Search this blog


Home About Me Contact
2009-07-03

സ്വവര്‍ഗ്ഗരതി നിയമ വിരുദ്ധമല്ല-ഹൈക്കോടതി  

സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റല്ലെന്ന്‌ ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ 377 വകുപ്പനുസരിച്ച്‌ സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന വ്യവസ്ഥയ്‌ക്ക്‌ ഭരണഘടനാപരമായി സാധുതയില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എ.പി.ഷായും ജസ്റ്റിസ്‌ എസ്‌. മുരളീധറുമടങ്ങുന്ന ഹൈക്കോടതി ബെഞ്ച്‌ ചൂണ്ടിക്കാട്ടി. എട്ടുവര്‍ഷം നീണ്ട നിയമയുദ്ധത്തിന്‌ ഒടുവിലാണ്‌ ഈ വിധി. അതേസമയം പരസ്‌പര സമ്മതമില്ലാതെയുള്ള ലൈംഗികത 377 വകുപ്പു പ്രകാരം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

'സ്വകാര്യവും പരസ്‌പര സമ്മതപ്രകാരവുമുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാണെന്നുള്ള ഐ.പി.സി. 377 വകുപ്പിലെ വ്യവസ്ഥയ്‌ക്ക്‌ ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങള്‍പ്രകാരം സാധുതയില്ലെന്ന്‌ കോടതി വിധിക്കുന്നു'. ഹൈക്കോടതി ബെഞ്ച്‌ പുറപ്പെടുവിച്ച 105 പേജുള്ള വിധിപ്രസ്‌താവത്തില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തി നിര്‍വചനം 18 വയസ്സും അതിനു മുകളിലും പ്രായമുള്ളവരെ ഉദ്ദേശിച്ചുള്ളതാണെന്ന്‌ വ്യക്തമാക്കിയ കോടതി പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെട്ടതും പരസ്‌പരസമ്മതമില്ലാതെയുമുള്ള ലൈംഗികത കുറ്റകരമാണെന്നും വിധിച്ചു.

പാര്‍ലമെന്റില്‍ നിയമഭേദഗതി ചെയ്യുംവരെ ഹൈക്കോടതി ഉത്തരവ്‌ നിലനില്‍ക്കും. സ്വവര്‍ഗാനുരാഗികള്‍ക്കെതിരെയുള്ള വിവേചനം ഭരണഘടന അനുശാസിക്കുന്ന തുല്യതയെന്ന സങ്കല്‍പ്പത്തിന്‌ എതിരാണ്‌. സ്വവര്‍ഗാനുരാഗികള്‍ക്കു വേണ്ടി നാസ്‌ ഫൗണ്ടേഷന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഈ ഉത്തരവ്‌. 377 വകുപ്പുപ്രകാരമുള്ള ക്രിമിനല്‍വ്യവസ്ഥകള്‍ പൊളിച്ചെഴുതാനല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭൂരിപക്ഷസമൂഹം വ്യത്യസ്‌തരെന്നും വഴിതെറ്റിയവരെന്നും നിരീക്ഷിക്കുന്ന സ്വവര്‍ഗാനുരാഗികളെ അവഗണിച്ച്‌ പുറത്തുനിര്‍ത്തുകയല്ല ചെയ്യേണ്ടത്‌. ഇത്തരത്തിലുള്ളവര്‍ക്ക്‌ ജീവിതവും പൗരനെന്ന നിലയ്‌ക്കുള്ള അവകാശവും അംഗീകരിച്ചു കൊടുത്തുമാത്രമേ സമൂഹത്തിന്‌ പരസ്‌പരധാരണയില്‍ മുന്നോട്ടുപോകാനാവൂ. 1946 ഡിസംബര്‍ 13ന്‌ പാര്‍ലമെന്റില്‍ നടന്ന ഭരണഘടനാ സംവാദത്തില്‍ പങ്കെടുത്ത്‌ മുന്‍പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍കൂടി ഉദ്ധരിച്ചായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ എ.പി.ഷായുടെ അഭിപ്രായപ്രകടനം.

''കേവലം സങ്കുചിത നിയമനിര്‍വചനങ്ങളെ അടിസ്ഥാനമാക്കിയല്ല, യഥാര്‍ഥ വികാരം മനസ്സിലാക്കിയാണ്‌ ഒരു വ്യവസ്ഥയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടതെന്നു''ള്ള നെഹ്‌റുവിന്റെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു. ലിംഗപരവും മതപരവും പ്രാദേശികപരവുമായ ഒരു വിവേചനവും പാടില്ലെന്ന്‌ ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദം അനുശാസിക്കുന്നു. അതുകൊണ്ട്‌ 377 വകുപ്പിലെ ക്രിമിനല്‍വ്യവസ്ഥ സാധുവല്ല.

സമൂഹത്തില്‍ പുതുതായി ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ വിലയിരുത്താനും പരിഹരിക്കാനും വിശാലവും ഉദാരവുമായ നിയമനിര്‍വചനം ആവശ്യമാണെന്ന സുപ്രീംകോടതി ഉത്തരവും ഡല്‍ഹിഹൈക്കോടതി ചൂണ്ടിക്കാട്ടി. 377 വകുപ്പ്‌ എടുത്തുകളയുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഹൈക്കോടതി ഉത്തരവ്‌ വിരല്‍ ചൂണ്ടുന്നു. കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്ത്‌ ഇക്കാര്യത്തില്‍ വിഭിന്നാഭിപ്രായം നിലനിന്നിരുന്നു.

സ്വവര്‍ഗാനുരാഗികള്‍ക്ക്‌ അനുകൂലമായ നിലപാട്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. അന്‍പുമണി രാംദാസ്‌ കൈക്കൊണ്ടെങ്കിലും ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ്‌പാട്ടില്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ സ്വവര്‍ഗ ലൈംഗികത സമൂഹത്തിലെ ധാര്‍മികമൂല്യങ്ങള്‍ക്ക്‌ എതിരാണെന്ന്‌ കേന്ദ്രം കോടതിയില്‍ റിപ്പോര്‍ട്ടുനല്‍കി. സ്വവര്‍ഗാനുരാഗം നിയമാനുസൃതമാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാണെന്നുള്ള നിയമം തുല്യാവകാശത്തെ ഹനിക്കുന്നതാണെന്ന്‌ നാസ്‌ ഫൗണ്ടേഷനും മറ്റു സംഘടനകളും വാദിച്ചു. ലൈംഗികതയുടെ പേരിലുള്ള വിവേചനം ഭരണഘടന നല്‍കുന്ന മൗലികാവകാശം നിഷേധിക്കുന്നതാണ്‌. 377 വകുപ്പിന്റെ പേരില്‍ 25 ലക്ഷത്തോളം വരുന്ന സ്വവര്‍ഗാനുരാഗികള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും സംഘടനകള്‍ വാദിച്ചു.

തുല്യതയ്‌ക്കുള്ള അവകാശത്തെ അംഗീകരിക്കുന്ന പുരോഗമനപരമായ വിധിയാണ്‌ ഡല്‍ഹി ഹൈക്കോടതി യുടേതെന്ന്‌ നാസ്‌ ഫൗണ്ടേഷന്‍ സ്ഥാപക അഞ്‌ജലി ഗോപാലന്‍ പ്രതികരിച്ചു. കോടതിവിധി വിശദമായി പഠിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്രനിയമമന്ത്രി പറഞ്ഞു

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



4 comments: to “ സ്വവര്‍ഗ്ഗരതി നിയമ വിരുദ്ധമല്ല-ഹൈക്കോടതി

  • Dr. Prasanth Krishna
    Friday, July 03, 2009 2:13:00 PM  

    സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റല്ലെന്ന്‌ ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ 377 വകുപ്പനുസരിച്ച്‌ സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന വ്യവസ്ഥയ്‌ക്ക്‌ ഭരണഘടനാപരമായി സാധുതയില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എ.പി.ഷായും ജസ്റ്റിസ്‌ എസ്‌. മുരളീധറുമടങ്ങുന്ന ഹൈക്കോടതി ബെഞ്ച്‌ ചൂണ്ടിക്കാട്ടി. എട്ടുവര്‍ഷം നീണ്ട നിയമയുദ്ധത്തിന്‌ ഒടുവിലാണ്‌ ഈ വിധി.

  • absolute_void();
    Friday, July 03, 2009 2:34:00 PM  

    വിധിയുടെ മുഴുപ്പകര്‍പ്പു് വായിച്ചിരുന്നു. ചരിത്രപ്രധാനമായ വിധി എന്നു് പറയേണ്ടിയിരിക്കുന്നു.

  • വിചാരം
    Saturday, July 04, 2009 11:13:00 AM  

    ഇവിടെ കമന്റിടാന്‍ ചിലര്‍ ധൈര്യപ്പെടില്ല കാരണം അനുകൂല കമന്റുകള്‍ ഒരു സ്വവര്‍ഗഭോഗനെന്ന് ധരിച്ചാലോ എന്നു കരുതി, ഞാന്‍ ഈ വിധിയെ സ്വാഗതം ചെയ്യുന്നു, ഞാന്‍ ബോംബെ, ബാംഗ്ലൂര്‍, മദ്രാസ് എന്നീ സ്ഥലങ്ങളിലൊക്കെ ജീവിയ്ക്കുന്ന കാലത്ത് നപുംസകങ്ങള്‍ എന്ന് മുദ്രകുത്തി അകറ്റിയിരുന്ന ഈ ജനതയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്, നമ്മുക്ക് ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താനാവും എന്നാല്‍ പുരുഷനായി പിറന്ന ഇവര്‍ക്കതിനാവില്ല എത്ര സങ്കടമാണതൊന്ന് ആലോചിച്ചിട്ടുണ്ടോ ? ഇതവരുടെ കുറ്റമാണോ ?, ഇവര്‍ക്ക് താപ്ലര്യം പുരുഷന്‍‌മാരെ തന്നെയാണ് എന്നാല്‍ സമൂഹവും, സമുദായങ്ങളും (രഹസ്യമായി പരസ്പരം ചെയ്യുന്നു എന്നത് മറ്റൊരു സത്യം)ഭരണകൂടവും അവരുടെ ഇച്ഛകളെ നിയമം മൂലം നിരോധിച്ചു , ഈ നിരോധനത്തെ ഇല്ലാതാക്കിയത് തികച്ചും സ്വാഗതാര്‍ഹം തന്നെ.. ഇങ്ങനെയൊരു പോസ്റ്റിട്ട എന്റെ സുഹൃത്ത് പ്രശാന്തിനും അഭിനന്ദനങ്ങള്‍

  • Sureshkumar Punjhayil
    Tuesday, July 07, 2009 2:24:00 PM  

    Avrum manushyaranallo... Nannayi, Ashamsakal...!!!