Search this blog


Home About Me Contact
2010-12-18

അനാഥത്വത്തിലേക്ക് മടങ്ങുന്നവർ  

ഒരിക്കലും മടങ്ങി വരാനാകാത്ത
നാളുകളിലേക്കാണ്‌ നമ്മൾ നടന്നകന്നത്
ഇനി
ഒരു ഉമ്മ കിട്ടാതെ
ഒരു വാക്കിനോ ഒരു വിളിക്കോ
തീര്‍ക്കാന്‍ കഴിയുന്ന അനാഥത്വം
പോലും പരിഹരിക്കപ്പെടാതെ പോകും.
ഒരു മഴ പൈതൊഴിയുന്നപോലെ
നമ്മുടെ സ്വാസ്ഥ്യങ്ങൾ
ഊർന്നു പോകും

ജരാനരകളിൽ
വരാന്തയിലെ ചാരുകസലയിൽ
ഭൂതകാലത്തിലേക്ക്
കണ്ണുപായുമ്പോൾ
അറിയാതെ നരച്ച നേത്രങ്ങളിൽ
ഒരിറ്റു നീർ ഉറഞ്ഞുകൂടും
അപ്പോഴേക്കും നമുക്ക്
നമ്മെ തന്നെ നഷ്ടമായിരിക്കും
അന്ന്
എണ്ണവറ്റുന്ന വിളക്കില്‍
വെളിച്ചം ഊര്‍ന്നുപോകുമ്പോലെ
നമ്മുടെ കാഴ്ചയും ഇരുട്ടു മൂടും.
.

2010-11-25

വിവാഹ ക്ഷണക്കത്ത് (Wedding Invitation)  


പ്രിയമുള്ള സ്നേഹിതാ

ഞാൻ വിവാഹിതനാകുകയാണ്‌. ഗവണ്മന്റ് മെഡിക്കൽ കോളജിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറായ കൊട്ടാരക്കര സ്വദേശിനി ഡോ. സിന്ധു കാർത്തികയാണ്‌ വധു. 2010 ഡിസംബർ 12-ന്‌ രാവിലെ 10.30-നും 11.00 നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ കൊട്ടാരക്കര ശില്പ റിസോർട്ടിൽ വച്ചാണ്‌ വിവാഹം. എന്റെ ഉയർച്ചയിലും താഴ്ചയിലും എന്നും കൂടയുണ്ടായിരുന്ന നിങ്ങളെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കണമന്ന് ആഗ്രഹമുണ്ടങ്കിലും, പ്രായോഗികമല്ലാത്തതിനാൽ ഇത് ഞങ്ങളുടെ വ്യക്തിഗതമായ ക്ഷണമായി കരുതി തദവസരത്തിൽ കുടുംബസമേതം താങ്കളുടേയും സുഹ്യത്തുക്കളുടെയും സാദര സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു.

വിലപിടിപ്പുള്ള കാർഡുകളിൽ അച്ചടിച്ച ആശംസാ വാചകങ്ങളെക്കാൾ, മനം കവരുന്ന വർണ്ണകടലാസിൽ പൊതിഞ്ഞ സമ്മാനങ്ങളെക്കാൾ, എനിക്ക് എന്നും പ്രീയപ്പെട്ടത് താങ്കളുടെ സ്നേഹവും സാന്നിധ്യവുമാണ്‌‌. അതിനാൽ ദയവുചെയ്ത് സമ്മാനങ്ങൾ അനുഗ്രഹങ്ങളായും പ്രാർത്ഥനകളായും വർഷിച്ച് വിവാഹ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും പങ്കുചേർന്ന് ആ മംഗള മുഹൂർത്തത്തെ ധന്യമാക്കണമന്ന് ഞങ്ങൾ വിനീതമായ് അഭ്യർത്ഥിക്കുന്നു.

സസ്നേഹം
ഡോ. പ്രശാന്ത് ആർ ക്യഷ്ണ (dr.prasanthr@gmail.com, +91-9745011872)
ഡോ. സിന്ധു കാർത്തിക (dr.sindhukrishna@gmail.com, +91-9446106209)


2010-11-17

വിധിയെ തോല്പിച്ച് വിജയത്തിന്റെ പടവുകൾ കയറിയ ഡോ. സിന്ധു  

തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ഇടനാഴികളിൽ കഴുത്തിൽ തൂക്കിയ സ്റ്റെതസ്കോപ്പും കണ്ണുകളിൽ കാരുണ്യത്തിന്റെ പുഞ്ചിരിയും നിറച്ച്, ക്രച്ചസിൽ ഊന്നി രോഗികളുടെ ഇടയിലേക്ക് ഒരു വെള്ളരി പ്രാവിനെപോലെ കടന്നു വരുന്ന ഒരു സർജനെ കാണാം. വിധിയോടു മല്ലടിച്ച് പൊരുതി നേടിയ ജീവിതമാണ്‌ ഈ സർജനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്. പോളിയോ ബാധിതയായ കേരളത്തിലെ ഏക സർജൻ ഡോ. സിന്ധു. ജാതീയതയുടെ വേലികെട്ടുകൾ പൊളിച്ചുകൊണ്ട് വിപ്ളവം ജീവിതത്തിലൂടെ കാട്ടികൊടുത്ത ദമ്പതികളുടെ മകൾ. മൂന്നുവയസ്സിൽ വന്ന ഒരു പനി സിന്ധുവിന്റെ കാലുകളെ തളർത്തി. പ്രതിരോധ കുത്തുവയ്പുകൾ മുറക്ക് എടുത്തിരുന്നതിനാൽ ആശുപത്രി ജീവനക്കാരിയായ അമ്മ അത് അത്ര കാര്യമാക്കിയില്ല. എന്നാൽ കിടക്കവിട്ട് എഴുനേൽക്കുമ്പോഴേക്കും കുഞ്ഞു സിന്ധുവിന്റെ രണ്ടു കാലുകളും തളർന്നു കഴിഞ്ഞിരുന്നു. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിൽ പ്രതിരോധ കുത്തിവയ്പെടുത്ത ഒരു കുഞ്ഞിനെ പോളിയോ കീഴടക്കിയ അപൂർവ്വമായ സംഭവം. പോളിയോകാലുകളെ തളർത്തിയങ്കിലും തളരാത്ത മനസ്സുമായി, സിന്ധു അഞ്ചുവയസ്സിൽ കാലിൽ ക്രച്ചസ് കെട്ടി മറ്റുകുട്ടികളെപോലെ സ്കൂളിൽ പോയി. പഠിത്തത്തിൽ മറ്റുകുട്ടികളെക്കാൾ മിടുക്കിയായായിരുന്ന സിന്ധു രണ്ടുകാലിലും ക്രച്ചസ് കെട്ടി ഓട്ടമൽസരത്തിൽ മുന്നിലെത്തി ചരിത്രമെഴുതാൻ തുടക്കമിട്ടു. യൂത്തുഫെസ്റ്റിവലിൽ ചിത്രരചന, ശില്പനിർമ്മാണം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മിമിക്രി, മാപ്പിളപ്പാട്ട് തുടങ്ങിയവയിലൊക്കെ സമ്മാനങ്ങൾ വാരികൂട്ടി.

പ്രീഡിഗ്രിക്ക് രണ്ട് മാർക്ക് കുറഞ്ഞുപോയതിന്റെ പേരിൽ മെഡിസിന്‌ അഡ്മിഷൻ കിട്ടാതെപോയ അമ്മ മകളെ മെഡിസിന്‌ വിടാൻ ആഗ്രഹിച്ചു. അൻപതുശതമാനത്തിലധികം വികലാംഗയായ സിന്ധു മെഡിക്കൽ എൻട്രൻസിന്‌ പഠിക്കുന്നുവന്നറിഞ്ഞ് പലരും പരിഹസിച്ചു. അച്ഛൻ താങ്ങിയെടുത്ത് മൂന്നാം നിലയിലുള്ള എൻട്രസ് പരീക്ഷാഹാളിലേക്ക് കൊണ്ടുപോകുന്നത്, സ്വന്തം കാറിൽ മകളെ പരീക്ഷ എഴുതിക്കാൻ കൊണ്ടുവന്ന ഒരു മാന്യന്‌ സഹിച്ചില്ല. പടിയിറങ്ങിവരുന്ന അയാൾ വികലാംഗയായ മകളെ പരീക്ഷക്ക് താങ്ങിയെടുത്തികൊണ്ടുപോകുന്ന അച്ഛനെ കണ്ടപ്പോൾ കാലില്ലങ്കിലും അച്ഛനും മകൾക്കും വല്ലാത്ത അത്യാഗ്രഹമാണാല്ലോ എന്ന് പറഞ്ഞുകൊണ്ട് പടിയിറങ്ങി. നനഞ്ഞൊഴുകുന്ന അച്ഛന്റെ കണ്ണുകണ്ടപ്പോൾ സിന്ധു തീരുമാനിച്ചു എങ്ങനെയും ഈ എൻട്രൻസ് ജയിച്ച് ഡോക്ടറാകണമന്ന്. ആ നിശ്ചയദാർഡ്യം തെറ്റിയില്ല.

അങ്ങനെ തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടുകാലുകളും തളർന്ന ഒരു പെൺകുട്ടി എം.ബി.ബി.സ് പഠനത്തിനെത്തി. അതുകൊണ്ടുതന്നെ ക്രച്ചസിലൂന്നി ആശുപത്രിയുടെ ഇടനാഴികളിലൂടെ നടന്നു നീങ്ങുന്ന ഈ മെഡിക്കൽ വിദ്യാർത്ഥിനി എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി. ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ ഡോ. രാമസ്വാമിയും ഈ മിടുക്കിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് ഇവളെ ക്രച്ചസില്ലാതെ നടത്തികൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ മെഡിക്കൽ വിദ്യാർത്ഥിനി, പഠനത്തോടൊപ്പം ഡോ. രാമസ്വാമിയുടെ രോഗിയായി. അവസാനം നാലാം വർഷ വിദ്യാർത്ഥിനിയായപ്പോഴേക്കും സിന്ധു ക്രച്ചസ് ഉപേക്ഷിച്ചു.

പഠനം പൂർത്തിയാക്കിയ ഡോ. സിന്ധുവിന്‌ മറ്റു എല്ലാ മിടുക്കരെയും പോലെ ഉപരിപഠനം തന്നെയായിരുന്നു ലക്ഷ്യം. ഒരു നല്ല ചിത്രം വരച്ചുണ്ടാക്കുന്നതുപോലെയോ, ഒരു നല്ല കൊളാഷ് വെട്ടിയൊരുക്കുന്നതുപോലെയോ സർഗ്ഗാത്മകമാണ്‌ ഒരോ സർജറിയുമന്ന് വിശ്വസിക്കുന്ന ചിത്രകാരികൂടിയായ ഡോ. സിന്ധു അതുകൊണ്ട് തിരഞ്ഞെടുത്തത് മാസ്റ്റർ ഓഫ് സർജറിയാണ്‌. സർജറി ഒരു ക്രിയേട്ടീവ് ആർട്ടാണന്ന തിരിച്ചറിവ് ഡോ. സിന്ധുവിന കൊണ്ടെത്തിച്ചത് ഇന്ത്യയിലെ പോളിയോബാധിതയായ ആദ്യ ലേഡി സർജൻ എന്ന ബഹുമതിയിലേക്കാണ്‌. ഒരു സാധാരണ സർക്കാർ സ്കൂളിൽ പഠിച്ചാണ്‌ സിന്ധു വിധിയോട് മല്ലടിച്ച് ഈ നേട്ടങ്ങൾ കൊയ്തെടുത്തതന്നത് ഡോ. സിന്ധുവിന്റെ വിജയങ്ങൾക്ക് മാറ്റുകൂട്ടുന്നു. ഇച്ഛാശക്തിയുണ്ടങ്കിൽ വൈകല്യങ്ങൾ ഒരു തടസമല്ല എന്ന് വിശ്വസിക്കുന്ന ഡോ. സിന്ധു തന്റെ ജീവിതത്തിലൂടെ അത് തെളിയിച്ചു. വൈകല്യങ്ങളില്ലാത്ത നമ്മൾക്ക് ഡോ. സിന്ധു എന്നും ഒരു പാഠമാണ്‌.
.

2010-11-12

വിവാഹ ക്ഷണക്കത്ത്  

സ്നേഹം നിറഞ്ഞ സിന്ധുവിന്‌

അടുത്ത മാസം എന്റെ വിവാഹമാണ്‌. എനിക്കറിയാം അച്ചടിച്ച ക്ഷണകത്തുകളെക്കാൾ എന്നും നിനക്കിഷ്ടം വടിവും വ്യത്തിയുമില്ലാത്ത എന്റെ കൈപ്പടയിലെഴുതിയ ഇളം നീലനിറമുള്ള ഇൻലൻഡിലെ വരികളാണന്ന്. ജൂനിയേഴ്സിനെ പരിചയപ്പെടൽ എന്ന ഓമനപേരിട്ട് റാഗിങ്ങിനുവേണ്ടി യൂണിവേഴ്സിറ്റിയിലെ ഒന്നാം നമ്പർ ക്ളാസ് മുറി ചവിട്ടിതുറന്ന് വന്ന് ഷേക്ക് ഹാൻഡ് എന്ന് പറഞ്ഞ് വിറക്കുന്ന നിന്റെ കൈകൾ പിടിച്ച് ഞെരിച്ച നിമിഷം മുതൽ മറക്കാനാവാത്ത ഒരുപിടി നല്ല ഓർമ്മകൾ അവശേഷിപ്പിച്ച്, ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ് ഹ്യദയത്തിൽ വരഞ്ഞിട്ട് നീ അക്കേഷ്യ മരങ്ങൾക്കിടയിലൂടെ മറഞ്ഞതുവരെയുള്ള നിമിഷങ്ങൾ ഇന്നലെപോലെ ഞാനോർക്കുന്നു. അന്ന് നമ്മൾ ഒന്നിച്ച് ഡിപ്പാർട്ട്മെന്റിന്റെ മുന്നിൽ നട്ട കണികൊന്ന പൂക്കുന്നതും, കാറ്റടിക്കുമ്പോൾ പൂക്കൾ മഴയായ് പൈയ്തിറങ്ങുന്നതും ഞാൻ സ്വപ്നം കാണാറുണ്ട്. അവസാനമായ് നീ യാത്ര ചോദിക്കുമ്പോൾ, ഈറനണിഞ്ഞ നിന്റെ കണ്ണുകൾ ഒപ്പി, നീ ആഗ്രഹിച്ചതുപോലെ അടുത്ത ജന്മത്തിൽ നമുക്ക് ഒന്നാകാം എന്ന ആശയോടെ നിനക്കു തന്ന വാക്ക് ഞാൻ പാലിക്കുകയാണ്‌.

അടുത്ത മാസം പന്ത്രണ്ടാം തീയതി എന്റെ വിവാഹമാണ്‌. വധു മെഡിക്കൽ കോളജിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറാണ്‌. നിന്റെ അതേ പേരുകാരി. പണ്ട് നമ്മൾ ഒന്നിച്ച് എന്റെ സുഹ്യത്തിന്റെ വിവാഹത്തിനുപോയ ശില്പ റിസോർട്ടില്ലേ, അവിടവച്ചാണ്‌ വിവാഹം. രാവിലെ പത്തരക്കും പതിനൊന്നിനും ഇടക്കാണ്‌ മുഹൂർത്തം. അതിനു മുമ്പുതന്നെ നീ എത്തുമല്ലോ അല്ലേ? നീ വരുമന്ന പ്രതീക്ഷയോടെ...

സസ്നേഹം
നിന്റെ സ്വന്തം ഞാൻ

കത്തു മടക്കി പശയൊട്ടിച്ച് മേശവലിപ്പിലേക്കിട്ടു. വിലാസമില്ലാതെ കിടക്കുന്ന അനേകം കത്തുകൾക്കിടയിൽ ആ ക്ഷണക്കത്തും...ആരാലും വായിക്കപ്പെടുമന്ന പ്രതീക്ഷയില്ലാതെ അനാഥമായ് അതിലെ അക്ഷരങ്ങളും......
.

2010-11-10

നിലവിളിക്കാത്തവന്റെ നിലവിളി  

പീഡനങ്ങളോരോന്നേറ്റ്‍വാങ്ങുമ്പോഴും
ബൂട്സിട്ട വെളുത്ത കാലുകൾ
അണപ്പാല്ലു തെറിപ്പിച്ചപ്പോഴും
നിലവിളിക്കാത്ത
നിന്റെ നിലവിളി
ഇന്ന് തെരുവിൽ മുഴങ്ങുന്നു

നഗര മധ്യത്തിൽ മദ്യശാലക്കരുകിൽ
നിന്നെ കുടിയിരുത്തുമ്പോൾ
നിന്റെ നിലവിളി
ആരും കേട്ടതായി ഭാവിച്ചില്ല.

തെരുവു വേശ്യകൾക്കും
കൂട്ടികൊടുപ്പുകാർക്കും
നീ ഒരു അടയാളമായപ്പോൾ
നിന്റെ നിലവിളി
ചുവന്ന തെരുവിലൊടുങ്ങുന്നു

നിന്റെ പുറം പൊളിച്ചപ്പോഴും
കാക്ക ഉച്ചിയിൽ കാഷ്ഠിക്കുമ്പോഴും
നിലവിളിക്കാത്ത നീ
നിനക്ക് മാല ചാർത്താനെത്തിയ
കത്തികൊണ്ടു വരഞ്ഞു കീറിയ
ഖാദി കണ്ടപ്പോൾ എന്തിനു
നിലവിളിച്ചു

കസേരകളുറപ്പിക്കാൻ
കച്ചവട ചരക്കാക്കി മാറ്റിയവർ
നിന്നെക്കാൾ പഴക്കമുള്ള
വിശപ്പിന്റെ നിലവിളി കേൾക്കാൻ
കഴിയാത്തവർ, എങ്ങനെ
നിന്റെ നിലവിളി കേൾക്കും
.

2010-10-30

സാക്ഷരകേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ട്?  

തൊടുപുഴ ന്യൂമാൻസ് കോളജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി അനസ്, വിയ്യൂർ ജയിലിലെ കുടുസ്സുമുറിയിൽ കിടന്നുകൊണ്ടാണ്‌ ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് മൽസരിച്ചത്. നിർണ്ണായകമായ ഭൂരിപക്ഷത്തോടെ ജയിച്ച അനസിനെ പോലീസ് അകമ്പടിയോട് എറണാകുളത്ത് കൊണ്ടുവന്ന് സത്യപ്രതിക്ഞ ചെയ്യാൻ എറണാകുളം സെഷൻസ് കോടതി അനുമതി നൽകി. സത്യപ്രതിക്ഞ ചെയ്ത ശേഷം അനസ് ജയിലിലേക്ക് തന്നെ മടങ്ങണം. വളരെ വിരോധാഭാസമായി തോന്നുന്നു ഇതൊക്കെ കാണുമ്പോൾ. കൊലയാളികളൂടേയും കൊട്ടേഷൻസംഘങ്ങളും കൂത്തരങ്ങായി മാറിയ പ്രബുദ്ധ കേരളത്തിന്റെ ഭരണവും അവരുടെ കൈകളിലേക്കാണ്‌ എത്തിപെട്ടുകൊണ്ടിരിക്കുന്നത്. കള്ളന്മാരയും ക്രിമിനലുകളേയും നേതാതാക്കളാക്കാൻ മാത്രം അധപതിച്ചുപോയീ കേരളം എന്നറിയുമ്പോൾ

ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം
കേരളമന്നു കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ

എന്ന വള്ളത്തോളിന്റെ കവിതാശകലം ഓർത്തുപോകുന്നു.
.

2010-10-25

അനാഥമായ തെരുവുകൾ  

മരണം മണമ്പിടിച്ചെത്തിയത്
ആരും നിനക്കാത്ത നേരത്താണ്‌
കാത്തിരുന്നപ്പോഴൊന്നും
നീ അരികിലേക്ക്‌ വന്നില്ല
അല്ലങ്കിൽ പിടിതരാതെ വഴുതിമാറി

അച്ഛാ എന്നൊരു വിളികേൾക്കാതെ
ഒരു ഉമ്മ കിട്ടാതെ
പുളിച്ച കള്ളിന്റെ മണത്തിൽ
കലക്കിയ കവിത ബക്കിവച്ച്
നീണ്ട നിമിഷങ്ങളിൽ
നിനക്കായ് ഒരു ദീർഘ നിശ്വാസം

പാതി കുറിച്ച കവിതയും
പാതി മോന്തിയകള്ളൂം
കക്കിയിട്ട രക്തത്തിൽ
കൂനനൻ മദിക്കുന്നു

വെള്ളപുതച്ച് റോസാദലങ്ങളിൽ കിടത്തി
മുള്ളുകൊണ്ട് കുത്തി രസിക്കുമ്പോൾ
അനാഥമായ തെരുവുകൾ
ഒരു രാത്രിമഴയിൽ നനഞ്ഞിലിച്ച്
ആടിയാടി നീ വരുന്നതു കാതോർക്കും
.

2010-10-14

നോബൽ സമ്മാനത്തിലെ പ്രാദേശികതയും രാഷ്ട്രീയവും  

വലിയ കരിങ്കല്‍മടകളും ഖനികളും നിഷ്‍പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കാന്‍, അവശ്യ ഘടകമായിരുന്ന ഡൈനാമിറ്റ്‌ നിർമ്മിക്കാൻ നൈട്രോ ഗ്ലിസറിന്റെ ഉപയോഗം ലോകത്തിന്‌ സമർപ്പിച്ച ആൽഫ്രഡ് നോബലിന്‌, തന്റെ മഹത്തായ കണ്ടുപിടുത്തം സൈനിക മേഖലയിലും, രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിച്ച് മനുഷ്യശരീരം ചിതറിപോകുന്ന ദാരുണദ്യശ്യങ്ങള്‍ കണ്ട്‌ മനസ്സ്‌ വേദനിച്ചു. നിരപരാധികളായ മനുഷ്യരെ നിഷ്:കരുണം കൊന്നുതള്ളികൊണ്ട് തന്റെ കണ്ടുപിടുത്തം നശീകരണ പ്രവർത്തനങ്ങൾക്കായ് ആവോളം ഉപയോഗിക്കുന്നതു നിസഹായനായ് നോക്കി നിൽക്കേണ്ടിവന്ന അദ്ധേഹം, പശ്ചാത്താപ വിവശനായ് 1895 നവംബർ 27-ന്‌ കോടാനുകോടി വരുന്ന തന്റെ സ്വത്തിന്റെ 94% ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിൽ ലോകത്ത്‌ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള പുരസ്‌കാരത്തിനു വേണ്ടി മാറ്റിവെച്ചുകൊണ്ട് വിൽപത്രം എഴുതിവെച്ചു. അതിന്റെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു

'സ്‌കാൻഡിനേവിയനായാലും അല്ലെങ്കിലും സമ്മാനാർത്ഥി ഏത്‌ രാജ്യക്കാരനാണന്നോ, ഏതു മതവിശ്വാസിയാണന്നോ എന്ന കാര്യത്തിൽ യാതൊരു വിധ പരിഗണനയും നൽകാതെ ഏറ്റവും അർഹതപ്പെട്ടവർക്ക്‌ തന്നെ പുരസ്‌കാരം നൽകണം എന്നതാണ്‌ എന്റെ ആഗ്രഹം '

എന്നാൽ ആൽഫ്രഡ് നോബലിന്റെ ആ ആഗ്രഹം സ്വീഡിഷ് അക്കാഡമി എത്രത്തോളം നടപ്പിലാക്കപ്പെടുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ലണ്ടനിലെ പ്രശസ്തനായ ഗ്രന്ഥകര്‍ത്താവും പത്രപ്രവര്‍ത്തകനുമായ മാല്‍കം മഗ്ഗ്‌റിഡ്ജ്, നോബൽ സമ്മാന നിര്‍ണയത്തില്‍ വിഭാഗീയ പ്രവണതകളും നിക്ഷിപ്ത താല്‍പര്യങ്ങളുമാണുള്ളത് എന്നാരോപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമിയെ അതിനിശതിമായി വിമര്‍ശിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും പ്രശസ്ത പത്രങ്ങളിലൊന്നായ 'ലണ്ടന്‍ ടൈംസി'ല്‍ എഴുപതുകളില്‍ ഒരു ലേഖനം എഴുതുകയുണ്ടായി. സ്വീഡിഷ് അക്കാദമി നോബൽ സമ്മാനാർഹരെ കണ്ടെത്തുന്നതിൽ എത്രത്തോളം പ്രാദേശികതയും വിഭാഗീയതയും സൂക്ഷിക്കുന്നുണ്ടന്നതിന്റെ തെളിവുകളാണ്‌ വർഷം തോറും നൽകപ്പെടുന്ന നോബൽ സമ്മാനങ്ങൾ. സാഹിത്യം, സമാധാനം, ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം എന്നിവയിൽ ഇന്നോളം നൽകപ്പെട്ടിട്ടുള്ള നോബൽ സമ്മാനങ്ങളുടെ കണക്കെടുത്താൽ നോബൽ സമ്മാനങ്ങൾ യൂറോപ്പിന്‌ വെളിയിൽ പോകരുതന്ന് സ്വീഡിഷ് അക്കാദമിക്ക് നിർബന്ധമുള്ളതായ് കാണാം. ഇന്നുവരെ നൽകപ്പെട്ടിട്ടുള്ള നോബൽ സമ്മാനങ്ങളിൽ സാഹിത്യത്തിനുള്ള 80% വും സമാധാനത്തിനുള്ള 65% വും, ഭൗതികശാസ്ത്രത്തിനുള്ള 65% വും രസതന്ത്രത്തിനുള്ള 70% വും യൂറോപ്പിൽ തന്നെ ആണന്നത് ഇതിന്റെ നഗ്നമായ തെളിവാണ്‌. നോബൽ സമ്മാനത്തിന്റെ 30% മാത്രമാണ്‌ എന്നും യൂറോപ്പിന്‌ വെളിയിലേക്ക് വീതിച്ചു നൽകിയിട്ടുള്ളത്. അതിൽ ഏതാണ്ട് 20% യു.എസിന്‌. ബാക്കി 10% മാത്രമാണ്‌ ലാറ്റിൽ അമേരിക്കയും ഏഷ്യയുമുൾപ്പെടെയുള്ള മറ്റ് ലോകരാഷ്ട്രങ്ങൾക്ക് മുഴുവനായ്‌ ലഭിച്ചിട്ടുള്ളത്.

എമിലി സോള, സിൽ‍വിയ പ്ളാത്ത്, തോമസ് ഹാര്‍ഡി, ഡി.എച്ച്. ലോറന്‍സ്, ഇബ്‌സന്‍, ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, ഫ്രാന്‍സ് കാഫ്ക, ചെഖോവ്, കസാന്‍ ദസാക്കിസ്, റെയ്‌നര്‍മറിയാ റില്‍കേ തുടങ്ങിയ വിശ്വമഹാസാഹിത്യകാർന്മാരെ തഴഞ്ഞുകൊണ്ടാണ്‌ ഒഡീന്യൂസ് എലിറ്റിസ്, യൂജെനിയോ മൊണ്ടേല്‍, ഇല്ലിന്‍ഡ് ജോണ്‍സണ്‍, ഹാരി മര്‍ത്തൂസണ്‍, ലിന്‍സന്റ് അലക്‌സാന്‍ഡ്ര തുടങ്ങിയവർക്ക് നോബൽ സമ്മാനം നൽകിയത്. ഇവരെയൊക്കെ ഇന്ന് നോബൽ സമ്മാന ജേതാക്കൾ എന്ന പേരിലങ്കിലും ആരങ്കിലും ഓർക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിക്കുന്നു. വിശ്വ സാഹിത്യകാരനും മഹാനുമായ ലിയോ ടോള്‍സ്റ്റോയി ജീവിച്ചിരുന്ന കാലത്ത്, 1901-ൽ സാഹിത്യത്തിനുള്ള ആദ്യത്തെ നോബല്‍ സമ്മാനം ഫ്രഞ്ച് കവിയായ സള്ളി പൂഢോമിനാണ് നല്‍കപ്പെട്ടത്. വിശ്വസാഹിത്യത്തിലെ അതികായനായ ടോള്‍സ്റ്റോയിക്ക് നോബല്‍ സമ്മാനം ലഭിക്കുകയേ ഉണ്ടായില്ല എന്നത് നോബല്‍ സമിതിയുടെ കമ്യൂണിസ്റ്റ് വിരുദ്ധനിലപാടാണന്ന് വ്യക്തമാണ്‌.

യൂറോപ്യന്‍ കൊളോണിയലിസത്തിലധിഷ്ഠിതമായ ജൂത-ക്രൈസ്തവാഭിമുഖ്യവും കമ്യൂണിസ്റ്റ് വിരോധവുമാണ് നോബല്‍ സമിതിയുടെ മനോഭാവമെന്ന് സാഹിത്യത്തിന്റെയും സമാധാനത്തിന്റെയും നോബൽ സമ്മാനങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. 103 നോബൽ സമ്മാനങ്ങൽ ഇതിനകം സാഹിത്യത്തിൽ നൽകപെട്ടു. ഇതിൽ മൂന്നെണ്ണം മാത്രമാണ്‌ ഏഷ്യൻ സാഹിത്യകാരന്മാർക്ക് ലഭിച്ചിട്ടൂള്ളത്. ലോക ജനസംഖ്യയിലെ പകുതിയിലേറെപ്പേര്‍ അധിവസിക്കുന്നതും യൂറോപ്പിനേക്കാള്‍ സമ്പന്നമായ ഒരു സാംസ്‌കാരിക പാരമ്പര്യവുമുള്ള ഏഷ്യയില്‍ ഉത്തമ സാഹിത്യകൃതികള്‍ രചിക്കപ്പെടുന്നില്ല എന്നാണോ ഇതിന്റെ അർത്ഥം? ജനസംഖ്യയിലെന്നപോലെ പുസ്തകപ്രസിദ്ധീകരണത്തിലും മുന്നിട്ടുനില്‍ക്കുന്ന ചൈനക്ക് ഇന്നോളം സാഹിത്യത്തിൽ ഒരു നോബൽ സമ്മാന ജേതാവിനെപോലും സ്യഷ്ടിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്‌? കമ്യൂണിസ്റ്റ്/ചൈനീസ് ഗവണ്‍മെന്റ് വിരുദ്ധനായതുകൊണ്ട് മാത്രമാണോ ഫ്രാന്‍സില്‍ അഭയം തേടിയിട്ടുള്ള ചൈനീസ് നാടകകൃത്ത് ഗ്യോ ക്‌സിന്‍ജിയാനും (2000), ലിയു സിയോബിനും (2010) നോബൽ സമ്മാനം നൽകി ആദരിക്കപ്പെട്ടതും, ബ്രസീലിയന്‍ സാഹിത്യത്തിലെ അതികായനായ ജോര്‍ജ് അമാദോവിനെ അദരിക്കതിരുന്നത് കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോട് പ്രതിപത്തി വെച്ചുപുലര്‍ത്തിയത് കൊണ്ടുമാണോ? ടാഗോറിന്‌ (1913) നോബൽ സമ്മാനം ലഭിക്കുമ്പോൾ ഏഷ്യന്‍ സാഹിത്യത്തില്‍ വിദഗ്ദ്ധന്മാരായ ഇസൈസ് ടെഗ്നറും, യാസുനാരി കവാബാതക്ക് (1968) നോബൽ സമ്മാനം ലഭിക്കുമ്പോൾ എച്ച്.എസ്. നൈബെര്‍ഗും അക്കാദമി അംഗമായിരുന്നു. വില്യം ബട്‍ലർ യേറ്റ്സ് എന്ന ഐറിഷ് പോയറ്റ് ഉണ്ടായിരുന്നില്ലങ്കിൽ ടാഗോറിന്‌ നോബൽ സമ്മാനം ലഭിക്കുമായിരുന്നില്ലന്നതിന്‌ രണ്ടുപക്ഷമില്ല.

വര്‍ഗീയ താല്പര്യങ്ങള്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തില്‍ ഇടപെടുന്നതുകൊണ്ടാണോ ഹെന്‍ട്രി കിസ്സിംഗര്‍ (അമേരിക്ക), മേനാച്ചെം യൈഗിന്‍ (ഇസ്രായേല്‍ ), ലില്ലി ബ്രാന്റ് (ജര്‍മനി), ഐസ്‌ക് സാട്ടോ (ജപ്പാന്‍), ആന്‍ഡ്രേ സഖറോവ് (റഷ്യ), അന്‍വര്‍ സാദത്ത് (ഈജിപ്ത്), മദർ തെരേസ (ഇന്ത്യ) എന്നിവരെ സമ്മാനാര്‍ഹരായി തെരഞ്ഞെടുത്തത്?. ഇല്ലങ്കിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മതപരിവര്‍ത്തനം എന്ന ഏകലക്ഷ്യവുമായി ഇന്ത്യയിലെത്തിയ അല്‍ബേനിയന്‍ കന്യാസ്ത്രീയായ മദര്‍ തെരേസ അംഗീകരിക്കപ്പെട്ടപ്പോൾ, അക്രമരഹിത ജീവിതത്തിലൂടെ സത്യാഗ്രമെന്ന അഹിംസയുടെ പ്രായോഗികതലം ലോകത്തിന് കാഴ്ചവച്ച മഹാത്മാഗാന്ധിയെ നോബല്‍ സമ്മാന സമിതി അവഗണിച്ചത് എന്തുകൊണ്ടാണ്‌?

ഇന്തോനേഷ്യയിലെ ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രവിശ്യയായിരുന്ന കിഴക്കന്‍ തിമോർ‍. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് നടത്തിയ കലാപത്തിന്റെ നേതാവായ ബിഷപ്പ് കാര്‍ലോസ് ബൈലോക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നൽകിയപ്പോൾ (1996) ലോകസമാധാനത്തിനുവേണ്ടി അദ്ദേഹം എന്തുചെയ്തു എന്ന ഒരു ചോദ്യം നോബൽ സമതിക്കുമുന്നേ ഉയർന്നു വന്നു.

വർഷ വർഷങ്ങളിൽ ഇങ്ങനെ നൽകപ്പെടുന്ന നോബൽ സമ്മാനങ്ങളിൽ സ്വീഡിഷ് അക്കാഡമിക്ക് എത്രത്തോളം പ്രാദേശിക വർഗ്ഗീയ വിഭാഗീയതകളുണ്ടന്നത് അരമന രഹസ്യം അങ്ങാടിയിൽ പാട്ട് എന്നമട്ടിലാണ്‌. പുരസ്കാരം ഏറ്റവും അർഹതപ്പെട്ടവർക്ക് കിട്ടണം എന്ന് നിഷ്കർഷിച്ച ആൽഫ്രഡ് നോബലിനോട് സ്വീഡിഷ് അക്കാഡമി വഞ്ചനകാണിക്കുന്നില്ലേ? അതിന്റെ ഉത്തമ ഉദാഹരണമാണ്‌ അര്‍ബുദത്തിന് കാരണമായ ഒരു പരജീവിയെ കണ്ടെത്തിയന്ന അവകാശവാദമുന്നയിച്ച ജോഹന്നെസ് ആൻഡ്രിയാസ് ഗ്രിബ് ഫിബിഗെറിന് നൽകിയ നോബല്‍ സമ്മാനം. നോബൽ സമ്മാനം നൽകി അധികനാളുകൾക്കുള്ളിൽ ജോഹന്നെസ് ഫിബിഗെറി പറഞ്ഞത് പച്ചകള്ളമാണന്ന് തെളിയിക്കപ്പെട്ടു. എന്നിട്ടും ഇന്നും നോബൽ സമ്മാന ജേതാക്കളുടെ പട്ടികയിൽ ഈ ഡാനിഷ് കാരനെ കാണാം.

അര്‍ബുദസംബന്ധമായ ഗവേഷണത്തിനാണ് 1966-ൽ അമേരിക്കയിലെ ഫ്രാന്‍സിന് പെയ്റ്റന്‍ റൗസിന് നോബല്‍ സമ്മാനം നല്‍കപ്പെട്ടത്‍. മുപ്പത്തഞ്ചാം വയസ്സിൽ നടത്തിയ ഗവേഷണത്തിന്‌ പുരസ്ക്കാരം കിട്ടുന്നത് എൺപത്തിയേഴാം വയസ്സിൽ. അതുപോലെ രസകരമാണ്‌ ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ സമ്മാനവും. ഓൾഡ്‍ഹാം ജനറൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി വാർഡിൽ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവായ ലൂയി ബ്രൗൺ ജനിക്കുന്നത് 1977-ൽ. അതിന്‌ മുഖ്യകാരണക്കാരനായ പട്രിക് സ്റ്റെപ്ടോക്ക് ഒരിക്കലും നോബൽ സമ്മാനം ലഭിക്കയുണ്ടായില്ല. എന്നാൽ ലൂയി ബ്രൗണിന്‌ ജന്മം നൽകാൻ അന്ന് ഓൾഡ്‍ഹാം ജനറൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായിരുന്ന പാട്രിക്കിനെ സഹായിച്ച പന്ത്രണ്ട് വർഷം ജൂനിയറായ ബയോളജിസ്റ്റ് റോബർട്ട് എഡ്വാർഡിന്‌ ഈ വർഷം നോബൽ സമ്മാനം നൽകുകയുണ്ടായി.

ഓരോ വർഷത്തെയും നോബൽ സമ്മാനത്തിന്റെ പിന്നിലെ കണ്ടുപിടുത്തങ്ങളെകുറിച്ചറിയുമ്പോൾ നോബൽ സമ്മാനം യൂറോപ്പ് വിട്ട് വെളിയിൽ പോകാതിരിക്കാൻ നോബൽ സമ്മാന സമിതിയിലെ പ്രാദേശിക താല്പര്യങ്ങളും വിഭാഗീയ പ്രവണതകളും മനസ്സിലാക്കാൻ കഴിയും. ലോകത്തിലെ ഒരു സമ്മാനവും നീതിപൂര്‍വ്വമായല്ല നിര്‍ണയിക്കപ്പെടുന്നത്. ശതവാര്‍ഷികത്തിലെത്തിയ നോബല്‍ സമ്മാനത്തിന്റെ കാര്യവും വ്യത്യസ്തമല്ല. 1786ല്‍ സ്ഥാപിക്കപ്പെട്ട 'സ്വീഡിഷ് അക്കാദമി'യാണ് നോബല്‍ സമ്മാനാര്‍ഹരെ നിശ്ചയിക്കുന്നത്. നോബൽ സമ്മാനത്തിലെ ഓരോ വിഭാഗത്തിനും അഞ്ചുവരെ അംഗങ്ങളുള്ള ഉപസമിതിയുണ്ടങ്കിലും സമ്മാനം നിശ്ചയിക്കുന്നതിൽ സമിതി അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ അത് രേഖപ്പെടുത്തരുതെന്ന് നിഷ്കർഷിച്ചിരിക്കുന്നതും ഈ പിന്നാമ്പുറ രഹസ്യം പുറത്താകാകരുതന്നു കരുതിയാകണം.
.

2010-10-10

നോബൽ ഗവേഷണത്തിന്‌ ചെപ്പുതുറന്നത് മലയാളിയോ?  

എന്തിനും ഏതിനും എവിടയും മലാളിയെ കൂട്ടികെട്ടുന്ന മലയാള പത്രങ്ങളുടെ പൊള്ളതരമാണ്‌ 2010 ലെ നോബൽ സമ്മാനവുമായും അതിലേക്കു നയിച്ച കണ്ടുപിടുത്തത്തിലേക്കും മലയാളിയുടെ പേര്‌ കൂട്ടിചേർക്കാൻ ശ്രമിക്കുന്നത്. നോബൽ ഗവേഷണത്തിനു ചെപ്പുതുറന്നതു മലയാളി എന്ന തലക്കെട്ടോടുകൂടി മലയാളിയായ രാഹുൽ ആർ നായരുടെ പഠനങ്ങളാണ്‌ ഗ്രാഫയിൻ കണ്ടുപിടുത്തത്തിലേക്ക് ആന്ദ്രെ ഗീമിനേയും, കോൺസ്റ്റാന്റിൻ നോവൊസെലോവിനയും നയിച്ചതന്ന മട്ടിലാണ്‌ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷങ്ങൾ മുൻപേ ആന്ദ്രെ ഗീമിന്റെ കീഴിൽ ഗവേഷണം ആരംഭിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത കോൺസ്റ്റാന്റിൻ നോവൊസെലോവ് ഗ്രാഫയിനെ പറ്റിയാണ്‌ വർഷങ്ങൾ കൊണ്ട് ഗവേഷണം നടത്തുന്നത്. മനോരമ വർത്തയിൽ പറഞ്ഞിരിക്കുന്നത് 2007 മുതലാണ്‌ രാഹുൽ ആർ നായർ ഗ്രാഫൈനിൽ ഗവേഷണം തുടങ്ങിയതന്നാണ്‌. ഇതിനും എത്രയോ വർഷം മുൻപേ ആന്ദ്രെ ഗീമിനേയും കോൺസ്റ്റാന്റിൻ നോവൊസെലോവിനയും ചേർന്ന് ഗ്രാഫയിൽ കണ്ടുപിടിക്കുകയും, ലോകത്തിന്റെ എല്ലാകോണുകളിലുമുള്ള വിവിധ ശാസ്ത്ര ശാഖകളിലുള്ള ഗവേഷകർ ഗ്രാഫൈനിൽ പഠനം തുടങ്ങുകയും എത്രയോ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കയും ചെയ്തിരിക്കുന്നു.

ലേഖനത്തിലെ നാലാമത്തെ ഖണ്ഡികയിൽ പറയുന്നത് 2007 മുതൽ മഞ്ചസ്റ്ററിൽ ഗവേഷണം നടത്തുന്ന റാഹുലാണ്‌ ഗ്രാഫൈൻ രണ്ടുശതമാനം പ്രകാശം ആഗീരണം ചെയ്യുന്നുണ്ടന്ന് കണ്ടെത്തിയതന്ന്. ഇതിൽ നിന്നും ഒന്നു വ്യക്തമാണ്‌. രാഹുലിന്റെ പഠനം ആന്ദ്രെ ഗീമിനേയും കോൺസ്റ്റാന്റിൻ നോവൊസെലോവിനയും ചേർന്ന് കണ്ടെത്തിയ ഗ്രാഫൈന്റെ ചില സ്വഭാവ സവിശേഷതകളിൽ മാത്രമായിരുനുവന്ന്. 2004-ൽ ഗ്രാഫൈൻ കണ്ടെത്തിയ നാൾ മുതൽ ലോകത്താകമാനമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ഗ്രാഫൈന്റെ പ്രത്യേകതകളും അതിന്റെ പ്രയോഗിക ഉപയോഗങ്ങളിലും പഠനം നടത്തുന്നുണ്ട്.

ഗ്രഫൈൻ ബാറ്ററി എലക്ട്രോടുകളിൽ പ്രത്യേകരീതിയിൽ വിന്യസിച്ച് ഇലക്ട്രിക് കാറുകൾക്കുള്ള ബാറ്ററി വികസിപ്പിച്ചെടുക്കുന്നതിൽ വിജയിച്ച ഒരു വ്യക്തി എന്ന നിലയിൽ അന്ദ്രെ ഗീമിനെയും കോൺസ്റ്റാന്റിൻ നോവൊസെലോവിനയും നോബൽ സമ്മാനത്തിലേക്കു നയിച്ചത് എന്റെ പഠനങ്ങളാണ്‌ എന്ന് പറഞ്ഞാൽ അത് എത്ര വങ്കത്തരമായിരിക്കും. 2004-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗ്രാഫൈൻ കണ്ടെത്തുന്നത്, അതിനും കാലങ്ങൾക്ക് മുന്നേയാണന്ന വസ്തുത അറിയുമ്പോൾ, അന്ന് രാഹുൽ ആർ നായർ കോട്ടയത്ത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം. എസി വിദ്യാർത്ഥിയായിരുന്നിരിക്കണം. കേരളത്തിലെ ഒരു ശരാശരി യൂണിവേഴ്സിറ്റിയിലെ സാധാരണ വിദ്യാർത്ഥിയായിരുന്ന രാഹുൽ അന്ന് ഒരുപക്ഷേ ഗ്രാഫൈൻ എന്നു കേട്ടിട്ടുകൂടി ഉണ്ടാവാനിടയില്ല. ആ രാഹുൽ ആർ നായർ ആണ്‌ നോബൽ ഗവേഷണത്തിനു ചെപ്പുതുറന്നതെന്നു പറഞ്ഞാൽ അത് നോബൽ സമ്മാനാർഹരായ ആന്ദ്രെ ഗീമിനോടും കോൺസ്റ്റാന്റിൻ നോവൊസെലോവിനോടുമുള്ള അവഹേളനമാണ്‌. മലയാള പത്രം വായിച്ചു മനസ്സിലാക്കുവാൻ നോബൽ ജേതാക്കൾക്ക് കഴിഞ്ഞാൽ രാഹുൽ ആർ നായർ ഇതിനു മറുപടി പറയേണ്ടി വരും.

കൗണ്ടർ മീഡിയ റിപ്പോർട്ട് ഇവിടെ.

മനോരമ വാർത്ത ഇവിടെ
.

2010-09-18

സദാചാരത്തിന്റെ കാവൽക്കാർ  

കവിതകൾ പേപ്പറിൽ മഷിപടർത്തിയപ്പോൾ
ആരും എന്നെ കവിയന്നു വിളിച്ചില്ല
കഥകൾ എഴുതിയപ്പോൾ സാഹിത്യകാരനന്നോ
എഴുത്തുകാരനന്നോ വിളിച്ചില്ല
ഗവേഷണം സിരകളിലൂടൊഴുകി കോശങ്ങൾ ശ്വസിച്ചിട്ടും
അവർ എന്നെ ശാസ്ത്രജ്ഞൻ എന്ന് വിളിച്ചില്ല
സ്വർഗ്ഗ രതിക്കാരുടെ മനുഷ്യാവകാശത്തെ പറ്റി പറഞ്ഞപ്പോൾ
അവർ എന്നെ സ്വർഗ്ഗപ്രേമി എന്നു വിളിച്ചു
കമ്പ്യൂട്ടർ മോണിറ്ററിലിട്ട അനുജന്റെ ചിത്രത്തിൽ തൊട്ട്
ഇക്കിളി കഥകളുണ്ടാക്കി കൂട്ടുകാരാ നീ നിന്റെ
മദ്യചഷകങ്ങൾക്ക് മേമ്പൊടി ചേർത്തു?
നുരഞ്ഞുപൊന്തുന്ന ഗ്ളാസുകൾ നിന്റെ ബോധത്തെ
ആഴകയങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുമ്പോൾ
നീ മെനയുന്ന കഥകൾ പരത്തുന്ന കറകൾ
കുമ്പസാരകൂട്ടിലെ അഴികളിൽ ശിക്ഷാവിധി കുറിക്കും
കരം മുത്താൻ കൈയ്യില്ലാത്തവന്‌ കൊടുത്ത കൈയ്യിൽ
മുത്തിയ അനാഥന്റെ നിലവിളികൾ നിന്റെ ആകാശത്ത്
ഒരു നാൾ ഇടിമുഴക്കി തകർത്തു പെയ്യും
എങ്കിലും മദ്യത്തിൽ സദാചാരം വിളമ്പുന്ന കൂട്ടുകാരാ
നിന്നോട് ചോദിക്കാതിരിക്കാനാകുന്നില്ല
നീ എന്തിനീ അറിവായ വ്യക്ഷത്തിന്റെ അടിവേരു തോണ്ടുന്നു
മഗ്ദല മറിയത്തെ ക്രിസ്തുവിന്റെ ഭാര്യയാക്കുന്നു
അമ്മയെയെയും പെങ്ങളെയും കൂട്ടികൊടുക്കുന്ന പിമ്പുകൾക്കും,
അഛ്ചനുമമ്മയും ആരന്നറിയാത്തവന്‌ പിറക്കുന്ന സന്തതിക്കും
കലർപ്പില്ലാത്ത ബന്ധങ്ങളുടെ വിലയറിയില്ലല്ലോ

07-09-2010

2010-08-14

ത്രിവർണ്ണ പതാകയുടെ കഥ  

ഏതാണ്ട് അൻപത് വർഷക്കാലം അവതരിപ്പിച്ച പതാകയുടെ പല പതിപ്പുകളിലൂടെയാണ്‌ ഇന്നത്തെ നമ്മുടെ ത്രിവർണ്ണ പതാക ഇന്ത്യയുടെ ദേശീയ പതാകയായ് അംഗീകരിക്കപ്പെട്ടത്. സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ പല കാലഘട്ടങ്ങളിലായ് ഡിസൈൻ ചെയ്ത് ഓരോ സമ്മേളനങ്ങളിലും രാജ്യത്തിന്റെ പലഭാഗത്തായ് ഉയർത്തികെട്ടിയ പതാകകൾ ചിത്രങ്ങളിലൂടെ പരിചയപ്പെടാം.

1904-ൽ സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയാണ്‌ ആദ്യമായ് ഭാരതത്തിന്‌ ഒരു ദേശീയ പതാക ഡിസൈൻ ചെയ്യുന്നത്. വിജയത്തിന്റെ പ്രതീകമായ മഞ്ഞയും സ്വാതന്ത്യസംരത്തെ പ്രതിനിധീകരിക്കുന്ന ചുവപ്പും നിറത്തിലായിരുന്നു ഫ്ലാഗ് ഡിസൈൻ ചെയ്തത്. ബംഗാളിയിൽ "Bonde Matoram" എന്ന എഴുത്തിനൊപ്പം ഒരു വെളുത്ത താമരയും, ഇന്ദ്രന്റെ ആയുധമായ വജ്രായുധവും ഫ്ളാഗിൽ രേഖപ്പെടുത്തിയിരുന്നു. വജ്രായുധം ഇഛ്ചാ ശക്തിയേയും, വെളുത്ത താമര വിശുദ്ധിയേയും പ്രതിനിധീകരിക്കുന്നതായിരുന്നു. ഇത് നിവേദിത ഫ്ളാഗ് എന്ന് അറിയപ്പെടുന്നു. പിന്നീട് സിസ്റ്റർ നിവേദിതയുടെ ഫ്ളാഗിനെ ആധാരമാക്കി പല ഡിസൈനുകൾ അവതരിപ്പിക്കപ്പെട്ടു.

1906 ആഗസ്റ്റ് 7-ന്‌ സ്വാന്തന്ത്യ സമര സേനാനിയായ സർ. സുരേന്ദ്ര നാഥ് ബാനർജി, നൂറ്റിയൊന്നു കദിനകളുടെ അകമ്പടിയോടെ കൽക്കട്ടയിലെ പാർസി ബാഗൻ സ്ക്വയറിലെ, ഗ്രീർ പാർക്കിൽ ഉയർത്തിയ പതാക. ഓറഞ്ച് നിറത്തിൽ, പകുതി വിരിഞ്ഞ എട്ട് താമര പൂക്കൾ അടയാളപ്പെടുത്തിയിരിക്കുന്ന ഈ ഫ്ളാഗ് ഡിസൈൻ ചെയ്തത് ർ. സുരേന്ദ്ര നാഥ് ബാനർജിയുടെ ശിഷ്യനായ സചിന്ദ്ര പ്രസാദ് ബോസാണ്‌. കൽക്കട്ട ഫ്ളാഗ് എന്ന് ഇതിനെ വിളിക്കപ്പെടുന്നു. ഭാരതത്തിന്റെ സ്വന്തം പതാക എന്ന പേരിൽ ആദ്യമായ് ഒരു ഫ്ളാഗ് ഉയർത്തിയ ചരിത്ര നിമിഷമായിരുന്നു അത്.

1907, ആഗസ്റ്റ് 22-ന്‌ ഈന്റർ നാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസിന്റെ സമ്മേളനത്തിൽ സപ്തർഷികൾ എന്ന പേരിൽ മാഡം ബിക്കാജി കാമ, സ്റ്റട്ട്ഗാർട്ട്, ജർമനിയിൽ ഉയർത്തിയ പതാക. പാരീസിൽ മദമെ കാമയാണ്‌ ഈ പതാക ഉയർത്തിയത്. ഇത് പിന്നീട് ബർലിൻ സോഷ്യലിസ്റ്റ് കോൺഗ്രസിലും പ്രദർശിപ്പിക്കയുണ്ടായി. ശ്യാംജി ക്യഷ്ണ വർമ്മയും, മാഡം ബിക്കാജി കാമയും വിനായക ദാമോദർ വീർ സവർക്കറും കൂടിയായിരുന്നു ഈ പതാക ഡിസൈൻ ചെയ്തത്. പിന്നീട് 1914-ൽ ഇത് ബർലിൻ കമ്മറ്റിയുടെ (ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മറ്റി) ചിഹ്നമായ് സ്വീകരിച്ചു. ബിക്കാജി കാമ ജർമ്മനിയിൽ ഉയർത്തിയ ഒറിജിനൽ പതാക ഇപ്പോൾ പൂനൈയിലെ മറാത്ത ആൻഡ് കേസരി ലൈബ്രറിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്‌. ഇതിലെ പച്ച ഇസ്ളാമിനെയും, മഞ്ഞ ഹിന്ദുവിനേയും, ചുവപ്പ് ബുദ്ധമതത്തെയും, എട്ടു വെളുത്ത താമരകൾ ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്നു. ഇതിൽ ആലേഖനം ചെയ്തിട്ടുള്ള ചന്ദ്രകല വീണ്ടും ഇസ്ളാമിനെയും കത്തുന്ന സൂര്യൻ ഹിന്ദുവിനേയും സൂചിപ്പിക്കുന്നു.
1917-ൽ ഹോം റൂൾ മൂവ്മന്റ് കാലഘട്ടത്തിൽ കൽക്കട്ടയിലെ കോൺഗ്രസ് സെഷനിൽ ഡോ. ആനി ബസന്റും, ലോകമാന്യ തിലകും ചേർന്ന് ഡിസൈൻ ചെയ്ത് ഉയർത്തിയ പതാക. ഇതിലെ ഏഴു നക്ഷത്രങ്ങൾ സപ്തർഷികളെ പ്രതിനിധീകരിക്കുന്നു. 1801-ൽ ഗ്രേറ്റ് ബ്രിട്ടന്റെ ഫ്ളാഗായ് സ്വീകരിച്ച യൂണിയൻ ജാക്ക്, നീലയും ചുവപ്പും നിറത്തിൽ ഡിസൈൻ ചെയ്ത് ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്.

1917-ൽ ഹോം റൂൾ മൂവ്മെന്റിന്റെ ലീഡറായിരുന്ന ബാലഗംഗാധര തിലക് ഡോ. ആനി ബസന്റിന്റെ ഫ്ളാഗ് മോഡിഫൈ ചെയ്ത് അവതരിപ്പിച്ചു. ഇതിൽ ഗ്രേറ്റ് ബ്രിട്ടന്റെ ഫ്ളാഗായ യൂണിയൻ ജാക് അതേപടി ആലേഖനം ചെയ്തിട്ടുണ്ട്. ഇത് ഗ്രേറ്റ് ബ്രിട്ടനിൽ നിന്നും ഇന്ത്യ സ്വാതന്ത്യം നേടുന്നു എന്നതിന്റെ സൂചകമായിട്ടാണ്‌ ഉപയോഗിച്ചത്. എന്നാൽ ഗ്രേറ്റ് ബ്രിട്ടന്റെ യൂണിയൻ ജാക് അതേപടി ഫ്ളാഗിൽ ചേർത്തിരുന്നതിനാൽ പ്രചാരം നേടിയില്ല.
1921-ൽ, ബസവാഡയിൽ (ഇന്നത്തെ വിജയവാഡ) നടന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി സെഷനിൽ ഇന്ത്യയിലെ പ്രമുഖ മതങ്ങളായ ഹിന്ദുവിനേയും മുസൽമാനെയും പ്രതിനിധാനം ചെയ്ത് ചുവപ്പും പച്ചയും നിറത്തിൽ ഡിസൈൻ ചെയ്ത പതാക ഗാന്ധിയുടെ അംഗീകാരത്തിനായ് ആൻഡ്രക്കാരനായ ഒരു യുവാവ് സമർപ്പിച്ചു. ഇന്ത്യയിൽ ഹിന്ദുവും മുസൽ‍മാനും പുറമെ ക്രസ്ത്യാനിയും മറ്റനേകം മത വിശ്വാസികളും ഉള്ളതിനാൽ അവരെ പ്രതിനിധാനം ചെയ്ത് വെള്ള നിറംവും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതിനിധീകരിച്ച് ചർക്കയും കൂടി ഉൾപ്പെടുത്തി പ്രസ്തുത ഫ്ളാഗിന്‌ മാറ്റം വരുത്താൻ ഗാന്ധി നിർദ്ദേശിച്ചു. വെളുത്ത സ്ട്രിപ്പും ചർക്കയും പതാകയിൽ ഉണ്ടായിരിക്കണമന്ന ഗാന്ധിയുടെ നിർബന്ധ പ്രകാരം, റീ ഡിസൈൻ ചെയ്ത് ഗാന്ധിജിയുടെ അംഗീകാരത്തിനായ് സമർപ്പിച്ച അനൗദ്യോഗികമായ് അംഗീകരിച്ച ദേശീയ പതാക. ഗാന്ധിയുടെ ഡിസൈൻ ആയി പരക്കെ അറിയപ്പെടുന്ന ഈ പതാക അയർലണ്ടിന്റെ ദേശീയ പതാകയെ അടിസ്ഥാനമാക്കി ഡിസൈൻ ചെയ്തതിനാൽ കോൺഗ്രസ് കമ്മറ്റി ഔദ്യോഗികമായ് അംഗീകരിച്ചില്ല. എന്നിരുന്നാലും കാലങ്ങളോളം ഇത് ഭാരതത്തിന്റെ ദേശീയ പതാകയായ് ഉപയോഗിക്കപ്പെട്ടു.

1931-ൽ രണ്ട് പതാകകൾ കോൺഗ്രസ് കമ്മറ്റിയുടെ മുൻപാകെ പരിഗണനക്കെത്തി. അതിൽ ആദ്യത്തേത് ഓറഞ്ച് നിറത്തിൽ, ഇരുണ്ട കടും നീലനിറത്തിലുള്ള ചർക്കയോടുകൂടിയതായിരുന്നു. അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി സെഷനിൽ നിർദ്ദേശിച്ച ഈ പതാകക്ക് കമ്മറ്റി അന്നു തന്നെ അംഗീകാരം നിഷേധിക്കയായിരുന്നു.

ത്രിവർണ്ണ പതാക എന്ന ഗാന്ധിയുടെ നിർബന്ധ പ്രകാരം 1931, ആഗസ്റ്റ് 6-ന്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗീകരിച്ച പതാക. ആഗസ്റ്റ് 31-ന്‌ പതാക ഔദ്യോഗികമായ് ഉയർത്തി.

1947, ജൂലൈ 22-ന്‌ ജവഹർലാൽ നെഹ്റു ഔദ്യോഗികമായ് രാജ്യത്തിന്‌ സമർപ്പിച്ച ഇന്ത്യയുടെ ദേശീയ പതാക. ആദ്യമായ് ദേശിയ പതാക 1947, ആഗസ്റ്റ് 14-ന്‌ വൈകുന്നേരം 10.45-ന്‌ കൗൺസിൽ ഹൗസിലെ സെൻട്രൽ ഹാളിൽ (ഇന്നത്തെ പാർലമെന്റ് ഹൗസ്) തിങ്ങികൂടിയ പ്രമുഖരുടെ മുൻപാകെ, അന്നത്തെ കോൺഗ്രസ് പ്രസിഡന്റായിരുന്ന ആചാര്യ ക്യപാലിനിയുടെ ഭാര്യ, സുചേതാക്യപാലിനിയുടെ കൺ‍ഠത്തിൽ നിന്നൊഴുയെത്തിയ വന്ദേമാതരത്തിന്റെ അകമ്പടിയോടെ ഉയർത്തികെട്ടി. അന്ന് ജവഹർലാൽ നെഹറു തന്റെ പ്രസംഗം ഇങ്ങനെ ഉപസംഹരിച്ചു. "So sir, now I present to you not only the Resolution, but the Flag itself ". പാർലമെന്റ് മന്ദിരത്തിന്റെ കരിങ്കൽ ചുകരുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഹാളിൽ മുഴങ്ങിയ വന്ദേമാതരത്തിനു ശേഷം, ഇന്ത്യൻ ദേശീയപതാകക്ക് ജന്മം നൽകുന്നത് സിംബലൈസ് ചെയ്തുകൊണ്ട്, ശ്രീമതി ഹൻസ മേഹ്ത, ഇന്ത്യയിലെ സ്ത്രീകളെമുഴുവൻ പ്രതിനിധീകരിച്ചുകൊണ്ട് ചെയർമാൻ ഡോ. രാജേദ്ര പ്രസാദിന്‌ തിവർണ്ണപതാക കൈമാറി. അന്നുമുതൽ ഇന്നോളം മാറ്റമില്ലാതെ ഇന്ത്യയുടെ ദേശീയ പതാക വിണ്ണിലുയർന്നു പാറികളിച്ചുകൊണ്ടിരിക്കുന്നു.

ഈ സ്വാതന്ത്യ ദിനത്തിൽ നമുക്കൊന്നുകൂടി, ഒരുമിച്ച് ഒരേ സ്വരത്തില്‍ പ്രതിജ്ഞ ചെയ്യാം.

ഇന്ത്യ എന്‍റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുകയും. സമ്പൂര്‍ണ്ണവും വൈവിധ്യ പൂര്‍ണ്ണവുമായ അതിന്‍റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ഞാന്‍ എന്‍റെ മാതാപിതാക്കളെയും, ഗുരുക്കന്മാരേയും എന്നെക്കൾ മുതിര്‍ന്ന എല്ലാവരേയും ബഹുമാനിക്കുകയും, എന്‍റെ രാജ്യത്തിന്‍റെയും, എന്‍റെ നാട്ടുകാരുടെയും ക്ഷേമത്തിനും, ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കുകയും ചെയ്യുമന്ന് പ്രതിക്ഞ ചെയ്യുന്നു. ജയ് ഹിന്ദ്.
.

2010-07-18

യഹോനാതൻ- ബഹുമുഖ പ്രതിഭയായ പോപ് ഗായകനുമായ് ഒരു അഭിമുഖം  

സ്വവര്‍ഗ്ഗ ഭോഗികളെയും, സ്വവര്‍ഗ്ഗ അനുരാഗികളെയും സമൂഹം ഒരു തീണ്ടാപാടകലെ നിര്‍ത്തുമ്പോഴും, സമൂഹത്തിന്റെ എല്ലാ തുറകളിലും സ്വവര്‍ഗ്ഗാനുരാഗികള്‍ വ്യക്തിമുദ്രപതിപ്പിക്കുന്ന ആധുനികമായ ഒരു കാലഘട്ടത്തിലൂടയാണ് നമ്മള്‍ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ രംഗത്തും, സിനിമാലോകത്തും, സംഗീതലോകത്തും അറിയപ്പെടുന്ന പല സ്വവര്‍ഗ്ഗ ഭോഗികളും, തങ്ങളുടെ ലൈംഗിക ത്യഷ്ണയെ ഒളിപ്പിച്ചു വച്ച് അനുശീലിക്കാന്‍ തയ്യറാകാതെ, ലോകത്തോട് വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയവരാണ്. പോപ് സംഗീത ലോകത്തെ അതികായന്മാരായ എല്‍ട്ടിന്‍ ജോൺ‍, ജോര്‍ജ്ജ് മൈക്കൾ‍, ബോയ് ജോര്‍ജ്ജ് തുടങ്ങിയവരെപോലെ തങ്ങളുടെ ലൈംഗിക ത്യഷ്ണയെ വെളിപ്പെടുത്തികൊണ്ട് പല പ്രതിഭകളും സംഗീതാസ്വാദകരുടെ ഹ്യദയം കവരുന്നു. സ്വവര്‍ഗ്ഗാനുരാഗത്തിന്റെയും സ്വവര്‍ഗ്ഗ ഭോഗത്തിന്റെയും ചൂടന്‍ ദ്യശ്യങ്ങളുമായ് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ആല്‍ബങ്ങളിലൂടെ, സംഗീതാസ്വാദകരുടെ ആരാധനാപാത്രമായ് മാറികഴിഞ്ഞ ഇസ്രയേലി പോപ് ഗായകനും നടനുമായ ഗാറ്റ്‌റൊ യഹോനാതന്‍ അവരില്‍ ഒരാള്‍ മാത്രമാണ്. സ്റ്റേജ് ഷോകളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന യഹോനാതന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഇസ്രയേലിലെ സംഗീത പ്രേമികളുടെ ആരാധനാപാത്രമായിരുന്നു. സിനിമകളിലും സീരിയലുകളിലും അഭിനയ പാടവം തെളിയിച്ച ശേഷം, 2002-ല്‍ ലോസ് ഏഞ്ചസില്‍ അഭിനയം പഠിക്കാന്‍ പോയ യഹോനാതന്‍, ജന്മനാടായ ടെല്‍ അവിവ്-ല്‍ (Tel-Aviv) തിരികെ എത്തുമ്പോഴും താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണന്ന് അടുത്ത സുഹ്യത്തുക്കള്‍ പോലും അറിഞ്ഞിരുന്നില്ല. 2006-ല്‍ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ വിജ്രംഭിത ദ്യശ്യങ്ങളുമായ് പുറത്തിറങ്ങിയ 'Calling You' എന്ന ആല്‍ബം കണ്ട യഹോനാതന്റെ സുഹ്യത്തുക്കളും ആരാധകരും മൂക്കത്തു വിരല്‍ വച്ചു. എന്നാല്‍ ചാനലുകളിലും, റേഡിയോയിലും, പബ്ബുകളിലും ആല്‍ബം വമ്പിച്ച ഹിറ്റായതോടുകൂടി, യെഹോനാതന്‍ , പോപ് സംഗീത ലോകത്തെ അനിഷേധ്യനാമമായി വളരുകയായിരുന്നു. Calling You എന്ന ഒറ്റ ആല്‍ബത്തോടുകൂടിതന്നെ യഹോനാതന്‍, M.TV ഉള്‍പ്പെടയുള്ള പല മ്യൂസിക് ചാനലുകളുടേയും ലോഗോയായ് മാറികഴിഞ്ഞിരുന്നു എന്നത് അദ്ദേഹത്തിന്റെ സംഗീതം എത്രത്തോളം സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്. ആദ്യം M.TV-യിലൂടയും പിന്നീട് യു.ട്യൂബിലൂടെയും സംഗീതപ്രേമികളുടെ ഹ്യദയം കവര്‍ന്ന ലോകോത്തര പോപ് ഗായകനുമായ് ഒരു അഭിമുഖം തരപ്പെട്ടുകിട്ടുമന്ന് കരുതിയിരുന്നില്ല. അപ്രതീക്ഷിതമായ് കൈവന്ന ഒരു അഭിമുഖത്തിന്റെ പ്രസക്തമായ ഭാഗങ്ങളാണിത്.



ഇംഗ്‌ളീഷിലും ഹീബ്രുവിലും വളരെ പ്രശസ്തനായ, അല്ലങ്കില്‍ പ്രശസ്തനായ്കൊണ്ടിരിക്കുന്ന പ്രതിഭാധനനും സ്വവര്‍ഗ്ഗാനുരാഗിയുമായ യഹൂദ പോപ് ഗായകനാണ് താങ്കള്‍ ‍. എന്നാല്‍ സ്വന്തം തട്ടകമായ ഇസ്രയേലിലാണോ, അതോ യൂറോപ്പിലോ, അമേരിക്കയിലോ ആണോ താങ്കള്‍ ചുവടുറപ്പിക്കാന്‍ ആഗ്രഹിക്കുന്നത്?

അങ്ങനെ ഒന്നിനെ കുറിച്ച് ഇന്നോളം ചിന്തിച്ചിട്ടില്ല. അതിന്റെ ആവശ്യമുള്ളതായ് തോന്നിയിട്ടില്ല എന്നതാണ് സത്യം. ഒഴുക്കിനനുസരിച്ചു പോകുക അതാണ് എന്റെ രീതി. എന്റെ ആദ്യത്തെ ആല്‍ബം വളരെ പെട്ടന്നുതന്നെ ഭാഷയുടെ അതിരുകള്‍ കടന്ന് ലോക ശ്രദ്ധപിടിച്ചു പറ്റി. അപ്പോള്‍ എന്റെ സംഗീതം അതിരുകള്‍ ഇല്ലാത്ത ലോകസംഗീതമായ് അംഗീകരിക്കപ്പെടുന്നു എന്ന തിരിച്ചറിവില്‍ എന്റെ ആല്‍ബങ്ങള്‍ ഇംഗ്‌ളീഷില്‍ പുറത്തിറങ്ങിയന്നുമാത്രം.

Justify Fullആദ്യമായ് ഞാന്‍ താങ്കളുടെ സംഗീതം M.TV യിലാണ് കാണുന്നത്. വ്യത്യസ്ഥതയുള്ള ആ ട്യൂണ്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുകയും, പിന്നെ യുട്യൂബില്‍ തിരഞ്ഞു കണ്ടെത്തി താങ്കളുടെ ആല്‍ബങ്ങള്‍ അസ്വദിക്കയുമായിരുന്നു. എങ്ങനെ ആയിരുന്നു വീഡിയോ റക്കോഡിംങ് തുടങ്ങിയത്?

വളരെ ചെറുപ്പത്തില്‍ തന്നെ ക്രിയാത്മകമായ് എന്തങ്കിലും ചെയ്യണമന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍ ‍. പല സ്റ്റേജ് ഷോകളിലും വര്‍ഷങ്ങളായ് സജീവമാണ് ഞാന്‍ ‍. വീഡിയോ കവറേജുകള്‍ക്ക് കുറേകൂടി അംഗീകാരം കിട്ടുന്നു എന്നതോന്നലിലാണ് വീഡിയോ റെക്കാര്‍ഡിംങ് തുടങ്ങിയത്. പുറം ലോകത്തേക്ക് എന്റെ സംഗീതമെത്തിയതില്‍ യു.ട്യൂബ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യു.ട്യൂബില്‍ ഒരു പാട് വ്യൂവേഴ്സ് വന്നുപോകാറുണ്ട്. ഡൗണ്‍ലോഡ് ചെയ്ത് എന്റെ വീഡിയോകള്‍ പലരും യു.ട്യൂബില്‍ വീണ്ടും വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. അതൊക്കെ എനിക്ക് കിട്ടുന്ന പ്രോല്‍സാ‍ഹനവും കൂടുതല്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകവുമാണ്. എന്നാല്‍ ഞാന്‍ ഒരു തുടക്കക്കാരന്‍ മാത്രമാണ്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. എന്റെ ആരാധകരാണ് എന്റെ ശക്തി.

എന്നാണ് താങ്കള്‍ ഒരു സംഗീതക്ഞന്‍ അല്ലങ്കില്‍ ഒരു ഗായകനാകണമന്ന് തിരിച്ചറിഞ്ഞത്? കലാ പാരമ്പര്യമുള്ള ഒരു കുടുംബ പശ്ചാത്തലമാണോ താങ്കളുടേത്?

കലാപാരമ്പര്യമൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എന്നാല്‍ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന ഒരു കുടുംബമായിരുന്നുതാനും. അതുകൊണ്ടാണ് ചെറുപ്പത്തില്‍തന്നെ അഛ്ചന്‍ എനിക്ക് ഒരു Cello വാങ്ങിതന്നത്. എപ്പോഴാണ് ഒരു ഗായകനാകണമന്ന ആഗ്രഹം എന്നിലേക്ക് കടന്നു വന്നതന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. ഒരോഗായകനും ആയിതീരുന്നവരാണന്ന് വിശ്വസിക്കുന്നില്ല, പകരം അവര്‍ ജനിക്കുകയാണ്. സംഗീതം എന്നത് ഒരു ജന്മവാസനയാണ്. എങ്കിലും 1993-ല്‍ മഡോണയുടെ മ്യൂസിക്കല്‍ കണ്‍സര്‍ട്ട് ഇസ്രയേലില്‍ കണ്ടപ്പോഴാണ് എനിക്കും എന്തങ്കിലുമൊക്കെ ചെയ്യണം എന്ന തോന്നലുണ്ടായതന്ന് വേണമങ്കില്‍ പറയാം.

അഛ്ചന്‍ സമ്മാനിച്ച Cello-യാണ് താങ്കളെ ഒരു ഗായകനാക്കിയത് എന്ന് പറഞ്ഞാല്‍ എന്തുതോന്നും?

നിഷേധിക്കാന്‍ കഴിയില്ല. അഛ്ചന്‍ എനിക്ക് Cello വാങ്ങിതരുന്നത് എന്റെ ആറാമത്തെ വയസ്സിലാണ്. ഒരുപക്ഷേ എന്നിലെ ഗായകനെ അന്നേ അദ്ദേഹം കണ്ടെത്തിയിരുന്നിരിക്കണം. അന്ന് അദ്ദേഹം വാങ്ങിതന്ന Cello ഞാന്‍ കാലങ്ങളോളം വായിച്ചിരുന്നു. എന്നും ആ Cello എനിക്ക് പ്രീയപ്പെട്ടതാണ്.

മഡോണ താങ്കളെയും താങ്കളുടെ സംഗീതത്തെയും സ്വാധീനിച്ച ഒരു വ്യക്തിയാണ് എന്നു പറഞ്ഞു. മഡോണയല്ലാതെ താങ്കളെ സ്വാധീനിച്ച മറ്റ് ഗായകര്‍ ആരൊക്കൊയാണ്?

ഞാന്‍ എന്റെ ആല്‍ബങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ എന്തങ്കിലും വ്യത്യസ്തമായ് ചെയ്യണമന്ന ചിന്താഗതിക്കാരനായിരുന്നു. എന്നാല്‍ അവസാനം വന്നെത്തിയത് ഒരു പോപ് ബോയ്‌ ആയിട്ടാണന്നുമാത്രം. മഡോണ അല്ലാതെ മറ്റൊരു ആര്‍ട്ടിസ്റ്റും എന്നെ സ്വാധീനിച്ചതായോ ആരോടങ്കിലും ആരാധനയുള്ളതായോ തോന്നിയിട്ടില്ല. എന്നാല്‍ നന്ന് എന്ന് തോന്നുന്ന ഏതു സംഗീതവും ആസ്വദിക്കാറുണ്ട്.


താങ്കളുടെ ആദ്യ ആല്‍ബം 2001-ല്‍ പുറത്തിറങ്ങി. അദ്യ ആല്‍ബം തന്നെ ഹിറ്റായിരുന്നു. എന്നാല്‍ പെട്ടന്ന് ഇസ്രയേലില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് ഒരു പറിച്ചു നടീല്‍ ആയിരുന്നു താങ്കള്‍ തിരഞ്ഞെടുത്തത്. എന്തായിരുന്നു താങ്കളെ അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്?

വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒരിക്കലും ഞാന്‍ മാറിനിന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അഭിനയം പഠിക്കുക എന്നതിനപ്പുറം, ഇസ്രയേല്‍ വിട്ട് നില്‍ക്കുക എന്നത് എന്റെ ഒരു മോഹമായിരുന്നു എന്നതാണ് സത്യം. നാട്ടില്‍ നിന്നും മാറിനിന്നുകൊണ്ട് എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് അറിയുക എന്നതായിരുന്നു, എന്നെ ഇസ്രയേല്‍ വിടാന്‍ പ്രേരിപ്പിച്ചത്. ലോസ് ഏഞ്ചല്‍സിലെ അനുഭവങ്ങള്‍ എനിക്ക് വളരെ അധികം പാഠങ്ങള്‍ പഠിപ്പിച്ചു തരികയും, ഞാന്‍ എന്ന വ്യക്തിയെ കണ്ടെത്തുവാനും, ശരിക്കും മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു. ഇസ്രയേലില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടുത്തെ സംസ്കാരവുമായ് ഇഴുകി ചേരാന്‍ എനിക്ക് കഴിയുമന്ന എന്റെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. ഞാന്‍ ഇസ്രയേല്‍ വിട്ട് പോകുമ്പോള്‍ ലോസ് ഏഞ്ചല്‍സില്‍ എനിക്ക് സുഹ്യത്തുക്കളോ, പരിചയക്കാരോ, ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ വളരെ വേഗം തന്നെ ഒരു പാട് നല്ല സുഹ്യത്തുക്കളെ ഉണ്ടാക്കി എടുക്കാന്‍ എനിക്ക് കഴിഞ്ഞു.

താങ്കള്‍ ഒരു സ്വവര്‍ഗ്ഗ പ്രണയിയായ പോപ് ഗായകനാണല്ലോ? എന്നാണ് താങ്കളുടെ ലൈംഗിക ത്യഷ്ണയെ താങ്കള്‍ കണ്ടെത്തിയതും, താങ്കള്‍ ഒരു സ്വവര്‍ഗ്ഗ പ്രണയിയാണന്ന് മറ്റുള്ളവരോട് അംഗീകരിക്കാന്‍ തുടങ്ങിയതും? താങ്കളുടേതുപോലുള്ള ഒരു സമൂഹത്തില്‍ അങ്ങനെ ഒരു തീരുമാനത്തിലേക്കെത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നായിരുന്നോ?എങ്ങനെയായിരുന്നു ആ അനുഭവങ്ങള്‍ ?

എന്നെ സംബന്ധിച്ച് അത് വളരെ എളുപ്പമായിരുന്നു. തീരെ യാഥാസ്ഥിതികമല്ലാത്ത ഒരു കുടുമബമാണ് എന്റേത്. അതുകൊണ്ട് വീട്ടില്‍ നിന്നും എതിര്‍പ്പുകളോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വളരെ കുട്ടിക്കാലത്ത് തന്നെ എന്റെ ലൈംഗിക ത്യഷ്ണയെ ഞാന്‍ അറിഞ്ഞിരുന്നു. എന്റെ പതിനെട്ടാമത്തെ വയസ്സിൽ‍, ഞാന്‍ എന്റെ അമ്മയോട് ഈ വിവരം ആദ്യമായ് പറയുകയുണ്ടായി. പിന്നീട് ഇരുപത്തഞ്ച് വയസ്സായപ്പോള്‍ എല്ലാവരോടും ഞാന്‍ അത് വെളിപ്പെടുത്തി.



താങ്കള്‍ തന്നെ എഴുതിയവയാണല്ലൊ ആല്‍ബത്തിലെ ലിറിക്സ്. അതൊക്കെ താങ്കളുടെ അനുഭവങ്ങള്‍ തന്നെയാണോ?

അതെ എന്റെ വരികള്‍ എല്ലാം തന്നെ എന്റെ ചിന്തകളും, എന്റെ വികാര വിചാരങ്ങളും തന്നയാണ്. വരുന്ന ആല്‍ബങ്ങളിലും അതുതന്നയാണ് ഞാന്‍ ചെയ്യുന്നത്. മറ്റ് പലതിനുമൊപ്പം, ഞാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ‍, വേദനകൾ‍, എന്റെ ചിന്തകള്‍ ‍, മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകസ്മികമായ് മരണം തട്ടിയെടുത്ത എന്റെ അമ്മയുടെ വേര്‍പാട് നല്കിയ അനാഥത്വം, നൊമ്പരങ്ങൾ, ഇവയൊക്കെതന്നയാണ് എന്റെ അടുത്ത ആൽബത്തിന്റെയും വിഷയങ്ങള്‍ .

അകവും പുറവും ഒരുപോലെ സുന്ദരനായ ഒരു വ്യക്തിയായ നിങ്ങളോട്, സൗഹ്യദത്തിനപ്പുറം ഒരു കാമുകനോ, പങ്കാളിയോ ആകാന്‍ കൊതിക്കുന്ന സുന്ദരന്മാരായ ഒരുപാട് ചെറുപ്പക്കാര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. എന്താണ് അവരോടുള്ള മനോഭാവം?

പ്രശംസനീയമായ വാക്കുകള്‍ വല്ലാതെ സന്തോഷം തരുന്നതാണ്. മിക്കപ്പോഴും ഇത്തരം ആകർഷണങ്ങൾ എന്റെ സംഗീതത്തോടുള്ള ഒരു ആരാധനയും, ലൈംഗികമായ അഭിനിവേശവും മാത്രമായിരിക്കും. അത്തരം ബന്ധങ്ങള്‍ സ്വകാര്യജീവിതത്തില്‍ പ്രായോഗികമായിരിക്കില്ല. അനുഭവങ്ങളിലൂടയാണ് ഞാന്‍ സംസാരിക്കുന്നത്. എനിക്ക് തോന്നുന്നത് ഇന്നോളം പങ്കാളിയാകാന്‍ പറ്റിയ ഒരാളെ ഞാന്‍ കണ്ടെത്തിയിട്ടില്ല എന്നാണ്. അതേകുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. അവിവാഹിതനായ് ഇരിക്കാനാണ് എന്റെ ഇഷ്ടം. എന്നാല്‍ ഒരാളോട് പ്രണയം തോന്നിയാല്‍ നമ്മുടെ ചിന്തകളൊക്കെ അപ്പാടെ മാറും. എന്നെങ്കിലും അങ്ങിനെ ഒരാളെ കണ്ടെത്തിയാല്‍ ചിന്തിക്കേണ്ട വിഷയമാണത്. ഇപ്പോള്‍ അതേകുറിച്ച് ഒന്നും പറയാന്‍ കഴിയില്ല.

ജീവിതത്തില്‍ എന്നെങ്കിലും ആരങ്കിലുമായ് പ്രണയത്തിലായിരുന്നിട്ടുണ്ടോ? എങ്ങനെയുള്ള ഒരു വ്യക്തിയെയാണ് താങ്കള്‍ പങ്കാളിയായ് കിട്ടാന്‍ ആഗ്രഹിക്കുന്നത്?

ജീവിതത്തില്‍ പ്രണയിക്കാത്തവരായ് ആരങ്കിലുമുണ്ടോ? ജീവിതത്തില്‍ ഞാന്‍ രണ്ടുപേരെ പ്രണയിച്ചിട്ടുണ്ട്, ഒരിക്കല്‍ അത് എന്നെ വല്ലാതെ മുറിപ്പെടുത്തിയിട്ടുമുണ്ട്. പ്രണയം നഷ്ടപ്പെടുക എന്നത് വല്ലാത്ത ഒരു അവസ്ഥയാണ്. ഊര്‍ജ്ജസ്വലരും, ആത്മവിശ്വാസികളും, ആത്മാര്‍ത്ഥതയുള്ളവരുമായ പുരുഷന്മാരെയാണ് എനിക്ക് ഇഷ്ടം. അങ്ങനെ ഒരാളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. എന്നങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിയുമന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍. അങ്ങനെ ഒരാളെ തേടികൊണ്ടിരിക്കയാണ് ഞാൻ എന്നും വേണമങ്കില്‍ പറയാം.

താങ്കളുടെ ആല്‍ബങ്ങളിലും ചില T.V ഷോകളിലും, സീരിയലുകളിലും സ്വവര്‍ഗ്ഗഭോഗിയായ് അഭിനയിച്ചിട്ടുണ്ട്. അത്തരം റോളുകള്‍ ചെയ്യുമ്പോള്‍ എന്തങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ തോന്നാറുണ്ടോ?

സ്വവര്‍ഗ്ഗാനുരാഗിയായ് അഭിനയിക്കുക എന്നത് എനിക്ക് മറ്റേതു റോളിനേക്കാളും, അനായാസകരമായ ഒന്നാണ്. അതിനുവേണ്ടി പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും തന്നെ ആവശ്യമായ് വരില്ല എനിക്ക്. ഉദാഹരണമായ് ഞാന്‍ തീരെ ആയാസമില്ലാതെ ചെയ്ത കാഥാപാത്രമാണ് Reviat Ryan-നിലേത്.

Reviat Ryan-നില്‍ ഉള്‍പ്പെടെ ഒരുപാട് സീനുകളില്‍ അര്‍ദ്ധ നഗ്നനായും, പൂര്‍ണ്ണ നഗ്നനായുമൊക്കെ താങ്കള്‍ അഭിനയിച്ചിട്ടുണ്ട്. അത്തരം സീനുകള്‍ ചെയ്യുക എന്നത് അത്ര എളുപ്പമായിരുന്നോ?

എന്നെ സംബന്ധിച്ച് അത് ബുദ്ധിമുട്ടായ് തോന്നിയിട്ടില്ല. എന്നാല്‍ പൂര്‍ണ്ണ നഗ്നനായ് ക്യാമറക്കുമുന്നില്‍ നില്ക്കാന്‍ ആദ്യം അല്പം സങ്കോചം തോന്നിയങ്കിലും പെട്ടന്നു തന്നെ ഞാന്‍ അതുമായ് താദാത്മ്യം പ്രാപിച്ചു. ഞാന്‍ പറഞ്ഞുവല്ലോ ഏതു സാഹചര്യവുമായ് എളുപ്പത്തില്‍ പൊരുത്തെപ്പെടുന്ന ഒരു സ്വഭാവക്കാരനാണ് ഞാന്‍.

Tel Aviv എന്ന ആല്‍ബം വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു പേര് തിരഞ്ഞെടുത്തത്?.

ഞാന്‍ ജനിച്ചതും വളര്‍ന്നതും Tel Aviv-യിലാണ്. എന്റെ വീടും, സുഹ്യത്തുക്കളുമുള്‍പ്പെടെ എനിക്കുള്ളതെല്ലം അവിടയാണ്. എനിക്ക് നിറം പിടിപ്പിച്ച ഒരു കുട്ടിക്കാലം സമ്മാനിച്ച നഗരമാണ് അത്. അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത നമുക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള സ്വാതന്ത്യം ഉണ്ട് എന്നതാണ്. ലോകത്തിലെ ഏറ്റവും നല്ല നഗരം Tel Aviv-യാണന്നാണ് എനിക്ക് തോന്നാറുള്ളത്. വലുപ്പത്തില്‍ ലോകത്തിലെ മഹാനഗരങ്ങളോട് കിടപിടിക്കും എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ Tel Aviv-ല്‍ ഇല്ലാത്തതായ് ഒന്നും ലോകത്ത് മറ്റൊരിടത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. മനോഹരമായ കടൽതീരം, എപ്പോഴും തുറന്നിരിക്കുന്ന റ്സ്റ്റോറന്റുകളും പബ്ബുകളും, വിശാലമനസ്കരായ ആളുകൾ, ചരിത്രത്തിലുള്ള പ്രാധാന്യം ഇതൊക്കെയാണ് Tel Aviv-യെ വ്യത്യസ്തമാക്കുന്നത്. രാത്രിയും പകലും ഒരുപോലെ ഉണര്‍ന്നിരിക്കുന്ന ഒരു നഗരം. എപ്പോഴും നഗരത്തിന്റെ ഒരോ കോണിലും നിങ്ങള്‍ തേടി നടന്ന എന്തങ്കിലുമൊക്കെ, നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും.



Waiting for you എന്ന വീഡിയോ കാണുമ്പോള്‍ മറ്റെല്ലാവരും ഊഹിക്കുമ്പോലെ Tel Aviv-താങ്കള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു dating അനുഭവം സമ്മാനിച്ചിട്ടുണ്ട് എന്ന് ഞാനും കരുതുന്നു. ശരിയാണോ?

തീര്‍ച്ചയായും ശരിയാണ്. എന്റെ ജീവിതത്തിലെ മറക്കാനാവാത്തതും, വളരെ പ്രണയാതുരവുമായ dating അനുഭവിച്ചത്, ഹില്‍ട്ടന്‍ ഹോട്ടലിന്റെ അടുത്തുള്ള ബീച്ചിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ വളരെ ചെറുപ്പാമായിരുന്ന സമയത്തായിരുന്നു അത്. ഞാന്‍ മുന്‍പ് പറഞ്ഞപോലെ കൗമാരത്തില്‍ പോലും എന്തിലും വ്യത്യസ്തത ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു ഞാന്‍ ‍. അതുകൊണ്ട് തന്നെ dating-ലെ പതിവു രീതികളായ കോഫിയോ ബിയറൊ നുണഞ്ഞു കൊണ്ട് ഒരു മേശയുടെ അപ്പുറവും ഇപ്പറയും ഇരുന്നു സംസാരിക്കുക, സിനിമക്ക് പോകുക, ഏതങ്കിലുമൊരു ഹോട്ടല്‍ മുറിയില്‍ ശരീരം പങ്കു വയ്ക്കുക എന്നതൊന്നും എന്റെ രീതികളായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ ഒരു രാത്രി മുഴുവനും ആ ബീച്ചില്‍ ചിലവഴിച്ചു. സ്വകാര്യത ഒട്ടുമില്ലാത്ത ബീച്ചിൽ, പങ്കുവയ്ക്കുമ്പോള്‍ രണ്ടുപേരും ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തുമായിരുന്നു. ശരീരം മാത്രമായിരുന്നില്ല ആത്മാവുകൂടിയായിരുന്നു അന്ന്, ആ കടല്‍ തീരത്തെ മണല്‍ തട്ടില്‍ ഞങ്ങള്‍ പങ്കുവച്ചത്. പ്രണയവും, സാഹസികതയും, പുതുമയുമൊക്കെ ഉണ്ടായിരുന്ന ആ രാത്രിയുടെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി ഉണര്‍ത്തിയതിന് നന്ദി.


സ്വവര്‍ഗ്ഗാനുരാഗം അടക്കി അനുശീലിക്കുന്ന ഇന്നത്തെ യുവാക്കളോട് എന്തങ്കിലും ഉപദേശം?

സ്വവര്‍ഗ്ഗാനുരാഗത്തെ അടക്കി അനുശീലിക്കേണ്ട ഒന്നാണന്ന് കണക്കാക്കാതിരിക്കുക. സ്വവര്‍ഗ്ഗനുരാഗവും, സ്വവര്‍ഗ്ഗ രതിയും സമൂഹത്തില്‍ നിലനില്ക്കുന്ന ശ്ലീലം എന്ന് നിര്‍‌വ്വചിക്കപ്പെട്ടിരിക്കുന്ന സമൂഹിക ചുറ്റുപാടുകളില്‍ നിന്നുള്ള ഒരു അപഭ്രംശമായ് കരുതേണ്ടതില്ല. പ്രക്യത്യാനുസാരിയായ ലൈംഗികത എന്ന്‌ പറയപ്പെടുന്നപോലെ തന്നെ ജീവശാസ്ത്രപരമായ ഒരു സ്വഭാവസവിശേഷമാത്രമാണ് സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ ഭോഗവും. സാമൂഹിക ചുറ്റുപാടുകള്‍ മാറികൊണ്ടിരിക്കുന്നതും, സ്വവര്‍ഗ്ഗണപ്രണയികളെ പല രാജ്യങ്ങളിലും അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നതും ഈ കാരണം കൊണ്ടുതന്നയാണ്‍. എന്നാല്‍ കുറേകൂടി ധ്യതഗതിയിലുള്ള അംഗീകാരം നേടണമങ്കില്‍ അടക്കി അനുശീലിക്കുന്ന രീതി മാറണം. ഞാന്‍ സ്വവര്‍ഗ്ഗ ഭോഗിയാണന്ന് പ്രഖ്യാപിക്കുവാനുള്ള കരുത്ത് ഓരോ സ്വവര്‍ഗ്ഗ പ്രണയികളും ആര്‍ജ്ജിക്കേണ്ടതുണ്ട്.

2010-07-11

സൈലന്റ് വാലി-നിശ്ശബ്ദത ചൂഴ്ന്നു നില്ക്കുന്ന വിസ്മയ കാഴ്ചകളുടെ ജീവന കലവറ  

ഒരിക്കല്‍ ഒരു വിദേശ യാത്രയിൽ യു.എസ് കാരിയായ കാതറൈൻ മാൻസ്ഫീൽഡ് വിമാനത്തിലെ സ്വകാര്യ സംഭാഷണത്തിനിടയിൽ എന്നോട് ‍ചോദിക്കുകയുണ്ടായി സൈലന്റ് വാലി കണ്ടിട്ടില്ലേയെന്ന്‍. ഇതുവരെ കഴിഞ്ഞിട്ടില്ല എന്നു മറുപടി പറഞ്ഞപ്പോൾ ഇത്ര മനോഹരമായ താഴ്വര ലോകത്തെവിടയും കണ്ടിട്ടില്ലന്നും, മരിക്കും മുൻപ് ഒരിക്കൽ കൂടി അവിടെ പോകണമന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു. കാതറൈന്റെ നിശ്ചയ ദാർഡ്യം തുളുമ്പുന്ന വാക്കുകൾ കേട്ടപ്പോൾ, ജനിതക വൈവിധ്യവും പരിസ്‌ഥിതി സന്തുലിതാവസ്‌ഥയുംകൊണ്ട്‌ ലോകശ്രദ്ധ പിടിച്ചുപറ്റിയ സൈലന്റ്‌വാലി സന്ദർശിക്കണമന്നും ഒരു ദിവസമങ്കിലും അവിട തങ്ങണമന്നും അന്നേ തീരുമാനിച്ചതാണ്‌.

1972-ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട്‌ പ്രകാരം 1984 നവംബര്‍ 15-ന്‌ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഈ നിശബ്ദ താഴ്വര, അഞ്ചുകോടി വര്‍ഷമായി മനുഷ്യ സ്‌പര്‍ശമേല്‍ക്കാതെ കിടന്ന ജീവന കലവറയെ വികസനത്തിന്റെ പേരുപറഞ്ഞ്‌ നശിപ്പിക്കാന്‍ ശ്രമിച്ചതിനെ പ്രകൃതി സ്‌നേഹികള്‍ ഒന്നിച്ച്‌ ചെറുത്തു തോല്‌പിച്ചതിന്റെ രജത ജൂബിലി ആഘോഷ ലഹരിയിലാണ് ഇപ്പോൾ‍. സമുദ്ര നിരപ്പില്‍നിന്ന് 900 മീറ്റര്‍ മുതല്‍ 2300 മീറ്റര്‍വരെ ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 237.52 ചതുരശ്ര കിലോ മീറ്റർ വിസ്തീർണ്ണമുള്ള ഈ മഴക്കാടുകളുടെ 89.52 ച. കി. മീ ഉദ്യാനവും, ചുറ്റുമുള്ള 148 ച.കി.മീ. ബഫർ മേഖലയുമാണ്. സൈലന്റ്ലിയുടെ അതിരുകള്‍ എന്നു പറയാവുന്നത്, കിഴക്ക് അട്ടപ്പാടി വനങ്ങളും, വടക്കും പടിഞ്ഞാറും നിലമ്പൂര്‍ വനമേഖലയും, തെക്ക് നിക്ഷിപ്ത വനങ്ങളുമാണ്. കാലഭേദങ്ങൾക്കനുസരിച്ച് വേഷപകർച്ചയാടി നിറം മാറുന്ന സ്വഭാവം ഈ മഴക്കാടുകൾക്കില്ല. ഇലപൊഴിഞ്ഞു നിലത്തു വീണതിനുശേഷം മാത്രമേ ഉണങ്ങൂ എന്നതിനാൽ എന്നും പച്ചപുതച്ചു നില്‍ക്കും ഈ വിസ്മയ കന്യക.

പാലക്കാട്‌ ടൗണില്‍ നിന്നും ഏകദേശം അറുപതു കിലോമീറ്റര്‍ ദൂരെ, മുക്കാലി എന്ന സ്ഥലത്തുനിന്നുമാണ്‌ സൈലന്റ് വാലിയിലേക്കുള്ള പാത തുറക്കുന്നത്. 1847 മുതൽ തന്നെ ഈ നിത്യ ഹരിത വനമേഖലയെ സൈലന്റ്‌വാലി എന്നു വിളിക്കപ്പെട്ടിരുന്നതായി ചരിത്രംപറയുന്നു. മദ്രാസിലെ ബോടണിക് ഗാര്‍ഡന്‍ ഡയറക്ടറായിരുന്ന സ്കോട്ട്ലാന്‍ഡ്‌കാരന്‍ റോബര്‍ട്ട്‌ വിഗ്റ്റ് ആണ്‌ ആദ്യമായി ഈ മനോഹര വനമേഘലയെ കണ്ടെത്തിയത്. എന്നാൽ ഇന്തോ-ആസ്ത്രേലിയന്‍ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. സൈലന്റ്‌വാലിയുടെ ജൈവ വൈവിധ്യത്തിനു മുഖ്യകാരണം ഈ 70 ലക്ഷം വര്‍ഷങ്ങളുടെ പഴക്കമായിരിക്കണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 1914-ല്‍ മദ്രാസ് സര്‍ക്കാര്‍ ഈ പ്രദേശത്തെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചതു മുതലാണ് സൈലന്റ്‌വാലിയുടെ ആധുനിക ചരിത്രം ആരംഭിച്ചത്.

ഒരുപാട് സമരങ്ങളും സഹനങ്ങളും കണ്ട സൈലന്റ് വാലി എന്നും വിവാദങ്ങളുടെ താഴ്വരകൂടിയാണ്‌. 1929-ല്‍ കുന്തിപ്പുഴയോരത്തെ സൈരന്ധ്രി, ജലവൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമാണെന്ന പഠന റിപ്പോര്‍ട്ട് നിലവില്‍വന്നതോടുകൂടി ഇത് വിവാദങ്ങളുടെ രാജകുമാരിയായ് മാറി. 400 മീറ്റര്‍ നീളവും 130 മീറ്റര്‍ ഉയരവുമുള്ള ആര്‍ച്ച്‌ ഡാമാണ്‌ ഇവിടെ വിഭാവനം ചെയ്യപ്പെട്ടിരുന്നത്‌. 240 മെഗാവാട്ട്‌ സ്‌ഥാപിതശേഷിയുള്ള പദ്ധതിയുടെ ചെലവ്‌ 120 കോടി രൂപയായിരുന്നു. കുന്തിപ്പുഴ, മണ്ണാര്‍കാട്‌ സമതലത്തില്‍ പതിക്കുന്നതിന്‌ ഏതാനും മീറ്റര്‍ മുകളില്‍ ഉയരുന്ന അണക്കെട്ടില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ 8.30 ച.കി.മീ. വനം മുങ്ങിപ്പോകും എന്നതായിരുന്നു പ്രശ്‌നം. ഇത്‌ സൈലന്റ്‌ വാലിയുടെ പത്തുശതമാനമെ വരികയുള്ളൂ എങ്കിലും ലോകത്ത്‌ മറ്റെങ്ങുമില്ലാത്ത ജൈവ വൈവിധ്യം ഏറെയുള്ള നദീതീരക്കാടുകളാണ്‌ ഇതിനോടൊപ്പം മുങ്ങിപ്പോവുക. അതിനാൽ പദ്ധതിയെച്ചൊല്ലി സൈലന്റ്‌വാലി ഏറെ ചര്‍ച്ചാവിഷയമായി. ഈ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും വൈദ്യുത വകുപ്പ് പിന്മാറണമന്നും ഇല്ലങ്കിൽ ഈ നിത്യ ഹരിത വനവും അവിടത്തെ ജന്തു-സസ്യ ജാലങ്ങളും നാമാവശേഷമാകുമെന്നും പരിസ്ഥിതി വാദികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ 975-ൽ വൈദ്യുതി വകുപ്പ് സൈലന്റ്‌വാലിയില്‍ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ചു. ഹെക്ടര്‍ കണക്കിനു മഴക്കാടുകള്‍ വെള്ളക്കെട്ടിന്‌ അടിയിലാകുകയും അപൂർ‍വ്വങ്ങളിൽ അപൂർ‍വ്വങ്ങളായ നൂറുകണക്കിന്‌ സസ്യ-ജന്തുജാലങ്ങൾ നശിക്കുമന്നുമുള്ള കാരണത്താല്‍ പ്രകൃതി സ്നേഹികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. ചെറിയ എതിര്‍പ്പുകളും സമരങ്ങളും ക്രമേണ ശക്തിയാർജ്ജിച്ചു. ലോകചരിത്രത്തില്‍ പലതരത്തിലുള്ള പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ‍, ഒരു മഴക്കാട്‌ നിലനിര്‍ത്താന്‍ വേണ്ടി നാട്ടുകാരും, പ്രകൃതി സ്നേഹികളും, എഴുത്തുകാരും, ശാസ്ത്രജ്ഞരും, സംഘടനാ പ്രവർത്തകരും ഒന്നടങ്കം ഊണും ഉറക്കവുമുഴിഞ്ഞ് കോടതികൾ കയറിയിറങ്ങിയ ലോകത്തെ അത്യപൂര്‍വമായ ഒരു സമരമായിരുന്നു ഇത്. കേരള നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്, മുംബൈ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി, കേരള ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങിയ സംഘടനകൾ ജനങ്ങളെ സൈലന്റ് വാലിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി ബോധവല്‍ക്കരിക്കുന്നതില്‍ ഏറിയ പങ്കു വഹിച്ചപ്പോൾ, പ്രശസ്ത കവയിത്രി സുഗതകുമാരി 'മരത്തിനു സ്തുതി' എന്ന തന്റെ കവിതയിലൂടെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. അയ്യപ്പ പണിക്കരുടെ 'കാടെവിടെ മക്കളേ', കടമ്മനിട്ടയുടെ 'കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്‌' തുടങ്ങിയ കവിതകള്‍ കേരളക്കരയാകെ ഏറ്റുചൊല്ലി. തെക്കേയിന്ത്യയില്‍ അവശേഷിച്ച ഏറ്റവും വിലപ്പെട്ട വനമേഖല സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടത്തിന്റെ ആവേശം ഇവിടത്തെ ഓരോ മണ്‍തരിയും ഏറ്റുവാങ്ങി. പക്ഷി നിരീക്ഷകന്‍ ഡോക്ടര്‍ സലിം അലി, സൈലന്റ് വാലി സന്ദര്‍ശിക്കുകയും ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് അതിശക്തമായി കേന്ദ്ര ഗവണ്മന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്‍.വി. കൃഷ്ണവാര്യർ‍, വി.ആർ‍. കൃഷ്ണയ്യർ, പ്രശസ്ത കാര്‍ഷിക ശാസ്ത്രഞ്ജന്‍ ഡോക്ടര്‍ എം. എസ്. സ്വാമിനാഥൻ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സൈലന്റ്‌വാലി സംരക്ഷണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടാനും മാത്രം ശക്തവും രാജ്യവ്യാപകവും ആയിരുന്നു.

1979-ല്‍ അന്നത്തെ കാര്‍ഷിക വകുപ്പ് സെക്രട്ടറി നടത്തിയ സര്‍വ്വേ പ്രകാരം, പാത്രക്കടവു ജലവൈദ്യുത പദ്ധതി പ്രദേശം, സംരക്ഷണ വനമേഖലയിൽ ഉൾപെട്ടിരുന്നില്ല എന്ന് വെളിവാകുകയും, 1980-ല്‍ കേരള ഹൈകോടതി, വൈദ്യുത പദ്ധതിക്കുള്ള തടസ്സങ്ങള്‍ നീക്കിയതായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി, സംസ്ഥാന സർക്കാരിനോട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം 1983-ല്‍ പ്രൊഫസര്‍ എം. ജി. കെ. മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി, പാത്രക്കടവു ജലവൈദ്യുത പദ്ധതി നിര്‍ത്തലാക്കിയതായി പ്രഖ്യാപിച്ചു. അതോടെ ഒരു പതിറ്റാണ്ട് കാലം നീണ്ടു നിന്ന പരിസ്ഥിതി സംരക്ഷണവാദ നിയമ യുദ്ധത്തിന്‌ അവിടെ പരിസമാപ്തിയായി. പിന്നീട് 1984-ല്‍ സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉള്‍പ്പെടുത്തി പുതിയ ഉത്തരവ് ഇറക്കി വനമേഖലയുടെ സംരക്ഷണം കേന്ദ്രസർക്കാർ ഏറ്റെടുത്തു. സുകൃതംകൊണ്ടുമാത്രം വിനാശത്തിന്റെ കോടാലിക്കൈകളില്‍നിന്ന് രക്ഷപ്പെട്ട ഈ പൈതൃകസമ്പത്ത്, 1985 സെപ്റ്റംബര്‍ 7-ന്‌ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം എന്ന പേരുമാറ്റി ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് എന്ന് പുനർ നാമകരണം ചെയ്ത്, രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

എന്നാല്‍ വിവാദങ്ങള്‍ അവിടെ അവസാനിച്ചില്ല. പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിക്കൊണ്ട് 2001-ല്‍ 'പാത്രക്കടവ് ജലവൈദ്യുത പദ്ധതി' വീണ്ടും രംഗപ്രവേശം നടത്തി. പഴയ പദ്ധതി പ്രദേശത്തിന് വെറും മൂന്നര കിലോമീറ്റര്‍ മാത്രം താഴെയായി, കുന്തിപ്പുഴക്ക്‌ കുറുകെയാണ് പുതിയ ജലവൈദ്യുത പദ്ധതിക്ക് സ്ഥലം കണ്ടെത്തിയത്. 2003 മേയിൽ‍, തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍വയോണ്‍മെന്റ് റിസോഴ്സസ് റിസര്‍ച് സെന്റെര്‍ നടത്തിയ പാരിസ്ഥിതിക പഠനത്തില്‍ ഈ പദ്ധതി വളരെ ചെറിയൊരു ഭാഗം വനത്തെ മാത്രമേ ബാധിക്കുന്നുള്ളൂ എന്ന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പരിസ്ഥിതി വാദികളുടെ എതിര്‍പ്പ് ശക്തമാവുകയും ‘സൈലന്റ് വാലി ബഫർ സോണിന്‌ അംഗീകാരം ലഭിക്കുകയും ഉണ്ടായെങ്കിലും, പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെ കേരള ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്.

സൈരന്ധ്രീവനം എന്നായിരുന്നു പണ്ടുകാലത്ത് ഈ വനമേഖല അറിയപ്പെട്ടിരുന്നത്. 1847-ല്‍ ഇംഗ്ലീഷുകാരാണ് ഈ വന-വിസ്മയത്തിനു സൈലന്റ് വാലി എന്നു പേരിട്ടത്. ഈ പേരിനു പിന്നിലിമുണ്ട് ഇനിയും ഒടുങ്ങാത്ത വിവാദങ്ങൾ‍. ചീവീടുകളുടെ അഭാവമാണ് ഇങ്ങനെ ഒരു പേരിടാൻ കാരണമന്ന് പറയുമ്പോൾ‍, സിംഹ വാലന്‍ കുരങ്ങിന്റെ ശാസ്ത്രീയ നാമമായ 'മകാകാ സൈലിനസ്' (Macaca Silenus) എന്ന വാക്കില്‍ നിന്നുമാണ് ഈ പേര്‍ വന്നതെന്ന് ചിലര്‍ വാദിക്കുന്നു. പുരാതന കാലം മുതൽ, സൈരന്ധ്രീ വനം എന്നു വിളിക്കപ്പെട്ടിരുന്ന ഈ വനമേഖല, ഇംഗ്ലീഷ്കാരുടെ നാവിന്റെ വഴക്കകുറവു കൊണ്ട് സൈലന്റ് വാലിയായതാണന്നു വാദിക്കുന്നവരും കുറവല്ല. സൈരന്ധ്രീ വനം എന്ന് സ്ഥല നിവാസികള്‍ വിളിക്കുന്ന ഈ നിബിഡ വനം ഇതിഹാസ കാവ്യമായ മഹാഭാരതത്തിനെ ചുറ്റിപ്പറ്റിയും നിലകൊള്ളുന്നു. വനവാസക്കാലത്ത്‌ സുദേഷ്ണ രാജ്ഞിയുടെ സേവകയായി, പാഞ്ചാലി, സൈരന്ധ്രീ എന്ന പേരിൽ പാണ്ഡവസമേതം ഈ വനത്തില്‍ തങ്ങിയിരുന്നതായി പറയപ്പെടുന്നു. അങ്ങനെയാണ്‌ ഈ വനമേഖലക്ക് സൈരന്ധ്രീ എന്ന പേര്‌ വന്നതന്നാണ്‌ പുരാണ മുത്തശിമാർ പറഞ്ഞിട്ടുള്ളത്. അന്ന് പാഞ്ചാലി അക്ഷയപാത്രം കഴുകി സൂക്ഷിച്ചിരുന്ന സ്ഥലത്തെ പാത്ര കടവന്നും, സൈലന്റ് വാലിയുടെ ഹ്യദയധമനിയായി ഒഴുകുന്ന നദിയെ പാണ്ഡവരുടെ അമ്മയുടെ പേരുചേർത്ത് കുന്തിപുഴ എന്നും വിളിച്ചന്ന് വിശ്വസിക്കുന്നു. എന്നാൽ‍, പാത്രത്തില്‍ വെള്ളം വീഴുമ്പോഴുണ്ടാകുന്ന മധുരോദാരമായ ശബ്ദത്താൽ മുഖരിതമായതിനാലാണ് ഇവിടം പാത്രക്കടവ് എന്ന പേരില്‍ വിഖ്യാതമായതെന്നും എതിരഭിപ്രായമുണ്ട്.

ലോകത്ത് അത്യപൂര്‍വമായി കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന ജന്തു-സസ്യ ജാലങ്ങളുടെ ഈറ്റില്ലമാണ്‌ ഈ നിത്യ ഹരിത മഴക്കാടുകൾ. സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്‌, മറ്റ് വിവിധയിനം കുരങ്ങുകൾ, ആന, കടുവ, പുള്ളിപ്പുലി, കരടി, മ്ലാവ്, കേഴ, പുള്ളിമാന്‍, കൂരമാന്‍, നീലഗിരി തേവാങ്ക്, അരയന്‍ പൂച്ച, ചെറു വെരുക്, തവിടന്‍ വെരുക്, പുള്ളിവെരുക്‌, പാറാന്‍, വരയാട്‌, കാട്ടാട്‌, കാട്ടുപൂച്ച, അളുങ്ക്‌, മലയണ്ണാന്‍, കാട്ടുനായ്‌, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെ സൈലന്റ്‌ വാലിയില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ 34 ഇനങ്ങള്‍ സസ്‌തനികളാണ്‌. കുറുച്ചെവിയന്‍ മൂങ്ങ, റിപ്ലിമൂങ്ങ, തവളവായന്‍ പക്ഷി, പ്രാപ്പിടിയന്‍, മലമുഴക്കി വേഴാമ്പൽ തുടങ്ങി 200-ൽ പരം വ്യത്യസ്തയിനം പക്ഷികൾ‍, 100-ൽ അധികം ഇനം ചിത്രശലഭങ്ങൾ, 225-ൽ പരം ഇനത്തില്‍പ്പെട്ട ഷഡ്‌പദങ്ങൾ‍, 175-ഇനം മറ്റു ശലഭങ്ങൾ, രാജവെമ്പാലയും, കരി മൂർഖനും, പറക്കുംപാമ്പുമുള്‍പ്പെടെ അമ്പതോളം ഇനം പാമ്പുകൾ, 25-ഓളം ഇനം തവളകൾ, 110-തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ ഈ പൈതൃക സമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്. ലോകത്തിലെ, വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളുടെ പ്രധാന താവളമാണിത്‌. ഈയിനം കുരങ്ങുകള്‍ ഭൂമിയിലുള്ളതിന്റെ പകുതിയിലധികവും പാര്‍ക്കുന്നത്‌ സൈലന്റ്‌ വാലിയിലാണ്‌. ഇരുനൂറിൽ പരം വര്‍ഗത്തിലുള്ള പക്ഷികളെ കണ്ടെത്തിയതില്‍ 14 എണ്ണവും പശ്‌ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്‌. 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം. 1000 സസ്യ വംശങ്ങളെ ഇവിടുത്തെ മലബാര്‍ മഴക്കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. വംശനാശത്തിന്റെ വക്കിലെത്തിയ 60 ഇനം സസ്യങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്‌. ഒരേക്കറില്‍ 84-ൽ പരം സസ്യയിനങ്ങള്‍ വളരുന്നു എന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. രണ്ടായിരത്തിലധികം സസ്യയിനങ്ങള്‍ സൈലന്റ്‌ വാലി ദേശീയോദ്യാനത്തിന്റെ പരിധിക്കുള്ളില്‍ വളരുന്നുണ്ട്‌ എന്ന് അനുമാനിക്കെപ്പെടുന്നു.

നനവാർന്ന പച്ച പുതച്ചു കിടക്കുന്ന വിശാലമായ പുൽമേടുകളാണ്‌ സൈലന്റ്‌ വാലിയുടെ മറ്റൊരു പ്രത്യേകത. 200 ഹെക്‌ടര്‍ വരെ വിസ്‌തീര്‍ണ്ണമുള്ള നനുത്ത പുല്‍മേടുകള്‍ ഇവിടെയുണ്ട്‌. ആനപ്പുല്ല് ഇടതൂർന്ന് വളർന്നുകിടക്കുന്ന ഈ പുൽമേടുകളില്‍ അങ്ങിങ്ങായി നെല്ലി, ഈട്ടി, ഈന്ത്‌, പൂവരശ്‌, പേഴ്‌ തുടങ്ങിയ മരങ്ങളും കാണാം. പുല്‍മേടുകളില്‍ വളരുന്ന ഇത്തരം മരങ്ങള്‍ക്ക്‌ കാട്ടുതീയെ വെല്ലാനുള്ള കഴിവുണ്ട്‌. ഒരേസമയം മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്ന മഴക്കാടുകളുടെയും കന്യാ വനങ്ങളുടെയും മനംനിറയ്ക്കുന്ന വിസ്മയ ദൃശ്യങ്ങളുമായ്, നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴിൽ, നിശ്ശബ്ദത ചൂഴ്ന്നു നില്ക്കുന്ന പച്ചപ്പിന്റെ ചാരു ഭംഗിയിൽ കോൾമയിർ കൊള്ളിക്കാൻ, ഈ നിബിഡവനം കാലഭേദമെന്യേ സഞ്ചാരികളെ കാത്തിരിക്കുന്നു.
.

2010-07-09

വീട്ടിലിരുന്ന് പാർട്ട് ടൈം ജോലി  

സ്വന്തമായ് കമ്പ്യൂട്ടറുള്ള, വീട്ടിലിരുന്ന് പാർട്ട് ടൈം പ്രൂഫ് റീഡറായി ജോലി ചെയ്യാൻ താല്പര്യമുള്ളർ newjobcorner@gmail.com എന്ന e-mail വിലാസത്തിൽ ബന്ധപ്പെടുക. യോഗ്യത ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം. മൈക്രോസോഫ്റ്റ് വേർഡ് ഫയൽ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. പ്രൂഫ് റീഡിം‍ങിൽ പരിചയമുള്ളവർക്കും ഡിഗ്രിതലത്തിൽ സയൻസ് പഠിച്ചിട്ടുള്ളവർക്കും മുൻ‍ഗണന.
.

2010-07-08

നീതി ശാസ്ത്രവും ന്യൂമാൻസ് കോളജിലെ വിവാദ ചോദ്യപേപ്പറും  

തിരക്കഥയും നീതി ശാസ്ത്രവും എന്ന പുസ്തകത്തിൽ (പേജ് നമ്പർ 58) പി.ടി കുഞ്ഞു മുഹമ്മദ്, തന്റെ ഗര്‍ഷോം എന്ന സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് പറയുന്ന ഭാഗത്തില്‍ നിന്ന് ഉണ്ടാക്കിയ ചോദ്യത്തിലാണ് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയത്. ന്യൂമാൻസ് കോളജിലെ മലയാളം ചോദ്യപേപ്പറിൽ വിവാദത്തിന്‌ തിരി കൊളുത്തിയ പതിനൊന്നാമത്തെ ചോദ്യം ഇതാണ്‌.

11. താഴെ കൊടുത്തിരിക്കുക്ക ഗദ്യഭാഗത്തിന്‌ ഉചിതമായ ചിഹ്നങ്ങൾ ചേർത്തെഴുതുക.

മുഹമ്മദ്: പടച്ചോനെ പടച്ചോനെ
ദൈവ്വം: എന്താടാ നായിന്റെ മോനേ
മുഹമ്മദ്: ഒരു അയില അത് മുറിച്ചാൽ എത്ര കഷണമാണ്‌
ദൈവ്വം: മൂന്നുകഷണമാണന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ

തിരക്കഥയും നീതി ശാസ്ത്രവും എന്ന പുസ്തകത്തിൽ (പേജ് നമ്പർ 58) പതിനൊന്നു മുതൽ പതിനേഴുവരെയുള്ള വരികൾ

എന്റെ നാട്ടിൽ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തൻ സ്ഥിരമായി ദൈവ്വത്തെ വിളിക്കും. "പടച്ചോനേ"..... "പടച്ചോനേ"......ദൈവ്വത്തിന്റെ മറുപടി "എന്താടാ നായിന്റെ മോനേ"......എന്നാണ്‌. ഇദ്ദേഹം ചോദിക്കുന്നു ഒരു അയല, അത് മുറിച്ചാൽ എത്ര കഷണമാണ്‌. ദൈവ്വത്തിന്റെ മറുപടി (ദൈവ്വം ഇദ്ദേഹം തന്നയാണ്‌). 3 കഷണമാണന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ".........

പുസ്തകത്തില്‍ ഭ്രാന്തനായ കഥാപാത്രം തെരുവിലിരുന്ന് ദൈവ്വത്തോട് ചോദ്യം ചോദിക്കുകയും അതിനുള്ള മറുപടി ഭ്രാന്തന്‍ തന്നെ പറയുകയും ചെയ്യുന്നു. എന്നാൽ പുസ്തകം എഴുതിയത് പി.ടി. കുഞ്ഞുമുഹമ്മദ് ആയതിനാൽ ഭ്രാന്തൻ എന്നതിനു പകരം മുഹമ്മദ് എന്ന് അധ്യാപകൻ ഉപയോഗിച്ചതാണ്‌ വിവാദത്തിന്‌ വഴിവച്ചത്. യൂണിവേഴ്സിറ്റി തലത്തിൽ പഠിപ്പിക്കാൻ തിരഞ്ഞെടുത്ത പുസ്തകം ഗവണ്മന്റ് അംഗീകരിച്ചതും അന്ന് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നുമില്ല. ഇവിടെ ആരയാണ്‌ തെറ്റു പറയുക? ചോദ്യപേപ്പർ തയ്യാറാക്കാൻ വേണ്ടി പുസ്തകത്തിൽ നിന്നും പകർത്തിയെഴുതിയ അധ്യാപകനേയോ അതോ പ്രസ്തുത പുസ്തകം തിരഞ്ഞെടുത്ത സർ‍വ്വകലാശാലയേയോ അതോ അതിന്‌ അംഗീകാരം നൽകിയ ഭരണകൂടത്തെയോ?

എന്തുതന്നയായാലും മന:പൂർ‍വ്വം അല്ലാതെ വന്ന ഒരു കൈപ്പിഴക്ക്; ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ജാതിമത ഭേദമില്ലതെ സ്നേഹത്തോയും സാഹോദര്യത്തോടയും കഴിയുന്ന ദൈവ്വത്തിന്റെ സ്വന്തം നാട്ടിൽ ആ കൈ വെട്ടിയെടുത്ത് ശിക്ഷ നടപ്പാക്കിയത് കാലങ്ങൾകൊണ്ട് പടുത്തുയർത്തിയ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ്‌. ക്ഷമയും സഹാനുഭൂതിയും പഠിപ്പിച്ച നബിയുടെ അനുയായികൾ ഒരിക്കലും അതുചെയ്യില്ല. അതിനാൽ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് പിടികൊടുക്കാതിരിക്കുക.
.

2010-07-05

ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രം  

ഗാന്ധി എന്ന മഹാനെകുറിച്ച് എന്നും എന്റെ മനസ്സിൽ ഒരു സങ്കല്പമുണ്ടായിരുന്നു. ഓർമ്മ വച്ചനാൾ മുതൽ കേട്ടറിയുകയും പാഠപുസ്തകങ്ങളിലൂടെയും പത്ര താളുകളിലൂടയും വായിച്ചറിയുകയും ചെയ്ത ഗാന്ധി. ജീവിതം മുഴുവൻ അഹിംസയുടെ മാർഗ്ഗത്തിലൂടെ സമാധാനത്തിനു വേണ്ടി മാത്രം നിലകൊണ്ട ജീവിതം. ഇതൊക്കെയായിരുന്നു കുട്ടികാലത്ത് എന്റെ മനസ്സിലെ ഗാന്ധി. അലക്കി കഞ്ഞി പിഴിഞ്ഞ് ഇസ്തിരിയിട്ട തൂവെള്ള ഖദറിൽ എന്നും രാവിലെ അച്ഛൻ പടിയിറങ്ങുമ്പോൾ, അമ്മ മടിയിലിരുത്തി ഗാന്ധിയുടെയും സ്വാതന്ത്യ സേനാനികളുടേയും കഥകൾ പറഞ്ഞ് തരുമ്പോൾ നന്നേ ചെറുപ്പത്തിൽ തന്നെ ഗാന്ധിയെ കുറിച്ച് കൂടുതൽ അറിയണമന്ന് ആഗ്രഹം തോന്നിയിരുന്നു. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു സുഹ്യത്ത് സമ്മാനമായ് വർണ്ണ കടലാസിൽ പൊതിഞ്ഞു സ്വന്തം കൈയ്യൊപ്പിട്ട് തന്ന ഗാന്ധിയുടെ ആത്മകഥ ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. അങ്ങനെ ഒരു പകലിലെ ഏതാനും മണികൂറുകൾ കൊണ്ട് വായിച്ചു തീർത്ത അപൂർവ്വം പുസ്തകങ്ങളുടെ കൂട്ടത്തിൽ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും ഇടം നേടി. അന്ന് ആ ആത്മകഥയിലെ ഓരോ വരികളിലൂടെയും ഊളിയിടുമ്പോൾ എവിടക്കയോ ചില കണ്ണികൾ വിട്ടു പോയതായ് അല്ലങ്കിൽ പറയാതെ പോയിരിക്കുന്നതായ് എനിക്ക് തോന്നി. അന്നു മുതൽ ആ നഷ്ടപ്പെട്ട കണ്ണികൾ കണ്ടെത്തി ഗാന്ധിയെ അറിയാൻ ശ്രമിക്കയായിരുന്നു. പലതും വായിച്ചും അറിഞ്ഞും വന്നപ്പോൾ ചെറുപ്പത്തിൽ ഞാൻ മനസ്സിലേറ്റിയ അർദ്ധ നഗ്നനായ ഫക്കീറിനപ്പുറം അയിത്തം, ജാതീയത, സവർണ്ണ പക്ഷപാതം, പന്തിഭോജനം തുടങ്ങിയ പലതിനെ പറ്റിയും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ വച്ചു പുലർത്തി ബ്രാഹ്മണ്യത്തെ മുറുകെ പിടിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു എന്ന അറിവ് മനസ്സിലെ ഗാന്ധിയുടെ വിഗ്രഹമുടച്ചു കളഞ്ഞു.

വിവിധ ജാതികൾ, വർണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം രക്തശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായ് അദ്ദേഹത്തിന്റെ പല ലേഖനങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു. മിശ്ര വിവാഹങ്ങളെ അദ്ദേഹം ശക്തിയുക്തം എതിർക്കാനുണ്ടായ കാരണം ഇതുതന്നെ എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധുമുട്ടേണ്ടിവരില്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവ്വം എന്ന ഗുരുവുന്റെ ആശയത്തോടും, നാനാജാതികൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ എതിർപ്പ് നാരായണ ഗുരുവുനെ സന്ദർശിച്ച അവസരത്തിൽ അദ്ദേഹം തുറന്നു പറയുകയും, ഗുരുവുമായ് ഒരു വാദപ്രദിവാദം തന്നെ അന്ന് അരങ്ങേറുകയും ചെയ്തിരുന്നു.

സ്വജന പക്ഷപാതവും, സവർണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മുസ്ളീം പെൺകുട്ടിയെ സ്നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ മകാനാണന്നു പറഞ്ഞ് അതിൽ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിർത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ശൈശവ വിവാഹം നടത്തികൊടുക്കയും ചെയ്തു. ലണ്ടനിൽ വിവാഹിതരായ ഇന്ദിരാ ഗാന്ധിയേയും ഫിറോസിനെയും അടിയന്തിരമായ് ഇന്ത്യയിൽ വിളിച്ചു വരുത്തി, ഫിറോസ് എന്ന പാഴ്സിയുവാവിനെ ഫിറോസ് ഗാന്ധിയായ് അഭിഷേകം ചെയ്ത് ബ്രാഹ്മണ മതാചാര പ്രകാരം വിവാഹം നടത്തിയതും ഗാന്ധിയുടെ പക്ഷപാതപരവും സവർണ്ണ മേധവിത്വപരവുമായ ചെയ്‍വനകളായ് കാണാതെ തരമില്ല. സൂര്യനസ്തമിക്കാത്ത കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തോടുകൂടി ഇല്ലാതാമാകുമായിരുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അതേപടി നിലനിർത്തി, വരും നൂറ്റാണ്ടുകളിലേക്ക് കൈപിടിച്ചുയർത്താനും അതുവഴി വരേണ്യ വർഗ്ഗത്തിന്റെ അധികാരം ഇന്ത്യയിൽ സ്ഥാപിച്ചെടുക്കാനും അദ്ദേഹത്തിന്‌ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ദാദാ സാഹിബ് അംബേദ്കറും, ഭഗത്സിംഗും, സുഭാഷ് ചന്ദ്രബോസും ഗാന്ധിക്ക് ആരൊക്കെയായിരുന്നെന്നും, അവരോട് ഗാന്ധിയുടെ സമീപനമെന്തായിരുന്നുവന്നും മനസ്സിലാക്കാൻ ഗാന്ധിയുടെ ആത്മകഥ തന്നെ ധാരാളമാണ്‌. വെള്ളക്കാരനിൽ നിന്നും ഇന്ത്യൻ സവർണ്ണനിലേക്കുള്ള അടിമത്വ കൈമാറ്റമല്ല ദളിതനു വേണ്ടത് എന്ന് ശപഥം ചെയ്ത്‌, ദളിതന്റെ അവകാശങ്ങൾക്കു വേണ്ടി വിലപേശിയ അംബേദ്ക്കർക്കെതിരേ യർവാദാ ജയിലിൽ മരണം വരെ നിരാഹാരം കിടക്കുമന്നു ഗാന്ധി ഭീഷണി മുഴക്കിയപ്പോൾ, ഗാന്ധി മരിക്കുന്നങ്കിൽ മരിക്കട്ടെ, എന്റെ ജനതയുടെ സ്വാതന്ത്യമാണ്‌ ഗാന്ധിയെക്കാൾ പ്രധാനമന്ന് അംബേക്കർ പറഞ്ഞുവങ്കിൽ അതിന്റെ അർത്ഥം ദളിതനെന്നും ഹരിജനായി തന്നെ തുടരട്ടെ എന്ന ഗാന്ധിയുടെ പക്ഷപാതം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

നർസി മെഹ്ത എന്ന ഗുജറാത്തി കവിയുടെ ഹരിജൻ എന്ന കവിത വായിച്ച ഗാന്ധി ദളിതനെ ഹരിജൻ എന്ന് വിളിച്ചപ്പോൾ അത് തന്തയില്ലാത്ത മക്കൾ എന്നായിരുന്നുവന്ന് ഒരുപക്ഷേ ഗാന്ധി മാത്രമേ അറിഞ്ഞിട്ടുണ്ടാവൂ. ഗാന്ധിയുടെ സ്വന്തം നാടായ ഗുജറാത്തിൽ ദളിതനെ ഹരിജൻ എന്ന് അഭിസംബോധന ചെയ്യുന്ന പ്രയോഗം ആദ്യമായ് നിയമ പ്രകാരം തടഞ്ഞുവങ്കിൽ അതിന്റെ അർത്ഥം എന്താണ്‌? ഹരിജനന്നു വിളിച്ച് തൊട്ടുകൂടാത്ത അവർണ്ണനെ പൊതുധാരയില്‍ നിന്നും അകറ്റി നിർത്താനാണ്‌ എന്നും അദ്ദേഹം ശ്രമിച്ചത്. ഒരു മത മൗലികവാദിയുടെ എല്ലാ സ്വഭാവങ്ങളും പ്രകടിപ്പിച്ചിരുന്ന ഗാന്ധിക്ക്, തന്റെ കുശാഗ്ര ബുദ്ധികൊണ്ട് മതത്തെ അതി സമർത്ഥമായ് രാഷ്ട്രീയത്തിൽ ഉപയോഗിച്ച് ഇന്ത്യൻ സ്വതന്ത്യ സമരത്തെ സവർണ്ണ സ്വാതന്ത്യ സമരമാക്കി മാറ്റാൻ കഴിഞ്ഞു. തൊട്ടുകൂടായ്മക്കെതിരേ വാഗ്ധോരണം നടത്തിയ ഗാന്ധി, അതിന്റെ ഒരേയൊരു കാരണമായ ജാതീയതയുടെ അടിവേരുകളിലെവിടയും സ്പർശിക്കാൻ തയ്യാറായില്ലന്നു മാത്രമല്ല, ഗീതയനുശാസിക്കുന്ന ചാതുർ വർണ്യ സങ്കല്പങ്ങളെ തന്റെ സർവ്വ ശക്തിയുമെടുത്ത് സംരക്ഷിച്ചു നിർത്തി. മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്ന ക്രൂരതക്ക് എന്നും അദ്ദേഹം കൂട്ടുനിന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാന ഭൂമിക തന്നെ ജാതിയായിരുന്നു. 1920-ൽ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ അതിന്റെ അലയൊലികൾ കേരളത്തിൽ വരെയെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കൊളോണിയലിസ്റ്റുകളുടെ കൈയ്യിൽ നിന്നും സ്വന്തക്കാരുടെ കൈയ്യിലേക്കുള്ള രാഷ്ട്രീയ അധികാരകൈമാറ്റം എന്ന ഒറ്റ അജണ്ടക്കപ്പുറം ഗാന്ധിക്ക് സ്വാതന്ത്യസമരത്തിൽ മറ്റ് ദീർഘ വീക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരും. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ സ്വാതന്ത്യ സമരത്തിലേക്കും സ്വാതന്ത്യ സമര സേനാനികളിലേക്കും വലിച്ചിഴച്ച്, അവയൊക്കെ തന്റെ അപ്രഖ്യാപിത നയങ്ങളാക്കി നിലർത്തി അതിൽ വിജയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുമ്പോൾ ഭൂരി പക്ഷം വരുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി ഒരു ചെറുവിരൽ പോലും ഗാന്ധി അനക്കിയില്ലന്നു മാത്രമല്ല, അവരെ എന്നും അധികാര വർഗ്ഗത്തിന്റെ കീഴിൽ നിരത്താൻ ജാതീയതയെ അതിസമർത്ഥമായ് ഉപയോഗിക്കയും ചെയ്തു.

അഹിംസയുടെ വക്താവായിരുന്ന, സത്യാഗ്രഹമെന്ന പുതിയ സമരമുറ ലോകത്തിനു കാട്ടിതന്ന ഗാന്ധിക്ക് രണ്ടുതവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്‌ പേരു നിർദ്ദേശിച്ചങ്കിലും അതു കിട്ടാതെ പോയത് ഹിംസയുടെ പേരിലന്നത് വിരോധാഭാസമായ് തോന്നാം. 1899-ലെ ബോവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റുണ്ടാക്കി, രാക്ജ്ഞിയുടെ പ്രതിപത്തിക്ക് പാത്രമാകാൻ ഗാന്ധി ബ്രിട്ടീഷ്കാരന്റെ കൂലിപട്ടാളമായ് യുദ്ധത്തിൽ പങ്കെടുക്കുകയും തന്റെ ജനതെയെ യുദ്ധത്തിൽ അണിനിരത്തുകയും ചെയ്തു. യുദ്ധത്തിൽ പങ്കെടുത്ത ഗാന്ധിയുടെ ശുഷ്കാന്തിയിൽ സം‍പ്രീതയായ രാക്ജ്ഞി ഗാന്ധിക്ക് പട്ടും വളയും (War Medal) യുദ്ധാനന്തര ബഹുമതിയായി നൽകി ആദരിച്ചപ്പോൾ ഗന്ധിക്ക് കിട്ടേണ്ടിയിരുന്ന നോബൽ സമ്മാനത്തിനു മേൽ അടിച്ച ആദ്യ ആണിയായിരുന്നു അത്. പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷുകാർക്ക് വേണ്ട ഒത്താശ ചെയ്തു കൊടുത്ത് പരോക്ഷമായ് ഹിംസക്ക് കൂട്ടുനിന്ന ഗാന്ധിക്ക് എങ്ങനെ സമാധനത്തിനുള്ള നോബൽ സമ്മാനം കൊടുക്കാനാകും? സ്വാതന്ത്യാനന്തരം ഇന്ത്യയിലെ ഏറ്റവും ആഡംബരകൊട്ടാരമായ ബിർളാ മന്ദിരത്തിൽ ആയിരുന്നു അധിക നാളും ഗാന്ധിയും അദ്ദേഹത്തിന്റെ ആശ്രമവാസികളും താമസിച്ചിരുന്നത്. തീവണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രചെയ്തിരുന്ന ഗാന്ധിയോട്, ജനറൽ കമ്പാർട്ട്മെന്റിനെ ആഡംബര കമ്പാർട്ട്മെന്റാക്കി യാത്രാസൗകര്യമൊരുക്കി അങ്ങയെ പാവപെട്ടവനാക്കി നിർത്താൻ എത്ര ഭീമമായ തുകയാണ്‌ രാജ്യം സാമ്പത്തികമായ് പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ ചിലവിടുന്നതെന്ന് ഓർക്കാറുണ്ടോ എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന്‌ മറുപടിയായി ഒന്നു പുഞ്ചിരിക്കമാത്ര ചെയ്തു ഗാന്ധി.

1893 മുതല്‍ 1914 വരെ സൗത്താഫ്രിക്കയില്‍ ഉണ്ടായിരുന്ന ഗാന്ധി, അവിടുത്തെ കറുത്ത വർഗ്ഗക്കാർക്കു വേണ്ടി പോരാടി എന്ന് സ്കൂളിൽ പാഠിപ്പിക്കുമ്പോൾ തോന്നിയ ബഹുമാനം പിന്നീട് ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോൾ ഇല്ലാതായി. ലണ്ടനിൽ നിന്നും നിയമ പഠനം കഴിഞ്ഞെത്തിയ ഗാന്ധിക്ക് ബോംബയിലെയും, രാജ്കോട്ടിലെയും ജോലിയിൽ ശോഭിക്കാൻ കഴിയാതെ അരക്ഷിതത്വത്തിൽ നിൽക്കുമ്പോൾ ദാദ അബ്ദുല്ലയുടെ നിയമോപദേശകനായ് വച്ചു നീട്ടിയ ജോലി സ്വീകരിച്ച് 1893-ൽ സൗത്താഫ്രിക്കയിലെത്തി. അവിടെ ഗാന്ധി, വരേണ്യ വർഗ്ഗത്തിന്റെ എല്ലാ വിധമായ ഹിപ്പോക്രസിയോടുംകൂടിയുള്ള ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ വസ്ത്ര ധാരണവും ജീവിതരീതിപോലും ഒരു ബ്രിട്ടീഷ് പൗരന്റെപോലെ ആയിരുന്നു.

പെറ്റോറിയയിൽ നിന്നും ഡർബനിലേക്കുള്ള യാത്രയിൽ തീവണ്ടിയിലെ കമ്പാർട്ട് മെന്റിൽ നിന്നും അദ്ദേഹത്തെ ബൂട്ട്സിട്ട കാലുകൊണ്ട് ചവിട്ടി പ്ളാറ്റ്ഫോമിലേക്കിട്ടില്ലായിരുന്നങ്കിൽ ഒരു അരിസ്റ്റോക്രാറ്റായി ആരും ആറിയപ്പെടാതെ ഡർബനിൽ ജീവിച്ചു മരിച്ചു പോയേനെ ഗാന്ധി. തീവണ്ടി മുറിയിൽനിന്നും നിന്നും തൂക്കി വെളിയിലക്ക് എറിയപ്പെട്ട ഗാന്ധി ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാർക്കുവേണ്ടി പ്രവർത്തിച്ചു എന്നാണ്‌ നമ്മൾ പാഠപുസ്തകങ്ങളിൽ പോലും പഠിച്ചിരിക്കുന്നത്. ചരിത്രത്തെ എത്രത്തോളം വളച്ചൊടിക്കുന്നുവന്നതിന്റെയും പ്രചരിപ്പിക്കുന്നുവന്നതിന്റെയും ഒരു ഉദാഹരണമാണിത്. ആഫ്രിക്കയിൽ ഗാന്ധി പ്രവർത്തിച്ചത് അവിടുത്തെ കറുത്ത വർഗ്ഗക്കാരനുവേണ്ടിയായിരുന്നില്ല മറിച്ച് സവർണ്ണരായ ഇന്ത്യക്കാർക്കുവേണ്ടി (as per Gandhi’s opinion 'Clean Indians') മാത്രമാണ്‌. അന്നോളം ഇന്ത്യൻ വരേണ്യ വർഗ്ഗത്തിന്‌ കറുത്ത വർഗ്ഗക്കാരേക്കൾ ഉയർന്ന സ്ഥാനമാണ്‌ വെള്ളക്കാരുടെ ഇടയിലന്നായിരുന്നു ഗാന്ധി വിശ്വസിച്ചിരുന്നത്. തീവണ്ടിമുറിയിയിൽ നിന്നും പുറത്താക്കപ്പെട്ട സംഭവത്തോടയാണ്‌ ഗാന്ധിക്ക് ഭാരതീയനും കറുത്ത വർഗ്ഗക്കാരനും ബ്രിട്ടീഷുകാരുടെ മുന്നിൽ തുല്യ സ്ഥാനമാണുള്ളതന്ന ബോധോദയം ഉണ്ടായത്. അന്നുമുതൽ ഇന്ത്യക്കാർക്കു വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി മാത്രമാണ്‌ ഗാന്ധി ശ്രമിച്ചത്. മറിച്ച് കറുത്ത വർഗ്ഗക്കാർക്ക് അതിനുള്ള സ്വാതന്ത്യം വേണമന്ന് ഗാന്ധി ഒരിക്കൽ പോലും വാദിച്ചിട്ടില്ല.

സൗത്താഫ്രിക്കൻ സർക്കാർ ഇന്ത്യക്കാർക്ക് വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കനുള്ള സ്വാതന്ത്യം അനുവദിച്ചപ്പോൾ 'ഇന്ത്യന്‍ ഒപ്പീനിയൻ' എന്ന സ്വന്തം പത്രത്തില്‍ ഗാന്ധി ഇങ്ങനെ എഴുതി "Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." Clean Indians എന്നതുകൊണ്ട് ഗാന്ധി ഉദ്ദേശിച്ചത് സവർണ്ണരായ ഇന്ത്യക്കാർ എന്നു മാത്രമാണന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നും വ്യക്തമാണ്‌.‌ അതായത് ഗാന്ധിക്ക് ഇന്ത്യക്കരെപോലും വർഗ്ഗീകരിച്ച് വിവേചനത്തോടെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല എന്നും ഇന്ത്യക്കാരയും തദ്ദേശീയരായ കറുത്ത വർഗ്ഗക്കാരേയും രണ്ടായി പരിഗണിക്കണം എന്നതായിരുന്നു ഗാന്ധിയുടെ ആവശ്യം. ഡർബൻ പോസ്റ്റാഫീസിൽ വെള്ളക്കാർക്കുവേണ്ടി ഒരു കവാടവും കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യക്കാർക്കും വേണ്ടി മറ്റൊരു പ്രത്യേക കവാടവുമായിരുന്നു ഉണ്ടായിരുന്നത്. ആ രണ്ടുകവാടങ്ങൾ ഒന്നാക്കി തുല്യ സ്വാതന്ത്യം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതിനു പകരം എരിതീയിൽ എണ്ണ ഒഴിക്കും വിധം ഇന്ത്യക്കാർക്കു വേണ്ടി മൂന്നാമത് ഒരു കവാടം കൂടി സ്ഥാപിച്ചെടുത്ത് സൗത്താഫ്രിക്കയിലെ വർഗ്ഗ വിവേചനത്തെ രൂക്ഷമാക്കുകയാണ്‌ ഗാന്ധി ചെയ്തത്.

ഒരിക്കലും ഗാന്ധിക്ക് കറുത്ത വർഗ്ഗക്കാരെ ഇഷ്ടമായിരുന്നില്ല. ഇരുപത്തൊന്നു വർഷക്കാലം സൗത്താഫ്രിക്കയിലുണ്ടായിരുന്ന ഗാന്ധിയുടെ നൂറുകണക്കിന്‌ ചിത്രങ്ങളിലൊന്നിൽ പോലും ഒരു കറുത്ത വർഗ്ഗക്കാരന്റെ മുഖം ആർക്കും ഇന്നോളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ അർത്ഥം ഗാന്ധി അത്രത്തോളം കറുത്ത വർഗ്ഗക്കാരെ വെറുത്തിരുന്നു എന്നാണ്‌. ആഫ്രിക്കന്‍ നാഷണല്‍ കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന Solomon Platjee, Walter Rubusana, John Tengo Jabavu, John. L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വർഗ്ഗക്കാരെ ജീവിതാന്ത്യം വരെയും സംസ്കാര ശൂന്യരായ ജന്തുക്കളായ് മാത്രമേ അദ്ദേഹത്തിന്‌ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യക്കാർ കറുത്ത വർഗ്ഗക്കാരേക്കാൾ ശ്രേഷ്ടരാണന്നായിരൂന്നു എന്നും അദ്ദേഹത്തിന്റെ മതം. ഗാന്ധി കറുത്ത വർഗ്ഗക്കാരെ കണ്ടിരുന്നത് എങ്ങനെയന്ന് ഗാന്ധിതന്നെ എഴുതിയിരിക്കുന്നതു കാണാം.

The cell was situated in the Native quarters and we were housed in one that was labelled “For Colured Debtors”. It was this experience for which we were perhaps all unprepared. We had fondly imagined that we would have suitable quarters apart from the Natives. As it was, perhaps, it was well that we were classed with the Natives. We would now be able to study the life of native prisoners, their customs and manners. I felt, too, that passive resistance had not been undertaken too soon by the Indian community. Degradation underlay the classing of Indians with Natives. The Asiatic Act seemed to me to be the summit of our degradation. It did appear to me, as I think it would appear to any unprejudiced reader, that it would have been simple humanity if we were given special quarters. The fault did not lie with the gaol authorities. It was the fault of the law that has made no provision for the special treatment of Asiatic prisoners. Indeed, the Governor of the gaol tried to make us as comfortable as he could within the regulations. The chief warder, as also the head warder, who was in immediate charge of us, completely fell in with the spirit that actuated the Governor. But he was powerless to accommodate us beyond the horrible din and the yells of the Native prisoners throughout the day and partly at night also. Many of the Native prisoners are only one degree removed from the animal and often created rows and fought among themselves in their cells. The Governor could not separate the very few Indian prisoners (It speaks volumes for Indians that among several hundred there were hardly half a dozen Indian prisoners) from the cells occupied by Native prisoners. And yet it is quite clear that separation is a physical necessity. So much was the classification of Indians and other Asiatics with the Natives insisted upon that our jumpers, which being new were not fully marked, had to be labelled “N”, meaning Natives. How this thoughtless classification has resulted in the Indians being partly starved will be clearer when we come to consider the question of food.

Gandhi said on September 26, 1896 about the African people: "Ours is one continued struggle sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir, whose occupation is hunting and whose sole ambition is to collect a certain number of cattle to buy a wife, and then pass his life in indolence and nakedness."
(Collected Works of Gandhi, Vol. I, pp. 409-410)

Again in an editorial on the Natal Municipal Corporation Bill, in the Indian Opinion of March 18, 1905, Gandhi wrote: "Clause 200 makes provision for registration of persons belonging to uncivilized races (meaning the local Africans), resident and employed within the Borough.

In the Indian Opinion of September 4, 1904, Gandhi wrote: "Under my suggestion, the Town Council (of Johannesburg) must withdraw the Kaffirs from the Location. About this mixing of the Kaffirs with the Indians I must confess I feel most strongly. It think it is very unfair to the Indian population, and it is an undue tax on even the proverbial patience of my countrymen."

ഗാന്ധിയുടെ കാലഘട്ടത്തിൽ Kaffir എന്നത് കറുത്ത വർഗ്ഗക്കാരെ വിളിക്കാൻ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന വാക്കാണന്നും അതിന്‌ കാലാന്തരത്തിൽ അർത്ഥ പരിണാമം സംഭവിച്ച് ഇന്നത്തെ അർത്ഥ വ്യാപ്തിയിലേക്കെത്തിയതാണന്നും ഒരു വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ 'Only one degree removed from the animal' എന്ന വിശേഷണത്തിലൂടെ ഗാന്ധി എന്താണ്‌ അർത്ഥമാക്കിയതന്നും, കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന വെറുപ്പും വർണ്ണ വിവേചനവും എത്രത്തോളമുണ്ടായിരുന്നു എന്നും മനസ്സിലാക്കാൻ അതിബുദ്ധിയുടെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന അതേ മനോഭാവം തന്നയായിരുന്നു ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ബ്രാഹ്മണ്യം പടിക്കു പുറത്ത് നിർത്തിയ അധഃക്യതനോടുമുണ്ടായിരുന്നത്. ശ്രീനാരയണ ഗുരുവും ഗാന്ധിയും തമ്മിലുണ്ടായ ആശയപരമായ സംഘട്ടനത്തിന്റെ അടിസ്ഥാനവും അധഃക്യതനോട് അദ്ദേഹം വച്ചു പുലർത്തിയിരുന്ന മനോഭാവത്തിൽ നിന്നും ഉടലെടുത്തതാണ്‌. ഗാന്ധിയെപറ്റി ഇനിയും എന്തല്ലാം അറിയാനുണ്ടാവും. എന്നാൽ ഇതുകൊണ്ടൊന്നും ഗാന്ധിയുടെ മഹത്വം കുറയുന്നില്ല. ഒരാൾക്ക് എല്ലായ്പോഴും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. എല്ലാവരിലെയും എന്നപോലെ ഗാന്ധിയിലും ഒരുപാട് പരിണാമങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഒരു മഹാനും ലോകം മുഴുവൻ നന്നാക്കാനാവില്ല. പക്ഷേ ലോകം മുഴുവൻ നന്നാവാൻ ആഗ്രഹിക്കുന്നവനാണ്‌ മഹാത്മാവ്‌. മതത്തെയും ജാതി വ്യവസ്ഥയെയും മുറുകെ പിടിച്ചുകൊണ്ട് ഒരു മഹാനും സാമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാനാവില്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടികലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സാഹചര്യത്തിന്‌ ഇന്ത്യയിൽ അടിത്തറയിട്ടത് ഗാന്ധിയാണ്‌. അതുകൊണ്ടുതന്നെ ലോകത്തിലെ മറ്റ് പല ദരിദ്ര രാജ്യങ്ങളും യുക്തിബോധത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹികമാറ്റത്തിലേക്ക് പോയപ്പോൾ ഇന്ത്യ മതഭ്രാന്തിന്റെ സൈകതതട്ടുകളിലേക്ക് സഞ്ചരിച്ചു. ഗാന്ധിയുടെ ഈ നിലപാടുകൾ അധികാരത്തിന്റെ ലഹരി കൈവെടിഞ്ഞ്, ഓരോ പൗരനേയും വ്യക്തിപരമായ് പങ്കു ചേർക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ജനായത്ത രാഷ്ടീയതന്ത്രം ഇന്ത്യയിൽ വളർത്തിയെടുക്കുന്നതിനു പകരം നേതാക്കൾക്ക് അതിമാനുഷികമായ പ്രതിഛായ നൽകി ഭാരതത്തിന്റെ ഭാഗധേയ നിർണ്ണയം ഒരു കുടുംബത്തിനു മാത്രമായ് തീറെഴുതികൊടുക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചു. ഇത് ലോകത്തിലെ ദരിദ്ര നാരായൺ‍മാരായിരുന്ന രാജ്യങ്ങൾ വികസനത്തിന്റെ അത്യുംഗങ്ങളിലേക്ക് കുതിച്ചു ചാടിയപ്പോൾ ഇന്ത്യ നൂറ്റാണ്ടുകളോളം പിന്നോട്ട് പോകാനുള്ള സാഹചര്യമൊരുക്കി. സ്വാതന്ത്യം പങ്കുവച്ച് ഒരു അർദ്ധ രാത്രിയിൽ ഇന്ത്യയെ വെട്ടിമുറിക്കുമ്പോഴും തൊട്ടുകൂടാത്തവനന്നും തീണ്ടികൂടാത്തവനന്നും പറഞ്ഞ് ഒരുകാതം അകലെ നിർത്തിയിരുന്ന അധസ്ഥിതരായ അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി ഇരന്നു വാങ്ങാൻ ഒരു അംബേക്കറില്ലായിരുന്നങ്കിൽ ഇന്ത്യയുടെ മുഖം ഇന്ന് അതിഭീകരമായിരുന്നേനെ. ഒരു മനുഷ്യായുസ്സുകൊണ്ട് ഒരുവനു ചെയ്യാവുന്നതിന്‌ പരിധിയുണ്ട്. പക്ഷേ ഒരു ജനതയെ അടിസ്ഥാന വർഗ്ഗമായ് നിലനിർത്താനുള്ള സാഹചര്യമുണ്ടാക്കുമാറ് ജാതീയതയെ വളർത്തിയെടുക്കുകയും പ്രീണിപ്പിച്ചും ചൂഷണം ചെയ്തും കൂടെ നിർത്തി എന്നത് കരണീയമായ് കരുതാനാവില്ല. ഇങ്ങനെയൊക്ക ആയാലും എടുത്തുപറയാൻ നമുക്ക് മറ്റൊരു നേതാവില്ലാത്തിടത്തോളം ഭാരതത്തിന്റെ ചരിത്രത്തിൽ ഗാന്ധിയുടെ പ്രാധാന്യം കുറയുന്നില്ല. പക്ഷേ വിമർശനങ്ങൾക്ക് സാംഗത്യമില്ലാത്ത ഒരു മഹാനാണ്, ക്രിസ്തുവോളമോ, ഗൗതമ ബുദ്ധനോളമോ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പര്യായമാ എല്ലാം തികഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഗാന്ധി എന്ന് അംഗീകരിക്കാനാവില്ല. വിമർശനങ്ങൾകൊണ്ട് തകർത്തുകളയാവുന്ന ഒരു വിഗ്രഹമല്ല ഗാന്ധി. എങ്കിലും സത്യങ്ങൾ സത്യങ്ങളല്ലാതാകുന്നില്ല. അസാധാരണത്വമുള്ള ഒരു സാധാരണ മനുഷ്യനായ് ഒരു നാണയത്തിന്റെ രണ്ടുപുറങ്ങൾ പോലെ തറ്റും ശരിയും ചെയ്തു കടന്നുപോയ ഒരു വ്യക്തിത്വമാണത്. അവസാന നാളുകളിൽ ആ തിരിച്ചറിവ് അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ജാതി വ്യവസ്ഥയെ സർ‍വ്വ ശക്തിയുമെടുത്ത് വളർത്തികൊണ്ട് വർഗ്ഗീയതയെ എതിർക്കാൻ കഴിയില്ലായിരുന്നു വന്നും, രാഷ്ട്രീയത്തിൽ മതത്തെ ചൂഷണം ചെയ്യാൻ പാടില്ലായിരുന്നുവന്നും അദ്ദേഹം മനസ്സിലാക്കിയപ്പൊഴേക്കും വൈകിപോയിരുന്നു. ഇല്ലങ്കിൽ ഒരു പാതിരാത്രിയിൽ സംസ്കാരങ്ങളുടെ കളിതൊട്ടിലായിരുന്ന ഒരു മഹാരാജ്യം മതത്തിന്റെ പേരിൽ വെട്ടിമുറിക്കുന്നത് കാണേണ്ടി വന്നപ്പോൾ, എന്തേ എന്റെ അഹിംസയുടെ മന്ത്രം ഫലിക്കാതെ പോയി എന്ന് ഗാന്ധിക്ക് സ്വയം ചോദിക്കേണ്ടി വരില്ലായിരുന്നു.

മിത്തുകളേയും മഹാന്മാരേയും ചോദ്യം ചെയ്യാൻ ആരും ധൈര്യം കാണിക്കാറില്ല. സിനിമയേയും പുസ്തകങ്ങളേയും അധികാരമുപയോഗിച്ച് നിരോധിക്കുകയും പത്രസ്വാതന്ത്യത്തിന്‌ കത്തിവയ്ക്കുകയും ചെയ്യുന്ന നാട്ടിൽ വിമർശനങ്ങൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട് .

2010-07-02

കന്യാകുമാരി-വിസ്മയ കാഴ്ചകളുടെ രാജകുമാരി  

വിസ്മയ കാഴ്ചകളുടെ രാജകുമാരിയാണ് കന്യാകുമാരി. ഭൂമി കനിഞ്ഞു നല്‍കിയ അൽഭുത കാഴ്ചകളുമായി അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒരുപോലെ തലോടുന്ന സമാനതകളില്ലാത്ത പുണ്യ ഭൂമി. ഇന്ത്യയുടെ എറ്റവും തെക്കുള്ള നഗരം എന്ന നിലയിലും മൂന്നു സാഗരങ്ങളുടെ സംഗമസഥാനം എന്ന നിലയിലും കന്യാകുമാരി ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ വളരെ അധികം പ്രാധാന്യമർഹിക്കുന്നു. ഭൂപ്രകൃതിയിയുടെ പ്രത്യേകതകളും, ചരിത്രപരമായ പ്രധാന്യവും, തീര്‍ത്ഥാടന കേന്ദ്രമെന്ന പ്രസക്തിയുമെല്ലാം ഒന്നിച്ചു വരുന്ന ഈ മുനമ്പ് ഋതുഭേദമെന്യേ സഞ്ചാരികളുടെ പറുദീസയാണ്‌. ഉദയകിരണങ്ങള്‍ ഭൂമിയെ തഴുകി എത്തുന്നതും അവ എരിഞ്ഞ് കനലായ് കടലില്‍ താഴുന്ന അസ്തമയക്കാഴ്ചയും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്‌. കാലം നോക്കാതെ സഞ്ചാരികളേറയും ആകർഷിക്കപ്പെടുന്നതും ഈ ഉദയാസ്തമയങ്ങൾക്ക് സാക്ഷ്യം വഹിക്കാനാണ്‌. ലോകത്തില്‍ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന അപൂര്‍വ ദൃശ്യാനുഭവമാണ് ഈ സൂര്യാസ്തമയങ്ങൾ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. പ്രത്യേകിച്ച് സീസൺ ഇല്ലങ്കിലും ചിത്രാപൗര്‍ണമിനാളില്‍ അസ്തമയവും ചന്ദ്രോദയവും ഒന്നിച്ച് കാണാന്‍ സന്ദര്‍ശക പ്രവാഹകമാണിവിടെ.

ഹിന്ദുമതത്തിന്റെ ആവിർഭാവത്തിനും മുൻപ് നിലവിലിരുന്ന ദ്രാവിഡദേവതകളിലൊരാളായ കുമരി എന്ന ദേവതയിൽ നിന്നുമാണ്‌ ഈ മുനമ്പിന്‌ കന്യാകുമാരി എന്ന പേര്‌ കിട്ടിയത്. ചേരന്മാരും ചോളന്മാരും പാണ്ഡ്യരാജാക്കന്മാരും വേണാട്ടരചന്മാരും തിരുവിതാംകൂര്‍ തമ്പുരാക്കന്മാരും പില്‍ക്കാലത്ത് വിദേശികളുമൊക്കെ കണ്ണുവച്ചതിന്റെ തിരുശേഷിപ്പുകൂടിയാണിവിടം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കേപ്‌ കൊമറിൻ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. പരശുരാമന്റെ മഴു ചെന്നുവീണ കാലം മുതലുള്ള സാംസ്‌കാരിക പെരുമ പേറുന്നു ഈ കൊച്ചു നഗരം. ചേര, ചോള, പാണ്ട്യ, നായക രാജാക്കന്മാർ കന്യാകുമാരി ഭരിച്ചിട്ടുണ്ട്‌. പിൽക്കാലത്ത്‌ കന്യാകുമാരി പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായിത്തീർന്നു. വേണാട്‌ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1729 മുതൽ 1758 വരെയുള്ള കാലഘട്ടത്തിൽ വേണാടിന്റെ അതിർത്തി ആലുവ വരെ വികസിപ്പിച്ച്‌ തിരുവിതാംകൂർ സ്ഥാപിച്ചതിനു ശേഷം കന്യാകുമാരി ജില്ല തെക്കൻ തിരുവിതാംകൂർ എന്ന് അറിയപ്പെട്ടിരുന്നു. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായ്‌ തുടർന്നു. 1947-ഇൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 -ൽ തിരു-കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ചപ്പോൾ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമായി. 1956-ൽ നാടാർ‌ സമുദായക്കാർ‌ മാഹാണം‌ എന്നപേരിൽ‌ വിഭജനവാദം ഉയർ‌ത്തി കന്യാകുമാരിയെ തമിഴ്‌ നാട്‌ സംസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റി. 85 കിലോമീറ്റർ ദൂരയുള്ള കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരമാണ്‌ ഏറ്റവും അടുത്ത പട്ടണം. പശ്ചിമഘട്ടത്തിന്റെ താഴ്‌വാരഭൂമിയിലൂടെ തിരുവിതാംകൂറിന്റെ തേരുരുണ്ട രാജപാതകള്‍ താണ്ടി കന്യാകുമാരിയിലെത്താം.

ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടൽ, ബംഗാള്‍ ഉള്‍ക്കടൽ എന്നീ മൂന്നു മഹാ സമുദ്രങ്ങൾ തിരമാലകളാൽ വരിപുണർന്ന് ഒന്നായിതീരുന്ന ത്രിവേണി സംഗമം, രാമായണത്തിലും, മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കന്യാകുമാരി അമ്മൻ ക്ഷേത്രം, കടലിനുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറയിലെ വിവേകാനന്ദ സ്മാരകവും ഇതിനോട് ചേര്‍ന്നുള്ള ധ്യാനകേന്ദ്രവും, കടലില്‍ പണിതുയര്‍ത്തിയ 133 അടി ഉയരമുള്ള, ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്രതിമകളിലൊന്നായ തമിഴ് കവി കവി തിരുവള്ളൂരിന്‍റെ കൂറ്റന്‍ പ്രതിമ, വന്‍കരയിലെ ഗാന്ധിസ്മാരകം, സര്‍ക്കാര്‍ മ്യൂസിയം എന്നിവയാണ് ഉദയാസ്തമയങ്ങള്‍ക്കിടയില്‍ ഇവിടെ കണ്ടു തീര്‍ക്കാവുന്ന സ്ഥലങ്ങൾ‍. മഹാത്മഗാന്ധിയുടെ ചിതാഭസ്മം ത്രിവേണിയിൽ നിമഞജനം ചെയ്യുന്നതിന് മുന്‍പ് ചിതാഭസമ കലശം പൊതു ദര്‍ശനത്തിന് വെച്ച സ്ഥലത്താണ് ഗാന്ധി സമാരകം നിര്‍മ്മിച്ചിരിക്കുന്നത്. അലറിയടിക്കുന്ന കൂറ്റൻ തിരമാലകളിലൂടെ കടല്‍ നീന്തിയെത്തിയ സ്വാമി വിവേകാനന്ദന്‍ ഈ പാറയില്‍ ദിവസങ്ങളോളം ധ്യാനമിരുന്നു എന്നാണ് ചരിത്രം. പ്രശസ്തമായ ശുചീന്ദ്രം ക്ഷേത്രത്തിലേക്ക് കന്യാകുമാരിയില്‍ നിന്ന് 13 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.

രാജ്യത്തെ ഏല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും കന്യാകുമാരിയിലേക്ക് റെയില്‍ മാര്‍ഗവും റോഡ് മാര്‍ഗവും എത്തിച്ചേരാം. കന്യാകുമാരിക്ക് ഏറ്റവും സമീപമുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ കന്യാകുമാരിയിലെ ടൂറിസ്റ്റ് ഓഫീസ് ഫോണ്‍ നമ്പർ‍: 04652 246276. ഇന്‍ഫര്‍മേഷന്‍ സെന്റർ‍, വിവേകാനന്ദ റോക്ക് മെമ്മോറിയൽ‍‍: 04652 246250, കന്യാകുമാരി റെയില്‍വെ സ്‌റ്റേഷൻ: 04652 246247, പോലീസ് സ്‌റ്റേഷൻ: 04652 246224.

ചിത്രം: സുമീത് ജയിൻ

2010-06-21

ഫാദർ ഡേവിസ്-ഹ്യദയത്തിൽ ദൈവ്വത്തിന്റെ കൈയ്യൊപ്പുള്ള നല്ല ഇടയൻ  

എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; എന്റെ ഈ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. വിശക്കുന്നവന്‌ ആഹാരം കൊടുത്തപ്പോൾ എന്റെ വയറുനിറഞ്ഞു. ദാഹമുള്ളവന്‌ വെള്ളം കൊടുത്തപ്പോൾ എന്റെ ദാഹവും തീർന്നു. രോഗിയെ ശുശ്രൂഷിച്ചപ്പോൾ ഞാൻ ധന്യനായി. ദാനമാണ്‌ കർമ്മം എന്ന് ഞാൻ സത്യമായും നിങ്ങളോട് പറയുന്നു. (മത്തയി 40:25:35-45)

ഫാദർ ഡേവിസ് ചിറമ്മലിനെ എത്രപേർ അറിയും? മനുഷ്യനെ മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും കണ്ണിലൂടെ കാണുന്ന മതമൗലിക വാദികൾ അറിഞ്ഞിരിക്കേണ്ട ഒരു നല്ല മനുഷ്യ സ്നേഹിയാണ്‌ ഫാദർ ഡേവിഡ്. ജാതീയതയുടെ മതിൽ കെട്ടുകൾ തീർത്ത് മനുഷ്യൻ മനുഷ്യനെ ചുട്ടുകൊല്ലുമ്പോൾ മതത്തിനതീതമായ ദാനകർമ്മത്തിലൂടെ യഥാർത്ഥ ദൈവ്വ ദാസനായ് മാറിയ നല്ല ഇടയനാണ്‌ ഫാദർ ഡേവിസ്. ദാനമില്ലാത്ത ലോകത്ത് സ്വന്തം ജീവൻ തന്നെ ദാനം ചെയ്യാൻ തയ്യാറായാണ്‌ ഫാദർ ഡേവിഡ് ദൈവ്വ വഴികളിൽ സഞ്ചരിക്കുന്നത്. സഹോദരനുവേണ്ടി സ്വന്തം ജീവൻ പരിത്യജിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലന്ന് ദൈവ്വ ദാസൻ തന്റെ പ്രവർത്തികളിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

ത്യശൂർ ജില്ലയിലെ വാടനപള്ളിയിൽ ഇലക്ട്രീഷ്യനായ ഗോപിനാഥൻ ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരു സാധാരണക്കാരനാണ്‌. സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ചിരുന്ന ഗോപിനാഥന്‌ ഒരു പനിയെ തുടർന്ന് വ്യക്ക രണ്ടും തകരാറിലായി. ജീവിതം തനിക്കു മുന്നിൽ ഇല്ലാതാകുന്നത് അയാളറിഞ്ഞു. മരുന്നുകൾ കൊണ്ട് ഫലമില്ലാതെ വന്നപ്പോൾ പിന്നെ ഒരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസ്. ചികിൽസക്കായ് കൈയ്യിൽ ഉണ്ടായ സമ്പാദ്യം മുഴുവൻ ചിലവിട്ട ഗോപിനാഥന്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു ഡയാലിസിസിനുള്ള ചിലവുകൾ. വ്യക്ക മാറ്റിവയ്ക്കാത്തിടത്തോളം തനിക്കു മുന്നിൽ ഒരു ജീവിതമില്ലന്ന് തിരിച്ചറിഞ്ഞ ഗോപിനാഥൻ തന്റെ മക്കളുടെയും കുടുംബത്തിന്റെയും ഭാവിയോർത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുറച്ചു. പക്ഷേ ഗോപിനാഥനെ ദൈവ്വം കൈവിട്ടില്ല. വിവരങ്ങളറിഞ്ഞ് നാട്ടുകാരും സുഹ്യത്തുക്കളും ഗോപിനാഥന്റെ സഹായത്തിനെത്തി. ഗോപിനാഥന്റെ ചികിൽസാ ഫണ്ടിലേക്ക് നാട്ടുകാർ ഉദാരമായ് പണം നിക്ഷേപിച്ചു. ദിവസങ്ങൾക്കുള്ളിൽ ഫാദർ ഡേവിസിന്റെ നേത്യത്വത്തിൽ പത്തുലക്ഷത്തോളം രൂപ പിരിച്ചെടുത്തു. ഗോപിനാഥന്റെ വ്യക്ക മാറ്റിവെയ്ക്കുക. ഗോപിനാഥന്റെ സുഹ്യത്തുക്കൾ ദാദാവിനെ കണ്ടെത്തി വ്യക്ക വാങ്ങാനുള്ള ശ്രമം ആരംഭിച്ചു. ഇതറിഞ്ഞ ഫാദർ ഡേവിസ് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. വിലകൊടുത്ത് വ്യക്ക വാങ്ങുന്നത് തന്റെ കാഴ്ചപാടുകൾക്ക് എതിരാണന്നു മാത്രമല്ല അത് വ്യക്ക മാഫിയാ സംഘങ്ങളെ സഹായിക്കൽകൂടിയാണ്‌. അതിനാൽ ഗോപിനാഥന്‌ തന്റെ വ്യക്ക കൊടുക്കാൻ താൻ തയ്യാറാണന്ന് ഫാദർ അറിയിച്ചു.

കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു. ചിലർ ഫാദറിന്‌ ഭ്രാന്താണന്ന് പറഞ്ഞു പരിഹസിച്ചു. ഇടവകയിലെ അടുത്ത സുഹ്യത്തുക്കളിൽ പലരും സ്നേഹത്തോടെ ചോദിച്ചു ഒരു ഹിന്ദുവിന്‌ വെറുതേ വ്യക്ക ദാനം ചെയ്യേണ്ടതുണ്ടോ? എന്നാൽ ഫാദർ ഡേവിസിന്റെ മനസ്സിൽ ഹിന്ദുവോ ക്യസ്ത്യനോ ഉണ്ടായിരുന്നില്ല. ഗോപിനാഥൻ എന്ന സഹോദരൻ മാത്രമായിരുന്നു. എങ്ങനെയും ഗോപിനാഥന്‌ ജീവിതം തിരികെ കൊടുക്കുക. അതുമാത്രമേ ഫാദർ ഡേവിസ് ചിന്തിച്ചിരുന്നുള്ളൂ. സെപ്റ്റംബർ മുപ്പതിന്‌ ലേക്‌ഷോർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ ഫാദർ ഡേവിസിന്റെ ആശങ്കയും പ്രാർത്ഥനയും അദ്ദേഹത്തിന്റെ ജീവനെകുറിച്ചോർത്തായിരുന്നില്ല മറിച്ച് ദാനം ചെയ്യുന്ന വ്യക്ക ഗോപിനാഥനിൽ മാറ്റിവക്കാൻ ഒരു തടസ്സവും ഉണ്ടാകരുതേ എന്നതായിരുന്നു. ഫാദർ ഡേവിന്റെ പ്രാർത്ഥനപോലെ ലേക്‌‍ഷോർ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാർ ഫാദർ ഡേവിസിന്റെ വ്യക്ക ക്രയാറ്റിൻ ലെവൽ പതിനാറുവരെ എത്തി മരണത്തിന്റെ നിഴലിലായിരുന്ന ഗോപിനാഥനിൽ വിജയകരമായ് തുന്നിചേർത്തു. വിലപിടിപ്പുള്ളതായ് ഫാദർ ഡേവിസിനുണ്ടായിരുന്ന കാർകൂടി വിറ്റിട്ടാണ്‌ ശസ്ത്രക്രിയയുടെ ആവശ്യത്തിനുള്ള പണം കണ്ടെത്തിയതന്നറിയുമ്പോൾ മനസ്സിന്റെ വിശാലത ഊഹിക്കാൻ കഴിയും.

ഒരു ഹിന്ദുവിന്‌ തന്റെ വ്യക്ക ദാനം ചെയ്തതിലൂടെ ഫാദർ സഭയുടെ യശസ്സുയർത്തി എന്ന് പറയുന്ന സുഹ്യത്തുക്കളോടും ഇടയജനതയോടും ഒരു ചെറു പുഞ്ചിരിയോടെ ഫാദർ ഡേവിസ് പറയും അത് ഹിന്ദു സഹോദരനല്ല മനുഷ്യ സഹോദരനാണ്‌. അരമനകളിലേയും കന്യാസ്ത്രീ മഠങ്ങളിലേയും നിന്ദിതരേയും പീഡിതരേയും ശുശ്രൂഷിക്കുന്ന, ആർക്കും വേണ്ടാത്ത ജനസമൂഹങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ആയിരങ്ങളിൽ ഒരാൾ മാത്രമാണ്‌ ഫാദർ ഡേവിസങ്കിലും സ്വന്തം വ്യക്ക ദാനം നൽകി ഒരു മനുഷ്യജീവന്‌ പ്രത്യാശപകർന്ന ഫാദർ വേറിട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്‌. ഹ്യദയത്തിൽ ദൈവ്വത്തിന്റെ സ്വന്തം കൈയ്യൊപ്പുള്ള ഒരു യഥാർത്ഥ ഇടയൻ.
.