Search this blog


Home About Me Contact
2011-02-17

രക്തദാനത്തിന്റെ നാൾ വഴികൾ  

ബ്ളഡ് ഡൊനേഷൻ അഥവാ രക്തദാനം വഴി ജീവിതം വീണ്ടു കിട്ടിയ, കിട്ടിക്കൊണ്ടിരിക്കുന്ന അനേകരിൽ ഒരാളായിരിക്കാം നിങ്ങളിൽ പലരും. അല്ലങ്കിൽ അങ്ങനെയുള്ള ഒരു സുഹ്യത്ത് അതുമല്ലങ്കിൽ ഒരു ബന്ധു നിങ്ങൾക്കും ഉണ്ടാവും, തീർച്ച. അതുകൊണ്ടുതന്നെ രക്തത്തിന്‍റെ, രക്തദാനത്തിന്റെ, രക്തപകർച്ചയുടെ വില ആരെയും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. എന്നാൽ നിങ്ങളിൽ എത്ര പേർ ജീവിതത്തിൽ ഒരിക്കലെങ്കിലും രക്തം ദാനം ചെയ്തിട്ടുണ്ട്? അങ്ങനെ ഒരു മഹത് കർമ്മത്തെകുറിച്ച് ചിന്തിച്ചിട്ടുണ്ട്? ഈ ആധുനിക കാലഘട്ടത്തിലും പലർക്കും രക്തം ദാനം ചെയ്യാൻ ഭയമാണന്നതാണ്‌ സത്യം. രക്തദാനത്തിലൂടെ തന്റെ ആരോഗ്യസ്ഥിതി മോശമാകുമോ എന്ന ഭയമാണ്‌ പലരേയും അതിൽ നിന്നും പിന്തിരിപിക്കുന്ന പ്രധാന ഘടകം. എന്നാൽ രക്തദാനം യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും സ്യഷ്ടിക്കുന്നില്ല എന്നു മാത്രമല്ല അത് നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുമന്നാണ്‌ വൈദ്യശാത്രത്തിന്റെ വെളിപ്പെടുത്തൽ. വൈദ്യശാസ്ത്രവും സാങ്കേതികത്വവും എത്രയധികം പുരോഗമിച്ചിട്ടും മനുഷ്യരക്തം കൃത്രിമമായി ലബോറട്ടറിയിൽ വികസിപ്പിച്ചെടുക്കാൻ ഇന്നോളം മനുഷ്യനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും രക്തപകർച്ച അനിവാര്യമായ ഘട്ടങ്ങളില്‍ നമുക്ക് രക്തദാതാക്കളെ അന്വേഷിച്ചു പരക്കംപായേണ്ടിവരുന്നു. അത്തരം ഒരു സന്ദർഭം, ബന്ധുക്കളോ സുഹ്യത്തുക്കളോ, പരിചയക്കാരോ അപകടത്തില്‍പ്പെട്ടു രക്തംവാര്‍ന്ന് അപകടനില നേരിടുന്ന അവസ്ഥ, അല്ലെങ്കില്‍ വേണ്ടപ്പെട്ടവര്‍ക്ക് അടിയന്തര ശസ്ത്രക്രിയാവേളയില്‍ രക്തം ലഭ്യമാക്കേണ്ടിവരുന്ന ബദ്ധപ്പാട് ഒരിക്കലെങ്കിലും അറിഞ്ഞിട്ടില്ലാത്തവർ ഉണ്ടാകാനിടയില്ല.

പൂർണ്ണ ആരോഗ്യവാനായ ഒരാളുടെ രക്തം ശേഖരിച്ച് മറ്റൊരാളുടെ രക്തചംക്രമണ വ്യവസ്ഥയിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രക്രിയയാണ്‌ രക്തദാനം.ഇന്ന് രക്തപകർച്ചയിലൂടെ അടിയന്തിര ഘട്ടങ്ങളിൽ അത്യാഹിതത്തിൽപെട്ട ഒരാളെ നിഷ്പ്രയാസം മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയും. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഇതായിരുന്നില്ല അവസ്ഥ. രക്തദാനം എന്ന വിദ്യ അറിവില്ലാതിരുന്ന ആ കാലഘട്ടത്തിൽ രക്തം വാർന്ന് തന്റെ മുന്നിൽ കിടന്നു മരിക്കേണ്ടിവരുന്ന രോഗികളെ നിസഹായതയോടെ നോക്കിനിൽക്കേണ്ടിവരുന്ന അവസ്ഥ ഒരോ ഡോക്ടറുടേയും വേദനയായിരുന്നു. ആ വേദനയാണു, രക്തദാനം എങ്ങനെ സാധ്യമാക്കാമെന്ന നൂറ്റാണ്ടുകള്‍ നീണ്ട ഗവേഷണത്തിന്‌ അവരെ പ്രേരിപ്പിച്ചത്.

മറ്റ് ഏതു ഗവേഷണവുംപോലെ ഈ പരീക്ഷണവും ഏറെ പ്രതിസന്ധികളും തടസങ്ങളും മറികടക്കേണ്ടിവന്നിരുന്നു. 1613-ൽ വില്യം ഹാര്‍വി മനുഷ്യനിലെ രക്തചംക്രമണം മനസിലാക്കിയപ്പോൾ തന്നെ മനുഷ്യനിൽ രക്തപ്പകര്‍ച്ച നടത്താനുള്ള ഗവേഷണങ്ങളും തുടങ്ങി. ഏതാണ്ട് മൂന്നു ദശാബ്ദത്തോളം പലരും രക്തപകർച്ച സാധ്യമാക്കി എന്ന് അവകാശപ്പെട്ടങ്കിലും ആദ്യമായ് രക്തപകർച്ച വിജയകരമായ് സാധിച്ചെടുത്തത് ഫ്രാൻസിലെ ലൂയി പതിനാലാമന്റെ ഡോക്ടറായ ഡോ. ജീൻ ബാപ്‍റ്റിസ്റ്റെ ഡെനീസ് ആയിരുന്നു. 1667 ജൂൻ 15-ന്‌ പനിപിടിച്ച് അവശനായ ഒരു പതിനഞ്ചുകാരനിൽ, ചെമ്മരിയാടിന്റെ കരോട്ടിഡ് ആർട്ടറിയിൽ നിന്നും സംഭരിച്ച ഏതാണ്ട് 250 ഗ്രാം രക്തം വിജയകരമായ് പകർന്നു. അതേകുറിച്ച് ഡോ. ഡെനീസ് എഴുതി

"Before this disease, he had not observed to be of a dull spirit, his memory was happy enough, and he seemed cheerful and nimble in body; but since the violence of his fever, his wit seem'd wholly sunk,his memory perfectly lost, and his body so heavy and drowsie that he was not fit for anything."

വിജയകരമായ ആദ്യ രക്തപകർച്ച നൽകിയ ആത്മവിശ്വാസത്തിൽ ഡോ. ഡെനീസ് രണ്ടാമത് ഒരു നാൽ‍പത്തഞ്ചുകാരനിൽ ഏതാണ്ട് 550 ഗ്രാം രക്തം പകർന്നു. രണ്ടാമത്തെ പരീക്ഷണവും വിജയകരമായിരുന്നു.എന്നാൽ ഡോ. ഡനീസിന്റെ മൂന്നമത്തെ രക്തപർച്ച കുഴപ്പങ്ങൾക്കു വഴിവച്ചു. ഒരു സ്വീഡീഷ് പൗരനായിരുന്നു മൂന്നാമതായ് രക്തം പകർന്നു നൽകിയത്. ആദ്യപകർച്ച കുഴപ്പലില്ലായിരുന്നു. എന്നാൽ രണ്ടാം തവണ രക്തം സ്വീകരിച്ച ദിവസം വൈകുന്നേരമായപ്പോൾ അയാൾ മരിച്ചു. തന്റെ രക്തപകർച്ചയിൽ പിശക് കാണാതിരുന്ന ഡോ. ഡെനീസ്, നാലാമത് പരീക്ഷണം നടത്തിയത് ആന്റണി മൗറോയ് എന്നു പേരുള്ള മുപ്പത്തിനാലുകാരനിലായിരുന്നു. ആദ്യ ദിവസം ഏതാണ്ട് 300 ഗ്രാം രക്തം ആന്റണിയുടെ വലതു കൈയ്യിലെ ധമനിയിൽ നിന്നും ഒഴുക്കി കളഞ്ഞശേഷം, പശുകുട്ടിയിൽ നിന്നുമെടുത്ത ഏതാണ്ട് 200 ഗ്രാം രക്തം പകർന്നു നൽകി. രണ്ടു ദിവസത്തിനുശേഷം വീണ്ടും അയാൾക്ക് രക്തം പകർന്നു നൽകി. ഡോ. ഡനീസ് അതേകുറിച്ച് ഇങ്ങനെ എഴുതി

"As soon as the blood entered his veins, he felt the heat along his arm and under his armpits. His pulse rose and soon after we observed a plentiful sweat over all his face. His pulse varied extremely at this instant and he complained of great pains in his kidneys, and that he was not well in his stomach, and that he was ready to choke unless given his liberty. He was made to lie down and fell asleep, and slept all night without awakening until morning. When he awakened he made a great glass full of urine, of a colour as black as if it had been mixed with the soot of chimneys."

മാസങ്ങൾക്ക് ശേഷം അന്റണി മൗറോയിക്ക് വീണ്ടും രക്തം പകർന്നു നൽകാൻ ശ്രമിച്ചു. എന്നാൽ അത് അഗ്നി പരീക്ഷണമായി. അടുത്ത ദിവസം വൈകും‍നേരം ആന്റണി മരണത്തിനു കീഴടങ്ങി. ഈ സംഭവത്തോടെ രക്തമാറ്റ പരീക്ഷണം വിവാദമായി. ഒടുവില്‍ ഫ്രാൻസിലും പിന്നീട് യൂറോപ്പിലും തുടർന്ന് ലോകത്താകമാനം രക്തപകർച്ച നിരോധിക്കപ്പെടുകയും ചെയ്തു. പിന്നീട് മനുഷ്യരക്തത്തിന്റെ ഗ്രൂപ്പുകൾ നിർണ്ണയിക്കപ്പെട്ട ശേഷമാണ്‌ രക്തപകർച്ചയെപറ്റിയുള്ള ഗവേഷണം സജീവമാകുന്നത്.
Justify Full.

2011-02-14

എന്റെ വാലന്റയിൻ  

എപ്പോഴാണ്‌ പ്രണയനിലാവ് പൈയ്തിറങ്ങിയ എന്റെ മനസ്സിന്റെ മലമടക്കുകളിലേക്ക് ഒരു ക്ളിക്കിന്റെ അകമ്പടിയിൽ, ഫ്ളാഷിന്റെ മിന്നൽ എറിഞ്ഞുകൊണ്ട്, സദാ വിഷാദ ഛായയുള്ള കണ്ണുകളുമായ് അവൻ വന്നത്?. അന്ന്, 'അനന്തമായ യാത്ര ഒരു കൊച്ചു ചുവടുവയ്പിൽ തുടങ്ങുന്നു' എന്ന് പറഞ്ഞതുമാത്രം ഓർമ്മയിലുണ്ട്. മെലിഞ്ഞ വിരൽ തുമ്പുകൊണ്ട് അവൻ എന്റെ ഹ്യദയത്തിനുമേൽ കൈയ്യൊപ്പിടുമ്പോൾ, ഞാൻ പോലുമറിഞ്ഞില്ല അത് ഒടുക്കമില്ലാത്ത ഒരു യാത്രയുടെ തുടക്കമാണന്ന്. കാണാമറയത്തിരുന്ന് സന്ദേശങ്ങൾ കൈമാറിയ നിമിഷങ്ങളിൽ ഒരിക്കലും ഒരു അകലം വിട്ട് അടുക്കരുതേ എന്നാഗ്രഹിച്ചിട്ടും, അവൻ കൂടുകൂട്ടിയത് എന്റെ ഹ്യദയത്തിനുള്ളിലാണ്‌. കൊടുങ്ങല്ലൂർ ഭരണിയുടെ ശീലുകൾക്ക് താളം മുറുകുമ്പോൾ, ഒരു ക്യാമറ ഉയർത്തിപിടിച്ച് വൈഡാംഗിളിൽ ചിത്രമെടുക്കുന്ന അവനെ ഞാൻ എന്റെ ഫ്രയിമിലേക്കു പകർത്തുമ്പോൾ, ഇനി ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത ഒരു ചിത്രമായ് അവൻ എന്റെ ഹ്യദയത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. പുഴ ഒഴുകുന്ന സ്വഛ്ചതയോടെ....സാഹോദര്യത്തിന്റെ ഊഷ്മളതയിൽ കുതിർന്ന സ്നേഹം. എന്നും, മഴപോലെ നെഞ്ചില്‍ തിമിര്‍ത്തു പെയ്യുന്ന സ്നേഹത്തേക്കാൾ നിലാവുപോലെ പരന്നൊഴുകുന്ന വാൽസല്യമാണ്‌ എനിക്ക് അവനോട്. പക്വതയെത്തിയ പെരുമാറ്റത്തിലും പ്രായത്തിന്റെ അന്തരമായിരിക്കാം അങ്ങനെ ഒരു അടുപ്പത്തിലേക്ക് എത്തിച്ചത്. അക്ഷരങ്ങളുടെ വര്‍ണ്ണമഴയിൽ, ഋതുക്കൾ പലത് പിന്നിട്ടങ്കിലും തിരിഞ്ഞുനോക്കുമ്പോൾ ഹ്യദയം തുടിക്കുകയാണ്‌. ആരായിരുന്നു അവൻ എനിക്ക്?. ഉത്തരമില്ലാത്ത ഒരു ചോദ്യം പോലെ അത് എന്നും എന്നെ അലട്ടിയിരുന്നു. എങ്കിലും രാത്രിയിൽ നിലാവിനൊപ്പം പേരറിയാത്ത പൂക്കളുടെ ഗന്ധം എന്റെ ജനാലയിലൂടെ അരിച്ചെത്തുമ്പോഴും, മഴനൂലുകൾ കിനാവള്ളിപോലെ എന്റെ സ്വപ്നങ്ങളെ വരിയുമ്പോഴും വല്ലാത്ത ഇഴയടുപ്പമുള്ള ഒരു ബന്ധം ഞങ്ങൾക്കിടയിൽ വളരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അവന്റെ നട്ടെല്ലിലൂടെ കടന്നുപോകുന്ന മിന്നൽ പിണരുകൾ, അവനെ പ്രതീക്ഷിച്ചിരുന്ന എന്റെ ദിവസങ്ങളെ മങ്ങലേല്പിച്ചപ്പോൾ, കലഹത്തിന്റെ ചുവയുള്ള വാക്കുകളിൽ പരസ്പരം മുറിവേല്പ്പിച്ച്, പാതിപറഞ്ഞിട്ട വരികളിൽ അവന്റെ മൗനം കുടിയേറിയ നിമിഷങ്ങളിൽ‍പോലും അവൻ എനിക്ക് ആരക്കയോ ആണന്ന് ഞാൻ അറിയുകയായിരുന്നു. അവന്റെ ക്യാമറകണ്ണിലൂടെ അവൻ സ്വന്തം ഭാവിയെ സ്വപ്നം കാണുമ്പോഴും, അവന്റെ സുഷുമ്‌‍നയിലൂടെ പ്രവഹിക്കുന്ന ഓരോ പൾസും മിഴികളിൽ വിഷാദം പടർത്തുമ്പോഴും പിറക്കാനിരിക്കുന്ന എന്റെ മകന്റെ മുഖം മനസ്സിൽ തെളിഞ്ഞുവരുന്നു. അവൻ, എനിക്ക് ആരാണ്‌ എന്ന് അറിയില്ലങ്കിലും, കഷായത്തിന്റെ മണമുള്ള അവന്റെ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരികൾ എന്റെ നട്ടെല്ലിൽ ഒരു വേദനയായ് പടരുമ്പോൾ ഞാനറിയുന്നു കഴിഞ്ഞ ജന്മങ്ങളിലൊന്നിൽ അവൻ എനിക്ക് മകനായിരുന്നുവന്ന്.
.

2011-02-06

നിങ്ങളുടെ കുട്ടിയുടെ ലിംഗം നിങ്ങൾക്ക് തീരുമാനിക്കാം  

മിക്ക ദമ്പതികളും ജീവിതത്തിലെ ഓരോ ചുവടും കണക്കുകൂട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്ത് മുന്നോട്ട് പോകുന്ന ഒരു കാലഘട്ടമാണിത്. എപ്പോൾ കുട്ടി വേണം എത്ര കുട്ടികൾ വേണം ആൺകുട്ടി വേണോ പെൺകുട്ടി വേണോ ഇതൊക്കെ കണക്കുകൂട്ടിയാണ്‌ കാര്യത്തിലേക്ക് കടക്കുക.

സാധാരണ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ജനിക്കുന്ന കുട്ടി ആണോ പെണ്ണോ ആകാനുള്ള സാധ്യത അൻപതു ശതമാനമാണ്‌. എന്നാല്‍ വ്യകതിപരമായ കാരണങ്ങളാലോ , സാംസ്കാരികമായ കാരണങ്ങളാലോ, അതുമല്ലങ്കിൽ കുടുംബത്തിൽ ആൺ പെൺ സംതുലിതാവസ്ഥ നിലന്നിർത്താൻ വേണ്ടിയോ നമ്മളിൽ പലർക്കും ഏതങ്കിലും ഒരു ലിംഗത്തോട് പ്രത്യേക ഇഷ്ടം ഉണ്ടായേക്കാം. ഇതുകൂടാതെ ഒരു പ്രത്യേക ലിംഗക്കാരെ മാത്രം ബാധിക്കുന്ന പാരമ്പര്യ ജനിതക രോഗങ്ങളില്‍ നിന്ന് വരും തലമുറയെ രക്ഷിക്കുന്നതിനു വേണ്ടിയോ ചിലരങ്കിലും ഒരു പ്രത്യേക ലിംഗത്തോട് താല്പര്യം പ്രകടിപ്പിക്കാൻ നിർബന്ധിതരായന്നു വരാം‍.

കുറച്ചുകാലം മുൻപ് വരെ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം നടത്തി കുട്ടിവേണോ വണ്ടയോ എന്ന് തീരിമാനമെടുക്കാൻ ആയിരം രൂപയുടെ ചിലവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലിംഗ നിർണ്ണയം നിയമപരമായി നിരോധിച്ചതോടൂകൂടി കര്യങ്ങൾ അത്ര എളുപ്പമല്ലാതിരിക്കുന്നു. പല സ്പെഷ്യലൈസഡ് ഹോസ്പിറ്റലുകളും ദമ്പതികളുടെ ഇഷ്ടമനുസരിച്ച് ആൺകുട്ടികളെയും പെൺകുട്ടികളേയും വാഗ്‌ദാനം ചെയ്യുന്നുണ്ടങ്കിലും ഇതിന്റെ ചിലവ് ലക്ഷങ്ങളാണ്‌. എന്നാലും സാധ്യത എഴുപത്തഞ്ച് ശതമാനം മാത്രമാണ്‌.

ജനിക്കാൻ പോകുന്ന കുട്ടി ആണായിരിക്കണമോ പെണ്ണായിരിക്കണമോ എന്ന് തീരുമാനിക്കാൻ സ്പേം സ്വീക്കൻസിങ് (ബീജങ്ങളെ വേർതിരിക്കൽ) എന്ന അത്യാധുനിക സാങ്കേതിക വിദ്യമുതൽ പ്രക്യതി ദത്ത മാർഗ്ഗങ്ങൾ വരെ നിലവിലുണ്ട്. ചൈനീസ് ലൂണാർ കലണ്ടർ അടിസ്ഥാനപ്പെടുത്തിയുള്ള ആയിരത്തിലധികം വർഷം പഴക്കമുള്ള ചൈനീസ് ഗർഭധാരണ കലണ്ടർ മുതൽ വാൽസ്യായന കാമസൂത്രം പോലെയുള്ള പുസ്തകങ്ങൾ വരെ പ്രചാരത്തിലൂണ്ട്. പ്രക്യതി ദത്ത മാർഗ്ഗങ്ങളിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത് ഷെറ്റിൽസ് മെതേഡാണ്‌. മുപ്പത് വർഷങ്ങൾക്ക് മുൻപ് ഡോ. ലാന്‍ഡ്രം ബി ഷെറ്റില്‍സും ഡോ. ഡേവിഡ് റോർവികും ചേർന്നു വികസിപ്പിച്ചെടുത്ത രീതി How to Choose the Sex of Your Baby എന്ന പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. ആര്‍ത്തവ ചക്രത്തിലെ ഒരു പ്രത്യേക സമയത്ത് ബന്ധപ്പെടുന്നതും, ലൈംഗിക ബന്ധത്തില്‍ ഒരു പ്രത്യേക പൊസിഷന്‍ സ്വീകരിക്കലുമാണ് ഈ ഷെറ്റിൽസ് മെതേഡിന്റെ അടിസ്ഥാനം.

വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുൻപ് അല്പം ജീവശാത്രം. നമ്മുടെ കോശങ്ങളിൽ 23 ജോഡി ക്രോമസോമുകൾ ഉണ്ട്. അതിലെ ഒടുവിലത്തെ ക്രോമസോം ജോഡിയായ ലിംഗ ക്രോമസോമുകളാണ്‌ ഭ്രൂണത്തിന്റെ ലിംഗ നിർണ്ണയം നടത്തുന്നത്. സ്ത്രീ-പുരുഷ ലൈംഗിക കോശങ്ങൾ (haploid cells) തമ്മിൽ ചേരുമ്പോൾ രണ്ടു കോശങ്ങളിലെയും 23 വീതം ക്രോമസോമുകൾ തമ്മിൽ ചേർന്ന് 23 ജോഡിയുടെ പുതിയ ഒരു കോശം (diploid cell) ഉടലെടുക്കുന്നു. (ലൈംഗിക കോശങ്ങളിൽ മറ്റു കോശങ്ങളിലെ ക്രോമസോമിന്റെ പകുതി എണ്ണം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ.) സ്ത്രീ ജനന കോശങ്ങളിൽ XX ക്രോമസോമുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പുരുഷ ജനന കോശങ്ങളിൽ XX അല്ലങ്കിൽ XY ക്രോമസോം എന്നിവയിൽ ഒന്നായിരിക്കും ഉണ്ടായിരിക്കുക. Y ക്രോമസോമിലാണ്‌ വ്യഷണ വികാസത്തിനുള്ള ജീൻ അടങ്ങിയിരിക്കുന്നത്. Y ക്രോമസോം അടങ്ങിയ ബീജാണുവാണ്‌ അണ്ഡവുമായ് ചേരുന്നതങ്കിൽ അൺകുഞ്ഞും, X ക്രോമസോം അടങ്ങിയ ബീജാണുവാണ്‌ അണ്ഡവുമായ് ചേരുന്നതങ്കിൽ പെൺകുഞ്ഞും ജനിക്കും. Y ക്രോമസോമിന്‌ X നെ അപേക്ഷിച്ച്‌ സഞ്ചാര വേഗം കൂടുതലായിരിക്കും. എന്നാൽ X ക്രോമസോമിനെക്കാൾ ഇവ ദുർബലവും, അല്പായുസ്സും അയിരിക്കും.

How to Choose the Sex of Your Baby എന്ന പുസ്തകത്തിൽ ഷെറ്റില്‍സ് ബീജത്തിന്റെ ഈ കഴിവിനെ അടിസ്ഥാനപ്പെടുത്തി രണ്ട് നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു. ആണ്‍കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികള്‍ അണ്ഡവിസര്‍ജനത്തോട്‌ (ഓവുലേഷൻ) അടുത്ത ദിനങ്ങളില്‍ ബന്ധപ്പെടുകയോ, ഗര്‍ഭാശയ ഗളത്തോട് ഏറ്റവും അടുത്ത് (ഡീപ് പെനിട്രേഷൻ) ബീജം നിക്ഷേപിക്കയോ ചെയ്താൽ X ക്രോമസോമിനെ അപേക്ഷിച്ച്‌ സഞ്ചാര വേഗം കൂടുതലുള്ള Y ക്രോമസോം വഹിക്കുന്ന ബീജത്തിന്‌ വേഗത്തില്‍ അണ്ഡത്തെ പ്രാപിക്കാന്‍ കഴിയും. അങ്ങനെ ആണ്‍കുട്ടി ജനിക്കും. പുരുഷന്‍ സ്ത്രീയെ പിന്നിലൂടെ സമീപിക്കുന്ന പൊസിഷനില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണങ്കിൽ ഗര്‍ഭാശയ ഗളത്തോട് ഏറ്റവും അടുത്ത് ബീജം നിക്ഷേപിക്കുവാൻ സാധിക്കും. അണ്ഡവിസർജ്ജന സമയത്ത് സ്ത്രീ ജനനേന്ദ്രിയത്തിലും ഗർഭാശയ മുഖത്തും, ക്ഷാര സ്വഭാവത്തോടുകൂടിയുള്ള സ്രവമായിരിക്കും (മ്യൂക്കസ്) ഉണ്ടാവുക. അത് Y ക്രോമസോമിന്‌ അനുകൂലമായ കാലാവസ്ഥ സ്യഷ്ടിക്കപ്പെടുകയും കൂടുതവേഗത്തിൽ കരുത്തോടെ അണ്ഡത്തെ പ്രാപിക്കാനുള്ള അനുകൂല സാഹചര്യം സ്യഷ്ടിക്കപ്പെടുന്നു.

അതേസമയം പെണ്‍കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികള്‍ പരമ്പരാഗത രീതിയില്‍ ആണുംപെണ്ണും മുഖാമുഖം വരുന്ന രീതിയില്‍ ( മിഷിനറി പൊസിഷൻ) അണ്ഡവിസര്‍ജനത്തിന് മൂന്നു നാല്‌ ദിവസം മുമ്പ് വരെ തുടർച്ചയായ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മതിയാകും. അണ്ഡവിസർജ്ജനം നടക്കുന്നതിന്‌ രണ്ടു മൂന്നു ദിവസം ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടുനിൽക്കണം. അല്പായുസുക്കളായ Y ക്രോമസോമുകൾ അണ്ഡവിസര്‍ജനത്തിന് മുൻപ് യോനിയിലെ അ‍മ്‌ള സ്വഭാവമുള്ള സാഹചര്യത്തിൽ ദുർബലമാകുകയും, തൽഫലമായ് കൂടുതല്‍ ആയുസ്സുള്ള, വേഗം കുറഞ്ഞ സ്ത്രീ ബീജങ്ങള്‍ മാത്രമേ അണ്ഡത്തെ പ്രാപിക്കാനായി പ്രത്യുല്‍പാദന നാളത്തില്‍ അണ്ഡവിസര്‍ജനം നടക്കുമ്പോള്‍ അവശേഷിക്കുകയുള്ളൂ. അങ്ങിനെ പെണ്‍കുട്ടി ജനിക്കുന്നു.

75 ശതമാനം കേസുകളിലും ഷെറ്റില്‍സ് മെത്തേഡ് വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആണ്‍കുട്ടികളെ ആഗ്രഹിച്ചവരുടെ കേസുകള്‍ക്ക് അല്‍പം മുന്‍തൂക്കം ലഭിച്ചു എന്ന് മാത്രം. ഷെറ്റില്‍സ് മെത്തേഡ് പ്രകാരമുള്ള പരീക്ഷണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാനഡയിലെ രജിസ്ട്രേഡ് നഴ്‌സായ പാറ്റ് ബ്യൂയി 'നിങ്ങളുടെ കുഞ്ഞിന്റെ ലിംഗം സ്വാഭാവിക മാര്‍ഗങ്ങളിലൂടെ തീരുമാനിക്കാം' എന്ന തന്റെ പുസ്തകത്തില്‍ ഷെറ്റില്‍സ് മെത്തേഡ് 95 ശതമാനം വിജയകരമായിരുന്നതായി അഭിപ്രായപ്പെടുന്നു.

ഷെൽറ്റിസിന്റെ ഈ സ്വാഭാവിക മാർഗ്ഗത്തിനപ്പുറം മൈക്രോസോര്‍ട്ട്, പ്രീഇം‍പ്ലിമെന്റേഷൻ ജനിറ്റിക് ഡയഗനോസിസ് (P.G.D), കോറിയോണിക് വില്ലസ് സാമ്പ്ളിം‍ങ് (C.V.S) തുടങ്ങിയ അത്യാധുനിക വിദ്യകളും ഇന്നു ലഭ്യമാണ്‌. ഇതിൽ ഫെയര്‍ഫാക്‌സിലെ ജെനിറ്റിക്‌സ് ആന്റ് ഐ. വി. എഫ്. ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത ആണ്‍ബീജവും പെണ്‍ബീജവും തരംതിരിക്കുന്ന മൈക്രോസോര്‍ട്ട് എന്ന സാങ്കേതിക വിദ്യയാണ് ഏറ്റവും മികച്ച രീതി. ഫ്‌ളോ സൈറ്റോമീറ്റര്‍ എന്ന മെഷീന്‍, ലേസര്‍ രശ്മികൾ‍, ഡൈ എന്നിവ ഉപയോഗിച്ച് ശുക്ളത്തിലെ X,Y ക്രോസമസോമുകളടങ്ങിയ ബീജങ്ങളെ വേര്‍തിരിച്ച ശേഷം ആവശ്യമായവയെ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ പോലുള്ള കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഇ. വി. എം. എസ്. ജോണ്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റീ പ്രോഡക്ടീവ് മെഡിസിന്‍ ഡയറക്ടറായ വില്യം ഗിബ്ബണ്‍സിന്റെ അഭിപ്രായത്തില്‍ കുഞ്ഞിന്റെ ലിംഗം തിരഞ്ഞെടുക്കാന്‍ ഇന്ന് ലഭ്യമായ ഏറ്റവും ഫലപ്രദമായ മാര്‍ഗം മൈക്രോസോര്‍ട്ട് സാങ്കേതിക വിദ്യയാണ്. പെണ്‍കുട്ടികളെ ആഗ്രഹിക്കുന്നവരില്‍ നടത്തിയ പരീക്ഷണത്തില്‍ 91 ശതമാനവും ആണ്‍കുട്ടി ആഗ്രഹിച്ചവരില്‍ നടത്തിയ പരീക്ഷണത്തില്‍ 73 ശതമാനവും മൈക്രോസോര്‍ട്ട് വിജയിച്ചതായി ജെനിറ്റിക്‌സ് ആന്റ് ഐ. വി. എഫ്. ഇന്‍സ്റ്റിറ്റിയൂട്ട് അവകാശപ്പെടുന്നു.

ഇഷ്ട ലിംഗത്തില്‍പ്പെട്ട കുഞ്ഞിനെ തിരഞ്ഞെടുക്കാന്‍ പി. ജി. ഡി ഉപയോഗിക്കുമ്പോള്‍ ഗര്‍ഭാശയത്തില്‍ നിന്ന് ഭ്രൂണത്തെ പുറത്തെടുത്ത് ലിംഗം നിര്‍ണയിച്ച് ആഗ്രഹിക്കുന്നതാണെങ്കില്‍ മാത്രം തിരികെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതേസമയം ഗര്‍ഭധാരണത്തിന്റെ തുടക്കത്തില്‍ ഗര്‍ഭസ്ഥ ശിശുവിലെ ക്രോമസോമുകളെ വിശകലനം ചെയ്യുകയാണ് സി. വി. എസില്‍ ചെയ്യുന്നത്. എന്നാൽ ഈ സാങ്കേതിക വിദ്യയിൽ ലിംഗം നിര്‍ണയിച്ച ശേഷം ആഗ്രഹിക്കാത്ത ലിംഗത്തിലുള്ള കുട്ടിയാണങ്കിൽ ഗര്‍ഭഛിദ്രത്തിന്‌ വിധേയമാകുക എന്നത് മാത്രമേ സാധ്യമാകൂ.
.