Search this blog


Home About Me Contact
2009-07-19

ഓമനതിങ്കള്‍ കിടാവിന് നൂറ്റിതൊണ്ണൂറ്റഞ്ച് വയസ്സ്  

ഓരോ മനസ്സിലും ഗ്യഹാതുരത്വം ഉണര്‍ത്തുന്ന, ഓമനതിങ്കള്‍ കിടാവോ...നല്ല കോമള താമര പൂവോ...എന്നു മൂളാത്ത മലയാളിയുണ്ടാവില്ല. 'ഉറങ്ങ്' എന്ന വാക്ക് ഒരിക്കല്‍‌പോലും ഉപയോഗിക്കാതെ നൂറ്റാണ്ടുകളായ്, തലമുറകളെ ഇരയമ്മന്‍ തമ്പി ഈ ശീലുകള്‍ പാടി ഉറക്കുന്നു. ഗര്‍ഭശ്രീമാന്‍ ശ്രീ.സ്വതി തിരുനാളിനെ പാടിയുറക്കാന്‍ അമ്മ മഹാറാണി ഗൗരീലക്ഷ്‌മീ ഭായി തമ്പുരാട്ടിയുടെ ആവശ്യ പ്രകാരം ഇരയമ്മന്‍ തമ്പി രചിച്ച്, ശ്രീക്യഷ്‌ണ വിലാസം കൊട്ടാരത്തില്‍ വച്ച് നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയതാണ് ഈ ഉറക്കുപാട്ട്. സ്വാതിതിരുനാളിനെ ലോകത്തിലെ ഏറ്റവും വിശിഷ്‌ടവും ഉദാത്തവുമായ സ്യഷ്‌ടികളോട് ഉപമിക്കുന്ന കവി, ഗര്‍ഭശ്രീമാനെ വിശേഷിപ്പിക്കുമ്പോള്‍ ഉപമാപ്രയോഗത്തില്‍ കലശലായ സന്ദേഹം പുലര്‍ത്തുന്നു. ഈ താരാട്ടുപാട്ടിന്റെ ഏറ്റവും വലിയ അലങ്കാരം സസന്ദേഹം എന്ന ഈ വ്യത്താലങ്കാരമാണ്. ഓമനതിങ്കള്‍ കിടാവാണൊ അതോ കോമള താമര പൂവാണോ എന്നു തുടങ്ങി വാല്‍സല്യമൂറുന്ന സന്ദേഹങ്ങളുടെ മധുമഴയാണ് കവിയുടെ തൂലിക തുമ്പിലൂടെ ഉതിര്‍ന്നു വീണത്.

പഴക്കം ചെല്ലുംതോറും വീര്യം കൂടുന്ന, കുപ്പിയിലടച്ച വീഞ്ഞുപോലെയാണ് ഈ താരാട്ട് പാട്ട്. രണ്ട് നൂറ്റാണ്ട് മുമ്പെഴുതിയ ഈ താരാട്ടുപാട്ടിനെ, അമ്മമാര്‍ തങ്ങളുടെ പൊന്നോമനകളെ ഉറക്കാന്‍ ഇന്നും കൂട്ടുപിടിക്കുന്നതും ഇതുകൊണ്ട് തന്നെ. ഈ താരാട്ടു പാട്ടിന്റെ മാധുര്യം നുകരാത്ത മലയാളിയുണ്ടാവില്ല. എന്നിരുന്നാലും ഈ പാട്ടിന്റെ മുഴുവന്‍ വരികളും കേട്ട് ഉറങ്ങിയിട്ടുള്ള കുട്ടികള്‍ കുറവാണ്. ഏതാനും വരികളില്‍ തന്നെ കുഞ്ഞുങ്ങള്‍ ഉറങ്ങിപോകും. അതിനാല്‍ പാട്ട് മുഴുവനായ് അറിയുന്ന അമ്മമാരും കുറവാണ്. ആദ്യ നാലുവരി പലര്‍ക്കും പാടാനറിയാം. ബാക്കി മൂളും. പക്ഷേ മധുരംകിനിയുന്ന ആ ഈണം മതി വാല്‍സല്യത്തിന്റെ മത്ത്പിടിച്ച് കുരുന്നുകള്‍ ഉറക്കം പിടിക്കുവാന്‍.

ഇരയമ്മന്‍ തമ്പി മുപ്പൊത്തൊന്നാം വയസ്സില്‍ രചിച്ചതാണ് ഈ താരാട്ട് പാട്ട് എന്നാണ് ചരിത്രം. രണ്ടു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഇരയമ്മന്‍ തമ്പിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ പുതു തലമുറ മറന്നുപോയിരിക്കാം. എന്നാല്‍ തമ്പിയുടെ ഈ മധുര കുഴമ്പിനെ ഓരോ അമ്മമാരും ചുണ്ടിലേറ്റി തലമുറകള്‍ കൈമാറുന്നു. എക്കാലത്തെയും താരാട്ടു പാട്ടുകളില്‍ എന്നും ഈ ഉറക്കുപാട്ട് തന്നയാണ് മുന്നില്‍. താരാട്ട് പാട്ട് എന്ന് കേള്‍ക്കുന്നമാത്രയില്‍ ഈ പാട്ട് മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്നതും അതുകൊണ്ടുതന്നെ. കാലങ്ങളായി ഒരു താരാട്ട് പാട്ട് എന്നതിനപ്പുറം ഇത് കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടത്തിനും പരക്കെ ഉപയോഗിച്ചുവരുന്നു. മാത്യത്വം തുളുമ്പി നില്‍ക്കുന്ന മോഹിനീ ഭാവമാണ് ഇതിനെ ചിലങ്ക കെട്ടിച്ച് അരങ്ങിലേക്കെത്തിച്ചത്.


2009-01-10

മേധമരവിക്കുന്നവന്റെ ഓര്‍മ്മ കുറിപ്പ്  


ഒരുപാട് കാലങ്ങള്‍ക്ക് ശേഷം വീണ്ടും നിനക്ക് ഞാന്‍ എഴുതുകയാണ്. നീ മറുവാക്ക് കുറിക്കില്ലായിരിക്കാം. കഴിഞ്ഞ കത്തിന് നീ ഒരു വാക്കെങ്കിലും മറുപടി എഴുതുമന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഞാന്‍ ഒരു വിഡ്ഡി, പണ്ടേ ചാര്‍ത്തികിട്ടിയ വേഷമല്ലേ, അഴിച്ചുവക്കാന്‍ കഴിയില്ലല്ലോ? ആരോടും പരിഭവമില്ല, പരാതിയുമില്ല. ഇങ്ങനെ ഒഴിക്കിനെതിരേ നീന്തി, കരിന്തിരിയായ് ചിതയില്‍ കത്തിയമരണം. ഇടക്കിടെ വിട്ടുപോകുന്ന എന്റെ ഓര്‍മകളില്‍ എന്നും നിന്റെ മുഖം ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കയായിരുന്നു. കാലങ്ങളായ് കിട്ടാതെപോകുന്ന സ്‌നേഹം തേടിയലയുകയാണ് ഞാന്‍. നഷ്‌ടപ്പെടാന്‍ സ്വന്തമായ് ഒന്നുമില്ലാഞ്ഞിട്ടും എല്ലാം നഷ്‌‌ടപ്പെട്ട ഒരു പാഴ്‌ജന്മം. ആര്‍ക്കും വേണ്ടാതെപോയ ഒരു ജീവിതം. ഇന്ന് എന്റെ മുന്നില്‍ വര്‍ണ്ണങ്ങളില്ല. ശബ്‌ദത്തിന് ,പ്രതിധ്വനിക്കാന്‍ കഴിയാത്ത, ആഴിപോലെ പരന്നുകിടക്കുന്ന ചുട്ടുപഴുത്ത മണല്‍പരപ്പില്‍ ഒറ്റപ്പെട്ടുപോയ ഒരു ഏകാന്തപഥികന്‍. എണ്ണയില്ലാതെ കത്തുന്ന ഈ ജീവന്റെ തിരി തല്ലികെടുത്തി അനന്തതയില്‍ അലിഞ്ഞില്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നീ, എന്തിന് ഒരു തീണ്ടാപ്പാടകലെ നിര്‍ത്തിയിരിക്കുന്നു എന്നെ? നിന്റെ സ്വസ്‌തമായ ജീവിതത്തിന്റെ സുരക്ഷ ഓര്‍ത്തിട്ടോ? അതോ നിനക്ക് എന്റെ സ്‌നേഹം ഒരു ഭാരമായ് തോന്നിയിട്ടോ? ഇന്ന് മരണത്തെ വല്ലാതെ പ്രണയിക്കുന്നു ഞാന്‍. ഓടി അടുത്തെത്താന്‍, ആ കരിമ്പടം എടുത്തുപുതച്ച് മഹാനിദ്രയുടെ മരവിപ്പിക്കുന്ന തണുപ്പില്‍ അലിഞ്ഞ് ഇല്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കയാണ്. കഴിഞ്ഞ നീണ്ട മൂന്നു വര്‍ഷങ്ങളായ് ഞാന്‍ ഒറ്റക്കാണ്. ഹ്യദയത്തിന്റെ കോണില്‍ അലയടിച്ചിരുന്ന സ്‌നേഹം പോലും എനിക്ക് നഷ്‌ടമായി. പ്രതിധ്വനിക്കാത്ത ശബ്‌ദംപോലും എനിക്ക് കൂട്ടിനില്ലാതായി. ഏതോ കിനാവിന്റെ നിഴലാളും തീരത്ത് പൊലിഞ്ഞുപോയ സ്വപ്‌നങ്ങളും പേറി മനസ്സിനെ കൊളുത്തി വലിക്കുന്ന സ്‌നേഹത്തിന്റെ ഒരു പുല്‍കൊടിതുമ്പില്‍ ജീവിതം എരിക്കുകയായിരുന്നു ഞാന്‍. നിറവുകള്‍ വറ്റിയ പകലിന്റെ ഓര്‍മ്മകളില്‍ നഷ്‌ടമോഹങ്ങള്‍ക്കുമേലെ അടയിരിക്കയാണ്. ഓര്‍മ്മകള്‍ വിട്ടുപോകുന്ന ഒരു മഹാരോഗത്തിന് അടിപെടുമ്പോഴും, മാറോടുചേര്‍ത്തുറങ്ങുന്ന തലയിണയില്‍ ചുംബിച്ച് നിന്റെ പേരു ഞാന്‍ ഉച്ചരിക്കുന്നു. ഓര്‍മ്മകള്‍ക്ക് തിമിരം ബാധിച്ച്, വര്‍ണ്ണങ്ങള്‍ വറ്റിയ ശുഷ്‌‌കനേത്രങ്ങളുമായ് ഒരിക്കല്‍ നമ്മള്‍ കണ്ടുമുട്ടി എന്നുവരാം. അന്ന് നിന്നെ ഞാന്‍ അറിഞ്ഞുവന്നു വരില്ല. നിന്റെ സ്വരം കേട്ടുവന്നു വരില്ല. അന്നു നീ പറയുന്നതൊക്കെ നിര്‍‌വ്വികാരമായ്, ഒരുകുട്ടിയെപോലെ നിന്നെയുംനോക്കി ഞാന്‍ ഇരുന്നുവന്നു വരാം. നാളയുടെ ഇന്നലകള്‍ക്കായ് കരുതി വയ്‌ക്കുന്ന പഴമ്പാട്ടുകളുമായ്, മറവിക്കുമുന്നില്‍ തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ ഞാന്‍ കാത്തിരിക്കാം. നിന്നെ ഞാനുമായ് ബന്ധിപ്പിക്കുന്ന മഴനൂലിന്റെ ഇഴ എന്റെ ഓര്‍മ്മയില്‍ നിന്നും പൊട്ടിപോകും വരെ.

ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പ്രതിധ്വനി ഇല്ലതെ പോകുന്ന ഒരു പാഴ്‌ശബ്‌ദമായി പോയേക്കാം ഇതും. മേധമരവിക്കുന്ന കാലം വരെ എനിക്ക് നിന്നെ മറക്കാന്‍ കഴിയില്ല. സ്‌നേഹിക്കതിരിക്കാനും. ഓര്‍മ്മവച്ചകാലം മുതല്‍ നീ എന്റെ ജീവിതത്തിന്റെ ഭാഗമായതാണ്. ശരീരത്തില്‍ നിന്നും ഒരു അവയവം മുറിച്ചുമാറ്റി ജീവിക്കാന്‍‍ ആരങ്കിലും ആഗ്രഹിക്കുമോ?. ഇനി ഇതില്‍ കൂടുതലായ് ഒന്നും എനിക്ക് പറയുവാന്‍......

ഒരു ദീര്‍ഘ നിശ്വാസത്തില്‍ വാക്കുകള്‍ മുറിഞ്ഞു. കണ്ണൂകളില്‍ ഇരുട്ടു നിറയുന്നതായും, സിരയിലേക്ക് രക്തമിരച്ചുകയറുന്നതായും ഓര്‍മ്മകള്‍ മുറിഞ്ഞുപോകുന്നതായും അപ്പോള്‍ അവന് അനുഭവപ്പെട്ടു......

2008-12-20

ഓര്‍മ്മകളിലെ ക്രിസ്‌മസ്  

ക്രസ്‌മസിന്റെ വരവ് വിളിച്ചറിയിച്ച് മുറ്റത്തെ കണികൊന്ന ഇലപൊഴിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ക്രിസ്‌മസ് പരീക്ഷ അടുത്തുവല്ലോ എന്ന ഒരു മാനസിക സംഘര്‍ഷവും ഒപ്പം പരീക്ഷ കഴിഞ്ഞാല്‍ കിട്ടുന്ന പത്തു ദിവസത്തെ അവധിയെ കുറിച്ചോര്‍ത്തുള്ള സന്തോഷവും ആണ്. എന്നും എന്റെ ഏറ്റവും അടുത്ത ഗേള്‍ഫ്രണ്ടും വഴികാട്ടിയും ആയ അമ്മയോട് പലപ്പോഴും ഈര്‍ഷ്യതോന്നുന്ന അവസരവും ക്രിസ്‌മസ് കാലം തന്നെ. അതിനു മതിയായ കാരണവുമുണ്ട്. ക്രിസ്‌മസ് കാലമടുക്കുമ്പോഴേക്കും അടുത്തുള്ള ക്യസ്ത്യന്‍ വീടുകളിലെല്ലാം അവര്‍ വര്‍ണ്ണപേപ്പറുകള്‍കൊണ്ടുള്ള നക്ഷത്രകാലുകള്‍ ഉണ്ടാക്കി തൂക്കുകയും മനോഹരമായ പുല്‍കൂടുകള്‍ തീര്‍ത്ത് വര്‍ണ്ണകടലാസും, ഉണ്ണിയേശുവിന്റെയും, കന്യാമറിയത്തിന്റെയും മറ്റും രൂപങ്ങള്‍കൊണ്ട്‌ അലങ്കരിക്കയും ചെയ്യും. ഏതാണ്ട് ഡിസംബര്‍ ആദ്യം വാരം തന്നെ അവര്‍ അവയൊക്കെ ഒരുക്കി തൂക്കിയിട്ടുണ്ടാകും. അതുകാണുമ്പോള്‍ ഞാനും അനുജത്തിയും അതുപോലെ ഒരു നക്ഷത്രം ഞങ്ങളുടെ മുറ്റത്തും തൂക്കാനുള്ള ആഗ്രഹം ഏട്ടനോട് പറയും. കലാപരമായകഴിവ് വീട്ടില്‍ ഏട്ടനോളം മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല.

വൈദ്യുതബള്‍ബ് തൂക്കാവുന്ന തരത്തിലുള്ള, മാര്‍ക്കറ്റില്‍ നിന്നും റെഡിമേഡായ് വാങ്ങുന്ന ഒരു നക്ഷത്രം വാങ്ങാന്‍ അന്ന് പത്തൊ ഇരുപതോ രൂപയങ്കിലും കൊടുക്കണം. അന്നൊന്നും അത് അത്ര സാധാരണമല്ലാത്തതിനാലും അതിനുള്ള കാശ് കയ്യില്‍ ഉണ്ടാകാറില്ലാത്തതിനാലും ഈറയുടെ പൊളി ചണചരടുകൊണ്ട് വച്ചുകെട്ടി രണ്ടുപാളികളുള്ള അഞ്ചു മൂലകളോടുകൂടിയ ഒരു നക്ഷത്രത്തിന്റെ ചട്ടകൂട് ഉണ്ടാക്കും. എന്നിട്ട് രണ്ടു പാളികളുടേയുംകൂടി ഇടയില്‍ ഏതാണ്ട് 20 സെന്റീമീറ്റര്‍ നീളമുള്ള ഈറപൊളി തിരുകി വെച്ച് നക്ഷത്രത്തിന്റെ ചട്ടകൂട് തീര്‍ക്കും. അതില്‍ മനോഹരമായ വര്‍ണ്ണകടലാസുകള്‍ ഒട്ടിച്ചുകഴിഞ്ഞാല്‍ നക്ഷത്രകാല്‍ പൂര്‍ണ്ണമായി. നക്ഷത്രത്തിനുവേണ്ട എല്ലാ സാമഗ്രികളും വീട്ടില്‍ നിന്നുതന്നെ ശേഖരിക്കാമന്നതിനാല്‍ രണ്ടുരൂപമാത്രം ചിലവാക്കി വര്‍ണ്ണകടലാസ് വാങ്ങിയാല്‍ മനോഹരമായ ഒരു നക്ഷത്രകാല്‍ ഞങ്ങളുടെ മുറ്റത്തും തൂക്കാമായിരുന്നു.

ഒരു വര്‍ണ്ണകടലാസിന് അന്‍പതു പൈസയാണ് അന്നു വില. രണ്ടുരൂപക്ക് നാലു നിറത്തിലുള്ള കടലാസുമാത്രമേ വാങ്ങാന്‍ കഴിയൂ എന്നത് എന്നും ഞങ്ങള്‍ക്ക് ഒരു വിഷമം ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മോഷണവും കള്ളത്തരങ്ങളും കാണിക്കുന്ന അവസരങ്ങളാണ് ക്രിസ്മസും ഓണവും. അതിനുള്ള കാരണങ്ങൾ, ക്രിസ്‌മസിന് വര്‍ണ്ണകടലാസ് വാങ്ങാനും, ഓണത്തിന് ഊഞ്ഞാലുകെട്ടാന്‍ കയര്‍ വാങ്ങാനുമുള്ള കാശ് ഒപ്പിക്കുക എന്നതാണ്. അതിനുള്ള വഴികള്‍ ഞാനും ഏട്ടനും അനുജത്തിയുമടങ്ങുന്ന മൂവര്‍ സംഘം കണ്ടുവച്ചിരുന്നു. ദൈവ്വത്തിന്റെ അനുഗ്രഹം ഈ രണ്ട് അവസരങ്ങളിലും പരീക്ഷപേപ്പറിന്റെ രൂപത്തില്‍ ഞങ്ങൾക്ക് മുന്നിലെത്തുമായിരുന്നു. ഏതാണ്ട് ഡിസംബര്‍ പത്താം തീയതിയോട് ക്രിസ്മസ് പരീക്ഷതുടങ്ങും. പരീക്ഷക്കുള്ള പേപ്പര്‍ സ്കൂളില്‍ നിന്ന് തന്നെ വാങ്ങണം. രണ്ടുതരം പേപ്പറുകളാണ് സ്കൂളില്‍ നിന്നും തരിക. ഫെയിസിം ഷീറ്റും അഡീഷണല്‍ ഷീറ്റും. എത്ര സബ്‌‌ജക്ടുകള്‍ ഉണ്ടോ അത്രയും ഫെയിസിങ് ഷീറ്റ് നിര്‍ബന്ധമായും വാങ്ങണം. അഡീഷണല്‍ ഷീറ്റ് ആവശ്യമനുസരിച്ച് വാങ്ങിയാല്‍ മതി. പേപ്പര്‍ വാങ്ങുന്നതിന് അമ്മ തന്നു വിടുന്ന രണ്ടുരൂപയില്‍ നിന്നും ഇരുപത്തഞ്ച് പൈസ വീതം ഞാനും അനുജത്തിയും ലാഭിക്കും. ഏട്ടന്‍ അന്ന് ഹൈസ്‌കൂളില്‍ ആയിരുന്നതിനാല്‍ പന്ത്രണ്ട് സബ്‌ജക്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഏട്ടന് പേപ്പര്‍ വാങ്ങാനായ് കൊടുക്കുന്ന നാലുരൂപയില്‍ നിന്ന് അന്‍പതു പൈസ ഏട്ടന്‍ പേപ്പര്‍‌വാങ്ങാതെ കയ്യില്‍ സൂക്ഷിക്കും. അങ്ങനെ മൊത്തം ഒരു രൂപ സ്വരൂപിക്കും. .

ഇനിയും വേണം പൈസ. അതിന് വേറെ ഒരു വഴി ഞാന്‍ കണ്ടുവച്ചിരുന്നു. അന്ന് കടയില്‍പോയി സാധനങ്ങള്‍ വാങ്ങിക്കുക എന്നത് എന്റെ ജോലിയായിരുന്നു. ക്രിസ്‌മസിന് നക്ഷത്രകാല്‍ ഉണ്ടാക്കാനുള്ള ആലോചന തുടങ്ങിയാല്‍ പിന്നെ കടയില്‍ പോയ് വരുമ്പോള്‍ പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസവരെ അമ്മയുടെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തുമായിരുന്നു ഞാന്‍. സാധനങ്ങള്‍ വാങ്ങിയാല്‍ അതിന്റെ ലിസ്റ്റും ബാക്കി പൈസയും തിരിച്ച് അമ്മയെ ഏല്‍‌പിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. അതിനാല്‍ അമ്മയുടെ കണ്ണുവെട്ടിച്ച് ഇരുപത്തഞ്ച് പൈസ മോഷ്ടിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള പണിയായിരുന്നു അക്കാലത്ത്. അതിനും ഒരു സൂത്രപ്പണി ഉണ്ടായിരുന്നു എന്റെ കൈയ്യിൽ. കടയില്‍ പോയാല്‍ അമ്മപറഞ്ഞുവിടുന്നതില്‍വച്ച് ഏറ്റവും വിലകൂടുതലുള്ള ഒന്നോ രണ്ടോ സാധനം ഒഴികെ എല്ലാം വാങ്ങി കടക്കാരനെകൊണ്ട് വില എഴുതികൂട്ടിച്ച് കാശു കൊടുക്കും. അതിനു ശേഷം മനപ്പൂര്‍‌വ്വം വാങ്ങാതെ വിട്ടുപോയ സാധനങ്ങള്‍ കൂടി വാങ്ങും. അതിന്റെ വില കടക്കാരന്‍ എഴുതി തരില്ല. അതില്‍ നിന്നാവും മിക്കപ്പോഴും പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസ വരെ മോഷ്ടിക്കുന്നത്. അതു പറ്റാത്ത ചിലദിവസങ്ങളില്‍ ലിസ്റ്റ് അമ്മയെ ഏല്പിക്കതെ മോഷ്‌ടിച്ചതിന്റെ ബാക്കി പൈസ മാത്രമേ കൊടുക്കൂ. അങ്ങനെ എല്ലാം കൂടി ഏതാണ്ട് ഡിസംബര്‍ പതിനഞ്ചാം തീയതി ആകുമ്പോഴേക്കും വര്‍ണ്ണകടലാസ് വാങ്ങാന്‍ ഒരു മൂന്നു രൂപയോളം എല്ലാവരുംകൂടി ഒപ്പിച്ചെടുക്കും. പക്ഷേ അപ്പോഴേക്കും ക്രിസ്‌മസ് പരീക്ഷ തുടങ്ങിയിട്ടുണ്ടാവും. പരീക്ഷ തുടങ്ങിയാല്‍ പിന്നെ പരീക്ഷ കഴിയും വരെ മറ്റൊന്നും ചെയ്യാന്‍ അമ്മ അനുവദിക്കില്ല. പരീക്ഷ മിക്കപ്പോഴും ഇരുപതാം തീയതിയോടയാവും കഴിയുക. പരീക്ഷ കഴിയുന്ന അന്ന്, മുന്‍പേ ഉണ്ടാക്കി വച്ചിരിക്കുന്ന നക്ഷത്രകാലിന്റെ ചട്ടകൂടില്‍ വര്‍ണ്ണപേപ്പര്‍ ഒട്ടിച്ച് പിറ്റേദിവസം വൈകുന്നേരത്തോടുകൂടി മുറ്റത്തുനില്‍ക്കുന്ന കൊന്നയുടെ താണകൊമ്പില്‍ കെട്ടിതൂക്കുക എന്നത് ഏട്ടന്റെ ജോലിയായിരുന്നു. നക്ഷത്രകാലില്‍ പേപ്പര്‍ ഒട്ടിക്കുമ്പോള്‍ ഏട്ടന്‍ എപ്പോഴും രാജാവും ഞങ്ങള്‍ പ്രജകളുമായിരുന്നു. പേപ്പര്‍ ഒട്ടിക്കാന്‍ തുടങ്ങുന്നതുമുതല്‍ ഏട്ടന്‍ പശ എടുക്ക്, പേപ്പര്‍ എടുക്ക്, ബ്ലയിഡ് എടുക്ക് എന്നിങ്ങനെ ഓരോന്ന് എന്നോടും അനുജത്തിയോടും ആക്‌ഞാപിക്കും. "എന്തങ്കിലും ചോദിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തുവരും" എന്നു പിറുപിറുത്തുകൊണ്ട് ഞാനും അനുജത്തിയും ഒക്കെ അനുസരിക്കും. സന്ധ്യക്ക് വീട്ടില്‍ നിലവിളക്കു വെയ്ക്കുമ്പോള്‍ എണ്ണ ഒഴിച്ച ഒരു വിളക്ക് കത്തിച്ച് നക്ഷത്രകാലിനുള്ളിലും വയ്ക്കും. നക്ഷത്രകാലിനുള്ളില്‍ മുനിഞ്ഞുകത്തുന്ന ആ ചിരാത് കാണുമ്പോള്‍ "എന്നെ കബളിപ്പിച്ചുവന്ന് കരുതണ്ട എന്ന്" എല്ലാവര്‍ഷവും അമ്മ മനസ്സില്‍ പറയുന്നുണ്ടായിരുന്നുവന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് വന്ന ഒരു ക്രിസ്‌മസ് ദിവസമാണ് അറിയുന്നത്.

അന്ന് വീട്ടില്‍ രണ്ടു പള്ളികളില്‍ നിന്നും പിന്നെ ഒരു പ്രാദേശിക ക്ലബ്ബില്‍ നിന്നും എല്ലാവര്‍ഷവും മുടക്കമില്ലാതെ കരോള്‍ വരുമായിരുന്നു. എന്നും എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു വീടിനടുത്തുള്ള പള്ളിയില്‍ നിന്നും ക്രിസ്‌മസ് കരോള്‍ വരുമ്പോള്‍ അമ്മ എല്ലാവര്‍ക്കും ചായയും ബിസ്‌കറ്റും കൊടുക്കുന്നത്. എല്ലാവര്‍ഷവും മുടക്കമില്ലതെ തുടരുന്ന ഒരു ചടങ്ങായിരുന്നതിനാല്‍ കരോള്‍ സംഘത്തിലെ ആരങ്കിലും കാലേകൂട്ടി അമ്മയെ അറിയിക്കുമായിരുന്നു എന്നാണ് ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് കരോള്‍ വരുന്നത് എന്ന്. സംഘത്തില്‍ എപ്പോഴും ഏതാണ്ട് മുപ്പത് പേരോളമുണ്ടാകുമായിരുന്നു. അത്രയുംപേര്‍ക്ക് ചായയും ബിസ്‌‌കറ്റുംകൊടുക്കുന്നതിനാല്‍ വീട്ടിൽ കരോള്‍ ഗാനം സൗജന്യമായിരുന്നു. മാത്രമല്ല രണ്ട് പാട്ടുകള്‍ എങ്കിലും വീട്ടില്‍ പടുക പതിവായിരുന്നു. ചായ കൊടുക്കുന്നതിന് മുപ് ഒന്നും അത് കഴിഞ്ഞ് ഒന്നും. പള്ളിയില്‍ നിന്നും വരുന്ന രണ്ടാമത്തെ കരോള്‍ സംഘത്തിന് പത്തുരൂപയും ക്ലബ്ബുകാര്‍ക്ക് അഞ്ചുരൂപയും ആയിരുന്നു പടി. വര്‍ണ്ണകടലാസ് വാങ്ങി ഒരു നക്ഷത്രവിളക്കുണ്ടാക്കി തൂക്കാന്‍ കാശ് തരാത്ത അമ്മ കരോള്‍ സംഘത്തിന് ഇത്രയും പൈസ കൊടുക്കുന്നത് എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.

ഏതാണ്ട് 1990 ആയപ്പോഴേക്കും കരോളുകാരുടെ എണ്ണം കൂടി എന്നു മാത്രമല്ല മെഴുകുതിരികള്‍ കത്തിച്ചുവച്ച, നാനാ വര്‍ണ്ണത്തിലുള്ള നക്ഷത്രകാലുക്കാലുകളും കുരിശുരൂപങ്ങളും ചുമന്നുകൊണ്ട് കാല്‍നടയായി ഇടവഴികളെ പുളകംകൊള്ളിച്ചുകൊണ്ട് കരോള്‍ഗാനം പാടിവരുന്ന കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നുള്ള സംഘങ്ങളുടെ സ്ഥാനം വൈദ്യുത ദീപങ്ങളും, വണ്ടികളില്‍ അലങ്കരിച്ച പുല്‍കൂടുകളും ഒക്കെ കൈവശപ്പെടുത്തുകയും, ഡ്രം സെറ്റിന്റെ ഉച്ച നീചങ്ങളുടെ അകമ്പടിയാല്‍ വായ്‌താരിയായ് പാടിയിരുന്ന കരോള്‍ ഗാനങ്ങള്‍ പാരഡിഗാനങ്ങള്‍ കൈയ്യടക്കുകയും ചെയ്തു. അന്നുവരെ ജാതിമത വ്യത്യാസമില്ലാതെ എല്ലാവീടുകളിലും കരോള്‍ഗാനം ആലപിച്ചിരുന്ന പള്ളിയിലെ കരോള്‍ സംഘങ്ങള്‍ ഇടവകയിലെ വീടുകളില്‍ മാത്രം കയറി ഇറങ്ങി കരോള്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയതോടെ കരോള്‍ സംഘത്തിനുള്ള ചായയും ബിസ്‌കറ്റും മാത്രമല്ല കാശുകൊടുപ്പും അമ്മ നിര്‍ത്തി, മനോഹരമായ ഒരു നക്ഷത്രം മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ഡിസംബര്‍ ഒന്നാം തീയതി മുതല്‍ വൈദ്യുത ബള്‍ബും ഇട്ട് രാവെളുക്കോളം കത്തിച്ചിടും. ക്രിസ്‌മസ് ഒക്കെ കഴിഞ്ഞു എന്നു പറഞ്ഞ് ഞങ്ങള്‍ ആരങ്കിലും അത് അഴിച്ചുമാറ്റുന്നതുവരെ.

2008-10-29

ചെമ്പകങ്ങള്‍ പൂക്കാത്ത താഴ്വര  

നീ എവിടെ, കാത്തിരുന്നു കണ്ണുകഴക്കുന്നു. എന്നാണ് ഇനി നീ എന്റെ കണ്മുന്നില്‍ വരുന്നത്? സ്വപ്നങ്ങളുറങ്ങുന്ന നിന്റെ ആത്മാവിനെ എന്റെ നെഞ്ചോട് ചേര്‍ത്തണക്കാന്‍.....ചെമ്പകങ്ങള്‍ പൂക്കാത്ത ഈ താഴ്വരയില്‍ നിനക്കായ് ഒരുകുല പൂക്കള്‍ ഞാന്‍ കാത്തുവച്ചിരിക്കുന്നു. ചേതനയറ്റ സ്വപ്നങ്ങള്‍, നഷ്ടപ്പെട്ട ഹ്യദയം, പടികളില്‍ പതിഞ്ഞമര്‍ന്ന കാലുകളെ അറച്ചുനോക്കുന്ന പാദമുദ്രകള്‍, അറിയില്ലെനിക്കെന്നെ. എന്തിനക്കയോവേണ്ടി എന്തക്കയോ ചെയ്തുകൂട്ടുകയാണ്. എന്തക്കയോ നേടുവാന്‍ ഓരോരോ മുഖങ്ങള്‍ കയറി ഇറങ്ങുകയാണ്? എന്തിനുവേണ്ടി? എനിക്കുതെന്നെ അറിയില്ല. ഒരിക്കലും മരിക്കാത്ത എന്റെ സ്നേഹം അനാഥമാകുമ്പോള്‍ ഉടഞ്ഞ കണ്ണാടിക്കുള്ളില്‍ ഞാന്‍ ആരോ ആകാന്‍ ശ്രമിക്കുകയാണ്.

ഓര്‍മ്മകളുടെ കിളിവാതിലിലൂടെ മനസ്സിലേക്കരിച്ചിറങ്ങുന്ന പ്രതീക്ഷയുടെ കിരണങ്ങള്‍ക്ക് തിമിരം ബാധിക്കുന്നുവോ? പുസ്തകതാളിലൊളിപ്പിച്ച മയില്‍‌പീലി തുണ്ടുപോലെ ആരുംകാണാതെസൂക്ഷിച്ച എന്റെ സ്വകാര്യനൊമ്പരങ്ങള്‍ അറിയാതെ തുളുമ്പിപോകുന്നുവോ? മന്‍സ്സിന്റെ വിങ്ങലുകളും, നഷ്ടസ്വപ്നങ്ങളും, കാലത്തിനുണക്കാന്‍ കഴിയാത്ത ചില മുറിവുകളും മാത്രമേ സ്നേഹിക്കുന്നവര്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയുന്നുള്ളുവോ?

ചാലുകള്‍ മുറിച്ച് കുത്തിയൊലിക്കുന്ന മഴവെള്ള പാച്ചിലുപോലെ ഓര്‍മ്മകള്‍. പെയ്തൊഴിയാത്ത മഴനൂലുകള്‍ക്കിടയിലൂടെ നടന്നകലുന്ന ആ വെളുത്ത കാല്പാടുകള്‍. എന്നെ തനിച്ചാക്കി പറന്നുപോയ എന്റെ ആത്മാവ്. അന്ന് നഷ്ടമായ എന്റെ പാവം മനസ്സ്. എല്ലാസ്നേഹത്തില്‍നിന്നും അകന്നുമാറിനിന്ന എന്റെ ഹ്യദയത്തിനുമുകളില്‍ എന്തിനാണ് നീ വിരലുകള്‍ കൊണ്ടെഴുതിയത്? നിന്റെ ഓരോ വാക്കുകളും സ്നേഹത്തില്‍ ചാലിച്ച മധുരമായിരുന്നു. ഹേമന്ദരാവുകളില്‍ പൊഴിയുന്ന മഞ്ഞിന്റെ പരിശുദ്ധിയുള്ള നിന്റെ പുഞ്ചിരി നീ എന്തിന് എനിക്കായ് കരുതി വച്ചു? ഇന്ദ്രിയങ്ങള്‍ ശൂന്യമാവും മുമ്പെ, നിര്‍വികാരികത കടന്നാക്രമണം നടത്തും മുമ്പ, മറവിക്ക് മുന്നില്‍ ഓര്‍മ്മകള്‍ തോറ്റടിയും മുമ്പേ സ്വപ്നങ്ങളെ പറത്തിവിടാന്‍ ഒരു കിളിവാതിലുണ്ടാക്കി നീ കാത്തിരിക്കുമ്പോള്‍‍, മാറത്ത് മറുകുള്ള മന്ദാരങ്ങളായ് നിന്റെ മൗനം എന്നില്‍ അലിയും വരെ, നടന്നുപോയ വഴികളില്‍ നീ എന്നെ തേടിയെത്തുന്ന നിമിഷങ്ങള്‍ക്കായ്, ചെമ്പകങ്ങള്‍ പൂക്കാത്ത ഈ താഴ്വരയില്‍ നിനക്കായ് ഒരുകുല പൂക്കളുമായ് ഞാനിവിടെ തനിച്ചിരിക്കാം. നിന്റെ വരവും പ്രതീക്ഷിച്ച്.

കടപ്പാട്: കിളിവാതില്‍

2008-08-25

അപ്പാ-ഒരു സ്മരണിക  

രണ്ടാമത്തെ പ്രാവശ്യം അപ്പായെ ഐ.സി.യു-വില്‍ പ്രവേശിപ്പിച്ചുവന്നറിഞ്ഞപ്പോള്‍ ഹ്യദയത്തില്‍ ഒരു അമ്പേറ്റ പ്രതീതിയായിരുന്നു. ഇനി ഒരിക്കലും ഒരുനോക്കുകാണാന്‍ കഴിയില്ലല്ലോ എന്ന ഒരു ഭീതി എന്നെ ഗ്രസിച്ചു തുടങ്ങി. ആദ്യതവണ കോമാ സ്റ്റേജില്‍ ആശുപത്രി കിടക്കയിലായിരുന്നുവന്നറിഞ്ഞ നിമിഷം മുതല്‍ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും ഇത്ര പെട്ടന്ന്?

നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ മുതല്‍ അപ്പായെ കാണാം, എണ്ണപ്പെട്ട ദിവസങ്ങളിലേക്ക് മാത്രമാണങ്കില്‍ പോലും ആ സ്നേഹവും വാല്‍സല്യവും അനുഭവിക്കാം എന്ന ഒരു സ്വകാര്യ സന്തോഷത്തിലായിരുന്നു ഞാന്‍. പക്ഷേ കോമാ സ്റ്റേജില്‍ വീണ്ടും ആശുപത്രികിടക്കയിലാണന്നറിയുമ്പോള്‍ എന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. ഇനി ഒരിക്കലും കാണില്ലന്ന ഒരു തോന്നല്‍. ഒരുതവണ, ഒരു ഒറ്റതവണ, ഒരുനോക്കു കാണാന്‍ ആ ആയുസ്സ് നീട്ടികൊടുക്കണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനകളുടേയും പ്രതീക്ഷകളുടേയും നീണ്ട പതിനഞ്ച് ദിവസങ്ങള്‍ക്ക് ഒടുവില്‍ ഡോകടര്‍ പറഞ്ഞു “വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോളൂ”. വൈദ്യശാസ്ത്രവും കൈ ഒഴിഞ്ഞ നിമിഷങ്ങള്‍. ഒരു ശബ്ദവും കേള്‍ക്കാതെ, കണ്ണുതുറക്കാതെ, ഒരു വാക്ക് മിണ്ടാനവാതെ, ഒന്നും അറിയാതെ കിടക്കുന്ന അപ്പാ. മൂക്കിലൂടെ ഓക്സിജന്‍ റ്റ്യൂബ്. തുള്ളിതുള്ളിയായ് നീഡിലിലൂടെ ഞരമ്പിലേക്ക് ഒഴുകുന്ന ഗ്ളൂക്കോസ്. ജീവനുണ്ടന്നതിന്‍റെ തെളിവായ് ഉയര്‍ന്നു താഴുന്ന മാറിടം. പള്‍‍സ് മീറ്ററില്‍ രേഖപ്പെടുത്തുന്ന നേര്‍ത്ത ഹ്യദയമിടിപ്പ്. ഓരോശ്വാസത്തിനു വേണ്ടിയും പിടയുമ്പോള്‍ എന്തു ചെയ്യണമന്നറിയാതെ നിസ്സഹായയായി കരഞ്ഞു തളര്‍ന്ന് രാവും പകലും അപ്പായ്ക്ക് കാവലിരിക്കുന്ന അമ്മാ. ചിത്രങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിയുകയാണ്.

ഞാന്‍ അവസാനമായ് ഇങ്ങോട്ടുപോരുമ്പോള്‍ എന്തല്ലാമായിരുന്നു അപ്പാ എനിക്ക് തന്നുവിടുവാനായ് കൊണ്ടുവന്നത്. നാരങ്ങാ അച്ചാര്‍, കടൂമാങ്ങ, ഉപ്പേരി, ഉപ്പുമാങ്ങ എല്ലാം സ്വന്തം കൈകൊണ്ട് അപ്പാതന്നെ ഉണ്ടാക്കിയത്. പക്ഷേ ഓവര്‍ ലഗേജ് കാരണം ഒന്നും കൊണ്ടുപോരാന്‍ കഴിഞ്ഞില്ല. ഞാന്‍ പോരുന്ന ദിവസം ഏട്ടന്‍റെ കല്ല്യാണ നിശ്ചയം കൂടി ആയിരുന്നതിനാല്‍ ഒന്നും ടേസ്റ്റ് നോക്കാന്‍ കൂടി കഴിഞ്ഞില്ല. ഇനി ഒരിക്കലും അപ്പായുടെ കൈകൊണ്ട് ഉണ്ടാക്കിയതൊന്നും കഴിക്കാന്‍ ഉള്ള ഭഗ്യം എനിക്കുണ്ടാവില്ല എന്ന് കാലേകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നതുകൊണ്ടാവും അന്ന് ആവോളം അപ്പായുടെ കൈ കൊണ്ടുണ്ടാക്കിയ പാല്‍‌പായസം ഉള്‍പ്പെടെ എല്ലാം അപ്പാതന്നെ എന്നെ വിളമ്പി ഊട്ടിയത്. എത്രകഴിച്ചാലും എനിക്ക് മതിവരാത്ത അപ്പായുടെ പാല്‍പായസം വിളമ്പുമ്പോല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. "ആവശ്യത്തിനു കഴിച്ചോളണം, ഇനി ഇതൊന്നും കിട്ടില്ല". അറം പറ്റിയ വാക്കുകള്‍. അന്ന് ആ വാക്കുകള്‍ക്ക് ഇങ്ങനെ ഒരു അര്‍ത്ഥമുണ്ടന്ന് തീരെ കരുതിയില്ല. എല്ലാം അപ്പാ മുന്‍‌കൂട്ടി കണ്ടിരുന്നുവോ? ആ പാദം തൊട്ടുനമസ്കരിച്ച് പടിയിറങ്ങുമ്പോള്‍ ഇനി ഒരിക്കലും കാണില്ലന്ന് അപ്പാ അറിഞ്ഞിരുന്നുവോ?

കോമാ സ്റ്റേജില്‍ ശ്വാസം കിട്ടാതെ പിടയുകയാണ് എന്നറിഞ്ഞ നിമിഷം മുതല്‍ എത്രയും പെട്ടന്ന് അപ്പായുടെ അടുത്തെത്താന്‍ മനസ്സ് കൊതിച്ചു. ആ കൈകള്‍ ഒന്നു തെരുപിടിക്കുവാനും, ആ മുടിയിഴകളെ ഒന്നു ലാളിക്കുവാനും, ഒരു വാക്ക് മിണ്ടാനും വല്ലാത്ത മോഹം. ആ കൈ തണ്ടയില് അപ്പാ ഞാന്‍ വന്നിരിക്കുന്നുവന്ന് വിരലുകള്‍ കൊണ്ടൊന്നെഴുതിയാല്‍ ഏതു കോമാ സ്റ്റേജിലും അപ്പാ അതറിയും. അപ്പായെ ഞാന്‍ ഒരുപാടു സ്നേഹിച്ചിരുന്നുവന്ന് ആ ഹ്യദയത്തിനു മുകലില്‍ നഖം കൊണ്ടൊന്നു കോറിയിടാന്‍ മനസ്സുവെമ്പി. പക്ഷേ ഒന്നിനും അപ്പാ കാത്തുനിന്നില്ല. എന്നും ജീവനുള്ള ആ മുഖം മാത്രം മതി എന്‍റെ മനസ്സില്‍ എന്നു കരുതിയതുകൊണ്ടാവും എനിക്കുവേണ്ടി കാത്തുനില്ക്കാതെ, കോരിചൊരിയുന്ന മഴയുള്ള കര്‍ക്കിടക രാവില്‍ അപ്പാ എന്നെ വിട്ടുപോയത്. പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ ഒറ്റക്ക് എല്ലാം ഉപേക്ഷിച്ച് അപ്പാ പോയി. ഒരുപിടി നല്ല ഓര്‍മ്മകള്‍ മനസ്സിലവശേഷിപ്പിച്ചുകൊണ്ട് ഇനി ഒരിക്കലും മടങ്ങി വരാന്‍ കഴിയാത്ത അക്ഞാതമായ ഏതോ ഒരു ലോകത്തേക്ക്.

കടപ്പാട്(ചിത്രം)-ഡേവിഡ് റങ്‌‌ചര്‍

2008-08-24

ഇന്നലയുടെ ഓര്‍മ്മകള്‍ക്കൊരു ശമനതാളം  

ഇന്ന് ആഗസ്റ്റ്-24 എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത കുറേ ഏടുകള്‍ എഴുതി ചേര്‍ക്കപ്പെടാനായ് നാന്ദികുറിക്കപ്പെട്ട ദിവസം. തെളിമയുള്ള ആ പ്രഭാതത്തില്‍ എനിക്കായ് പൊഴിച്ച ആ ഓടക്കുഴല്‍ നാദം, അനുവാദമില്ലാതെ എന്‍റെ ആത്മാവിനെ തൊട്ടുണര്‍ത്തിയപ്പോള്‍ ജീവിതത്തിലെപ്പോഴക്കയോ എനിക്ക് കൈമോശം വന്നുപോയ മാനം കാണാതെ പുസ്തകതാളിലൊളിപ്പിച്ച മയില്‍ പീലിതുണ്ടുകളും, മനസ്സിന്‍റെ മണ്‍കുടമുടഞ്ഞ് ചിതറിതെറിച്ച മഞ്ചാടികുരുക്കളും തിരികെ ലഭിച്ചതുപോലെ ഒരു അനുഭവമായിരുന്നു. ഒരോ പ്രഭാതങ്ങളിലും നിദ്രയില്‍ നിന്നും വിളിച്ചുണര്‍ത്തി പ്രണയത്തിന്റെ ശ്വാദ്വാലയങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുമ്പോള്‍ ഞാന് ആരുടയക്കയോ സ്വന്തമാണന്ന് അറിയുകയായിരുന്നു. തണുത്തുറഞ്ഞ ഡിസംബര്‍ രാവുകളില്‍ ഹെര്‍മോണില്‍ പെയ്യുന്ന മഞ്ഞുതുള്ളിപോലെ നിര്‍മ്മലമായ ആ സ്നേഹം മുഴുവന്‍ ഞാന്‍ മോന്തികുടിക്കയായിരുന്നു.

ഇന്ന് ഞാന്‍ കണ്ടിട്ടില്ലാത്ത ഏതോ ഒരു ഭൂഖണ്ഡത്തില്‍ ജീവിതം തെരുപിടിപ്പിക്കാനായ് നീ ശരീരം പങ്കുവയ്ക്കുമ്പോള്‍ അനന്തതയുടെ അകലങ്ങളില്‍ നിന്നും അനസ്യൂതം ഒഴുകി എത്തുന്ന ആ മുരളീഗാനത്തിനായ് അമ്പാടിയുടെ ഒരു ചെറിയ കോണില്‍ വര്‍ഷവും വേനലും മഞ്ഞും വെയിലും മാറി മാറി വരുന്നത് അറിയാതെ ഞാന്‍ കാത്തിരിക്കയാണ്


പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാം.

കടപ്പാട് (മ്യൂസിക്)-കിരണ്‍സ്

2008-07-23

നിനക്കായ് മാത്രം  

മണിരത്നവും ഏ ആര്‍ റഹ്മാനും ചേര്‍ന്നൊരുക്കിയ “ദില്‍സേ“ എന്ന ചിത്രത്തിനു വേണ്ടി ഉദിത്‌ നാരായണ്‍ പാടിയ ഗാനം സുഹ്യത്ത് കിരണ്‍സിന്റെ ശബ്ദത്തില്‍. എന്തുകൊണ്ടോ നൊസ്റ്റാള്‍ജിയയുടേയും വിരഹത്തിന്റെയും ഒറ്റപ്പെടലിന്റെയും ഒക്കെ ഒരു പ്രത്യേക മൂഡ്‌ സൃഷ്ടിക്കാനുള്ള മാസ്മരികമായ ഒരു കഴിവ്‌ ഈ ഗാനത്തിനുണ്ട്.



പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാം.

2008-07-19

നിനക്ക് എന്റെ ആരാകണം?  


പുനര്‍ജന്മം എന്ന ഒന്നുണ്ടങ്കില്‍
വരും ജന്മത്തില്‍ നിനക്ക് എന്റെ ആരാകണം?
ഒന്നുകില്‍ നീ എനിക്ക് ഊന്നുവടിയാകുക
അല്ലങ്കില്‍ നീ എന്‍ മകനായ് പിറക്കുക.

2008-07-17

കിളിവാതിലിലെ സ്‌നേഹത്തിന്റെ കൈയ്യൊപ്പ്  

ഞാന്‍ എന്നും ഒരു അടിമയാണ്. സ്‌നേഹത്തിന്റെയും സൗഹ്യദത്തിന്റയും അടിമ. എപ്പോഴങ്കിലും മനസ്സൊന്നിടറിയാല്‍, ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടാല്‍ ആരങ്കിലും ഒരാള്‍ കൂട്ടിന് വേണമന്ന് തോന്നിയാല്‍ മുരളിപൊഴിക്കുന്ന കള്ളചിരിയുമായ് നീയെന്റെ മുന്നിലവതരിക്കുന്നു. വര്‍ഷങ്ങള്‍കൊണ്ട് എല്ലാ സ്‌നേഹത്തില്‍ നിന്നും ഒഴിഞ്ഞുനില്‌കാനായിരുന്നു എനിക്കിഷ്‌ടം. സ്‌നേഹവും സൗഹ്യദവും ചോദിച്ചവര്‍, ജീവിതം ചോദിച്ചവര്‍ പിന്നെ എന്നെതന്നെ ചോദിച്ചവര്‍. എല്ലാവരയും എന്റെ ലോകത്തുനിന്നും വിലക്കി നിര്‍ത്തി. അടരാന്‍ മടിച്ച്‌ ഹൃദയത്തോടൊട്ടി ചേര്‍ന്നു കിടക്കുന്ന കുപ്പിച്ചില്ലുകള്‍ എല്ലാബന്ധങ്ങളില്‍ നിന്നും ആത്മാവിനെ സ്വയം അകറ്റിനിര്‍ത്തി. എന്നിട്ട് ഞാന്‍ എന്തുനേടി?. ഹ്യദയത്തില്‍ സ്‌നേഹത്തിന്റെ കൈയ്യൊപ്പുകോറിയിട്ട് പടിയിറങ്ങിപോയ ആത്മാവിനോടുള്ള പകപോക്കലോ? വിഷാദത്തിന്റെ ജ്വാലയുള്ള സമ്മാനങ്ങള്‍ തന്നിട്ട് എന്റെ ലോകത്ത് ശുന്യത നിറച്ചവരോടുള്ള പ്രതിഷേധമോ? അതോ സ്വയം ശിക്ഷിക്കലോ? ഉത്തരമില്ലാത്ത ഒരുസമസ്യ.

ഇന്ന് ഞാന്‍ മാറിയിരിക്കുന്നു. അല്ലങ്കില്‍ മാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാവും ശരി. ഇനി കണ്ണടച്ച് ഇരുട്ടാക്കാന്‍ വയ്യ. ഒരു ഹേമന്ദത്തിന്റെ എല്ലാസൗന്ദര്യത്തോടും നീ എന്റെ ലോകത്തേക്ക് കടന്നുവരുമ്പോള്‍ ഏകാന്തതയുടെ ശൂന്യത കണ്ട്‌ സങ്കടപ്പെട്ടിരുന്ന ഒരു കാലത്ത്‌ നിന്നും എന്റെ യാത്ര ആരംഭിക്കയാണ്. കീറിപോയ ആത്മപുസ്തകത്തിന്റെ താളുകള്‍ ഒരുമിച്ച്‌ ചേര്‍ക്കാന്‍ ശ്രമിക്കു‌മ്പോള്‍ എങ്ങിനെ എനിക്കു നിന്നെ ഉപേക്ഷിക്കാനാവും. ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു ഭൂഖണ്ഡത്തില്‍നിന്നും നീ എനിക്കായ് പാടുന്നു. ഒരിക്കലും തമ്മില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നങ്കിലും കാണാന്‍ കഴിയുമോ എന്നും അറിയില്ല. ഒര്‍കുട്ടില്‍ തുടങ്ങിയ പരിചയം, ജിടോക്കിലൂടെ പരസ്‌പരം പങ്കുവച്ച് നമ്മുടെ ഹ്യദയങ്ങള്‍ തമ്മിലടുക്കുമ്പോള്‍ ഏതോ ഒരു കാന്തിക പ്രഭാവം നമ്മളെ വലയം ചെയ്യുന്നത് ഞാനറിയുന്നു. പലപ്പോഴും നീ എന്റെ ആരാണന്ന് മനസ്സിനോടുചോദിക്കയാണ്. എത്ര കൂട്ടിയാലും കിഴിച്ചാലും കിട്ടുന്നത് ഒറ്റ ഉത്തരം. നീ എന്റെ ആരല്ലാമോ ആണ്. അത് അങ്ങിനെതന്നെ ഇരുന്നോട്ടെ. എന്നങ്കിലും തമ്മില്‍ കാണു‌മ്പോള്‍ തരാനായ് നീ അതിന്റെ ഉത്തരം കരുതിവയ്‌ക്കുക.

2008-07-15

വരും ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക  

ഉറക്കം വരാതെ കണ്ണടച്ചുകിടന്ന ഇന്നലത്തെ രാത്രിയില്‍ എന്‍റെ ജനാലക്കല്‍ വന്ന് എന്നെ മുട്ടിവിളിച്ചത്, എന്നെ തേടിവന്ന നിന്‍റെ ആത്മാവാണ്. കഴിഞ്ഞപൊന്നിന്‍ ചിങ്ങത്തിലെ തെളിമയുള്ള പ്രഭാതങ്ങളിലൊന്നില്‍ അനുവാദം കൂടാതെ നീ എന്‍റെ ആത്മാവിനെ തൊട്ടുവിളിച്ചപ്പോള്‍, ഞാന്‍ പോലുമറിയാതെ എന്‍റെ സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിച്ചു. മു‌മ്പെന്നോ അറിഞ്ഞോ അറിയാതയോ കൈമോശം വന്നുപോയ സാഹോദര്യത്തിന്‍റെ ഊഷ്‌മളതയുള്ള സൗഹ്യദം വീണ്ടും ഞാന്‍ അനുഭവിക്കുകയായിരുന്നു. പിന്നെ നിന്‍റെ അദ്യശ്യമായ സന്നിധ്യമായിരുന്നു എന്‍റെ ദിനരാത്രങ്ങള്‍ക്ക് ജീവനേകിയത്. നെഞ്ചിലെ ചൂടാല്‍ ഞാന്‍ നിനക്കു കൂടുകൂട്ടി. നീലിമയാര്‍ന്ന എന്‍റെ സ്‌നേഹത്താല്‍ ഞാന്‍ നിന്നെ പുതപ്പിച്ചു. മാനം കാണാതെ പുസ്‌തകത്താളിലൊളിപ്പിച്ച മയില്‍‌പീലി തുണ്ടുകള്‍കൊണ്ട് നിന്നെ തഴുകി ഉറക്കി. കടന്നുപോയ ഏതാനും മാസങ്ങള്‍കൊണ്ട് നമ്മള്‍ സൗഹ്യദം ആഘോഷിക്കയായിരുന്നു. ഇണങ്ങിയും പിണങ്ങിയും സ്‌നേഹിച്ചും കുറ്റപ്പെടുത്തിയും നമ്മള്‍ നമ്മുടേതായ ഒരുലോകം തീര്‍ത്തെടുക്കുകയായിരുന്നു. വേനല്‍മഴയുടെ കുളിരില്‍ വിരിയുന്ന പൂക്കള്‍പോലെ അവയും കൊഴിയുകയായി.

ഇന്ന്, ഉടഞ്ഞുപോയ എന്‍റെ കണ്ണാടിക്കുള്ളില്‍ നിന്‍റെ രൂപമില്ലാത്ത പ്രതിബിംബം ഞാന്‍ കാണുന്നു. ഇനി എന്നങ്കിലും എനിക്ക് നീയാവാനും, നിനക്ക് ഞാനാവനും കഴിയുമോ? ആര്‍ക്കും ആരുടേതുമാകാന്‍ കഴിയില്ലന്ന് തിരിച്ചറിയുന്ന നിസഹായമായ ഈ നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കയാണ്, പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക.....

2008-07-14

എന്റെ സ്‌‌നേഹത്തിന്  

ഇന്ന് ഞാന്‍ മരിക്കയാണ് എങ്കില്‍, ചലനമറ്റ എന്റെ ശരീരം കാണാന്‍ നീ വരരുത്. കാരണം നിറഞ്ഞുതുളുമ്പുന്ന നിന്‍റെ കണ്ണീര്‍ മുത്തുകളില്‍ എന്‍റെ രൂപം പ്രതിഫലിച്ചുകൂടാ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിന്‍റെ മനസ്സില്‍ എന്നും എന്‍റെ ജീവനുള്ള മുഖം മാത്രം മതി. കഴിഞ്ഞ പൊന്നിന്‍ ചിങ്ങത്തിലെ പ്രഭാതങ്ങളിലൊന്നില്‍, ജന്മാന്തരങ്ങളുടെ ഗന്‌ധമുള്ള സ്‌നേഹവുമായ് നീ കൂടുകൂട്ടിയത് എന്‍റെ ഹ്യദയത്തിലാണ്. അന്നുമുതല്‍ എന്‍റെ നീലാകാശത്ത് തെളിഞ്ഞുകത്തുന്ന ശുക്രനക്ഷത്രം നീയാണ്. മറവിയുടെ മേച്ചില്‍‌പുറങ്ങളിലേക്കുതിര്‍ക്കുന്ന ഓര്‍മ്മകളും, സ്വപ്‌നങ്ങളെ ഉറക്കുന്ന ആത്മാവിന്റെ തേങ്ങലുകളും പകുത്തെടുത്തപ്പോള്‍ ഞാന്‍ നിന്‍റെതും നീ എന്‍റെതും മത്രമാകുകയായിരുന്നു. ഇന്ന് അക്‌ഞാതമായ ഒരു ഭൂഖണ്ഡത്തില്‍ പ്രണയിനിക്കായ് നീ ശരീരം പങ്കുവെയ്‌ക്കുമ്പോള്‍, ഇവിടെ അമ്പാടിയുടെ ഒരുകോണില്‍, വേനല്‍‍ മഴയുടെ ഈറന്‍പോലെ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍കൊണ്ട് നിറയുകയാണ് എന്റെ മനസ്സ്......

2008-07-13

ഹ്യദയത്തിനുമുകളില്‍ വീണ ദൈവ്വത്തിന്റെ കൈയ്യൊപ്പ്  

നീ വിരലുകള്‍ കൊണ്ട് എഴുതിയത് എന്‍റെ ഹ്യദയത്തിന്റെ മുകളിലായിരുന്നു. രക്തവര്‍ണ്ണത്തില്‍ കോറിയിട്ട ഓരോ വാക്കുകളും ചിതറിവീണ മഞ്ചാടികുരുക്കള്‍പോലെ ആരാലും പെറുക്കിവയ്ക്കപ്പെടാത്ത ഒന്നായ് ഹ്യദയത്തില്‍ തന്നെ സൂക്ഷിക്കയാണ്. ഇനി ഒരിക്കല്‍ നീ മായ്‌ക്കാന്‍ ശ്രമിച്ചാലും, നിന്‍റെ ഹ്യദയത്തിനുമുകളില്‍ വീണ ദൈവ്വത്തിന്റെ കൈയ്യൊപ്പുപോലെ അത് മായാതെ അങ്ങനെ കിടക്കും.

എന്നും എനിക്കുനിന്നെ ഇഷ്‌ടമാണന്നു പറയുമ്പോള്‍ ആ ഇഷ്‌ടത്തിലെ ഇഷ്‌‌ടം നീ അറിഞ്ഞിരുന്നുവോ? ഓരോപ്രഭാതത്തിലും നീ എന്നെ നിദ്രയില്‍ നിന്നുണര്‍ത്തി പ്രണയത്തിലേക്ക് കൂട്ടികൊണ്ട്പോകുമ്പോള്‍ നീ എന്‍റെ മാത്രം എന്നു വിശ്വസിക്കാനായിരുന്നു എന്‍റെ ഇഷ്‌ടം. ധ്യതരാഷ്‌ട്രാലിംഗനം പോലെ എന്‍റെ സ്‌നേഹം നിന്നെ ശ്വാസം മുട്ടിക്കുന്നു എന്നു നീ പറഞ്ഞപ്പോള്‍, എന്‍റെ സ്‌നേഹം നിനക്ക് എത്രത്തോളം ഭാരമായിരിക്കുന്നു എന്നു ഞാന്‍ അറിയുകയായിരുന്നു. നിനക്കെന്നും വെളുത്തപൂക്കളോടായിരുന്നു ഇഷ്‌ടം. എനിക്ക് എന്നും ചുവന്ന പൂക്കളോടും...എന്തുകൊണ്ട് ഞാന്‍ ചുവന്ന പൂക്കളെ ഇഷ്‌ടപ്പെടുന്നുവന്ന് നിനക്കറിയുമോ?.....എന്‍റെ രക്തത്തില്‍ നീ അലിഞ്ഞുചേര്‍ന്നിരിക്കുന്നതുകൊണ്ട്...
-കടംകൊണ്ട വാക്കുകള്‍ക്ക് കടപ്പാട്-

2008-03-18

നിനയാതെ പൈയ്തൊഴിഞ്ഞ മഴ  

ഞാന്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ പഠിക്കുന്ന കാലം. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു ട്രയിന്‍ യാത്രയില്‍ മലബാര്‍ എക്സ്പ്രസ്സില്‍ പരിചയപ്പെട്ട ഒരു സുഹ്യത്ത്..ഡോ. രാജീവ് കുമാര്‍. അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഊര്‍‌ജ്ജസ്വലനായ യുവ ഡോക്ടര്‍. വെറുംരണ്ടു മണിക്കൂര്‍ മാത്രം നീണ്ട ഒരു ട്രയിന്‍ യാത്ര...ആ രണ്ടുമണിക്കൂര്‍ കൊണ്ട് ആത്മാവു തൊട്ടറിഞ്ഞ ഒരു സുഹ്യത്താകുക അതു ജീവന്റെ ഭാഗമയ് തീരുക....അങ്ങിനയുള്ള സൗഹ്യദങ്ങള്‍ ലോകത്തില്‍ എത്രപേര്‍ക്കുണ്ടായിട്ടുണ്ടാകും. അധികം ഉണ്ടാവനിടയില്ല.

മലബാര്‍ എക്സ്പ്രസ്സ് എറണാകുളം നോര്‍ത്ത് റയിവേസ്റ്റേഷനില്‍ നിന്നും പുറപ്പെടുമ്പോള്‍ രാത്രി മൂന്ന് മണി. മറ്റ് യാത്രക്കാരല്ലാവരും നല്ല ഉറക്കം. പൊതുവേ ഉറക്കം നഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത അവന്‍ ആ രാത്രി മുഴുവന്‍ എന്നോട് സംസാരിച്ചുകൊണ്ടേ ഇരുന്നു. അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന അവന്‍ പിന്നീട് അതില്‍ അതിശയം പ്രകടിപ്പിക്കയും ചെയ്തു. പരസ്പരം ഫോണ്‍ നമ്പറുകല്‍ കൈമാറി രാവിലെ ചെങ്ങന്നൂര്‍ റയില്‍‌വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ വളരെ പ്രീയപ്പെട്ട ഒരു സുഹ്യത്തിനെ വിട്ടുപോകുന്നപോലെ ഒരു വേദനയായിരുന്നു മനസ്സില്‍. വീട്ടിലെത്തി കിടന്നുറങ്ങിയ ഞാന്‍ ഫോണ്‍ റിങ് ചെയ്യുന്നതു കേട്ടാണ് ഉണര്‍ന്നത്. മൊബൈല്‍ എടുത്ത് കോള്‍ അറ്റന്‍ഡ് ചെയ്തു. മറുതലക്കല്‍ നിന്നു "ഹലോ പ്രശാന്ത് ഞാന്‍ രാജീവാണ്, ഇപ്പോള്‍ വീട്ടിലെത്തിയതേയുള്ളൂ......". എന്നു പറഞ്ഞു തുടങ്ങിയ, അരമണിക്കൂറോളം നീണ്ട ആ സംസാരം "ശരി ഞാന്‍ ഇനി ഒന്നു കിടക്കട്ടെ, ഉറക്കം കഴിഞ്ഞു വിളിക്കാം" എന്നു പറഞ്ഞ് അവസാനിപ്പിച്ചു. പിന്നീട് ദിവസവും ഞങ്ങളുടെ ഫോണ്‍ തുടരെ ശബ്ദിച്ചുകൊണ്ടിരുന്നു. കോളുകളും മിസ്‌കോളുകളുമായി ഞങ്ങള്‍ സംവദിച്ചുകൊണ്ടേ ഇരുന്നു. ഒരു റിങ്, രണ്ടു റിങ് , ഒരു മിസ്കോള്‍, രണ്ടൂ മിസ് കോള്‍ എന്നിങ്ങനെ ഞങ്ങളൂടെ ഹ്യദയം തൊട്ടറിയുന്ന കുറേ കോഡുകള്‍. ഞങ്ങള്‍ സൗഹ്യദം അനുഭവിക്ക മാത്രം ആയിരുന്നില്ല ആഘോഷിക്കുക കൂടിയായിരുന്നു.

അന്നത്തെ ട്രയിന്‍ യത്രക്കുശേഷം പിന്നീട് ഒരിക്കല്‍ മാത്രം അടുത്ത ഒരു ബന്ധുവിനെ കാണാന്‍ അമ്യത ഇന്‍സ്‌റ്റിട്യൂട്ടില്‍ ചെന്നപ്പോഴാണ് അവനെ കാണുന്നത്. അന്ന് അവന്‍ നല്ലതിരക്കിലായിരുന്നു. അപ്രതീക്ഷിതമായ സന്ദര്‍ശനമായിരുന്നതിനാല്‍ നേരത്തെ അറിയിക്കാനും കഴിഞ്ഞില്ല, മാത്രമല്ല അവന് ഒരു സര്‍പ്രൈസ് ആകട്ടെ എന്നും കരുതി. അവിടെ ചെന്നപ്പോഴാണറിയുന്നത് അന്ന് അവന് ഓപ്പറേഷന്‍ തീയറ്റര്‍ ഉള്ള ദിവസം ആണ് എന്ന്. അതുകൊണ്ട് അധികസമയം അവന് എന്നോടോപ്പം ചിലവിടാന്‍ കഴിയുമായിരുന്നില്ല.

പിന്നീട് അവന്‍ അമ്യത ഇന്‍സ്‌റ്റിട്യൂട്ടില്‍ നിന്നും തിരുവനന്തപുരത്തുള്ള കിംമ്‌സ് ഹോസ്പിറ്റലിലേക്ക് മാറി. വീടിന് അടുത്തായതുകൊണ്ടും, വീട്ടില്‍ അമ്മ തനിച്ചായതുകൊണ്ടും അതായിരുന്നു അവന് കൂടുതല്‍ സൗകര്യം. അപ്പോഴും ഞങ്ങളുടെ ഫോണ്‍‌വിളിയും മിസ്‌കോളുകളും തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ഡോക്ടര്‍ എന്ന തിരക്കിനിടയിലും മെസേജ് അല്ലഅങ്കില്‍ മിസ്കോള്‍ ഇടാന്‍ അവന്‍ ഒരിക്കലും മറക്കുമായിരുന്നില്ല. ഒരു വര്‍ഷത്തെ സൗഹ്യദത്തിനൊടുവില്‍ ഞാന്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ ഇന്‍‌സ്റ്റി‌‌ട്യൂട്ട് ഓഫ് ടെക്നോളജിയില്‍ സയിന്റിസ്റ്റായി ജോലികിട്ടി ‌പോയി. പിന്നെ തുടരെയുള്ള ഫോണ്‍ വിളികളും മിസ്കോളുകളും കഴിയാതെ ആയി. പിന്നീട് ഓരോ മൂന്നുമാസവും കൂടുമ്പോള്‍ നാട്ടിലെത്തുമ്പോള്‍ പഴയതുപോലെ ഫോണില്‍ സംസാരിക്കും. മണിക്കൂറുളോളം നീണ്ട സംസാരങ്ങള്‍. പൊതുവേ ഡോക്ടര്‍മാര്‍ ഇന്റര്‍നെറ്റ് വിരോധികള്‍ ആയതുകൊണ്ട് മെയിലും ചാറ്റും തീരെ ഇല്ലായിരുന്നു.

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അവനെ വിളിച്ചപ്പോള്‍, അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും നല്ല ഓഫര്‍ വന്നു അതുകൊണ്ട് അവിടെ റീജോയിന്‍ ചെയ്തു എന്നു പറഞ്ഞു. പതിവുപോലെ ആ തവണയും അവനെ കാണുവാന്‍ കഴിഞ്ഞില്ല. വെറും പത്തുദിവസത്തെ അവധിയുമായ് നാട്ടില്‍ വരുന്ന എനിക്ക് അവനെ ചെന്നു കാണാന്‍ വേണ്ടി ഒരു ദിവസം കളയാന്‍ ഉണ്ടായിരുന്നില്ല അല്ലങ്കില്‍ അതിനുള്ള മനസ്സുണ്ടായിരുന്നില്ല എന്നു വേണം പറയാന്‍. പിന്നീട് നാട്ടില്‍ വന്നപ്പോള്‍ വിളിച്ചപ്പോഴൊന്നും അവനെ കിട്ടിയില്ല. കുറച്ച് ദിവസത്തെ അവധിക്കു വരുന്ന എനിക്ക് എപ്പോഴും തിരക്കയിരുന്നു. അങ്ങനെ ഒരുതവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ തൈറോഡക്ടമിയുമായ് ബന്ധപ്പെട്ട് അമ്മക്ക് അമ്യതയില്‍ പോയി എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. വിജയകുമാറിനെ കണ്‍സള്‍ട്ട് ചെയ്യേണ്ടിയിരുന്നു.

അമ്മയുമായി ഡോ. വിജയകുമാറിനെ കാണാന്‍ വരുന്നുണ്ട്, അവിടെവച്ചു കാണാം എന്നറിയിക്കാമന്ന്കരുതി ഞാന്‍ അവനെ വിളിച്ചു, പക്ഷേ ആ മൊബൈയില്‍ നംമ്പര്‍ നിലവിലില്ല എന്നമെസ്സേജാണ് കിട്ടിയത്. ഉടനെ ഹോസ്പിറ്റല്‍ നംമ്പറില്‍ വിളിച്ച് ഡയാലിസിസ് വിങില്‍ കണക്ട് ചെയ്യിച്ചു. ഒരു പുതിയ സ്റ്റാഫ് നേഴ്സാണ് ഫോണ്‍ എടുത്തത്. അവനെ കുറിച്ച് അന്വഷിച്ചപ്പോള്‍ അങ്ങനെ ഒരു ഡോക്ട്ര്‍ ഇല്ല എന്നുപറഞ്ഞ് പഴയ സ്റ്റാഫിന് ഫോണ്‍ കൊടുത്തു. അവരോട് അവനെപറ്റി ചോദിച്ചപ്പോള്‍ നാലുമസം മുന്‍പ് അവിടനിന്നും റിസയിന്‍ ചെയ്തുപോയി എന്നുപറഞ്ഞു. അവനെ കാണാന്‍ കഴിയില്ലല്ലോ എന്ന ഒരുനിരാശയോടെ ഉടനെ തന്നെ അവന്റെ വീട്ടിലെ നംമ്പറില്‍ വിളിച്ചു. നിര്‍ഭാഗ്യവശാല്‍ റിംങ് ഉണ്ടായിട്ടും ആരും ഫോണ്‍ എടുത്തില്ല. പലതവണ പല സമയങ്ങളില്‍ വിളിച്ചുനോക്കി. രാത്രിവൈകിയും അതിരാവിലെയും ഒക്കെ. എപ്പോഴും റിംങ് ഉണ്ടാവും ആരും ഫോണ്‍ എടുക്കില്ല. അവസാനം അവധികഴിഞ്ഞ് ഞാന്‍ ഡല്‍‍ഹിക്ക് തിരിച്ച്പോയി.

ഡല്‍ഹിയില്‍ നിന്നും പലതവണ വിളിച്ചുനോക്കി പതിവുപോലെ റിംങ് ഉണ്ടാവും ആരും ഫോണ്‍ എടുക്കില്ല. കുറെദിവസം കഴിഞ്ഞപ്പോള്‍ പിന്നെ റിംങ്ങും ഇല്ലാതെ ആയി. എന്നിട്ടും ഇടക്കൊക്കെ വീട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ അവന്റെ നംമ്പറിലും വിളിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ ഒരു ദിവസം പ്രായം ചെന്ന ഒരു സ്ത്രീ ഫോണ്‍ എടുത്തു. ആശ്വസത്തോടെ ഡോ. രാജീവ് ഉണ്ടോ എന്നു ചോദിച്ചപ്പോള്‍ റോങ് നംബര്‍ എന്നു പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു അപ്പോഴും പഴയ ആ പ്രായം ചെന്ന സ്ത്രീ തന്നെ ഫോണ്‍ എടുത്ത് റോങ് നംബര്‍ എന്നു പറഞ്ഞു. അവസാനം ഒന്നുകൂടി വിളിച്ച് ചോദിച്ചു ഇതു പുതിയ കണകഷന്‍ ആണോ എന്ന്. അതെ, പുതിയ കണക്ഷന്‍ ആണ് എന്നു പറഞ്ഞപ്പോള്‍ മനസ്സിലായി ലാന്റ് ലൈന്‍ അവന്‍ കട്ട് ചെയ്തിരിക്കുന്നു എന്ന്. അന്ന് മൊബൈല്‍ ഫോണുകള്‍ പോപ്പുലറായ് വരികയും, ലാന്റ് ലൈനുകള്‍ ലാഭകരമല്ലാത്തതിനാല്‍ പലരും കട്ട് ചെയ്യുകയും ചെയ്യുന്ന സമയമായിരുന്നതിനാല്‍ അതില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്നിരുന്നാലും നം‌മ്പര്‍ മാറിയപ്പോള്‍ എന്നെ ഒന്നു അറിയിക്കാഞ്ഞതിലും, ഒന്നു വിളിക്കാഞ്ഞതിലും തെല്ലൊരു ഈര്‍ഷ്യ അവനോട് തോന്നാതിരുന്നില്ല.

ഫോണ്‍ വഴി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ പലതവണ മെയില്‍ ചെയ്തു. ഒരു റിപ്ലേയും കണ്ടില്ല. അവസാനം അടുത്ത അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ വീണ്ടൂം അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിളിച്ചു പഴയ ആ സ്റ്റാഫിനോട് അവന്‍ എവിടെ ആണന്ന് എന്തങ്കിലും വിവരം ഉണ്ടോ എന്നന്വഷിച്ചു. അപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ ശരിക്കും വിഷമിപ്പിക്കുന്നതായിരുന്നു.

അമ്മ ഹോസ്പിറ്റലില്‍ ആണ് എന്നു പറഞ്ഞ് അവധി എടുത്ത് വീട്ടിലേക്കു പോയ അവന്‍, പിന്നീട് റിസൈയിന്‍ ലെറ്ററുമായാണ് അമ്യതയില്‍ എത്തിയതന്നും, അപ്രതീക്ഷിതമായ അമ്മയുടെ മരണം അവന് താങ്ങാവുന്നതിലധികമായിരുന്നുവന്നും അവര്‍ പറഞ്ഞപ്പോള്‍ അമ്മയുടെ മരണം എത്രത്തോളം ആഘാതം അവനുണ്ടാക്കിയിട്ടുണ്ടാവുമന്ന് എനിക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ അഛ്ചനെ നഷ്ടപ്പെട്ട അവന്റെ താങ്ങും തണലും എന്നും അമ്മമാത്രമായിരുന്നു. അമ്മയുടെ ആഗ്രഹം സാധിക്കാന്‍ വേണ്ടികൂടിയാണ് അവന്‍ മെഡിസിനുചേര്‍ന്നതന്നും, അമ്മയെ ഒറ്റക്കാക്കി പോകാന്‍ വയ്യാത്തതുകൊണ്ടാണ് വിദേശത്തേക്ക് പോകാത്തതന്നും ആദ്യ ട്രയിന്‍ യാത്രയില്‍ തന്നെ അവന്‍ എന്നോടു പറഞ്ഞപ്പോള്‍ അമ്മയോടുള്ള അവന്റെ സെന്റിമെന്റല്‍ അറ്റാച്ച്മെന്റ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.

അമ്യതയില്‍ നിന്നും റിസൈന്‍ ചെയ്തുപോയ അവനെ കുറെ കാലത്തിനു ശേഷം അവിടുത്തെ ഒരു സ്റ്റാഫ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചു കണ്ടു എന്നും, അപ്പോള്‍ പ്രൊഫഷന്‍ ഒക്കെ വിട്ട് അമ്യത ആശ്രമത്തില്‍ ജോയിന്‍ ചെയ്തു എന്ന് പറഞ്ഞുവന്നും അവര്‍ പറഞ്ഞു. അന്നുമുതല്‍ ഞാന്‍ അവനെ തിരയുകയാണ്. നിര്‍ഭാഗ്യവശാല്‍ അവന്റെ മറ്റ് സുഹ്യത്തുക്കളെയോ, ബന്ധുക്കളയോ എനിക്കറിയില്ല.

അവനെ അറിഞ്ഞിടത്തോളം അത്ര അടുപ്പമുള്ള സുഹ്യത്തുക്കള്‍ ആരും അവനുള്ളതായ് അറിവില്ല. പലപ്പോഴും അവന്‍ പറയുമായിരുന്നു ഞാന്‍ ആണ് അവന്റെ ഏറ്റവും അടുത്ത സുഹ്യത്ത് എന്ന്. അവന്റെ റസിഡന്‍സ് അഡ്രസ്സും എന്റെ കയ്യില്‍ ഇല്ലാതെ പോയി. എന്നിട്ടും അവനെ കണ്ടുപിടിക്കാന്‍ എന്നെ കൊണ്ട് കഴിയും പോലെ എല്ലാം ശ്രമിച്ചു നോക്കി. ഇതുവരെയും ഒരു തുമ്പും കിട്ടിയിട്ടില്ല. ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് അവനെ തിരയുകയാണ്. ഇവിടെ കൊറിയയില്‍ ‍ എത്തിയിട്ടും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കയാണ് അവന്‍ എവിടെ ഉണ്ട് എന്ന് അറിയാന്‍. എന്നങ്കിലും കാണുമന്നോ, കണ്ടുപിടിക്കാമന്നോ എന്ന് ഇന്നും പ്രതീക്ഷിക്കയാണ്. ഒന്നിനുമല്ല ഒന്നു കാണണം ഒന്നു കണ്ടാല്‍ മാത്രം മതി.

സമര്‍പ്പണം

.......ചന്ദനത്തിന്റെ മണമുള്ള സൗഹ്യദം പകര്‍ന്നുതന്നിട്ട് ഒരു വാക്കുപറയാതെ എങ്ങോട്ടോ മറഞ്ഞുപോയ പ്രീയപ്പെട്ട എന്റെ സ്വന്തം രാജുവിന്...നിന്നെ എന്നങ്കിലും ഒരിക്കല്‍ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ.......
നിന്റെ സ്വന്തം ക്യഷ്‌ണ

2008-01-12

തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള എന്റെ സ്‌നേഹിതന്......  

എന്നും മഴയെ സ്‌നേഹിച്ച ഒരു മനസ്സാണ് എന്റേത്.... തുലാവര്‍ഷവും കാലവര്‍ഷവും സൗഹ്യദത്തിന്റെ വേരുകളെ നനച്ച് നിര്‍ത്താതെ പെയ്യുകയാണ് എന്റെ മന‍സ്സില്‍. മഴനൂലുകളായ് മനസ്സിലേക്ക് പെയ്തിറങ്ങുന്ന ചന്ദനത്തിന്റെ മണമുള്ള സൗഹ്യദങ്ങള്‍...ഒരിക്കല്‍ പെയ്‌തൊഴിയാത്ത മഴനൂലുകള്‍ക്കിടയിലൂടെ എന്നെ തനിച്ചാക്കി അവന്‍ യാത്രയായപ്പോള്‍ എന്റെ തുലാവര്‍ഷ സന്ധ്യകള്‍ വരണ്ടൂണങ്ങി. പിന്നീടൊരിക്കലും സൗഹ്യദത്തിന്റെ ചാലുകള്‍ വെട്ടാന്‍ എന്റെ മരുഭൂമിയില്‍ ആരയും അനുവദിച്ചില്ല.

സ്‌‌നേഹം, സൗഹ്യദം പിന്നെ എന്നെ തന്നെ ചോദിച്ചുവന്നവര്‍..ഒരിക്കലും നഷ്ടപ്പെടില്ലന്നുകരുതി നെഞ്ചിലെ കളിമണ്‍ കുടുക്കയില്‍ ഭദ്രമായ് സൂക്ഷിച്ച മഞ്ചാടികുരുക്കള്‍ വീണുടഞ്ഞു ചിതറിയപ്പോള്‍, പുസ്തകത്താളിലൊളിപ്പിച്ച മയില്‍പീലിതുണ്ട് മാനം കണ്ടപ്പോള്‍ മകരതണുപ്പിലും ഞാന്‍ ചുട്ടുപൊള്ളുകയായിരുന്നു.

സ്വര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍, വ്യക്തിബന്ധങ്ങളുടെ ചോര വീഴുന്നതുകണ്ട് പകച്ചുനിന്ന നിമിഷങ്ങള്‍..ഞാന്‍ എന്നെതന്നെ അറിയുകയായിരുന്നു..പിന്നെ അനുവാദം ചോദിക്കാതെ കഴിഞ്ഞ ഓണകാലത്ത് തുമ്പപ്പൂവിന്റെ പരിശുദ്ധിയോടെ നീ എന്റെ ഹ്യദയത്തില്‍ തൊട്ടുവിളിച്ചപ്പോള്‍ അറിയാതെ എന്റെ നീലാകാശത്ത് സ്‌‌നേഹത്തിന്റെ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി വീണ്ടും മഴനൂലുകളായ് പെയ്തിറങ്ങി..ആ കുളിര്‍ മഴയില്‍ ഊഷരമായ എന്റെ മരുഭൂമി നനഞ്ഞുകുതിര്‍ന്നു.. അതില്‍ നീ പുതിയ ചാലുകള്‍‌വെട്ടി...സ്‌നേഹത്തിന്റെ ഉറവകള്‍ പൊട്ടിച്ചു. പിന്നെ ഓരോദിവസവും തുടങ്ങുന്നത് വോയിസ് ചാറ്റുവഴി നിന്നോടുള്ള സംസാരത്തോടയായി. നിലാവെളിച്ചത്തില്‍ പരന്നൊഴുകുന്ന ഇലഞ്ഞിപൂക്കളുടെ സുഗന്ധം പോലെ പയ്തിറങ്ങുകയാണ് സ്‌നേഹം..

വോയിസ് ചാറ്റ് കട്ടാകുമ്പോള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിഞ്ഞുനില്‍കുന്ന പച്ചവെളിച്ചം..അത് ചുവക്കുകയും ഇരുളുകയും ചെയ്യുന്നതിനിടയില്‍ അകല്‍ച്ചയുടെ വാതായനങ്ങളില്‍ സ്വയം അറിയുകയും വിരഹത്തിന്റെ വാളാല്‍ സ്വയം മുറിവേല്പിക്കയും ചെയ്യുമ്പോള്‍, അറിയാതെ കലഹിക്കുമ്പോള്‍, വക്കുകള്‍കൊണ്ട് പരസ്പരം മുറിവേല്പിക്കുമ്പോള്‍, അവക്കിടയിലുണ്ടാകുന്ന അര്‍ത്ഥഗര്‍ഭമായ നിശബ്ദതയില്‍ സ്വയം വേദനിക്കുമ്പോള്‍ ചോദിക്കാറുണ്ട് "നീ എന്റെ ആരാണ് എന്ന്?"......
നീ എനിക്ക് ആരല്ലാമോ ആണന്ന ഒരുത്തരത്തിനായ് കാത്തിരിക്കാതെ വീണ്ടും സ്‌നേഹത്തിന്റെ മഴപെയ്യിച്ച് ഇറങ്ങുകയാണ്...അതില്‍ നനയാന്‍..നനഞ്ഞ് കുതിരാന്‍...നനഞ്ഞകവിളില്‍ ഒരു ചുടുചുംബനത്തിന്റെ ശോണിമ പടര്‍ത്തി പെയ്‌‌തൊഴിയുന്ന മഴനൂലുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കാന്‍...

2008-01-10

..നിനക്കായ് മാത്രം...  

സ്‌നേഹസ്വരൂപയാം കൂട്ടുകാരീ....നിന്‍ കാല്‍ക്കല്‍ ഞങ്ങള്‍തന്‍ കണ്ണീര്‍ പ്രണാമം
കാലത്തിന്റെ അന്തമായ ഭ്രമണപഥത്തിലേക്ക്
ചുഴറ്റിയെറിഞ്ഞ നിന്റെ മാന്ത്രിക നയനങ്ങള്‍
അവയിലെ നക്ഷത്ര വെളിച്ചം എന്നും ഞങ്ങളുടെ
ശൂന്യാകാശങ്ങളിള്‍ നിറഞ്ഞൊഴുകും....

കാലം കൊളുത്തിയ തീക്കനല്‍ ജ്വാലയില്‍
വെന്തെരിഞ്ഞ ശലഭമേ, ഒരു നുള്ള്
ഭസ്‌മമായ് , ഓര്‍മ്മകള്‍ നെഞ്ചിലെ
കളിമണ്‍ കുടുക്കയില്‍ ചേര്‍ത്തുവച്ച് നിന്റെ
സ്‌മ്യതികവാടങ്ങളില്‍ ഞങ്ങള്‍ കാത്തുനില്‌‌ക്കാം......

യാത്രയാക്കുന്നു സഖീ നിന്നെ ഞങ്ങള്‍
മൗനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍
പൊട്ടിചിതറും പദങ്ങളാല്‍......

2007-12-28

....ഡിസംബറിന്റെ ഓര്‍മ്മ......  

ഒരു ഇല കൊഴിയുന്നു....പോയ വര്‍ഷം....അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയവരുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ഒരുതുള്ളി കണ്ണുനീര്‍ ഇറ്റിക്കാം.....സ്‌നേഹിച്ചവര്‍ക്കും, സ്‌നേഹിച്ച് വഞ്ചിച്ചവര്‍ക്കും സ്‌നേഹം നടിക്കുന്നവര്‍ക്കും ഹ്യദയത്തിന്റെ സത്യം കൊണ്ട് നന്ദി....

എന്തായിരുന്നു പോയ വര്‍ഷം....കണക്കുകള്‍ കൂട്ടികുറക്കുമ്പോള്‍ ലഭമോ നഷ്‌ടമോ?.....കണ്ടുമുട്ടിയ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍.....വിരല്‍തുമ്പില്‍ നഷ്‌ടമായ സ്വപ്‌നങ്ങള്‍......നിനച്ചിരിക്കതെ വന്ന സൗഭാഗ്യങ്ങള്‍....നാം‌പോലുമറിയാതെ നമ്മുടെ ജീവന്റെ ഭാഗമായ്‌തീര്‍ന്ന സൗഹ്യദങ്ങള്‍...... ഒരുയാത്രാമൊഴിപോലും പറയാതെ കടന്നുപോയ ആത്മമിത്രങ്ങള്‍.....

പുതിയ ഒരില തളിരിടുന്നു....പുതിയവര്‍ഷം....തീരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല.....ചന്ദനം തൊട്ട സായന്തനങ്ങളുടെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷിയെഴുതുന്ന സത്യങ്ങള്‍ക്കായ് കാത്തിരിക്കാം.....ഇന്നലയുടെ മധുരിമയെ നെഞ്ചിലേറ്റി താലോലിക്കാം...മാനംകാണാതെ പുസ്തകതാളിനുള്ളില്‍ ഒരു മയില്‍‌പീലി കൂടി ഒളിപ്പിച്ചു വയക്കാം...ഓര്‍മ്മയുടെ മഞ്ചാടികുരുക്കളും വളപൊട്ടുകളും സ്വരുകൂട്ടി വയ്ക്കാം...ഒരു നല്ല നാളക്കുവേണ്ടി സ്വപ്‌നം കാണാം....കണ്ടതും കാണുന്നതുമായ സത്യങ്ങള്‍ വിളിച്ചുപയാന്‍ നമുക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കാം....

എല്ലാ സ്വപ്‌നങ്ങളും, പ്രതീക്ഷകളും പൂവണിയട്ടെ എന്ന പ്രതീക്ഷയില്‍‍ ചന്ദനമരങ്ങള്‍ പൂക്കുന്ന താഷ്‌വാരത്തില്‍ വീണ്ടും ഒരു ശിശിരത്തിനായ് കാത്തിരിക്കാം...സപ്‌താശ്വങ്ങളെ പൂട്ടിയ സ്വര്‍ണ്ണതേരില്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന പ്രതീക്ഷകളുടെ, സ്വപനങ്ങളുടെ നല്ലനാളകളെ നമുക്കൊരുമിച്ച് വരവേല്‍ക്കാം....

....എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ സന്തോഷത്തിന്റെ പുതുവത്സരാശംസകള്‍.....

“കാലമിനിയുമുരുളും, വിഷു വരും
വര്‍ഷം വരും, തിരുവോണം വരും,
പിന്നെ ഓരോ തളിരിലും, പൂ വരും കായ്‌ വരും,
അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം
ഞാനീ ജനലഴികളില്‍ പിടിച്ചൊട്ടു നില്‍ക്കട്ടെ
സഖീ നീ എന്നരികത്തുതന്ന വേണം..."

സസ്‌നേഹം നിങ്ങളുടെ സ്വന്തം
പ്രശാന്ത് ആര്‍ ക്യഷ്‌ണ
സമര്‍പ്പണം.....
......ഈ കഴിഞ്ഞ ക്രിസ്‌മസ് ദിനത്തില്‍ എന്നെ വിട്ടുപിരിഞ്ഞ ആത്മമിത്രങ്ങള്‍ ശ്രീകുമാര്‍, നിഷ റോബിന്‍ എന്നിവര്‍ക്കായ് ......

2007-07-11

നഷ്ടപ്പെട്ട നീലാംബരി  

ഹ്യദയത്തില്‍ ദൈവ്വത്തിന്റെ കൈയ്യൊപ്പുണ്ടന്ന് ഞാന്‍ എന്നും വിശ്വസിക്കുന്ന എന്റെ സ്നേഹിതാ..........

എന്റെ ഏറ്റവും പ്രീയപ്പെട്ട ചങ്ങാതി നീ ആയിരുന്നു.......... എന്നിട്ടും നിന്റെ മറവിയുടെ ലോകത്തേക്ക് എന്നെയും നീ ഉപേക്ഷിച്ചു. വിരഹത്തിന്റെ വേദനയില്‍ ഞാന്‍ ഇവിടെ തനിച്ചാണ്........ ബന്ധങ്ങളും ബന്ധനങ്ങളുമില്ല.

ലോകത്തിലേക്കും ഏറ്റവും കൂടുതല്‍ പരസ്പരം അറിയുകയും മനസ്സിലക്കുകയും ചെയ്ത സുഹ്യത്തുക്കള്‍ നമ്മളാണന്ന് സ്വകാര്യമായ് അഹങ്കരിച്ചിരുന്നു. എന്നും നമ്മുടെ സ്നേഹവും സൗഹൃദവും മറ്റുള്ളവരെ അസൂയപ്പെടുത്തും വിധം ആത്മാര്‍ത്ഥവും നിഷ്കളങ്കവും ആയിരുന്നു. രണ്ടു ശരീരത്തില്‍ ജീവിക്കുന്ന ഒറ്റ ആത്മാവായിരുന്നു നമ്മള്‍......

എപ്പോഴോ നാമറിയതെ നമുക്കിടയില്‍ ഒരു പാപക്കറ വീണു........ അതിനെ ഞാന്‍ എന്റെ ഹ്യദയരക്തംകൊണ്ട് കഴുകി കളയാന്‍ ആഗ്രഹിച്ചു. പക്ഷേ നാമറിയതെ നമുക്കു നമ്മളെ നഷ്ടപ്പെടുക ആയിരുന്നു. ഇനി ഒരിക്കലും ഞാന്‍ അറിയുന്ന എന്നെ അറിയുന്ന എന്റെ ആ കളികൂട്ടുകാരനെ എനിക്കു തിരിച്ചുകിട്ടില്ലന്നറിയം..... മണലാരണ്യത്തില്‍ നിന്നും മുത്തും പവിഴവും നീ വാരികൂട്ടിയപ്പോള്‍ ഇങ്ങ് ദൈവ്വത്തിന്റെ സ്വന്തം നാട്ടില്‍ കക്കയും ശംഖും പെറുക്കി കളിച്ച ഈ കളികൂട്ടുകാരനെ നീ മറന്നുപൊയി...........

ഒരിക്കലും ഈ അകല്‍ച്ച ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. മരണത്തിലും ഒന്നിച്ചുണ്ടാവണമന്ന്‌ ആഗ്രഹിച്ചിരുന്നവരാണ്‌ നമ്മള്‍. നീ എന്നില്‍ നിന്നും അകന്നകന്നു പോയപ്പോഴും ഒക്കെ എന്റെ തോന്നലാണന്ന് വിശ്വസിച്ചു......... സ്വയം വിശ്വസിപ്പിച്ചു.

ബന്ധങ്ങളെന്നും തുലാവ‌ര്‍ഷംപോലെയാണ്. എപ്പോഴാണ്‌ പൈതൊഴിയുക എന്നറിയില്ല. എന്നും മഴയെ സ്നേഹിച്ച ഒരു മനസ്സാണ് എന്റേത്‌. പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ നീ എന്നെ തനിച്ചാക്കി യാത്രയായപ്പോള്‍, കണ്ണീരിന്റെ നനവുണ്ടായിരുന്ന എന്റെ പിന്‍‌വിളികള്‍ നീ കേട്ടില്ല. ഇല്ലങ്കില്‍ കേട്ടിട്ടും കേട്ടതായി നടിച്ചില്ല.......... എന്തായിരുന്നു നിന്റെ മനസ്സില്‍............

പിന്നീട് ഓരോമഴയും പൈതൊഴിയുമ്പോള്‍ എന്റെ മനസ്സ് കാ‌‌‌ര്‍‌മേ‌ഘം മൂടുകയായിരുന്നു. ഓരോനിമിഷവും ഞാന്‍ കാതോര്‍ത്തിരുന്നു. നിന്റെ കാലൊച്ച കേള്‍ക്കാന്‍......... അവസാന പ്രതീക്ഷയും അസ്തമിച്ചപ്പൊള്‍ ഞാന്‍ നിന്നോടു ചോദിച്ചു, നമ്മള്‍ ഒരുപാട് മാറിപോയിരിക്കുന്നു അല്ലേ എന്ന്. എല്ലാവരുടെയും നന്മക്ക് വേണ്ടി ആയാല്‍ മാറ്റം നല്ലതല്ലേ എന്ന നിന്റെ മറുചോദ്യത്തിന്റെ അര്‍‌ത്ഥം ഇന്നും എനിക്ക്‌ മനസ്സിലായിട്ടില്ല.

എന്റെ സുഖങ്ങളിലും ദു:ഖങ്ങളിലും നീയുണ്ടാവണമന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരുനനുത്ത കാറ്റായ് നീ എപ്പോഴും എന്റെ കൂടെ ഉണ്ടാകുമന്ന്‌ ഞാന്‍ വിസ്വസിച്ചു. നീയല്ലാതെ മറ്റൊരു സുഹ്യത്തിനെ കുറിച്ച് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. അതുകൊണ്ട്തന്നെ നീ എന്നെ വിട്ടുപോയപ്പോള്‍ ശരിക്കും ഞാന്‍ ഒറ്റപ്പെട്ടുപോയി.........

ജീവിതത്തില്‍ എന്തക്കയോ നേടിയപ്പോള്‍ നിന്നെമാത്രം സ്നേഹിച്ചിരുന്ന എന്നെ നീ മ‌റന്നുപോയി....... നിന്റെ ഓ‌ര്‍മ്മകളില്‍പോലും ഇന്ന്‌ ഞാന്‍ ഇല്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇനിഒരിക്കലും തമ്മില്‍ കാണാതിരിക്കട്ടെ എന്ന്. കാരണം എനിക്കറിയം ഇനി ഒരിക്കലും നിനക്ക് എന്റെ പഴയ ച‌‌‌ങ്ങാതിയാകാന്‍ കഴിയില്ലന്ന്...... ഇനി കാണുമ്പോള്‍‍ എല്ലാം ഒരു ബോധിപ്പിക്കല്‍ മാത്രമായിരിക്കും.......

മനസില്‍ എന്നെ സ്നേഹിച്ചിരുന്ന എന്റെ ചങ്ങാതിയുടെ ജീവനുള്ള പുഞ്ചിരിക്കുന്ന ഒരു ചിത്രമുണ്ട്........ അതെങ്കിലും എനിക്കു വേണം. സ്നേഹവും സൗഹൃദവും ഒക്കെ ലാഭനഷ്ടങ്ങളുടെ കണക്കുകളാകുമ്പോള്‍ ഇന്നും ഞാന്‍ കാത്തിരിക്കയാണ്. എന്റെ നഷ്ടപ്പെട്ട നീലാംബരിയെ ഓര്‍ത്ത്.............