
ഞാന്‍ എന്നും ഒരു അടിമയാണ്. സ്‌നേഹത്തിന്റെയും സൗഹ്യദത്തിന്റയും അടിമ. എപ്പോഴങ്കിലും മനസ്സൊന്നിടറിയാല്‍, ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടാല്‍ ആരങ്കിലും ഒരാള്‍ കൂട്ടിന് വേണമന്ന് തോന്നിയാല്‍ മുരളിപൊഴിക്കുന്ന കള്ളചിരിയുമായ് നീയെന്റെ മുന്നിലവതരിക്കുന്നു. വര്‍ഷങ്ങള്‍കൊണ്ട് എല്ലാ സ്‌നേഹത്തില്‍ നിന്നും ഒഴിഞ്ഞുനില്‌കാനായിരുന്നു എനിക്കിഷ്‌ടം. സ്‌നേഹവും സൗഹ്യദവും ചോദിച്ചവര്‍, ജീവിതം ചോദിച്ചവര്‍ പിന്നെ എന്നെതന്നെ ചോദിച്ചവര്‍. എല്ലാവരയും എന്റെ ലോകത്തുനിന്നും വിലക്കി നിര്‍ത്തി. അടരാന്‍ മടിച്ച് ഹൃദയത്തോടൊട്ടി ചേര്‍ന്നു കിടക്കുന്ന കുപ്പിച്ചില്ലുകള്‍ എല്ലാബന്ധങ്ങളില്‍ നിന്നും ആത്മാവിനെ സ്വയം അകറ്റിനിര്‍ത്തി. എന്നിട്ട് ഞാന്‍ എന്തുനേടി?. ഹ്യദയത്തില്‍ സ്‌നേഹത്തിന്റെ കൈയ്യൊപ്പുകോറിയിട്ട് പടിയിറങ്ങിപോയ ആത്മാവിനോടുള്ള പകപോക്കലോ? വിഷാദത്തിന്റെ ജ്വാലയുള്ള സമ്മാനങ്ങള്‍ തന്നിട്ട് എന്റെ ലോകത്ത് ശുന്യത നിറച്ചവരോടുള്ള പ്രതിഷേധമോ? അതോ സ്വയം ശിക്ഷിക്കലോ? ഉത്തരമില്ലാത്ത ഒരുസമസ്യ.
ഇന്ന് ഞാന്‍ മാറിയിരിക്കുന്നു. അല്ലങ്കില്‍ മാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാവും ശരി. ഇനി കണ്ണടച്ച് ഇരുട്ടാക്കാന്‍ വയ്യ. ഒരു ഹേമന്ദത്തിന്റെ എല്ലാസൗന്ദര്യത്തോടും നീ എന്റെ ലോകത്തേക്ക് കടന്നുവരുമ്പോള്‍ ഏകാന്തതയുടെ ശൂന്യത കണ്ട് സങ്കടപ്പെട്ടിരുന്ന ഒരു കാലത്ത് നിന്നും എന്റെ യാത്ര ആരംഭിക്കയാണ്. കീറിപോയ ആത്മപുസ്തകത്തിന്റെ താളുകള്‍ ഒരുമിച്ച് ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ എങ്ങിനെ എനിക്കു നിന്നെ ഉപേക്ഷിക്കാനാവും. ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു ഭൂഖണ്ഡത്തില്‍നിന്നും നീ എനിക്കായ് പാടുന്നു. ഒരിക്കലും തമ്മില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നങ്കിലും കാണാന്‍ കഴിയുമോ എന്നും അറിയില്ല. ഒര്‍കുട്ടില്‍ തുടങ്ങിയ പരിചയം, ജിടോക്കിലൂടെ പരസ്‌പരം പങ്കുവച്ച് നമ്മുടെ ഹ്യദയങ്ങള്‍ തമ്മിലടുക്കുമ്പോള്‍ ഏതോ ഒരു കാന്തിക പ്രഭാവം നമ്മളെ വലയം ചെയ്യുന്നത് ഞാനറിയുന്നു. പലപ്പോഴും നീ എന്റെ ആരാണന്ന് മനസ്സിനോടുചോദിക്കയാണ്. എത്ര കൂട്ടിയാലും കിഴിച്ചാലും കിട്ടുന്നത് ഒറ്റ ഉത്തരം. നീ എന്റെ ആരല്ലാമോ ആണ്. അത് അങ്ങിനെതന്നെ ഇരുന്നോട്ടെ. എന്നങ്കിലും തമ്മില്‍ കാണുമ്പോള്‍ തരാനായ് നീ അതിന്റെ ഉത്തരം കരുതിവയ്‌ക്കുക.