ പ്രഖ്യാപിച്ചത്‌. മൈക്രോസോഫ്‌റ്റിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട്‌ 'ഇൻപ്രൈവറ്റ്‌' സൗകര്യത്തിന്‌ സമാനമായ 'ഇൻകൊഗ്നീഷ്യ' സൗകര്യം ക്രോമിൽ ഉൾപ്പെടുത്തി. ‘വിവരം ചോര്‍ത്തിയെടുക്കുന്നവന്‍’ എന്ന മൈക്രോസോഫ്‌റ്റിന്റെ ആക്ഷേപത്തിന് ഉപയോക്താക്കളിലൂടയുള്ള വിവര ശേഖരണത്തിലൂടെയല്ല, തങ്ങൾ നില നിൽക്കുന്നത് എന്ന സ്വയം പ്രഖ്യാപിതമായ അഹങ്കാരത്തോടുകൂടിയുള്ള ശക്തമായ തിരി‍ച്ചടിയായിരുന്നു ഇത്. രഹസ്യം സൂക്ഷിക്കാൻ ഏറ്റവും നല്ലവഴി പരസ്യമായി സൂക്ഷിക്കുകയാണെന്ന പഴമൊഴിയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഓപ്പൺസോഴ്‌സ് സോഫ്‌റ്റ്വെയറുകളായ ആപ്പിളിന്റെ വെബ്‌കിറ്റും, സൺ മൈക്രോസിസ്റ്റത്തിന്റെ ജാവയും, മോസില്ല ഫൗണ്ടേഷന്റെ ഫയർഫോക്‌സും ഉപയോഗിക്കുന്ന കോഡ്‌ പങ്കുവച്ചുകൊണ്ട്, തങ്ങളുടെ ബ്രൗസറും ഓപ്പൺസോഴ്‌സ് ആയിരിക്കുമെന്ന പ്രഖ്യാപനത്തോടയാണ് ക്രോമിന്റെ പ്രവർത്തനം ഗൂഗിള്‍ തുടങ്ങിയത്. ഇതിനു പുറമേയാണ് മൈക്രോസോഫ്‌റ്റിന് വമ്പന്‍ വെല്ലുവിളി ഉയര്‍ത്തികൊണ്ട് 'ക്രോം ഓപ്പറേറ്റിങ് സിസ്‌റ്റം' ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയുടെ സിംഹഭാഗവും അടക്കിവാഴുന്ന മൈക്രോസോഫ്‌റ്റിനെ ബ്രേക്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ, മൈക്രോസോഫ്‌റ്റ് കടന്നുപോയ അതേ വഴികളിലൂടെ ഒ. ഇ. എമ്മുകളുമായി നേരിട്ട് ബന്ധപ്പെട്ട്, ഡീഫോള്‍ട്ട് ഇന്‍സ്റ്റലേഷനായ് 2010 പകുതിയോടെ ക്രോം ഒ. എസ് നെറ്റ്ബുക്കുകളിലെത്തിച്ച്, അവിടെ നിന്നു് അതു് ഡെസ്‌ക്‌ടോപ്പ് പി. സി-കളിലേക്ക് പോര്‍ട്ട് ചെയ്യുകയന്നതാണ് ഗൂഗിളിന്റെ ബിസിനസ് തന്ത്രം.

കമ്പ്യൂട്ടറില്‍ ഒ. എസ്‌ അല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്ത അവസ്ഥ ഉണ്ടാക്കാനാണ് ഇതിലൂടെ ഗൂഗിള്‍ ശ്രമിക്കുന്നത്. അതായത് ഒ. എസിന്റെ പ്രാധാന്യം കുറച്ച് ബ്രൗസറിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുക. എന്നാല്‍ അതോടൊപ്പം കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഭാവി പ്രവര്‍ത്തനങ്ങളെല്ലാം വെബ്ബില്‍ തന്നെയാവും നടക്കുക എന്നും ഗൂഗിള്‍ ഉറപ്പാക്കും. ഇതിലൂടെ വര്‍ഷാവര്‍ഷം ആന്റി വൈറസ് പ്രോഗ്രാമുകളുടെ പുതിയ വേര്‍ഷനുകളും, ഓഫീസ് പാക്കേജുകളും വന്‍ വിലകൊടുത്തു് വാങ്ങി ഇന്‍‍സ്റ്റോള്‍ ചെയ്യേണ്ട അവസ്ഥയെ നാമാവശേഷമാക്കി, സാധാരണ ഉപയോക്താവിനു് വേണ്ടതും അതിലപ്പുറവും വെബ്ബില്‍ തന്നെ ചെയ്യാനുള്ള സാങ്കേതികത്വം സംജാതമാകും. ഒ. എസിന്റെ സെക്യൂരിറ്റി ആര്‍ക്കിടെക്‌ചര്‍ റീ-ഡിസൈന്‍ ചെയ്ത്, സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍, വൈറസുകള്‍, മാല്‍വെയറുകള്‍, തുടങ്ങിയ തലവേദനകള്‍ ഉപയോക്താവില്‍ നിന്നു് സ്വന്തം തലയിലേക്ക് ഗൂഗിള്‍ പറിച്ചുനടുന്നു. ഇതു് മൈക്രോസോഫ്‌റ്റിന്റെ ബിസിനസ് രീതിക്കു് ഉണ്ടാക്കാവുന്ന ആഘാതം നിസ്സാരമായിരിക്കില്ല. ഫ്രീ സോഫ്‌റ്റ്വെയര്‍ എന്ന വാക്കിനു പകരം, ഓപ്പണ്‍ സോഴ്‌സ് എന്ന വാക്കാണു് ഗൂഗിള്‍ തിരഞ്ഞെടുത്തിരിക്കുന്നതു് എന്നതിനാല്‍, ഗൂഗിളിന്റെ ഫിനിഷ്‌ഡ് പ്രോഡക്‌ട് സ്വതന്ത്രമാവുമെന്ന് പറയാന്‍ കഴിയില്ല. പുതുപുത്തന്‍ സേവനങ്ങള്‍കൊണ്ട് എന്നും നമ്മെ അമ്പരപ്പിക്കുന്ന ഈ ഭീമന്റെ വരവും കാത്തിരിക്കയാണ് ലോകമെമ്പാടുമുള്ള ഗൂഗിള്‍ ആരാധകര്‍.

2009-07-17

ഇതിഹാസത്തില്‍ നിന്നൊരേട്  

വിജനമായ വനത്തിലൂടെ കടന്നുപോകുന്ന മുനിമാരേയും, ആള്‍ക്കാരേയും ഉപദ്രവിച്ച്, അവരുടെ കൈയിലുള്ളതൊക്കെ തട്ടിപ്പറിച്ച്, തന്റെ കുടുംബത്തെ പോറ്റുന്ന ഒരു അസാന്മാര്‍ഗ്ഗിയായ മനുഷ്യനായിരുന്നു രത്നാകരന്‍. ഒരിക്കല്‍ സപ്തര്‍ഷികള്‍ എന്നറിയപ്പെടുന്ന ദ്യുമന്‍, വസുഭ്രുത്യാനന്‍, ഉലബണന്‍, മിത്രന്‍, വരചന്‍, പുരോചിസ്സ്‌, ചിത്രകേതു എന്നിവര്‍ ആ വനത്തിലൂടെ വരുകയും, രത്നാകരന്‍ മഹര്‍ഷി പുംഗുവന്മാരെ ആക്രമിച്ച്, കൈയ്യിലുള്ള കമണ്ഡലുവുള്‍പ്പെടെ പിടിച്ചു പറിക്കയും ചെയ്തു. എന്നാല്‍ കോപിഷ്ഠരാകാത്ത സപ്തര്‍ഷികള്‍ രത്നാകരനോട്, എന്തിനാണ് ഞങ്ങളെപോലെയുള്ള മഹര്‍ഷിമാരെ ഉപദ്രവിച്ച് കൊള്ളയടിക്കുന്നത് എന്നു ചോദിച്ചു. തന്റെ ഭാര്യയേയും മക്കളേയും പുലര്‍ത്താന്‍ വേണ്ടിയാണ് താന്‍ ഇതൊക്കെ ചെയ്യുന്നതന്ന രത്നാകരന്റെ മറുപടി കേട്ടപ്പോള്‍ മഹര്‍ഷിമാര്‍ ശാന്തതയോടെ പറഞ്ഞു.

“എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം
നിന്‍ കുടുംബത്തോടു ചെന്നു ചോദിക്ക നീ
നിങ്ങളെച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമോ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങള്‍ നിസ്സംശയം.”

[വീട്ടില്‍ ചെന്നിട്ട്, നിന്റെ കുടുംബത്തോട്, അവര്‍ക്കുവേണ്ടി ചെയ്യുന്ന ഈ പാപങ്ങളുടെ ഫലം അവര്‍ കൂടി പകുത്തുവാങ്ങുമൊ എന്ന് ചോദിച്ചുവരിക. അതുവരെ തങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കാമെന്ന് മുനിമാര്‍ രത്നാകരന് ഉറപ്പുകൊടുത്തു]

ഇഥമാകര്‍ണ്യ ഞാന്‍ വീണ്ടുപോയ് ചെന്നുമല്‍-
പുത്രദാരാദികളോടു ചോദ്യം ചെയ്‌തേന്‍
“ദുഷ്:കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ-
യൊക്കെഭരിച്ചുകൊള്ളുന്നു ദിനം‌പ്രതി.
തല്‍ഫലമൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍പ്പാപമൊക്കെ ഞാന്‍ തന്നെ ഭുജിക്കെന്നോ?

“സത്യം പറയേണ” മെന്നു ഞാന്‍ ചൊന്നതി
നുത്തരമായവരെന്നോടു ചൊല്ലിനാര്‍
"നിത്യവും ചെയ്യുന്ന കര്‍മ്മ ഗുണഫലം
കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ?
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
‍താന്താനനുഭവിച്ചീടുകെന്നേ വരൂ."

അങ്ങനെ സപ്തര്‍ഷിമാരുടെ വാക്കു വിശ്വസിച്ച രത്നാകരന്‍, വീട്ടില്‍ പോയി ഭാര്യയോടും മക്കളോടും ചോദിച്ചു. ഞാന്‍ പിടിച്ചുപറിച്ചും, കൊള്ളയടിച്ചും, മറ്റുള്ളവരെ ഉപദ്രവിച്ചും നിങ്ങളെ സം‌രക്ഷിക്കുന്നു. എന്നങ്കിലും ഇതിന്റെയൊക്കെ ഫലം അനുഭവിക്കേണ്ടിവന്നാല്‍ നിങ്ങള്‍ കൂടി അത് പങ്കിട്ടെടുക്കുമോ അതോ ചെയ്തുതുകൂട്ടുന്ന ഈ പാപങ്ങള്‍ക്കൊക്കെയുള്ള ഫലം ഞാന്‍ തന്നെ അനുഭവിക്കേണ്ടി വരുമോ?”

രത്നാകരന്റെ ഈ ചോദ്യം കേട്ട്, ഭാര്യയും മക്കളും ഒരേ സ്വരത്തില്‍ തിരിച്ചു ചോദിച്ചു, ദിവസവും ചെയ്തു കൂട്ടുന്ന കര്‍മ്മങ്ങളുടെ ഗുണഫലം മറ്റാര്‍ക്കങ്കിലും അനുഭവിക്കാന്‍ കഴിയുമോ? അതുകൊണ്ട് അവനവന്‍ ചെയ്യുന്ന മുഴുവന്‍ പ്രവര്‍ത്തികളുടെയും ഫലം, അവനവന്‍ തന്നെ അനുഭവിക്കേണ്ടിവരും.

ഇതുകേട്ട് രത്നാകരന്‍ അതീവ വിഷണ്ണനാവുകയും, താന്‍ ചെയ്തുകൊണ്ടിരുന്നതുമുഴുവന്‍ പാപങ്ങളാണന്ന് തിരിച്ചറിയുകയും, പശ്ചാത്താപ വിവശനായ് സപ്തര്‍ഷിമാരുടെ അടുക്കല്‍ തിരിച്ചെത്തി, വിവരങ്ങള്‍ ധരിപ്പിക്കയും ചെയ്തു. രത്നാകരന്റെ മനം‌മാറ്റത്തില്‍ സന്തുഷ്ടരായ മുനിമാര്‍‍, ഇനിയും നല്ലൊരു മനുഷ്യനായ് സല്‍‌പ്രവര്‍ത്തികള്‍ ചെയ്ത് ശിഷ്ടകാലം ജീവിക്കുവാന്‍ ഉപദേശിച്ചു. അറിവും ജ്ഞാനവുമില്ലതിരുന്ന രത്നാകരന്, സിംഹവ്യാഘ്രഗജാദികളുടെ ഗര്‍ജ്ജനം കൊണ്ടു് മുഖരിതമായ കൊടും വനത്തില്‍ രണ്ടു മരങ്ങള്‍ കാണിച്ചുകൊടുത്തിട്ട് "ആ മരം, ഈ മരം" എന്നു ജപിച്ചുകൊണ്ട് ‍ ആ മരങ്ങളുടെ ഇടയില്‍ ഇരുന്നുകൊള്ളാന്‍ ഉപദേശിച്ച് യാത്ര തുടരുകയും ചെയ്തു. അങ്ങനെ രത്നാകരന്‍ 'ആ മരം, ഈ മരം' എന്ന് ജപിച്ചുകൊണ്ട് അവിടെ ഇരിക്കുകയും കാല‍ഭേദങ്ങളറിയാതെയുള്ള ഉരുവിടലിലൂടെ 'ആ മരം, ഈ മരം' എന്നത് 'രാമ രാമ' എന്നായ്ത്തീരുകയും, രത്നാകരനെ മുഴുവനായ് ചിതല്‍ പുറ്റ് (വാല്‌‍മീകം) മൂടുകയും ചെയ്തു. അവസാനം പുറ്റുപൊളിച്ച്‍, വാല്‌‍മീകി എന്ന ഇതിഹാസ പുരുഷനായ മഹര്‍ഷി പുംഗവനായ് രാമയണം തീര്‍ത്തു. .


ഇതിന്‍ നിന്നും പഠിക്കേണ്ട പാഠം:

നമ്മള്‍ ചെയ്യുന്ന ഏതു പ്രവര്‍ത്തികള്‍ക്കും കൂട്ടുനില്‍ക്കാനും പ്രോല്‍സാഹിപ്പിക്കാനും, അത് കണ്ട് ചിരക്കാനും, നമ്മള്‍ കാണാതെ നമ്മെ പരിഹസിക്കാനും പലരും നമുക്കു ചുറ്റുമുണ്ടാകും. അവര്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലെ തിന്മയെ പ്രോല്‍സാഹിപ്പിച്ച് കൂടുതല്‍ കൂടുതല്‍ മോശമായ വാക്കുകള്‍ പറയാനും പ്രവര്‍ത്തിക്കാനും നമ്മെ ഉല്‍സാഹകുതുകികളാക്കും. എന്നാല്‍ ഇതുകൊണ്ട് നമുക്കുണ്ടാകുന്ന ദോഷഫലങ്ങള്‍ അനുഭവിക്കാനും, ആ സന്ദര്‍ഭങ്ങളില്‍ നമ്മോടൊപ്പം നില്‍ക്കാനും ഇവരാരും ഉണ്ടാകില്ല. അത് നമ്മള്‍ തിരിച്ചറിയുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുണ്ടാകും. നമുക്കുണ്ടാകുന്ന നഷ്ടങ്ങളും അപമാനങ്ങളും നമ്മള്‍ തന്നെ സഹിക്കേണ്ടിവരും. കാലം കഴിയുമ്പോള്‍ നമ്മുടെ അറിവ് കൂടുകയും, പക്വത ഏറുകയും ചെയ്യുമ്പോള്‍, ഇന്നും ഇന്നലെയും നമ്മള്‍ ചെയ്ത പ്രവര്‍ത്തികളും പറഞ്ഞ വാക്കുകളും മോശമായിരുന്നു എന്ന് നമുക്ക് തോന്നാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കള്ളുകുടിയന്‍ കോപ്രായങ്ങള്‍ കാട്ടി പുലഭ്യം പറഞ്ഞാല്‍, അത് കണ്ട് ചിരിക്കാനും കൈയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാനും ചുറ്റും കൂടുന്നവര്‍ക്ക് ഒരു രസമാണ്. അത് കാണുമ്പോള്‍ കള്ളുകുടിയന്‍ ഉടു തുണി പറിച്ച് തലയില്‍ കെട്ടുമ്പോള്‍ അവന്‍ അറിയുന്നുണ്ടാവില്ല അവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവനെ തന്നെ ഹനിക്കുന്നതാണന്ന്. വല്ലവന്റെയും അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ് എന്ന് എല്ലാവരും എപ്പോഴും ഓര്‍ക്കുന്നത് നന്നായിരിക്കും.


ഇനി മലയാളിക്ക് കര്‍ക്കിടക കഞ്ഞിയുടെ നാളുകള്‍  

പൈയ്തു തോരാത്ത മഴയില്‍ ഇന്ന് കര്‍ക്കിടക മാസം തുടങ്ങി. ഇനി മലയാളികള്‍ക്ക് പഞ്ഞമാസത്തിന്റെയും, കര്‍ക്കിടക കഞ്ഞിയുടേയും നാളുകള്‍. ദാരിദ്രം വയറിനെ മഥിക്കുന്ന കര്‍ക്കിടക നാളുകളില്‍, അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പത്തിന്റെ സ്വാധീനത്താല്‍ ആരോഗ്യവും പ്രതിരോധ ശേഷിയും ക്ഷയിക്കുമന്നത് പൂര്‍‌വ്വികരുടെ ശാസ്ത്ര നിഗമനം. നമുക്കു ചുറ്റും കാണുന്ന ഔഷധസമ്പുഷ്ടമായ പച്ചമരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധ കഞ്ഞികൊണ്ട് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ശരീരത്തിനുണ്ടായ പ്രതിലോമകരമായ ക്ഷതങ്ങള്‍ പരിഹരിക്കാമന്നതും പൂര്‍‌വ്വികപ്രമാണം. സം‌വല്‍സരങ്ങളിലൂടെ ആയുര്‍‌വ്വേദാചാര്യന്മാര്‍ നടത്തിയ നിരീക്ഷണത്തിലൂടെയും ആര്‍ജ്ജിച്ച അറിവിലൂടയും പകര്‍ന്നുതന്ന ജ്ഞാനം പിന്തുടര്‍ന്ന ജനത തൊടിയില്‍നിന്നും ഔഷധങ്ങള്‍ പറിച്ചെടുത്ത് കഞ്ഞിയുണ്ടാക്കുകയായിരുന്നു പരമ്പരാഗതമായ് തുടര്‍ന്നു വന്നിരുന്നത്. എന്നാല്‍ അണുകുടുംബങ്ങളുടെ ആവിര്‍ഭാവത്തോടെ ആയുര്‍‌വേദശാലകളില്‍ നിന്നും ഉണക്കി സംസ്കരിച്ച ഔഷധങ്ങള്‍ വാങ്ങി കഞ്ഞിയുണ്ടാക്കി ഉപയോഗിച്ചുപോന്നു. എന്നാല്‍ ഇന്ന് പുരോഗമനത്തിന്റെ ഇങ്ങേ അറ്റത്തെത്തിയപ്പോഴേക്കും കര്‍ക്കിടക കഞ്ഞികൂട്ട് എന്നപേരില്‍ വിപണിയില്‍ ലഭ്യമായ ചേരുവകകളടങ്ങിയ പായ്ക്കറ്റ് ഔഷധ കൂട്ടുകളിലേക്ക് ഒതുങ്ങി. ഏതാണ്ട് മുപ്പത് ആയുര്‍‌വേദ ഔഷധങ്ങളാണ് ഔഷധ കഞ്ഞികൂട്ടിലുള്ളത്.

ഞവര അരിയാണ് കഞ്ഞിക്കായ് ഉപയോഗിക്കുന്നത്. ദശ പുഷ്പങ്ങള്‍ എന്നറിയപ്പെടുന്ന വിഷ്ണു ക്രാന്തി (കൃഷ്ണ ക്രാന്തി), ചെറു കറുക, മുയല്‍ ചെവിയന്‍ (ഒരി ചെവിയന്‍) , തിത്ധതാളി, ചെറുള, നിലപ്പന(നെല്‍പാത) , കയ്യോന്നി (കൈതോന്നി , കയ്യുണ്ണി ), പൂവാംകുറുന്തല്‍, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയും, കീഴാര്‍നെല്ലി, ചെറുകടലാടി, കക്കും കായ, ഉലുവ, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, അയമോദകം, ചുക്ക്, ആശാളി എന്നീ ഔഷധങ്ങളും തഴുതാമ, കുറുന്തോട്ടി, പൂവാംകുറുന്നില, ചെറൂള, പുത്തരിചുണ്ട എന്നിവയുടെ വേരുകളുമാണ് പ്രധാനമായും ഉപയോഗിക്കുന്ന ഔഷധങ്ങള്‍.

കുത്തിയെടുത്ത പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ കഞ്ഞിവച്ച് അതില്‍ ആവശ്യത്തിന് ഔഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കുന്ന പതിവ് ഇന്ന് കാണാം. പശുവിന്‍ പാലോ, തേങ്ങാപ്പാലോ ചേര്‍ത്തും ചുവന്നുള്ളി, ജീരകം എന്നിവ നെയ്യില്‍ മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ത്തും പ്രാദേശികമായ് ഉപയോഗിക്കുന്നു. കുറഞ്ഞത് ഏഴുദിവസമങ്കിലും ഈ കഞ്ഞി കുടിച്ചങ്കില്‍ മാത്രമേ ശരിയായ ഫലം കിട്ടൂ എന്നാണ് ആചാര്യന്മാരുടെ മതം. ഇതിലെ ഔഷധങ്ങള്‍ കൊല്ലത്തിലെ ഓരോ മാസത്തിലും ശരീരത്തിനുണ്ടായ ദോഷങ്ങള്‍ക്കു പരിഹാരമായി ചേര്‍ക്കുന്നു എന്നാണ് സങ്കല്‍പ്പം. ചിങ്ങം - മുക്കുറ്റി, കന്നി - കീഴാര്‍നെല്ലി, തുലാം - ചെറൂള, വൃശ്ചികം - തഴുതാമ, ധനു - മുയല്‍ചെവിയന്‍, മകരം - കുറുന്തോട്ടി, കുംഭം - ചെറുകറുക, മീനം - ചെറുകടലാടി, മേടം - പൂവാംകുറുന്നില, ഇടവം - കക്കും കായ, മിഥുനം - ഉലുവ, കര്‍ക്കടകം - ആശാളി.

2009-07-15

മഴ വന്നു വിളിച്ചപ്പോള്‍  

മരണത്തിന്റെ നീലിമയുള്ള ഒരു പെരുമഴക്കാലം. തുള്ളിമുറിയാതെ പെയ്യുന്ന മഴ. പലരുടെ നെഞ്ചിലേക്കും തീവാരി ഇട്ടുകൊണ്ട് ഇടിയുടെ അകമ്പടിയോടെ കൊള്ളിയാന്‍ മിന്നി... ഉരുള്‍ പൊട്ടി...

നീ അതൊന്നും വകവച്ചില്ല. സന്തത സഹചാരിയായ ക്യാമറയും എടുത്ത് പാന്റ്സ് മുകളിലേയ്ക്ക് തെറുത്തുവച്ച് ഒരു കുടയും പിടിച്ച് മഴയിലൂടെ മലകയറി..... നീ മഴയുടെ നെഞ്ചിടിപ്പുകള്‍ തേടി അലഞ്ഞപ്പോള്‍, മലവെള്ളപാച്ചിലിന്റെ ഇരമ്പലിനൊപ്പം കൂടി വന്നത് എന്റെ നെഞ്ചിടിപ്പുകളായിരുന്നു.

എങ്കിലും നീ സ്നേഹിക്കുന്ന പെയ്തുതോരാത്ത മഴയുടെ ചിത്രങ്ങള്‍ കട്ടെടുത്തുകൊണ്ട് നീ വരും എന്ന് ഞാന്‍ പ്രതീക്ഷിച്ചു കാത്തിരുന്നു..

പക്ഷേ നീ പറ്റിച്ചില്ലേ... എന്റെ കണ്ണില്‍ പൈയ്തുതോരാത്ത മഴ സമ്മാനിച്ച്....

നിന്നെ തേടി പോലീസും പട്ടാളവും നിന്നെ സ്നേഹിച്ചവരൊക്കയും ദിവസ്സങ്ങള്‍ നടന്നപ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ചു... ഈശ്വരാ... കാത്തോളണേ...

എന്തേ ഈശ്വരന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കാഞ്ഞേ?

വെണ്ണിയാനി മലയില്‍ കല്ലുരുളുകള്‍ക്കിടയില്‍ ഒരു കാലില്‍ മാത്രം ഷൂസുമായി നിന്റെ വിറങ്ങലിച്ച ശരീരം...കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തില്‍ നീ നിലവിളിച്ചിരുന്നുവോ?

2002 ജൂലായ് 9 ചൊവ്വാഴ്ച നിന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. ടു കാമറയില്‍ അവസാനമായി വിരലമര്‍ത്തുമ്പോള്‍, മഴയെ സ്നേഹിച്ച നിന്നിലേക്ക്‌ മരണം ഒരു മഴതുള്ളിപോലെ പൈയ്തിറങ്ങുമന്ന് നീ അറിഞ്ഞിരുന്നുവോ?

മഴയില്ലാത്ത അവസാന ഫ്രയിം ബാക്കി വച്ച്, മഴയുടെ ഒരിക്കലും കണ്ടിട്ടില്ലാത്ത സൗന്ദര്യം കാട്ടിതരുവാന്‍ മഴ എന്നില്‍ നിന്നും നിന്നെ പറിച്ചുകോണ്ടുപോയിട്ട്, എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

എനിക്കറിയാം മഴയുടെ മര്‍മ്മരങ്ങളില്‍ നിന്ന് നനവാര്‍ന്ന ശകലങ്ങള്‍ ഒപ്പിയെടുത്ത് എനിക്ക് സമ്മാനിച്ച നീ‍, മരണം പടിവാതിലില്‍ എത്തിയപ്പോഴും മഴയുടെ മരണതാളം ഒപ്പി എടുക്കുകയായിരുന്നുവന്ന്.

പൈയ്തൊഴിയാത്ത ഒരു പിടി മഴയോര്‍മ്മകള്‍ ബാക്കിയാക്കി നീ മേഘ പാളികള്‍ക്ക് പിന്നില്‍ മാറഞ്ഞിരുന്ന്, പ്രീയപ്പെട്ട നിക്കോണ്‍ ക്യാമറയില്‍ നിന്നും മിന്നലുകളായ് ഫ്ലാഷുകളെറിയുമ്പോള്‍, വീണ്ടും കാര്‍മേഘം ഇരുണ്ടുകൂടി എന്റെ ചങ്കില്‍ ഉരുളുപൊട്ടുന്നു.....കണ്ണില്‍ മഴ പെയ്യുന്നു...

ഇനി നീ എന്നെ ഒളികണ്ണിട്ടു നോക്കല്ലേ.....ആരും കാണതെ ഞാന്‍ ഒന്ന് കരഞ്ഞോട്ടെ......

Its raining ബുക്ക് ഇവിടനിന്നും ഡൗന്‍ലോഡ് ചയ്യാം.

2009-07-12

വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക്  

കുറെ കാലങ്ങളായി ഇങ്ങനെ ഒരു പോസ്റ്റ് ഇടണമന്ന് ആലോചിക്കുന്നു. മറ്റുള്ളവര്‍ അവരവരുടെ മനോധര്‍മ്മം‌പോലെ കരുതിക്കോട്ടെ എന്നു കരുതി അതേപ്പറ്റി പൊതുവായ ചിലപോസ്റ്റുകളില്‍ സൂചിപ്പിക്കമാത്രം ചെയ്തു. എന്നാല്‍ ആണ്ട ബാധ കൊണ്ടേ പോകൂ എന്ന പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കുമാറ് പറയിപ്പിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി ചിലര്‍ ഒരുമ്പെട്ടിറങ്ങിയാല്‍ പിന്നെ പറയാതെ തരമില്ല. പലരും പലഭാഗത്തുനിന്നും അനോണിയായും, ആനനോണിയായും അക്രമിച്ചപ്പോള്‍ അനോണി ഓപ്‌ഷന്‍ അടച്ച് തടയിട്ടു. എന്റെ ബ്ലോഗില്‍ എന്തഴുതണം എന്തെഴുതേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. വായിക്കണമന്നു തോന്നുന്നവര്‍ക്ക് വായിക്കാം, അല്ലാത്തവര്‍വായിക്കണമന്ന് എനിക്ക് ഒട്ടും നിര്‍ബന്ധമില്ല. എന്റെ ബ്ലോഗില്‍ എ‍ഴുതുന്നതെന്തും എനിക്കുവേണ്ടി എഴുതുന്നതാണ്. മറിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി എഴുതി വായനകാരെകൂട്ടാനായോ കമന്റുകള്‍ വാങ്ങികൂട്ടി അതു കണ്ട് സായൂജ്യമടയാനോ ഞാന്‍ എഴുതാറില്ല. ഏതാണ്ട് പത്തുവര്‍ഷങ്ങളായി ഞാന്‍ ഇംഗ്ലീഷില്‍ ബ്ലോഗിങ് തുടങ്ങിയിട്ട്. മൂന്നുവരഷങ്ങള്‍ക്ക് മുന്‍പ് ഈ മലയാളം ബ്ലോഗും തുടങ്ങി. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളതൊക്കെ ഞാന്‍ എഴുതി. അല്ലാത്തപ്പോള്‍ എഴുതാറുമില്ല ചിലപ്പോള്‍ ഈ വഴി തിരിഞ്ഞു നോക്കാറുമില്ല. ഇത് ആരുവായിക്കണം എന്നോ വായിക്കണ്ടന്നോ എനിക്കില്ല. ആരൊക്കെ വായിക്കുന്നു എന്നോ ആരൊക്കെ വയിക്കുന്നില്ല എന്നോ, ആരൊക്കെ കമന്റ് ഇടുന്നു എന്നോ ആരൊക്കെ കമന്റ് ഇടുന്നില്ല എന്നോ ഞാന്‍ അന്വഷിക്കാറില്ല. മെയില്‍ അയച്ചും ഒര്‍ക്കട്ട് വഴി മെസേജ് അയച്ചും ജീടോക്ക് വഴി ലിങ്കയച്ചും ആരോടും എന്റെ പോസ്റ്റുകള്‍ വായിക്കണമന്നു പറയുകയോ കമന്റ് തെണ്ടുകയോ ചെയ്തിട്ടില്ല.

ബ്ലോഗ് എഴുതുന്നതിലൂടെയോ അത് ആരങ്കിലും വായിക്കുന്നതിലൂടയോ ഒരു ചില്ലികാശുപോലും ഞാന്‍ ഉണ്ടാക്കാന്‍ ആഗ്രഹിച്ചിട്ടുമില്ല ആഗ്രഹിക്കുന്നുമില്ല. അതിനായി യാതൊരു വിധ പരസ്യങ്ങളും ഞാന്‍ എന്റെ ബ്ലോഗില്‍ വച്ചിട്ടില്ല. ബ്ലോഗ് വായിക്കുന്നവരില്‍ നിന്ന് ഞാന്‍ ഒരു വരിസംഖ്യയും ഈടാക്കുന്നില്ല. ഞാന്‍ എഴുതുന്നതെല്ലാം വിശ്വസാഹിത്യമാണന്നോ ഞാന്‍ ഒരു കവിയോ, കഥാകാരനോ, സാഹിത്യകാരനോ അതിലുപരി മലയാള സാഹിത്യത്തില്‍ സര്‍‌വ്വജ്ഞപീഠം കയറിയ വ്യകതിയാണന്നോ അവകാശപ്പെട്ടിട്ടില്ല. ആരോടും എന്റെ ബ്ലോഗ് ഫോളോചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും എന്റെ പോസ്റ്റുകള്‍ വായിക്കുന്ന എല്ലാ മാന്യവായനക്കാരോടും, അത് കമന്റ് ഇടുന്നവരായലും, ഇടാത്തവരായാലും യാതൊരുവിധ വ്യക്തിഭേദമെന്യേ എല്ലാ വായനക്കാരോടും എനിക്കു നന്ദിയും കടപ്പാടും ഉണ്ട്. ആ ബന്ധം അവിടം വരെ മതി. അതിനപ്പുറം ഞാന്‍ എങ്ങനെ എഴുതണം ,എങ്ങനെ എഴുതരുത് എന്ന് നിര്‍ദ്ദേശിക്കാനും ഉപദേശിക്കാനും ഞാന്‍ ആര്‍ക്കും അധികാരം തന്നിട്ടില്ല. എന്റെ പോസ്റ്റുകളെകുറിച്ച് ആര്‍ക്കങ്കിലും എന്തങ്കിലും പറയാനുണ്ടങ്കില്‍, സ്വന്തമായ് മേല്‍‌വിലാസമുള്ള ആര്‍ക്കും അത് കമന്റായ് എന്റെ ബ്ലോഗില്‍ ഇടാനുള്ള അവസരം അവിടെ തന്നിട്ടുണ്ട്.

എന്റെ ബ്ലോഗുകള്‍ വായിച്ച് ആരങ്കിലും വഴിതെറ്റിയാന്‍ എനിക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. എന്റെ ബ്ലോഗുപോസ്റ്റുകള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നു എന്ന് ആര്‍ക്കങ്കിലും തോന്നുന്നുവങ്കില്‍ സൈബര്‍ സെല്ലിനെയോ, കോടതിയെയോ സമീപിക്കാവുന്നതാണ്. മിത്തുകളെ ചോദ്യം ചെയ്തും, എനിക്ക് സത്യമന്ന് തോന്നുന്ന കാര്യങ്ങള്‍ മേലിലും എഴുതുന്നതായിരിക്കും. എന്റെ സത്യങ്ങള്‍ ആരും അംഗീകരിക്കണമന്നോ ഏറ്റുപറയണമന്നോ ആരോടും ആവശ്യപ്പെട്ടിട്ടില്ല. മതമായാലും, രാഷ്ട്രീയമായാലും, ദേശീയമായാലും, അന്തര്‍ദ്ദേശീയമായാലും, എനിക്ക് എതിര്‍ക്കണമന്നു തോന്നുന്നതിനെയൊക്കെ മേലിലും വിമര്‍ശിക്കുന്നതായിരിക്കും. സൗകര്യമുള്ളവര്‍ മാത്രം വായിച്ചാല്‍ മതിയാകും. എന്റെ പോസ്റ്റുകളോട് ആര്‍ക്കങ്കിലും എതിര്‍പ്പുണ്ടങ്കില്‍ എന്റെ ബ്ലോഗ് വായിക്കാതിരിക്കുക. ഗൂഗിള്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് ഞാന്‍ ഓരോ പോസ്റ്റുകളും ചെയ്തിരിക്കുന്നത്. ഇനി ആര്‍ക്കങ്കിലും അങ്ങിനെ അല്ല എന്ന് തോന്നുന്നുണ്ടങ്കില്‍ എന്റെ ബ്ലോഗ് ഫ്ലാഗ് ചെയ്യാവുന്നതാണ്. ഗൂഗില്‍ തന്നെ ബ്ലോഗ് നീക്കം ചെയ്തുകൊള്ളൂം.

എന്റെ ബ്ലോഗിനെ സംബന്ധിച്ച് ഒരാളും ഒരു വിശ്വാസവും പ്രതീക്ഷയും വച്ചുപുലര്‍ത്തേണ്ടതില്ല. അങ്ങനെ ആരങ്കിലും വിശ്വസിക്കുന്നുവങ്കില്‍ അത് ഇപ്പോള്‍ തന്നെ തിരുത്തികൊള്ളുക. ഇന്നുവരേയും, എന്റെ ബ്ലോഗ് മികച്ച ബ്ലോഗാണന്നോ, അതിലെ പോസ്റ്റുകളെല്ലാം ലോകോത്തരങ്ങളാണന്നോ ആരോടും അവകാശപ്പെടുകയോ പറയുകയോ ചെയ്തിട്ടില്ല. അങ്ങനെ ആരങ്കിലും നിങ്ങളോട് പറഞ്ഞതിന്‍ പ്രകാരം, ആരങ്കിലും എന്റെ ബ്ലോഗ് ഫോളോ ചെയ്യുന്നുവങ്കില്‍ എപ്പോള്‍ വേണമങ്കിലും വിട്ടുപോകാവുന്നതാണ്. ഇന്നുവരെ ആരോടും എന്റെ ബ്ലോഗ് ഫോളോ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അരൊക്കെ ഫോളൊ ചെയ്യുന്നു, ചെയ്യുന്നില്ല എന്നു ഞാന്‍ നോക്കാറില്ല. ഞാന്‍ ആരുടയങ്കിലും ബ്ലോഗ് ഫോളൊ ചെയ്യും എന്ന വിശ്വാസത്താല്‍ എന്റെ ബ്ലോഗ് ഫോളോചെയ്യേണ്ടതില്ല. എനിക്ക് ബ്ലോഗന്നാല്‍ തോന്നുന്നതെന്തും എഴുതാനുള്ള ഒരിടമാണ്. അവിടെ ഞാന്‍ എന്തെഴുതുന്നുവോ അതാണ് എനിക്ക് ബ്ലോഗ്. ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം, അഭിപ്രായം പറയാം. അത്രമാത്രം മതി, ഉപദേശം ആവശ്യമുള്ളപ്പോള്‍ ഞാന്‍ ചോദിച്ചുകൊള്ളാം.

2009-07-11

എങ്ങനെ പൈപ്പ് ബോംബുണ്ടാക്കാം ?  

ഇന്ത്യയിലെ ഭീകര പ്രവര്‍ത്തകരുടെ വേരുകള്‍ തേടി സുരക്ഷ ഉദ്യോഗസ്ഥര്‍ നട്ടംതിരിയുമ്പോള്‍ ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്ന ധാരാളം വെബ്‌സൈറ്റുകള്‍ രാജ്യത്ത്‌ സജീവമാണ്. ഇത്തരം സൈറ്റുകളില്‍ ബോബുകളും ഹാന്‍റ് ഗ്രനേഡുകളും പൈപ്പ്‌ ബോംബുകളും ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന്‌ വിശദമായി വിവരിക്കുന്നു. ഇത്തരം ബോംബുകള്‍ നിമ്മിക്കുന്നത്‌ എങ്ങനയന്നും അതിനുള്ള എളുപ്പവഴികളും പൊടികൈകളും ചേര്‍ന്ന വീഡിയോകളും ഇന്റര്‍നെറ്റില്‍ സുലഭമാണ്. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍കൊണ്ട് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്ക്പോലും യാതൊരുവിധ മുതല്‍ മുടക്കുമില്ലാതെ തന്നെ ബോംബുകള്‍ നിര്‍മ്മിക്കുന്നത് എങ്ങനയന്ന് ഈ സൈറ്റുകള്‍ പഠിപ്പിക്കുന്നു. ഇതിനു പുറമേയാണ് കേരള കൗമുദി ദിനപ്പത്രം പൈപ്പ് ബോംബുകള്‍ നിര്‍മ്മിക്കുന്നത് എങ്ങനയന്ന പാഠം വീടുകളിലെത്തിച്ചിരിക്കുന്നത്. ജനപ്രിയ വീഡിയോ സൈറ്റുകളായ യു. ട്യൂബ്, ഗൂഗില്‍ വീഡിയോ, യാഹൂ വീഡിയോ തുടങ്ങിയ സൈറ്റുകളില്‍ നൂറുകണക്കിനുള്ള ഇത്തരം വീഡിയോകള്‍ കാണാവുന്നതാണ്. മിക്ക വിഡിയോകളിലും ബോംബു നിമ്മിക്കുന്നതെങ്ങനയന്നും അതുപയോഗിച്ചു സ്പോടനം നടത്തുന്നതെങ്ങനയന്നും കാണിക്കുന്നു.

എങ്ങനെ പൈപ്പ് ബോംബുണ്ടാക്കാം ? കൗമുദി വിശദീകരിക്കുന്നു

ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ചാണ് പൈപ്പ് ബോംബുകള്‍ ഉണ്ടാക്കുന്നത്. നാലോ ആറോ ഇഞ്ച് നീളമുള്ള പൈപ്പിന്റെ ഒരറ്റം അടയ്ക്കും. അമോണിയം നൈട്രേറ്റും അലുമിനിയം പൌഡറും ഉള്‍പ്പെടുന്ന സ്ഫോടക വസ്തു മിശ്രിതം. അതിനുള്ളിലേക്ക് ഡിറ്റണേറ്റര്‍ കടത്തിവയ്ക്കും. അതില്‍നിന്നുള്ള വയര്‍ പൈപ്പിലോ ഇരുവശത്തെയും അടപ്പിലോ ഉള്ള ദ്വാരത്തിലൂടെ പുറത്തേക്ക് എടുത്ത് ബാറ്ററിയുമായും ടൈമറുമായും ഘടിപ്പിക്കും. രണ്ടറ്റവും അടച്ചാല്‍ ബോംബ് റെഡി. ശക്തമായി വലിച്ചെറിഞ്ഞാല്‍ പോലും പൊട്ടിത്തെറിക്കും.

ടൈമര്‍ ഘടിപ്പിക്കുമ്പോള്‍ ടൈമര്‍ ബോംബായി അത് എവിടയങ്കിലും ഉപേക്ഷിക്കും. സെറ്റുചെയ്തുവച്ച സമയത്ത് അത് പൊട്ടിതെറിക്കും.

പാറമടകളില്‍ സ്പോടനത്തിനുപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് നാട്ടില്‍ സുലഭമായി ലഭിക്കും. സ്പോടനത്തിന് ശക്തികൂട്ടാന്‍ അലൂമിനിയം പൗഡറും ഉപയോഗിക്കാറുണ്ട്. താരതമ്യേന വീര്യം കുറഞ്ഞ സ്പോടക വസ്തുക്കള്‍ ഉപയോഗിച്ച് ഉഗ്രസ്പോടനം നടത്താന്‍ കഴിയുമന്നതാണ് പൈപ്പ് ബോംബിന്റെ പ്രത്യേകത. സ്പോടനത്തില്‍ ശക്തമായ് തെറിക്കുന്ന ഇരുമ്പു പൈപ്പിന്റെ ചീളുകള്‍ മാരകമാകും. Improvised Explosive Device എന്നാണ് ഇതിനെ സ്പോടക വസ്തു വിദഗ്ദര്‍ വിളിക്കുന്നത്

വാര്‍ത്ത കേരള കൗമുദി

2009-07-08

വിവാദ ചിത്രം ദക്ഷിണ റയില്‍‌വേ വീണ്ടും വിവാദമാക്കുന്നു  

ജൂലൈ എട്ടിനുളള മലയാള മനോരമ, ഹിന്ദു പത്രങ്ങളില്‍ ദക്ഷിണ റെയില്‍വേയുടെ സുരക്ഷാ വിഭാഗം ഹെഡ്‌കോര്‍ടേഴ്‌സ്‌ നല്‍കിയിരിക്കുന്ന, രാജ്യത്തെ നടുക്കിയ 2002ലെ ഗോധ്ര കലാപത്തിന് തീ കൊളുത്തിയ സബര്‍മതി എക്‌സ്‌പ്രസിന്റെ തീപിടുത്ത ചിത്രം വിവാദമാകുന്നു. തീവണ്ടികളില്‍ അശ്രദ്ധ മൂലമുണ്ടാകുന്ന തീപിടുത്തം തടയാനുളള ബോധവത്‌ക്കരണത്തിനുവേണ്ടി, "നിങ്ങളുടെ ശ്രദ്ധക്കുറവാണ്‌ മിക്കതീപിടുത്തങ്ങള്‍ക്കും കാരണമെന്നും, തീപിടിക്കാവുന്നതും പൊട്ടിതെറിക്കാവുന്നതുമായ വസ്‌തുക്കള്‍ തീവണ്ടിയില്‍ കൊണ്ടുപോകുന്നത്‌ നിയമ വിരുദ്ധമാണെന്ന" പരസ്യവാചകത്തോടുകൂടി കൊടുത്തിരിക്കുന്ന വിവാദ ചിത്രമാണ് ഇപ്പോഴത്തെ വിവാദത്തിന് തീപടര്‍ത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ അശ്രദ്ധ ഇല്ലാതാക്കുന്നതിനുവേണ്ടി ഉദ്ദേശിച്ചുളള പരസ്യത്തിലെ അശ്രദ്ധ ദക്ഷിണ റെയില്‍വേക്കു തന്നെ വിനയായിരിക്കുകയാണ്.

ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസ്സിന്റെ S6 കമ്പാര്‍ട്‌മെന്റ്‌ തീപിടിച്ച്‌ 58 കര്‍സേവകര്‍ വെന്തുമരിച്ചതായിരുന്നു 2002 ലെ ഗുജറാത്ത് കലാപത്തിന് കാരണമായത്. സബര്‍മതി എക്സ്പ്രസിന്‍റെ S6 കമ്പാര്‍ട്ടുമെന്‍റ് സ്ഫോടക വസ്‌തുക്കള്‍ വലിച്ചെറിഞ്ഞ് കത്തിച്ചതാണെന്നും അല്ല തീവണ്ടിയില്‍ നിന്നുതന്നെയാണ്‌ തീപടര്‍ന്നതെന്നുമുളള വാദപ്രതിവാദങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. അതിനിടക്കാണ് ദക്ഷിണ റെയില്‍വേയുടേതായി ഇങ്ങനെയൊരു പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദക്ഷിണ റെയില്‍വെ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍, വിഭജനത്തിനുശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപത്തിനുഹേതുവായ ഗോധ്ര സംഭവത്തിന്‍റെ ചിത്രം ഉപയോഗപ്പെടുത്തിയത് നരഹത്യ നടത്തിയവര്‍ നിരപരാധികളാണെന്ന് വരുത്തി തീര്‍ക്കാനുളള ബോധപൂര്‍വ്വവും സംഘടിതവുമായ ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് രാഷ്ട്രീയഭാഷ്യം. സബര്‍മതി എക്‌സ്‌പ്രസ്സിലെ തിപിടുത്തത്തിനു ശേഷം ഗുജറാത്ത് മുഴുവന്‍ പടര്‍ന്ന വംശീയകലാപത്തില്‍ ആയിരങ്ങളാണ് മരിച്ചു വീണത്. നിരവധിപേരുടെ മരണത്തിനിടയാക്കിയ ഗോധ്രാ സംഭവത്തിന്റെ ചിത്രം ഇത്രലാഘവത്തോടെ നല്‍കിയ ദക്ഷിണ റെയില്‍വേയുടെ പ്രവൃത്തി തീക്കൊളളികൊണ്ട്‌ തല ചൊറിയുന്നതിനു തുല്യമാണ്.


2002 ഫെബ്രുവരി 27 നാണ് ഗോധ്രയില്‍ സ്പര്‍ദയുടെ തീയാളിച്ച് സബര്‍മതി എക്സ്പ്രസ്സ് കത്തുന്നത്. ഇരുപത്തിമൂന്ന് പുരുഷന്മരും പതിനഞ്ച് സ്ത്രീകളും ഇരുപതു കുട്ടികളുമടക്കം അന്‍പത്തിയെട്ടുപേരാണ് അന്ന് വെന്തുമരിച്ചത്. അന്ന് സബര്‍മതി എക്സ്പ്രസ്സില്‍ നിന്നും ആളിപടര്‍ന്ന തീ സൗരാഷ്ടവും കച്ചും ഒഴികെ ഗുജറാത്തിലെ നഗരങ്ങളും ഗ്രാമങ്ങളും കത്തിച്ചു.

2009-07-06

മലയാളിയെ ചൂടുള്ള പട്ടിയെ തീറ്റിക്കുന്ന ദേശാഭിമാനി  

ഇന്ന്‌ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒന്നാണ്. പത്തു മിനിട്ടുകൊണ്ട്‌ അറുപത്തിയെട്ട് പട്ടികളെ തിന്നു ലോകറിക്കാര്‍ഡിട്ട ജോയ് ചെസ്‌നട്ട് എന്ന മിടുക്കനെപ്പറ്റിയാണ്‌ വാര്‍ത്ത. ഹോട്ട്‌ ഡോഗ്‌ എന്ന വാക്ക്‌ വിവര്‍ത്തനം ചെയ്‌തപ്പോള്‍ സംഭവിച്ച ഗുരുതരമായ പിശക്‌. പണ്ടു റഷ്യനും ഇപ്പോൾ ചൈനീസും മാത്രം നന്നായി തർജ്ജമ ചെയ്യാനറിയുന്ന ദേശാഭിമാനിയ്ക്ക് അമേരിക്കൻ ഇംഗ്ലീഷ് പണ്ടേ തീരെ വശമില്ല. പദാനുപദ തർജ്ജമ ചെയ്താണു തഴക്കം. ഹോട്ട് ഡോഗ് എന്നു പറഞ്ഞാൽ അർത്ഥം ചൂടുള്ള പട്ടി എന്നു ദേശാഭിമാനി പറഞ്ഞാല്‍ ദേശാഭിമാനമുള്ള നമ്മള്‍ വിശ്വസിക്കണം. മാത്രമല്ല ദേശാഭിമാനി അമേരിക്കയെപ്പറ്റി പറഞ്ഞിട്ടുള്ള ഒരു വാർത്ത പോലും ഇന്നുവരെ കടുകിടെ തെറ്റിയിട്ടില്ല. അപ്പോൾ ഈ വാര്‍ത്തയും തെറ്റാന്‍ വഴിയില്ല.

അറുപത്തിയെട്ടു പട്ടികളെ പത്തുമിനിട്ടുകൊണ്ട് തിന്നു എന്നു പറഞ്ഞുവങ്കിലും തിന്ന പട്ടികള്‍ ജീവനുള്ളവയെയാണോ ചത്തവയെയാണോ എന്നു ദേശാഭിമാനി പറഞ്ഞിട്ടില്ല. പട്ടിയെ മുഴുവനെ തിന്നുവോ അതോ തോലുരിച്ച് ശേഷം കുടലും പണ്ടവും എല്ലാംകൂടി തിന്നോ അതോ പാചകം ചെയ്ത പട്ടിമാംസമാണോ തിന്നത് ഇതൊന്നും ദേശാഭിമാനിക്ക് ഗ്രഹ്യമില്ല. അതുകൊണ്ട് വിശദമായ വര്‍ത്ത ഒന്നു നോക്കികളയാം എന്നു കരുതി CNN നോക്കി. അപ്പോഴാണ് വാര്‍ത്തയുടെ യഥാര്‍ത്ഥകിടപ്പ് മനസ്സിലായത്. യഥാര്‍ത്ഥ വാര്‍ത്ത ഇവിടെ വായിക്കാം.

2009-07-03

സ്വവര്‍ഗ്ഗരതി നിയമ വിരുദ്ധമല്ല-ഹൈക്കോടതി  

സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റല്ലെന്ന്‌ ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ 377 വകുപ്പനുസരിച്ച്‌ സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന വ്യവസ്ഥയ്‌ക്ക്‌ ഭരണഘടനാപരമായി സാധുതയില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എ.പി.ഷായും ജസ്റ്റിസ്‌ എസ്‌. മുരളീധറുമടങ്ങുന്ന ഹൈക്കോടതി ബെഞ്ച്‌ ചൂണ്ടിക്കാട്ടി. എട്ടുവര്‍ഷം നീണ്ട നിയമയുദ്ധത്തിന്‌ ഒടുവിലാണ്‌ ഈ വിധി. അതേസമയം പരസ്‌പര സമ്മതമില്ലാതെയുള്ള ലൈംഗികത 377 വകുപ്പു പ്രകാരം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

'സ്വകാര്യവും പരസ്‌പര സമ്മതപ്രകാരവുമുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാണെന്നുള്ള ഐ.പി.സി. 377 വകുപ്പിലെ വ്യവസ്ഥയ്‌ക്ക്‌ ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങള്‍പ്രകാരം സാധുതയില്ലെന്ന്‌ കോടതി വിധിക്കുന്നു'. ഹൈക്കോടതി ബെഞ്ച്‌ പുറപ്പെടുവിച്ച 105 പേജുള്ള വിധിപ്രസ്‌താവത്തില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തി നിര്‍വചനം 18 വയസ്സും അതിനു മുകളിലും പ്രായമുള്ളവരെ ഉദ്ദേശിച്ചുള്ളതാണെന്ന്‌ വ്യക്തമാക്കിയ കോടതി പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെട്ടതും പരസ്‌പരസമ്മതമില്ലാതെയുമുള്ള ലൈംഗികത കുറ്റകരമാണെന്നും വിധിച്ചു.

പാര്‍ലമെന്റില്‍ നിയമഭേദഗതി ചെയ്യുംവരെ ഹൈക്കോടതി ഉത്തരവ്‌ നിലനില്‍ക്കും. സ്വവര്‍ഗാനുരാഗികള്‍ക്കെതിരെയുള്ള വിവേചനം ഭരണഘടന അനുശാസിക്കുന്ന തുല്യതയെന്ന സങ്കല്‍പ്പത്തിന്‌ എതിരാണ്‌. സ്വവര്‍ഗാനുരാഗികള്‍ക്കു വേണ്ടി നാസ്‌ ഫൗണ്ടേഷന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഈ ഉത്തരവ്‌. 377 വകുപ്പുപ്രകാരമുള്ള ക്രിമിനല്‍വ്യവസ്ഥകള്‍ പൊളിച്ചെഴുതാനല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭൂരിപക്ഷസമൂഹം വ്യത്യസ്‌തരെന്നും വഴിതെറ്റിയവരെന്നും നിരീക്ഷിക്കുന്ന സ്വവര്‍ഗാനുരാഗികളെ അവഗണിച്ച്‌ പുറത്തുനിര്‍ത്തുകയല്ല ചെയ്യേണ്ടത്‌. ഇത്തരത്തിലുള്ളവര്‍ക്ക്‌ ജീവിതവും പൗരനെന്ന നിലയ്‌ക്കുള്ള അവകാശവും അംഗീകരിച്ചു കൊടുത്തുമാത്രമേ സമൂഹത്തിന്‌ പരസ്‌പരധാരണയില്‍ മുന്നോട്ടുപോകാനാവൂ. 1946 ഡിസംബര്‍ 13ന്‌ പാര്‍ലമെന്റില്‍ നടന്ന ഭരണഘടനാ സംവാദത്തില്‍ പങ്കെടുത്ത്‌ മുന്‍പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍കൂടി ഉദ്ധരിച്ചായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ എ.പി.ഷായുടെ അഭിപ്രായപ്രകടനം.

''കേവലം സങ്കുചിത നിയമനിര്‍വചനങ്ങളെ അടിസ്ഥാനമാക്കിയല്ല, യഥാര്‍ഥ വികാരം മനസ്സിലാക്കിയാണ്‌ ഒരു വ്യവസ്ഥയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടതെന്നു''ള്ള നെഹ്‌റുവിന്റെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു. ലിംഗപരവും മതപരവും പ്രാദേശികപരവുമായ ഒരു വിവേചനവും പാടില്ലെന്ന്‌ ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദം അനുശാസിക്കുന്നു. അതുകൊണ്ട്‌ 377 വകുപ്പിലെ ക്രിമിനല്‍വ്യവസ്ഥ സാധുവല്ല.

സമൂഹത്തില്‍ പുതുതായി ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ വിലയിരുത്താനും പരിഹരിക്കാനും വിശാലവും ഉദാരവുമായ നിയമനിര്‍വചനം ആവശ്യമാണെന്ന സുപ്രീംകോടതി ഉത്തരവും ഡല്‍ഹിഹൈക്കോടതി ചൂണ്ടിക്കാട്ടി. 377 വകുപ്പ്‌ എടുത്തുകളയുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഹൈക്കോടതി ഉത്തരവ്‌ വിരല്‍ ചൂണ്ടുന്നു. കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്ത്‌ ഇക്കാര്യത്തില്‍ വിഭിന്നാഭിപ്രായം നിലനിന്നിരുന്നു.

സ്വവര്‍ഗാനുരാഗികള്‍ക്ക്‌ അനുകൂലമായ നിലപാട്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. അന്‍പുമണി രാംദാസ്‌ കൈക്കൊണ്ടെങ്കിലും ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ്‌പാട്ടില്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ സ്വവര്‍ഗ ലൈംഗികത സമൂഹത്തിലെ ധാര്‍മികമൂല്യങ്ങള്‍ക്ക്‌ എതിരാണെന്ന്‌ കേന്ദ്രം കോടതിയില്‍ റിപ്പോര്‍ട്ടുനല്‍കി. സ്വവര്‍ഗാനുരാഗം നിയമാനുസൃതമാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാണെന്നുള്ള നിയമം തുല്യാവകാശത്തെ ഹനിക്കുന്നതാണെന്ന്‌ നാസ്‌ ഫൗണ്ടേഷനും മറ്റു സംഘടനകളും വാദിച്ചു. ലൈംഗികതയുടെ പേരിലുള്ള വിവേചനം ഭരണഘടന നല്‍കുന്ന മൗലികാവകാശം നിഷേധിക്കുന്നതാണ്‌. 377 വകുപ്പിന്റെ പേരില്‍ 25 ലക്ഷത്തോളം വരുന്ന സ്വവര്‍ഗാനുരാഗികള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും സംഘടനകള്‍ വാദിച്ചു.

തുല്യതയ്‌ക്കുള്ള അവകാശത്തെ അംഗീകരിക്കുന്ന പുരോഗമനപരമായ വിധിയാണ്‌ ഡല്‍ഹി ഹൈക്കോടതി യുടേതെന്ന്‌ നാസ്‌ ഫൗണ്ടേഷന്‍ സ്ഥാപക അഞ്‌ജലി ഗോപാലന്‍ പ്രതികരിച്ചു. കോടതിവിധി വിശദമായി പഠിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്രനിയമമന്ത്രി പറഞ്ഞു

2009-07-02

ഈണം- മധുരമീ സംഗീതം  

ആസ്വാദ്യ­കര­മായ ഗാന­ങ്ങൾ സൗജന്യ­മായി ജന­ങ്ങളി­ലേ­ക്കെത്തി­ക്കുക എന്ന വെല്ലു­വിളി ഏറ്റെ­ടു­ത്തു കൊണ്ട് പ്രതിഫലേഛ്ചയില്ലാതെ രംഗ­ത്തിറ­ങ്ങിയ സംഗീ­ത പ്രേമി­കളു­ടെ സംഗമമായ ഈണം എന്ന സംഗീത കൂട്ടുകെട്ട് അതിന്റെ ആദ്യത്തെ സംഗീത പ്രപഞ്ചം സംഗീതപ്രേമികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. കവി­ഭാവന­യി­ലൂ­ടെ മാത്രം നാം കണ്ട­റിഞ്ഞ ‘ഏക­ലോക’­മെന്ന ദർശന­ത്തെ യാഥാർ­ത്ഥ്യ­മാ­ക്കി, ഭൂ­ലോക­ത്തിന്റെ ഏതു­കോണി­ലു­മു­ള്ള മനസ്സു­കളേ­യും വിരൽ­ത്തുമ്പി­ലൂടെ തൊട്ട­റി­യാൻ പര്യാ­പ്ത­മാക്കി­യ ആധു­നിക സാങ്കേ­തിക­വിദ്യ­യുടെ സഹാ­യ­ത്താൽ, പര­സ്പരം കാണാ­തെ ലോക­ത്തി­ന്റെ പല­ഭാഗ­ത്തി­രുന്ന് മെന­ഞ്ഞെ­ടുത്തവയാണ് ഇതിലെ ഗാനങ്ങളത്രയും. മലയാളം ബ്ലോഗേ­ഴ്സും മലയാള­ഗാന­ശേഖ­രവും കൈ­കോർ­ക്കുന്ന മലയാള­ത്തിലെ ആദ്യ സ്വതന്ത്ര­സം­ഗീത സം­രം­ഭമായ ഈണം, ആർദ്ര­മായ ഗാന­ങ്ങ­ളെ എന്നും ഗൃഹാ­തുര­ത്വ­ത്തോ­ടെ മന­സ്സിൽ സൂക്ഷി­ക്കു­ന്ന സ്വദേശ-­വിദേശ മല­യാളി­കളു­ടെ ചിര­കാല സ്വപ്ന സാക്ഷാ­ത്കാ­രമാണ്.

ഗാന­ങ്ങൾ സൗജന്യ­മായി ജന­ങ്ങളി­ലേ­ക്കെത്തി­ക്കുക എന്നതിനുപരിയായി മാധുര്യമുള്ള ശബ്ദത്തിനുടമകളായ പ്രതിഭാ­ധന­രായ ഗായ­കർ­ക്കും, സര്‍ഗ്ഗാത്മകമായ സ്വന്തം രചന­കൾ പുസ്ത­കത്താ­ളുക­ളിൽ അല്ലെ­ങ്കിൽ ബ്ലോഗി­ലെ പോസ്റ്റു­ക­ളിൽ മാത്രം ഒതു­ക്കി നിർത്തേ­ണ്ടി­വരു­ന്ന എഴുത്തു­കാര്‍ക്കും, യുവസംഗീത­സംവി­ധായ­കർ­ക്കും തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്നതിന് വേദിയൊരുക്കുക മുതലായ വ്യക്ത­മായ ഉദ്ദേശ ലക്ഷ്യ­ങ്ങളും ഈണം മുന്നോട്ടുവയ്ക്കുന്നു.

­പാമരന്‍, നിഷികാന്ത് ചെറിയനാട്, ദേവിപിള്ള, ഡോണമയൂര, ബൈജു, കെ.സി ഗീത, ചാന്ദിനി ഗാനന്‍, ജി. മനു എന്നിവരുടെ വരികള്‍ക്ക്, രാജേഷ് രാമന്‍, ബഹുവ്രീഹി, എന്‍. എസ്. പണിക്കര്‍, നിഷികാന്ത് ചെറിയനാട് എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ രാജേഷ് രാമന്‍, ബഹുവ്രീഹി, രശ്മി നായര്‍, ജോസഫ് തോമസ്, ദിവ്യ മേനോന്‍, കിരണ്‍ ജോസ്, ദിവ്യ പങ്കജ്, സുരേഷ് കാഞ്ഞിരകാട്ട്, ശാന്തി, ശ്രീകാന്ത് എന്നിവരുടെ മധുര ശബ്ദത്തില്‍ സംഗീതപ്രേമികള്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു. നാടൻപാട്ട്, ദു:ഖ ഗാനം, തത്വചിന്ത, ഉത്സവഗാനം, അർദ്ധശാസ്ത്രീയം, ഭാവഗീതം, താരാട്ട്, യുഗ്മഗാനം, കാമ്പസ് ഗാനം എന്നീ വിഭാഗങ്ങളിലായ് ഒന്‍പത് ഗാനങ്ങളാണ് ആദ്യ റിലീസിലുള്ളത്.

ഏവര്‍ക്കും ഈണത്തിന്റെ വെബ്ബിലൂടെത്തന്നെ എല്ലാപാട്ടുകളും സൗജന്യമായിത്തന്നെ കേൾക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്. എന്നിരുന്നാലും ആവശ്യക്കാർക്ക് ഒരു ചെറിയ തുകയിൽ ഓഡിയോ സി. ഡി വേർഷൻ കൂടി ലഭ്യമാണ്. താല്പര്യമുള്ളവർക്ക് കമന്റിലൂടെയോ eenam2009@gmail.com എന്ന വിലാസത്തിൽ മെയില്‍ അയച്ചോ ഗാനങ്ങളുടെ ഒറിജിനല്‍ പതിപ്പിന്റെ സി.ഡി സ്വന്തമാക്കാവുന്നതാണ്. 50 രൂപയാണ് സി.ഡിയുടെ വില.

പാട്ടുകള്‍ ഓണ്‍ലൈനായ് കേള്‍ക്കുവാനും, ഡൗണ്‍ലോഡ് ചെയ്യുവാനും ഇവിടയും, ഓരോ പാട്ടിന്റെ വരികൾക്കും വിശദവിവരങ്ങൾക്കും ഇവിടയും ക്ലിക് ചെയ്യുക.