Search this blog


Home About Me Contact
2009-09-01

ഹ്യദയം നിറഞ്ഞ ഓണാശംസകള്‍  

ഓണമന്നാല്‍ എല്ലാവര്‍ക്കും അഘോഷമാണ്. കുളിച്ച് കുറിതൊട്ട് ഓണക്കോടിയുടുത്ത് വിഭവ സമ്യദ്ധമായ സദ്യ നാക്കിലയില്‍ ഉണ്ട് വയറുനിറച്ച്, ഓണം കളിച്ചും, ബന്ധുമിത്രാദികളെ സന്ദര്‍ശിച്ചും ത്യപ്തരാകുന്നു. പക്ഷേ അപ്പോഴൊന്നും നമ്മള്‍ നിറച്ചുണ്ടിട്ട് കളയുന്ന ഇലയില്‍ പറ്റിയിരിക്കുന്ന ഒരിറ്റ് വറ്റ് കഴിച്ച് വിശപ്പടക്കാന്‍ തെരുവുനായ്ക്കളോട് മല്ലടിക്കുന്ന, തെണ്ടികള്‍, വ്യത്തിയില്ലാത്തെ ജന്തുക്കള്‍ എന്നൊക്കെ ശപിച്ച് ഒരുതീണ്ടാപാടകലെ നിര്‍ത്തുന്ന ജന്മങ്ങളെ ആരും ഓര്‍ക്കാറില്ല. തിരുവോണ ദിവസം പോലും നാഴിയരി ചോറുവച്ച് ആരും അവര്‍ക്കു കൊടുക്കാറില്ല. നാടുമുഴുവന്‍ സദ്യയുണ്ണുമ്പോള്‍, ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലെ ചവറുകുഴികളില്‍ വ്യഥാ ഉച്ചിഷ്ടം തിരയുകയാവും അവര്‍.

എല്ലാവര്‍ഷവും ഓണമെത്തുമ്പോള്‍ അമ്മയോട് പറയും ഇത്തവണ ഓണം നമുക്ക് അഘോഷിക്കേണ്ടന്ന്. പക്ഷേ നാടുമുഴുവന്‍ ഓണമുണ്ണുമ്പോള്‍ മക്കളുടെ ഓണമില്ലാതാക്കാന്‍ അമ്മക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ്, കുടിച്ചു വന്ന അയല്‍‌വക്കത്തെ ഗ്രഹനാഥന്‍, വീട്ടില്‍ കയറ്റാതെ, അമ്മയും മക്കളും ഒരു ഉത്രാട രാത്രി മുഴുവന്‍ തൊടിയിലെ പുളിച്ചിയുടെ മൂട്ടില്‍ ഉറങ്ങാതിരുന്ന് തിരുവോണം വെളുപ്പിച്ചപ്പോള്‍, അമ്മ പറഞ്ഞു ഇത്തവണ നമുക്കും ഓണം വേണ്ട. സദ്യയുണ്ടാക്കി അമ്മക്ക് അവരെ വിളിക്കാമായിരുന്നു. പക്ഷേ ഉണ്ണാന്‍ അവര്‍ വരില്ലന്നറിയാമന്നതിനാല്‍ ആ തിരുവോണ ദിവസം അമ്മ അടുപ്പില്‍ തീ പൂട്ടിയില്ല. അങ്ങനെ ഒരു പട്ടിണിയോണം എന്തന്ന് അമ്മ ഞങ്ങള്‍ക്കും മനസ്സിലാക്കി തന്നു.

ഈ തിരുവോണം നമുക്ക് മാത്രമാവാതിരിക്കട്ടെ. നെയ്യ് തൊട്ട പരിപ്പൊഴിച്ചുണ്ണുമ്പോള്‍, പട്ടിണികിടക്കേണ്ടിവരുന്ന ഹതഭാഗ്യരെ മറക്കാതിരിക്കുക. പട്ടിണി കോലങ്ങളുടെ മുഖത്ത് വിരിയുന്ന സംത്യപ്തിയോളം വരില്ല അഘോഷങ്ങള്‍ തരുന്ന സന്തോഷം. തൂശനിലയില്‍ തുമ്പപ്പൂ ചോറു വിളമ്പി മാവേലിയുടെ കുടവയര്‍ നിറക്കുമ്പോള്‍ പുറത്ത് ഒരുലകൂടി ഇടാന്‍ മലയാളിക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍


2008-09-12

സസ്‌നേഹം നിന്റെ സ്വന്തം ഞാന്‍  

ഓണത്തിന്റെ ഓര്‍മ്മകള്‍ പ്രവാസജീവിതത്തിന്റെ ഏകാന്തതതളം കെട്ടിയ ചിന്തകളിലേക്ക് കടന്നുവന്നപ്പോള്‍, കുത്തികെട്ടഴിഞ്ഞ നോട്ടുബിക്കിലെ ഇളം നീല നിറമുള്ള കടലാസില്‍ അവന്‍‍ എഴുതിതുടങ്ങി. അവന്റെ സ്‌നേഹത്തിനുവേണ്ടി അവന്റെ ആദ്യത്തെ ഓണാശംസ. തൂലിയില്‍ നിന്നും ഹ്യദയ രക്തം കരളിന്റെ കടലാസിലേക്ക് പര‍ന്നൊഴുകി വര്‍ണ്ണങ്ങള്‍ രചിച്ചു.

എന്റെ പ്രീയപ്പെട്ട സ്‌നേഹത്തിന്

ഇത് നമ്മുടെ ആദ്യത്തെ പൊന്നോണം. ഒരിക്കലും കണ്ടിട്ടില്ല, നിന്റെ സ്വരം കേട്ടിട്ടില്ല, ആ വിരലുകള്‍ ഒന്നു തെരുപിടിച്ചിട്ടില്ല, എന്നിട്ടും ഉപേക്ഷിക്കാനാവാത്തവിധം നമ്മള്‍ അടുത്തുപോയി, സ്‌നേഹിച്ചുപോയി. വാക്കുകള്‍കൊണ്ട് ഒരു ഓണം ആശംസിക്കാം, ആഘോഷിക്കാം.പക്ഷേ ഭാഷക്കു പരിധി ഉണ്ടാകുമ്പോള്‍ എന്റെ മനസ്സിലെ വികാരവും സന്തോഷവുമൊക്കെ എന്നില്‍ മാത്രമൊതുങ്ങുന്നു. നഷ്‌ടങ്ങളുടെ തടവുകാരനായ ഈ ഏകാന്ത പഥികന് നിന്നോടോത്ത് ഒരു ഓണമാഘോഷിക്കുവാന്‍ എന്നങ്കിലും ഒരിക്കല്‍ കഴിയുമന്ന് ഞാന്‍ ആഗ്രഹിക്കയാണ്.

ഇന്നു രാത്രി ഞാന്‍ നാട്ടിലേക്ക് തിരിക്കും. നീണ്ട എട്ടു വര്‍ഷത്തിനുശേഷം എല്ലാവരോടുമൊത്ത് വീണുകിട്ടുന്ന ഒരു ഓണം. നഷ്‌ടപ്പെടലുകളുടെ വേദനയും, വിരഹത്തിന്റെ നോവുമുണ്ട് എന്റെ ഈ ഓണത്തിന്. എന്നില്‍ നിന്നും നടന്നു നീങ്ങിയ കവിതയുടെ ഗന്ധമുള്ള കാല്പാടുകള്‍. ഒരു നോക്കു കാണാന്‍ കാത്തുനില്‍ക്കാതെ എന്നെ വിട്ടുപോയ അപ്പാ. കനംതൂങ്ങിയ മനസ്സുമായ് കഴിഞ്ഞകാലമത്രയും താണ്ടിയ ദൂരം. എന്റെ യാത്ര ഇവിടെ അവസാനിപ്പിക്കയാണ്. എന്നും മറ്റുള്ളവര്‍ക്കുവേണ്ടി വേദനിച്ചപ്പോള്‍ സ്വയം സന്തോഷിക്കാന്‍ മറന്നുപോയി. എന്നിട്ടും കാര്‍മേഘമൊഴിഞ്ഞ് മാനം തെളിഞ്ഞപ്പോള്‍ ഒരു തീണ്ടാപ്പാടകലെ നില്‍ക്കേണ്ടിവന്ന ജന്മം. വിഗ്രഹം പൂര്‍ത്തിയായാല്‍ പിന്നെ ശില്പിതൊട്ടാല്‍ അശുദ്ധമാകുന്ന സാലഭഞ്ജികകള്‍. ഇനി വയ്യാ. തുറന്നിട്ട കിളിവാതിലിലൂടെ നീ എന്നെ തേടിവന്നപ്പോള്‍, എന്നെ സ്‌നേഹിക്കുന്നുവന്നു പറഞ്ഞപ്പോള്‍, നിമിഷനേരത്തേക്കങ്കിലും തോന്നിയ അനാഥത്വം നീ ചുംബിച്ചെടുക്കുകയായിരുന്നു. ഇന്ന് നീ എവിടയാണന്നോ, ഇനി എന്ന് കാണുമന്നോ, ഒരു വാക്കുമിണ്ടുമന്നോ എനിക്കറിയില്ല. നിന്റെ മനസ്സിന്റെ നനവാര്‍ന്ന ഒരുകോണില്‍, സ്‌നേഹത്തിന്റെ പൈയ്‌തൊഴിയുന്ന മഴനൂലുകള്‍കൊണ്ട് എന്നെ ബന്ധിക്കുന്നിടത്തോളം എന്റെ മനസ്സില്‍ ഞാന്‍ താലോലിച്ച നീലമേഘങ്ങള്‍ ഒഴുകി നടക്കും. വെള്ള അരയന്നങ്ങള്‍ ചാമരം വീശുന്ന നിന്റെ കണ്ണുകളുടെ അഗാധതയിലേക്ക് നോക്കി ഞാന്‍ എന്റെ ഓണാശംസ കുറിക്കട്ടെ.

ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി വീണ്ടുമൊരു പൂക്കാലം വരവായി. കൈവിട്ടുപോയ ബാല്യത്തിന്റെ നനുത്ത മൂടല്‍ മഞ്ഞിനപ്പുറത്തെവിടനിന്നോ പൂവിളികേട്ടുണരുന്ന പ്രഭാതങ്ങളും, പപ്പടത്തിന്റെ പരിമളം മണക്കുന്ന പകലുകളും, ഊഞ്ഞാല്‍‌പാട്ടുകളൊഴുകിയെത്തുന്ന പുഷ്പസുഗന്ധികളായ സന്ധ്യകളും, ഓണനിലാവിനു കുളിരേകുന്ന തിരു‌വാതിര പാട്ടിന്റെ ശീലുകളും അനേകമനേകം അടരുകള്‍ക്കപ്പുറത്തുന്നിന്നും മനസ്സിലേക്ക് വന്നണയുകയായി.

തിരുവോണപുലരി പൊന്നിന്‍പ്രഭചൊരിഞ്ഞ് കിഴക്കേമാനത്ത് രക്തസിന്ദൂരം വാരിവിതറുമ്പോള്‍, കുളിച്ച് കുറിതൊട്ട്, ഓണപുടവയുടുത്ത്, മുറ്റത്തെ ചാണകം മെഴുകിയ കളത്തില്‍ ആവണിപലകയിട്ട് കത്തിച്ച നിലവിളക്കിന്റെ ഭദ്രദീപത്തിനുമുന്നില്‍ മുക്കുറ്റിയും, തുമ്പയും, ചെമ്പരത്തിയും വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുകയായി. പപ്പടത്തിന്റെയും, ഉപ്പേരിയുടേയും പരിമളം ഒഴുകിയെത്തുന്ന മാവിന്‍ ചുവട്ടില്‍, സ്വര്‍ണ്ണനൂലുകള്‍ ഇഴപിരിച്ച ഊഞ്ഞാലില്‍ ആടി കാണാകൊമ്പിലെ ഇലകടിച്ചെടുക്കാന്‍.പിന്നെ തൂശനിലതുമ്പില്‍ വിളമ്പിയ പച്ചടി, കിച്ചടി, അച്ചാറ്, അവിയല്‍ തോരന്‍, ഓലന്‍, തിയ്യല്. തുമ്പപ്പൂചോറില്‍ പരിപ്പൊഴിച്ച്, പപ്പടം പൊടിച്ച് നെയ്യും ചേര്‍ത്ത് വിഭവസമ്യദ്ധമായ സദ്യ. സാമ്പാറ്, പുളിശ്ശേരി, പച്ചമോര്, അവസാനം മധുരം കിനിയുന്ന പാല്‍പ്പായസം. ഊണുകഴിഞ്ഞ് വീണ്ടും ഊഞ്ഞാല്‍ ചുവട്ടിലേക്ക്. ആട്ടവും, പാട്ടും, കളികളുമായി വീണ്ടും ഒരു ഓണം. ഗ്രഹാതുരതയുടേയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്നേഹത്തോടെ ഒരായിരം സ്നേഹാദരങ്ങളോടെ എന്റെ സ്‌നേഹത്തിന് ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ ...!

സസ്‌നേഹം നിന്റെ സ്വന്തം ഞാന്‍

2008-09-03

ഓണനിലാവ്  

കൊയ്തൊഴിഞ്ഞ പുന്നെല്ലിന്‍ പാടത്തിലൂടെ വന്നെത്തുന്ന ഈ ഓണ നാളുകളില്‍ ഗതകാലസ്‌മരണകളൂടെ സുവര്‍ണ്ണനൂലുകള്‍ ഊടുംപാവും നെയ്യുന്ന മനസ്സുകസ്സുകളിലേക്ക് ഓണവില്ലിന്റെ ഞാണോലിയോടൊപ്പം ഐശ്വര്യത്തിന്റെ , നന്മയുടെ, സമ്യദ്ധിയിടെ ചിങ്ങനിലാവ് പരന്നൊഴുകട്ടെ. കൈകൊട്ടിപാട്ടിന്റെയും, തിരുവാതിരക്കളിയുടേയും അകമ്പടിയോടെ വള്ളംകളിയുടേയും, തുരുവാഭരണത്തിന്റെയും നാട്ടിലേക്ക് ഒരു ഓണംകൂടി വന്നെത്തുകയായി. അത്തപൂക്കളങ്ങളൊരുക്കി കൊട്ടും കുരവയുമായ് മാവേലിമന്നനെ എതിരേല്‍ക്കാന്‍ കാത്തിരിക്കുന്ന എല്ലാമലനാട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍



മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ,
ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

2008-08-23

ഓണപാട്ട്-ഓണമായ് ഓണമായ്  

തോന്ന്യാശ്രമത്തില്‍ നടന്ന ഓണപാട്ടെഴുത്തുമല്‍സരത്തില്‍ ഒന്നാം സമ്മാനമായ ആലൂക്കാസ് ജ്യൂഅവലറി വക ഒരുപവന്‍ സ്വര്‍ണ്ണത്തിന് അര്‍ഹമായ എന്‍റെ ഓണപാട്ട് ഇവിടെ പലരുടേയും അഭ്യര്‍ത്ഥന പ്രകാരം മല്‍സരത്തിനായ് പോസ്റ്റ്ചെയ്തപ്പോള്‍ നല്‍കിയ മുഖവുരയോടുകൂടി ഇവിടെ പോസ്റ്റുചെയ്യുന്നു. ഓണപാട്ടെഴുത്തു മല്‍സരഫലം ദാ ഇവിടെ
.
"എന്താ കഥ. തോന്ന്യാശ്രമത്തില്‍ ഓണപ്പാട്ടെഴുത്തു മല്‍സരം നടത്തുന്ന വിവരം ആരും അറിയിച്ചില്ല്യാലോ? തോന്ന്യാശ്രമത്തിലേക്ക് നമുക്ക് പ്രവേശനമുണ്ടോ എന്നറീല്ല്യ. ആശ്രമത്തിലെ അന്തേവാസി അല്ലാത്തതുകൊണ്ട്‍ പാട്ടെഴുത്തിന് തലവരി വസൂലാക്കുമോ എന്നും നിശ്ചയമില്ല്യ. എന്തായാലും അങ്ങട് പോസ്റ്റുക തന്നെ. പിന്നെ ഒന്നു പറയാന്‍ വിട്ടുപോയിരിക്കണു. സമ്മാനം ഇല്ലത്തേക്ക് കൊടുത്തു വിട്ടോളൂ. മറക്കണ്ട. ഒന്നാം സമ്മാനം തന്നെ ആയിക്കോട്ടെ. അതില്‍ കുറവൊന്നും ഇല്ലത്തേക്ക് എടുക്കില്ല്യാന്നറിയാലോ?"


ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

ആകാശത്താവണി തിങ്കള്‍ വന്നു
ചെത്തിയും തുമ്പയും പൂത്തുലഞ്ഞു
ആശ്രമമുറ്റത്തു പൂവിടേണം
മാവേലിമന്നനിരിപ്പിടമായ്

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

സദ്യവട്ടങ്ങളൊരുക്കിടേണം
പാലടപായസം വച്ചിടേണം
ഓലനും കാളനും പപ്പടവും
തൂശനിലയില്‍ വിളമ്പിടേണം

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

ഓണപുടവയുടുത്തൊരുങ്ങി
കുമ്മിയടിച്ചാടി പാടിടേണം
ആശ്രമമുറ്റത്ത് തുമ്പിതുള്ളാന്‍
ബൂലോകവാസികളെത്തിടേണം

ഓണമായ് ഓണമായ് ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി

ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി