Search this blog


Home About Me Contact
2013-12-13

ഗോപാൽ സ്വാമി ബട്ടയിലേക്കൊരു യാത്ര-ഭാഗം-01 വയനാട്  

എപ്പോഴും ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ കഴിയുന്ന മൂന്നു നാളുകൾ.സൗഹ്യദത്തിന്റെ മഴക്കാടുകളിലൂടെ ആഹ്ലാദത്തിന്റെ രാത്രിയിലേക്ക് ഒരു മലകയറ്റം. വെൺനിലാവിൽ കുളിച്ച വനത്തിന്റെ നടുവില്‍ നക്ഷത്രങ്ങളുടെ താരാട്ടില്‍ ഒരു രാത്രി മയക്കം. പിന്നെ മഞ്ഞുപുതച്ച മലകള്‍ക്കിടയില്‍ വര്‍ണപ്രപഞ്ചം തീര്‍ത്തു ഒരു സൂര്യോദയം. ഒടുവില്‍ നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തിപാടങ്ങളിലൂടെ, കര്‍ഷക ഭവനങ്ങളിലെ റാന്തല്‍ വെളിച്ചങ്ങള്‍ പിന്നിട്ട് കുളിരു ചൂളം കുത്തുന്ന ചോളപ്പാടങ്ങളിലൂടെ ഒരു മടക്കയാത്ര. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒമർ ഗാവ്രിയേൽ എന്ന ഇസ്രയേലിയൻ സുഹ്യത്തിനോടൊപ്പം ചിലവിട്ട അവിസ്മരണീയ സൗഹ്യദത്തിന്റെ കുറേ നിമിഷങ്ങൾ.
                                -------------------------------------------------------

ഹരിതാഭയാർന്ന വയനാടൻ മലമുടികളും താഴ്വാരങ്ങളും എന്നും സഞ്ചാരികളുടെ പറുദീസയാണ്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഏറ്റവും തലയുയർത്തിനിൽക്കുന്നതും, നനവാർന്ന കോടമഞ്ഞൊഴികിനടക്കുന്ന ഈ മലനിരകൾ തന്നെ. വർഷങ്ങൾക്ക് മുൻപ് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്ന കാലത്ത്, കോരിചൊരിയുന്ന മഴയുള്ള ഒരു കർക്കിടകമാസത്തിലാണ് ഇസ്രയേലിലെ ടെൽ-അവിവിൽ (Tel-Aviv) നിന്നുള്ള പ്രിയ സുഹ്യത്ത് ഒമർ ഗാവ്രിയേൽ (Omar Gavriel) കേരളം സന്ദർശികാനായ് എത്തുന്നത്. കേരളത്തിലേക്ക് വരുന്ന ഒമർ, തിരുവനന്തപുരവും വർക്കലയും കുമരകവും കൊച്ചിയും ഉൾപ്പെടുത്തി ആറുദിവസത്തെ വ്യക്തമായ ഒരു തയ്യാറെടുപ്പിലാണ് ടെൽ-അവിവിൽ-നിന്നും ഖത്തർ എയർവെയ്സിന്റെ എയർബസ് 321-ന് തിരുവനന്തപുരത്തേക്ക് പറന്നുയർന്നത്. ഒൻപത് ദിവസത്തെ സന്ദർശനത്തിനത്തിനായ് കേരളത്തിലെത്തുന്ന ഒമറിന്റെ ബാക്കിയുള്ള മൂന്നു ദിവസങ്ങളിലെ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള പൂർണ്ണ അധികാരം സുഹ്യത്ത് എന്ന നിലയിൽ എനിക്ക് വിട്ടുതന്നു. അതുകൊണ്ടുതന്നെ ഒമറിന് ഒരിക്കലും മറക്കാനാവത്ത ഒരു സഞ്ചാരത്തിന്റെ സുന്ദരമായ ദിനങ്ങൾ സമ്മാനിച്ചു വേണം ടെൽ-അവിവിലേക്ക് മടക്കിയയക്കാൻ എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പ്രക്യതി അറിഞ്ഞനുഗ്രഹിച്ച വശ്യസുന്ദരമായ പലസ്ഥലങ്ങളും മനസ്സിലേക്കെത്തിയങ്കിലും മഴക്കാലത്ത് കൂടുതൽ ആകർഷകമാകുന്ന വന്യഭംഗിയാർന്ന വയനാടൻ മലനിരകൾ വഴി സൂര്യകാന്തിപാടങ്ങളും ചോളവും ചെണ്ടുമല്ലിയും പൂക്കാലം തീർക്കുന്ന താഴ്വരകളുള്ള ഗോപാൽ സ്വമി ബട്ടയിലേക്കുള്ള യാത്ര ഒമറിന് ഒരു നവ്യാനുഭൂതിയായിരിക്കുമന്ന് തോന്നി. ട്രക്കിങ്ങും ഹിൽസ്റ്റേഷനുകളും ഒരുപാടിഷ്ടപ്പെടുന്ന ഒമറിനും എന്റെ പ്ലാൻ കേട്ടപ്പോൾ വല്ലാത്ത ആവേശം. അങ്ങനെ മുൻകൂട്ടി തീരുമാനിച്ച പ്രകാരം, ഒമർ വന്നതിന്റെ ആറം ദിവസം, എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി പന്ത്രണ്ടുമണിക്കുള്ള മലബാർ എക്സ്പ്രസ്സിലെ തേർഡ് എ.സി-ൽ വയനാട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. കോച്ചിനുള്ളിൽ തിരക്കുണ്ടായിരുന്നങ്കിലും, എ.സി-യുടെ സുഖശീതളിമയിൽ, നന്നായുറങ്ങി രാവിലെ അഞ്ചു മണിയോടെ കോഴിക്കോട് സ്റ്റേഷനിലിറങ്ങി. അവിടനിന്നും ഒരു ടക്സിയെടുത്ത്, റയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് രണ്ടുകിലോമീറ്റർ ദൂരെയുള്ള ഹോട്ടൽ ഹൈസൺ ഹെറിറ്റേജിലെത്തി  (Hotel Hyson Heritage) പ്രഭാതകർമ്മങ്ങളും നടത്തി,  ഷവറിൽനിന്നും ഹൈപ്രഷറിൽ ചീറ്റിയൊഴുകുന്ന ചൂടുവെള്ളത്തിൽ കുളിയും കഴിഞ്ഞ്, റസ്റ്റോറന്റിൽ നിന്നും പ്രാതലും കഴിച്ച് ആറരമണിയോടെ വയാനാടിന്റെ ഹരിതാഭയാർന്ന വന്യവശ്യതയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങി. ഗതാഗതക്കുരുക്കിൽപ്പെട്ട് ഇഴഞ്ഞും ഇന്റർ സ്റ്റേറ്റ്‌ ഹൈവേയിലൂടെ കുതിച്ചും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ ഉയരത്തിലുള്ള ലക്കിടിയെ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.

കോഴിക്കോട് സിറ്റിക്ക്‌ വടക്കുകിഴക്കായ് 70 മൈൽ (105 കി.മി.) അകലെയായിട്ടാണ് വന്യജീവി സങ്കേതവും, സംരക്ഷിത വനങ്ങളും അഞ്ചോളം വ്യത്യസ്ഥ നദികളും, ഒരു അണക്കെട്ടും, തടാകവും, ദ്വീപുമുൾപ്പെടെ, മനോഹരങ്ങളായ മൂന്ന് വെള്ളചാട്ടങ്ങളും അനേകം അരുവികളും, കനത്ത സസ്യസമൂഹവും, വൈവിധ്യമാർന്ന ജീവജാലങ്ങളും എല്ലാമുള്ള വയനാട് എന്ന പ്രക്യതി മനോഹരമായ ഹിൽസ്റ്റേഷൻ. പച്ച പട്ടുപുതച്ച് നീണ്ടുകിടക്കുന്ന സ്വപ്ന തുന്തിലിതമായ വയനാടൻ മലമടക്കുകളിൽ വെയിലും മഴയും പൈയ്തിറങ്ങുന്നതും മഞ്ഞുപൊതിയുന്നതുമൊക്കെ സ്വപ്നം കണ്ടുകൊണ്ട് ഞങ്ങൾ ദേശീയപാത 212-ന്റെ ഭാഗമായ താമരശ്ശേരിക്കടുത്ത് എത്തിയപ്പോഴേക്കും മെല്ലെ പെയ്യാൻ തുടങ്ങിയ മഴ, മലയുടെ അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യവും ഒമ്പത് ഹെയർപിൻ വളവുകളുമുള്ള ചുരത്തിലൂടെയുള്ള യാത്രയിലുടനീളം ചാറ്റലായും പേമാരിയായും പെയ്തുകൊണ്ടിരുന്നു. സമുദ്രം പോലെ പൈയ്തിറങ്ങുന്ന മഴയേയും, പ്രതികൂല സാഹചര്യത്തെയും വകവെയ്ക്കാതെ ദുർഘടമായ വളഞ്ഞുപുളഞ്ഞ കാനനപാതയിലൂടെ ഒരു ഒച്ചിനെപോലെ അപ്പോഴും ഞങ്ങളുടെ വാഹനം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു. എങ്കിലും കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ ബ്രിട്ടീഷ്കാർ നിർമ്മിച്ച പാതയ്ക്ക് ഇരുവശങ്ങളിലുമുള്ള, ഇടതൂർന്ന മഴക്കാടുകളുകൾക്കുമേൽ പെയ്തിറങ്ങുന്ന മഴയുടെ ശീതളിമയും, ചൂളംകുത്തി വീശിയടിക്കുന്ന കാറ്റിന്റെ സീൽക്കാരവും, അകലെനിന്ന് ഒഴുകിയെത്തുന്ന മുളങ്കാടിന്റെ സംഗീതവും വഴിവക്കുകളിൽ കണുന്ന സൗഹൃദ മനോഭാവമുള്ള കുരങ്ങുകളൊരുക്കുന്ന കുസൃതിക്കാഴ്ചകളുമൊക്കെ ഒമർ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന ഈ വന്യജീവി സംരക്ഷണ കേന്ദ്രം ആനകളുടേയും പുലികളുടേയും വിഹാരകേന്ദ്രമാണന്നറിഞ്ഞപ്പോൾ ഒമറിന്റെ നീല കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം ഞാൻ കണുന്നുണ്ടായിരുന്നു.

ചുരത്തിലൂടെയുള്ള യാത്രയിലുടനീളം പിശറിയടിക്കുന്ന കാറ്റും മഴയും വന്നും പോയുമിരുന്നു. അതൊന്നും കാര്യമാക്കാതെ മലമുകളിൽ ഞങ്ങളെയും കാത്തിരിക്കുന്ന അത്ഭുതങ്ങൾ എന്തൊക്കെയാവുമെന്ന് മനസ്സിൽ സങ്കൽപ്പിച്ച്‌, കുത്തനെയുള്ള ചുരത്തിലൂടെ മഴനൂലുകളെ പൊട്ടിച്ചെറിഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. അടിയൊന്നു തെറ്റിയാൽ അല്ലെങ്കിൽ വാഹനത്തിന്റെ നിയന്ത്രണം ഒന്നു വിട്ടുപോയാൽ ചെന്നു വീഴുന്നത്‌ അഗാധമായ കൊക്കയിലേക്കാണന്ന തോന്നൽ ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നില്ല. കിളികളുടേ മനോഹര ഗാനങ്ങളും, കാടിന്റെ പേടിപ്പെടുത്തുന്ന മുരൾച്ചയും, കാറ്റിന്റെ മർമ്മരവുമെല്ലാം കൂടി ചേർന്നൊരുക്കുന്ന വന്യതയാർന്ന സൗന്ദര്യമാസ്വദിച്ച് ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട ഭഗീരഥ പ്രയത്നത്തിനൊടുവിൽ ഞങ്ങൾ വയനാടൻ ചുരത്തിന്റെ നെറുകയിലെത്തി. ചുരത്തിലെ ഒൻപതാം നമ്പർ ഹെയര്‍പിന്‍ വളവിലെ വ്യൂപോയിന്റിൽ ഞങ്ങള്‍ വാഹനം നിര്‍ത്തി ഇറങ്ങുമ്പോഴേക്കും, മഴ ഒന്നു ശമിച്ചങ്കിലും താഴ്വാരം മുഴുവൻ കോടമഞ്ഞ്‌ മൂടികഴിഞ്ഞിരുന്നു. ചുറ്റും ഇരുണ്ടുകൂടിയ മഴമേഘങ്ങൾ ചുറ്റുമുള്ള കാഴ്ചകളെ മറച്ചുപിടിക്കുന്ന അവ്യക്തതയിലും, അഖാഡകളിൽ നിന്ന് ഇറങ്ങിവരുന്ന തണുത്തുറഞ്ഞ മഞ്ഞുപുതച്ചു നീണ്ടുകിടക്കുന്ന നീലക്കുന്നുകളും ഇടതൂർന്ന മഴക്കാടുകളും ചേർന്ന് വളരെ മനോഹരങ്ങളായ ഒരു ദ്യശ്യവിസ്മയം ആ മലഞ്ചെരിവുകൾ അപ്പോഴും സഞ്ചാരികൾക്ക് നൽകുന്നുണ്ടായിരുന്നു.

ഏതാണ്ട് പത്തുമിനിട്ടോളം പ്രക്യതിയുടെ മാസ്മരികമായ ആ വശ്യതയെ ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട് ഞങ്ങൾ അവിടെ ചിലവഴിച്ചു. അപ്പോഴേക്കും ഇടിയുടെ അകമ്പടിയോടെ മേഘപാളികൾക്കിടയിലൂടെ ആർത്തലച്ച് വീണ്ടും മഴവന്നു. കാട്ടുവഴികൾ വെള്ളത്തിൽ മുങ്ങി. മലമുകളിൽ നിന്നും നീർച്ചാലുകൾ കുത്തിയൊലിച്ചിറങ്ങി വന്ന് വഴിയിൽ അരുവികൾ തീർത്തു. പക്ഷി മ്യഗാദികൾ ഇലകൾക്കിടയിലും കുറ്റികാട്ടിലും അഭയം തേടി. ഞാൻ കയ്യിൽ കരുതിയിരുന്ന കാലൻകുട നിവർത്തിപിടിച്ച് മഴ ആസ്വദിക്കുമ്പോൾ, ഒമർ ചുവപ്പുനിറത്തിലുള്ള തന്റെ റെയിന്‍ കോട്ടണിഞ്ഞു സന്തത സഹചാരിയായ തന്റെ നിക്കോണ്‍ എഫ്.ടു ക്യാമറയില്‍ മഴയുടെ മര്‍മ്മരങ്ങളില്‍ നിന്ന് നനവാര്‍ന്ന ശകലങ്ങള്‍ ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഏതാനും നിമിഷങ്ങൾകൂടി അവിടെ ചിലവിട്ടശേഷം, സംഗീത തുന്ദിലിതമായ ആ മഴചിത്രങ്ങൾ കട്ടെടുത്തുകൊണ്ട് ഞങ്ങൾ ലക്കിടിയിലേക്കും അവിടനിന്നും ചെമ്പ്ര കൊടുമുടിയിലേക്കും യാത്ര തിരിച്ചു. പോകുന്നവഴിയിൽ വയനാട് ചുരം നിർമ്മിച്ചത് ബ്രിട്ടീഷ്കാരാണന്നും, അന്നോളം ഇരുൾ മൂടികിടന്നിരുന്ന അക്ഞാതമായ ഈ വഴി അവർക്ക് കാണിച്ചുകൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ, ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ്കാർ കൊന്നു കളഞ്ഞു എന്നുമുള്ള കഥ ഞാൻ ഒമറിനു പറഞ്ഞുകൊടുത്തു. ലക്കടിയിലെത്തിയപ്പോൾ കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചിരിക്കുന്ന ചങ്ങല മരം കാണിച്ചു കൊടുത്തപ്പോൾ ഒമറിന് അത് ഒരു യക്ഷികഥപോലെ തോന്നി. ട്രക്കിങും സാഹസികതയും ഭ്രാന്തമായ് ഇഷ്ടപ്പെടുന്ന ഓമർ അവിടനിന്നും ചെമ്പ്രയിലേക്കുള്ള യാത്രയിലുടനീളം വല്ലാത്ത ആവേശത്തിലായിരുന്നു. ലക്കടിയിൽ നിന്നും വൈത്തിരിയിലെത്തി, ഉച്ച ഭക്ഷണവും കഴിച്ച് ഏതാണ്ട് പന്ത്രണ്ടുമണിയോടെ ഞങ്ങൾ ചെമ്പ്രയിലെ  ബേസ്‌ ക്യാമ്പിലെത്തി. അല്പനേരം അവിടെ വിശ്രമിച്ച ശേഷം, അത്യാവശ്യ സാധനങ്ങളെല്ലാം ഒരു ബാഗിലാക്കി വനം വകുപ്പിന്റെ ഒരു ഗൈഡിനെയും കൂട്ടി മലകയറ്റം തുടങ്ങി. ചെമ്പ്രയിലെ വാച്ച്‌ ടവറിനടുത്തുനിന്നും കല്ലും മുള്ളും, ചോരയൂറ്റുന്ന അട്ടയും കൊതുകും നിറഞ്ഞ ദുർഘടമായ പാതയിലൂടെ തുടങ്ങിയ മലകയറ്റം, കുറ്റിക്കാടുകള്‍ക്കും, പുൽമേടുകൽക്കുമിടയിലൂടെ നീണ്ടുകിടക്കുന്ന മനോഹരമായ കാട്ടുപാതകളിലൂടെ, സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ (ഏതാണ്ട് 7000 അടി) മുകളിലേക്ക് നീണ്ടു. പ്രധാനമായും ട്രക്കിങ്ങ്‌ നടത്തുന്ന യാത്രികരുടെ നിരന്തര സഞ്ചാരം മുഖേന പുല്‍മേടുകള്‍ക്കുള്ളില്‍ രൂപപ്പെട്ട ഒരു ചെറിയ നടപാതയിലൂടെ, വാതോരാതെ സംസാരിച്ചുകൊണ്ട് ശുദ്ധ വായുവും ശ്വസിച്ച്‌  സാവധാനമാണ് ഞങ്ങള്‍  മല കയറിയത്‌.

ആദ്യത്തെ 300 മീറ്റര്‍ മുന്നോട്ട് നീങ്ങുന്നതുവരെ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പിന്നീടങ്ങോട്ട് എന്റെ ശ്വാസഗതി ഉയര്‍ന്നുയര്‍ന്നുവന്നു. പക്ഷേ അപ്പോഴും ഒമർ കിതക്കുന്നുണ്ടായിരുന്നില്ല. അവിടനിന്നും മുന്നോട്ടുള്ള കയറ്റം കുറേക്കൂടെ കുത്തനെയുള്ളതായി മാറാന്‍ തുടങ്ങി. ചോടപുല്ലുകളാലും കുറ്റിചെടികളാലും നിബിഡമായ കുന്നിൻ ചരിവിലൂടെയായി പിന്നീടുള്ള കയറ്റം. ഒരാൾക്ക് മാത്രം നടന്നുപോകാൻ പാകത്തിൽ പുല്ലുവകഞ്ഞുണ്ടാക്കിയ ഇടുങ്ങിയ വഴിയിൽ പലയിടത്തും ഉരുളൻ കല്ലുകളും ചെന്നിതെറിച്ചുകിടക്കുന്ന വഴുക്കലുള്ള മണ്ണും മലകയറ്റം ദുർഘടമാക്കി. സൂക്ഷിച്ചില്ലങ്കിൽ അറിയാതെ വഴുതിവീഴും. സാധാരണ നല്ല മഴയുള്ള അവസരത്തില്‍ മല കയറാന്‍ വരുന്നവരെ ബേസ്ക്യാമ്പിൽ നിന്നും തിരിച്ചയക്കുകയാണ് പതിവെങ്കിലും വിദേശികളുടെ കാര്യത്തില്‍ വനംവകുപ്പ് ഈ കടുംപിടുത്തം കാണിക്കാറില്ലെന്നതുകൊണ്ടാണ് ഞങ്ങൾക്ക് മലകയറ്റത്തിനുള്ള അനുമതി കിട്ടിയത്.

ബേസ്ക്യാമ്പിൽ നിന്ന് ഏതാണ്ട് ഒന്നരമണിക്കൂർ കൊണ്ട് ഞങ്ങൾ ഹൃദയസരസ്സെന്ന ശാന്ത സുന്ദരമായ തടാകത്തിന്റെ കരയിലെത്തി. അപ്പോഴേക്കും ബേസ്ക്യാമ്പും അവിടെയുള്ള വാച്ച് ടവറുമെല്ലാം ഞങ്ങളുടെ കാഴ്ച്ചയില്‍ നിന്ന് മറഞ്ഞു കഴിഞ്ഞിരുന്നു. മലയുടെ മുകളിൽ കണ്ട ആ തടാകം മനം മയക്കുന്ന ഒരു കാഴ്ചയായിരുന്നു. മലയുടെ മുകളിൽ മേഘങ്ങൾക്കു നേരെ പിടിച്ച കണ്ണാടിപോലെ വെട്ടിതിളങ്ങി ഹൃദയത്തിന്റെ ആകൃതിയിൽ അത് അങ്ങനെ നിശ്ചലമായി കിടക്കുന്നു. തടാകത്തിലെ തെളിമയാർന്ന തണുത്ത വെള്ളത്തില്‍ കൈയ്യും മുഖവും കഴുകി, കയ്യിൽ കരുതിയ കുപ്പിവെള്ളം കുടിച്ച് വീണ്ടും മലകയറാൻ തുടങ്ങി. രണ്ടു കൈയ്യും കാലും ഒരുപോലെ ഉപയോഗിച്ചുകൊണ്ടുള്ള ആ കയറ്റം തികച്ചും സാഹസികവും ദുസ്സ:ഹവുമായിരുന്നു. പക്ഷേ ഒമർ അപ്പോഴും ഒരു ഉടുമ്പിനെപോലെ, അനായാസം  മല മുകളിലേക്ക് കയറികൊണ്ടിരിക്കുന്നു. ട്രക്കിങ്ങിലുള്ള ഒമറിന്റെ വൈദഗ്ദ്യവും അനുഭവ സമ്പത്തും എന്നെ അൽഭുതപ്പെടുത്തുന്നുണ്ടായിരുന്നു. ഇനി ഏതാനും മീറ്ററുകൾ കൂടി കയറിയാൽ വെള്ളിമേഘങ്ങൾ തൊട്ടുമ്മവയ്ക്കുന്ന ഗിരിശ്യംഗത്തിലെത്താം. കഴുത്തിൽ തൂക്കിയ ക്യാമറയും, പുറത്ത് തൂക്കിയിട്ട സഞ്ചിയുമായ് ഒമർ സാഹസികമായ് മുകളിലേക്ക് കയറികൊണ്ടിരിക്കുകയാണ്. അത്യധികം ആപത്‌കരമായ ആ മലകയറ്റത്തിൽ എനിക്ക് താഴേക്കു നോക്കാൻ ഭയമുള്ളതുപോലെ തോന്നി. രണ്ടുവശവും കരിനീല നിറത്തിൽ ഒരു പെരുമ്പാപിനെപോലെ നീണ്ടു കിടക്കുന്ന അഗാധമായ കൊക്ക. അതിനിടയിൽ ഒരു വരമ്പുപോലെ ഇടുങ്ങിയ പാതയിലൂടെ ഞങ്ങൾ പൊത്തിപിടിച്ചു കയറികൊണ്ടിരുന്നു. ഭയം ഞരമ്പുകളെ ത്രസിപ്പിച്ച  കയറ്റത്തിന്റെ അവസാനം ഒമറിനു പിന്നാലെ ഞാനും മലയുടെ നെറുകയിലെത്തി. ഇനി ഒരു മലകൂടിയുണ്ട് കയറാൻ. അവിടേക്കെത്തണമങ്കിൽ ഇനിയും ഒന്നര മണിക്കൂർ കൂടി എടുക്കും. മഴപെയ്യാൻ സാധ്യതയുള്ളതിനാലും, തിരിച്ചിറങ്ങുമ്പോഴേക്ക് ഇരുട്ടു വീണേക്കുമന്ന ഭയത്താലും അവിടനിന്നും മുകളിലേക്കുള്ള കയറ്റത്തിൽ നിന്നും ഞാൻ ഒമറിനെ നിരുസാഹപ്പെടുത്തി. കുറച്ചു നേരം മലമുകളിലിരുന്ന് ഞങ്ങൾ കിതപ്പാറ്റി, കൈയ്യിൽ ബാക്കിയുണ്ടായിരുന്ന വെള്ളവും കുടിച്ചു തീർത്തു. പെട്ടന്ന് അവിടമാകെ കറുത്ത മേഘപാളികൾ വന്നു നിറഞ്ഞു ചുറ്റുമുള്ള കാഴചകൾ മുഴുവൻ മറച്ചു കളഞ്ഞു. എനിക്ക് ഒമറിനെയും, ഒമറിന് എന്നെയും മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഇനി വൈകിയാൽ ചിലപ്പോൾ മഴപെയ്യുമന്ന് ഗൈഡു ഞങ്ങൾക്ക് മുന്നറിയിപ്പു തന്നു. ഉടനെ 'ഇത് എന്നെ ഇവിടേക്ക് കൂട്ടികൊണ്ടുവന്നതിന്' എന്നു പറഞ്ഞുകൊണ്ട് മേഘത്തിന്റെ കറുത്ത പട്ടുമേലങ്കിയണിഞ്ഞ്, 7000 അടി ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ആ മല മുടിയിൽ നിന്നുകൊണ്ട് ഒമർ എന്നെ കെട്ടിപിടിച്ച് ചുണ്ടുകളിൽ ഉമ്മ വച്ചു. സന്തോഷം കൊണ്ടും സംത്യപ്തികൊണ്ടും വികാരധീനനായ ഒമറിന്റെ ആ വക്കുകൾ കേട്ടപ്പോൾ എന്റെ മനസ്സു വല്ലാതെ നിറഞ്ഞു. പിന്നെ വൈകിയില്ല, ഒരു ഗിരിശ്യംഗംകൂടി കീഴടക്കിയ സന്തോഷത്തോടെ ഞങ്ങൾ മെല്ലെ മലയിറങ്ങാൻ തുടങ്ങി. ഏതാണ്ട് മുക്കാൽ മണിക്കൂറുകൊണ്ട് മലയിറങ്ങി, ഞങ്ങൾ ബേസ്ക്യാമ്പിലെത്തി.

ഇനി ഞങ്ങൾക്ക് പോകേണ്ടത് സഞ്ചാരികളെ ആവേശം കൊള്ളിക്കുന്ന സെന്റിനല്‍ റോക്ക് വാട്ടര്‍ ഫാള്‍സ് എന്നറിയപ്പെടുന്ന സൂചിപ്പാറ വെള്ളചാട്ടത്തിലേക്കാണ്. അഞ്ചുമണി വരെ മാത്രമാണ് സഞ്ചാരികൾക്ക് അവിടേക്ക് പ്രവേശിക്കാനാവുക. ചെമ്പ്ര ബെയ്സ്ക്യാമ്പിൽ നിന്നും ഏകദേശം മുപ്പതു മിനുട്ട് യാത്രയുണ്ട് സൂചിപ്പാറയിലേക്ക്. ഇനിയുള്ള ഒരോ മിനുട്ടും ക്യത്യയോടെ സൂക്ഷിച്ചുപയോഗിച്ചില്ലങ്കിൽ സമയത്ത് സൂചിപ്പറയിലെത്താൻ കഴിയില്ല എന്നബോധത്തിൽ, ഒരു നിമിഷം പോലും പാഴക്കാതെ ഞങ്ങൾ നേരെ  സൂചിപ്പാറയിലേക്ക് തിരിച്ചു. ഏതാണ്ട് നാലരയോടുകൂടി ഹരിതാഭയാർന്ന തെയിലതോട്ടങ്ങളുടെ ഭംഗിയാസ്വദിച്ചുകൊണ്ട് ഞങ്ങൾ സൂചിപ്പാറയിലെത്തി. വാഹനം പാർക്കു ചെയ്യുന്നിടത്തുനിന്നും ഒരു കിലോമീറ്റര്‍ കാനന പാതയിലൂടെ കാല്‍നടയായി വേണം സൂചിപ്പാറയുടെ നനവാർന്ന വശ്യസൗന്ദര്യത്തിലേക്കെത്താൻ. കാട്ടിലൂടെ നടന്ന്, ഒരു വെള്ളിയരിഞ്ഞാണം പോലെ ഒഴുകിയിറങ്ങുന്ന വെള്ളചാട്ടത്തിന്റെ അടുത്തെത്താനായ് നിർമ്മിച്ച കല്ലുപാകിയ വഴി, കാടിന്റെ മാസ്മരിക സൗന്ദര്യത്തെ നശിപ്പിക്കുന്നു എന്നു ഞങ്ങൾക്ക് തോന്നി. പക്ഷികളുടെ കൂജനങ്ങളും വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ചേർന്നൊരുക്കുന്ന അപൂർവ്വമായ മധുര സംഗീതം കേട്ടുകൊണ്ട് നടക്കുന്നത്‌ വല്ലാത്തൊരു അനുഭൂതിയായിരുന്നു. കാനന പാത അവസാനിക്കുന്നിടത്തുനിന്നും പാറകള്‍ ചാടിക്കടന്നുവേണം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താന്‍.  അവിടെയെത്തിയപ്പോൾ മുതൽ ഒമർ തന്റെ ക്യാമറയിൽ വെള്ളചാട്ടത്തിന്റെ വശ്യതകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞൊഴുകി തിരുജടയില്‍ നിന്നൊരു ഗംഗപോലെ 300 അടി താഴ്ചയിലേക്ക് പതിക്കുന്ന വെള്ളചാട്ടവും, പാറക്കെട്ടുകളില്‍ വേരുപടര്‍ത്തിയ കുള്ളന്‍ മരങ്ങളും, ജൈവവൈവിധ്യവും മതിമറന്നുപോകുന്ന നയനാനന്ദകരമായ ഒരു കാഴ്ച തന്നെയായിരുന്നു. വെള്ളചാട്ടത്തിന്റെ ആ സൗന്ദര്യത്തിലേക്ക് നോക്കി നിൽക്കുമ്പോൾ, സൂചിപോലുള്ള പാറകള്‍ മാനത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഭൂമിയുടെ തുരങ്കമാണ് ആ വെള്ളചാട്ടമന്നു തോന്നിപോയി. അല്പനേരം ആ സൗന്ദര്യം ആസ്വദിച്ച്, പരസ്പരം കൈകോർത്തുപിടിച്ചുകൊണ്ട് ഞങ്ങൾ വെള്ള ചാട്ടത്തിനടിയിലേക്ക് പോയി. പാറയിടുക്കുകളില്‍ നല്ല വഴുക്കലുള്ളതിനാൽ വളരെ കരുതലോടെ വേണമായിരുന്നു ഇറങ്ങിയെത്താന്‍. വേനലിലും മഴ പാറുന്ന വെള്ളച്ചാട്ടത്തിനു സമീപം ആര്‍ത്തലയ്ക്കുന്ന ശബ്ദങ്ങള്‍ക്കിടയില്‍ തിരക്കിന്റെ എല്ലാ ഭാണ്ഡവുമിറക്കിവച്ച് ഇത്തിരി നേരം. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിലെ തെളിനീരിൽ എല്ലാം മറന്ന് ഒരു മുങ്ങികുളി. അപ്പോഴേക്കും അവിടമാകെ ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു.

അവസാനം ഒരു പകലിന്റെ മുഴുവൻ സൗന്ദര്യവും കട്ടെടുത്ത് അവിടനിന്നും നേരെ സുൽത്താൻ ബെത്തേരിയിലെ കെ.റ്റി.ഡി.സി-യുടെ പെപ്പർ ഹൗസിലേക്ക്. ഏതാണ്ട് എട്ടുമണിയോടെ ഞങ്ങൾ പെപ്പർ ഹൗസിലെത്തി. മലഞ്ചരിവുകളിൽ പടർന്നു പന്തലിച്ച കുരുമുളക് വള്ളികളേയും കാപ്പിതോട്ടങ്ങളേയും ഉമ്മവച്ചുകൊണ്ട് അലസമായ് കോടമഞ്ഞൊഴുകി നടക്കുന്ന ആ രാത്രിയിൽ നുരഞ്ഞു പൊന്തുന്ന തണുപ്പുള്ള ഒരോ ബിയർ നുണഞ്ഞുകൊണ്ട്, നെരിപ്പോടിന്റെ ചൂടത്തിരുന്ന് കുറേനേരം സംസാരിച്ചിരിക്കണമന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചുരം കയറിയുള്ള യാത്രയുടേയും, ട്രക്കിങിന്റെയും ക്ഷീണം കാരണം അതിനു മുതിർന്നില്ല. അടുത്ത ദിവസത്തെ യാത്രയുടെ കാര്യങ്ങൾ  മനസ്സില്‍ ചിട്ടപ്പെടുത്തി, അത്താഴം കഴിച്ച് നേരത്തെ ഉറങ്ങാൻ കിടക്കുന്നു. അപ്പോൾ, മുറിയിലെ അരണ്ട മഞ്ഞ വെളിച്ചത്തിൽ എന്റെ കൈതണ്ടയിൽ മ്യദുവായി ഉമ്മവച്ചുകൊണ്ട് ഒമർ എന്നോട് ചോദിച്ചു "മഴക്കാലത്താണ്‌ വെള്ളച്ചാട്ടങ്ങള്‍ ഏറെ സുന്ദരമാവുന്നത്‌ അല്ലേ?". ഒമറിന് എന്തുതോന്നുന്നു എന്നു ചോദിച്ചുകൊണ്ട് ഞാൻ തലയിലൂടെ പുതപ്പ് വലിച്ചിട്ട്, ഗോപാൽ സ്വാമി ബട്ടയിലേക്കുള്ള വഴിയരികുകളിൽ ഞങ്ങളെയും കാത്തിരിക്കുന്ന സുന്ദര ദൃശ്യങ്ങളെ മനസ്സിൽ സങ്കൽപ്പിച്ച്‌ ഉറക്കത്തിലേക്ക് വഴുതി വീണു. 

.                                                                                                                                      തുടരും ........

2013-08-17

പ്രഫഷണൽ നേട്ടങ്ങൾക്കായ് സ്വവർഗ്ഗരതിയും ഉപയോഗിക്കപ്പെടുന്നു  

രണ്ട് വർഷങ്ങള്‍ക്ക് മുൻപ്, തിരുവനന്തപുരത്തുകാരനായ ഒരു പ്രഫഷണലിന് ജോലിയുടെ ഭാഗമായ് ബോംബയിൽ ഒരു ട്രെയിനിംങ്ങിന് പോകേണ്ടതായ് വന്നു. ആദ്യമായ് മുംബൈ നഗരത്തിലേക്കുള്ള അവന്റെ യാത്രയാണ്. അംബരചുംബികളായ കെട്ടിടങ്ങളും, തിരക്കിലലിയുന്ന ജീവിതവുമൊക്കെയായിരുന്നു മുംബയെകുറിച്ച് അതുവരെയുള്ള അവന്റെ അറിവുകൾ. തിരുവനന്തപുരം പോലൊരു ചെറു നഗരം മാത്രം കണ്ടിട്ടുള്ള അവൻ വലിയ ആവേശത്തിലാണ് ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപ്പോർട്ടിന്റെ ഡൊമസ്റ്റിക് ടെർമിനലിൽ വിമാനമിറങ്ങിയത്. അവന്റെ ജീവിതത്തിലെ ആദ്യ വിമാന യാത്ര. തിരക്കേറിയ സന്താക്രൂസ് റയില്‍‌വേസ്റ്റേഷന് അടുത്തുതന്നെയുള്ള ഗ്രാൻഡ് ഹയാത് ഹോട്ടലിലായിരുന്നു അവനു കമ്പനി താമസം ഒരുക്കിയിരുന്നത്. ഒരു റൂം രണ്ടുപേര്‍ ഷയര്‍ ചെയ്യണം. അവന്റെ ഒപ്പം റൂം പങ്കുവയ്ക്കുന്നത് ഡൽഹിയിൽ നിന്നുള്ള ഹരിന്ദർ അറോറയാണ്. കാഴ്ചയിൽ സുമുഖൻ, സുന്ദരൻ. വെളുത്തു കൊലുന്നനെയുള്ള ശരീരം. ഷേവ് ചെയ്ത് സുന്ദരമാക്കിയ മുഖം. കറുത്ത ഫ്രയിമുള്ള കണ്ണടയിൽ തിളങ്ങുന്ന നീല കണ്ണുകൾ. നല്ല ഇംഗ്ലീഷിൽ ഒഴുക്കോടയുള്ള സംസാരം. പരിചയെപ്പെടുന്ന ആർക്കും പെട്ടന്ന് മറക്കാൻ കഴിയാത്ത പേഴ്സണാലിറ്റി. തങ്ങളുടെ കമ്പനിയുടെ ഡൽഹി ബ്രാഞ്ചിന്റെ എക്സിക്യൂട്ടീവാണന്നുകൂടി അറിഞ്ഞപ്പോൾ ഇങ്ങനെ ഒരാളോടൊപ്പം താമസിക്കുന്നത് വ്യക്തിപരമായ് തനിക്കു ഗുണം ചെയ്യുമന്നവൻ മനസ്സിൽ കരുതി.

യാത്ര ചെയ്ത ക്ഷീണത്തിൽ അന്ന് എങ്ങോട്ടും പോയില്ല. രാത്രി നേരത്തെ അത്താഴം കഴിച്ച്, എ.സി ഒന്നുകൂടി കൂട്ടിവച്ച് ഉറങ്ങാൻ കിടന്നു. അവൻ ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ മുറിയിലുണ്ടായിരുന്നില്ല. രാത്രി എപ്പോഴോ വൈകിയാണന്നു തോന്നു അയാൾ വന്നുകിടന്നത്. ഉറക്കത്തിൽ, ചുംബനത്തിന്റെ ചൂടിൽ, ഒരു തണുത്ത കൈ തന്റെ ശരീര മധ്യത്തിലേക്ക് പരതിയിറങ്ങുന്നത് അറിഞ്ഞുകൊണ്ടാണ് അവൻ ഞെട്ടിയുണർന്നത്. അവൻ ഉണർന്നതറിഞ്ഞിട്ടാകണം, അയാളുടെ കൈകളുടെ ചലനം നിന്നു. അയാൾ ഗാഡമായ ഉറക്കത്തിലാവും എന്നു കരുതി അവന്റെ മേൽ ഉയർത്തി വച്ചിരുന്ന കാൽ അവൻ മെല്ലെ എടുത്തിമാറ്റി. വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴവേ അയാളുടെ കൈകൾ അവനിലേക്ക് നീണ്ടുവന്നു, ഷർട്ടിനുള്ളിലൂടെ താഴേകൂർന്നു പോകുന്നു. കൈകൾ വീണ്ടും എറ്റുത്തുമാറ്റി പുതപ്പു വലിച്ചു  പുതച്ചുകൊണ്ട് തിരിഞ്ഞു കിടന്നു. പിന്നീട് അന്നു രാത്രി ഉറക്കം വന്നില്ല. കാര്യമായി പ്രതികരിക്കാഞ്ഞതുകൊണ്ടും പ്രതിഷേധിക്കാഞ്ഞതുകൊണ്ടുമാകാം ഇടക്കിടക്ക് അയാളുടെ കൈകൾ അവനെ തലോടുകയും ചുംബിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. 

രാവിലെ കുളികഴിഞ്ഞു റസ്റ്റോറന്റിൽ പോയി പ്രഭാത ഭക്ഷണം കഴിച്ചു വന്നപ്പോൾ, മുട്ടോളമെത്താത്ത ഒരു ട്രൗസറിൽ, കൈയ്യിൽ ആവിപറക്കുന്ന ഒരു കപ്പു കാപ്പിയും നുണഞ്ഞ് അയാൾ ഇരിക്കുന്നു. തലേരാത്രി ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ സൗഹ്യദത്തോടെ ചിരിക്കുന്നു. മധുരമായി സംസാരിക്കുന്നു. ഒരു പത്തു മിനിട്ടു വൈയ്റ്റ് ചെയ്യൂ, ഒന്നിച്ചു ട്രയിനിംങിനു പോകാമന്നു അയാൾ പറഞ്ഞു. രാവിലെ ട്രയിനിംങ് സെന്ററിലേക്കും, തിരിച്ചു ഹോട്ടലിലേക്കുമുള്ള യാത്രയിൽ, പലകാര്യങ്ങളേയും പറ്റി വാചാലനായി അയാൾ സംസാരിച്ചു കൊണ്ടേയിരുന്നു. കേരളത്തെകുറിച്ചും കൊച്ചിയേകുറിച്ചും, കായൽ പരപ്പിന്റെ വശ്യതയിൽ ഒഴുകി നടക്കുന്ന ഹൗസ്ബോട്ടുകളെ കുറിച്ചുമൊക്കെ അയാൾ ഒരുപാട് സംസാരിച്ചു. അപ്പോൾ സ്വന്തം നാടിനെകുറിച്ച് അവനേക്കാൾ അയാൾക്കറിവുണ്ടന്ന് അവൻ മനസ്സിലാക്കി. തിരുവനന്തപുരം ബ്രാഞ്ചിൽ വരാൻ പോകുന്ന ഒഴിവുകളെ കുറിച്ചും, അയാൾ നേരിട്ട് ബാംഗ്ലൂർ ഉൾപ്പെടെയുള്ള പല ബ്രാഞ്ചുകളിലും പലർക്കും അപ്പോയ്മെന്റുകൾ നൽകിയ വിവരവും ഒക്കെ പറയുകയുണ്ടായി. കൂട്ടത്തിൽ തിരുവനന്തപുരം ബ്രാഞ്ചിൽ വരുന്ന എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അവന് അപ്പോയിന്റ്മെന്റ് നൽകാമന്ന് വാഗ്ദാനം ചെയ്യാനും അയാൾ മറന്നില്ല. ജോലിയിൽ പ്രവേശിച്ച് രണ്ടുവർഷം മാത്രമായ അവന് ഒരു എക്സിക്യൂട്ടിവ് ലെവലിലേക്കെത്തുക എന്നതു ഒരു വലിയ സ്വപ്നമായിരുന്നു. അഞ്ചുവർഷത്തെ എക്സ്പീരിയൻസില്ലാതെ ഒരാൾക്കും ആ സ്ഥാനത്തേക്കെത്തുക അത്ര എളുപ്പമല്ലന്നവന് നന്നായ് അറിയാമയിരുന്നു. ട്രയിനിംങ് ഹാളിൽ വച്ച് അയാളുടെ പൊസിഷനേകുറിച്ചും, സ്വാധീനത്തെകുറിച്ചും മനസ്സിലാക്കിയ അവൻ, അയാൾ വാഗ്ദാനം ചെയ്ത എക്സിക്യൂട്ടീവ് പദവിയെകുറിച്ച് സ്വപ്നം കാണാൻ തുടങ്ങി.  

അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ മുറിയിൽ തന്നെയുണ്ടായിരുന്നു. ഗുഡ്നൈറ്റ് പറഞ്ഞ്, ധ്യതിയിൽ മൊബൈലിൽ എന്തക്കയോ മെസേജയിച്ചിട്ടയാളും കയറികിടന്നു. അവൻ ഉറങ്ങിയിട്ടില്ലന്ന് അയാൾക്കറിയാമായിരുന്നു. എന്നിട്ടും അയാളുടെ കൈകൾ, ഒരു നീരാളിയെപോലെ അവനിലേക്ക് നീണ്ടു. മെല്ലെ കെട്ടിപിടിച്ചു, ചുംബിച്ചു. തനിക്കു കിട്ടാൻ പോകുന്ന എക്സിക്യൂട്ടിവ് പദവിയെകുറിച്ച് ഓർത്തപ്പോൾ, റെഡ് വൈനിന്റെ മണമുണ്ടായിരുന്ന അയാളുടെ ചുണ്ടുകളെ തടയാനോ, തലേരാത്രിയിലെപോലെ അയാളുടെ കൈകൾ തട്ടിമാറ്റാനോ അവനു തോന്നിയില്ല. അതയാൾ മനസ്സിലാക്കിയിട്ടവണ്ണം ഒരു കടലിരമ്പൽ പോലെ അവനിലേക്ക് പടർന്നു കയറി. 

മൂന്നു ദിവസത്തെ ട്രയിനിംങ് കഴിഞ്ഞ്, ഹോട്ടൽ വെക്കേറ്റ് ചെയ്യുമ്പോൾ, വിളിക്കാൻ മറക്കണ്ട എന്നുപറഞ്ഞുകൊണ്ട് തന്റെ നേർക്കു നീട്ടിയ അയാളുടെ വിസിറ്റിംങ് കാർഡ്, ഒരു ഗൂഡമായ പുഞ്ചിരിയോടെ വാങ്ങി അവൻ ഭദ്രമായ് പേഴ്സിൽ സൂക്ഷിച്ചു വച്ചു. തിരിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ, ദേഹത്ത് പറ്റിപിടിച്ച കടൽകാറ്റിന്റെ ഉപ്പുരസം അവനെ അലോസര പെടുത്തുന്നുണ്ടായിരുന്നങ്കിലും, വിദേശ നിർമ്മിത പെർഫ്യൂമുകളിൽ അവന്റെ ശരീരത്ത് തങ്ങിനിൽക്കുന്ന അയാളുടെ മണത്തെ അവൻ മുക്കികളഞ്ഞു. പിന്നീട് മാസങ്ങൾക്കു ശേഷം കൈവന്ന എക്സിക്യൂട്ടീവ് സ്ഥാനംകൊണ്ട് അവന്റെ ദേഹത്തു ശേഷിച്ച ആ ഉപ്പുരസത്തെയും അവൻ കഴുകി കളഞ്ഞു.

Popular posts  

1. ത­ല­മു­ടി തരുന്ന ചില സാമൂകിഹാനുഭവങ്ങളും ചിന്തകളും


3. ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രം

4. സന്തോഷ് പണ്ടിറ്റിനെ മലയാള സിനിമ ഭയക്കുന്നത് എന്തുകൊണ്ട്?

5.ഉറുമി കണ്ടവർ മൂന്നുനാലു മുങ്കൂർ ജാമ്യം ഏടുത്തു വച്ചേക്കുക ഇല്ലങ്കിൽ മമ്മിയും മോനും കൂടി പോലീസിൽ പിടിപ്പിക്കും

6. നോബൽ സമ്മാനത്തിലെ പ്രാദേശികതയും രാഷ്ട്രീയവും

7. ഇതിഹാസത്തില്‍ നിന്നൊരേട്


















2012-10-11

The Freedom  

I am not feeling alone here
In the midst of deep and dark night
Why should I?
You all are there to set me free
Your tears, praying and hopes
Making me to comes out from the ashes
But not dare to die

The iron rods are making cages
I am burning inside
Lots of thinking and planning
How I can share it
Why should I fear off
Free thinking and speech is my right
How can I insult the prophet?
He is my friend campaign and lover
O’ dear I love you
Come and behold my hands
Set me free from the dark of light
Take me out from this silence
Its killing me inside
I want walk alone
On the golden sands of deserts
O’ dear I love you
Come and behold my hands

2012-03-22

ശ്രീ ശ്രീ രവിശങ്കർ-ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?  

നക്സലിസത്തിന്റെ വളര്‍ത്തു കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകളെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കർ. സര്‍ക്കാര്‍ സ്‌കൂളുകളിലെ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ശ്രദ്ധയില്ലാത്ത മനോഭാവവും അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് കുട്ടികളെ വിമതന്‍മാരാക്കുന്നത്. അതുകൊണ്ട്, വിദ്യാഭ്യാസം സര്‍ക്കാര്‍ സ്വകാര്യവത്കരിക്കണം. സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടണം-ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു.
-----------------------------------------------------
-----------------------------------------------------
ജീവനകലയെ മുഴുവനായ് മൊത്തകച്ചവടം നടത്തുന്ന ശ്രീ ശ്രീ രവി ശങ്കർ, നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് ഇങ്ങനെ അർത്ഥമില്ലാതെ കിടന്നു പുലമ്പാൻ?. പ്രതികരണ ശേഷിയില്ലാത്ത കുറേ ശിഷ്യന്മാരെ വളർത്തിയെടുക്കുന്ന നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?. മത്തിഷ്കമില്ലാതെ വളർന്ന നിങ്ങളുടെ കഴുതകൾ നിങ്ങൾ പറയുന്നതു കേൾക്കും, അനുസരിക്കും. പക്ഷേ അനീതിക്കും വിവേചനത്തിനുമെതിരേ ആഞ്ഞടിച്ച മഹാന്മാരുടെ വീരചരിതങ്ങൽ ഉരുവിട്ടു പഠിപ്പിച്ച സർക്കാർ സ്കൂളുകളിലെ ഞങ്ങളുടെ ഗുരുക്കന്മാർ തലമുറകളിലൂടെ കൊളുത്തി തന്ന പ്രതികരണ ശേഷി ഞങ്ങളിൽ ഉള്ളിടത്തോളം നിങ്ങളുടെ വാക്കു കേൾക്കാൻ നിങ്ങളുടെ പാദസേവ ചെയ്യാൻ ഞങ്ങൾക്ക് മനസ്സില്ല.

ഞങ്ങളുടെ മുൻ തലമുറക്കാർ;

വിലക്കപ്പെട്ട പാതകളിലൂടെ ഉശിരോടെനടക്കുകയും
മുന്നിൽ തഴുതിട്ടുപൂട്ടീയ ക്ഷേത്ര ഗോപുര നടകൾ ചവിട്ടിതുറക്കുകയും
ദുഷ്ടത നിറഞ്ഞ നിന്റെ ദൃഷ്ട്ടിയില്‍ പെട്ടെന്ന കുറ്റമാരോപിച്ച്
കണ്ണില്‍ ഉരുക്കിയ ഈയമൊഴിച്ച കൈകളെ ഊക്കോടെ തട്ടി മാറ്റുക്കുകയും,
കൊയ്ത്തരിവാളുകൊണ്ട് നിനക്ക് മുലയറുത്തു കരമായ് നല്കി
ഞങ്ങളൂടെ അമ്മമാരുടേയും സഹോദരിമാരുടേയും മാറുമറക്കുകയും
ഉരുട്ടിന്റെ മറപറ്റി അടിയപെണ്ണിന്റെ തുടച്ചൂട് തേടിവന്ന
നാട്ടുപ്രമാണിമാരുടെ അടിനാവിക്ക് ഊക്കോടെ തൊഴിക്കുകയും
എതിർവാ കൊണ്ട് തിരുവായ്കളെ നിശ്ബ്ദമാക്കുകയും
അധ്വാനത്തിന് അർഹതപ്പെട്ട കൂലി ചോദിച്ചു വാങ്ങിക്കുകയും
തമ്പ്രാക്കളെ മനുഷ്യരായി നടക്കാന്‍ താക്കീത് കൊടുക്കുകയും ചെയ്തവർ

അവര്‍ക്ക് ക്ഷോഭവും, വീര്യവും, ബോധവും, കരുണയും കൊടുത്ത പള്ളിക്കൂടങ്ങൾ, അതിലെ ജീവസ്സുറ്റ അക്ഷരങ്ങള്‍.....അതു തകർത്തുടക്കാൻ നിങ്ങൾക്കോ നിങ്ങൾ മത്തിഷ്കം പറിച്ചെടുത്ത് കഴുതകളായ് വളർത്തുന്ന ശിഷ്യ ഗണങ്ങൾക്കോ കഴിയില്ല. പാരതന്ത്യത്തിന്റെ വീർപ്പുമുട്ടലുകളില്ലാതെ, വാഴയിലയിൽ പുസ്തകകെട്ടിനൊപ്പം കൊണ്ടുവന്ന പൊതിച്ചോറ്, ജാതിമത ഭേദമില്ലാതെ പങ്കിട്ടെടുത്തും അസമത്വങ്ങളെ എതിര്‍ത്തും മനുഷ്യരാശിയോടും പ്രകൃതിയോടും കൂട്ട് കൂടിയും വളർന്ന ഞങ്ങളെ, ചോർന്നൊലിക്കുന്ന, ഭിത്തികൾ വീണ്ടുകീറീയ ഞങ്ങളുടെ പള്ളിക്കൂടങ്ങളെ, അതിന്റെ ഓലപ്പുരകളെ നിന്റെ ശ്രീ ശ്രീ ജഡ കൊണ്ട് തൊട്ട് അശുദ്ധമാക്കരുത്. ചുവന്ന പരവതാനി വിരിച്ച് ശീതീകരിച്ച മുറിക്കുള്ളിൽ നിന്നും ശീതീകരിച്ച ആഡംബര കാറുകളിലേക്ക് ശുഭ്ര വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞു ജപവും ജീവനവും വിദ്യാഭ്യാസവും കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്ന നിനക്ക്, ഞങ്ങൾക്ക് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹനത്തിന്റെയും ഒരു വലിയ ലോകം തുറന്നിട്ടു തന്ന, ഹിന്ദുവിന്റെയും മുസൽമാന്റെയും ക്യസ്ത്യാനിയുടേയും നീല ഞരമ്പിലോടുന്നത് ചുവന്ന രക്തമാണന്ന് പഠിപ്പിച്ചുതന്ന ഞങ്ങളുടെ ഗുരുക്കന്മാർക്കുമേൽ ശാപവാക്കോതുവാൻ എന്തധികാരമാണുള്ളത്?. ദൈവ്വതുല്യരായ് ഞങ്ങൾ സ്നേഹിക്കുന്ന ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിക്കാൻ നീയാരാണ്?.
.

2012-01-23

ന്യൂസ് പേപ്പർ ബാറ്ററി-ഇനി ഉപയോഗ ശൂന്യമായ ന്യൂസ് പേപ്പർ ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യാം  

നിങ്ങൾ വെറുതേ കത്തിച്ചു കളയുന്ന അല്ലങ്കിൽ നിസാരവിലക്ക് തൂക്കിവിറ്റ് വീട്ടിലെ സ്ഥാലം ഒഴിക്കുന്ന പഴയ പത്രകടലാസ് ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഫോൺ, ലാപ്ടോപ്, ക്യാമറ തുടങ്ങിയ ഉപകരണങ്ങൾ ചാർജു ചെയ്യുന്ന കാര്യം ഒന്നു ആലോചിച്ചുനോക്കൂ. വെറുതേ ഭ്രാന്ത് പറയരുതേ എന്നാവും നിങ്ങൾക്ക് എന്നോട് പറയാൻ തോന്നുക. എന്നാൽ സംഗതി യാഥാർഥ്യമാകാൻ പോകുകയാണ്. ബയോബാറ്ററികൾ എന്നവിഭാഗത്തിൽ പെടുത്താവുന്ന ഈ ബാറ്ററികളുടെ പ്രാഥമിക രൂപംലാബിൽ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. കടലാസുകഷണങ്ങൾ എൻസൈം സെലുലോസിക് ലായനിയിൽ കുതിർത്തെടുത്ത് അതിനെ ഒരു ബൾബുമായ് ഘടിപ്പിച്ചാൽ മിനിട്ടുകളോളം അത് പ്രകാശിക്കുന്ന ഡിസ്പ്ലേ എനർജി റിസേർച്ച് എക്സിബിഷനുകളിൽ ഇതിനോടകം പ്രദർശിപ്പിച്ചു കഴിഞ്ഞു.

സെലുലോസിനെ എൻസൈം സെലുലോസിക് ലായനിയുടെ സാന്നിധ്യത്തിൽ വിഘടിപ്പിച്ച് ഗ്ലോക്കോസാക്കി മാറ്റുകയും ഇറ്റിനെ അന്തരീക്ഷ വായുവിലെ ഓക്സിജനുമായ് സംയോജിച്ച് സെലുലോസിനെ എൻസൈം സെലുലോസിക് ലായനിയുടെ സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജൻ അയോണുകളുമാക്കി മാറ്റുന്നു. ഇങ്ങനെ സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളെ ഒരു എക്സ്റ്റേണൽ സർക്യൂട്ടിന്റെ സഹായത്തോടെ കടത്തിവിട്ട് വൈദ്യുതപ്രവാഹമാക്കി മാറ്റുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് ബൾബുകൾ കത്തിക്കുകയും മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ഐപാഡുകളിലും മറ്റും ഉപയോഗിക്കുന്ന ലിതിയം അയോൺ ബാറ്ററികൾ ചാർജ് ചെയ്യാനും കഴിയും.
.

2012-01-20

ഐഫോണുകളില്‍ ഫ്യുവല്‍ ബാറ്ററികള്‍ വരുന്നു  

ആപ്പിൾ, സ്മാര്‍ട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. യു.എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസിൽ ഇതുമായ് ബന്ധപ്പെട്ട അപേക്ഷകൾ ആപ്പിൾ സമർപ്പിച്ചു കഴിഞ്ഞു. ഇതു സാധ്യമാകുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. നിലവിൽ ഉപയോഗിക്കുന്ന ലിതിയം അയോൺ ബാറ്ററികൾ ദിവസവും ചാർജ് ചെയ്യേണ്ട ഗതികേടിലാണ് ഓരോ ഉപയോക്താവും. ഉയർന്ന എനർജി ഡൻസിറ്റി ബാറ്ററികൾ (High energy density batteries) ഡവലപ് ചെയ്യുന്നുണ്ടങ്കിലും ഫോണിന്റെ ഭാരവും കനവും കൂടുമന്നതിനാലാണ് ആപ്പിൾ ഫ്യൂവൽ സെല്ലുകളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

ഓക്‌സിജനും ഹൈഡ്രജനും സംയോജിപ്പിച്ച് ജലവും വൈദ്യുതിയും ഉണ്ടാക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടേത്. ഏതാനും വർഷങ്ങൾക്ക് മുൻപേതന്നെ വൻകിട വാഹന കമ്പനിയായ നിസാൻ അവരുടെ ഫ്യൂവൽ സെൽ ഇലക്ട്രിക് കാറുകളിൽ ഈ സാങ്കേതിക വിദ്യ ഉപ്യോഗിച്ചുവരുന്നുണ്ട്. എന്നാൽ മൊബൈൽ ഫോണുകളിലും ലാപ്ടോപ് തുടങ്ങിയ പോർട്ടബിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കുക അത്ര എളുപ്പമല്ല. അതിനാൽ ഒരേസമയം വൈദ്യുതി ഉത്പാദിപ്പിക്കാനും, റീച്ചാര്‍ജ് ചെയ്യാവുന്ന High energy density ലിതിയം അയോൺ ബാറ്ററിയിൽ നിന്നും വൈദ്യുതി ഉപയോഗിക്കാനും സാധിക്കുന്ന നൂതനമായ ഫ്യുവല്‍സെല്‍ സംവിധാനമാണ് ആപ്പിള്‍ വിഭാവന ചെയ്തിരിക്കുന്നത്. ഈ സങ്കേതം സാധ്യമാക്കുകയെന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് ആപ്പിളും സമ്മതിക്കുന്നു. വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ ചാര്‍ജുചെയ്യാതെ ദിവസങ്ങളോ ആഴ്ചകളോ തുടർച്ചയായി പ്രവര്‍ത്തിക്കാന്‍ ഇത്തരം ഫ്യുവല്‍ സെല്‍ സംവിധാനത്തിന് കഴിയുമെന്ന ആപ്പിളിന്റെ അവകാശവാദത്തെ ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന ഞാനും അംഗീകരിക്കുന്നതോടോപ്പം പോർട്ടബിൽ ഇലക്ട്രോണിക് രംഗത്ത് വമ്പൻ സാധ്യതകൾക്ക് വഴിയൊരുക്കുമന്നും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പുതിയ ബാറ്ററി സിസ്റ്റവുമായ് ഐഫോണുകളും മാക്ബുക്കുകളും ഐപാഡുകളും വിപണിയിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.
.

2011-12-15

ഇന്ത്യയിലെ ആദ്യത്തെ ഡോക്ടറൽ ബിരുദധാരിയായ ശാസ്ത്രകാരി  

എഴുത്തുകാരും കലാകാരന്മാരും സാഹിത്യ പ്രവർത്തകരും രാഷ്ട്രീയക്കാരും പൊതു സമൂഹത്തിൽ അറിയപ്പെടുമ്പോൾ ഒരുജന്മം മുഴുവൻ ശാസ്ത്രഗവേഷണത്തിലൂടെ മാനവജനതയുടെ ജീവിത നിലവാരം ഉയർത്താൻ കെമിക്കലുകളോടും കാഴ്സനോജനിക് മെറ്റീരിയലുകളോടും മല്ലിടുന്ന ശാസ്ത്രകാരന്മാരെ മുഖ്യധാരാ സമൂഹവും മാധ്യമങ്ങളും അറിപ്പെടാതെപോകുന്നു. അറിയിക്കാൻ അവർ ശ്രമിക്കാറുമില്ല. പൊതുസമൂഹത്തെ നമുക്ക് വിടാം. സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള എത്രപേർക്ക് കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന 10 ശാസ്ത്രജ്ഞൻമാരുടെ പേരുകൾ പറയാൻ കഴിയും? ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ഉദ്യോഗാർത്ഥിയോട് മന:പ്പൂർവ്വം ഞാൻ രണ്ട് ചോദ്യങ്ങൽ ചോദിച്ചു. ഒന്നാമത്തെ ചോദ്യം മലയാളത്തിലെ പ്രമുഖനായ ഒരുനായകന്റെ 10 സിനിമകളുടെ പേരും രണ്ടാമത്തെ ചോദ്യം കേരളത്തിലെ ജീവിച്ചിരിക്കുന്ന 10 ശാസ്ത്രക്ഞ്ജന്മാരുടെ പേരുകളുമായിരുന്നു. ആദ്യത്തെ ചോദ്യത്തിന് വളരെ ക്യത്യമായ് ഉത്തരം തന്ന ഉദ്യോഗാർത്ഥി രണ്ടാമത്തെ ചോദ്യത്തിന് തന്നത് വെറും അഞ്ച് പേരുകൾ മാത്രം. നമുക്ക് ഇന്നും ആകെ അറിയുന്ന ജീവിച്ചിരിക്കുന്ന ഒരു ശാസ്ത്രജ്ഞൻ എ.പി.ജെ അബ്ദുൾ കലാം മാത്രമാണ്. അതും അദ്ദേഹം ഇന്ത്യൻ പ്രസിഡന്റായതുകൊണ്ടുമാത്രം. അത്രയേയുള്ളൂ നമ്മുടെ ശാസ്ത്രജ്ഞാനം. ഇ.കെ.ജാനകി അമ്മാള്‍ എന്ന പേര് കേരളത്തിലെ ശാസ്ത്ര സമൂഹത്തിനുപോലും അത്ര പരിചയമുണ്ടന്ന് എനിക്ക് തോന്നുന്നില്ല. വിദേശ രാജ്യങ്ങളിൽ പോലും ഇന്നും ക്യഷിചെയ്യുന്ന കരിമ്പിനങ്ങളായ സക്കാറം സീ (Saccharum x Zea), സക്കാറം എറിയാന്തസ് (Saccharum x Erianthus), സക്കാറം ഇംപെറാറ്റ് (Saccharum x Imperata), സക്കാറം സോര്‍ഘം (Saccharum x Sorghum) തുടങ്ങിയവ പലരും കേട്ടിട്ടുണ്ടങ്കിലും അതു വികസിപ്പിച്ചെടുത്ത പ്രതിഭയെകുറിച്ച് അധികം ആർക്കും അറിവില്ല എന്നതാണ് സത്യം. ഒരിക്കൽ ബോട്ടണിയിൽ എം.എസിയും ബി.എഡും ഉള്ള ഒരു കോളജ് അധ്യാപികയോട് ജാനകി അമ്മാളിനെ അറിയുമോ എന്നു ചോദിച്ചപ്പോൾ കിട്ടിയത് അവർ സംഗീതക്ഞയല്ലേ എന്ന വളരെ രസകരമായ മറുപടിയായിരുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ ശാസ്ത്രവിഷത്തിൽ ഡോക്ട്രറേറ്റ് നേടിയ ആദ്യവനിതയന്ന ഇനി ഒരിക്കലും ആരാലും തകർക്കപ്പെടാൻ കഴിയാത്ത ചരിത്രം തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ഇ.കെ ജാനകി അമ്മാളിനെ കേരളം പോലും ഓർക്കാതെ പോകുന്നത് ദയനീയമാണ്. ശാസ്ത്രരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകി മൺമറഞ്ഞുപോയ -നൽകികൊണ്ടിരിക്കുന്ന- ധാരളം ഇന്ത്യൻ വനിതകൾ ഉണ്ടന്നിരിക്കിലും ഉന്നത കുലജാതകളായ സ്ത്രീകളെപോലും വിദ്യാഭ്യാസം ചെയ്യിക്കുവാനോ ജോലിക്കു വിടുവാനോ തയ്യാറാകാതിരുന്ന തികച്ചും അപരിഷ്ക്യതമായ ഒരു സമൂഹിക ചുറ്റുപാടിൽ യാഥാസ്ഥിതികരായ ഒരു ജനസമൂഹത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് പുരുഷാധിപത്യം മാത്രം നിലനിന്ന ഒരു സമൂഹത്തിലേക്കാണ് ജാനകി അമ്മാൾ ശാസ്ത്ര ഗവേഷണങ്ങളുമായ് സധൈര്യം കടന്നു വന്നത്.

1987-ൽ തലശ്ശേരിയില്‍ സബ് ജഡ്ജിയായിരുന്ന ദിവാന്‍ ബഹാദൂര്‍ ഇ.കെ.കൃഷ്ണന്റെയും ദേവി അമ്മയുടെയും മകളായി ജനിച്ച ജാനകി അമ്മാള്‍ തലശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം സ്വന്തം ഇഷ്ടപ്രകാരം, സാമൂഹികവും സാമുദായികവുമായ എല്ലാ വെല്ലുവിളികളേയും സ്വയം ഏറ്റെടുത്തുകൊണ്ട് ബിരുദപഠനത്തിനായി മദ്രാസിലേക്ക് വണ്ടികയറി. 1921 പ്രസിഡന്‍സി കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ഹോണേഴ്‌സ് ബിരുദം നേടിയശേഷം മദ്രാസ് വിമന്‍സ് കൃസ്ത്യന്‍കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ചുരുങ്ങിയകാലത്തെ അധ്യാപനവ്യത്തിക്കുശേഷം ജാനകി അമ്മാൾ 1921-ല്‍ മിഷിഗണ്‍ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പോടുകൂടി ബിരുദാനന്തര ബിരുദം നേടുന്നതിനായ് അമേരിക്കയിലേക്ക് പോയി. തിരിച്ച് കൃസ്ത്യന്‍കോളേജിലെത്തിയെങ്കിലും മിഷിഗണ്‍ സര്‍വകലാശാലയുടെ ആദ്യ ബാര്‍ബോര്‍ സ്‌കോളര്‍ഷിപ്പിനായ് തിരഞ്ഞെടുക്കപ്പെട്ട അവർ വീണ്ടും അമേരിക്കയിലേക്ക് തിരികെപോയി. 1931-ല്‍ അവർ സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയപ്പോൾ ശാസ്ത്രവിഷയത്തില്‍ ഒരു ഇന്ത്യന്‍വനിത നേടുന്ന ആദ്യ ഗവേഷണ ബിരുദമായി അത്.

ഉന്നതനിലയിൽ ഗവേഷണം പൂർത്തിയാക്കിയ ജാനകി അമ്മാളെ തേടി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ധാരാളം ഓഫാറുകൾ വന്നങ്കിലും ഇന്ത്യയെ തന്നെ തന്റെ കർമ്മ മണ്ഡലമായ് അവർ തിരഞ്ഞെടുത്തു.തിരുവനന്തപുരം മഹാരാജാസ് കേളേജ് ഓഫ് സയന്‍സില്‍ സസ്യശാസ്ത്ര പ്രൊഫസറായി രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ചശേഷം കോയമ്പത്തൂര്‍ ഷുഗര്‍കേന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റിയൂട്ടിൽ ശാസ്ത്രജ്ഞയായ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോഴും അന്താരാഷ്ട്ര ശാസ്ത്രസമൂഹം ജാനകി അമ്മാളിന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 1940 ല്‍ ലണ്ടനിലെ പ്രശസ്തമായ ജോണ്‍ ഇന്‍സ് ഹോട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആ ഗവേഷകയെ അവിടേക്ക് ക്ഷണിച്ചു. അവിടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ സസ്യശാസ്ത്രജ്ഞന്‍ സി.ഡി.ഹാമില്‍ട്ടനുമായി ചേര്‍ന്നെഴുതിയ 'ദ ക്രോമസോം അറ്റ്‌ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ് ' എന്ന ഗ്രന്ഥം ഇന്നും സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശിയാണ്. സ്വാതന്ത്യാനന്തരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെ പ്രത്യേക ക്ഷണപ്രകാരം അവർ ഇന്ത്യയിലേക്ക് വീണ്ടും മടങ്ങിവന്നു. 1956 ല്‍ മിഷിഗണ്‍ സര്‍വകലാശാല ഹോണററി ഡോക്ടറേറ്റും 1957 ല്‍ ഇന്ത്യ പദ്മശ്രീയും നല്‍കി ആദരിച്ച ജാനകിഅമ്മാള്‍ സസ്യശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. 1970-ല്‍ മദ്രാസ് സര്‍വകലാശാലയിൽ എമിററ്റസ് സയന്റിസ്റ്റായി നിയമിച്ചതോടെ ജാനകി അമ്മാള്‍ കര്‍മമണ്ഡലം വീണ്ടും മദ്രാസിലേക്ക് മാറ്റി. അവിവാഹിതയായിരുന്ന ജാനകി അമ്മാള്‍ 1984 ല്‍ മരിക്കുന്നതുവരെ പഠനഗവേഷണങ്ങളുമായി മദ്രാസില്‍ കഴിഞ്ഞു. പ്രാക്തനമായ ഒരു കാലഘട്ടത്തിന്റെ പരിമിതികളെ ഭേദിച്ച് അനസ്യൂതം തന്റെ കര്‍മപഥത്തില്‍ മുന്നേറിയ അവർ തന്റെ നേട്ടങ്ങളെ സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ തികച്ചും ലളിതമായ ജീവിതം നയിച്ച് ശാസ്ത്രഗവേഷണത്തിനായ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. കേരളത്തിൽ അധികം ആരും അറിയപ്പെടാതെ പോയ അപൂർവ്വമായ ആ പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
.

2011-11-27

മുല്ലപ്പെരിയാർ പൊട്ടുമന്ന് കേരളത്തിനങ്കിലും ഉറപ്പുണ്ടോ?  

കുറേ കാലങ്ങളായി മലയാളിയുടെ ഉറക്കം കെടുത്തുന്നു എന്ന് കൊട്ടി(ആ)ഘോഷിക്കപ്പെടുന്ന ഒരു വലിയ ദുരന്തം. ഒരു മുഖവുരയുടേയോ വിശദീകരണത്തിന്റെയോ ആവശ്യമില്ല മുല്ലപെരിയാർ അണകെട്ടുതന്നെ. ഏതുസമയവും പൊട്ടി ഒഴുകി കേരളത്തിലെ മുപ്പത്തഞ്ച് ലക്ഷത്തില്പരം ജനങ്ങളേയും അഞ്ചു ഡിസ്റ്റിക്കുകളേയും നിമിഷങ്ങൾകൊണ്ട് അറബികടലിലെത്തിക്കുമന്ന് ചർച്ചകൾക്കുമേലെ ചർച്ച ചെയ്യപ്പെടുന്ന മുല്ലപെരിയാർ ജലബോംബ്. അങ്ങനെ സംഭവിച്ചാൽ ലോകെത്തെവിടെയും നടന്നതിൽ വച്ച് ഏറ്റവും വലിയ അണക്കെട്ടു ദുരന്തം, അതിലുപരി മുൻകൂട്ടിയറിഞ്ഞിട്ടും ഇന്ത്യയിലെ പരമോന്നത നീതിന്യായ വ്യവസ്ഥയുടെ ചുവപ്പുനാടകളിൽ കുരുക്കിയിട്ട് പിടിപ്പില്ലാത്ത ഭരണകൂടങ്ങളുടെ അനാസ്ഥയാൽ വിളിച്ചുവരുത്തിയ ചരിത്രത്തിലെ ഏറ്റവും മലിയ മഹാദുരന്തം. ഇന്നോ നാളയോ ഡാമിലെ ജലനിരപ്പ് പെട്ടന്ന് ഒന്നുയർന്നാൽ, പൊട്ടിയൊലിക്കുന്ന വിള്ളലുകളിലൊന്ന് വലുതായാൽ ഇടുക്കി ഒന്നു നന്നായ് കുലുങ്ങിയാൽ മുല്ലപെരിയാർ തകർന്ന് സംഹാര താണ്ഡവമാടുമെന്നു മാസമാസം ഉണ്ടാകുന്ന ഉൾവിളിയിൽ ഉറപ്പിച്ചു പറയുമ്പോൾ ഈ ഡാം പൊട്ടുമെന്നതിൽ മലയാളിക്ക് എന്തങ്കിലും ഉറപ്പുണ്ടോ ആശങ്കയുണ്ടോ? അണകെട്ടി നിര്‍ത്തിയിരിക്കുന്ന മഹാദുരന്തത്തിന്റെ ചുവട്ടില്‍ ജീവിതത്തിന്‍റെ അടുപ്പു കൂട്ടിയിരിക്കുന്നവർക്കുപോലും ഈ പറയുന്ന ആശങ്കയില്ലന്നതല്ലേ സത്യം? ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്നു വിളിച്ചുകൂവുമ്പോഴും പൊട്ടില്ല എന്ന് ഉറപ്പുള്ളതുപോലെയാണ് ഓരോ മലയാളിയുടെയും പെരുമാറ്റം. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് മറൈൻ ഡ്രൈവിൽ കണ്ടതും. സോഷ്യൽ മീഡിയയും നാട്ടുകാരും സാമൂഹികപ്രവർത്തകർ മുതൽ സമൂഹത്തിന്റെ എല്ലാതുറയിലുമുള്ള പ്രശസ്തരുൾപ്പെടെ അണിനിരന്നിട്ടും വിരലിലെണ്ണാവുന്നവരെ മാത്രമേ മെഴുകുതിരി കത്തിക്കാനും പ്ലക്കാർഡുയർത്താനും തൊണ്ടപൊട്ടി വിളിക്കാനും മറൈൻ ഡ്രൈവിലെത്തിയുള്ളൂ എന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.


വെറുതേ തമിഴ്നാടിനെ കുറ്റം പറഞ്ഞു നമ്മളും നമ്മുടെ ഭരണകൂടവും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇപ്പോൾ പൊട്ടും എന്നു പറയുന്ന ഡാമിന്റെ ചുവട്ടിൽ താമസിക്കുന്ന ഒരാളിനെപോലും സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാർപ്പിക്കാൻ ഗവണ്മന്റിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതെഴുതുമ്പോൾ ഇന്നലെ പെയത പേമാരിയിൽ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിൽ നിന്നും 135.8 അടിയായി ഉയർന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി ജലനിരപ്പായ 136 അടി എത്തിയാൽ ഡാമിലെ വെള്ളം സ്പിൽവേ വഴി ഇടുക്കി ഡാമിലേക്ക് ഒഴുകി തുടങ്ങും. ലോകത്ത് അഗ്നിപർവ്വത പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ അധിവസിക്കുന്നുണ്ട്. അഗ്നിപർവ്വതം അപകടാവസ്ഥയിൽ പുകഞ്ഞു തുടങ്ങിയാൽ ഇടൻ തന്നെ പ്രദേശ വാസികൾ അവിടം വിട്ടുപോകും. അല്ലങ്കിൽ ഭരണകൂടം ബലമായി അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മറ്റും. എന്നാൽ മുല്ലപ്പെരിയാറിന്റെ അടിയിൽ താമസിക്കുന്ന ഒരാൾ പോലും ഒഴിഞ്ഞുപോകുകയോ ആരയും ഒഴുപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. തമിഴ്നാട് വാദിക്കുമ്പോലെ അണക്കെട്ടിന് യാതൊരു ബലഹീനതയും സംഭവിച്ചിട്ടില്ല എന്ന കേരളീയരുടെ ആത്മവിശ്വാസം തന്നെ അല്ലേ ഇതിന്റെ കാരണം. അല്ലങ്കിൽ ഇപ്പോൾ പൊട്ടും എന്നു വിളിച്ചു പറഞ്ഞ് തമിഴ് മക്കളെ തെറിപറയുമ്പോഴും പൊട്ടില്ല എന്ന മലയാലിയുടെ ആത്മവിശ്വാസം. ഇത്രയും എഴുതികഴിഞ്ഞപ്പോഴേക്കും അണക്കെട്ടിലെ വെള്ളം അടിക്കടി ഉയർന്ന് 136 അടിയിലെത്തി സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് നീരൊഴുക്കു തുടങ്ങി.

ശീതീകരിച്ച മുറികളിലിരുന്ന് ഫെയ്സ് ബുക്ക് ട്വിറ്റർ തുടങ്ങിയ വിവര സാങ്കേതികവിദ്യയുടെ ചുവരുകളിൽ സേവ് മുല്ലപെരിയാർ എന്ന് മലയാളി എഴുതി കളിക്കുമ്പോൾ ആർക്കാണ് മുല്ലപെരിയാർ സംരക്ഷിക്കണമന്ന് ആത്മാർത്ഥമായ ആഗ്രഹമുള്ളത്. അത് തമിഴ്നാട്ടുകാർക്കുമാത്രമാണ്. അത് സംരക്ഷിക്കപ്പെട്ടില്ലങ്കിൽ പട്ടിണിയിലാവുന്നത് വൈഗാ നദിയിലൂടെ വെള്ളം ഒഴിക്കി കൊണ്ടുപോയി ജലസേചനം നടത്തുന്ന മധുര തേനി കമ്പം തുടങ്ങിയ ജില്ലകളിലെ കർഷകരും അവരുടെ നിലങ്ങളിൽ വിളയുന്ന കാർഷിക വിളകൾകൊണ്ട് മ്യഷ്ടാന്ന ഭോജനം നടത്തുന്ന കേരള മക്കളുമാണ്. മുല്ലപെരിയാർ പൊട്ടരുതന്ന് ആത്മാർത്ഥമായ് ആഗ്രഹിക്കുന്നത് തീർച്ചയായും തമിഴ് നാട്ടുകാർതന്നയാണ്. ഒരു ഭൂകമ്പമോ പേമാരിയോ അണക്കെട്ടിന്റെ അടിത്തറ ഇളക്കിയാൽ, തരുശുനിലമായ് പൊയ്പോയേക്കാവുന്ന വിളനിലങ്ങൾ അതിനെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങൾ, ഇതൊക്കെ പുതിയൊരു അണക്കെട്ടു നിർമ്മിക്കുന്നതിനേക്കാൾ ബാധ്യത തഴ്നാടിന് ഉണ്ടാക്കും. 142 അടി വെള്ളം വേണമെന്നു പറഞ്ഞു കോടതികയറിയ തമിഴ്നാട് എന്നും 134 അടിയില്‍ കൂടുതല്‍ ജലം ഉയരാന്‍ അവസരം കൊടുക്കാത്തതിന്റെ കാരണം നമ്മൾ ഇവിടെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

എല്ലാവരും പുതിയ ഡാം പണിയുന്നതിനെ കുറിച്ചു സംസാരിക്കുകയും ബഹളം വക്കുകയും ചെയ്യുമ്പോൾ നമ്മൾ മന:പ്പൂർവ്വം തമസ്കരിക്കുന്ന ഒരു പ്രധാന കാര്യമുണ്ട്. പുതിയ ഒരു ഡാം പണിയാൻ കുറഞ്ഞത് അഞ്ചു വർഷങ്ങളെങ്കിലുമെടുക്കും. ഇത്ര ദുർ:ബലമന്ന് മുറവിളികൂട്ടുന്ന ഡാം പുതിയ അണകെട്ട് പണിയും വരെ സുരക്ഷിതമായ് പൊട്ടാതെ നിൽക്കും എന്നാണോ അതുകൊണ്ട് അർത്ഥമാക്കുന്നത്? അതായത് മുല്ലപ്പെരിയാറിനെ കുറിച്ച് വികാരാധീനതയോട് സംസാരിക്കുന്നവർക്കും പ്രംസംഗിക്കുന്നവർക്കും മെഴുകുതിരി കത്തിക്കാൻ ഒത്തുകൂടുന്നവർക്കുപോലും ഡാം അടുത്തകാലത്തെങ്ങാനും പൊട്ടുമോ എന്നതിനെപറ്റി പൂർണ്ണ ബോധ്യമില്ലന്നതല്ലേ സത്യം. അതുതന്നെയല്ലേ തമിഴ്നാട് കേരളത്തിനോട് ചോദിക്കുന്നതും? ജീവനില്‍ കൊതിയുള്ള ആരും പൊട്ടുമെന്നുറപ്പുള്ള ഡാമിനു താഴെ താമസിക്കില്ലന്നിരിക്കെ എന്തുകൊണ്ട് അവരെ മാറ്റിപർക്കിക്കാൻ സർക്കാർ തയ്യാറവുന്നില്ല. ഡാം പണിയുനതിനുമുന്നേ അതിനുള്ള അനുമതി വാങ്ങുന്നതിനുമുന്നേ അപകട മേഖലയിൽ താമസിക്കുന്ന ജനങ്ങളെ പുനരധി:വസിപ്പിക്കാനുള്ള സഹായമല്ലേ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത്?
.

2011-11-22

പനിപോലെ പടരുന്ന why this kolaveri di  

രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്റ്റ് എന്ന തമിഴ് ചിത്രത്തിലെ സോണി മ്യൂസിക് ഇന്ത്യ പുറത്തുവിട്ട why this kolaveri di എന്ന പാട്ട് ലോകമാകെ ഒരു പനിപൊലെ പടരുകയാണ്. ധനുഷ് നായകനും കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ നായികയുമായി അഭിനയിക്കുന്ന മൂന്റ്റിൻ എന്ന സിനിമക്ക് ഈ ഒറ്റ പാട്ടിലൂടെ അൽഭുതപൂർവ്വമായ പബ്ലിസിറ്റിയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങളായി പല സോഷ്യൻ നെറ്റുവർക്കുകളിലും ഷെയർ ചെയ്യപ്പെടുന്ന ടോപ് വീഡിയോയായി പൊയ്കൊണ്ടിരിക്കുന്ന പാട്ടിന്റെ ചിത്രീകരണ വിഡിയോ അഭിഷേക് ബച്ചൻ ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖർ വരെ ഷെയർ ചെയ്യുകയും റീഷെയർ ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു സിനിമാതാരത്തിന്റെ യാതൊരുവിധ തിളക്കമോ ജാഡയോ ഇല്ലാതെ ഒരു പബ്ബിലെ അരണ്ട വെളിച്ചത്തിൽ താളം മുറുകുന്ന ലാഘവത്തോടെ വെറും സാധാരണക്കാരനെപോലെ സ്റ്റുയോവിൽ ആടിപാടുന്ന ധനുഷ് തന്നയാണ് ഈ പാട്ടിന്റെ വിജയത്തിലെ പ്രധാന ഘടകം. തമിഴ് സംഗീതത്തിന്റെ സ്വതസിദ്ധമായ ദ്രാവിഡതാളത്തിൽ ഇംഗ്ലീഷ് വാക്കുകൾ തമിഴിന്റെ ഉച്ചാരണ ശൈലിയിൽ വിളക്കിയെടുത്ത why this kolaveri di തീരെ ആയസമില്ലാത്ത തരത്തിൽ ധനുഷിന്റെ ശബ്ദത്തിൽ സംഗീതാസ്വാദന്റെ മനസ്സിലേക്ക് ഒരു അരുവിപോലെ ഒഴുകി ഇറങ്ങുകയാണ്. അനുപമമായ ആ സംഗീതം ഒരിക്കൽ കൂടി ഇവിടെ ഷെയർ ചെയ്യുന്നു.


.

2011-11-13

സന്തോഷ് പണ്ടിറ്റിനെ മലയാള സിനിമ ഭയക്കുന്നത് എന്തുകൊണ്ട്?  

ഞാൻ സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനോ ക്യഷ്ണനും രാധയും എന്ന അദ്ദേഹത്തിന്റെ സിനിമയുടെ വക്താവോ അല്ല. സന്തോഷ് പണ്ഡിറ്റിനെപറ്റി ഒരു പോസ്റ്റ്പോലും എഴുതാൻ കരുതിയിരുന്നുമില്ല. പിന്നെ എന്തിന് ഈ പോസ്റ്റ് എന്ന് നിങ്ങൾ ചോദിച്ചേക്കാം. കഴിഞ്ഞ ദിവസം മനോരമാചാനലിൽ വന്ന ഒരു ടോക്‌ഷോയും അതേകുറിച്ച് എന്റെ ചില സുഹ്യത്തുക്കളൂമായ് നടത്തിയ ചില ചർച്ചകളുമാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകം. എന്റെ മറ്റ് എല്ലാ പോസ്റ്റുകളിൽ നിന്നും വ്യത്യസ്ഥമായ് ഇതിൽ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടിട്ടുണ്ടന്നതിനാൽ അസംഭ്യം വായിക്കാൻ ആഗ്രഹമില്ലാത്തഎന്റെ എല്ലാ മാന്യ വായനക്കാരും, പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ളവരും വായന ഇവിടെ വച്ച് അവസാനിപ്പിക്കുക.

പുട്ടിന് പീരയന്നോണം മലയാള സിനിമയെകുറിച്ച് സംസാരിക്കുമ്പോഴൊക്കെ നമുക്ക് സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും വേണമന്നിരിക്കിലും, ക്യഷ്ണനും രാധയും എന്ന സിനിമ തീയേറ്ററുകളിൽ എത്തിയ നാളുമുതൽ മലയാളത്തിലെ ചാനലുകൾ സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്റെ സിനിമയോടും കാണിച്ച സമീപനം മാധ്യമ ധർമ്മത്തിന്റെ എല്ലാ അതിർ വരമ്പുകളേയും ലംഘിച്ച ആഭാസമായിരുന്നു. ഭീമൻ മുതൽമുടക്കി മലേഷ്യയിലും ഉഗാണ്ടയിലും മറ്റും ചിത്രീകരിച്ച്, ലക്ഷങ്ങൾ ചിലവിട്ട് പ്രമോഷൻ നടത്തി തീയേറ്ററുകളിലെത്തിക്കുന്ന സൂപ്പർ സ്റ്റാറുകളുടേയും മെഗാസ്റ്റാറുകളുടേയും വമ്പൻ സിനിമകൾ എന്നവകാശപ്പെടുന്ന സിനിമകൾ പോലും മൂന്നാം നാൾ തീയേറ്ററുകളിൽ മൂക്കും കുത്തി വീഴുമ്പോൾ, അടുത്തകാലങ്ങളിലൊന്നും മലയാള സിനിമ കണ്ടിട്ടിട്ടാത്ത തരത്തിൽ തീയേറ്റർ നിറഞ്ഞ് പ്രദർശന വിജയം നേടുന്ന ക്യഷ്ണനും രാധയും എന്ന സൂപ്പര്‍ഹിറ്റ് സിനിമ, മലയാളസിനിമയുടെ ചരിത്രത്തിലെ അരാജകത്വത്തിന്റെയും അര്‍മാദങ്ങളുടെയും ആരവമായി ചിത്രീകരിക്കപ്പെടാൻ, സിനിമ തീയേറ്ററിൽ എത്തിയ ദിവസം മുതൽ തന്നെ ബുദ്ധിജീവികളും ചാനലുകളും മൽസരമായിരുന്നു. നികേഷ് കുമാറിന്റെ മുനവച്ച ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകി നികേഷിനെ നിശബ്ദമാക്കാൻ സന്തോഷ് പണ്ഡിറ്റിനു കഴിഞ്ഞുവങ്കിൽ, മനോരമ ചാനലിൽ വിളിച്ചു വരുത്തിയ, മലയാള സിനിമ തങ്ങളുടെ തറവാട്ടുസ്വത്താണന്നു കരുതുന്ന മൂന്നു ശുംഭന്മാരും, സ്വന്തം മനോരോഗമെന്തന്ന് അറിയാൻ കഴിയാത്ത ഡോ. ജോൺ എന്ന ഒരു മനശാസ്ത്രക്ഞനും, ഉദ്ധാരണമില്ലാതെ ക്ഷീണിച്ചുപോയ മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളന്ന് സ്വയം അഹങ്കരിക്കുന്ന സംസ്കാരശൂന്യരും ആഭാസന്മാരായ കുറേ പീക്കിരി പിള്ളേരും, മാത്തുകുട്ടിച്ചായന്റെ സ്വന്തം അവരാതികയായ ഷാനിമോളും കൂട്ടം ചേർന്ന് പബ്ലിക്കായി ഒരു മനുഷ്യനെ ബലാൽസംഗം ചെയ്യുമ്പോൾ, മാധ്യമധർമ്മങ്ങളെ മുഴുവൻ കാറ്റിൽ പറത്തുന്ന നിദ്യവും ഹീനവും മനഷ്യത്വരഹിതവുമായ ശുദ്ധ തെമ്മാടിത്തരമായിപോയി അത് എന്ന് പറയാതിരിക്കാൻ തരമില്ല. ഒരു ചാനലിന്റെ പിൻബലത്തോടെ സംഘടിത ശക്തിയില്ലാത്ത നിരപരാധിയായ ഒരു മനുഷ്യനെ വിളിച്ചു വരുത്തി ആക്രമിക്കുന്നത് കാണുമ്പോൾ, ധാർമ്മിക ബോധമോ മനുഷ്യത്വമോ ഒരല്പമെങ്കിലും മനസ്സിലവശേഷിച്ചിട്ടുള്ള ഒരു വ്യക്തിക്കും അതിനെതിരേ പ്രതികരിക്കാതിരിക്കനാവില്ല. എത്രയൊക്കെ തള്ളി പറഞ്ഞാലും വിമർശിച്ച് വിമർശിച്ച് വലിച്ചുകീറി പോസ്റ്റർ ഒട്ടിച്ചാലും ഇന്ന് സൂപ്പര്‍ ഹിറ്റില്‍ നിന്നു മെഗാഹിറ്റിലേക്ക് പോയികൊണ്ടിരിക്കുന്ന കൃഷ്ണനും രാധയും എന്ന ട്രെന്‍ഡ് സിനിമ ഒരു കാലഘട്ടത്തിന്റെ ചിത്രമാണന്നത് നിഷേധിക്കാനാവില്ല. വമ്പൻ ഹിറ്റുകളായ ഷാരൂഖ് ഖാന്റെ റാ വൺ, വിജയിയുടെ വേലായുധം, സൂര്യയുടെ ഏഴാം അറിവ് തുടങ്ങിയ ബിഗ്‌ബഡ്ജറ്റ് ചിത്രങ്ങളോട് മത്സരിച്ചാണ് ക്യഷ്ണനും രാധയും ഈ വമ്പൻ വിജയം കൊയ്തെടുക്കുന്നതന്നത് ഈ ചിത്രത്തിന്റെ വിയജത്തിന്റെ തിളക്കം കൂട്ടുന്നു.

പിതാവിനു മുൻപേ ഭൂജാതതനായ ഒരാൾക്ക് മാത്രമേ മറ്റൊരാളെ തന്തക്കും തള്ളക്കും വിളിക്കാൻ കഴിയുകയുള്ളൂ എന്നിരിക്കെ, സന്തോഷ് പണ്ഡിറ്റിനെ അച്ഛനും അമ്മക്കും വിളിക്കുമ്പോൾ ഏതോ മനോരോഗാശുപത്രിയിൽ നിന്നും നൂലിൽ കെട്ടിയിറക്കിയ ഒരു ഡോക്ടറുടെ സഹായത്തോടെ, അയാളെ മനോരോഗിയായ് ചിത്രീകരിക്കപ്പെടാൻ, മലയാള സിനിമയുടെ പുറമ്പോക്കിൽ മാത്രം സ്ഥാനം കല്പിച്ചിട്ടുള്ള ബാബുരാജ് എന്ന ഗുണ്ടാനടൻ കിണഞ്ഞു പരിശ്രമിക്കുന്നത് ആ ചാനൽ ചർച്ചയിൽ ഉടനീളം കാണാമായിരുന്നു. ഒരു മനുഷ്യനെ പച്ചക്കു കത്തിക്കുമ്പോൾ ലഭിക്കുന്ന സാഡിസ്റ്റിക് ആനന്ദം, സന്തോഷ് പണ്ഡിറ്റ് മനോനില കൈവിടാതെ യുക്തിപരമായ് എതിർത്തു തോല്പിക്കുമ്പോഴും ബാബുരാജിന്റെ മുഖത്ത് ഗോഷ്ടികളായ് രൂപപ്പെടുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഒരു മനുഷ്യനെ ആസൂത്രിതമായ് ക്ഷണിച്ചു വരുത്തി നിക്യഷ്ടമായ രീതിയിൽ പരസ്യമായ് പരിഹസിക്കുന്നതല്ലേ യഥാർത്ഥ മനോരോഗം? സന്തോഷ് പണ്ഡിറ്റിന്റെ സിനിമക്ക് നിലവാരമില്ലന്ന് ആക്രോശിക്കുന്ന ബാബു രാജ് പടച്ചിറക്കിയ മനുഷ്യമ്യഗം എന്ന സോഫ്ട് സെക്സ് പടവും ബ്ലാക് ഡാലിയയുമൊക്കെയാണോ മലയാളത്തിലെ നിലവാരമുള്ള സിനിമകൾ? പതിനെട്ടു വർഷം സിനിമാ ഫീൽഡിൽ കിടന്ന് ചെരച്ചിട്ടും, തീയേറ്ററിൽ കൂവാൻ പോലും ആളെ കയറ്റാൻ കഴിയാതെ എട്ടുനിലയിൽ പൊട്ടിയ സ്വന്തം പടങ്ങൾ പെട്ടിയിലാക്കി മടക്കി അയച്ചതിലുള്ള നിരാശയും, സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഉണ്ടാക്കുന്ന തരംഗത്തിൽ വിളറി പിടിച്ച അസൂയയും അതിലൂടെ ഉണ്ടായ ഫ്രസ്ട്രേഷനുമെല്ലാം ബാബുരാജിന്റെ വാക്കുകളിലുണ്ടായിരുന്നു.

വലിയ വായിൽ മലയാളസിനിമയുടെ നിലവാരത്തെകുറിക്ക് ആധികാരികമായ അറിവുണ്ടന്ന മിഥ്യാധാരണയിൽ അവിടെ കിടന്നു കുരച്ചു ചാടിയ ലിജോ പെല്ലിശേരിയുടെ, കലാമൂല്യത്തിന്റെ ശ്രഷ്ടമായ ഉദാഹരണങ്ങളായ് എടുത്തു കാണിച്ച സിറ്റി ഓഫ് ഡിന്റെയും നായകന്റെയും, എം. എ ഷാനവാസിന്റെ ബസ്റ്റ് ഓഫ് ലക്കിന്റെയും ഒക്കെ കലാമൂല്യവും ഗതിയുമൊക്കെ നമ്മൾ കണ്ടതാണ്. കോടികൾ മുതൽമുടക്കിലെടുത്ത് നിമ്മാതാക്കളെ കുത്തുപാളയെടുപ്പിച്ച ഇവരുടെ സിനിമകളുടെ സ്ഥാനം എവിടയാണന്ന് ഒരുക്കലങ്കിലും ചിന്തിക്കാതെ, വെറും അഞ്ചു ലക്ഷം മുതൽമുടക്കിൽ നിർമ്മിച്ച ക്യഷ്ണനും രാധയും എന്ന സിനിമക്ക് ചവറ്റു കുട്ടയില്‍ ആണ് സ്ഥാനം എന്ന് ഇവർ പറയുന്നത് ഷണ്ഡത്തരമന്നല്ലതെ മറ്റൊന്നും പറയാനാവില്ല.

ഷാനി പ്രഭാകരൻ എന്ന അവതാരിക കിടന്നു കുരക്കുന്നുണ്ടായിരുന്നു മലയാള സിനിമയുടെ കൂട്ടത്തില്‍ ഈ സിനിമയെ കൂട്ടേണ്ട എന്ന്. അങ്ങനെ എങ്കിൽ യാതൊരു നിയന്ത്രണവുമില്ലതെ അഴിച്ചുവിട്ട പേപ്പട്ടികൾ നടത്തുന്ന കുരച്ചു ചാട്ടം പോലെ നടത്തിയ നിയന്ത്രണ രേഖ എന്ന ഈ ചാനൽ ചർച്ചയെ എന്തിന്റെ കൂട്ടത്തിൽ കൂട്ടണം എന്ന് ഒന്നു പറഞ്ഞു തന്നിരുന്നകിൽ നന്നായിരുന്നു. അയാളുടെ സിനിമ ആഭാസമാണന്നു തോന്നുന്നുവങ്കിൽ കാണാതിരിക്കുക. അയാൾ കോട്ട് ധരിക്കുന്നതിനെ ചോദ്യം ചെയ്യാനും പരിഹസിക്കാനും തെറി വിളിക്കാനും ഇവനൊക്കെ എന്തധികാരമാണുള്ളത്?

സംഘടിതമായ് ഇത്രയും പേർ ഒന്നിച്ച് കുരച്ച ചാടിയപ്പോഴും സന്തോഷ് പണ്ഡിറ്റിൽനിന്നും അവരാരും ഒട്ടും പ്രതീക്ഷിച്ചിട്ടില്ലത്ത തരത്തിൽ അസാമാന്യ പക്വതയോടെ, ആത്മസംയമനം കൈവിടാതെ തക്ക മറുപടികൊടുത്ത സന്തോഷ് താൻ പ്രതിപക്ഷ ബഹുമാനമുള്ള ഒരു മാന്യനാണന്ന് തെളിയിച്ചു കഴിഞ്ഞു. നിങ്ങൾ തീർച്ചയായും ഈ കാലഘട്ടത്തിന്റെ താരവും നിങ്ങളുടെ ക്യഷ്ണനും രാധയും ഈ കാലഘട്ടത്തിന്റെ സിനിമയും തന്നയാണ്. സംസ്കാര സമ്പന്നര്‍ എന്നു സ്വയം കുരക്കുന്നവർ താങ്കളില്‍ നിന്നും സംസ്കാരം എന്തെന്ന് പഠിച്ചിരുന്നെങ്കിലന്ന് ആശിച്ചുപോകയാണ്. മലയാള സിനിമയിലെ അഭിനയ ചക്രവർത്തിയായ തിലകനെവരെ പുറത്താക്കാനും എസ്റ്റാബ്ലിഷ്ഡായ പലതാരങ്ങൾക്കും വിലക്കേർപ്പെടുത്തി മലയാളസിനിമയുടെ നിയന്ത്രണം മുഴുവൻ കൈപ്പിടിയിലൊതുക്കിയ അമ്മയുൾപ്പെടെയുള്ള താരസംഘടനകളുള്ള വളരെ റിജിഡായ ഒരു ഇൻഡസ്ട്രിയിൽ, ഒരു സിനിമ നിർമ്മിച്ച് എല്ലാ പ്രതിസന്ധികളേയും ഒറ്റക്ക് തരണം ചെയ്ത് തീയേറ്ററിലെത്തിച്ചതിന്റെ പേരില്‍ കൂട്ടം ചേർന്ന്, യാതൊരു മാനുഷിക പരിഗണനയും നൽകാതെ നടത്തിയ വ്യക്തിഹത്യ നിങ്ങൾ സഹിഷ്ണുതയോടെ നേരിടുന്നത് കണ്ടപ്പോൾ ബഹുമാനമാണ് തോന്നിയത്.

ചർച്ചയുടെ ഇടയിൽ അവതാരികയുടെ തനതു സംസ്കാരം ഇടക്കിടക്ക് പുറത്തു വരുന്നതും കണ്ടു. മനോനില കൈവിട്ട് കിടന്ന് ആക്രോശിക്കുന്ന ബാബുരാജിനോടും കൂട്ടരോടും 'അവൻ പറയുന്നത് കൂടെ കേള്‍ക്കാം' എന്ന് ഷാനിപ്രഭാകരൻ ധർഷ്ട്യത്തോടെ പറയുന്നതു കേൾക്കുമ്പോൾ നിങ്ങളുടെ സംസ്കാരം അത്ര അധ:പതിച്ചതായി പോയല്ലോ ഷാനിമോളേ എന്ന് സഹതപിക്കാതിരിക്കൻ കഴിയില്ല. പിച്ച വെച്ചുതുടങ്ങുന്ന പ്രായത്തിലുള്ള ഒരു കുട്ടിയെ, കൂട്ടം ചേർന്ന് ബലാൽസംഗം ചെയ്യുന്നത് കണ്ടുനിൽക്കുന്ന മനോരോഗി ആസ്വദിക്കുന്ന ലൈംഗിക സുഖമാണോ ഷാനി പ്രഭാകരനെ ഇതിനു പ്രേരിപ്പിച്ച ഘടകം? ഒരു പരിപാടിയുടെ അവതാരകക്ക് എത്രയ്ക്ക് ചീപ്പ്‌ ആയി സംസാരിക്കാം എന്നതിന്റെയും എത്ര മോശമായ് ഒരു ചാനൽ ചർച്ച സംഘടിപ്പിക്കാം എന്നതിന്റെയും ഏറ്റവും വലിയ ഉദാഹരണമായി അത്. ഒരു വ്യക്തിയോട് മാന്യമായ് പെരുമാറുവാൻ വിദ്യാഭ്യാസമോ ലോക വിവരമോ ഒന്നും വേണ്ട. നല്ല കുടുംബത്തില്‍ പിറന്നാൽ മാത്രം മതി. ഒരു പാവം മനുഷ്യനെ സ്റ്റുഡിയോയിൽ വിളിച്ചു വരുത്തി അയാളുടെ നെഞ്ചത്തു കയറി സംഹാര താണ്ഡവമാടാൻ ഒരു വിഫലശ്രമം നടത്തിയ ഷാനിമോൾക്ക്, ഇവിടുത്തെ ജുഡീഷ്വറിയെപോലും വെല്ലുവിളിക്കുന്ന ഗുണ്ടാതലവന്മാരായ ഏതങ്കിലും ഒരു രാഷ്ട്രീയക്കരനെ കുറിച്ച് ഒരക്ഷരം മിണ്ടാനുള്ള തന്റേടമുണ്ടോ? ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പാർട്ടിക്കാരു പിള്ളേർ സ്പടികപെട്ടിയിലടച്ച് ഒരു നല്ല മുല്ലപ്പൂമാലയും ചാർത്തി വീട്ടിലേക്ക് പാർസലയക്കുമന്ന് നന്നായറിയാവുന്നതിനാൽ അതിന് നിങ്ങൾക്ക് ധൈര്യമില്ലന്നറിയാം. ഒരു മനുഷ്യനെ കുളിപ്പിച്ചൊരുക്കിയിരുത്തി പബ്ലിക്കായ് കല്ലെറിഞ്ഞുകൊല്ലാൻ കുറേമനോരോഗികൾക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്ന ഒരു പക്കാ പിമ്പിന്റെ റോളിലേക്ക് നിങ്ങൾ തരം താഴ്ന്നുപോയി എന്നതിൽ എനിക്ക് സഹതാപമുണ്ട്. പെരുമ്പാവൂരിൽ, അധ്വാനിച്ച് സമൂഹത്തിൽ മാന്യമായ് ജീവിക്കുന്ന പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ അയാളൂടെ പേഴ്സിൽ സ്വയം അധ്വാനിച്ചുണ്ടാക്കിയ കുറച്ചു നൂറുരൂപാ നോട്ടുകളുണ്ടായിരുന്നു എന്ന ഒറ്റകാരണത്താൽ ബസിൽ നിന്നും പിടിച്ചിറക്കി തല്ലികൊന്നവരുരടേയും ഷനിമോളുടെ നേത്യത്വത്തിൽ സന്തോഷ് പണ്ഡിറ്റിനെതിരെ നിക്യഷ്ടമായ് രീതിയിൽ പരിഹസിച്ച് പുലഭ്യം പറയുകയും ചെയ്തവടേയും മനോനിലകൾ തമ്മിൽ എന്താണ് വ്യത്യാസം? മാന്യനന്ന് സ്വയം വിശ്വസിക്കുന്ന, തീയേറ്ററിൽ പോയി ക്യഷ്ണനും രാധയും കണ്ട ചെറുപ്പക്കാരൻ അഹങ്കാരം നിറഞ്ഞ പരിഹാസത്തോടുകൂടി കൂവുന്നുണ്ടായിരുന്നു, സിനിമയുടെ നിലവാരം കൊണ്ട് തീയേറ്ററിൽ പോയതല്ല മൂന്നു മണിക്കൂർ തെറിപാട്ടു പാടാൻ പോയതാണന്ന്. സൗമ്യയെന്ന പാവം പെൺകുട്ടിയെ ട്രയിനിൽ നിന്നും ട്രാക്കിലേക്ക് തള്ളിയിട്ട് ബലാൽസംഗം ചെയ്ത് കൊന്ന ഗോവിന്ദചാമിയെക്കാൾ അപകടകാരികൾ ഈ ചെറുപ്പക്കരുതന്നയാണ്. അൻപതോ അറുപതോ രൂപ കൊടുത്ത് ടിക്കറ്റെടുത്ത് തീയേറ്ററിൽ കയറി മൂന്നുമണിക്കൂർ നിർത്താതെ തെറി വിളിക്കുന്ന ഈ ചെറുപ്പക്കരുടെ മനോരോഗത്തെ എന്തുപേരിട്ടു വിളിക്കണം. പിച്ചവെച്ചു നടക്കുന്ന ഒരു കുഞ്ഞിനെ ബലമായി പിടിച്ചിരുത്തി കുറെ മനോരോഗികള്‍ നിക്യഷ്ടമായി നടത്തിയ ബലാൽസംഗമായി മാത്രമേ ഇതിനെ കാണാനാവൂ.

ഷാന്മോൾ നടത്തിയ നിക്യഷ്ടമായ ചാനൽ ബലാൽസംഗം കണ്ടിട്ടില്ലാത്തവർക്കായി ഇവിറ്റെ ലിങ്ക് ചെയ്യുന്നു.




.

2011-11-11

ത­ല­മു­ടി തരുന്ന ചില സാമൂകിഹാനുഭവങ്ങളും ചിന്തകളും  

പരിഷ്ക്യതമായ ഒരു സമൂഹം എന്നു സ്വയം നടിക്കുമ്പോഴും ഈ ഉത്തരാധുനിക കലഘട്ടത്തിലും നമ്മൾ ഭാരതീയർക്ക് നീണ്ടുവളർന്ന മുടി സ്ത്രീകളുടേയും സന്യാസിമാരുടേയും മാത്രം ചിഹ്നമാണ്. ശാസ്ത്രജ്ഞന്മാർക്കും ഗിറ്റാറിസ്റ്റുകൾക്കും ഒരു പരിധിവരെ നീണ്ട തലമുടി സമൂഹം അനുവദിച്ചിട്ടുണ്ടന്നതു വിസ്മരിക്കുന്നില്ല. പട്ടണങ്ങളിലെ പ്രഫഷണൽ കോളജുകളിൽ അപൂർവ്വം ചില വിദ്യാർത്ഥികൾ മുടി നീട്ടിവളർത്താറുണ്ടങ്കിലും അതിന് അത്ര ആയുസ്സുണ്ടാവില്ല. ഈ കോർപ്പറേറ്റ് യുഗത്തിൽ പോലും, മുടിനീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ ഒരു ഇന്റർവ്യൂവിന് വന്നാൽ, ഇന്റർവ്യൂ ബോർഡിനു മുൻപാകെ എക്സിക്യൂട്ടീവ സ്റ്റൈലിൽ മുടി വെട്ടി ഒതുക്കാം എന്ന ഒരു സമ്മതം, അല്ലങ്കിൽ വറുംകൈയ്യോടെ മടങ്ങേണ്ട അവസ്ഥ. ക്യഷ്ണനും, ക്യസ്തുവും, പൗരുഷത്തിന്റെ മൂർത്തീ ഭാവങ്ങളായ ഗ്രീക്ക് ദേവന്മാരുമെല്ലാം നീണ്ട മനോഹരമായ മുടിയുള്ളവരായിരുന്നു. അന്ന് അതൊക്കെ പൗരുഷത്തിന്റെ ലക്ഷണമായിരുന്നു. ഭാരതത്തിൽ ഒരുകാലത്ത് നീട്ടിവളർത്തിയ മുടി ആഡ്യത്വത്തിന്റെ അടയാളമായിരുന്നു. അഴിച്ചിട്ടാൽ നിതംബം മറയുന്ന മുടി കുടുമയാക്കി കെട്ടി വച്ചിരുന്ന നമ്മുടെ സമൂഹം, നവോത്ഥാനത്തിന്റെ ചുവടുപിടിച്ച് കുടുമ അറുത്തുമാറ്റി. കമ്യൂണിസവും വിപ്ലവങ്ങളും കുടുമ മുറിക്കാൻ പ്രേരിപ്പിച്ചു. പിന്നീട് തലമുറ ഒന്നു പിന്നിട്ടപ്പോഴേക്കും നീണ്ടിവളർത്തിയ മുടി സ്വവർഗ്ഗഭോഗികളായ പുരുഷന്മാരുടെ ചിഹ്നമായി പരിണമിച്ചു. അങ്ങനെ നീട്ടിവളർത്തിയ മുടി സ്ത്രീകളുടേയും പറ്റെവെട്ടിയൊതുക്കിയ മുടി പുരുഷത്വത്തിന്റെയും ചിഹ്നമായി. പിന്നീട് പുരുഷന്റെ നീണ്ട മുടി നക്സലിസത്തിന്റെയും തീവ്രവാദത്തിന്റെയും മയക്കുമരുന്നും ലഹരിയുമുപയോഗിക്കുന്ന എക്സട്രിക്കുകളുടേതും മാത്രമായി ചുരുങ്ങി. ഒരുപക്ഷേ അതുകൊണ്ടായിരിക്കണം സ്വാ­ഭാ­വി­ക­മാ­യി­ത്ത­ന്നെ തഴ­ച്ചു വള­രു­ന്ന തല­മു­ടി­യു­ള്ള ആണ്‍­കു­ട്ടി­ക­ളെ നീ­ട്ടി­വ­ളര്‍­ത്തു­ന്ന­തില്‍ നിന്നും വിലക്കാനും പെൺമക്കളെ നീണ്ട മുടിയുള്ള ചെറുപ്പക്കാർക്ക് വിവാഹം ചെയ്തു കൊടുക്കുന്നതിൽ നിന്നും പിന്തിരിയാൻ മാതാപിതാക്കളെ നിർബന്ധിതരാക്കുന്നതും.

എന്നും സമൂഹത്തോടും എന്നോട് തന്നെയും വളരെ വ്യക്തമായ ഒരു കാഴ്ചപാട് എനിക്ക് ഉള്ളതിനാലും, ചെറുപ്പം മുതൽ തന്നെ സ്വകാര്യജിവിതത്തിൽ സമൂഹത്തിന്റെ അനാവശ്യ ഇടപെടലുകളെ അനുവദിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിലും, കഴിഞ്ഞ അഞ്ചുവർഷക്കാലമായി മുടി നീട്ടി വളർത്തി നടക്കുന്ന ഒരാളാണു ഞാൻ. ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച രണ്ട് മഹത് വ്യക്തിത്വങ്ങൾ മുഖ്യധാരാ സമൂഹത്തിന്റെ ചൈയ്തികളിൽ നിന്നും അല്പം വ്യതിചലിച്ച ഒരു ജീവിത ശൈലി പിന്തുടർന്നവരും, മുടി നീട്ടി വളർത്തിയവരുമായിരുന്നു എന്നതും, ഒരു പക്ഷേ എന്റെ നീണ്ടമുടിയുമായ് ബന്ധപ്പെട്ടു കിടക്കുന്നുണ്ടായിരിക്കണം. ഒരാളെയും അന്ധമായ് ആരാധിക്കാനും അനുകരിക്കാനും ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിൽ, ഈ പറഞ്ഞത് എന്നും എനിക്ക് ഒരു വലിയ ചോദ്യ ചിഹ്നം തന്നെയാണ്. അത് എ­ന്തൊ­ക്കെ­യാ­യാ­ലും നീ­ട്ടി­വ­ളര്‍­ത്തിയ മു­ടി വളരെ വ്യത്യസ്ഥമായ ഒരു സാ­മൂ­ഹ്യാ­നു­ഭ­വ­മാ­ണെ­നി­ക്കു സമ്മാ­നി­ച്ച­തു­്. അരകിറുക്കൻ എന്ന് സമൂഹം പലപ്പോഴും വിശേഷിപ്പിക്കുന്ന അതികായന്മാരായ എക്സെന്‍­ട്രി­ക്കു­കള്‍ അപൂർവ്വമല്ലാത്ത ശാ­സ്ത്ര­ത്തി­ന്റെ ലോ­ക­ത്താ­യ­തു­കൊ­ണ്ട്, ഒരാളുടെ വേഷവിധാനങ്ങളെ മുൻവിധിയോടെ കാണരുതന്ന് ലോകത്തിനെ പഠിപ്പിച്ചുകൊടുത്ത ഐൻസ്റ്റീനും മെൻഡലീവും അനുവദിച്ചു തന്ന സ്വാതന്ത്യം ഞാനും ശരി­ക്ക് ഉപ­യോ­ഗി­ച്ചെ­ന്നു പറ­യാം.

ഇന്റർ നാഷണൽ സയൻസ് കോൺഗ്രസുകളിലും കോൺഫറൻസുകളിലും, ഞാനുൾപ്പെടുന്ന സയന്റിഫിക് കമ്യൂണിറ്റികളൂടെ ഇടയിലും, എന്റെ ഉയരവും നീട്ടിവളർത്തിയ ബ്രൗൺ നിറമുള്ള കോലൻ തലമുടിയും എനിക്ക് ചെ­റു­ത­ല്ല­താ­ത്ത ഒരു വി­സി­ബി­ലി­റ്റി തന്നി­ട്ടുണ്ട്. പലപ്പോഴും അത് എനിക്ക് ഒരു യുണീക് ഐഡന്റിറ്റി മാത്രമല്ല, എന്റെ കരിയറിലും ചെറുതല്ലാത്ത നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരിക്കൽ പോലും ഞാൻ പരിചയപ്പെടുകയോ സംസാരിക്കയോ ചെയ്തിട്ടില്ലാത്ത ഒരു സയിന്റിസ്റ്റ്, പിന്നീട് എപ്പോഴങ്കിലും ഏതങ്കിലും സാഹചര്യത്തിൽ I remember, I met you last year in Energy Materials Conference എന്നു പറയുന്നുവങ്കിൽ, കഴിഞ്ഞ ദിവസം (14 ഒക്ടോബർ 2011) ഇന്റർ കോണ്ടിനന്റൽ ഹോട്ടലിലെ ഗ്രാൻഡ് ബാൾറൂമിൽ വച്ച് സ്കൂൾ ആഫ് മെറ്റീരിയൽ സയൻസ് ആന്റ് എഞ്ചിനീയറിംങിന്റെ ചെയർ Prof. Ma Jan, ഞങ്ങൾ സ്റ്റാഫിനെ പരിചയപ്പെടുമ്പോൾ മറ്റുള്ളവരോടായ് I noticed this dynamic young guy, an energetic man with long hair എന്ന് പറഞ്ഞുവങ്കിൽ, അത് എന്റെ നീണ്ടമുടി എനിക്ക് തരുന്ന വിസിബിലിറ്റി ഒന്നുകൊണ്ട് മാത്രമാണ്.

ചെറുപ്പം മുതൽ ക്രമരാഹിത്യത്തിന്റെ ഒരു കോസ്മിക് പരീക്ഷണത്തിലായിരുന്നു ഞാൻ. ബഹു­സ്വ­ര­ത­യു­ടെ ഒരു സമൂ­ഹ­ത്തില്‍, ഒന്നി­ന്റേ­യും പ്ര­തി­നി­ധി­യാ­വാ­തെ എന്റെ ശബ്ദം വേറിട്ടു നിൽക്കാൻ അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നഗരജീവിതത്തിന്റെ കാപട്യങ്ങളെയും സമൂഹത്തിന്റെ സൃഷ്ടിയായ അലിഖിത നിയമങ്ങളേയും എന്നിലൂടെ സാധ്യമാകുന്ന ആത്മീയതയിലൂടെ നിരാകരിക്കുകയും സ്വയം നിരന്തരം നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു ഞാൻ. പക്ഷേ ഒരു അരാജകവാദിയോ ആന്റിസോഷ്യലൊ ആകാൻ ഞാൻ ശ്രമിച്ചിട്ടില്ല. മുടി വളർത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ചെറുപ്പക്കാരെ എനിക്കറിയാം. പക്ഷേ അടക്കി അനുശീലിച്ചു വരുന്ന സാമൂഹിക ചുറ്റുപാടിൽ അവൻ ഒറ്റപ്പെടുമോ എന്ന വ്യാധിയിൽ നിന്നുടലെടുക്കുന്ന ധൈര്യമില്ലയ്മയിൽ, അവരൊക്കെ തങ്ങളുടെ ആഗ്രഹത്തെ ഉള്ളിലൊതുക്കുകയാണ്.

ബ്രയിൻ കൊറിയ ഫെലോഷിപ്പിൽ ഡോക്ട്രേറ്റ് എടുക്കാൻ കൊറിയയിലേക്ക് പോകുന്നതിനും മുൻപേ ഞാൻ മുടി മുറിക്കൽ നിർത്തിയങ്കിലും അത്ര അധികം നീണ്ടിരുന്നില്ല. ഒരു വർഷം കഴിഞ്ഞ് അവധിക്ക് ആദ്യമായ് വീട്ടിലേക്കെത്തിയപ്പോൾ എല്ലാവരുടേയും മുഖത്ത് അൽഭുതമായിരുന്നു. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഒരാളുടെ മുടി ഇത്ര നീണ്ടുവളരുമോ? പുറം മുഴുവനായ് മറയുന്നതരത്തിൽ ഇടുപ്പ് വരെ വളർന്നിറങ്ങിയ ഇടതൂർന്ന കറുത്ത മുടി കണ്ട് അസൂയപ്പെട്ട പെൺകുട്ടികൾ ഒരുപാടുണ്ട്. നാട്ടിൽ എവിടേങ്കെങ്കിലും പോയാൽ ആളുകൾ തുറിച്ചുനോക്കും. അതിൽ രണ്ടുപക്ഷക്കാരുണ്ടായിരുന്നു. അതിൽ ചില സംശയാലുക്കളുടെ കൊമ്പുവച്ച ചോദ്യങ്ങൾക്കു അർഹമായ മറുപടി കൊടുത്തും ഉപദേശിച്ച് നേരേയാക്കാൻ ശ്രമിച്ചവരോട് കാർക്കശ്യം നിറഞ്ഞ സ്വരത്തിൽ എനിക്ക്‌ ഉപദേശം കേള്‍ക്കാനിഷ്ടമില്ലെന്ന് പറഞ്ഞും നിശബ്ദരാക്കി. ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരായ പല ചെറുപ്പക്കാരും തന്റെ സഹയാത്രികനെ ദേ നോക്കടാ എന്നു പറഞ്ഞ് വിളിച്ച് കാണിക്കുന്നതിൽ തുടങ്ങി, പട്ടണങ്ങളിലൂടെയുള്ള യാത്രകളും ഷോപ്പിങ്ങുകളും മറക്കാനാവാത്ത ഒരു പാട് അനുഭവങ്ങൾ, നെറ്റി മറച്ച്‌, കണ്‍തടം വരെ നീണ്ടുകിടക്കുന്ന, കൊലുന്നനെയുള്ള എന്റെ തലമുടി എനിക്ക് സമ്മാനിച്ചിട്ടുണ്ട്. മുടി വളർത്തി, പുരോഗമന വാദികളായ മലയാളികളുടെ അലിഖിത നിയമത്തെ ഖണ്ഡിക്കുന്ന ആദ്യദിനങ്ങളിൽ, ഒരു സുഹ്യത്തിന്റെ കമന്റ് ഇങ്ങനെയായിരുന്നു, 'ഒറ്റകാതിൽ കടുക്കനൂടെ ആയാൽ ഒരു ഡ്രഗ് അഡിക്റ്റിന്റെ ചിത്രം പൂർണ്ണമാകും'. ‌ ആദ്യമായ് നീണ്ടമുടിയുമായ് എന്നെ കണ്ടദിവസം നിന്റെ തലമുടി വെട്ടിക്കണില്ലേ എന്ന് അമ്മയുടെ ചോദ്യം കേട്ടതായ് ഭാവിക്കാതെ, ഇവിടെ എന്തൊരു ചൂടാണിപ്പോൾ എന്ന് പറഞ്ഞുകൊണ്ട് വിഷയം മാറ്റി. ചെറുപ്രായത്തില്‍ത്തന്നെ, പൊതുധാരാജീവിതവുമായി ഞാൻ കലഹത്തിലാണന്നും ഉപദേശിച്ച് തീരുമാനങ്ങളുടെ ഗതി മാറ്റാൻ കഴിയില്ലന്നും നന്നായി മനസ്സിലാക്കിയിട്ടുള്ളതിനാൽ അമ്മ അവന്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് ചിന്താഗതിയിലേക്കെത്തി. അന്ന് എന്റെ തലമുടി നാട്ടിൽ ഒരു സംസാര വിഷയമായിരുന്നു. നീണ്ടമുടിയെ പറ്റി ഒരുപാട് കാര്യങ്ങൾ പ്രായഭേദമെന്യേ വൈകുന്നേരങ്ങളിലെ ഒത്തുകൂടലിൽ നാട്ടുകാർക്ക് ചർച്ചാവിഷയമായിരുന്നു. കാലങ്ങൾകൊണ്ട് നാടും രാജ്യവും വിട്ട് പഠിക്കാൻ പോയതിനാലും സ്കൂൾ പഠനകാലത്തുതന്നെ പഠിപ്പിസ്റ്റ് എന്ന ഒരു ലേബൽ നാട്ടുകാർ ചാർത്തി തന്നിട്ടുള്ളതിനാലും ചർച്ച ചെയ്ത് ചർച്ച ചെയ്ത്, ഒരു ജീനിയസിന്റെ പരിവേഷം അവർ എനിക്ക് ചാർത്തിതന്നു. സംസാരിക്കുന്നതിനിടയിൽ, മങ്ങിയ പച്ചനിറം പ്രതിഫലിപ്പിക്കുന്ന എന്റെ അന്റിഗ്ലയർ കണ്ണടക്കുമുകളിലേക്ക് ഊർന്നു വീഴുന്ന മുടിയിഴകളെ, വലതു കൈകൊണ്ട്‌ കണ്ണുകള്‍ വെളിയില്‍ കാണത്തക്കവിധം വകഞ്ഞുമാറ്റുമ്പോൾ കിട്ടുന്ന വിസിബിലിറ്റികൊണ്ടുകൂടിയായിരിക്കണം അങ്ങനെ ഒരു നിഗമനത്തിലേക്ക് അവരെ കൊണ്ടെത്തിച്ചത്.

ചെറുപ്പം മുതൽതന്നെ പാരമ്പര്യത്തോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ ഒരു കലാപത്തിലായിരുന്നു ഞാന്‍. നന്നേ ചെറുപ്പത്തിൽ തന്നെ ഞാന്‍ അത് തിരിച്ചറിഞ്ഞുകഴിഞ്ഞു. അതെന്റെ കുറ്റമേയല്ല. അച്ചടിച്ച പുസ്തകങ്ങളിലെ കത്തുന്ന അക്ഷരങ്ങൾക്കും, ക്ലാസ്മുറികളിലെ ജ്യോമട്രിക് രൂപങ്ങളുടെ ആവർത്തന വിരസതകൾക്കും പിടികൊടുക്കാതെ നിരൂപകരുടെ ബുദ്ധിഗൗരവങ്ങളിലൂടെ ഗതികിട്ടാതെ അലയാനായിരുന്നു എനിക്ക് എന്നും താല്പര്യം. അതുകൊണ്ട് തന്നെ എനിക്ക് ശരിയന്നു തോന്നിയതൊക്കെ ഞാൻ ചെയ്തു. തെറ്റിനും ശരിക്കും അതിർവരമ്പുകൾ കല്പിച്ചിട്ടില്ലത്തതിനാൽ ഞാൻ ചെയ്തതൊക്കെ എനിക്ക് ശരിതന്നെയായിരുന്നു. എന്തു ചെയ്യുമ്പോഴും മൂന്നുതവണ ആലോചിച്ച് ഉറപ്പിച്ച് മാത്രം ചെയ്യാൻ അമ്മ പരിശീലിപ്പിച്ചിരുന്നതിനാൽ, ഒരിക്കൽ പോലും ചെയ്തതൊന്നും തെറ്റായിരുന്നു എന്ന് ആലോച്ചിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ സന്മാര്‍ഗം ബുദ്ധിയുടെ ബലഹീനതയാണ് എന്ന് വിശ്വസിച്ച റിംബോയുടെ കവിതകൾ നന്നേ ചെറുപ്പത്തിൽ തന്നെ എന്നെ ഒരുപാട് ഹരംകൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടുമാത്രമാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി, ജീവിതത്തെ മൊത്തമായി ചൂതാട്ടകളരിയിലേക്ക് കശക്കിയെറിഞ്ഞ ഫിയോദർ മിഖയലോവിച്ച് ദസ്തയേവ‌സ്കിയുടെ കുറ്റവും ശിക്ഷയും, ചൂതാട്ടകാരൻ മുതലായ വിശ്വസാഹിത്യങ്ങളിൽ തുടങ്ങി ലൈംഗികതയുടെ അതിപ്രസരമുള്ള മാധവികുട്ടിയുടെ എന്റെ കഥയും ചന്ദനമരങ്ങളും വരെ എന്റെ സ്വകാര്യ ലൈബ്രറിയിലെ ചില്ലിട്ട അലമാരകളിൽ പ്രദർശനോൽമുഖമാകും വിധം സ്ഥാനം പിടിച്ചത്. കുമ്പസാരിക്കുന്ന പാപിയാകാതെ, ഭ്രാന്തു പിടിച്ച നന്മകളുടെ മഴനനഞ്ഞു നടക്കാനായിരുന്നു, എന്നും ജീവിതത്തെകുറിച്ച് വ്യക്തമായ ഒരു ദീർഘവീക്ഷണം വച്ചുപുലർത്തിയിരുന്ന അമ്മ എന്നെ പഠിപ്പിച്ചത്. അതുതന്നയാണ് ഇക്കാലമത്രയും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ മുഖ്യധാരാ സ­മൂ­ഹ­ത്തിന്റെ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളോട് പു­റം­തി­രി­ഞ്ഞു നില്‍­ക്കു­ന്ന­തി­നാ­ലാ­വ­ണം അധികം ആരും എന്നെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കാത്തത്. എന്റെ സന്തോഷങ്ങൾ എന്നിൽ ജനിച്ച് എന്നിൽ തന്നെ മരിക്കുന്നവയായിരിക്കണം എന്ന് ഒരു നിർബന്ധ ബുദ്ധി കൗമാരം കഴിഞ്ഞപ്പോൾ തന്നെ ഞാൻ വളർത്തിയെടുത്തിരുന്നു. അങ്ങനെ സ്വകാര്യജീവിതത്തിൽ നിന്നും സമൂഹത്തിന്റെ ഇടപെടലുകളെ പാടേനിരാകരിക്കുന്ന സങ്കീർണ്ണമായ ഒരു തലത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട എന്റെ ചിന്തകളുടെ ബൗദ്ധികമായ വളർച്ചക്ക് കാരണഭൂതനായ ബാല്യകാല സഖിയോട് എന്നും ഒരു കടപ്പാടുണ്ടന്നുപറയുന്നതിൽ തെറ്റില്ല. അപ്രതീക്ഷിതമായ് നിഷേധിക്കപ്പെട്ട ആ ബാല്യകാല സൗഹ്യദത്തിനോടുള്ള പ്രതിഷേധമായി, കണ്ണിലേക്ക് ഊർന്നുവീഴുന്നതരത്തിൽ മുറിക്കാതെ കൊണ്ടുനടന്ന ഏതാനും മുടിയിഴകളിലാണ് എന്റെ മുടിവളർത്തലിന്റെ തുടക്കം. ബന്ധങ്ങളെ കേവല വികാരങ്ങളുടെ വേലിയേറ്റങ്ങളായ് ഹ്യദയത്തോട് ചേർത്തുനിർത്തി, നമ്മുടെ സന്തോഷങ്ങളുടെ നിയന്ത്രണം മറ്റുള്ളവരെ ഏല്പിക്കാതെ, ഗീത അനുശാസിക്കുന്ന തരത്തിൽ സ്വയം സന്തോഷിക്കുവാനും അതിലൂടെ കൈവരിക്കുന്ന സംത്യപ്തിയിലൂടെമാത്രമേ ജീവിതവിജയം കൈവരിക്കുവാനും കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് എന്നെ കൊണ്ടുവന്നെത്തിച്ചത് ശാസ്ത്രത്തിന്റെയും സാങ്കേതികത്വത്തിന്റെയും ഒരു വലിയ ലോകത്തിലേക്കായിരുന്നു. ആദ്യകാലങ്ങളിൽ കണ്ണിലേക്ക് വളർത്തിയിറക്കിയ ആ മുടിയിഴകൾ മുഖത്തേക്കൂർന്നിറങ്ങി പലപ്പോഴും എന്നെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്നു. അന്നുമുതൽ പ്രീയപ്പെട്ടവരൊക്കെ എനിക്ക് വേണ്ടി ജീവിക്കേണ്ടവരാണന്നും എന്നെ സന്തോഷിപ്പിക്കേണ്ടവരാണന്നുമുള്ള സ്വാർത്ഥമായ ചിന്താഗതി തെറ്റാണന്നു മനസ്സിലാക്കി ഞാൻ എനിക്ക് വേണ്ടിയും എനിക്ക് ചുറ്റുമുള്ളവർക്കുവേണ്ടിയുമാണ് ജീവിക്കേണ്ടതന്ന ഒരു ബോധം എന്നിൽ വളർത്തിയെടുത്തു. അങ്ങനെ വരുമ്പോൾ എന്റെ ആവശ്യങ്ങള്‍ ഞാന്‍തന്നെ നിറവേറ്റേണ്ടതുണ്ട്. എന്റെ ആവശ്യമെന്നാല്‍ എഴുതുക, വായിക്കുക, എന്റെ മനസ്സ് വിളിക്കുന്ന ഭ്രാന്തമായ വഴികളിലൂടെ ഒക്കെ അലഞ്ഞുതിരിഞ്ഞ് സഞ്ചരിക്കുക, ഭ്രമാത്മകമായ ചിന്തകളെ സ്വതന്ത്രമായ തുരുത്തുകളിലേക്ക് യാതൊരുവിധ നിയന്ത്രണവുമില്ലാതെ അഴിച്ചു വിടുക. മുടി വളർത്തുക, ഷേവ് ചെയ്യാതിരിക്കുക, എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുക ഇതൊക്കെ എന്റെ അവകാശങ്ങളാണ്. ഇതൊന്നും വേണ്ട എന്നു പറയാൻ ആർക്കും അധികാരമില്ല.

­ലോകത്തിന്റെ പലകോണുകളിലും ഗവേഷണത്തിന്റെ ഭാഗമായ് യാത്ര ചെയ്യുമ്പോഴൊക്കെ വിദേശികളായ ഒരു എമിഗ്രേഷൻ ആഫീസർപോലും ചോദിച്ചിട്ടില്ലങ്കിലും ഇന്ത്യയിലെ ഏത് വിമാനാതാവളത്തിൽ വന്നിറങ്ങിയാലും സ്ഥി­ര­മാ­യി ഞാന്‍ കേൾക്കുന്ന ഒരു ചോ­ദ്യമുണ്ട്. മു­ടി­നീട്ടിവ­ളര്‍­ത്താന്‍ എന്തങ്കിലും കാ­ര­ണം? പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നു പറഞ്ഞാൽ പാസ്പോർട്ട് തിരിച്ചും മറിച്ചും നോക്കി സൂഷ്മ പരിശോധന നടത്തികൊണ്ട് ഉടൻ വരും അവരുടെ വക ഒരുപദേശം, വെട്ടി വ്യത്തിയാക്കി കൊണ്ടുനടക്കുന്നതല്ലേ നല്ലത്. അപ്പോൾ ആൽബർട്ട് ഐസ്റ്റീനും മെൻഡലീവും എ.പി.ജെ അബ്ദുൾ കലാമും മറ്റും വ്യത്തിയില്ലാത്തവരന്നാണോ പറഞ്ഞുവരുന്നത് എന്ന മറുചോദ്യത്തിന്, അവരൊക്കെ ശാസ്ത്രജ്ഞന്‍മാരല്ലേ എന്ന കൗശലം നിറഞ്ഞ ഒരു ചോദ്യം അവർ എനിക്ക് നേരേ എറിയും. എങ്കിൽ ഞാനും ഒരുശാസ്ത്രജ്ഞന്‍തന്നയാണന്നു പറയുമ്പോൾ ചിലർ, എവിടെ, എന്ത്, എങ്ങനെ എന്നൊക്കെ ചോദിച്ചറിഞ്ഞ് വേഗം പാസ്പോർട്ട് പഞ്ച് ചെയ്ത് വിടും. എന്നാൽ സംശയാലുക്കളായ ചിലർ ഐഡി ചോദിച്ച് അത് ഒന്നുരണ്ടു തവണ തിരിച്ചു മറിച്ച് നോക്കി ഉറപ്പു വരുത്തിയ ശേഷമേ പാസ്പോർട്ട് പഞ്ച് ചെയ്ത് കടത്തി വിടുകകയുള്ളൂ. നീട്ടിവളർത്തിയ മുടി തരുന്ന ഈ വിസിബിലിറ്റി യാത്രകളിൽ ചിലപ്പോഴൊക്കെ മാർഗ്ഗങ്ങളെ എളുപ്പമാക്കിയിട്ടുണ്ടങ്കിലും ഒരിക്കൽ വില്ലനായും കടന്നു വന്നിട്ടുണ്ട്. ഒരിക്കൽ സിംഗപ്പൂരിൽ നിന്നും സിൽക്ക് എയറിന്റെ ബോയിംങ് 737-ന് ബാംഗ്ലൂർ ഇന്റർ നാഷണൽ എയർപോർട്ടിലിറങ്ങി എമിഗ്രേഷൻ കൗണ്ടറിൽ വരുമ്പോൾ അവിടെ ഉണ്ടായിരുന്നത് ഒരു മലയാളി ആഫീസറായിരുന്നു. മുട്ടോളം മാത്രം ഇറക്കമുള്ള ഇറുകിയ ട്രൗസറിലും കൈയ്യില്ലാത്ത സിംങ്ലറ്റിലും, നീട്ടിവർത്തിയ ബ്രൗൺ നിറമുള്ള കോലൻ മുടിയുള്ള ക്യശഗാത്രനായ ഞാൻ സയന്റിസ്റ്റാണ് എന്നു പറഞ്ഞതിൽ വിശ്വാസം തോന്നാഞ്ഞതുകൊണ്ടോ എന്തോ, എന്തുകൊണ്ട് നേരെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഇറങ്ങാതെ ബാംഗ്ലൂർ ഇറങ്ങി എന്ന മുന വച്ച ചോദ്യത്തിന്, തിരുവനന്തപുരത്തുനിന്നും ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായ് ഇന്ത്യയിലെ ഏത് എയർപോർട്ടിലുമിറങ്ങാൻ എനിക്ക് അവകാശമുണ്ടന്ന് പറഞ്ഞ ഒറ്റകാരണത്താൽ, അരമണിക്കൂറിലധികം എയർപോർട്ടിൽ പിടിച്ചിരുത്തി എന്നെ ചോദ്യം ചെയ്യുകയും എന്റെ ലഗേജുകൾ മുഴുവൻ തുറന്നിട്ട് പരിശോധിക്കുകയും ചെയ്തു. സിംഗപൂരിൽ നിന്നും വന്ന എന്റെ പാസ്പോർട്ടിൽ വിസ പതിച്ചിട്ടില്ല എന്നതായിരുന്നു അന്ന് അയാൾ കണ്ടുപിടിച്ച കുറ്റം. നൻന്യാങ് യൂണിവേഴ്സിറ്റിയിലെ റിസേർച്ച് സയന്റിസ്റ്റ് എന്നു മുദ്രണം ചെയ്തു ഫോട്ടോപ്രിന്റുചെയ്ത എന്റെ ഐഡന്റിറ്റി കാർഡും സിംഗപ്പൂർ മിനിസ്റ്റിറി ആഫ് മാൻ പവർ ഇഷ്യൂ ചെയ്ത എംപ്ലോയിമന്റ് പാസിനുമൊന്നും അയാളെ കൺവിൻസ് ചെയ്യാൻ കഴിഞ്ഞില്ല. അവസാനം യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഫോട്ടോയും ഡെസിഗ്നേഷനും കാണിച്ചു കൊടുക്കേണ്ടി വന്നു അന്ന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ. പക്ഷേ പാസ്പോർട്ട് തിരികെ തരുമ്പോൾ, ഒരു ക്ഷമപറഞ്ഞ് കൈ പിടിച്ചു കുലുക്കുമ്പോൾ അയാളുടെ മുഖത്ത് പടർന്ന ജാളയത നീട്ടിവളർത്തിയ മുടി തരുന്ന വിസിബിലിറ്റി നൽകിയ രസകരമായ ഒരു അനുഭവമാണ്. എന്നാൽ രസകരമായ ഈ സാമൂഹികാനുഭവങ്ങൾ എന്നെ കൊണ്ട് ചിന്തിപ്പിക്കുന്നത് പരിഷ്ക്യതരന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ സമൂഹത്തിനെ ഗ്രസിച്ചിരിക്കുന്ന അപകടകരമായ പപ്പരാസിത്തരത്തെ കുറിച്ചാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും ഏതാണ്ട് അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപേ നമുക്ക് സ്വാതന്ത്യം കിട്ടിയിട്ടും മറ്റുള്ളവരുടെ വ്യക്തിപരമായ സ്വാതന്ത്യത്തിലേക്കുള്ള അനാവശ്യപരമായ ഇടപെടലുകളിൽ നിന്നും സ്വാതന്ത്യം നേടുവാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം തലയിൽ വളരുന്ന തലമുടി വെട്ടാനും വളർത്താനും, ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനും, പൊതുനിരത്തുകളിലൂടെ രാപകൽ വ്യത്യാസമില്ലാതെ ആണിനും പെണ്ണിനും ഒന്നിച്ചോ ഒറ്റക്കോ സഞ്ചരിക്കാനുള്ള സ്വാതന്ത്യം അനുവദിക്കുന്ന ഒരു സമൂഹം വളർന്നു വരുമന്ന പ്രത്യാശയോടെ, സങ്കുചിതമായ സ്വന്തം ചിന്താഗതികളെ നമുക്ക് കൊത്തിയുടച്ച്, വരും തലമുറയെ, നമ്മൾ അടക്കി അനുശീലിക്കേണ്ടി വരുന്ന ചെയ്‌വനകളിൽ നിന്നും സ്വതന്ത്രരാക്കാൻ കഴിയുമോ എന്ന ഒരു ചിന്ത എപ്പോഴും എന്നെ അലട്ടുന്നുണ്ട്. അറിഞ്ഞും അനുഭവിച്ചും കടന്നുപോകുന്ന ദിനങ്ങളിലൂടെ എന്നും അത് ഒരു വലിയ ചോദ്യചിഹ്നമായ് എന്റെ മുന്നിലവശേഷിക്കയാണ്.....

.

2011-10-30

ഋതു പറഞ്ഞ കഥ-ഭാഗം-05  

എല്ലാറ്റിലും തുല്യപങ്കുണ്ടായിട്ടും സ്വന്തം വീട്ടുകാരുടെയും കൂട്ടുകാരുടേയും മുന്നിൽ താൻ മാത്രം തെറ്റുകാരനും സ്വവർഗ്ഗഭോഗിയുമായ് ചിത്രീകരിക്കപ്പെട്ടതിൽ അവന്‌ ആരോടും പരാതിയോ പരിഭവമോ ഇല്ല. അത് സ്വന്തം വിധി എന്നു വിശ്വസിക്കുമ്പോഴും വാവയുടെ കാപട്യമുള്ള മുഖം‍മൂടി ചീന്തി എറിയാൻ കഴിയാത്ത നിസഹായത അവനെ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ കൊണ്ടെത്തിച്ചുകഴിഞ്ഞു. ഇനി അവൻ സത്യങ്ങൾ മുഴുവൻ പറഞ്ഞാലും അവന്റെ അമ്മപോലും അവനെ വിശ്വസിക്കാത്ത ഒരു സാഹചര്യത്തിൽ എത്തിപെട്ടിരിക്കുന്നു അവൻ. എന്നിട്ടും വാവ ഇല്ലാതെ ഒരു ലോകത്തെകുറിച്ച് ചിന്തിക്കാൻ അവന്‌ കഴിയുന്നില്ല എന്നതാണ്‌ സത്യം. ദൈവ്വം മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച നിര്‍ജീവമായ ഒരു ജീവിതത്തിലൂടെയാണ് അവൻ കടന്നുപോകുന്നത്.

ഓര്‍മ്മകള്‍ സമ്മാനിച്ച മുറിവിൽ നിന്നും ഇപ്പോഴും ചോര പൊടിയുന്നു. ഒരിക്കലൂം തിരിച്ച് വരില്ല എന്ന് അറിയാം എന്നിട്ടും അവൻ കാത്തിരിക്കുന്നു. അവർ നട്ടുപിടിപ്പിച്ച മരം ഒരുപാട് വളര്‍ന്നിരിക്കുന്നു. ഋതുക്കള്‍ ആ മരത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കാലം മാറുമ്പോൾ പ്രക്യതിയും മാറും. പക്ഷേ കാലത്തിനൊപ്പം നടക്കാൻ അവന്‌ കഴിഞ്ഞില്ല. മൂകാംബികയിൽ വച്ച് ഒന്നിച്ചു ജീവിക്കുമന്ന ശപഥമെടുത്ത ദിവസം, ലോകത്തിന്റെ ഏതുകോണിലാണങ്കിലും എല്ലാവർഷവും രണ്ടുപേരും സൗപർണ്ണികാനദിയുടെ കരയിലുള്ള ആ സ്ഥലത്ത് വരുമന്ന് പരസ്പരം വാക്കുകൊടുത്തിരുന്നു. ഇന്നും അവൻ വാവയെയും പ്രതീക്ഷിച്ച് എല്ലാവർഷവും ആ നദിയുടെ കരയിൽ എത്തി നദിക്കരയെ ഇരുട്ടു വിഴുങ്ങും വരെ കാത്തിരിക്കും. കൂരിരുട്ടില്‍ അവൻ എന്താണ് തിരയുന്നത് എന്നു അവനുതന്നെ അറിയില്ല. കടന്നു പോയ പ്രകാശത്തിന്റെ നിഴൽപാടുകളാണോ അവൻ തിരയുന്നത്? എവിടയോ അലയുന്ന പ്രകാശത്തെ തന്‍റെ നെഞ്ചില്‍ ആവാഹിക്കാന്‍ കാത്തിരിക്കുന്ന ഇരുട്ട് അവനെ വല്ലാതെ ശ്വാസംമുട്ടിക്കുന്നു. അവൻ ചോദിക്കുന്നു, ഇരുട്ടിലേക്ക് സ്വപ്നങ്ങളെ നാം കടത്തിവിടുന്നത് എന്തിനാണ്? കണ്ടുതീരുന്ന സ്വപ്നങ്ങള്‍ ഇരുട്ടില്‍ നിഴലായി നമ്മളില്‍ നിന്നും പൊഴിഞ്ഞു പോകുന്നുണ്ടാവാം. ഇരുട്ടില്‍ ഉതിരുന്ന വാക്കുകള്‍ സ്വപ്നത്തിലേക്ക് ഉള്ള പാതിവഴിയിലാണ്. ജീവന്റെ ഒരു ഭാഗത്തെ ഹ്യദയത്തിൽ നിന്നടർത്തി മാറ്റാൻ കഴിയാതെ അവൻ ഇന്നും നമുക്ക് മുന്നിൽ കിടന്നു പിടയുകയാണ്‌. ചിലര്‍ ജീവിച്ചിരിക്കേ നഷ്ടപ്പെടുന്നു. മറ്റു ചിലരാകട്ടെ, നഷ്ടപ്പെട്ടിട്ടും ഹ്യദയങ്ങളിൽ ജീവിക്കുന്നു. ചിതറുന്ന മൂല്യങ്ങളും, ചിതലരിച്ച സ്നേഹബന്ധങ്ങളും നമ്മെ അസ്വസ്ഥ മാനസരാക്കുമ്പോൾ, നഷ്ടപ്പെടലിന്റെ വേദയിൽ പുളയുന്ന ഒരുവന്‌ ബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകം നശിക്കുന്നു.

എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, എത്രയൊക്കെ ആഗ്രഹിച്ചിട്ടും, രാത്രികാലങ്ങളിൽ വാവയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ എന്നവൻ നിലവിളിക്കുന്നു. ഋതുക്കൾ മാറിവരുന്നത്‌ പോലെ ഒഴിവാക്കാന്‍ ആവാത്ത ഏതോ ഒരു വിധി അവരെ അകറ്റിയിരിക്കുന്നു എന്നവൻ വിശ്വസിക്കുന്നു.......ഭീതിപ്പെടുത്തുന്ന ഏകാന്തതമാത്രമുള്ള മരണതാളം മുറുകുന്ന അവന്റെ കൊച്ചു ലോകത്തേക്ക് അവൻ വീണ്ടും തനിച്ചായി... വേദനയോടെ ആ സത്യം അവൻ അറിയുന്നു. ഇന്നലകളുടെ തിരുശേഷിപ്പുകള്‍ പേറിയുള്ള അവന്റെ ഈ യാത്ര അവനു നന്നേ മടുത്തിരിക്കുന്നു. ഓര്‍മകളുടെ ഈ കൂട്ടില്‍ നിന്നും അവന്‌ പറന്ന് അകലാൻ സമയമായിരിക്കുന്നു. പക്ഷേ അവന്റെ ചിറകുകള്‍ കരിഞ്ഞു. ഓര്‍മകള്‍ തണുത്തുറഞ്ഞ ഈ കൂട്ടില്‍ നിന്നും പുറത്തു കടക്കാന്‍ അവന്‌ കഴിയുന്നില്ല....ഓർമ്മകളിലും ജീവിതത്തിലും സങ്കടങ്ങള്‍ കൊണ്ട് മഴവില്ല് തീർത്ത്, മ്ലാനതയാർന്ന ഒരു യുവത്വം കൂടി നമുക്കുമുന്നിൽ എരിഞ്ഞടങ്ങുകയാണ്.
.

2011-10-19

ഋതു പറഞ്ഞ കഥ-ഭാഗം-04  

ഒരു വ്യഘ്രത്തെപോലെ അവൻ വാവയെ പിടിച്ചു വലിച്ചു നിലത്തിട്ടു. വാവയുടെ മുഖത്ത് ആഞ്ഞടിച്ചു. കത്തി എടുത്ത്‌ നെഞ്ചിലേക്ക് ആഞ്ഞാഞ്ഞു കുത്തി. മരണ വെപ്രാളത്തോടെ ഉരുണ്ടുമാറിയ വാവ ‌ കത്തിയുടെ വായ്ത്തലയിൽ പിടുത്തമിട്ടു. ബലപ്രയോഗത്തിനൊടുവിൽ ചോരയൊലിക്കുന്ന കൈകൊണ്ട് വാവ കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു. കൈകള്‍ കൂപ്പി എന്നെ ഒന്നും ചെയ്യരുത് എന്നു കരഞ്ഞു പറഞ്ഞു. അത് വകവെയ്ക്കാതെ അവൻ ബെല്‍റ്റ്‌ ഊരി വാവയെ തലങ്ങും വിലങ്ങും അടിച്ചു. കഴുത്തിൽ കുരിക്കിട്ട് വലിച്ചു. ശ്വാസം കിട്ടാതെ വാവ കിടന്നു പിടഞ്ഞു. വാവയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു. മരണ വെപ്രാളത്തോടെ ഒരിറ്റു ശ്വാസംകിട്ടാനായ് കിടന്നു പിടക്കുന്ന വാവയുടെ മുഖം കണ്ടപ്പോള്‍ അവനു സഹിച്ചില്ല. അവനറിയാതെ കുരുക്കിലെ പിടി അയഞ്ഞു. ബൽറ്റിലെ പിടിവിട്ടുകൊണ്ട് അവൻ വാവയുടെ കാലില്‍ വീണു. വാവയെ ഞാന്‍ മറ്റാര്‍ക്കും കൊടുക്കില്ല എന്നെ വിട്ടു പോകരുതെന്ന് കേണപേക്ഷിച്ചു. വീണുകിട്ടിയ നിമിഷ നേരം കൊണ്ട് അവന്റെ കൈ വിടുവിച്ച് വാവ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. അപ്പോഴേക്കും അവൻ തളര്‍ന്നു റൂമില്‍ വീണിരുന്നു...അല്പനേരം കഴിഞ്ഞു ഒരാള്‍ വാവയുമായി വന്നു. അതു വാവയുടെ പുതിയ കൂട്ടുകാരന്‍ അയിരുന്നു...പിന്നീട് അവിടെ നടന്നത് ഒന്നും വ്യക്തമായി അവന്‌ ഓര്‍ക്കാന്‍ കഴിയുന്നില്ല..വാഗ്വാദങ്ങൾ, കണക്കുകൾ, വധശ്രമം, കേസ്, കോടതി, ഭീഷണി....രാത്രി വളരെ വൈകി വീട്ടില്‍ വന്നു. അമ്മ വന്നു വാതിൽ തുറന്നു. എന്തോ പന്തികേടു തോന്നിയതുകൊണ്ട് അവർ ഒന്നും ചോദിച്ചില്ല. ഒന്നും മിണ്ടാതെ മുകളിലെ അവന്റെ മുറിയിലേക്ക് പോയി കട്ടിലിൽ വീണു.....കണ്ണുതുറക്കുമ്പോള്‍ മരുന്നിന്റെ മനം മടുപ്പിക്കുന്ന ഒരു ഹോസ്‌പിറ്റല്‍ വാർഡിലായിരുന്നു അവൻ. നടന്നതൊന്നും എന്താണന്നറിയാതെ അവന്റെ അമ്മ അടുത്തിരുന്നു കരയുന്നു. പലവട്ടം വാവയെ വിളിക്കുന്നു. വാവ ഫോൺ എടുക്കുന്നില്ല...

ഉപദേശങ്ങൾ, കുറ്റപ്പെടുത്തലുകൾ, മരുന്നുകൾ, കൗൺസിലിംങ്....ഹോസ്പിറ്റലില്‍ നിന്നും ഡിസ്‍ചാർജ് ചെയ്തു വീട്ടിലെത്തി മൂന്നാലു ദിവസങ്ങൾ കഴിഞ്ഞ് ഒരു രാത്രി അവൻ വാവയെന്നുറക്കെ നിലവിളിച്ചു ഞെട്ടിയുണർന്നു. അമ്മ വന്നു പുലരുവോളം അവന്റെ അടുത്തിരുന്നു. ഒരു ദിവസം സന്ധ്യാ നേരം നിലവിളക്കുകൊളുത്തി നാമജപം കഴിഞ്ഞ് മുറിയിലേക്ക് വന്ന അമ്മ കണ്ടത് അടച്ചിട്ട മുറിയിൽ കൈതണ്ടയിലെ ഞരമ്പു മുറിച്ച് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന അവനെയാണ്‌. അന്ന് മുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടാതിരിക്കാൻ അവർ കതകിന്റെ ഓടാമ്പലുകൾ പിഴുതുമാറ്റി. ഒരു ദിവസം കൂളിക്കാനായ് പോയ അവർ ഒരു ഉൾവിളിയിൽ തിരികെ വന്നു നോക്കിയപ്പോൾ ഫാനിൽ കുരിക്കിട്ടുകൊണ്ട് നിൽക്കുന്ന അവനെയാണ്‌ കാണുന്നത്. അന്നുമുതൽ രാവും പകലും ഒരുപോലെ ഉറക്കമില്ലാതെ ആ അമ്മ മകന്‌ കൂട്ടിരുന്നു. ഇടക്ക് തേങ്ങികരഞ്ഞും പരിഭവിച്ചും നിശബ്ദയായും അവന്റെ കട്ടിലിൽ വന്നിരുന്നു വാരിയൂട്ടി. അച്ഛൻ അവനോട് സംസാരിക്കതെയായി. അവരോട് എന്തു പറയണമന്നും എങ്ങനെ ആശ്വസിപ്പിക്കണമന്നും അറിയാതെ വിഷമിച്ച ദിവസങ്ങൾ. രണ്ടു ആഴ്ച കൊണ്ടു അവന്റെ ഭാരം പത്തൊന്‍പതു കിലോയോളം കുറഞ്ഞു. വാവപോലും അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കോലമായി മാറി‍. അവന്റെ സ്വപ്നങ്ങള്‍ തന്നിൽ നിന്ന് പറന്ന് അകന്നു കഴിഞ്ഞിരിക്കുന്നുവന്ന് അവനറിഞ്ഞു തുടങ്ങി. പലതവണ അവൻ വാവയോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ അതിന്‌ തയ്യാറായിരുന്നില്ല. ആശുപത്രിയുടെ ഇടുങ്ങിയ വരാന്തയില്‍, മരണത്തിന്റെ മണമുള്ള കിടക്കയിൽ അവൻ ഒറ്റയ്ക്ക് മണിക്കൂറുകള്‍ ആരെയോ കാത്ത്, ആരുടെയോ സാമിപ്യത്തിനായി കൊതിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടി. മാനസികമായി പൂര്‍ണമായും തളര്‍ന്ന അവനെ രണ്ടുമാസത്തെ ചികില്‍സകള്‍ക്കു ഒടുവില്‍ അവന്റെ അമ്മ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ പിന്നീടൊരിക്കലും വന്യമായ ഏകാന്തതയും മൗനവും അവനെ വിട്ടുപോയില്ല എന്നതായിരുന്നു സത്യം. അതിനു ശേഷം അവൻ വാവയെ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല ഫോണിൽപോലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ഇന്ന് അവനെ അയാൾ ഓര്‍ക്കുന്നുണ്ടാവുമോ എന്നുപോലും അറിയില്ല. പക്ഷേ അവൻ ഇന്നും ഓരോ നിമിഷവും അവനെ ഒരുപാട് സ്നേഹിച്ച, അവനെ സ്നേഹിക്കാനും പങ്കുവയ്ക്കാനും പഠിപ്പിച്ച അവന്റെ വാവയെ കുറിച്ചോർക്കും. നഷ്ടപ്പെട്ടുപോയ ദിനങ്ങൾ മനസ്സിൽ തികട്ടിവരും.

എല്ലാ ആഴ്ച്ചയും പതിവായി അവനെ വിളിച്ചിരുന്ന വാവയുടെ അമ്മയും പിന്നീട് ഒരിക്കലും അവനെ വിളിച്ചിട്ടില്ല. അവൻ വിളിക്കുമ്പോഴൊക്ക ഫോൺ എടുത്തിട്ട് ഇനി മേലിൽ വിളിക്കരുതന്ന് താക്കീത് ചെയ്ത് ഫോൺ വയ്ക്കും. വാവയുടെ അമ്മയും ഏട്ടന്മാരും അവനെ അത്രത്തോളം വെറുത്തു കഴിഞ്ഞിരുന്നു. അവനെ അനുജനെപ്പോലെ സ്നേഹിച്ച തന്റെ മകനെ സ്വവർഗ്ഗാനുരാഗത്തിനും സ്വവർഗ്ഗ ഭോഗത്തിനും പ്രേരിപ്പിക്കുകയും അതിന്‌ തയ്യാറാകാത്തതിനാൽ വധിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരുവനോട് ഏതമ്മക്കാണ്‌ ക്ഷമിക്കാൻ കഴിയുക? വാവ സത്യങ്ങൾ മൂടിവച്ചുകൊണ്ട് ഋതു സ്വർഗ്ഗാനുരാഗിയാണന്ന് ധരിപ്പിച്ച് അവനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കായാണന്ന് സ്വന്തം അമ്മയോടും ഏട്ടന്മാരോടും പറയുമ്പോൾ അവർ അത് അക്ഷരം പ്രതിവിശ്വസിക്കുമ്പോൾ എങ്ങനെ അവരെ കുറ്റം പറയാനാവും?
തുടരും........

2011-10-06

Oh..My God, the man passed away?  

ഒരു യുഗപുരുഷന്റെ അന്ത്യം-സ്റ്റീവ് ജോബ്സ് ഇനി ഓർമ്മകൾ മാത്രം

ജീവിച്ചിരിക്കുന്ന അപൂർവ്വം ചിലരെ വിശേഷിപ്പിക്കുവാൻ നമുക്ക് ഭാഷ ഇന്നും ഒരു വലിയ കടമ്പയാണ്. ഭാവനാ സ്യഷ്ടിയിൽ നിന്നും ജനിപ്പിച്ചെടുക്കുന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകൾ അപര്യാപ്തമായ് വരുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഒരു നിമിഷത്തിലേക്കാണ് സ്റ്റീവ് ജോബ്‌സിന്റെ മരണം എന്നെ തള്ളിയിട്ടിരിക്കുന്നത്. ലോകത്ത് വിവര സാങ്കേതിക വിദ്യയിൽ ഒരു വിപ്ലവം സ്യഷ്ടിച്ചുകൊണ്ട് കടന്നു വന്ന ആപ്പിൾ എന്ന മൾട്ടിനാഷണൽ കമ്പനിയുടെ സ്ഥാപകനും മുന്‍ സി.ഇ.ഒ.യുമായ സ്റ്റീവ് ജോബ്‌സ് (56)കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിൽ അന്തരിച്ചു. സ്റ്റീവിന്റെ രോഗവിവരം ലോകം അറിഞ്ഞുതുടങ്ങിയത് 2011-ൽ ആയിരുന്നങ്കിലും 2003 മുതൽ കാൻസറിന് ചികിൽസയിലായിരുന്നു അദ്ദേഹം. പാന്‍ക്രിയാസിന് ബാധിച്ച അപൂർവ്വ കാന്‍സറിനെ അൽഭുതപൂർവ്വമായ ധൈര്യംകൊണ്ട് മറികടന്നങ്കിലും നീണ്ടനാളത്തെ ചികിൽസ പിടികൂടിയ അനാരോഗ്യമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം. ഏതാനും വര്‍ഷമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ശാസ്ത്രസമൂഹം പ്രതീക്ഷിച്ചിരുന്നതു തന്നയാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നുള്ള ആനാരോഗ്യം കാരണം ഈ വര്‍ഷം ആഗസ്ത് 24-ന് അദ്ദേഹം ആപ്പിളിന്റെ സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞിരുന്നു. എങ്കിലും കമ്പനിയുടെ ചെയര്‍മാന്‍ ഇപ്പോഴും സ്റ്റീവ് ജോബ്‌സ് തന്നെയാണ്.

1970-ൽ തന്റെ ഇരുപതാം വയസ്സിൽ, സ്റ്റീവ് വോസ്‌നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗാരേജില്‍ സ്റ്റീവ് ജോബ്‌സ് തുടക്കം കുറിച്ച ആപ്പിൾ, പെഴ്‌സണല്‍ കമ്പ്യൂട്ടര്‍, മാക്ക്, ഐ പാഡ്, ഐ ഫോണ്‍, ഐ പോഡ് തുടങ്ങിയ ലോകത്തിന് സമ്മാനിച്ചു. കമ്പനിയുടെ സ്ഥപകരിലൊരാളായിട്ടും, അധികാര വടംവലിയെ തുടർന്ന് 1985-ല്‍ സ്റ്റീവ് പുറത്തായി. പിന്നീട് 1997-ല്‍ കമ്പനിയുടെ മേധാവിയായി തിരിച്ചെത്തിയ അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങളിലൂടെ ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റി. ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്‌സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്‌സറും അദ്ദേഹം ആരംഭിച്ചു. 1996ല്‍ നെക്‌സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് ജോബ്‌സ് വീണ്ടും തന്റെ മാതൃകമ്പനിയില്‍ തിരിച്ചെത്തിയത്. നെക്‌സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായതെന്നും ആപ്പിള്‍ അന്ന് തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഐ ഫോണും ഐ പാഡും ഒന്നും സംഭവിക്കില്ലായിരുന്നുവന്നും സ്റ്റീവ് ഒരിക്കൽ പറഞ്ഞിരുന്നു.


അവിവാഹിതരായ രണ്ട് സര്‍വകലാശാലാ വിദ്യാര്‍ഥികളായ അബദുള്‍ഫത്ത ജോ ജന്‍ഡാലിയുടെയും ജോവാനി ഷീബിളിന്റെയും മകനായി 1955 ഫിബ്രവരി 24ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച സ്റ്റീവ് ജോബ്‌സനെ, പോള്‍-ക്ലാര ജോബ്‌സ് ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ആ ദത്തെടുക്കല്‍ നടന്ന് മാസങ്ങള്‍ക്ക് ശേഷം സ്റ്റീവിന്റെ യഥാര്‍ഥ മാതാപിതാക്കള്‍ വിവാഹിതരാവുകയും അവര്‍ക്ക് മോന എന്ന് ഒരു മകള്‍ ജനിക്കുകയും ചെയ്തു.എന്നാൽ അവള്‍ യൗവ്വനത്തിലെത്തും വരെ സ്റ്റീവ് തന്റെ സഹോദരനാണെന്ന് അറിഞ്ഞിരുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പോർട്‌ലണ്ടിലെ റീഡ് കോളജിൽ ബിരുദത്തിനായി ചേർന്നങ്കിലും ആദ്യ സെമസ്റ്ററിൽ തന്നെ കോളജിൽ നിന്നും പുറത്തായി. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതുകൊണ്ട് കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങുകയും നിത്യവൃത്തിക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ സ്റ്റീവ് ജോബ്‌സ് റീഡിൽ പാർട്ട് ടൈം കാലിഗ്രാഫി ക്ലാസിൽ ചേർന്നു. അന്ന് കോളജിൽ നിന്നും പുറത്താക്കിയില്ലായിരുന്നങ്കിൽ മാകിന്റോഷിൽ മൾട്ടിപ്പിൾ ടൈപ്പ് ഫേസുകളോ ക്യത്യതയുള്ള ഫോണ്ടുകളോ ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.


മരിക്കുമ്പോള്‍ 8300 ദശക്ഷം ഡോളർ ആസ്തിയുണ്ടായിരുന്ന സ്റ്റീവ് ലോകത്തിൽ ഏറ്റവും കുറവ് ശമ്പളം പറ്റുന്ന സി.എ.ഒ ആയിരുന്നു. വർഷം ഒരു ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. കമ്പനിയുടെ വളർച്ചക്കായി പ്രഗൽഭരായ പലേരേയും സ്റ്റീവ് സി.എ.ഒ മാരായി നിയമിച്ചു. ഒരുകാലത്ത് വഴിയോരത്തുനിന്നും കോളയുടെ കുപ്പി പെറുക്കി വിറ്റ് ഭക്ഷണം കഴിച്ചിരുന്ന സ്റ്റീവ് 1983-ൽ പെപ്സി കോളയിലെ ജോൺ സ്കള്ളിയെ സി.ഇ.ഒ ആയി ക്ഷണിക്കുമ്പോൾ ചോദിച്ചത് 'നിങ്ങൾ വെള്ളവും പഞ്ചസാരയും വിൽക്കാൻ ആഗ്രഹിക്കുന്നുവോ അതോ എന്റെ കൂടെ ചേർന്ന് ലോകം മാറ്റി മറിക്കുന്നുവോ' എന്നായിരുന്നു.

ആപ്പിള്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന 1997-ലാണ് സ്റ്റീവ് വീണ്ടും ആപ്പിൾ കമ്പനിയുടെ പടികയറുന്നത്. ആപ്പിളിൽ തിരിച്ചെത്തിയ ശേഷം തന്റെ ഓരോ ഭാവനകളെയും ഒന്നൊന്നായി യാഥാർത്ഥ്യമാക്കികൊണ്ട് സ്റ്റീവ് ലോകത്തെ മുഴുവൻ മറ്റിമറിക്കുന്ന കാഴ്ചയാണ് കണ്ടത്. സമാനതകളില്ലാതെ സ്റ്റീവ് സൃഷ്ടിച്ച സുവർണ്ണ ചകോരങ്ങൾ മാക് ബുക്കുകളുടെയും ഐപാഡിന്റെയും രൂപത്തില്‍ നമ്മുടെ മേശപ്പുറങ്ങളിലും, ഐപാഡിന്റെയും ഐഫോണിന്റെയും രൂപത്തില്‍ നമ്മുടെ കീശകളിലും, ഐട്യൂണ്‍ സ്‌റ്റോറിന്റെയും ആപ്പിള്‍ ആപ് സ്റ്റോറിന്റെയും രൂപത്തില്‍ ഇന്റർ നെറ്റിലുമ് ചരിത്രം രച്ചിച്ചു. 2011 ആഗസ്ത് 25-ന് സ്റ്റീവ് ആപ്പിളിന്റെ സി.ഇ.ഒ പദം ഒഴിഞ്ഞപ്പോള്‍ അത് വിവര സാങ്കേതികവിദ്യയിൽ മനുഷ്യൻ കുതിച്ചുചാട്ടം നടത്തിയ ഒരു യുഗത്തിന്റെ അവസാനമായി. ഇന്നലെ ഒരു പുതിയ ഐഫോൺ ലോകത്തിന് സമ്മാനിച്ചുകൊണ്ട് അദ്ദേഹം യാത്രയായിരിക്കുന്നു. തന്റെ അവസാന ഉത്പന്നവും പുതുതലമുറയിലെത്തിച്ച് ഒരു ദിവസത്തിനു ശേഷമാണ് സ്റ്റീവിന്റെ വിടവാങ്ങൾ എന്നത് ഒരു നിയോഗം തന്നെയായിരിക്കാം. ഒരു ശാസ്ത്രക്ഞ്ജൻ എങ്ങനെയായിരിക്കണമോ അതായിരുന്നു സ്റ്റീവ്. വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിലൂടെ വരും തലമുറകള്‍ക്ക് ഓര്‍ക്കാന്‍ അസാധാരണമായ ഒരു ജീവിതാധ്യായം അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയ സ്റ്റീവ് ജോബ്സ്, ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തലുകളിലൂടെ നോബൽ സമ്മാനം നേടിയ അനേകം ശാസ്ത്രകഞ്ജന്മാരേക്കാൾ എന്നും ഒരുപടി മുന്നിൽതന്നയാണ് എന്നതിന് ഒരു തർക്കത്തിന്റെ ആവശ്യമില്ല.

അതുല്യ പ്രതിഭയായ സ്റ്റീവ് ജോബ്സിന് ആദരാജ്ഞലികൾ...
.

2011-09-28

ഋതു പറഞ്ഞ കഥ-ഭാഗം-03  

വാവയുടെ ഏട്ടന്റെ കല്യാണം വന്നെത്തി. അതു അവർക്ക് ഒരു ഉത്സവം അയിരുന്നു. ക്ഷണകത്തടിക്കാനും, തമിഴ്നാട്ടില്‍ നിന്നും കല്യാണപുടവ വാങ്ങാനും, കല്യാണ സദ്യക്കുള്ള വിഭവങ്ങൾ സെറ്റ് ചെയ്യാനും എല്ലാറ്റിനും ഋതു മുന്‍പില്‍തന്നെ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട്‌ ആഴ്ച കടന്നു പോയി. പെട്ടന്ന്‌ വാവയുടെ സംസാരത്തില്‍ ചില മാറ്റങ്ങള്‍ വന്ന്‌ തുടങ്ങിയത് അവൻ അറിഞ്ഞു. ഒരു ദിവസം രാത്രിയിൽ വാവ അവനെ വിളിച്ച്, വാവക്കു സ്വവര്‍ഗ്ഗരതിയിൽ നിന്നും രക്ഷപ്പെടാൻ തോന്നുന്നു, അതിനു കൊച്ചിയിലെ പ്രഗൽഭനായ ഒരു മനശാസ്ത്രക്ഞന്റെ അടുത്തു നിന്നും ചികില്‍സ തേടുന്നു എന്നു പറഞ്ഞു. അത് കേട്ടപ്പോൾ എന്ത് മറുപടി കൊടുക്കണമെന്ന് അവന്‌ അറിയില്ലായിരുന്നു. വാവ തുടര്‍ന്നു, 'ഇനി മുതൽ നമുക്ക് നല്ല സുഹൃത്തുക്കളായി മാത്രമിരിക്കാം'. അവൻ വല്ലാതെ തളര്‍ന്നു പോയ ദിവസമായിരുന്നു അത്‌. അന്നു മുഴുവന്‍ സമയവും അവൻ ആലോചിച്ചു, "താൻ വാവയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു, വാവയുടെ നന്മ ആഗ്രഹിക്കുന്നു". അതുകൊണ്ട് തന്നെ വാവയുടെ ആഗ്രഹത്തിനു അവൻ ഒരു തടസം ആകാൻ പാടില്ല‌ എന്നു മനസില്‍ ഉറപ്പിച്ചു. അന്ന് പതിവ്‌ കോളുകള്‍ പോലും അവന്റെ വാവ കൊടുത്തില്ല. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുദിവസം വല്ലാതെ തനിച്ചായ പോലെ തോന്നി അവന്‌. രാത്രിയില്‍ അവൻ വാവയെ വിളിച്ചു. എന്നും പുലരുവോളം വാതോരാതെ അവനോടു സംസാരിക്കുന്ന വാവ മറ്റൊരു സത്യംകൂടി പറഞ്ഞു. വാവ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു, വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നപോലെയും ഭൂമി കീഴ്‍മേൽ മറിയുന്നതുപോലെയും അവനു തോന്നി. തന്റെ നിയന്ത്രണം വിട്ടുപോകുന്നതും തനിക്കു ചുറ്റും എന്താണു സംഭവിക്കുന്നതെന്നും മനസിലാക്കുവാൻ കഴിയാത്ത അവസ്ഥ. രാത്രിയിൽ ഒരു ഭ്രാന്തനെ പോലെ അവൻ ഉറക്കെ കരഞ്ഞു. അവനോട് ഒന്ന് സംസാരിക്കാന്‍, ഒന്നു ആശ്വസിപ്പിക്കാൻ അവന്റെ വാവ തയ്യാറായില്ല. ആ രാത്രി ഇന്നലെപ്പോലെ ഇപ്പോഴും അവൻ ഓര്‍ക്കുന്നു. ഇരുട്ടിനെ കീറിമുറിക്കുന്ന മിന്നലിന്റെ വെളിച്ചത്തിൽ കരഞ്ഞുകൊണ്ട് മുറിയില്‍ ഒരു ഭ്രാന്തനെ പോലെ ആരെയോ തിരഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വെളിയിൽ തിമിർത്ത് പെയ്യുന്ന മഴ അവന്റെ ഒച്ചയെ മുക്കികളഞ്ഞു.

നേരം പുലർന്നു. അവന്‌‌ വാവയെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അയാൾ ഫോൺ എടുക്കുന്നില്ല. ഒരു വാശിപോലെ നിർത്താതെ അവൻ വിളിച്ചുകൊണ്ടിരുന്നു. അവന്റെ മനസിന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമാകുന്നപോലെ തോന്നി. ആ ദിവസം വെള്ളമോ, ആഹാരമോ കഴിക്കാൻ അവന്‌‌ തോന്നിയില്ല. ചോറു വിളമ്പി വെച്ച് അമ്മ വന്നു വിളിച്ചപ്പോൾ വിശക്കുന്നില്ല, ഇപ്പോൾ വേണ്ട എന്നു കള്ളം പറഞ്ഞു. രാവിലെയും വൈകിട്ടും അമ്മ കൊണ്ടുകൊടുത്ത ചായ വാഷ് ബേസിനിൽ കമഴ്‍തി പൈപ്പ് തുറന്നു വിട്ടു. രാത്രിയിൽ കൂട്ടിലിട്ട വെരുകിനെപോലെ മുറിയിൽ ഉലാത്തികൊണ്ടിരുന്നു. ഇടക്ക് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു. ക്ഷീണം കാരണം അന്ന് പുലര്‍ച്ചെ എപ്പോഴോ അവൻ ഒന്ന് മയങ്ങി. നേരം പുലര്‍ന്നപ്പോള്‍ അവന്‌ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. എന്നിട്ടും ആഹാരം കഴിക്കാൻ തോന്നിയില്ല. ആ ദിവസം മുഴുവൻ അവൻ അവന്റെ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടി. ഇടക്കെപ്പോഴങ്കിലും ഫോൺ റിം‍ങ് ചെയ്താൽ ഓടിചെന്ന് എടുത്തു നോക്കും. വീണ്ടും നിരാശനാകും. എന്താണ് വാവ തന്നോട് ഇങ്ങനെ എന്നവൻ അവനോട് തന്നെ അവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു.

അവരുടെ ഫോണുകള്‍ തമ്മിൽ ഫ്രീ കോളുകള്‍ അയിരുന്നു. പോസ്റ്റ്‍ പെയ്ഡ് ആയതിനാല്‍ വാവയുടെ കോൾവിവരങ്ങള്‍ അവന്‌ ഇന്റർനെറ്റ് വഴി അറിയാമായിരുന്നു. കൺക്ഷൻ പ്രൊവൈഡറിന്റെ വെബ്സൈറ്റിൽ അവൻ ലോഗിൻ ചെയ്ത് വാവയുടെ മൊബൈലിൽ നിന്നും പോകുകയും വരികയും ചെയ്യുന്ന കോളുകൾ പരിശോധിച്ചു. വാവ തന്റെ നമ്പരിലേക്കുള്ള ഫ്രീ കോൾ മറ്റൊരു നമ്പറിലേക്ക് മാറ്റിയിരിക്കുന്നു‍. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറായിരിക്കുമന്ന് അവൻ ഊഹിച്ചു. അവന്റെ മനസില്‍ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. ആ ഫോൺ നമ്പറിലേക്ക് തുടരെ അവൻ വിളിച്ചു. പക്ഷേ ഫോൺ എടുക്കുന്നില്ല. അവസാനം എങ്ങനെയും ആ ഫോൺനമ്പർ ആരുടേതാണന്ന് കണ്ടെത്താൻ അവൻ തീരുമാനിച്ചു.

രാവിലെ തന്നെ അവൻ കോട്ടയം സി.എം.എസ് കോളേജിലുള്ള ആൻമേരി എന്ന തന്റെ സുഹ്യത്തിന്റെ അടുത്തെത്തി. അവളെകൊണ്ട് മറ്റൊരു ഫോൺ നമ്പറിൽനിന്നും വിളിപ്പിക്കുക. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറാണോ എന്ന് ഉറപ്പാക്കുക. എങ്കിൽ എല്ലാം ആ പെൺകുട്ടിയോട് തുറന്നു പറയുക വാവയുമായുള്ള ബന്ധത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കുക. അതുമാത്രമായിരുന്നു അവന്റെ ലക്ഷ്യം. കാരണം വാവയെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ അവന്‍ തയ്യാറല്ലായിരുന്നു. അവൻ കൊടുത്ത നമ്പറിലേക്ക് ആൻമേരി തന്റെ ഫോണിൽ നിന്നും ഡയല്‍ ചെയ്തു. ഒറ്റ റിം‍ങിൽ തന്നെ ഫോൺ എടുത്തു. ഹലോ ഇതാരാണ്‌ എന്ന ചോദ്യത്തിന്‌ "ഞാൻ ഋതുവിന്റെ സുഹ്യത്താണ്‌ എന്ന്" അവള്‍ മറുപടി പറഞ്ഞപ്പോഴേക്കും മറുതലക്കൽ നിന്നും ഫോൺ കട്ടുചെയ്തു. പിന്നീട് എത്ര വിളിച്ചിട്ടും ഫോൺ എടുക്കിന്നില്ല. ഏതോ പുരുഷനാണ്‌ ഫോൺ എടുത്തതന്ന് അവൾ പറഞ്ഞതുകേട്ട അവൻ ആകെ തകര്‍ന്നു പോയി. എന്നിട്ടും അവന്റെ വാവ അവനോടു അങ്ങനെ ഒരിക്കലും ചെയ്യില്ല്ല്ല എന്നു സ്വയം വിശ്വസിച്ചു. വീടുവരെ എങ്ങനെ അവൻ ഡ്രൈവ് ചെയ്തു എന്നു ഇപ്പോഴും അവൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. വീട്ടില്‍ എത്തി അവൻ പലവട്ടം വാവയെ വിളിച്ചു. ഒടുവില്‍ വാവ കോള്‍ എടുത്തു. അവൻ ആ ഫോൺ നമ്പറിനെപറ്റി ചോദിച്ചപ്പോള്‍ അത് വാവയുടെ പുതിയ കൂട്ടുകാരന്‍ ആണെന്ന് പറഞ്ഞു. അവന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമായി ഒരു ഭ്രാന്തനെ പോലെ അവൻ ഉറക്കെ നിലവിളിച്ചുകൊണ്ട് തല ജനല്‍ കമ്പികളില്‍ ആഞ്ഞിടിച്ചു. നിനക്ക് എന്താ വട്ടുപിടിച്ചുവോ എനു ചോദിച്ചുകൊണ്ട് വാവ ഫോൺ കട്ടുചെയ്തു.

ആ രാത്രിയും അവന്‌ ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോന്നോർത്തു കരഞ്ഞു. വാവയോടൊപ്പം ചിലവിട്ട നിമിഷങ്ങൾ. യാത്ര ചെയ്ത സ്ഥലങ്ങൾ, ഉറങ്ങാതെ വാവയുടെ മടിയിൽ തലവച്ച് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരുന്നു കഥ പറഞ്ഞ രാത്രികൾ. മാറിൽ പതിഞ്ഞ വാവയുടെ നഖപാടുകളിലൂടെ വിരലോടിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട് തന്റെ ലോകം ശൂന്യമായതുപോലെ അവന്‌ തോന്നി. കടിഞ്ഞാണില്ലാത്ത ചിന്തകളുടെ ഒടുവിൽ പ്രതികാരം അവന്റെ മനസ്സിനെ കീഴടക്കി. ഒടുവില്‍ അവനെ തള്ളിപ്പറഞ്ഞ അവന്റെ വാവയെ കൊന്നിട്ട് ആത്മഹത്യ ചെയ്യാൻ അവൻ തീരുമാനിച്ചു.

എവിടെ വച്ച് എങ്ങനെ വാവയെ കൊല്ലണം, മരിക്കണം എന്നൊക്കെ അവൻ മനസ്സിൽ തീരുമാനിച്ചുറച്ചു. ഷോൾഡർ ബാഗിൽ രണ്ടുകത്തിയും ഒരു കയറും കരുതി വച്ചു. രാവിലെ ഒൻപതു മണിക്ക് വാവ ജോലിക്ക് പോകുന്നതിനു മുൻപ് താമസിക്കുന്നിടത്തെത്തണം. പുലർച്ചെ നാലര മണിയോടെ കാറും എടുത്ത് വാവയെ കാണാന്‍ എറണാകുളത്തേക്ക് അവൻ പുറപ്പെട്ടു. അവൻ നന്നേ ക്ഷീണിതനായിരുന്നു. രണ്ടു മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ടും ഉറങ്ങിയിട്ടും. എന്നാൽ ക്ഷീണം വകവെക്കാതെ അതിവേഗത്തിൽ അവൻ ഡ്രൈവ് ചെയ്തു. മേഴ്സിഡസ് ബൻസിന്‌ വേഗം പോരാ എന്നും വഴികൾ അനന്തമായ് നീണ്ടുകിടക്കുന്നതായും അവന്‌ തോന്നി. ട്രാഫിക് ബ്ളോക്കുകളിലും സിഗ്നലുകളിലും കാത്തുകിടക്കാതെ അവൻ ഡ്രൈവു ചെയ്തു. ഏകദേശം ഒന്‍പത് മണിയോടെ വാവ താമസിക്കുന്ന വില്ലയുടെ മുന്‍പില്‍ എത്തി. ബാഗിൽ നിന്നും കത്തിയെടുത്ത് കൈയ്യിൽ പിടിച്ചുകൊണ്ട് കോളിം‍ങ് ബെല്ലിൽ വിരലമർത്തി. കതകു തുറന്നതും, ഞൊടിയിടയിൽ വാവയെ തള്ളി അകത്തേക്കിട്ടുകൊണ്ട് അവൻ വാതിൽ അടച്ച് കുറ്റിയിട്ടു. അപ്രതീക്ഷിതമായ് കൈയ്യിൽ കത്തിയുമായ് അവനെ കണ്ടു പേടിച്ചു വിറച്ച വാവ അകത്തെ മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ വാവയുടെ കണ്ണിൽ മിന്നിമറയുന്ന ഭയം അവനിൽ ഗൂഡമായ ഒരു ആനന്ദം നിറക്കുന്നുണ്ടായിരുന്നു. എന്തക്കയോ തീരുമാനിച്ചുറച്ചപോലെ കൈയ്യിൽ തിളങ്ങുന്ന വായ്ത്തലയുള്ള കത്തിയുമായ്, അവന്റെ അഗ്നിപറക്കുന്ന കണ്ണുകളിലേക്ക് നോക്കി പേടിച്ച് നിൽക്കുന്ന വാവയുടെ നേർക്കവൻ നടന്നടുത്തു.

തുടരും........

2011-08-23

ഋതു പറഞ്ഞ കഥ-ഭാഗം-02  

ഋതുവും വാവയും തമ്മിലുള്ള ബന്ധം ക്രമേണ അവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്‌ കാരണമായി. വാവ ഋതുവിന്റെ വീട്ടിലെ അംഗമായിമാറാന്‍ അധികനാൾ വേണ്ടി വന്നില്ല. അവന്റെ അച്ഛനും അമ്മയ്ക്കും വാവയെ ജീവനായിരുന്നു. വാവ സ്വന്തം അച്ഛനും അമ്മയും പോലെ അവരെയും സ്നേഹിച്ചു. ജീവിതത്തില്‍ വീടുവിട്ടു നില്‍ക്കാത്ത ഋതു ദിവസങ്ങളോളം വാവയുടെ വീട്ടില്‍ പോയി താമസിച്ചു. വാവ അവന്റെ വീട്ടിലും. ഋതുവിനെപോലെ ഒരാൾക്ക് അതു ഒരു പുതിയ ലോകം ആയിരുന്നു. അച്ഛനും അമ്മയും അവനും മാത്രമായിരുന്ന ചെറിയ ലോകത്തില്‍ നിന്നും വന്ന അവന്‌ അതു സന്തോഷത്തിന്റെ നാളുകളായിരുന്നു. വാവയുടെ ഏട്ടന്മാര്‍ അവനെ സ്വന്തം അനുജനെ പോലെ കരുതി. ദൈവീക ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ഐശ്വര്യമുണ്ടായിരുന്നു വാവയുടെ അമ്മയ്ക്ക്. അവന്‌ ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു ആ അമ്മയെ. ഒരിക്കല്‍ അവരെ ചേര്‍ന്നു നിര്‍ത്തി ഈ സ്നേഹബന്ധം ഒരിക്കലും പിരിയരുതേയെന്ന് ‌വാവയുടെ അമ്മ പറഞ്ഞു. അവന്റെ വാവയ്ക്ക്‌ അവനെ ജീവനായിരുന്നു. കുട്ടിക്കാലത്ത് നഷ്ടമായ പലതും അവന്‌‌ ആ വീട്ടില്‍ നിന്നും കിട്ടി. വിശാലമായ തൊടി, ശംഖനാദം കേട്ടുണരുന്ന ഗ്രാമം, ഏട്ടന്മാരുടെ സ്നേഹം, നിറയെ അംഗങ്ങളുള്ള ഒരു വീട്ടിലെ വലിയ വലിയ സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഃഖങ്ങളും അതിലുപരിയായി അവന്റെ വാവയുടെ സ്നേഹവായ്പുകൾ.

അങ്ങനെയിരിക്കെ ഋതുവിന്റെ ഓഫീസിലെ ചില പ്രശ്നങ്ങള്‍ കാരണം പെട്ടന്ന് അവൻ ജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചു. ആ സമയം വാവയാണ്‌ അവനെ ആശ്വസിപ്പിച്ചതും ധൈര്യം കൊടുത്തതും‌. അവന്‌ ഒന്നിനും ഒരു കുറവും വരാതെ അവന്റെ വാവ നോക്കി. അവൻ പോലുമറിയാതെ അവന്റെ പേഴ്സില്‍ വാവ പണംവയ്ക്കുമായിരുന്നു. ഏത് ജന്മത്തിന്റെ പുണ്യം കൊണ്ടാണ് വാവയെ അവന്‌ കിട്ടിയതെന്ന് അവൻ ചിന്തിച്ച ദിവസങ്ങളായിരുന്നു അത്. വാവയോടുള്ള സ്നേഹം കൊണ്ട് അവൻ തന്റെ പല നല്ല സുഹൃത്തുക്കളെയും ഒഴിവാക്കി തുടങ്ങിയിരുന്നു. അവന്റെ ലോകം മുഴുവന്‍ വാവയായിരുന്നു. ജീവിതത്തില്‍ ഒരു മിഠായി പോലും പങ്കുവച്ചിട്ടില്ലാത്ത അവന്‍ അവന്റെ ശരീരവും ജീവിതം വാവയ്ക്ക് വേണ്ടി മാത്രം മാറ്റിവച്ചു. അവരുടെ പ്രൊഫഷൻ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു. എങ്കിലും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി ഒരു നല്ല ബിസിനസ് തുടങ്ങാന്‍ അവർ തീരുമാനിച്ചു. അവരുടെ യഥാർത്ഥ ബന്ധത്തെകുറിച്ച് അറിയാത്ത വീടുകാര്‍ക്കും അതില്‍ സന്തോഷം തോന്നി.

അങ്ങനെ ഇരിക്കെ വാവ എറണാകുളത്തിന് അടുത്ത് ചെറായി എന്ന സ്ഥലത്ത് ഒരു ബീച്ച് റിസോർട്ടിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. വാവയുടെ നാട് പുനലൂര്‍ അയിരുന്നു. അതിനാല്‍ എല്ലാ ആഴ്ചയും ശനിയും ഞായറും കോട്ടയത്തുള്ള ഋതുവിന്റെ വീട്ടില്‍ വന്നു നില്‍ക്കുമായിരുന്നു. ഋതുവിനും വാവക്കും അത് സന്തോഷത്തിന്റെ നാളുകളായിരുന്നു. പുനലൂര്‍ പോകുമ്പോൾ അവർ ഒരുമിച്ചായിരുന്നു പോകാറുള്ളത്. രണ്ടു വീടുകളും അവർക്ക് ഒരുപോലെ തന്നെ ആയിരുന്നു. ഒരാഴ്ച വാവ വീട്ടില്‍ വന്നില്ലെങ്കില്‍ അവന്റെ അയല്‍പക്കത്തുള്ളവർവരെ വാവയെ തിരക്കുമായിരുന്നു. അവന്‌ എല്ലാവരും ഉണ്ടന്ന് അവൻ വിശ്വസിച്ചു. അവന്‌ മനസില്‍ ഒരുപാട് സന്തോഷം തോന്നി. വീട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ വാവയുടെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നത് അവന്‍ കണ്ടിട്ടുണ്ട്. ഒരോ ആഴ്ചയും വന്നു പോകുമ്പോള്‍ വാവ അവനെ കൊണ്ടു അയാളുടെടെ മാറില്‍ കടിച്ചു പാടു വീഴ്താന്‍ ആവശ്യപ്പെമായിരുന്നു. കാരണം അവന്റെ സ്നേഹവും സാന്നിധ്യവും വാവയ്ക്ക് അത്രമാത്രം പ്രിയപ്പെട്ടവ ആയിരുന്നു.

അവർ ചേർന്ന് ഒരു റിസോർട്ട് ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനായി കുറെ സ്ഥലങ്ങള്‍ കാണുകയും വാവയുടെ ഒരു ബന്ധുവിന്റെ സഹായം തേടുകയും ചെയ്തു. അവർ ഒരുമിച്ചു നില്‍ക്കാന്‍ അവരെക്കാളും സന്തോഷം അവരുടെ വീട്ടുകാര്‍ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ റിസോർട്ട് ആരംഭിക്കുന്നതിന് വീട്ടിൽ ആർക്കും ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. സന്തോഷവും ചെറിയ ചെറിയ യാത്രകളും അവരുടെ ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കി. ഒരു കോഫി ഗ്ലാസില്‍ നിന്നും അവർ പരസ്പരം ഷെയർ ചെയ്തു കുടിച്ചിരുന്നു. വാവയുടെ അമ്മ അവർക്ക് ഒരുപാത്രത്തിൽ ചോറുവിളമ്പി.

വാവയുടെ വരവോടെ അവന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. അവന്റെ വാക്കുകളിൽ പറഞ്ഞാൽ സ്നേഹം കൊണ്ട് വാവ അവനെ മാറ്റി എന്നു പറയുന്നതാണ് കൂടുതല്‍ ശരി. പൊതുവേ പരുക്കന്‍ സ്വഭാവമായ അവന്‌‌ സൗമ്യശീലം വന്നതില്‍ അവന്റെ അമ്മ ഒരുപാട് സന്തോഷിച്ചു. വാവ ഉറങ്ങുമ്പോൾ പലരാത്രികളും ജനാലയിലൂടെ മുറിയിലേക്കരിച്ചെത്തുന്ന ചന്ദ്രശോഭയിൽ അവൻ വാവയെ നോക്കിയിരികാറുണ്ട്. ഈ ഒരു ജന്മത്തില്‍ മാത്രം അല്ല ഇനിയേത് ജന്മങ്ങള്‍ എടുത്താലും വാവ അവന്‌ കൂട്ടായി വരണമെന്ന് അവന്‍ പ്രാര്‍ത്ഥിച്ചു. പ്രണയത്തിന്‍റെ മധുരമുള്ള കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും പിരിയാന്‍ പറ്റില്ലെന്ന് അവർക്ക് പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നു.

വാവ ഏറ്റവും കൂടുതല്‍ വിഷമിച്ചു അവൻ കണ്ടിരിക്കുന്നത് അയാൾക്ക് അതികഠിനമായ തലവേദന (കൊടിഞ്ഞി) വരുമ്പോഴാണ്. അപ്പോൾ അയാൾ കട്ടിലിൽ കിടന്ന്‌ വേദനകൊണ്ട് പിടയുന്നത് പലപ്പോഴും കണ്ടു നില്‍ക്കാന്‍ അവന്‌ കഴിഞ്ഞിരുന്നില്ല. രാത്രികാലത്ത് തലവേദന വരുമ്പോള്‍ അവന്റെ മടിയില്‍ കിടത്തി വാവയുടെ മുഖം കൈകള്‍ കൊണ്ടു വലയം ചെയ്തു പിടിക്കുമായിരുന്നു. പഞ്ഞിയിൽ വെള്ളം നനച്ച് അയാളുടെ നെറ്റിയിൽ ഇട്ട്കൊടുത്തുകൊണ്ട് വെളുക്കോളം കാവലിരിക്കും. തലവേദനക്കു എറണാകുളത്തു ഒരു പ്രശസ്തനായ ഡോക്ടറെ കാണിക്കാന്‍ അവന്റെ അച്ഛന്‍ വാവയെ കൊണ്ടുപോയി. മുപ്പത് ദിവസത്തെ മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. രാവിലെയും വൈകിട്ടും മരുന്ന് കഴിക്കാൻ പതിവായി അവൻ വാവയെ വിളിച്ചു ഓര്‍മ്മിപ്പിച്ചു. അന്നും ഇന്നും അവന്റെ പ്രാര്‍ത്ഥനകളില്‍ ആദ്യസ്ഥാനം അവന്റെ വാവക്കാണ്‌.

അവരുടെ സ്നേഹം മഴയായി പൊഴിഞ്ഞതും നദിയായി വളര്‍ന്നതും വളരെ വേഗത്തില്‍ അയിരുന്നു. നദികള്‍ പാറകള്‍ നിറഞ്ഞ ഇടതിങ്ങിയ തുരുത്തുകളിലൂടെ പലപ്പോഴും ഒഴുകിയിരുന്നു. വാവ സ്നേഹം കൊണ്ടു പലപോഴും അവനെ വീര്‍പ്പുമുട്ടിച്ചിരുന്നു. വാവ കൊടുക്കുന്ന സ്നേഹം ഏതളവില്‍ തിരികെ നല്‍കുമെന്ന് പലപോഴും അവൻ ചിന്തിച്ചിട്ടുണ്ട്. ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാക്കുന്ന വാവയെ, അതുകഴിഞ്ഞ് കെട്ടിപിടിച്ച് തെരുതെരെ ഉമ്മവെയ്ക്കുന്ന വാവയെ അവൻ ഒരുപാട് സ്നേഹിച്ചിരുന്നു. കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും മറ്റുമായി ദിവസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ വാവയുടെ ഏട്ടന്‌ കല്യാണ ആലോചനകള്‍ തുടങ്ങി. ഒരു അനുജന്റെ സ്വാതന്ത്ര്യം അവന്‌ അവിടെയും ഉണ്ടായിരുന്നു. ആ സ്വാതന്ത്ര്യം കൂടെപിറപ്പകള്‍ ഇല്ലാത്ത അവൻ ഒരുപാട് ആസ്വദിച്ചിരുന്നു. ആ വീട്ടിലെ അവനുള്ള അടുപ്പം കൊണ്ടു തന്നെ, എല്ലാ കാര്യങ്ങളും വാവയുടെ അമ്മ അവനെ വിളിച്ച് പറയുകയും, അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി പെണ്ണ് കാണാന്‍ അവരുടെ ഒപ്പം ഒരു അനുജനെപോലെ അവനും പോകുമായിരുന്നു. ഇന്നും അവനു കിട്ടിയ ഈ മഹാഭാഗ്യം ഓര്‍ക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നു. ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം തന്നെ ലഭിക്കുന്ന അവസ്ഥയിലൂടയാണ്‌ അവൻ കടന്നുപോയ്കൊണ്ടിരുന്നത്. പക്ഷേ കാലത്തിന്‍റെ കണക്ക് മറ്റൊന്നായിരുന്നു....
തുടരും........