Search this blog


Home About Me Contact
2011-08-23

ഋതു പറഞ്ഞ കഥ-ഭാഗം-02  

ഋതുവും വാവയും തമ്മിലുള്ള ബന്ധം ക്രമേണ അവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്‌ കാരണമായി. വാവ ഋതുവിന്റെ വീട്ടിലെ അംഗമായിമാറാന്‍ അധികനാൾ വേണ്ടി വന്നില്ല. അവന്റെ അച്ഛനും അമ്മയ്ക്കും വാവയെ ജീവനായിരുന്നു. വാവ സ്വന്തം അച്ഛനും അമ്മയും പോലെ അവരെയും സ്നേഹിച്ചു. ജീവിതത്തില്‍ വീടുവിട്ടു നില്‍ക്കാത്ത ഋതു ദിവസങ്ങളോളം വാവയുടെ വീട്ടില്‍ പോയി താമസിച്ചു. വാവ അവന്റെ വീട്ടിലും. ഋതുവിനെപോലെ ഒരാൾക്ക് അതു ഒരു പുതിയ ലോകം ആയിരുന്നു. അച്ഛനും അമ്മയും അവനും മാത്രമായിരുന്ന ചെറിയ ലോകത്തില്‍ നിന്നും വന്ന അവന്‌ അതു സന്തോഷത്തിന്റെ നാളുകളായിരുന്നു. വാവയുടെ ഏട്ടന്മാര്‍ അവനെ സ്വന്തം അനുജനെ പോലെ കരുതി. ദൈവീക ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ഐശ്വര്യമുണ്ടായിരുന്നു വാവയുടെ അമ്മയ്ക്ക്. അവന്‌ ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു ആ അമ്മയെ. ഒരിക്കല്‍ അവരെ ചേര്‍ന്നു നിര്‍ത്തി ഈ സ്നേഹബന്ധം ഒരിക്കലും പിരിയരുതേയെന്ന് ‌വാവയുടെ അമ്മ പറഞ്ഞു. അവന്റെ വാവയ്ക്ക്‌ അവനെ ജീവനായിരുന്നു. കുട്ടിക്കാലത്ത് നഷ്ടമായ പലതും അവന്‌‌ ആ വീട്ടില്‍ നിന്നും കിട്ടി. വിശാലമായ തൊടി, ശംഖനാദം കേട്ടുണരുന്ന ഗ്രാമം, ഏട്ടന്മാരുടെ സ്നേഹം, നിറയെ അംഗങ്ങളുള്ള ഒരു വീട്ടിലെ വലിയ വലിയ സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഃഖങ്ങളും അതിലുപരിയായി അവന്റെ വാവയുടെ സ്നേഹവായ്പുകൾ.

അങ്ങനെയിരിക്കെ ഋതുവിന്റെ ഓഫീസിലെ ചില പ്രശ്നങ്ങള്‍ കാരണം പെട്ടന്ന് അവൻ ജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചു. ആ സമയം വാവയാണ്‌ അവനെ ആശ്വസിപ്പിച്ചതും ധൈര്യം കൊടുത്തതും‌. അവന്‌ ഒന്നിനും ഒരു കുറവും വരാതെ അവന്റെ വാവ നോക്കി. അവൻ പോലുമറിയാതെ അവന്റെ പേഴ്സില്‍ വാവ പണംവയ്ക്കുമായിരുന്നു. ഏത് ജന്മത്തിന്റെ പുണ്യം കൊണ്ടാണ് വാവയെ അവന്‌ കിട്ടിയതെന്ന് അവൻ ചിന്തിച്ച ദിവസങ്ങളായിരുന്നു അത്. വാവയോടുള്ള സ്നേഹം കൊണ്ട് അവൻ തന്റെ പല നല്ല സുഹൃത്തുക്കളെയും ഒഴിവാക്കി തുടങ്ങിയിരുന്നു. അവന്റെ ലോകം മുഴുവന്‍ വാവയായിരുന്നു. ജീവിതത്തില്‍ ഒരു മിഠായി പോലും പങ്കുവച്ചിട്ടില്ലാത്ത അവന്‍ അവന്റെ ശരീരവും ജീവിതം വാവയ്ക്ക് വേണ്ടി മാത്രം മാറ്റിവച്ചു. അവരുടെ പ്രൊഫഷൻ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു. എങ്കിലും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി ഒരു നല്ല ബിസിനസ് തുടങ്ങാന്‍ അവർ തീരുമാനിച്ചു. അവരുടെ യഥാർത്ഥ ബന്ധത്തെകുറിച്ച് അറിയാത്ത വീടുകാര്‍ക്കും അതില്‍ സന്തോഷം തോന്നി.

അങ്ങനെ ഇരിക്കെ വാവ എറണാകുളത്തിന് അടുത്ത് ചെറായി എന്ന സ്ഥലത്ത് ഒരു ബീച്ച് റിസോർട്ടിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. വാവയുടെ നാട് പുനലൂര്‍ അയിരുന്നു. അതിനാല്‍ എല്ലാ ആഴ്ചയും ശനിയും ഞായറും കോട്ടയത്തുള്ള ഋതുവിന്റെ വീട്ടില്‍ വന്നു നില്‍ക്കുമായിരുന്നു. ഋതുവിനും വാവക്കും അത് സന്തോഷത്തിന്റെ നാളുകളായിരുന്നു. പുനലൂര്‍ പോകുമ്പോൾ അവർ ഒരുമിച്ചായിരുന്നു പോകാറുള്ളത്. രണ്ടു വീടുകളും അവർക്ക് ഒരുപോലെ തന്നെ ആയിരുന്നു. ഒരാഴ്ച വാവ വീട്ടില്‍ വന്നില്ലെങ്കില്‍ അവന്റെ അയല്‍പക്കത്തുള്ളവർവരെ വാവയെ തിരക്കുമായിരുന്നു. അവന്‌ എല്ലാവരും ഉണ്ടന്ന് അവൻ വിശ്വസിച്ചു. അവന്‌ മനസില്‍ ഒരുപാട് സന്തോഷം തോന്നി. വീട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ വാവയുടെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നത് അവന്‍ കണ്ടിട്ടുണ്ട്. ഒരോ ആഴ്ചയും വന്നു പോകുമ്പോള്‍ വാവ അവനെ കൊണ്ടു അയാളുടെടെ മാറില്‍ കടിച്ചു പാടു വീഴ്താന്‍ ആവശ്യപ്പെമായിരുന്നു. കാരണം അവന്റെ സ്നേഹവും സാന്നിധ്യവും വാവയ്ക്ക് അത്രമാത്രം പ്രിയപ്പെട്ടവ ആയിരുന്നു.

അവർ ചേർന്ന് ഒരു റിസോർട്ട് ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനായി കുറെ സ്ഥലങ്ങള്‍ കാണുകയും വാവയുടെ ഒരു ബന്ധുവിന്റെ സഹായം തേടുകയും ചെയ്തു. അവർ ഒരുമിച്ചു നില്‍ക്കാന്‍ അവരെക്കാളും സന്തോഷം അവരുടെ വീട്ടുകാര്‍ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ റിസോർട്ട് ആരംഭിക്കുന്നതിന് വീട്ടിൽ ആർക്കും ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. സന്തോഷവും ചെറിയ ചെറിയ യാത്രകളും അവരുടെ ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കി. ഒരു കോഫി ഗ്ലാസില്‍ നിന്നും അവർ പരസ്പരം ഷെയർ ചെയ്തു കുടിച്ചിരുന്നു. വാവയുടെ അമ്മ അവർക്ക് ഒരുപാത്രത്തിൽ ചോറുവിളമ്പി.

വാവയുടെ വരവോടെ അവന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. അവന്റെ വാക്കുകളിൽ പറഞ്ഞാൽ സ്നേഹം കൊണ്ട് വാവ അവനെ മാറ്റി എന്നു പറയുന്നതാണ് കൂടുതല്‍ ശരി. പൊതുവേ പരുക്കന്‍ സ്വഭാവമായ അവന്‌‌ സൗമ്യശീലം വന്നതില്‍ അവന്റെ അമ്മ ഒരുപാട് സന്തോഷിച്ചു. വാവ ഉറങ്ങുമ്പോൾ പലരാത്രികളും ജനാലയിലൂടെ മുറിയിലേക്കരിച്ചെത്തുന്ന ചന്ദ്രശോഭയിൽ അവൻ വാവയെ നോക്കിയിരികാറുണ്ട്. ഈ ഒരു ജന്മത്തില്‍ മാത്രം അല്ല ഇനിയേത് ജന്മങ്ങള്‍ എടുത്താലും വാവ അവന്‌ കൂട്ടായി വരണമെന്ന് അവന്‍ പ്രാര്‍ത്ഥിച്ചു. പ്രണയത്തിന്‍റെ മധുരമുള്ള കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും പിരിയാന്‍ പറ്റില്ലെന്ന് അവർക്ക് പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നു.

വാവ ഏറ്റവും കൂടുതല്‍ വിഷമിച്ചു അവൻ കണ്ടിരിക്കുന്നത് അയാൾക്ക് അതികഠിനമായ തലവേദന (കൊടിഞ്ഞി) വരുമ്പോഴാണ്. അപ്പോൾ അയാൾ കട്ടിലിൽ കിടന്ന്‌ വേദനകൊണ്ട് പിടയുന്നത് പലപ്പോഴും കണ്ടു നില്‍ക്കാന്‍ അവന്‌ കഴിഞ്ഞിരുന്നില്ല. രാത്രികാലത്ത് തലവേദന വരുമ്പോള്‍ അവന്റെ മടിയില്‍ കിടത്തി വാവയുടെ മുഖം കൈകള്‍ കൊണ്ടു വലയം ചെയ്തു പിടിക്കുമായിരുന്നു. പഞ്ഞിയിൽ വെള്ളം നനച്ച് അയാളുടെ നെറ്റിയിൽ ഇട്ട്കൊടുത്തുകൊണ്ട് വെളുക്കോളം കാവലിരിക്കും. തലവേദനക്കു എറണാകുളത്തു ഒരു പ്രശസ്തനായ ഡോക്ടറെ കാണിക്കാന്‍ അവന്റെ അച്ഛന്‍ വാവയെ കൊണ്ടുപോയി. മുപ്പത് ദിവസത്തെ മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. രാവിലെയും വൈകിട്ടും മരുന്ന് കഴിക്കാൻ പതിവായി അവൻ വാവയെ വിളിച്ചു ഓര്‍മ്മിപ്പിച്ചു. അന്നും ഇന്നും അവന്റെ പ്രാര്‍ത്ഥനകളില്‍ ആദ്യസ്ഥാനം അവന്റെ വാവക്കാണ്‌.

അവരുടെ സ്നേഹം മഴയായി പൊഴിഞ്ഞതും നദിയായി വളര്‍ന്നതും വളരെ വേഗത്തില്‍ അയിരുന്നു. നദികള്‍ പാറകള്‍ നിറഞ്ഞ ഇടതിങ്ങിയ തുരുത്തുകളിലൂടെ പലപ്പോഴും ഒഴുകിയിരുന്നു. വാവ സ്നേഹം കൊണ്ടു പലപോഴും അവനെ വീര്‍പ്പുമുട്ടിച്ചിരുന്നു. വാവ കൊടുക്കുന്ന സ്നേഹം ഏതളവില്‍ തിരികെ നല്‍കുമെന്ന് പലപോഴും അവൻ ചിന്തിച്ചിട്ടുണ്ട്. ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാക്കുന്ന വാവയെ, അതുകഴിഞ്ഞ് കെട്ടിപിടിച്ച് തെരുതെരെ ഉമ്മവെയ്ക്കുന്ന വാവയെ അവൻ ഒരുപാട് സ്നേഹിച്ചിരുന്നു. കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും മറ്റുമായി ദിവസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ വാവയുടെ ഏട്ടന്‌ കല്യാണ ആലോചനകള്‍ തുടങ്ങി. ഒരു അനുജന്റെ സ്വാതന്ത്ര്യം അവന്‌ അവിടെയും ഉണ്ടായിരുന്നു. ആ സ്വാതന്ത്ര്യം കൂടെപിറപ്പകള്‍ ഇല്ലാത്ത അവൻ ഒരുപാട് ആസ്വദിച്ചിരുന്നു. ആ വീട്ടിലെ അവനുള്ള അടുപ്പം കൊണ്ടു തന്നെ, എല്ലാ കാര്യങ്ങളും വാവയുടെ അമ്മ അവനെ വിളിച്ച് പറയുകയും, അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി പെണ്ണ് കാണാന്‍ അവരുടെ ഒപ്പം ഒരു അനുജനെപോലെ അവനും പോകുമായിരുന്നു. ഇന്നും അവനു കിട്ടിയ ഈ മഹാഭാഗ്യം ഓര്‍ക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നു. ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം തന്നെ ലഭിക്കുന്ന അവസ്ഥയിലൂടയാണ്‌ അവൻ കടന്നുപോയ്കൊണ്ടിരുന്നത്. പക്ഷേ കാലത്തിന്‍റെ കണക്ക് മറ്റൊന്നായിരുന്നു....
തുടരും........

2011-08-15

മീനാക്ഷിയമ്മയുടെ മരണം  

മീനാക്ഷിയമ്മ മരിക്കുകയായിരുന്നു.
അവരുടെ കിടപ്പുമുറിയിലും ഉമ്മറത്തളത്തിലും മുറ്റത്തും ജനങ്ങള്‍ നിറഞ്ഞു കഴിഞ്ഞു.
അന്ന് രാവിലെ തന്റെ തൊണ്ടയില്‍ എന്തോ വസ്തു തടഞ്ഞിരിക്കുന്നു എന്ന് മീനാക്ഷിയമ്മ പറഞ്ഞപ്പോള്‍ ഡോക്ടറെ കൊണ്ടുവരാന്‍ പെട്ടെന്ന് ഓടിപ്പോയതിനെപ്പറ്റി അവരുടെ അനുജന്‍ അപ്പുക്കുട്ടന്‍നായര്‍ ജനങ്ങള്‍ക്ക് പലതവണയും പറഞ്ഞുകൊടുത്തു.

മീനാക്ഷിയമ്മയുടെ വെപ്രാളം കണ്ടപ്പോള്‍ താന്‍ അന്ന് ആശുപത്രിയില്‍ പോവേണ്ട എന്ന് തീരുമാനിച്ചു എന്ന് ഡോക്ടര്‍ നാട്ടുകാരോട് പറഞ്ഞു.
'മീനാക്ഷിയമ്മ ആദ്യത്തില് അച്ഛന്റെ പേഷ്യന്റായിരുന്നു. അച്ഛന്‍ മരിച്ചപ്പോ എന്റെ പേഷ്യന്റായി.' ഡോക്ടര്‍ ഒരു ചെറുമന്ദഹാസത്തോടെ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഒരു ധീരവനിതയായിരുന്നതുകൊണ്ടാവാം മീനാക്ഷിയമ്മയുടെ ശവം പുതപ്പിക്കുവാന്‍ നല്ല ഖദര്‍തുണി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തീരുമാനിച്ചത്. ഗാന്ധിജയന്തിക്ക് ഒരാഴ്ചക്കാലം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അതുകൊണ്ട് മുപ്പത് ശതമാനം റിബേറ്റും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് കേളുപ്പണിക്കരോട് പറഞ്ഞു:

'വരടൊ പണിക്കരെ, നമുക്ക് നാല് മീറ്റര്‍ ഖദര്‍ വാങ്ങി വരാം. ഹോട്ടലില്‍ പോയി ഓരോ കോപ്പ ചായേം കുടിക്കാം.'
മീനാക്ഷിയമ്മയ്ക്ക് മാത്രമാണ് ആ ജില്ലയില്‍ ഒരു താമ്രപത്രം കിടച്ചത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് പണിക്കരോട് യാത്രാമധ്യേ ഓര്‍മ്മിപ്പിച്ചു.
'നാട്ടുകാരുടെ അഭിമാനമാ. അത് പണിക്കര് ഓര്‍മിക്കണം. മഹാത്മജി ഗുരുവായൂര്‍ തൊഴാന്‍ വന്നപ്പോ മീനാക്ഷിയമ്മ വളേം ചങ്ങലേം കമ്മലും ഒക്കെ ഊരിക്കൊടുത്തു. അന്ന് വയസ്സ് പതിനഞ്ചാ. പിന്നെ ഒരിക്കലും സൊര്‍ണം (സ്വർണ്ണം) ധരിച്ചിട്ടൂല്യ! പതിനഞ്ചാം വയസ്സില് ഖദര്‍ ഉടുത്തുതൊടങ്ങി. ഇപ്പൊ ഏകദേശം എണ്‍പത്തേഴ് വയസ്സായിരിക്കും. ഇതുവരേം ഖദറാ വേഷം. യഥാര്‍ത്ഥ ഗാന്ധിയനാ. പണിക്കര് അത് ഓര്‍മ്മിക്കണം.'
പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പണിക്കര്‍ മൂളുകയും ചെയ്തു.

മുറ്റത്ത് സപ്പോട്ടമരത്തിന്റെ കീഴില്‍ കസേരകളിട്ട് ഡോക്ടറും മറ്റു വേണ്ടപ്പെട്ടവരും ഇരുന്നിരുന്നു. ഇടയ്ക്കിടെ സംഭാഷണം നിര്‍ത്തിവച്ച് ഡോക്ടര്‍ രോഗിണിയുടെ മുറിയിലേക്ക് പ്രവേശിക്കുകയും അവരുടെ രോഗസ്ഥിതി മനസ്സിലാക്കുകയും ചെയ്തു. അയാളെ അനുഗമിച്ച ബന്ധുക്കളുടെ കണ്ണുകള്‍ അയാളുടെ മുഖത്തില്‍ത്തന്നെ പരതിക്കൊണ്ടിരുന്നു. ഗൗരവഭാവം കൈവിടാതെതന്നെ ഡോക്ടര്‍ തന്റെ കടമകള്‍ നിര്‍വഹിച്ചു. നാഡി പരിശോധിക്കുക, നെഞ്ചത്ത് കുഴല്‍വെക്കുക, കണ്‍പോളകള്‍ നീക്കി കൃഷ്ണമണികളെ പരിശോധിക്കുക മുതലായവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യകടമകള്‍.

'ആശുപത്രീന്ന് കൊണ്ടന്നപ്പഴേ ഞാന്‍ വിചാരിച്ചതാ. ഇഞ്ഞി അധികകാലം നെലനില്‍ക്കില്യാന്ന്. ഞാനെന്താ ചെയ്യാ?'
'വീട്ടീപ്പോണംന്ന് പറഞ്ഞ് തേങ്ങിത്തേങ്ങിക്കരഞ്ഞു. ഇയ്ക്ക് മരിക്കാന്‍ അശേഷം പേടില്യാ. പക്ഷേ, വീട്ടില്‍ക്കെടന്ന് മരിക്കണംന്ന് നിര്‍ബന്ധണ്ട്. മീനാക്ഷിയേടത്തി പറയാ. ഞാന്‍ ഡോക്ടര്‍മാരോട് സമ്മതം ചോദിച്ചു. നേരെ വീട്ടിലേക്ക് കൊണ്ടുവന്നു. പത്തു ദിവസമായി ഈ കെടപ്പ്. കഞ്ഞിടെ വെള്ളം കുടിച്ചേര്‍ന്നു. ഇപ്പൊ അതും കുടിക്കില്യ.' അപ്പുക്കുട്ടന്‍നായര്‍ എല്ലാവരും കേള്‍ക്കത്തക്കവിധത്തില്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ട് പരാതിപ്പെട്ടു.
'വീട്ടിലേക്ക് കൊണ്ടന്നത് നന്നായി. ആശുപത്രീക്കെടന്ന് മരിക്കണ്ട ആളല്ല ഈ കെടക്കണത്. നാട്ടുകാര്‍ക്ക് കാണപ്പെട്ട ദെയ്‌വ്വാ മീനാക്ഷിയേടത്തി.' അയല്‍ക്കാരിയായ ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു. അവരുടെ ഉച്ചത്തിലുള്ള സംഭാഷണം കേട്ട് ഗേറ്റിനരികില്‍ നിന്നിരുന്ന സ്‌കൂള്‍ മാസ്റ്റര്‍മാര്‍ ചരലിലൂടെ ഓടിവന്നു.

'എന്തേ ഭാര്‍ഗവിട്ടീച്ചറേ എന്തേ സംഭവിച്ച്?' അവര്‍ വിളിച്ചുചോദിച്ചു.
'ശ്വാസത്തിന്റെ തൊടങ്ങീട്ടുണ്ട്. പക്ഷേ, കൊറെ നേരംകൂടി കഴിഞ്ഞിട്ടേ ജീവന്‍ പോവൂന്നാ ഡോക്ടര്‍ടെ അഭിപ്രായം.' ടീച്ചര്‍ പറഞ്ഞു.
'ബോംബെന്ന് ഗോപന്‍ മേനോന്‍ പൊറപ്പെട്ട്ണ്ടാവും. കൊച്ചീല് ഉച്ചയാമ്പൊ എത്തും. പിന്നെ കാറില് ഇവിടെ എത്താന്‍ ചുരുങ്ങിയത് മൂന്നു മണിക്കൂറാവും. ആകെക്കൂടി ഒരു മകനാ. ആണും പെണ്ണും ആയിട്ട് ഒരാളേള്ളൂ. അതിനെ കാണാണ്ടെ മീനാക്ഷിയേടത്തി മരിക്കില്യ, തീര്‍ച്ചയാ. തന്റെ മകന്റെ കയ്യ്ന്ന് തീര്‍ഥം വാങ്ങിക്കുടിച്ചിട്ടേ അവര്‌ടെ ആത്മാവ് പോവൂ.' ഒരു സന്ദര്‍ശകന്‍ പറഞ്ഞു.

'രമണ്യേ, എന്തേ ഇന്ന് പൊലര്‍ച്ചെ ഉണ്ടായത്? ഡോക്ടറെ കൊണ്ടുവരാന്‍ വിശേഷിച്ച് എന്തേ ഉണ്ടായത്?' ഭാര്‍ഗവിട്ടീച്ചര്‍ അപ്പുക്കുട്ടന്‍നായരുടെ മകള്‍ രമണിയോട് ചോദിച്ചു. അവള്‍ മീനാക്ഷിയമ്മയുടെ കാലടികള്‍ക്ക് ചൂട് പകരുവാനായി അവ നിരന്തരം തിരുമ്മുകയായിരുന്നു.
'തൊണ്ടേല് എന്തോ സാധനം തടഞ്ഞിരിക്കുന്നെന്ന് പറഞ്ഞു. നോക്ക്യേ പ്പൊ ദൃഷ്ടീം ഭാവോം ഒന്നും അത്ര പന്തിയല്ല. കണ്ണിന്റെ കൃഷ്ണമണി മേപ്പട്ട് പൂവേര്ന്ന്! ചിറി കോട്ണുണ്ടാര്‍ന്നു. ഞാന്‍ അച്ഛനെ വിളിച്ച് ഡോക്ടറെ കൊണ്ട്‌രാന്‍ പറഞ്ഞു. അപ്പൊത്തന്നെ ശ്വാസത്തിന്റെ തൊടങ്ങീരിക്കുണു. തൊണ്ടേല് കഫം കെട്ടീരിക്ക്യാന്നാ ഞങ്ങക്ക് ആദ്യം തോന്നീത്.' രമണി പറഞ്ഞു.

'മീനാക്ഷിയേടത്തിക്ക് അപ്പൊ ബോധംണ്ടാര്‍ന്ന്വോ?' ഭാര്‍ഗവിട്ടീച്ചര്‍ ചോദിച്ചു.
'ബോധണ്ടാര്‍ന്നു. എടയ്ക്ക് ബോധം പൂവും. പിന്നെ ചെലപ്പൊ ബോധം വരും. അപ്പൊ ഒരൂട്ടം പറഞ്ഞോണ്ടിരിക്കും.' രമണി പറഞ്ഞു.
'ഗോപനെ കാണണംന്ന് പറഞ്ഞാ?' ഒരാള്‍ ചോദിച്ചു.
'ഗോപേട്ടനെ കാണണംന്ന് പറഞ്ഞില്യ. പച്ച ജാക്കറ്റ് കൊണ്ട്‌രാന്‍ പറഞ്ഞു.' രമണി പറഞ്ഞു.
'ഒരിക്കല് ഓപ്പോള് പറഞ്ഞു. പച്ച ജാക്കറ്റ് തുന്നിച്ചിടാന്‍ വെല്യ ആഗ്രഹായിരുന്നൂന്ന്. ഇപ്പഴത്തെ കാര്യല്യാട്ടൊ പറേണ്. മഹാത്മജിയെ കാണാന്‍ പോയേന്റെ കൊറേ കാലം നുമ്പെയാ. മഹാത്മജിയെ കണ്ടേനുശേഷം വെള്ള ഖദറല്ലേ വേഷം?' അപ്പുക്കുട്ടന്‍നായര്‍ മൂക്ക് പിഴിഞ്ഞുകൊണ്ട് ചോദിച്ചു.
മുറ്റത്ത് ഇരുന്നിരുന്ന ഡോക്ടര്‍ അടുക്കളക്കാരനോട് ഒരു കപ്പ് ചായ കൊണ്ടുവന്നു തരാന്‍ ആജ്ഞാപിച്ചു.
'രാവിലെ ഒന്നും കഴിച്ചില്യ. അപ്പുക്കുട്ടന്‍നായര്‍ വന്നു വിളിച്ചപ്പൊ എറങ്ങിപ്പോന്നു. രോഗികള് ക്യൂവില് നിക്ക്ണ്ടായിരുന്നു. ഇപ്പോഴും അവറ്റ അവിടെ നിക്ക്ണ്ടാവും. മീനാക്ഷിയമ്മ ഈ കെടപ്പില് കെടക്കുമ്പൊ എനിക്ക് വീട്ടിലേക്ക് മടങ്ങാന്‍ വയ്‌ക്ക്യോ?' ഡോക്ടര്‍ ചുറ്റുമുള്ളവരോട് ചോദിച്ചു.
'ആശുപത്രീത്തന്നെ കൊണ്ടോയാ രക്ഷപ്പെട്വോ?' ഒരാള്‍ ചോദിച്ചു.
ഡോക്ടര്‍ വിഷണ്ണനായി തലയാട്ടി.

'ഇനി രക്ഷപ്പെടില്യ. ശ്വാസത്തിന്റെ തൊടങ്ങിക്കഴിഞ്ഞു. ഇനി രക്ഷപ്പെടണെങ്കി ദെയ്‌വം തമ്പുരാന്‍ തന്നെ മുന്‍കൈ എടുക്കണം.' ഡോക്ടര്‍ പ്രസ്താവിച്ചു.
'ഇന്ന് ഞായറാഴ്ച. മരിച്ചോര് നേരെ സൊര്‍ഗത്തിപ്പൂവും. മരിക്കാന്‍ പറ്റിയ ദിവസാ. ഇന്നലെ ഏകാശിയേര്‍ന്ന്. ഇന്ന് ദ്വാദശി.' അമ്പലത്തിലെ മേല്‍ശാന്തി പറഞ്ഞു.
'പുണ്യാത്മാവല്ലേ? നല്ല ദിവസം തന്നേ മരിക്കൂ.' ഒരു മാസ്റ്റര്‍ പറഞ്ഞു.
'നാടിനെന്നല്ല ഇന്ത്യാ രാജ്യത്തിന് മുഴുവനും നഷ്ടമാണ് മീനാക്ഷിയമ്മ മരിച്ചാല്‍' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അയാളുടെ വസ്ത്രങ്ങളുടെ വെണ്മ കൗതുകദൃഷ്ടിയോടെ നോക്കിക്കണ്ടിരുന്ന കുഞ്ഞ് ചിരിച്ചു.

'ഈ കുട്ടി ആരടെ കുട്ടിയാ?' നേതാവ് ചോദിച്ചു.
'അത് മീനാക്ഷിയമ്മയുടെ സഹോദരന്റെ പേരക്കുട്ടിയാ.' മാസ്റ്റര്‍ പറഞ്ഞു: 'കാഴ്ചയില്‍ മീനാക്ഷിയമ്മയുടെ ഒരു ഛായേം ഈ കുട്ടിക്കില്യ. മീനാക്ഷിയമ്മയുടെ നെറം പുതുപവന്റെ നെറല്ലേ?' രാഷ്ട്രീയനേതാവ് ചോദിച്ചു.
' അതെ. മീനാക്ഷിയേടത്തീടെ നെറം കൊറച്ച് വിശേഷം തന്നെയാ. അമ്പലച്ചെറേല് കുളിക്കാന്‍ പൂവുമ്പൊ അവര്‌ടെ കുളീം നീരാട്ടോം കാണാന്‍ കോലോത്തെ തമ്പ്‌രാക്കന്മാര് പൊന്തടെ പിന്നില് ഒളിച്ചിരൂന്നൂന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.'
മേല്‍ശാന്തി മന്ദഹസിച്ചു.
'അതൊക്കെ പഴേ കഥയല്ലേ എമ്പ്രാന്തിരി?' ഭാര്‍ഗവിട്ടീച്ചര്‍ ചോദിച്ചു.
'ആ പഴേ കഥയെന്നെ.' മേല്‍ശാന്തി ഒരു ദീര്‍ഘനിശ്വാസത്തോടെ പിറുപിറുത്തു.
രമണി ഒരു തട്ടില്‍ ചായക്കപ്പുകളും പേറിക്കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.
'ആരാ മീനാക്ഷ്യേടത്തീടെ അട്ത്ത്?' ടീച്ചര്‍ രമണിയോട് ചോദിച്ചു.
'അവടെ എല്ലാരുണ്ട്. അമ്മിണിയമ്മേം കുട്ട്യോളൂണ്ട്. അമ്മിണിയമ്മ വിളിക്കുമ്പൊ വെല്യമ്മ വിളി കേള്‍ക്കുണുണ്ട്.' രമണി പറഞ്ഞു.
ഡോക്ടര്‍ ചൂടുചായയില്‍ ഒന്നോ രണ്ടോ തവണ ഊതി. പിന്നീട് അത് ധൃതിയില്‍ കുടിച്ചുതീര്‍ത്തു.
'ഞാന്‍ പോയി നോക്കട്ടെ. സ്വബോധം തെളിഞ്ഞിട്ട്ണ്ടാവും. അത് നല്ല ലക്ഷണല്ല.' ഡോക്ടര്‍ പറഞ്ഞു.
'മരിക്കണേന്റെ മുമ്പെ കണ്ണ് തൊറന്ന് ചുറ്റും നിക്കണോരെ സൂക്ഷിച്ച് നോക്കൂത്രെ.' ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു.
'വല്യമ്മ ഇന്ന് മരിക്കില്യ. വല്യമ്മ ഇഞ്ഞീം കൊറെ കാലം ജീവിക്കും.' രമണി പറഞ്ഞു.
'രമണ്യേമ ഡോക്ടറാ?' മേല്‍ശാന്തി ചോദിച്ചു. ചിരിച്ചാല്‍ വക്രിക്കുന്ന മുഖമായിരുന്നു അയാളുടെ മുഖം. അതുകൊണ്ട് രമണി ധൃതിയില്‍ തന്റെ കണ്ണുകളെ ആ കാഴ്ചയില്‍ നിന്ന് പിന്‍വലിപ്പിച്ചു.

'ഞാന്‍ ഡോക്ടറല്ല.' രമണി പറഞ്ഞു.
'രമണ്യേമ ദെയ്‌വല്ല. അതെയോ? പിന്നെ മരണം ഉണ്ടാവില്യാന്ന് എന്ത്ച്ചിട്ടാ ഒറപ്പിച്ച് പറേണ്?' മേല്‍ശാന്തി ചോദിച്ചു. രമണി ചായത്തട്ടും പേറിക്കൊണ്ട് വീട്ടിന്റെ അകത്തേക്ക് പോയി. ഡോക്ടറും അവരെ അനുഗമിച്ചു. രോഗിണിയുടെ മുറിയില്‍ ഒരു മൂലയില്‍ പുല്‍പ്പായ വിരിച്ച് അതില്‍ ആസനസ്ഥനായി ഭഗവദ്ഗീത വായിക്കുകയായിരുന്നു ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണയ്യര്‍.
'ആര് പറഞ്ഞിട്ടാ അയ്യരേ നിങ്ങള് ഇങ്ങനെ തൊള്ള പൊളിക്കണ്?'
ഡോക്ടര്‍ പുഞ്ചിരിയോടെ ചോദിച്ചു.
'മീനാക്ഷിയമ്മയ്ക്ക് ഈ സന്ദര്‍ഭത്തില്‍ ഗീത കേള്‍ക്കണംന്ന് ഉണ്ടാവും.'
അയ്യര്‍ പാരായണം നിര്‍ത്തി പറഞ്ഞു.
'ഗീതയല്ല ഇപ്പൊ വായിക്കേണ്ടത്. വിഷ്ണുഭുജംഗാ.' ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു.
'വിഷ്ണുഭുജംഗാ? അതെന്താ? ഞാന്‍ കേട്ടിട്ടില്യാ. വായിക്കേണ്ടത് ഗരുഡപുരാണാ.' പഞ്ചായത്തുമെമ്പറായ ശങ്കുണ്ണിമേനോന്‍ പറഞ്ഞു.
'അതും പറഞ്ഞ് തര്‍ക്കിക്കണ്ട. അയ്യര് ഗീത വായിച്ചോട്ടെ.' അപ്പുക്കുട്ടന്‍നായര്‍ പറഞ്ഞു.
'അതും ഇതും പറഞ്ഞ് എന്റെ മൂഡ് പോയി.' അയ്യര്‍ പ്രസ്താവിച്ചു.
'ഒന്നും വായിക്കണ്ട. വല്യമ്മ വല്ലും പറഞ്ഞാ കേക്കണ്ടേ? ആരും മിണ്ടണ്ട. ഞാന്‍ വല്യമ്മയോട് ഒരു കാര്യം ചോയിക്കട്ടെ.' രമണി പറഞ്ഞു.
രമണി രോഗിണിയുടെ അരികില്‍ ഇരുന്നു. അവര്‍ തന്റെ ചുണ്ടുകള്‍ വൃദ്ധയുടെ കാതോട് ചേര്‍ത്തു.
'വല്യമ്മയ്ക്ക് എന്താ മോഹം? വല്യമ്മയ്ക്ക് എന്തെങ്കിലും തിന്നാന്‍ വേണോ? പാല് കുടിക്കണോ? എളനീര് കുടിക്കണോ? വല്യമ്മയ്ക്ക് എന്താ മോഹം?' രമണി ചോദിച്ചു.
രോഗിണിയുടെ കണ്ണുകള്‍ വികസിച്ചു.
'പച്ച ജാക്കറ്റ് വേണം. പച്ച ജാക്കറ്റിടാന്‍ മോഹാ.' രോഗിണി മന്ത്രിച്ചു.
'പച്ച ജാക്കറ്റോ?'
രമണി ചോദിച്ചു.

രോഗിണിയുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി പൂമ്പാറ്റപോലെ തത്തിക്കളിച്ചു. 'വല്യമ്മയ്ക്ക് ഒരു പച്ച ജാക്കറ്റ് വേണംന്ന്!' രമണി അപ്പുക്കുട്ടന്‍നായരോട് പറഞ്ഞു.
'പിച്ചും പേയും പറയണതാ. പച്ച ജാക്കറ്റ് ഇടണത് ഞാന്‍ കണ്ടിട്ടില്യ. വെള്ള ഖദറ് മാത്രമേ മീനാക്ഷിയേടത്തി ധരിച്ചിട്ടുള്ളു. നല്ലപ്പന്‍ കാലത്ത് ഖദറ് മാത്രമേ ഉടുത്തിട്ടുള്ളൂ. എന്നിട്ടാ ഇപ്പൊ മരിക്കാന്‍ കാലത്ത് പച്ച ജാക്കറ്റ് വേണംന്ന് പറയണേ! വേറെ വല്ലതും ചോയിക്ക്യായിരിക്കും.'

'ഓറഞ്ചും പച്ചേം നെറള്ള ദേശീയ പതാക കൊണ്ട്‌രാന്‍ പറഞ്ഞതാ
വും.' പഞ്ചായത്ത് മെമ്പര്‍ ശങ്കുണ്ണിമേനോന്‍ പറഞ്ഞു.
'മഹാത്മജിയുടെ ശിഷ്യയേര്‍ന്നു. അതോണ്ട് രഘുപതി രാഘവ പാടിക്കളയാം. രമണിക്ക് വെശണ്ടാ ആ പാട്ട്? എന്നാ പാടിക്കൊടുക്ക്.' അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു.
'വല്യമ്മയ്ക്ക് പാട്ടൊന്നും കേള്‍ക്കാന്‍ താല്‍പര്യല്യ. ഒരു പച്ച ജാക്കറ്റ് മേടിച്ചു കൊണ്ട്ന്നാ വല്യമ്മയ്ക്ക് സന്തോഷാവും.' രമണി പറഞ്ഞു. അവള്‍ വീണ്ടും രോഗിണിയുടെ കാതില്‍ മന്ത്രിച്ചു. 'വല്യമ്മയ്ക്ക് എന്താ വേണ്ട്? എന്തു വേണമെങ്കിലും തരാം.'
'പാലയ്ക്കാമോതിരം.' രോഗിണി പറഞ്ഞു.
'പാലയ്ക്കാമോതിരാ? വല്യമ്മയ്ക്ക് പാലയ്ക്കാമോതിരം കെട്ടണാ?' രമണി ചോദിച്ചു.
'എനിക്കു പാലയ്ക്കാമോതിരം കെട്ടണം.' രോഗിണി കരട് കലര്‍ന്ന ഒരു സ്വരത്തില്‍ പറഞ്ഞു. അവരുടെ മാര്‍വിടം ശ്വാസോച്ഛ്വാസത്തിന്റെ താളത്തിനൊത്ത് തുള്ളിക്കൊണ്ടിരുന്നു. ഡോക്ടര്‍ അവരുടെ നാഡി പരിശോധിച്ചു.

'പള്‍സ് കിട്ടുന്നില്യ.' അയാള്‍ പിറുപിറുത്തു.
'പിച്ചും പേയും പറയാ.' അപ്പുക്കുട്ടന്‍നായര്‍ പറഞ്ഞു.
'ഞാന്‍ അളമാറീന്ന് ഇന്റെ പാലയ്ക്കാമോതിരോം ഒരു പച്ചപ്പട്ട് ബ്ലൗസും എടുത്തോണ്ട് വരാം. പാവം വല്യമ്മ. മരിക്കണേന്റെ മുമ്പെ എല്ലാ മോഹോം ഞാന്‍ സാധിപ്പിക്കും.' രമണി കട്ടിലില്‍നിന്ന് എഴുന്നേറ്റ് മുറിവിട്ടുപോയി.
'മീനാക്ഷിയേടത്തി പഴേ കാര്യങ്ങള് ഓര്‍മ്മിച്ച് പറയ്ാ. പണ്ട് മീനാക്ഷിയേടത്തിക്ക് ഒരു പാലയ്ക്കാമോതിരം ഉണ്ടാര്‍ന്നു. കടും പച്ച നെറത്തില്. അതും കെട്ടീട്ട് പരൂരമ്പലത്തില് ശിവരാത്രി തൊഴാന്‍ പോയത് എനിക്ക് നല്ല ഓര്‍മ്മണ്ട്.' അപ്പുക്കുട്ടന്‍നായര്‍ എല്ലാവരോടും കൂടി പറഞ്ഞു.
'തൊളസി വെള്ളം കൊറച്ച് കൊടുത്തോളൊ.' ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു.
'തീര്‍ഥം ഞങ്ങളെല്ലാവരും കൊടുത്തു. രാവിലെതന്നെ കൊടുത്തു. ഇഞ്ഞി ഗോപന്‍ മാത്രേ തീര്‍ത്ഥം കൊടുക്കണ്ടു.' അപ്പുക്കുട്ടന്‍നായര്‍ പറഞ്ഞു.
'മഹാത്മാഗാന്ധിയുടെ ഒരു പടം പൊക്കിക്കാണിച്ചാലോ?' കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
'അതൊന്നും വേണ്ട.' ഡോക്ടര്‍ പറഞ്ഞു.

'മഹാത്മജിയെ ഈ സമയത്ത് ഓര്‍ക്കില്യ.' മേല്‍ശാന്തി പറഞ്ഞു.
'എമ്പ്രാന്തിരി, നിങ്ങള്‍ ഒരു കമ്യൂണിസ്റ്റായതുകൊണ്ടാ അങ്ങനെ പറേണ്.' നേതാവ് പറഞ്ഞു. അയാളുടെ മുഖം രോഷത്താല്‍ ചുവന്നു.
'ഇബടെ വെച്ച് തന്റെ രാഷ്ട്രീയം തൊടങ്ങണ്ട.' മേല്‍ശാന്തി പറഞ്ഞു.
'എന്നാ ആ കോലായിലേക്ക് വര്ാ. തന്റെ തമാശപറേലൊന്നും ഇന്നോട് വേണ്ട.' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അയാള്‍ മേല്‍ശാന്തിയെ കോലായിലേക്ക് ആനയിച്ചു.
'മീനാക്ഷിയേടത്തിക്ക് രഘുപതിരാഘവ രാജാറാം കേള്‍ക്കണോ? ടീച്ചറ് പാടിത്തരും. ഭാര്‍ഗവിട്ടീച്ചറ് ഇബടെത്തന്നെ നിക്ക്ണ്ട്.' അപ്പുക്കുട്ടന്‍നായര്‍ രോഗിണിയുടെ കാതില്‍ മന്ത്രിച്ചു.
രോഗിണി കിതച്ചുകൊണ്ട് പറഞ്ഞു. 'വേണ്ട.'
'മീനാക്ഷിയേടത്തിക്ക് വല്ലതും വേണോ?' അപ്പുക്കുട്ടന്‍നായര്‍ സസ്‌നേഹം ചോദിച്ചു.
രോഗിണിയുടെ കണ്ണുകള്‍ ജ്വലിച്ചു. അവരുടെ ചുണ്ടുകള്‍ വിറച്ചു.
'പച്ച ജാക്കറ്റ്. പാലയ്ക്കാമോതിരോം. പിന്നെ ഒന്നും വേണ്ട.'
'പിച്ചും പേയും പറയ്ാണ്, അല്ലേ ഡോക്ടറേ?' ടീച്ചര്‍ ചോദിച്ചു.
ഡോക്ടര്‍ തല കുലുക്കി.
'പാലയ്ക്കാമോതിരം.' രോഗിണി സ്​പഷ്ടതയോടെ പറഞ്ഞു. അവരുടെ കണ്ണുകള്‍ എല്ലാവരുടെയും മുഖങ്ങള്‍ പരിശോധിച്ചു.
'ആയിയോ ഡോക്ടറേ... സമയായോ?' അപ്പുക്കുട്ടന്‍നായര്‍ ചോദിച്ചു.
'പാലയ്ക്കാമോതിരം!' രോഗിണി ദുര്‍ബലമായ ഒരു സ്വരത്തില്‍ പറഞ്ഞു.

((മാധവിക്കുട്ടിയുടെ സ്ത്രീകള്‍ എന്ന കഥാസമാഹാരത്തില്‍ നിന്ന്)

2011-08-07

ഋതു പറഞ്ഞ കഥ-ഭാഗം-01  

ഇത് ഒരു കഥയല്ല. യാഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ച. ഇതിലെ കഥാപാത്രങ്ങൾ ഇന്നും, നമുക്കിടയിൽ ജീവിച്ചിരിക്കുന്നു. കാണപ്പെടാതെ അറിയപ്പെടാതെ പോകുന്ന അനേകം ജീവിതങ്ങളുടെ പ്രതിനിധി മാത്രമാണിവർ. വിദ്യാഭ്യാസത്തെയോ കുടുംബ പശ്ചാത്തല- ത്തെയോക്കാൾ ഒരു മനുഷ്യന്റെ സ്വഭാവത്തെയോ ശീലങ്ങളെയോ രൂപീകരിക്കുന്നതിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് അവൻ കടന്നു വരുന്ന വഴികളാണ്‌. മെൻസ് ഹോസ്റ്റലുകളിലും, ബോർഡിംങ് സ്കൂളുകളിലും വർധിച്ചുവരുന്ന സ്വവർ‍ഗ്ഗാനുരാഗ പ്രവണത ഇതിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.റ്റി-യിലെ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ ഒരു സർവേയിൽ ഏതാണ്ട് പതിനഞ്ച് ശതമാനംപേർ സ്കൂൾ ഹോസ്റ്റലുകളിലോ, എൻട്രൻസ് കോച്ചിംങ് സമയങ്ങളിലോ, ഐ.ഐ.റ്റി ഹോസ്റ്റലുകളിലോ സ്വവർഗ്ഗരതി ആസ്വദിച്ചിട്ടുള്ളവരാണ്‌. അടുത്തിടെ മദ്രാസ് ഐ.ഐ.റ്റിയിലെയും ബോംബെ ഐ.ഐ.റ്റിയിലെയും കാമ്പസ് മാഗസിനുകളായ ഇൻസൈറ്റിലും (Insight), ദി ഫിഫ്‍ത് എസ്റ്റേറ്റിലും (The Fifth Estate) വന്ന രണ്ട് ആർട്ടിക്കിളുകൾ ഈ സർവേയുടെ ആധികാരികതയെ ബലപ്പെടുത്തുന്നു. ഒരു പരിധിവരെ അണുകുടുംബങ്ങളുടെ ആവിർഭാവവും അതുവഴി സ്വാഭാവികമായും അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലും ഏകാന്തയുമായിരിക്കാം ദിനംപ്രതി സ്വവർഗ്ഗാനുരാഗികളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിക്കാനുള്ള കാരണങ്ങളിലൊന്ന്.

ഒരു ആക്ടീവിസ്റ്റ് എന്ന നിലയിൽ സ്വവർഗ്ഗാനുരാഗത്തെയും സ്വവർഗ്ഗ രതിയെകുറിച്ചും എന്റെ ബ്ളോഗിലൂടെ ഞാൻ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പോസ്റ്റുകൾ വഴി ജീടോക്കിൽ വന്ന് എന്നെ പരിചയെപ്പെടുകയും, സ്വന്തം അനുഭവങ്ങൾ, എന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കണമന്ന് അഭ്യർത്ഥിക്കയും ചെയ്ത ഋതു എന്ന ഇരുപത്തിമൂന്ന് വയസ്സുമാത്രം പ്രായമുള്ള കോട്ടയത്തുകാരൻ ചാറ്റിലൂടയും ഫോണിലൂടയും എന്നോട് പറഞ്ഞ അവന്റെ സ്വന്തം കഥയാണിത്. ഇതിലെ വ്യക്തികളുടെ പേരോ ഫോൺ നമ്പറോ‌ വെളിപ്പെടുത്തരുതന്ന് അഭ്യർത്ഥിച്ചിട്ടുള്ളതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലെ കനത്ത മഞ്ഞുപൊഴിയുന്ന ഒരു രാത്രിൽ, കൊറിയയിലെ എന്റെ മുറിയിൽ ഓണലൈൻ ആയിരിക്കുമ്പോൾ, ജീടോക്കിൽ ലോഗിൻ ചെയ്ത് അവൻ എനിക്ക് ടൈപ്പ് ചെയ്തു തുടങ്ങി.

"എന്റെ മനസിനേയും ജീവിതത്തെയും തകര്‍ത്തു കളയുകയും എന്നാല്‍ എനിക്ക് തിരിച്ചറിവ് ഉണ്ടാക്കി തരുകയും ചെയ്ത ഒരു സംഭവമാണ് ഡോ. പ്രശാന്തിന്റെ മഴനൂലുകൾ എന്ന ബ്ളോഗിലൂടെ പങ്കുവയ്ക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഇത് എന്റെ ജീവിതത്തിന്റെ നന്ദിപ്രകടനമാണ്, ജീവിതമേ നീ എനിക്ക് തന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കും വലിയ വലിയ ദുഃഖങ്ങള്‍ക്കും നന്ദി...വെയിലിനും, തണലിനും, മഞ്ഞിനും, മഴക്കും എല്ലാം നന്ദി...സമാനഹൃദയരായ എന്റെ പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്കും ഒരുപിടി വാക്കിന്‍റെ പൂക്കളിലൂടെ ഒരായിരം നന്ദി....എന്റെ കഥ മുഴുവൻ ഡോ. പ്രശാന്തിനോട് പറഞ്ഞു പൂര്‍ത്തിയാക്കാന്‍ എനിക്ക്‌ കഴിയുമോ എന്ന് വിശ്വാസമില്ല...കഴിയാതെ വന്നാല്‍ അതിനർത്ഥം ഞാൻ ജീവിച്ചിരിപ്പില്ല എന്നാണ്‌.‍.......

വാഴ്വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്ക് അതീതമായി ഓര്‍മ്മയുടെ ഏകാന്തമായ കൂടുകള്‍ ഉണ്ട്. പകലില്‍ അലഞ്ഞുതിരിയുന്ന ആശകള്‍ നിശബ്ദമായി രാത്രിയില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടിവിളിക്കുന്നു...മ്യദുവായ ആ ശബ്ദം എനിക്കു കേള്‍ക്കാം...അവ എന്റെ ജീവനുവേണ്ടി കൊതിക്കുന്നു. സെമിത്തേരിയില്‍ ശവം നാറിപൂക്കുന്നതും ഏനിക്കു ചുറ്റും മരണത്തിന്റെ ഗന്ധം പരക്കുന്നതും ഞാന്‍ അറിയുന്നു....." മുഖവുരയോടെ ഋതു അവന്റെ കഥ എന്നോട് പറഞ്ഞു തുടങ്ങി.

ഋതു അന്ന് പറഞ്ഞ അവന്റെ കഥ എവിടെ തുടങ്ങണമന്നും എങ്ങനെ അവസാനിപ്പിക്കണമന്നും എനിക്ക് അറിയില്ല. എങ്കിലും ഇങ്ങനെ തുടങ്ങാം. മരം ഒരു വരം തന്നെയാണ്‌. ഋതുക്കള്‍ക്കനുസരിച്ച് ഉടുപ്പുമാറുന്ന മരത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പ്രത്യേകിച്ചും നമ്മളോ, നമ്മുടെ പ്രിയപ്പെട്ടവരോ ചേര്‍ന്നു നട്ടതാണങ്കില്‍ അതിനോട് നമുക്ക് ഒരു പ്രത്യേക വാല്‍സല്യം തന്നെ തോന്നും. പുതിയ തളിരുകള്‍ വന്നുവോ എന്നും, പഴയ ഇലകള്‍ കൊഴിഞ്ഞുവോ എന്നും നമ്മള്‍ ശ്രദ്ധിക്കും. അത്തരം ഒരു മരം അവനുമുണ്ട്. ഋതു തന്റെ സ്നേഹിതനോടൊപ്പം നട്ട ആ മരം അവന്‌ ഒരുപാട് പ്രിയപ്പെട്ടതാണ്. ഋതുക്കള്‍ മാറി വരുമ്പോള്‍ ഇല പൊഴിക്കുകയും, വീണ്ടും തളിര്‍ക്കുകയും ചെയ്യുന്ന അവന്റെ ആ പ്രിയപ്പെട്ട മരം എല്ലാത്തിനും മൂകസാക്ഷിയായി നില്‍ക്കുന്നു. അതിനോട് അടുത്തു നില്ക്കുമ്പോള്‍ ആ ഇലകളില്‍ സ്പര്‍ശിക്കുമ്പോള്‍ അതിലെ പൂക്കളുടെ ഗന്ധം ജനാലയിലൂടെ മുറിക്കുള്ളിലേക്ക് അരിച്ചെത്തുമ്പോൾ അവന്റെ മനസ്സിന് ഒരുപാട് സന്തോഷം തോന്നും. നമ്മുടെ ഉള്ളില്‍ നമ്മള്‍ അറിയാതെ തന്നെ എത്രയോ മുഖങ്ങൾ ജീവിതങ്ങള്‍ ....എത്രയോ സത്യങ്ങള്‍ ...എത്രയോ ഋതുക്കള്‍ ‍..... ഏകാന്തത....എല്ലാം അവനെ എങ്ങോട്ടോ മാടി വിളിക്കുകയാണ്. ഏകാന്തമായ ഏതോ തുരുത്തിലേക്ക്. അവൻ എപ്പോഴാണ് ഒറ്റക്കായത്?. ആരാണ് അവന്‌ ഈ ക്രൂരമായ നിശബ്ദത സമ്മാനിച്ചത്‌?. ആരാണ് ഭീതിപ്പെടുത്തുന്ന ഈ അനാഥത്വത്തിലേക്ക് അവനെ തള്ളി വിട്ടത്?. എവിടയോ വായിച്ചു മറന്ന ഒരു വരി കവിതപൊലെ "ജീവിതത്തിന്റെ ഒറ്റപ്പെടല്‍ ആരുടെയൊക്കെയോ നഷ്ടപെടല്‍ അതു നമ്മെ തളര്‍ത്തുന്നു എങ്കില്‍ അതിന് ഒരു അര്‍ത്ഥമേയുള്ളൂ. അവരെ നാം ഒരുപാട് സ്നേഹിച്ചിരുന്നു".

നമുക്കു ചുറ്റും ജീവിതം ആഘോഷിക്കുന്ന ഒരുപാടുപേരുണ്ട്. അതേപോലെ ജീവിതം മതിമറന്നു ആഘോഷിച്ച ഒരാള്‍ ആയിരുന്നു അവനും...കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌വരെ എല്ലാ കാര്യത്തിലും അല്പം മടിയും, ധൂർത്തും, വാശിയും..അല്ല, പിടി വാശി എന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി. അങ്ങിനെ ഒരു ജീവിതമായിരുന്നു അവന്റേത്...അച്ഛന്റെയും അമ്മയുടേയും ഏക സന്താനം. ആവശ്യത്തിന് സ്വാതന്ത്ര്യം അതിലേറെ പണം. ബൈക്ക്, മൊബൈല്‍ ഫോൺ ലാപ്‍ടോപ്, ഇന്റർ-നെറ്റ്. ഒരു കൗമാരകാരന്റെ ജീവിതം ആസ്വദിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം?. സ്കൂളില്‍ ഒരു ശരാശരി വിദ്യാര്‍ത്ഥി ആയിരുന്നു അവൻ‍. എങ്കിലും സ്കൂളിലെ ഓരോ മൺതരികൾക്കുപോലും സുപരിചിതനായ ഒരു മികച്ച സംഘാടകൻ എന്ന നിലയിൽ സ്കൂളിലെ എല്ലാ പരിപാടികള്‍ക്കും അവൻ മുന്‍പില്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അവൻ വളരെ പ്രിയപ്പെട്ടവന്‍ അയിരുന്നു. ഇന്ന് സ്കൂളിലെ നല്ല ഓര്‍മ്മകള്‍ മുഴുവന്‍ അവന്റെ ഡയറിതാളുകളില്‍ പൊടിപിടിച്ച കവിതകളോടൊപ്പം അനാഥമായ് കിടക്കുന്നു. ഒരു വിധം നല്ല മാര്‍ക്കോടുകൂടി സ്കൂള്‍ പഠനവും പ്ള്സ്ടുവും പൂര്‍ത്തിയാക്കി ഭേദപ്പെട്ട ഒരു കോളജില്‍ നിന്നും എഞ്ചിനീയറിങ്ങില്‍ ബിരുദവും കരസ്ഥമാക്കി ഇരുപത്തൊന്നാം വയസില്‍ അവൻ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. കൗമാരകാലത്ത് തന്നെ തന്റെ ലൈംഗിക ത്യഷ്ണയെ അവൻ തിരിച്ചറിഞ്ഞിരുന്നു. അല്ലങ്കില്‍ സ്കൂള്‍ പഠനകാലത്തു തന്നെ സ്വവര്‍ഗ്ഗ പ്രണയം അവനില്‍ മൊട്ടിട്ടിരുന്നു. ആദ്യമൊക്കെ അസ്വാഭാവികമായതെന്തോ അവനിൽ സംഭവിക്കുന്നുവന്നു ചിന്തിച്ചുവങ്കിലും അതില്‍ അവന്‌ ഒരിക്കലും വിഷമം തോന്നിയില്ല.

പ്ളസ്ടു പഠനകാലം മുതൽ അല്പജ്ഞാനത്തിന്റെ കൗതുകത്തിൽ ഇന്റര്‍നെറ്റ് എന്ന മായാലോകത്ത് അവനിലെ സ്വവര്‍ഗ്ഗ അനുരാഗതെ കൂടുതല്‍ വളര്‍ത്തിയെടുക്കുക അയിരുന്നു അവൻ‍. ജീവിതത്തിന്റെ വിലയോ മൂല്യമോ ഒന്നും മനസിലാകാത്ത നാളുകള്‍ ..അവന്‌ അവനെതന്നെ നഷ്ടമായ ദിവസങ്ങള്‍ ...ആ ദിനങ്ങളില്‍ ലൈംഗീകത മാത്രമായിരുന്നു അവന്റെ മനസ്സ്നിറയെ. ആഗ്രഹ സമ്പൂര്‍ത്തിക്കായ് ഇണയെ പരതുക എന്നതായിരുന്നു അന്നത്തെ അവന്റെ ഇഷ്ട വിനോദം.‍...ഇന്റർ നെറ്റിലൂടയും തിരക്കേറിയ ബസുകളിലെ യാത്രകളിലൂടയും അവന്റെ ജീവിതത്തില്‍ പലരും വന്നുപോയി. നഗരത്തിലെ ഏതങ്കിലും ഹോട്ടൽ മുറികളിൽ അല്ലങ്കിൽ ആളൊഴിഞ്ഞ ക്ളാസ് മുറികളിൽ ഒന്നോ രണ്ടോ തവണത്തെ പങ്കുവക്കലില്‍ തീരുന്ന ബന്ധങ്ങള്‍ . അവരില്‍ ആരോടും ഒരിക്കലും അവന്‌ പ്രണയമോ, സ്നേഹമോ തോന്നിയില്ല...അവര്‍ക്ക് തിരിച്ചും.

അവന്‍ എന്നും ഒറ്റയ്ക്കായിരുന്നു. സഹോദരങ്ങളോ, അടുത്ത കൂട്ടുകാരോ ആരും തന്നെ ഇല്ലായിരുന്നു അവന്‌. ഒറ്റപ്പെട്ടുപോയ അവന്റെ ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് എന്ന മായാലോകവും, അവിടെ ഇണയെ തേടിയിറങ്ങുന്ന സ്വവര്‍ഗ്ഗ രതിക്കാരും മാത്രമായിരുന്നു. ആ ദിവസങ്ങളില്‍ മണിക്കൂറുകളോളം അവന്‍ ഇന്റര്‍നെറ്റില്‍ ഇരിക്കുക പതിവായിരുന്നു. ദിവസവും ഓരോരോ മുഖങ്ങള്‍ ജീവിതത്തിലൂടെ കയറിയിറങ്ങി. അവനെ ഹരം കൊള്ളിച്ച ഈ ലഹരിയില്‍ അവന്‌‌ പലപ്പോഴും സ്നേഹബന്ധങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല...അവന്‌ ജീവിതത്തില്‍ ഒരാളെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ പറ്റുമോ എന്നുപോലും സംശയിച്ച ദിവസങ്ങള്‍ . അങ്ങനെ അവൻ ജീവിതം ആഘോഷിച്ചുകൊണ്ടിരുന്ന നാളുകളില്‍ പ്രണയവും വിരഹവും മഞ്ഞായ് പയ്തൊഴിയുന്ന 2007 ഡിസംബറിലെ (26-12-2007) ഒരു തണുത്ത രാത്രിയില്‍ അവന്റെ ഓര്‍ക്കുട്ടില്‍ ഒരു സ്ക്രാപ്പ് വന്നു. അവിടെ നിന്നുമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ട് ഒരാൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. 'ഹായ്' എന്ന ഒറ്റ വാക്കിലൊതുക്കിയ സ്ക്രാപ്പിന് അവനെ ആ പ്രൊഫയിലിലേക്ക് എത്തിക്കാനുള്ള എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഒരു സ്വവര്‍ഗ്ഗ അനുരാഗിയുതാണന്ന് ആര്‍ക്കും മനസിലാകുന്ന ഒരു പ്രൊഫൈല്‍ ആയിരുന്നു അത്. ഏതോ ഒരു ഗൂഡമായ സന്തോഷത്തോടെ ആ സ്ക്രാപ്പിന് ഒരു മറുപടി നല്കി അവൻ കാത്തിരുന്നു‍. എന്നാല്‍ പിന്നീട് കുറേ ദിവസത്തേക്ക് സ്ക്രാപ്പൊന്നും കണ്ടില്ല. ഒരാഴ്ചയോളം കഴിഞ്ഞു പെട്ടന്ന് "ഹായി" എന്നു പറഞ്ഞ് അവന്‌ വീണ്ടും ഒരു സ്ക്രാപ് വന്നു. അതിനു മറുപടി നല്കും മുമ്പ്' 'അല്‍പനേരം കഴിഞ്ഞു ചാറ്റിൽ വരാമോ' എന്നു ചോദിച്ചു മറ്റൊരു സ്ക്രാപ്പുകൂടി. അവൻ പെട്ടന്നു തന്നെ ജീടോക്കില്‍ ലോഗ്-ഇന്‍ ചെയ്തു. കുറച്ചു നേരം ചാറ്റ് ചെയ്തു. അന്നുവരെ അവൻ ഇന്റര്‍നെറ്റില്‍ കണ്ട മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ് തെല്ലും അശ്ലീലം കലരാത്ത ഭാഷ. ആര്‍ക്കും ഇഷ്ടപ്പെടുന്ന ശൈലി. തീരെ അപരിചിതത്വം തോന്നാത്ത സംസാരം.

ചാറ്റിന്റെ അവസാനം അയാൾ അവന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. അന്ന് രാത്രിയില്‍ ഏകദേശം ഒന്‍‌പതു മണിയോടെ അവന്റെ മൊബൈല്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പര്‍ എങ്കിലും അവൻ ഊഹിച്ചു ആരുടെ കോളായിരിക്കുമന്ന്. പ്രതീക്ഷിച്ചതുപോലെ അത് അയാളായിരുന്നു. ഘനഗാംഭീര്യമുള്ള സുന്ദരമായ ഒരു ശബ്ദത്തിന്റെ ഉടമയായിരുന്നു അയാള്‍ . സൗമ്യമായ ആ സംസാരം അഞ്ചു മിനിട്ടോളം നീണ്ടു... നാളെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി അവന്‌. പിറ്റേ ദിവസം അവൻ അയാളുടെ ഫോൺ കോളിനായ് കാത്തിരുന്നു. അന്നും ക്യത്യം ഒന്‍പത് മണിക്ക് ആ കോള്‍ വന്നു. പിന്നീട് അതു പതിവായി. അവൻ പോലും അറിയാതെ അതൊരു ശീലമായ് മാറുകയായിരുന്നു....അതിനിടയില്‍ എങ്ങനയോ അവർക്ക് പരസ്പരം പേരുകളും വീണിരുന്നു. അവൻ അയാളെ 'വാവ'എന്നും....അയാൾ അവനെ 'മാക്രി' എന്നും സ്നേഹത്തോടെ വിളിച്ചു..

ദിവസങ്ങള്‍ ആഴ്ചകളായ് കൊഴിഞ്ഞു വീണപ്പോള്‍ ഒരു ദിവസം വാവക്ക് അവനെ കാണണം എന്നു പറഞ്ഞു. എവിട വച്ച് കാണും എന്നതായിരുന്നു പ്രശ്നം. അവന്റെയും വാവയുടെയും സ്ഥലങ്ങള്‍ തമ്മില്‍ ശതകിലോമീറ്ററിലധികം ദൂരമുണ്ട്. എന്നാല്‍ വാവക്ക് ദൂരം ഒരു പ്രശ്നമായിരുന്നില്ല. വാവ അവനെ കോട്ടയത്ത് വന്നു കണ്ടോളാം എന്നു പറഞ്ഞു. അങ്ങനെ തിരുനിക്കര അമ്പലത്തിന്റെ നടയില്‍ വച്ച് കാണാമന്നു അവർ തീരുമാനിച്ചു. അന്ന് രാവിലെ മുതല്‍ അവൻ വാവയെയും കാത്ത് കോട്ടയം തിരുനക്കര അമ്പലത്തിന്‍റെ ഗോപുര നടയില്‍ നിന്നു. ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട പലരുമായും നഗരത്തിന്റെ ഏതങ്കിലും ഒഴിഞ്ഞ മൂലയില്‍ കൂടികാഴ്ചകൾ നടത്തിയിട്ടുണ്ടങ്കിലും, അന്ന് ആദ്യമായ് അവന്റെ ഉള്ളില്‍ അല്പം പരിഭ്രമവും, അസ്വസ്ഥതയുമൊക്കെ തോന്നിച്ചു. ഏകദേശം ഒന്‍പതു മണിയോടെ വാവ അമ്പലത്തിന്റെ പടവുകള്‍ കയറി, ജാള്യത കലര്‍ന്ന പുഞ്ചിരിയുമായി അടുക്കലേക്ക് വന്നു. അവന്റെ കൈകവർന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. ആ നിമിഷം കണ്ണുനീരോടെ അവൻ ഇന്നും ഓര്‍ക്കുന്നു......ഗോപുരനടയിലെ സാലഭഞ്ജികകളെയും, അവിടെ മുനിഞ്ഞു കത്തുന്ന കൽവിളക്കുകളെയും സാക്ഷിയാക്കി, അന്ന് വാവ യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അവന്‌ വല്ലാത്ത വിഷമം തോന്നി.

അന്നുമുതല്‍ രാത്രിയന്നോ പകലന്നോ ഇല്ലാതെ അവന്റെ ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. അതിലേക്ക് വരുന്ന മെസേജുകളുടെ എണ്ണം കൂടി കൂടി വന്നു. പലപ്പോഴും രാവെളുക്കോളം അവർ സംസാരിച്ചു. സ്വപ്നങ്ങളുടേയും സന്തോഷങ്ങളുടേയും വര്‍ണ്ണ പ്രപഞ്ചത്തിൽ അവരുടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരുകയായിരുന്നു. ദിവസങ്ങള്‍ കഴിയും തോറും അവനും വാവയും കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. അവരില്‍ എന്തക്കയോ രാസമാറ്റം സംഭവിക്കുന്നത് അവർ അറിയുന്നുണ്ടായിരുന്നു. അവന്‌ വാവയും, വാവക്ക് അവനും മാത്രമുള്ള ഒരു ലോകത്തെ കുറിച്ച് അവർ ചിന്തിച്ചുതുടങ്ങി. എന്തു ചെയ്യണമന്ന് ഒരു എത്തും പിടിയും കിട്ടാത്ത ദിവസങ്ങൾ. കൂട്ടികിഴിക്കലുകളൂടെ അവസാനം ഒരുമിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാം എന്നു അവർ തീരുമാനിച്ചു. ദൈവീക സാന്നിധ്യത്തില്‍ ആദ്യ കൂടികാഴ്ച നടത്തിയതുപോലെ ഇതും ഏതങ്കിലും ക്ഷേത്ര സന്നിധിയില്‍ വച്ചു വേണമന്ന് അവർക്ക് നിര്‍ബന്ധമായിരുന്നു. അതിനു കണ്ടത്തിയത് കൊല്ലൂർ മൂകാംബികാ ക്ഷേത്രവും. അവിടെ പവിത്രമായ സൗപര്‍ണ്ണികാ നദിയുടെ തീരത്തുവച്ച് ജീവിതത്തില്‍ ഒരിക്കലും പിരിയില്ല എന്നു പരസ്പരം കൈകൾ ചേർത്ത് വച്ച് അവർ ശപഥം എടുത്തു. ഭക്തി സാന്ദ്രമായ അവിടുത്തെ ലളിതാംബിക ഗസ്റ്റ് ഹൗസിൽ അവർ ജീവിതത്തിന്റെ പുതിയ ഒരധ്യായം തുടങ്ങി. അതു അവന്റെ ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമായി...അനിവാര്യമായ ഒരു ദുരന്തത്തിന്റെയും...
തുടരും.....