Search this blog


Home About Me Contact
2008-12-31

പുതുവല്‍സരാശംസകള്‍  

പൈയ്‌തൊഴിയുന്ന മഴനൂലുകള്‍പോലെ ഒരു വര്‍ഷം കൂടി പടിയിറങ്ങുന്നു. നേട്ടങ്ങളും കോട്ടങ്ങളും ഗണിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടത്തി തിരുത്തപ്പെടാനും, കാണുന്നതും കേല്‍ക്കുന്നതുമായ സത്യങ്ങള്‍ വിളിച്ചുപറയാനും കഴിയട്ടെ. ഇന്നത്തെ പടിഞ്ഞാറന്‍ ചക്രവാളത്തെ സിന്ദൂരം വാരി പൂശി കടന്നുപോകുന്ന സുന്ദരിക്ക് ഒരു യാത്രാമൊഴിയോടെ നമുക്ക് വിടനല്‍കാം. സ്വര്‍ണ്ണത്തേരിലേരി, സ്വപനങ്ങളുടെ മഞ്ചാടികുരുക്കള്‍ വാരി വിതറി കടന്നു വരുന്ന പുതിയ സൂര്യനെ നമുക്ക് വരവേല്‍ക്കാം പുതിയ തീരം തേടിയുള്ള അവസാനിക്കാത്ത യാത്രകള്‍.

പുതുവല്‍സര ദിവസം മുതല്‍ സ്ട്രച്ച് ബിയോണ്ട് ബൗണ്ടറീസ് എന്ന എന്റെ ബ്ലോഗിന്റെ പേര് മഴനൂലുകള്‍ എന്ന് മാറ്റുകയാണ്. സ്‌നേഹം കൊണ്ട് എന്നെ വരിഞ്ഞു മുറുക്കിയ മഴനൂലുകള്‍. ഒരു നേര്‍ത്ത ഇരമ്പലോടെ എന്നിലേക്ക് വന്നെത്തുന്ന മഴനൂലുകള്‍. മഴ വന്നു നനച്ച ഇടവഴികളില്‍ വീണുകിടന്ന ആലിപ്പഴങ്ങള്‍ പെറുക്കിയെടുത്ത ബാല്യത്തിന്റെ ഓര്‍മ്മക്ക്. നേര്‍ത്ത മഴയില്‍ വാഴയില പൊട്ടിച്ച് കുടയാക്കി പിടിച്ചുതന്ന ബാല്യകാലസഖിയുടെ ഓര്‍മ്മകള്‍ക്കായ്. കര്‍ക്കിടകരാവിലെ പരുമഴയില്‍ മക്കളുടെ കൈപിടിച്ച് ഭര്‍ത്യഗ്രഹം വിട്ടിറങ്ങിപോകേണ്ടിവന്ന ഭൂമീപുത്രിയുടെ കണ്ണീരിന്റെ സ്മരണക്കായ്.. മഴകാത്തു കിടക്കുന്ന എന്റെ സ്വപ്‌നങ്ങള്‍ക്ക്. പൈതൊഴിയാത്ത മഴനൂലുകളെ വകഞ്ഞുമാറ്റി,നടന്നകന്ന ആ വെളുത്തപാദങ്ങളുടെ ഓര്‍മ്മക്ക്. ‍പൈയ്‌തു തോര്‍ന്ന മഴപോലെ കടന്നുപോയ ഭൂതകാലത്തിന്റെ ഓര്‍മ്മക്ക്. മഴയായ് എന്നിലേക്കെത്തുമന്നു പ്രതീക്ഷിച്ച് കാത്തിരിക്കുന്ന എന്റെ സ്‌നേഹത്തിനായ്. കൈയ്യെത്തിപിടിക്കാന്‍ ശ്രമിച്ചപ്പോഴൊക്കയും ഇഴപൊട്ടിപ്പോയ എന്റെ മഴനൂലുകള്‍.

ആരോടും ഒന്നും പറയാതെ, ഉരുക്കഴിക്കാന്‍ കഴിയാത്ത കുറെ ദുരൂഹതകള്‍ അവശേഷിപ്പിച്ച്, സ്‌നേഹവും ജീവിതവും നല്‍കിയ കാമുകനെ നിലയില്ലാ കയത്തിലേക്ക് തള്ളിവിട്ട് കടന്നുപോയ നന്ദിത. ഡയറികറിപ്പുകളായ് അവര്‍ അവശേഷിപ്പിച്ചുപോയ ജീവിതത്തിന്റെ ഏടുകളെ പകര്‍ത്തികൊണ്ട് നന്ദിതയുടെ കവിതകള്‍ എന്ന ഒരു പുതിയ ബ്ലോഗും ഞാന്‍ നവവല്‍സരത്തില്‍ ആരംഭിക്കുന്നു. അഭിപ്രായങ്ങളും. നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

എല്ലാവര്‍ക്കും സ്‌നേഹത്തില്‍ കുതിര്‍ന്ന പുതുവല്‍സരാശംസകള്‍

സ്‌നേഹപൂര്‍‌വ്വം
സ്വന്തം ക്യഷ്‌ണ

2008-12-27

അന്‍‌ഡോങ് - കൊറിയന്‍ ട്രഡീഷണല്‍ വില്ലേജ്‌ - യാത്രാ വിവരണം - രണ്ടാം ഭാഗം  

തീയ്യതി - 22 ഡിസംബര്‍ 2008

എന്റെ സീറ്റിന് പുറകില്‍ നിന്നും കര്‍ണ്ണങ്ങള്‍ക്ക് അരോചകമാം രീതിയിലുള്ള ഒരു തമിഴ് പാട്ടിന്റെ വരികള്‍ക്കൊപ്പം അലോസരപ്പെടുത്തുന്ന തരത്തില്‍ ചവിട്ടുനാടകത്തിലേതുപോലെയുള്ള ചുവടുവയ്പിന്റെ ശബ്ദം കേട്ട്‌ ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് പിന്നോട്ടുനോക്കി. ഔചിത്യവും അനൗചിത്യവും ഒന്നും നോക്കാതെ, ഒരു മരണ വീട്ടില്‍ പോയാല്‍ പോലും തമാശപൊട്ടിച്ച് ആര്‍ത്തട്ടഹസിക്കാന്‍ മടിയില്ലാത്ത നമ്മള്‍ ഇന്ത്യക്കാര്‍ ഇവിടേയും വിഭിന്നമാകുന്നില്ല. ബസിലുള്ള സഹയാത്രികരെല്ലാം തങ്ങളെ കാത്തിരിക്കുന്ന സുന്ദര ദൃശ്യങ്ങളെ സ്വപ്നം കണ്ടും, ആഗോള സാമ്പത്തിക മാന്ദ്യത്തെകുറിച്ചും, തങ്ങളുടെ ഗവേഷണങ്ങളെകുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാരത സംഗീതത്തില്‍ പുതിയ രാഗങ്ങളും താളങ്ങളും സന്നിവേശിപ്പിച്ച്‌, ഓടികൊണ്ടിരിക്കുന്ന ബസില്‍ ബഹളം വച്ച് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഞാന്‍ ഉണര്‍ന്നു എന്നു മനസ്സിലാകിയപ്പേഴേക്കും എന്നയും അവരുടെ കൂട്ടത്തില്‍ കൂട്ടാനുള്ള ശ്രമമായി. കൂട്ടത്തില്‍ ഉണ്ടായിരുന്ന തമിഴ് പെണ്‍കൊടി എന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു. അല്പം കഴിയട്ടെ എന്നു പറഞ്ഞ് തല്‍കാലത്തേക്ക് ഒഴിഞ്ഞുമാറി. എങ്കിലും ആ മൂന്നുപേര്‍ മുപ്പതുപേരുടെ ബഹളം ബസില്‍ ഉണ്ടാക്കികൊണ്ടിരുന്നു. ഇവര്‍ക്ക് എന്തേ മര്യാദ അറിയില്ലേ എന്ന് മനസ്സിലോര്‍ത്തിട്ടോ എന്തോ ഉസ്‌ബക്കിസ്ഥാനില്‍ നിന്നുമുള്ള Alam Iftekhar എന്ന ഗവേഷണ വിദ്യാര്‍‌ത്ഥി മൂവിക്യാമറയില്‍ ആ രംഗങ്ങള്‍ പകര്‍ത്തികൊണ്ടിരുന്നു. ക്യാമറ കണ്ണുകള്‍ തങ്ങള്‍ക്കുനേരെ തുറക്കുന്നതു കണ്ടപ്പോഴേക്കും ബഹളം അതിന്റെ പാരമ്യതയിലെത്തി. ബഹളം ഇനി സഹിക്ക വയ്യ എന്ന് തോന്നിപ്പിക്കുമാറ് കാമറൂണില്‍ നിന്നുമുള്ള റോഡ്‌റിഗോ മൈക്രഫോണ്‍ എടുത്ത് ചില പ്രത്യേക അറിയിപ്പുകള്‍ തരാന്‍ തുടങ്ങി. അപ്പോഴേക്കും ബഹളക്കാര്‍ തങ്ങളുടെ സീറ്റുകളില്‍ പോയി ഇരുന്നു.
(POSCO Museum though my flash)

12 മണിയോടെ ഞങ്ങള്‍ ഫോഹാങ് POSCO-യില്‍ എത്തി. ബസ് പാര്‍ക്ക് ചെയ്തിട്ട് എല്ലാവരും ഉച്ചഭക്ഷണത്തിനായ് പോയി. നമ്മള്‍ കേരളീയരെപോലെ പോകുന്നവഴി ഏതങ്കിലും തട്ടുകടയിലോ , വഴിയോര ഹോട്ടലിലോ കയറി ഭക്ഷണം കഴിക്കുന്ന രീതി കൊറിയക്കാരുടെ ഇടയില്‍ തീരെ ഇല്ല. കാലേകൂട്ടി തയ്യാറക്കുന്ന ട്രാവല്‍ പ്ലാന്‍ അനുസരിച്ച് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും. ഇത്തവണ ഞങ്ങള്‍ക്കുള്ള ഉച്ച ഭക്ഷണം POSCO-യുടെ മെസ്സിലായിരുന്നു തരപ്പെടുത്തിയിരുന്നത്.

ചെറിയ ഒരു കുന്നിന്‍ മുകളില്‍ വളരെ മനോഹരമായ്‌ പണിതീര്‍ത്തിട്ടുള്ള ഒരു ഇരുനില കെട്ടിടമാണ് POSCO മെസ്സ്. ഗ്ലാസ് ഭിത്തികളാല്‍ നിര്‍മ്മിച്ച രണ്ടാമത്തെ നിലയിലാണ് മെസ്സ് ഹാള്‍. 500 പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള വിശാലമായ ഒരു ഹാള്‍. അതിന്റെ പ്രധാന കവാടത്തില്‍ രണ്ട് കൊറിയന്‍ സുന്ദരികള്‍ മനോഹരമായ് ചിരിച്ച് അവരുടെ തനതു ശൈലിയില്‍ കുനിഞ്ഞ് വണങ്ങികൊണ്ട് "ആനേ ഹസയോ" എന്ന് പറഞ്ഞ് ഞങ്ങളെ ഓരോരുത്തരെയായി അകത്തേക്ക് സ്വീകരിച്ചു. ഹാളിലേക്ക് കയറിചെല്ലുന്നതിന്റെ വലതു വശത്തായി മൂന്നു വരികളിലായി ഞങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി ആതിഥേയര്‍ ഞങ്ങളേയും കാത്ത് നില്‌ക്കുന്നു. ചതുരാക്യതിയിലുള്ള ഒരു താലത്തില്‍ സൈഡ് ഡിഷസ് എടുക്കാനുള്ള നാലു കുഴികളോടുകൂടിയ ഒരു പ്ലയിറ്റും, സൂപ്പ് എടുക്കാനുള്ള പാത്രവും എടുത്തുവച്ച്‌ ച്യൂയിങ് സ്റ്റിക്കും, സ്‌‌പൂണും എടുത്ത് ഞങ്ങള്‍ വരിവരിയായി നീങ്ങി.

തൂവെള്ള വസ്ത്രം ധരിച്ച്, തലയില്‍ തൊപ്പിയും, കൈയ്യില്‍ സുതാര്യമായ പ്ലാസ്റ്റിക് ഗ്ലൗസും ഇട്ട കൊറിയന്‍ സുന്ദരികള്‍ ഒരു ചെറിയ പാത്രത്തില്‍ സ്റ്റീമഡ് റൈസ് എടുത്ത് "ആനേ ഹസയോ" എന്ന് പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട്, നമ്മള്‍ അമ്പലത്തില്‍ നിന്നും പ്രസാദം വാങ്ങാന്‍ കൈകള്‍ നീട്ടുന്നവിധത്തില്‍ ആദരവോടെ താലത്തിലേക്ക് വച്ചുതന്നു. ഭാരതിയര്‍ക്കാണ് ആതിഥ്യ മര്യാദ ഏറ്റവും കൂടുതല്‍ എന്നു നമ്മള്‍ പറയാറുണ്ടങ്കിലും കൊറിയക്കാരുടേയും, ജപ്പാന്‍ കാരുടേയും അത്ര ആതിഥ്യ മര്യാദ ഞാന്‍ മറ്റൊരു രാജ്യക്കാരനിലും കണ്ടിട്ടില്ല. "കംസാ ഹമീദ" എന്നു പറഞ്ഞുകൊണ്ട് റൈസ് താലത്തില്‍ വാങ്ങി, ആ വശ്യത്തിന് സൈഡ് ഡിഷും, മസാല പുരട്ടാതെ എണ്ണയില്‍ പൊള്ളിച്ച മത്സ്യവും, സൂപ്പും എടുത്ത് ഓരോരുത്തരായ് ഊണുമേശയിലേക്ക് നീങ്ങികൊണ്ടിരുന്നു.
(Employees, the central pillars of POSCO)

നാലു പേര്‍ക്കു വീതം ഇരുന്നു ഭക്ഷണം കഴിക്കാവുന്ന രീതിയിലായിരുന്നു തീന്‍‌മേശയുടെ ക്രമീകരണം. ടേബിളിനു മുകളില്‍ വ്യത്തിയുള്ള മനോഹരമായ സ്പടിക കുപ്പികളില്‍ കുരുമുളക് പൊടി, ടൊമാറ്റൊ സോസ്, ഉപ്പ് എന്നിവയും, തടിയില്‍ കൊത്തുപണി ചെയ്ത ഒരു പെട്ടിയില്‍ ടിഷ്യൂ പേപ്പറും വച്ചിട്ടുണ്ടായിരുന്നു. എന്റെ അടുക്കളയിലും പരീക്ഷണ ശാലയിലും ആവശ്യത്തിലധികം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിനാല്‍ എല്ലാ സൈഡ് ഡിഷസും ടേസ്റ്റ് ചെയ്ത് ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. കിംചി എന്നു കേട്ടാലേ ഓക്കാനം വരുമായിരുന്ന ഞാന്‍ ചോറും പൊള്ളിച്ച മീനും സൂപ്പും ചേര്‍ത്ത് കഴിച്ച് സായൂജ്യമടഞ്ഞു. കേരളീയരുടെ തനതു ചക്കപായസം പോലെ മഞ്ഞനിറത്തിലുള്ള മാധുര്യമേറിയ ഒരു ഒരു പാനീയം എടുത്തുവങ്കിലും ഒരു സ്‌‌പൂണ്‍ മാത്രം കഴിച്ച് മതിയാക്കി.

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാത്രങ്ങളും ഉച്ചിഷ്‌ടവും അതിനായുള്ള പ്രത്യേക സ്ഥലത്ത് നിക്ഷേപിക്കുക്ക എന്നത് കഴിക്കുന്നവര്‍ തന്നെ ചെയ്യേണ്ട ഒരു ജോലിയാണ്. ഹാളിന്റെ അങ്ങേ അറ്റത്തായി ക്രമീകരിച്ചിരിക്കുന്ന, സദാ മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്ന കണ്‍‌വെയറിലേക്ക് ഉച്ചിഷ്‌ടം നീക്കം ചെയ്ത് പാത്രങ്ങള്‍ വെയ്ക്കുക. കണ്‍‌വെയര്‍ പാത്രങ്ങളെ വാഷിങ് റൂമില്‍ എത്തിച്ചുകൊള്ളും. കണ്‍‌വെയറിന് അപ്പുറത്തായി കുടിവെള്ളത്തിനുള്ള അന്‍പതോളം പൈപ്പുകള്‍ ഉണ്ട്. ഓരോ പൈപ്പുകളിലും സദാ ചൂടുവെള്ളവും തണുത്ത വെള്ളവും ലഭ്യമാണ്. കഴുകി വ്യത്തിയാക്കി ഉണക്കിയ ഗ്ലാസ് ഒരു ചാനല്‍ വഴി പൈപ്പിന് മുകളിലെത്തും. ഒരു ഗ്ലാസ് എടുക്കുമ്പോള്‍ അടുത്ത ഒന്ന് ആ സ്ഥാനത്തേക്ക് എത്തും. വെള്ളം കുടിച്ച ശേഷം ഗ്ലാസ് പൈപ്പിന് അടിയിലായുള്ള ചാനലിലേക്ക് ഇടുക. ചാനല്‍ വഴി ഗ്ലാസ് വാഷ് റൂമിലേക്ക് എത്തികൊള്ളും.
(POSCO Tower in Seoul)

ഉച്ച ഭക്ഷണം കഴിഞ്ഞ് കുന്നിന്‍ മുകളിലും അതിനു താഴയുള്ള കുളത്തിന് അരികിലും ഒക്കെയായി അല്പസമയം വിശ്രമിച്ച് ക്യത്യം 2 മണിക്ക് POSCO-യിലേക്ക് പുറപ്പെട്ടു. ആ ഉച്ച സമയത്തും അന്തരീക്ഷ ഊഷ്മാവ് -10 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ POSCO 1968-ല്‍ ആണ് സ്ഥാപിതമായത്. വെറും മുപ്പത്തി ഒന്‍പത് ജോലിക്കാരുമായ് പ്രൊഡക്‌‌ഷന്‍ ആരംഭിച്ച POSCO-യില്‍ ഇന്ന് മുപ്പത്തി എണ്ണായിരത്തിലധികംപേര്‍ ജോലി ചെയ്യുന്നു. കൊറിയയെ, പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ ഒരു പരിധിവരെ ഇരുമ്പു വ്യവസായത്തിന് കഴിയും എന്ന് മുന്നില്‍ കണ്ടുകൊണ്ട് പാര്‍ക്ക് തേ ജൂന്‍സ്-ന്റെ നേത്യത്വത്തിലാണ് POSCO സ്ഥാപിതമായത്. ജപ്പാന്‍, ആസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക, വിയ്‌റ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇരുമ്പയിര് ഇറക്കുമതി ചെയ്ത്, ഇരുമ്പു വ്യവസായം നടത്തുന്ന POSCO മുപ്പത്തി എണ്ണായിരത്തിലധികം പേര്‍ക്ക് ജോലി നല്‍കുന്ന ഒരു കമ്പനിയായ് വളര്‍ന്നു വന്നത് ദേശ സ്‌നേഹവും കൂട്ടായ്‌മയും ആയുധമാക്കികൊണ്ട് 1000 ഡിഗ്രി സെല്‍ഷ്യസില്‍ ഇരുമ്പ് ഉരുക്കുന്ന ഫര്‍ണസുകളോട് മല്ലടിച്ച അതിലെ ഓരോ ജീവനക്കാരന്റെയും വിയര്‍പ്പിന്റെ വിലകൊണ്ടാണ്. കൊടിപിടിക്കാനും, മുദ്രാവക്യം മുഴക്കനും, സത്യാഗ്രഹം നടത്താനും അറിയാതെപോയ ഒരു ജനസമൂഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന കൊറിയ കേവലം അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ എട്ടു രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത് അവരുടെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.
(POSCO and and its Port in the Night)

POSCO-യുടെ ഓഫീസിന് മുന്നില്‍ എത്തിയ ഞങ്ങളെ അവരുടെ പ്രതിനിധികള്‍ സ്വീകരിച്ചാനയിച്ച് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ അഞ്ഞൂറ് പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഡിജിറ്റല്‍ തീയറ്ററിലേക്കാണ്. സുന്ദരിയായ, സ്യൂട്ടിട്ട കൊറിയന്‍ സുന്ദരിയെ അനുഗമിച്ച് മൂന്ന് സുന്ദരികളായ പെണ്‍കുട്ടികളും തീയറ്ററിലേക്ക് കടന്നുവന്നു. തനതു ശൈലിയില്‍ വിഷ് ചെയ്ത് "അനേ ഹസയോ" എന്നു ചോദിച്ചുകൊണ്ട് POSCO-യെ കുറിച്ച് ഇംഗ്ലീഷില്‍ ഒരു ചെറു വിവരണം നല്‍കി. ഒപ്പം കൂടയുള്ള ആ മൂന്നു സുന്ദരികള്‍ POSCO-യുടെ ഉള്ളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോകുവാന്‍ വന്ന ഗൈഡുകളാണന്നും പരിചയപ്പെടുത്തി. ഇംഗ്ലീഷിലുള്ള ആ ചെറു വിവരണം കഴിഞ്ഞപ്പോള്‍ സാവധാനം തീയേറ്ററിനുള്ളിലെ വൈദ്യുത ദീപങ്ങള്‍ അണഞ്ഞ് ഇരുട്ടു പരക്കുകയും, കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടെ മുന്നിലുള്ള സ്ക്രീനില്‍ POSCO യെ കുറിച്ചുള്ള ഒരു ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കയും ചെയ്തു. പോഹാങ്-ലും ഗ്വങ് ഗയങി-ലും ആയി രണ്ടൂ പ്ലാന്റുകളാണ് POSCO-യ്ക്ക് ഉള്ളത്. ഹെഡ് ഓഫീസ് പോഹങ്ങിലാണ്. ഒരു ഇന്‍‌ഡസ്‌ടിയല്‍ കോമ്പ്ലക്സ്, ഹെഡ് കോട്ടഴ്‌സ് കെട്ടിട സമുച്ചയം, POSCO മ്യൂസിയം, എപ്ലോയീസ് ഡോര്‍മിറ്റൊറീസ്, ഫുട്ബോള്‍ ഗ്രൗണ്ട്, ഹെലി പോര്‍ട്ട് എന്നിവ അടങ്ങുന്ന വിശാലമായ് ഒരു കോമ്പൗണ്ടാണ് പോഹാങ്ങില്‍ POSCO-യ്‌ക്കുള്ളത്.
(Korean Traditional dance)

പതിനഞ്ച് മിനിട്ട് നീണ്ടുനിന്ന പ്രദര്‍ശനത്തിനു ശേഷം ഗൈഡുകള്‍ ഞങ്ങളെ POSCO-യുടെ ഇന്‍ഡസ്‌ട്രിയല്‍ കോപ്ലക്‌സിലേക്ക് കൊണ്ടുപോയി. പ്രധാന പാതയുടെ ഇരുവശങ്ങളിലായ് ആകാശത്തോളം ഉയര്‍ന്നു നില്‍‌ക്കുന്ന സ്റ്റീല്‍ പ്ലാന്റുകള്‍‍. അതിന്റെ മുകളിലുള്ള പുകക്കുഴലുകളില്‍ കൂടി പഞ്ഞികെട്ടുകള്‍ പോലെ വെളുത്ത പുക ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങുന്നു. റോഡിനോട് ചേര്‍ന്ന് ഇരുവശങ്ങളിലായ് ഇരുപത് അടിയിലധികം ഉയരത്തില്‍ കൂറ്റന്‍ പൈപ്പു ചാനലുകളും കണ്‍‌വെയറുകളും കടന്നുപോകുന്നു. നൂറ്റി അന്‍പത് കിലോമീറ്റര്‍ നീളമുള്ളവയാണ് ആ കണ്‍‌വെയറുകള്‍ എന്ന് ഗൈഡ് വിശദീകരിച്ചു തന്നു. പ്രധാന കവാടത്തിന് അടുത്തായ് ഒരു അഴിമുഖം. അവിടെയായ് നാലു പടുകൂറ്റന്‍ ചരക്കു കപ്പലുകള്‍ വന്നു കിടക്കുന്നു. ഒരു വശത്ത് ആസ്‌ട്രേലിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കയായ് ഇരുമ്പയിര് കൊണ്ടുവരുന്ന കപ്പലുകളാണ്. മറുവശത്ത് സംസ്‌കരിച്ചെടുത്ത സ്റ്റീല്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന കപ്പലുകളാണ്.
(One of the Bridges in the way to Seoul)

ബസിനുള്ളില്‍ വച്ച് ഇരുമ്പയിര് എങ്ങനെയാണ് സംസ്‌കരിച്ചെടുക്കുന്നത് എന്ന് ഗൈഡ് വിശദീകരിച്ചുതരുമ്പോള്‍, പണ്ട് പത്താം ക്ലാസിലെ രസതന്ത്ര പുസ്തകം നോക്കി ഇരുമ്പയിര് എങ്ങനെ സംസ്‌കരിക്കാം എന്ന് കാണാപാഠം പഠിക്കുന്ന ഒരു പതിനാലു വയസ്സുകാരന്റെ മുഖം ഓര്‍മ്മയില്‍ വന്നു. ബസിന്റെ ഗ്ലാസ് വിന്‍ഡോയിലൂടെ, പുറത്ത് വളഞ്ഞു പുളഞ്ഞ് പോകുന്ന പടുകൂറ്റന്‍ കണ്‍‌വെയറുകളും പൈപ്പ് ലൈനുകളും ഒരു മായ കാഴ്‌ചയിലെന്നോണം ഞാന്‍ നോക്കിയിരുന്നു. 1000 ഡിഗ്രി സെല്‍ഷ്യസ് ഊഷ്‌മാവില്‍ ഇരുമ്പയിര് സംസ്‌കരിച്ചെടുക്കുന്ന ഫര്‍ണസുകള്‍ ക്രമീകരിച്ച പ്രൊഡക്‌ഷന്‍ പ്ലാന്റുകള്‍ക്ക് ഇടയിലൂടെയുള്ള റെയില്‍‌വേ പാളവും, അതുനടുത്തുള്ള, ഒരേ സമയം രണ്ട് ഹെലികോപ്‌റ്ററുകള്‍ക്ക് പര്‍ക്ക് ചെയ്യാവുന്ന വലിയ ഹെലി പാഡിനെയുംകാള്‍ അവിടുത്തെ നീറ്റ്നസും ഗ്രീനറിയും ആണ് എന്നെ അല്‍‌ഭുതപ്പെടുത്തിയത്. ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ എന്ന് എല്ലാവരും പറയുമങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അത് നടപ്പാക്കുന്നത് POSCO ആണന്നത് കൊറിയക്കാരുടെ സത്യസന്ധതക്ക് ഒരു തിലകക്കുറിയായ് എനിക്ക് തോന്നി.
(Green and Clean POSCO)

ഇരുമ്പ് ദണ്ഡുകള്‍ ഉണ്ടാക്കുന്ന ഫാകടറിക്കുള്ളിലേക്ക് ഞങ്ങളെ ആനയിക്കുമ്പോള്‍ ആ -10 ഡിഗ്രി സെല്‍ഷ്യസിലും കോട്ടുകളും ജാക്കറ്റുകളും ഊരി ബസില്‍ തന്നെ വച്ചുകൊള്ളാന്‍ ഗൈഡ് നിര്‍ദ്ദേശിച്ചു. അയ്യോ, ഞങ്ങള്‍ക്ക് തണുക്കില്ലേ എന്ന സംശയത്തോടയുള്ള നോട്ടത്തിന് മറുപടിയായി 1000 ഡിഗ്രി സെല്‍ഷ്യസില്‍ ഇരുമ്പ് ഉരുക്കി മോള്‍ഡ് ചെയ്യുന്ന ഫാകടറിയിലേക്കാണ് നമ്മള്‍ പോകുന്നത് എന്ന് ഗൈഡ് ഓര്‍മ്മിപ്പിച്ചു.

ഇരുമ്പുരുക്കി ദണ്ഡുകളാക്കുന്ന ആ ഫാക്ടറിയിലേക്ക്, കയറിയപ്പോള്‍ ജാക്കറ്റും സ്യൂട്ടും എല്ലാം അഴിച്ചു വച്ചിരുന്നുവങ്കിലും നല്ല ചൂട് അനുഭവപ്പെട്ടു. കനല്‍ പഴുത്തപോലെയുളള ഉരുകിയ ഇരു‍മ്പിനെ ദണ്ഡുകളാക്കി മോള്‍ഡ് ചെയ്യുന്നത് ആദ്യമായായിരുന്നു ഞങ്ങള്‍ എല്ലാവരും കാണുന്നത്. പല ഫാക്ടറികളിലും വിസിറ്റ് ചെയ്തിട്ടുണ്ടങ്കിലും തീര്‍ത്തും വ്യത്യസ്ഥമായ് ഒരു അനുഭവമായിരുന്നു അത്. ഏതാണ്ട് നാലുമണിയോടെ ഗൈഡിനോട് നന്ദി രേഖപ്പെടുത്തി POSCO-യില്‍ നിന്നും ഞങ്ങള്‍ ഫോഹാങ് ട്രഡീഷണല്‍ സിറ്റിയിലേക്ക് യാത്രയായി.

തുടരും..............

2008-12-25

അന്‍‌ഡോങ് - കൊറിയന്‍ ട്രഡീഷണല്‍ വില്ലേജ്‌ - യാത്രാ വിവരണം - ഒന്നാം ഭാഗം  

തീയ്യതി - 22 ഡിസംബര്‍ 2008

കൊറിയയില്‍ വന്നിട്ട് ഇത് അഞ്ചാമത്തെ പിക്‌നിക്കാണ്. അതിനിടയില്‍ ലാബ് മേറ്റ്സിന്റെയും പ്രഫസറിന്റെയും ഒപ്പം ചെറിയ ചെറിയ സഞ്ചാരങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. രാവിലെ എട്ടുമണിയോടെ അത്യാവശ്യ സാമഗ്രികള്‍ അടങ്ങിയ ബാഗും എടുത്ത് വീടും പൂട്ടി ഇറങ്ങുമ്പോള്‍ ആകെ ഒരു ത്രില്ലിലായിരുന്നു. കാരണം ഇത് ഒരു വലിയ സംഘത്തോടൊപ്പമുള്ള യാത്രയായിരുന്നു. പലരാജ്യങ്ങളില്‍ നിന്നുള്ളവര്‍, പലവേഷക്കാര്‍, പല ഭാഷക്കാര്‍. എന്നാല്‍ എല്ലാം പരിചയമുള്ളവര്‍. എല്ലാ വര്‍ഷവും ഡിസംബറില്‍ ഇങ്ങനെ ഒരു യാത്ര പതിവുള്ളതാണ്.
(Our Group, lots are missing)

എപ്പോഴും സന്തത സഹചാരിയായ എന്റെ ബൈക്ക് ഇന്റര്‍ നാഷണല്‍ ഓഫീസിനടുത്ത് പാര്‍ക്ക ചെയ്തിട്ട് ഒഫീഷ്യല്‍സിന്റെ കയ്യില്‍ നിന്നും എന്റെ നെയിം കാര്‍ഡുവാങ്ങി മുന്നെകൂട്ടി അറിയിച്ചതനുസരിച്ച് എനിക്കായ് അനുവദിച്ചിരുന്ന ബസ്‌നമ്പര്‍ മൂന്നില്‍, ഇരുപത്തിരണ്ടാമത്തെ സീറ്റില്‍ പോയിരുന്നു. ഊഷ്മാവ് നിയത്രിത ബസിനുള്ളിലേക്ക് കയറിയപ്പോള്‍ പുറത്തെ മരവിപ്പിക്കുന്ന തണുപ്പില്‍ നിന്നും തെല്ലൊരാശ്വാസം കിട്ടി. എന്റെ ഒപ്പം സീറ്റ് പങ്കു വച്ചത്, ഉസ്‌ബക്കിസ്ഥാനില്‍ നിന്നുമുള്ള Konstatin Tsoyi എന്ന ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. സരസനായി സംസാരിക്കുന്ന അവനുമായി‍ യാത്രയിലുടനീളം ഗവേഷണത്തെ കുറിച്ചും തങ്ങളുടെ രാജ്യങ്ങളെകുറിച്ചും അതിന്റെ സംസ്‌കാരത്തെകുറിച്ചും, എലികളിലും മുയലുകളിലും ഒക്കെ അവന്‍ നടത്തുന്ന പരീക്ഷണങ്ങളെകുറിച്ചും പേപ്പറിന്റെ കനമുള്ള ഭാരം തീരെയില്ലാത്ത റീ ചാര്‍ജബിള്‍ ബാറ്ററികള്‍ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്ന എന്റെ കണ്ടുപിടുത്തങ്ങളെ കുറിച്ചും ഒക്ക സംസാരിച്ചുകൊണ്ടിരുന്നു.
(International Students Office in the University)

പൊതുവേ ക്യത്യനിഷ്‌ഠയുടെ കാര്യത്തില്‍ വളരെ മുന്നിലാണ് കൊറിയക്കാര്‍. മുന്‍‌കൂട്ടി തയ്യാറാക്കുന്ന ട്രാവല്‍ പ്ലാന്‍ അതേപടി കൃത്യതയോടെ പാലിക്കുന്ന ഒരു ജനവിഭാഗമാണ് അവര്‍. ഒരുമിനുട്ട്പോലും തെറ്റിക്കില്ല. ആഴ്‌ചകള്‍ക്കു മുന്‍പേ അറിയിച്ചതനുസരിച്ച് ക്യത്യം 8.30 -ന് തന്നെ 180 പേര്‍ അടങ്ങുന്ന ഞങ്ങളുടെ സംഘം മൂന്നു ബസുകളിലായി ജിയോങ്സാങ് നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍ നാഷണല്‍ ഓഫീസിന്‍ മുന്‍പില്‍ നിന്നും പുറപ്പെട്ടു. കൊറിയയില്‍ ഇത് പൊതുവേ നല്ല തണുപ്പുള്ള സമയമാണങ്കിലും അന്നത്തെ പ്രഭാതത്തിന് തണുപ്പ് വളരെ കൂടുതലായിരുന്നു. വഴിയിയുടെ ഇരുവശവും മഞ്ഞുവീണ് കിടക്കുന്നു. എന്നാല്‍ റോഡില്‍ ഒരു മഞ്ഞുതുള്ളിപോലും കാണാനില്ല.
എല്ലാം യൂണീവേഴ്‌സിറ്റി സ്‌റ്റുഡന്‍സാണ്. മലയാളിയായ് സംഘത്തില്‍ ഞാന്‍ മാത്രം. രണ്ട് തമിഴ് വിദ്യാര്‍ത്ഥികളും ഒരു മഹാരാഷ്‌ട്രക്കാരനും ഉണ്ടന്നതൊഴിച്ചാല്‍ പിന്നെ വേറെ ഇന്ത്യക്കാര്‍ ആരും തന്നയില്ല. ഭൂരിഭാഗവും ചൈനീസ് സ്‌റ്റുഡന്‍സാണ്. കൂടാതെ ഉസ്‌ബക്കിസ്ഥാന്‍, പാകിസ്ഥാന്‍, ബം‍ഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, അമേരിക്ക, ജപ്പാന്‍, ഇറാന്‍, റഷ്യ, കംബോഡിയ, വിയറ്റ്നാം, നൈജീരിയ, കാമറൂണ്‍, ശ്രീലങ്ക, താന്‍സാനിയ, റുമേനിയ, മംഗോളിയ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൊറിയയില്‍ നിന്നും സംഘാടകരുടെ പ്രതിനിധിതകളായ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
(Our Chariots, I was in the left most one)

യാത്ര തുടങ്ങി അരമണിക്കൂര്‍ ആയപ്പോഴേക്കും മിസ്. ലീ എല്ലാവര്‍ക്കും പ്രഭാത ഭക്ഷണത്തിന്റെ പാക്കറ്റ് അവരവരുടെ സീറ്റില്‍ കൊണ്ടുവന്നു തന്നു. എപ്പോഴും ചിരിച്ച് മുഖമുള്ള സുന്ദരിയായ മിസ്. ലീ-ക്കാണ് ഇന്റര്‍ നാഷണല്‍ സ്‌റ്റുഡന്‍സിന്റെ ചാര്‍ജ്. ഇതുപോലെ യുള്ള പിക്‌നിക്കുകളും, ഇന്റര്‍ നാഷണല്‍ സ്‌റ്റുഡന്‍സിന്റെ അഡ്‌മിഷനും മറ്റും കൈകാര്യം ചെയ്യുന്നത് മിസ്. ലീ-യാണ്. ഒരു പാക്കറ്റ് ബിസ്കറ്റ്, ബര്‍ഗര്‍, മുന്തിരി ജ്യൂസ്, കുറച്ച് ഫ്രൂട്‌സ്, ഒരുകുപ്പി മിനിറല്‍ വാട്ടര്‍ എത്രയും ആയിരുന്നു പാക്കറ്റില്‍. പൊതുവേ പ്രഭാത ഭക്ഷണം ശീലമില്ലാത്ത ഞാന്‍ ഒരു ഓറഞ്ച് പകുതി കഴിച്ച് അല്പം മിനിറല്‍ വാട്ടറും കുടിച്ച് മൃദുലമായ സീറ്റ് പുറകോട്ട് നിവര്‍ത്തിവച്ച് നീണ്ടു നിവർന്നുകിടന്നുകൊണ്ട് മുന്നിലെ ഡിസ്‌പ്ലേയില്‍ ബസിന്റെ സഞ്ചാരപഥവും വേഗതയും നോക്കി വെറുതേ കിടന്നു. പതിവിലും നേരത്തെ കിടക്ക വിട്ട് എഴുനേറ്റതിനാല്‍ പെട്ടന്ന്തന്നെ എന്റെ കണ്ണുകളെ ഉറക്കം തഴുകി അടച്ചു.

തുടരും..............

2008-12-21

പ്ലാത്തിന് പകരം പ്ലാത്ത് മാത്രം  

വിശ്വപ്രശസ്തയായ, കവിതക്കുവേണ്ടി ജീവിച്ചു മരിച്ച കവയത്രി സില്‍‌വിയ പ്ലാത്ത്, അമേരിക്കന്‍ കവയത്രി എന്നതിനപ്പുറം ലോകത്തിന്റെ കവയത്രിയാണ്. കേവലം 8 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ തന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചുകൊണ്ട് കവിതാലോകത്തേക്ക് പിച്ചവെച്ചവള്‍. നന്നേ ചെറുപ്പത്തില്‍ തന്നെ ഫെലോഷിപ്പുകളും, സ്കോളര്‍ഷിപ്പുകളും അവാര്‍ഡുകളും അവളെ തേടിയിയത്തി. കവിതകള്‍ക്കു പുറമേ മനോഹരങ്ങളായ ഒരുപാട് കഥകളും, ജീവിത ഗന്ധിയായ ഒരു നോവലും സാഹിത്യലോകത്തിന് സമ്മാനിച്ചവള്‍. ജീവന്റെ തിരി സ്വയം ഊതികെടുത്തി മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലേക്ക് നടന്നുപോകുന്നതിനുമുന്‍പ് എഴുതി തീരാത്ത നൂറുകണക്കിനു പേജുകള്‍ അഗ്നിക്ക് ഇരയാക്കി കടന്നു പോയ ഒരു അത്ഭുത പ്രതിഭ‍.

നന്ദിത കവയത്രി ആയിരുന്നോ, കവിത എഴുതിയിരുന്നൊ ഇതൊക്ക ഇന്നും തര്‍ക്ക വിഷയമാണ്. നന്ദിത, ആത്‌മഹത്യ ചെയ്യുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിയ ഡയറികുറിപ്പുകളോടൊപ്പം കുറെ ദുരൂഹതകളും അവശേഷിപ്പിച്ച് കടന്നുപോയ ഒരുവള്‍. അവര്‍ മരിച്ചുകഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഡയറികുറിപ്പുകള്‍ ഒരു കവിതാ പുസ്‌തകമായ് അച്ചടിച്ചുവന്നു. പുസ്‌തകത്തിലെ കവിതകളുടെ മൂല്യത്തെകാള്‍ നന്ദിത അവശേഷിപ്പിച്ച ദുരൂഹതകളാണ് ആ പുസ്‌തകത്തിന്റെ സര്‍ക്കുലേഷന് ഹേതുവായത്. "സത്യസന്ധമായി പറഞ്ഞാല്‍ നന്ദിതയുടെ ഒരു കവിത പോലും അത്യാകര്‍ഷകം എന്നു തോന്നിപ്പിക്കുന്നില്ല" എന്ന അഭിപ്രായക്കാരാണ് നന്ദിതയുടെ ആരാധകരില്‍ ഭൂരിഭാഗവും. പ്രണയം, വിലാപം, നൈരാശ്യം, സങ്കടം, മരണം, ദുരൂഹത ഇവയെല്ലാം കൂടി സ്യഷ്‌ടിച്ചടുക്കുന്ന സഹതാപം മാത്രമാണ് നന്ദിത. എന്നാല്‍ പ്ലാത്ത് ഇതൊന്നുമല്ല. പ്ലാത്ത് ജീവിക്കുന്നത് അവരുടെ കവിതകളിലൂടെയാണ്. മരണം അവരുടെ മാതൃത്വത്തിന് മാറ്റുകൂട്ടി എന്നതിനപ്പുറം കവിതയെയോ ആരാധകരെയോ സ്വാധീനിച്ചിട്ടില്ല. പ്ലാത്തിന്റെ കവിതകളിലൂടെ പ്ലാത്ത് എന്ന വ്യക്തിയിലേക്ക് എത്തുമ്പോള്‍, നന്ദിത എന്ന വ്യക്തിയില്‍ നിന്നുമാണ് അവരുടെ ഡയറികുറിപ്പുകളിലേക്ക് ഒരാള്‍ എത്തിപ്പെടുന്നത്.

ആരായിരുന്നു നന്ദിത? എന്തായിരുന്നു അവള്‍? പലരും പലതും പറയുന്നു. ഉരുക്കഴിക്കാന്‍ കഴിയാത്ത കുറെ ദുരൂഹതകള്‍ അവശേഷിപ്പിച്ച് വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകര മാസത്തിലെ ഒരു തണുത്ത പാതിരാവില്‍, മൂടല്‍ മഞ്ഞിന്റെ പട്ടുകുപ്പായമണിഞ്ഞ് മഹാനിദ്രയുടെ തണുത്ത താഴ്വരയിലേക്ക്‌ സ്വയം നടന്നുപോയ ഒരു നിരാശാകാമുകി മാത്രമായിരുന്നില്ലേ നന്ദിത. പ്രണയത്തിന്റെയും പ്രണയനഷ്‌‌ടത്തിന്റെയും മാനസിക പിരിമുറുക്കത്തില്‍, ആരും കാണാതെ സ്വന്തം ഡയറിയില്‍ എഴുതിയ കുറെ ആത്മഹത്യാകുറിപ്പുകള്‍. നിരാകരിക്കപ്പെട്ട സ്‌നേഹത്തിന്റെ പേരില്‍ പലരെയും കണ്ണീരുകുടിപ്പിച്ച് തെറ്റായ വഴികളിലൂടെ സഞ്ചരിച്ച് കടന്നുപോയവള്‍.

ഇരുപതാം നൂറ്റാണ്ടിലെ ബസ്റ്റ് സെല്ലിങ് ബുക്കായ Ariel എഴുതിയ പ്ലാത്തുമായ് നന്ദിതയെ എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയും? ഹെപ്‌റ്റണ്‍ സ്റ്റാല്‍-ലെ സെമിത്തേരിയിലെ നിശബ്‌ദതയില്‍ വെള്ളുള്ളിപൂക്കള്‍ പുതച്ച് ശാന്തമായുറങ്ങുന്ന ഇരുപതാം നൂറ്റണ്ടിന്റെ സ്വന്തം കവയത്രി സില്‍‌വിയ പ്ലാത്ത്. 1963-ലെ മഞ്ഞുപൊഴിയുന്ന ഫബ്രുവരി മാസത്തിലെ പതിനൊന്നാമത്തെ തണുത്ത വെളുപ്പാന്‍ കാലത്ത് സുഖസുഷുപ്‌തിയിലാണ്ടുകിടന്ന സ്വന്തം മക്കള്‍ക്ക് അവസാനത്തെ പ്രഭാതഭക്ഷണം തയ്യാറാക്കി അവരുടെ ശയനമുറിയില്‍ വിളമ്പിവച്ചിട്ട്, നനഞ്ഞ ഒരു പട്ടുപുതപ്പിനാല്‍ പുതപ്പിച്ച് മക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ട്, ജനാലകളിലെയും വാതിലിലെയും എല്ലാ പഴുതുകളും നനഞ്ഞതുണികൊണ്ട് അടച്ച്, അടുക്കളയില്‍ കയറി പാചകവാതകം തുറന്നുവിട്ട്, ഓവനിലേക്കു മുഖംകയറ്റിവെച്ച്‌ മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലേക്ക് നടന്നുപോകുമ്പോഴും പേറ്റുനോവിന്റെ സത്യസന്ധതയില്‍ ഒരുകി ഒലിച്ച സില്‍‌വിയ പ്ലാത്തില്‍ നിന്നും നന്ദിതയിലേക്കുള്ള ദൂരം പ്രകാശവര്‍ഷങ്ങള്‍പോലെ അനന്തമാണ്.

Out of the ash
I rise with my red hair
And I eat men like air.


(from 'Lady Lazarus', in Ariel)

2008-12-20

ഓര്‍മ്മകളിലെ ക്രിസ്‌മസ്  

ക്രസ്‌മസിന്റെ വരവ് വിളിച്ചറിയിച്ച് മുറ്റത്തെ കണികൊന്ന ഇലപൊഴിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ക്രിസ്‌മസ് പരീക്ഷ അടുത്തുവല്ലോ എന്ന ഒരു മാനസിക സംഘര്‍ഷവും ഒപ്പം പരീക്ഷ കഴിഞ്ഞാല്‍ കിട്ടുന്ന പത്തു ദിവസത്തെ അവധിയെ കുറിച്ചോര്‍ത്തുള്ള സന്തോഷവും ആണ്. എന്നും എന്റെ ഏറ്റവും അടുത്ത ഗേള്‍ഫ്രണ്ടും വഴികാട്ടിയും ആയ അമ്മയോട് പലപ്പോഴും ഈര്‍ഷ്യതോന്നുന്ന അവസരവും ക്രിസ്‌മസ് കാലം തന്നെ. അതിനു മതിയായ കാരണവുമുണ്ട്. ക്രിസ്‌മസ് കാലമടുക്കുമ്പോഴേക്കും അടുത്തുള്ള ക്യസ്ത്യന്‍ വീടുകളിലെല്ലാം അവര്‍ വര്‍ണ്ണപേപ്പറുകള്‍കൊണ്ടുള്ള നക്ഷത്രകാലുകള്‍ ഉണ്ടാക്കി തൂക്കുകയും മനോഹരമായ പുല്‍കൂടുകള്‍ തീര്‍ത്ത് വര്‍ണ്ണകടലാസും, ഉണ്ണിയേശുവിന്റെയും, കന്യാമറിയത്തിന്റെയും മറ്റും രൂപങ്ങള്‍കൊണ്ട്‌ അലങ്കരിക്കയും ചെയ്യും. ഏതാണ്ട് ഡിസംബര്‍ ആദ്യം വാരം തന്നെ അവര്‍ അവയൊക്കെ ഒരുക്കി തൂക്കിയിട്ടുണ്ടാകും. അതുകാണുമ്പോള്‍ ഞാനും അനുജത്തിയും അതുപോലെ ഒരു നക്ഷത്രം ഞങ്ങളുടെ മുറ്റത്തും തൂക്കാനുള്ള ആഗ്രഹം ഏട്ടനോട് പറയും. കലാപരമായകഴിവ് വീട്ടില്‍ ഏട്ടനോളം മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല.

വൈദ്യുതബള്‍ബ് തൂക്കാവുന്ന തരത്തിലുള്ള, മാര്‍ക്കറ്റില്‍ നിന്നും റെഡിമേഡായ് വാങ്ങുന്ന ഒരു നക്ഷത്രം വാങ്ങാന്‍ അന്ന് പത്തൊ ഇരുപതോ രൂപയങ്കിലും കൊടുക്കണം. അന്നൊന്നും അത് അത്ര സാധാരണമല്ലാത്തതിനാലും അതിനുള്ള കാശ് കയ്യില്‍ ഉണ്ടാകാറില്ലാത്തതിനാലും ഈറയുടെ പൊളി ചണചരടുകൊണ്ട് വച്ചുകെട്ടി രണ്ടുപാളികളുള്ള അഞ്ചു മൂലകളോടുകൂടിയ ഒരു നക്ഷത്രത്തിന്റെ ചട്ടകൂട് ഉണ്ടാക്കും. എന്നിട്ട് രണ്ടു പാളികളുടേയുംകൂടി ഇടയില്‍ ഏതാണ്ട് 20 സെന്റീമീറ്റര്‍ നീളമുള്ള ഈറപൊളി തിരുകി വെച്ച് നക്ഷത്രത്തിന്റെ ചട്ടകൂട് തീര്‍ക്കും. അതില്‍ മനോഹരമായ വര്‍ണ്ണകടലാസുകള്‍ ഒട്ടിച്ചുകഴിഞ്ഞാല്‍ നക്ഷത്രകാല്‍ പൂര്‍ണ്ണമായി. നക്ഷത്രത്തിനുവേണ്ട എല്ലാ സാമഗ്രികളും വീട്ടില്‍ നിന്നുതന്നെ ശേഖരിക്കാമന്നതിനാല്‍ രണ്ടുരൂപമാത്രം ചിലവാക്കി വര്‍ണ്ണകടലാസ് വാങ്ങിയാല്‍ മനോഹരമായ ഒരു നക്ഷത്രകാല്‍ ഞങ്ങളുടെ മുറ്റത്തും തൂക്കാമായിരുന്നു.

ഒരു വര്‍ണ്ണകടലാസിന് അന്‍പതു പൈസയാണ് അന്നു വില. രണ്ടുരൂപക്ക് നാലു നിറത്തിലുള്ള കടലാസുമാത്രമേ വാങ്ങാന്‍ കഴിയൂ എന്നത് എന്നും ഞങ്ങള്‍ക്ക് ഒരു വിഷമം ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മോഷണവും കള്ളത്തരങ്ങളും കാണിക്കുന്ന അവസരങ്ങളാണ് ക്രിസ്മസും ഓണവും. അതിനുള്ള കാരണങ്ങൾ, ക്രിസ്‌മസിന് വര്‍ണ്ണകടലാസ് വാങ്ങാനും, ഓണത്തിന് ഊഞ്ഞാലുകെട്ടാന്‍ കയര്‍ വാങ്ങാനുമുള്ള കാശ് ഒപ്പിക്കുക എന്നതാണ്. അതിനുള്ള വഴികള്‍ ഞാനും ഏട്ടനും അനുജത്തിയുമടങ്ങുന്ന മൂവര്‍ സംഘം കണ്ടുവച്ചിരുന്നു. ദൈവ്വത്തിന്റെ അനുഗ്രഹം ഈ രണ്ട് അവസരങ്ങളിലും പരീക്ഷപേപ്പറിന്റെ രൂപത്തില്‍ ഞങ്ങൾക്ക് മുന്നിലെത്തുമായിരുന്നു. ഏതാണ്ട് ഡിസംബര്‍ പത്താം തീയതിയോട് ക്രിസ്മസ് പരീക്ഷതുടങ്ങും. പരീക്ഷക്കുള്ള പേപ്പര്‍ സ്കൂളില്‍ നിന്ന് തന്നെ വാങ്ങണം. രണ്ടുതരം പേപ്പറുകളാണ് സ്കൂളില്‍ നിന്നും തരിക. ഫെയിസിം ഷീറ്റും അഡീഷണല്‍ ഷീറ്റും. എത്ര സബ്‌‌ജക്ടുകള്‍ ഉണ്ടോ അത്രയും ഫെയിസിങ് ഷീറ്റ് നിര്‍ബന്ധമായും വാങ്ങണം. അഡീഷണല്‍ ഷീറ്റ് ആവശ്യമനുസരിച്ച് വാങ്ങിയാല്‍ മതി. പേപ്പര്‍ വാങ്ങുന്നതിന് അമ്മ തന്നു വിടുന്ന രണ്ടുരൂപയില്‍ നിന്നും ഇരുപത്തഞ്ച് പൈസ വീതം ഞാനും അനുജത്തിയും ലാഭിക്കും. ഏട്ടന്‍ അന്ന് ഹൈസ്‌കൂളില്‍ ആയിരുന്നതിനാല്‍ പന്ത്രണ്ട് സബ്‌ജക്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഏട്ടന് പേപ്പര്‍ വാങ്ങാനായ് കൊടുക്കുന്ന നാലുരൂപയില്‍ നിന്ന് അന്‍പതു പൈസ ഏട്ടന്‍ പേപ്പര്‍‌വാങ്ങാതെ കയ്യില്‍ സൂക്ഷിക്കും. അങ്ങനെ മൊത്തം ഒരു രൂപ സ്വരൂപിക്കും. .

ഇനിയും വേണം പൈസ. അതിന് വേറെ ഒരു വഴി ഞാന്‍ കണ്ടുവച്ചിരുന്നു. അന്ന് കടയില്‍പോയി സാധനങ്ങള്‍ വാങ്ങിക്കുക എന്നത് എന്റെ ജോലിയായിരുന്നു. ക്രിസ്‌മസിന് നക്ഷത്രകാല്‍ ഉണ്ടാക്കാനുള്ള ആലോചന തുടങ്ങിയാല്‍ പിന്നെ കടയില്‍ പോയ് വരുമ്പോള്‍ പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസവരെ അമ്മയുടെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തുമായിരുന്നു ഞാന്‍. സാധനങ്ങള്‍ വാങ്ങിയാല്‍ അതിന്റെ ലിസ്റ്റും ബാക്കി പൈസയും തിരിച്ച് അമ്മയെ ഏല്‍‌പിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. അതിനാല്‍ അമ്മയുടെ കണ്ണുവെട്ടിച്ച് ഇരുപത്തഞ്ച് പൈസ മോഷ്ടിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള പണിയായിരുന്നു അക്കാലത്ത്. അതിനും ഒരു സൂത്രപ്പണി ഉണ്ടായിരുന്നു എന്റെ കൈയ്യിൽ. കടയില്‍ പോയാല്‍ അമ്മപറഞ്ഞുവിടുന്നതില്‍വച്ച് ഏറ്റവും വിലകൂടുതലുള്ള ഒന്നോ രണ്ടോ സാധനം ഒഴികെ എല്ലാം വാങ്ങി കടക്കാരനെകൊണ്ട് വില എഴുതികൂട്ടിച്ച് കാശു കൊടുക്കും. അതിനു ശേഷം മനപ്പൂര്‍‌വ്വം വാങ്ങാതെ വിട്ടുപോയ സാധനങ്ങള്‍ കൂടി വാങ്ങും. അതിന്റെ വില കടക്കാരന്‍ എഴുതി തരില്ല. അതില്‍ നിന്നാവും മിക്കപ്പോഴും പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസ വരെ മോഷ്ടിക്കുന്നത്. അതു പറ്റാത്ത ചിലദിവസങ്ങളില്‍ ലിസ്റ്റ് അമ്മയെ ഏല്പിക്കതെ മോഷ്‌ടിച്ചതിന്റെ ബാക്കി പൈസ മാത്രമേ കൊടുക്കൂ. അങ്ങനെ എല്ലാം കൂടി ഏതാണ്ട് ഡിസംബര്‍ പതിനഞ്ചാം തീയതി ആകുമ്പോഴേക്കും വര്‍ണ്ണകടലാസ് വാങ്ങാന്‍ ഒരു മൂന്നു രൂപയോളം എല്ലാവരുംകൂടി ഒപ്പിച്ചെടുക്കും. പക്ഷേ അപ്പോഴേക്കും ക്രിസ്‌മസ് പരീക്ഷ തുടങ്ങിയിട്ടുണ്ടാവും. പരീക്ഷ തുടങ്ങിയാല്‍ പിന്നെ പരീക്ഷ കഴിയും വരെ മറ്റൊന്നും ചെയ്യാന്‍ അമ്മ അനുവദിക്കില്ല. പരീക്ഷ മിക്കപ്പോഴും ഇരുപതാം തീയതിയോടയാവും കഴിയുക. പരീക്ഷ കഴിയുന്ന അന്ന്, മുന്‍പേ ഉണ്ടാക്കി വച്ചിരിക്കുന്ന നക്ഷത്രകാലിന്റെ ചട്ടകൂടില്‍ വര്‍ണ്ണപേപ്പര്‍ ഒട്ടിച്ച് പിറ്റേദിവസം വൈകുന്നേരത്തോടുകൂടി മുറ്റത്തുനില്‍ക്കുന്ന കൊന്നയുടെ താണകൊമ്പില്‍ കെട്ടിതൂക്കുക എന്നത് ഏട്ടന്റെ ജോലിയായിരുന്നു. നക്ഷത്രകാലില്‍ പേപ്പര്‍ ഒട്ടിക്കുമ്പോള്‍ ഏട്ടന്‍ എപ്പോഴും രാജാവും ഞങ്ങള്‍ പ്രജകളുമായിരുന്നു. പേപ്പര്‍ ഒട്ടിക്കാന്‍ തുടങ്ങുന്നതുമുതല്‍ ഏട്ടന്‍ പശ എടുക്ക്, പേപ്പര്‍ എടുക്ക്, ബ്ലയിഡ് എടുക്ക് എന്നിങ്ങനെ ഓരോന്ന് എന്നോടും അനുജത്തിയോടും ആക്‌ഞാപിക്കും. "എന്തങ്കിലും ചോദിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തുവരും" എന്നു പിറുപിറുത്തുകൊണ്ട് ഞാനും അനുജത്തിയും ഒക്കെ അനുസരിക്കും. സന്ധ്യക്ക് വീട്ടില്‍ നിലവിളക്കു വെയ്ക്കുമ്പോള്‍ എണ്ണ ഒഴിച്ച ഒരു വിളക്ക് കത്തിച്ച് നക്ഷത്രകാലിനുള്ളിലും വയ്ക്കും. നക്ഷത്രകാലിനുള്ളില്‍ മുനിഞ്ഞുകത്തുന്ന ആ ചിരാത് കാണുമ്പോള്‍ "എന്നെ കബളിപ്പിച്ചുവന്ന് കരുതണ്ട എന്ന്" എല്ലാവര്‍ഷവും അമ്മ മനസ്സില്‍ പറയുന്നുണ്ടായിരുന്നുവന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് വന്ന ഒരു ക്രിസ്‌മസ് ദിവസമാണ് അറിയുന്നത്.

അന്ന് വീട്ടില്‍ രണ്ടു പള്ളികളില്‍ നിന്നും പിന്നെ ഒരു പ്രാദേശിക ക്ലബ്ബില്‍ നിന്നും എല്ലാവര്‍ഷവും മുടക്കമില്ലാതെ കരോള്‍ വരുമായിരുന്നു. എന്നും എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു വീടിനടുത്തുള്ള പള്ളിയില്‍ നിന്നും ക്രിസ്‌മസ് കരോള്‍ വരുമ്പോള്‍ അമ്മ എല്ലാവര്‍ക്കും ചായയും ബിസ്‌കറ്റും കൊടുക്കുന്നത്. എല്ലാവര്‍ഷവും മുടക്കമില്ലതെ തുടരുന്ന ഒരു ചടങ്ങായിരുന്നതിനാല്‍ കരോള്‍ സംഘത്തിലെ ആരങ്കിലും കാലേകൂട്ടി അമ്മയെ അറിയിക്കുമായിരുന്നു എന്നാണ് ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് കരോള്‍ വരുന്നത് എന്ന്. സംഘത്തില്‍ എപ്പോഴും ഏതാണ്ട് മുപ്പത് പേരോളമുണ്ടാകുമായിരുന്നു. അത്രയുംപേര്‍ക്ക് ചായയും ബിസ്‌‌കറ്റുംകൊടുക്കുന്നതിനാല്‍ വീട്ടിൽ കരോള്‍ ഗാനം സൗജന്യമായിരുന്നു. മാത്രമല്ല രണ്ട് പാട്ടുകള്‍ എങ്കിലും വീട്ടില്‍ പടുക പതിവായിരുന്നു. ചായ കൊടുക്കുന്നതിന് മുപ് ഒന്നും അത് കഴിഞ്ഞ് ഒന്നും. പള്ളിയില്‍ നിന്നും വരുന്ന രണ്ടാമത്തെ കരോള്‍ സംഘത്തിന് പത്തുരൂപയും ക്ലബ്ബുകാര്‍ക്ക് അഞ്ചുരൂപയും ആയിരുന്നു പടി. വര്‍ണ്ണകടലാസ് വാങ്ങി ഒരു നക്ഷത്രവിളക്കുണ്ടാക്കി തൂക്കാന്‍ കാശ് തരാത്ത അമ്മ കരോള്‍ സംഘത്തിന് ഇത്രയും പൈസ കൊടുക്കുന്നത് എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.

ഏതാണ്ട് 1990 ആയപ്പോഴേക്കും കരോളുകാരുടെ എണ്ണം കൂടി എന്നു മാത്രമല്ല മെഴുകുതിരികള്‍ കത്തിച്ചുവച്ച, നാനാ വര്‍ണ്ണത്തിലുള്ള നക്ഷത്രകാലുക്കാലുകളും കുരിശുരൂപങ്ങളും ചുമന്നുകൊണ്ട് കാല്‍നടയായി ഇടവഴികളെ പുളകംകൊള്ളിച്ചുകൊണ്ട് കരോള്‍ഗാനം പാടിവരുന്ന കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നുള്ള സംഘങ്ങളുടെ സ്ഥാനം വൈദ്യുത ദീപങ്ങളും, വണ്ടികളില്‍ അലങ്കരിച്ച പുല്‍കൂടുകളും ഒക്കെ കൈവശപ്പെടുത്തുകയും, ഡ്രം സെറ്റിന്റെ ഉച്ച നീചങ്ങളുടെ അകമ്പടിയാല്‍ വായ്‌താരിയായ് പാടിയിരുന്ന കരോള്‍ ഗാനങ്ങള്‍ പാരഡിഗാനങ്ങള്‍ കൈയ്യടക്കുകയും ചെയ്തു. അന്നുവരെ ജാതിമത വ്യത്യാസമില്ലാതെ എല്ലാവീടുകളിലും കരോള്‍ഗാനം ആലപിച്ചിരുന്ന പള്ളിയിലെ കരോള്‍ സംഘങ്ങള്‍ ഇടവകയിലെ വീടുകളില്‍ മാത്രം കയറി ഇറങ്ങി കരോള്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയതോടെ കരോള്‍ സംഘത്തിനുള്ള ചായയും ബിസ്‌കറ്റും മാത്രമല്ല കാശുകൊടുപ്പും അമ്മ നിര്‍ത്തി, മനോഹരമായ ഒരു നക്ഷത്രം മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ഡിസംബര്‍ ഒന്നാം തീയതി മുതല്‍ വൈദ്യുത ബള്‍ബും ഇട്ട് രാവെളുക്കോളം കത്തിച്ചിടും. ക്രിസ്‌മസ് ഒക്കെ കഴിഞ്ഞു എന്നു പറഞ്ഞ് ഞങ്ങള്‍ ആരങ്കിലും അത് അഴിച്ചുമാറ്റുന്നതുവരെ.

2008-12-17

സില്‍‌വിയ പ്ലാത്ത്-വിഷാദ രോഗിയായ രാജകുമാരി  


ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരികളാണ് സില്‍വിയ പ്ലാത്തും, നന്ദിതയും, മാധവികുട്ടിയും. ഇതില്‍ ആദ്യത്തെ രണ്ടുപേര്‍ സ്വയം മരണത്തെ പുല്‍കിയവര്‍. അതുകൊണ്ട് തന്നെ മരണമെന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ പ്ലാത്തും, നന്ദിതയും മന‍സ്സിലേക്ക് ഓടിയെത്തുന്നു‌, ഒരു തണുത്ത മരവിപ്പുമായ്. ആഴകടലിന്റെ അഗാധനീലിമയിലേക്ക് ഊളിയിടാന്‍, സൂര്യന്റെ ജ്വാലയാല്‍ കത്തിയമരാന്‍ ആഗ്രഹിച്ച വിഷാദരോഗത്തിനടിമയായ പ്ലാത്തിനെ ലോകംമുഴുവനുള്ള കവിതാപ്രേമികള്‍ വേ‌ര്‍‌ഡ്‌സ് വര്‍ത്തിനും, ഷെല്ലിക്കുമൊപ്പം നെഞ്ചേറ്റുമ്പോള്‍, നന്ദിതയുടെ കവിതകളെ പ്രണയിക്കുന്നവര്‍ കൂടുതലും കിട്ടാതെപോയസ്നേഹത്തില്‍ അല്ലങ്കില്‍ കൈമോശം വന്നുപോയ പ്രണയത്തില്‍ ജീവിക്കുന്നവരോ ഉന്മാദികളോ ആണ്. പ്രപഞ്ചത്തെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടു കൂടി കണ്ട പ്ലാത്ത്. ഹെപ്‌റ്റണ്‍ സ്റ്റാല്‍-ലെ സെമിത്തേരിയിലെ നിശബ്‌ദതയില്‍ വെള്ളുള്ളിപൂക്കള്‍ പുതച്ച് ശാന്തമായുറങ്ങുന്ന അമേരിക്കയുടെ സ്വന്തം കവയത്രി സില്‍‌വിയ പ്ലാത്ത് (ഒക്‌ടോബര്‍ 27, 1932 – ഫബ്രുവരി 11, 1963). ജീവിതം അപൂര്‍ണ്ണമായൊരു കവിതയാണന്ന്‌ പ്ലാത്തിന്റെ രചനകള്‍ വിളിച്ചുപറയുന്നു.

Mirror

I am silver and exact.
I have no preconceptions.
Whatever I see I swallow immediately
Just as it is, unmisted by love or dislike.
I am not cruel, only truthful-
The eye of the little god, four cornered.
Most of the time I meditate on the opposite wall.
It is pink, with speckles.
I have looked at it so long
I think it is a part of my heart.
But it flickers.
Faces and darkness separate us over and over.

Now I am a lake.
A woman bends over me,
Searching my reaches for what she really is.
Then she turns to those liars, the candles or the moon.
I see her back, and reflect it faithfully.
She rewards me with tears and an agitation of hands.
I am important to her.

She comes and goes.
Each morning it is her face that replaces the darkness.
In me she has drowned a young girl, and in me an old woman
Rises toward her day after day, like a terrible fish.

-Sylvia Platha-

സില്‍‌വിയ പ്ലാത്തിന്റെ Mirror എന്ന ഈ കവിതയാണ് എനിക്ക് എന്നും ഏറെ ഇഷ്ടമുള്ള അവരുടെ കവിത.കണ്ണാടിയിലെ പ്രതിബിംബത്തില്‍ സ്വയം അന്വഷിക്കുമ്പോള്‍ അവിടെ‍ പ്രതിഫലിക്കുന്നത്‌ യാഥാര്‍‌ത്ഥ്യത്തിന്റെയും കാപട്യത്തിന്റെയും സീമകള്‍ക്കുള്ളിലെ 'പച്ചയായ് സ്ത്രീ' യാണ്‌. "ഞാന്‍ കാണുന്നതെല്ലാം അപ്പാടെ എന്നെ വിഴുങ്ങുന്നു" വരുകയും പോകുകയും ചെയ്യുന്ന അവളുടെ മുഖം ഇരുട്ടിനെ തുടച്ചുമാറ്റുമ്പോള്‍" ലോകത്തെ എല്ലാ സൗന്ദര്യങ്ങളുടെയും ഉറവിടങ്ങളെ പ്ലാത്ത്‌ അതി വികാരമായ വരികളിലൂടെ വരച്ചുകാട്ടുന്നു.

മരണം ഒരു കലയാണന്ന് വിശ്വസിച്ച് എന്നും അതിനെ തന്റെ കാവ്യോപാസനയായ് നെഞ്ചേറ്റി കൊണ്ടുനടന്ന സില്‍‌വിയ പ്ലാത്ത്, ഒരു നിമിഷത്തിനുമുന്‍പങ്കില്‍ അത്രവേഗം മരണത്തെ പുല്‍കണമന്ന ആവേശവുമായ് ജീവിച്ച പ്ലാത്ത്...1963 ഫബ്രുവരി മാസത്തിലെ പതിനൊന്നാമത്തെ തണുത്ത വെളുപ്പാന്‍ കാലത്ത് സുഖസുഷുപ്‌തിയിലാണ്ടുകിടന്ന സ്വന്തം മക്കള്‍ക്ക് പ്രഭാതഭക്ഷണം തയ്യാറാക്കി അവരുടെ ശയനമുറിയില്‍ വിളമ്പിവച്ചിട്ട്, നനഞ്ഞ ഒരു പട്ടുപുതപ്പിനാല്‍ പുതപ്പിച്ച് മക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ട്, ജനാലകളിലെയും വാതിലിലെയും എല്ലാ പഴുതുകളും നനഞ്ഞതുണികൊണ്ട് അടച്ച്, അടുക്കളയില്‍ കയറി പാചകവാതകം തുറന്നുവിട്ട്, ഓവനിലേക്ക് മുഖം കയറ്റിവച്ച് മുപ്പത് വര്‍ഷത്തെ വിഷാദപര്‍‌വ്വത്തിന് അവസാനം കുറിക്കുമ്പോള്‍ കവിതകളെ പ്രണയിക്കുന്നവര്‍ക്ക് നഷ്‌ടമായത് ഒരു അല്‍ഭുതപ്രതിഭയെയാണ്. മനസ്സിന്റെ കോണില്‍ ഒരു നോവായും, പ്രണയത്തിന്റെ നനുത്ത ഒരു മൂടല്‍മഞ്ഞായും എന്നും സില്‍‌വിയ പ്ലാത്ത് ജീവിക്കുന്നു, വിടരും മുപേ കൊഴിഞ്ഞുപോയ പ്രണയകവിതകളുടെ രാജകുമാരിയായ്.......

-Caricature by Prasanth R Krishna-

2008-12-12

സിനദിന്‍ സിദാന്‍-ദുരന്തനായകനായ രാജകുമാരന്‍  

1972 ജൂണ്‍ 23-ന് ഫ്രാന്‍സിലെ മാര്‍സെയിലി (Marseille) ല്‍ സ്‌മെയിലിന്റെയും മലികയുടെയും (Smail and Malika) മകനായ് ജനിച്ച സിദാന്‍ ഫ്രാന്‍സിനുവേണ്ടി പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് കളികളത്തിലേക്കിറങ്ങുമ്പോള്‍, വംശാധിക്ഷേപമുള്‍പ്പെടെ കുടിയേറ്റക്കാര്‍ക്കുമേല്‍ ഫ്രഞ്ചുവരേണ്യത കല്‍പിച്ചിരുന്ന അപമാനങ്ങല്‍ അഴിഞ്ഞുവീഴുകയായിരുന്നു. അന്നുവരെ അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ലാ കാസ്റ്റലന്‍ പ്രവിശ്യയിലെ അറബ് കുടിയേറ്റ കുടുംബങ്ങള്‍ക്ക് ഫ്രാന്‍സിന്റെ ദേശീയ വികാരത്തിന്റെ ഭാഗമാവുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. അള്‍ജീരിയയൈലെ കബ്യലിയ (Kabylia) പ്രവിശ്യയില്‍ നിന്നും 1953-ല്‍ പാരീസിലേക്ക് കുടിയേറിയവരായിരുന്നു സിദാന്റെ മാതാപിതാക്കള്‍. ഇന്ന്, അള്‍ജീരിയന്‍ വംശജനായ സിദാന്‍ ഫ്രാന്‍സിന്റെ ദേശീയ ബിംബങ്ങളിലൊന്നാണ്. കാനഡയിലും, ബോര്‍ഡോയിലും കളിച്ചുവളര്‍ന്നപ്പോള്‍ത്തന്നെ സിദാനെ ഫ്രാന്‍സ് കണ്ടിരുന്നു. 1986-ല്‍ കേവലം 14 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍, 1909-ല്‍ തുടക്കംകുറിച്ച ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ Association Sportive de Cannes Football ( AS Cannes) സിദാനെ നോട്ടമിട്ടു. 1988-ല്‍ Cannes-ന്റെ ജേഴ്‌സി അണിഞ്ഞ സിദാന്‍ 1991-ല്‍ ആദ്യ ലീഗിന് കളിക്കളത്തിലേക്കിറിങ്ങി, ഫബ്രുവരി 8-ന് തന്റെ ആദ്യ ചരിത്ര ഗോള്‍ നേടി തുടക്കം കുറിച്ചു. 1994ല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദേശീയ ടീമിലരങ്ങേറിയപ്പോഴേക്കും കളിയുടെ മികവില്‍ സിദാനെ ഫുട്‌ബോളിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ഉയര്‍ത്തപ്പെട്ടുതുടങ്ങി. അന്ന് അരങ്ങേറ്റ മത്സരത്തില്‍ 17 മിനിറ്റുകള്‍ക്കിടയില്‍ രണ്ടു ഗോളടിച്ച് സിദാന്‍ വിസ്മയം തീര്‍ത്തു. 1996ല്‍ ബോര്‍ഡോയെ യുവേഫ കപ്പ് റണ്ണര്‍ അപ്പാക്കിയതോടെ പല വമ്പന്മാരും സിദാന് വിലപറഞ്ഞു. 1996ല്‍ അന്നത്തെ റെക്കോഡ് തുകയായ മൂന്നു ദശലക്ഷം പൗണ്ട് ട്രാന്‍സ‌ര്‍ ഫീയുമായ് സിദാന്‍ ഇറ്റാലിയന്‍ ടീംആയ യുവന്റസിലെത്തി.

ഫുട്‌ബോളിന്റെ തീവ്ര ചലനങ്ങളിലേക്ക് നിമിഷാര്‍ദ്ധംകൊണ്ട് കാലുകളെയും മനസിനെയും സംക്രമിപ്പിക്കുന്ന സിദാന്‍ ഏത് കാവല്‍നിരയുടേയും പഴുതുകള്‍ കണ്ടെത്തുന്നു. മധ്യരേഖയിലൂന്നി, തന്റെ ടീമിന് മിന്നല്പിണരിന്റെ വേഗത്തിനനുസരിച്ച് പന്തെത്തിക്കുന്നതിലും ചിലപ്പോള്‍ വേഗതയാര്‍ന്ന നീക്കങ്ങളിലൂടെ സ്വയം ചാട്ടുളിയായും സിദാന്‍ ഫുട്‌ബോള്‍ലോകം ദര്‍ശിച്ചുട്ടള്ള മിഡ്‌ഫീല്‍ഡ് ജനറല്‍മാര്‍ക്കിടയില്‍ ഒന്നാം പേരുകാരിലൊരാളായി.


1998 ലെ ലോകകപ്പില്‍ ഫ്രാന്‍സിനുവേണ്ടി നമ്പര്‍ 10 ജേഴ്‌സി അണിഞ്ഞ സിദാന്‍ ഒത്തിണക്കമില്ലാതിരുന്ന ഫ്രഞ്ചുപടയെ ഒരു സ്വര്‍ണ നൂലിഴയായി ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സൗത്താഫ്രിക്കയെയും (0-3), നാലുഗോളുകള്‍ക്ക് സൗദി അറേബ്യയേയും (0-4), ഒരു മറുപടിഗോള്‍ ഏറ്റുവാങ്ങി ഡന്മാര്‍ക്കിനെയും (1-2) ഫ്രഞ്ചുപട കീഴടക്കുമ്പോള്‍ സിനദിന്‍ സിദാന്‍ ലോകത്തിന്റെ മുന്നില്‍ ഒരു ഹീറോയായി മാറുകയായിരുന്നു.


ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ആ ലോകകപ്പില്‍ പരേഗ്വയെ (0-1) നും, ഇറ്റലിയെ (3-4) നും തോല്പിച്ച് മറുപടിയില്ലാതെ ബ്രസീലിനെ (0-3) മൂന്നു ഗോളുകള്‍ക്കും തോല്പിച്ച് ലോകകപ്പില്‍ ഫ്രാന്‍സ് മുത്തമിടുമ്പോള്‍ സിനദിന്‍ യാസിദ് സിദാന്‍ എന്നും ഫുട്‌ബോള്‍ലോകം കണ്ടിട്ടുള്ള മിഡ്‌ഫീല്‍ഡ് ജനറല്‍മാര്‍ക്കിടയില്‍ ഒന്നാം പേരുകാരനായി. ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനുവേണ്ടി എണ്‍പതിനായിരത്തിലധികം വരുന്ന കാണികള്‍ തിങ്ങിനിറഞ്ഞ Stade de France, നാഷണല്‍ സ്റ്റേഡിയത്തില്‍ സുന്ദരമായ രണ്ടു ഗോളുകള്‍ ചാട്ടുളിപോലെ ബ്രസീലിന്റെ ഗോള്‍ വലക്കുള്ളില്‍ എത്തിച്ചുകൊണ്ട് സിദാന്‍ ലോകത്തിന്റെ മുഴുവന്‍ ആരാധ്യപുരുഷനായി. യൂറോ 2000-ല്‍ നിര്‍ണ്ണായകമായ രണ്ടുഗോളുകള്‍ സമ്മാനിച്ചുകൊണ്ട് ഫ്രാന്‍സിനെ ചാമ്പ്യനാക്കിയപ്പോള്‍ സിദാന്‍ തിരുത്തികുറിച്ചത് വേള്‍ഡ് കപ്പും യൂറോകപ്പും ഒരുമിച്ചു കരസ്ഥമാക്കുന്ന ടീം എന്ന ഇരുപത്താറുവര്‍ഷം പഴക്കമുള്ള ചരിത്രമായിരുന്നു. 2001-ല്‍ എക്കാലത്തെയും റക്കോര്‍ഡ് തുകയായ 46 ദശലക്ഷം പൗണ്ട് ട്രാന്‍സ്‌ഫര്‍ഫീയില്‍ യുവന്റസില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിലെ മോസ്റ്റ് സക്‌സസ്‌ഫുള്‍ ടീം ആയി FIFA വോട്ടുചെയ്ത സ്‌പാനിഷ് ക്ലബ്ബായ റിയല്‍ മാഡ്രിഡിലെത്തി.


2002-ല്‍ ഏറപ്രതീക്ഷയോടെ ദക്ഷിണകൊറിയയില്‍ എത്തിയ ഫ്രഞ്ച് പടക്ക് സിയോള്‍ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ സെനഗലിനോടു (1-0) വഴങ്ങി , ബുസാന്‍ ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയത്തില്‍ ഉറേഗ്വയോട് സമനില നേടി, ഇഞ്ചന്‍ മുന്‍‌ഹാക്ക് സ്റ്റേഡിയത്തില്‍ ഡന്മാര്‍ക്കിനോടു (2-0) കീഴടങ്ങി കളം വിടാനായിരുന്നു വിധി. ദക്ഷിണ കൊറിയക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ തുടയ്ക്ക് സാരമായ പരിക്കു പറ്റി ആദ്യത്തെ രണ്ടുകളികളില്‍ നിന്നുമാറിനില്‍ക്കേണ്ടി വന്ന സിദാന്‍ തന്റെ ടീമിനെ പരാജയത്തില്‍ നിന്നും രക്ഷിക്കാന്‍ ഡന്മാര്‍ക്കിനെതിരെ കളിക്കിറങ്ങിയങ്കിലും തുടയിലെ പരിക്ക് കാരണം എതിരാളികള്‍ക്ക്നേരെ പാഞ്ഞുകയറാനായില്ല.

2006-ല്‍ ഒരുപാട് വിവാദങ്ങളോടെ ഫ്രാന്‍സിനുവേണ്ടി കളിക്കാനിറങ്ങിയ സിദാന്‍ ഫ്രഞ്ചുപടയെ ഫൈനലില്‍ വരെ എത്തിച്ചു. മററെരാസിയുടെ പ്രതിരോധക്കാലില്‍ തട്ടിത്തടഞ്ഞ് മലൂദ വീഴുമ്പോള്‍ അര്‍ജന്‍റീന റഫറി എലിസാന്‍ഡോ പെനല്‍ററി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. ലോകറെക്കോര്‍ഡു മോഹിച്ചു മുന്നില്‍ നിന്ന ഇററാലിയന്‍ ഗോളി ബഫണു മുന്നില്‍ ഫൈനലില്‍ ഒന്നു വിറച്ചെങ്കിലും സിദാന്‍ ഫ്രഞ്ച് ജനതയുടെ വിശ്വാസം കാത്തു. ബാറിന് മുകളില്‍ ഇടിച്ച പന്ത് ഗോള്‍ വര കടന്ന് അകത്തു മുത്തി തിരിച്ചുവന്നപ്പോള്‍ ബഫണിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. റെക്കോഡ് മോഹം തകര്‍ന്നെന്നു ബഫണ്‍ ഉറപ്പിക്കുമ്പോള്‍, ഗോളാണോ എന്ന സംശയത്തോടെ സിദാന്‍ വിരലുയര്‍ത്തി പായുമ്പോള്‍ റഫറി ഉറപ്പിച്ചു. അതുഗോള്‍ തന്നെ. സിദാന്‍റെ ലോകകപ്പിലെ മൂന്നാം ഗോള്‍. ഗാലറികളില്‍ ഫ്രഞ്ചുകാരുടെ ആരവം. ലോകകപ്പില്‍ ഇററലിയുടെ പോസ്ററില്‍ എതിരാളികള്‍ വീഴ്ത്തുന്ന ആദ്യ ഗോള്‍.

ആക്രമണ പരമ്പരകള്‍ക്കിടെ പത്തൊന്‍പതാം മുനുട്ടില്‍, കിട്ടിയ കോര്‍ണര്‍ കിക്കില്‍ തലവച്ച ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റെരാസി പന്ത് വലയിലാക്കി സമനിലനേടി. എക്സ്ട്രാ ടൈമില്‍ ചാട്ടുളിപോലെ പാഞ്ഞുവന്ന സിദാന്റെ ഹെഡ്ഡര്‍ ബഫണ്‍ വിഷമിച്ച് കുത്തിക്കളഞ്ഞിരുന്നില്ലങ്കില്‍ ഫുട്ബാള്‍ ചരിത്രത്തിലെ അമരത്വവുമായിട്ടാകുമായിരുന്നു സിദാന്‍ കളിക്കളം വിടുക. ശാന്തത എന്നും മുഖമുദ്രയാക്കിയിരുന്ന സിദാന്‍, അധിക സമയത്തിന്‍റെ ഇരുപത്തൊന്നാം മിനിറ്റില്‍ പ്രകോപനങ്ങള്‍ക്ക് വഴങ്ങി മാര്‍ക്കോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ട് ചുവപ്പു കാര്‍ഡുമായി കരിയര്‍ അവസാനിപ്പിച്ചു. ദുരന്തനായകനായി സിനദിന്‍ സിദാന്‍ കളമൊഴിഞ്ഞപ്പോഴാണ് ഇറ്റലി നേടിയത്. ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ രണ്ടാമത്തെ മാത്രം പെനാല്‍റ്റി ഷൂട്ടൗട്ട്. സിദാന്റെ അഭാവം പെനാല്‍റ്റിയിലും പ്രതിഫലിച്ചതോടെ ഫ്രാന്‍സിനു രണ്ടാം സ്ഥാനവുമായി മടക്കയാത്ര.

ഫൈനലില്‍ ഇറ്റലിക്കെതിരേ ഏഴാം മിനുട്ടില്‍ സുവര്‍ണ്ണ ഗോള്‍ നേടിയങ്കിലും ലോകകപ്പും മാറത്തു ചേര്‍ത്ത് പടിയിറങ്ങാമെന്ന സ്വപ്നങ്ങള്‍ക്ക് തിരശീല വീഴ്ത്തി ദുരന്തനായകനായി സിനദിന്‍ സിദാന്‍ ഫുട്ബോള്‍ കളമൊഴിയേണ്ടിവന്നു. അപ്പോഴും ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് ഫിഫ നല്‍കുന്ന സ്വര്‍ണപന്തുമായാണ് ആറടി ഒരിഞ്ചു നീളമുള്ള ഫ്രാന്‍സ് ക്യാപ്റ്റന്‍ സിനദിന്‍ സിദാന്‍ ലോക ഫുട്ബോളില്‍ നിന്നും വിടവാങ്ങിയത് എന്നതില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് എന്നും അഭിമാനിക്കാം. മൂന്നുതവണ ലോക ഫുട്ബോളര്‍ കിരീടം ചൂടിയ സിനദിന്‍ സിദാന്‍ വിടവാങ്ങല്‍ വേളയില്‍ ലോക ഫുട്‌ബോള്‍ പ്രേമികളുടെ ഇടനെഞ്ചില്‍ കോരിയിട്ട തീ അണയുമന്ന് ഒരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല.

2008-12-01

മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന് ജന്മനാടിന്റെ യാത്രാമൊഴി  

The Gate Way of India എന്ന് ലോകം വിളിക്കുന്ന ബോംബെ. ലോകത്തിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങ‌ളിലൊന്ന്. രൂപ ഭാവങ്ങള്‍ മാറ്റി ശത്രു, ബോംബയിലെ ഒരോ തെരുവുകളിലും സംഹാരതാണ്ടവമാടുമ്പോള്‍, അത് സ്വന്തം കര്‍മ്മ ഭൂമിയായ് സ്വയം തിരഞ്ഞെടുത്ത്, "നിങ്ങള്‍ ശാന്തമായ് ഉറങ്ങിക്കോളൂ ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു" എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, പിറന്ന നാടിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര ദേശാഭിമാനി, മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന്‍. ശത്രുവിന്റെ ശ്രമങ്ങളെ ചെറുത്തുതോല്പിക്കുവാന്‍, നമ്മുടെ സഹോദരങ്ങള്‍ വര്‍ണ്ണ ഭാഷാ വൈവിധ്യങ്ങ‌ള്‍ മറന്ന് സ്വന്തം ജീവന്‍ പണയപ്പെടുത്തി ഭീകരരുമായ് ഏറ്റുമുട്ടുമ്പോള്‍ അവരുടെ ജീവന്റെ വില അറിയാതെ പോകുന്നു നമ്മുടെ രാഷ്‌ട്രീയക്കാര്‍.

വാലില്ലാ പട്ടികളുടെ സഹതാപവും, ഖേദവും നിന്നെപ്പോലെ ഒരു ധീര ജവാന് ആവശ്യമില്ല. പതാകയില്‍ പൊതിഞ്ഞ നിന്റെ ശരീരം....... മറക്കില്ല നിന്നെ ദേശാഭിമാനിയായ ഒരു മലയാളിയും. നീ മരിച്ചിട്ടില്ല, ഞങ്ങളിലൂടെ ഇന്നും ജീവിക്കുന്നു.

ജന്മനാടിനെ കാക്കാന്‍ സ്വയം ബലിയര്‍പ്പിച്ച ധീര ജവാന്‍, നിന്റെ പാവന സ്മരണക്കു മുന്‍പില്‍ ഒരിറ്റു കണ്ണീര്‍...