Search this blog


Home About Me Contact
2009-04-27

വിനയ - ന: സ്ത്രീ സ്വാതന്ത്യമര്‍ഹതി  

പീടികത്തിണ്ണയില്‍ സിഗരറ്റും കത്തിച്ച്‌
ചൂളാതിരുന്ന്‌ വലിക്കേണം
മുന്‍വാതിലില്‍ കൂടി കള്ള്‌ ഷാപ്പില്‍കേറി
അന്തിക്കള്ളല്‌പം നുണയേണം

എന്ന് ഒരിക്കല്‍ സ്വപ്‌നം കാണുകയും, എന്നാല്‍ എ. എസ്‌.‌ ഐ പ്രമോഷന്‍ ലഭിച്ച്‌ പുല്‍പ്പള്ളിയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ സ്ഥലം മാറിപ്പോകുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‌ ഒരു റിസോര്‍ട്ടില്‍വെച്ച്‌ നല്‍കിയ വിരുന്നു സല്‍ക്കാരത്തില്‍, നുരഞ്ഞു പൊന്തുന്ന മദ്യ ചഷകം മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നുണഞ്ഞതിന്റെ പേരില്‍ ഡിപ്പര്‍ട്ട്മെന്റിലെ വിവാദങ്ങളുടെ സ്ഥിരം കൂട്ടുകാരിയായ വയനാട്ടിലെ പുല്‍പ്പള്ളി പോലീസ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിനയ വെട്ടിലാകായും ചെയ്തിരിക്കുന്നു. ക്ഷണം സ്വീകരിച്ച്‌ സഹപ്രവര്‍ത്തകന്റെ വിരുന്നിനെത്തിയ വിനയയുടെ സല്‍ക്കാരത്തിനുശേഷമുള്ള മടക്കം പിറ്റേന്ന്‌ പത്രത്താളുകളില്‍ ചൂടുള്ള വാര്‍ത്തയാവുകയും, നോട്ടീസോ, വിശദീകരണമോ ഇല്ലാതെ വിനയ നിര്‍ദ്ദാക്ഷണ്യം സസ്‌പന്‍ഷനില്‍ ആകുകയും ചെയ്തു.

വിരുന്നില്‍ പങ്കെടുത്തുവെന്നു സമ്മതിക്കുന്ന വിനയ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. എത്രയോ പോലീസുകാര്‍ വിരുന്നില്‍ പങ്കെടുത്തു, മദ്യപിച്ചു കൂത്താടി. അവരുടെ പേരിലൊന്നും നടപടിയുണ്ടായില്ല. പിന്നെ എന്തുകൊണ്ട് ഞാന്‍ മാത്രം, ഒരു വിശദീകരണം പോലും ചോദിക്കപ്പെടാതെ ശിക്ഷിക്കപ്പെട്ടു? സല്‍ക്കാരത്തില്‍ പങ്കെടുത്തത്‌ ഡ്യൂട്ടി സമയത്തല്ല. സ്വകാര്യ ജീവിതത്തിലെ പെരുമാറ്റങ്ങളെ അച്ചടക്ക ലംഘനമായി കണക്കാക്കുന്നത്‌ ഏതു മാനദണ്ഡം വെച്ചാണ്‌?

സസ്‌പെന്‍ഷനും ഡിസ്‌മിസും വിനയക്ക്‌ പുത്തരിയല്ല. പോലീസിലെ പുരുഷ മേധാവിത്തത്തിന് എതിരെയുള്ള നിയമയുദ്ധത്തിലൂടെയാണ് വിനയ വര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. സ്ത്രീ എന്നും പുരുഷന്റെ നിഴല്‍ മാത്രമായ് ഒതുങ്ങികൂടേണ്ടവളാണന്ന മിഥ്യാബോധം സ്ത്രീകളില്‍ അടിച്ചേല്‍‌പിക്കാനുതകുന്ന പുരുഷ ശ്രമങ്ങളെ സ്വാഭാവികരീതികളാക്കി മാറ്റി പൊതു സമൂഹത്തെക്കൊണ്ട് അംഗീകരിച്ചെടുപ്പിക്കാന്‍ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് 1999-ല്‍ കേരളാ ഹൈക്കോടതിയില്‍ കൊടുത്ത റിട്ട് ഹര്‍ജിയില്‍ തുടങ്ങി ചരിത്ര പ്രധാനമായ പല കോടതിവിധികളും കരസ്ഥമാക്കിയ വിനയ മാധ്യമങ്ങളുടേയും പോലീസ് ഡിപ്പര്‍ട്ട്മെന്റിന്റെയും കണ്ണിലെ കരടായി മാറി. 1999-ലെ റിട്ടിന്റെ ഫലമായി 2001 സപ്തംബറില്‍ അപേക്ഷാ ഫോറങ്ങള്‍ പുരുഷ ആധിപത്യ രീതിയില്‍ അച്ചടിക്കുന്നത് നിരോധിച്ചു രണ്ടു ജന്ററിനും (മാതാവിനും പിതാവിനും/ഭാര്യക്കും ഭര്‍ത്താവിനും) തുല്യപ്രാധാന്യം നല്‍കത്തക്കവിധത്തില്‍ മാത്രമേ അച്ചടിക്കാവൂ എന്ന് വിധിച്ചുകൊണ്ട് ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചു

2003-ല്‍ കണ്ണൂരില്‍ നടന്ന പോലീസ് കായികമേളയില്‍ വനിതയന്ന കാരണത്താല്‍ നീതി നിഷേധിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് തുല്യ നീതിക്കുവേണ്ടി ട്രാക്കില്‍ കിടന്നു പ്രതിഷേധിച്ചതിന് വിനയയെ ജൂണില്‍ ഡിപ്പാര്‍ട്ട്മെന്റ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു‌. വനിതാ കോണ്‍സ്റബിളുമാരുടെ വ്യക്തിഗത സ്കോറുകള്‍ മൊത്തം സ്കോറിനൊപ്പം ചേര്‍ക്കാത്ത വിവേചനത്തിനെതിരേയായിരുന്നു വിനയയുടെ അന്നത്തെ ഒറ്റയാള്‍ പ്രതിഷേധം. എന്നാല്‍ കെട്ടടങ്ങാത്ത ആത്മബലത്തിന്റെയും നിയമ യുദ്ധത്തിന്റെയും ബലത്തില്‍ ഹൈക്കോടതി വിധിയുടെ പിന്‍ബലത്തോടെ 2004 ജൂണില്‍ വിനയ സര്‍വ്വീസില്‍ തിരിച്ചെത്തി. നാളിതുവരെയുള്ള തന്റെ നേട്ടങ്ങളെല്ലാം പിതാവിന്റെ മാത്രം പേരില്‍ രജിസ്റ്റര്‍ചെയ്‌ത്‌ പൈതൃകമാക്കിയെടുക്കുന്ന സാമ്പ്രദായിക രീതി പുരുഷ മേധാവിത്വത്തിന്റെ അടിച്ചേല്പിക്കലാണന്നു തിരിച്ചറിഞ്ഞ വിനയ സ്‌കൂള്‍ അഡ്‌മിഷന്‍ അപേക്ഷാഫോറത്തില്‍ പിതാവിന്റെ പേരിനൊപ്പം മാതാവിന്റെ പേരിനുകൂടി സ്ഥാനം ലഭിക്കാന്‍ റിട്ട്‌ ഫയല്‍ ചെയ്യുകയും അനുകൂല വിധി നേടുകയും ചെയ്‌തു. ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടങ്ങളുടെ ലിസ്‌റ്റില്‍ ഇന്ത്യാ ടുഡേ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഈ കേസിനെ ഉള്‍പ്പെടുത്തുകയുണ്ടായി.

ഈ ഒറ്റയാള്‍ പോരാട്ടം വിനയക്ക് ഡിപ്പാര്‍മെന്റിലും പുറത്തും ഒരുപാട് ശത്രുക്കളെ സ്യഷ്ടിച്ചു. പത്രമാധ്യമങ്ങള്‍പോലും വിനയെ കൈവിട്ടു എന്നു വേണം അനുമാനിക്കാന്‍. നിയമങ്ങളോ അച്ചടക്ക മര്യാദകളോ ഔദ്യോഗിക ജീവിതത്തില്‍ അണുവിട വിടാന്‍ തയ്യാറല്ലാത്ത വിനയക്ക് സ്വന്തം സഹപ്രവര്‍ത്തകര്‍ പോലും എതിരായി. ഇതിനൊക്കെ പുറമേ വിനയ വേട്ടയാടപ്പെടാന്‍ വേറെയും കാരണമുണ്ട്‌. പുല്‍പ്പള്ളിയിലെ കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പ്‌ സമയത്ത്‌ പ്രായമായ അമ്മയുടെ വോട്ടുചെയ്യാന്‍ മകനെ ഇലക്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിനയ അനുവദിച്ചില്ല. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം വിനയയെ തന്നെ ഡ്യൂട്ടിക്കിടാന്‍ പാര്‍ട്ടിക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി പകവീട്ടി എന്ന് പറയപ്പെടുന്നു. അന്ന്‌ ആഹ്ലാദപ്രകടനങ്ങള്‍ക്കിടയില്‍ വിനയക്കെതിരെയുള്ള പ്രതിഷേധ മുദ്രാവാക്യങ്ങളുമുയര്‍ന്നിരുന്നു.

ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്തുനിന്നും പലപ്പോഴായുണ്ടായ ട്രാപ്പുകളില്‍ നിന്നൊക്കെ രക്ഷപെട്ടു എന്നു പറയുന്ന വിനയയെ ഇത്തവണ കെണിയില്‍ പടുത്തി എന്നു വേണം കരുതാന്‍. രണ്ടുവര്‍ഷം മുമ്പ്‌ സ്റ്റേഷനിലെ എസ്‌. ഐ. യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പു‌ല്‍‌പള്ളിയിലെ വിരുന്നൊരുക്കുന്നതന്ന് മറച്ചുവച്ചുകൊണ്ടാണ് വിനയയെ സല്‍ക്കാരത്തിനു ക്ഷണിച്ചതന്നും, മനപ്പൂര്‍‌വ്വം അമിതമായ് മദ്യപിപ്പിക്കയായിരുന്നു വന്നും പറയപ്പെടുന്നു. സംഭവം എന്തായാലും, വിനയ മാത്രമല്ല ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരുള്‍പ്പെടെ പലരും സല്‍ക്കാരത്തിനെത്തുകയും മദ്യം കഴിക്കയും വിരുന്നു സ്വീകരിക്കയും ചെയ്തു. എന്നിട്ട് എന്തുകൊണ്ട് വിനയമാത്രം പുറത്തായി? വിനയ മദ്യപിച്ചതുമാത്രം പത്രവും മറ്റ് മാധ്യമങ്ങളും ആഘോഷിച്ചു.

മലയാള മനോരമ മദ്യപിച്ചു എന്ന വാക്കിനുപകരം വെള്ളമടിച്ചു എന്നും, കുപ്രസിദ്ധയായ വിനയ എന്ന് മുദ്രയടിച്ചുകൊണ്ട് ദീപികയും, വിവാദനായിക എന്ന് വിശേഷിപ്പിച്ചുകൊണ്ട് മാത്യഭൂമി തുടങ്ങിയ പത്രങ്ങളും അവരുടെ സ്വന്തം ലേഖകന്മാരും അതു ആഘോഷിച്ചു. കാലങ്ങളായി വിനയയെ കുരുക്കാന്‍ കാത്തിരുന്നവരുടെ സന്തോഷം മണക്കുന്നുണ്ട് ഈ വാര്‍ത്തയിലും തുടര്‍ നടപടികളിലും. വിനയ സര്‍വീസ് തുടങ്ങിയകാലം മുതല്‍ ഡിപ്പാര്‍ട്ട്മെന്റിലെ പുരുഷ മേധാവിത്വത്തിനെതിരേ നടത്തിയ നിരന്തര യുദ്ധങ്ങളുടെ ഫലമായിമാത്രമേ ഇതിനെകാണാന്‍കഴിയുന്നുള്ളൂ. ഇല്ലങ്കില്‍ എന്തുകൊണ്ടാണ് ചീട്ടുകളിക്കാരും ക്വട്ടേഷന്‍ സംഘങ്ങളും മദ്യമാഫിയയുമാണ് എ.എസ്‌.ഐ.യായി സ്ഥാനക്കയറ്റം നേടി കോഴിക്കോട്‌ റൂറലിലേക്കുപോയ കോണ്‍സ്റ്റബിളിനുവേണ്ടി സല്‍ക്കാരം നടത്തിയതന്ന് പറയുമ്പോള്‍ സ്ഥാനകയറ്റം നേടിയ കോണ്‍സ്റ്റബിളിനെതിരേയോ പ്രസ്തുത വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്ത മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരയോ നടപടി സ്വീകരിക്കാത്ത ഡിപ്പാര്‍ട്ട്മെന്റ് വിനയയെ മാത്രം പുറത്താക്കണം എന്ന് ശാഠ്യം പിടിക്കുന്നത്?

അവിടെയും ഡിപ്പാര്‍ട്ട്മെന്റിന്റെ ഇരട്ടത്താപ്പ് നമുക്കു കാണാം. വിനയ സല്‍ക്കാരത്തില്‍ മദ്യം കഴിച്ച് ഡിപ്പാര്‍ട്ട്മെന്റിനും ആഭ്യന്തര വകുപ്പിനും നാണക്കേടുണ്ടാക്കി എന്നാതാണ് ഓദ്യോഗിക ഭാഷ്യം. ഡിപ്പാര്‍ട്ട്മെന്റിന്റെ ഈ ന്യായവാദം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു സംശയം, അപ്പോള്‍ പുരുഷന്മാന്‍ മദ്യം കഴിച്ച് കൂത്താടിയാല്‍ അത് നാണക്കേടാകില്ലേ? അതോ പോലീസ് സേനയിലെ ആരും മദ്യം കഴിക്കാത്ത പുണ്യവാളന്മാരോ? ഡിപ്പാര്‍ട്ട്മെന്റില്‍ മദ്യം കഴിക്കാത്തവരായ് എത്രപേര്‍ ഉണ്ടന്ന് ആഭ്യന്തരവകുപ്പിന് കാണിച്ചുതരാന്‍ കഴിയും? അപ്പോള്‍ ഇവിടെ വിനയ മദ്യം കഴിച്ചതല്ല പ്രശ്‌നം, വിനയ ഒരു സ്ത്രീ എന്നതാണ്. പ്രതിദിനം ഏതാണ്ട് അന്‍പത് കോടിരൂപയുടെ ബിവറേജ്‌ മദ്യം പ്രായഭേദമെന്യേ നാട്ടുകാരെകൊണ്ട് മോന്തിപ്പിച്ചുകൊണ്ട് കേരള സര്‍ക്കാരും ജീവനക്കാരും പട്ടിണിയാവാതെ കഴിയുമ്പോഴും, മദ്യം ഒരു സ്ത്രീ ഉപയോഗിച്ചാല്‍ അത് സഹിക്കാന്‍ ഇവിടുത്തെ പുരുഷമേധാവിത്വത്തിനോ ഗവണ്‍‌മന്റിനോ കഴിയുന്നില്ല. ചുരുക്കത്തില്‍ കേരളത്തിലെ പുഴകളിലൂടെ മദ്യമൊഴുകിയാലും അതുകോരി മോന്താനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കില്ലന്നു സാരം‍‌.

സമൂഹത്തിലായാലും, എന്തിന് സ്വന്തം വീട്ടിലായാല്‍‌ പോലും സ്ത്രീകള്‍ക്ക് അതിരുകള്‍ കല്‍‌പിക്കുന്ന ദൈവ്വത്തിന്റെ / ദൈവ്വങ്ങളുടെ സ്വന്തം നാട്ടില്‍, ലിംഗപരമായ ഈ അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഉള്‍ക്കരുത്തുള്ള ഏതങ്കിലും വിനയമാര്‍ ശ്രമിച്ചാല്‍ അതിനെ പുരുഷ മേധാവിത്വം ചവിട്ടി മെതിക്കും. അതിനു കൂട്ടു നില്‍ക്കാന്‍ പുരുഷന്റെ വിധേയത്വത്തില്‍ കഴിയുന്ന നട്ടെല്ലില്ലാത്ത സ്ത്രീകളും. സ്ത്രീകളുടെ ശത്രു സ്ത്രീകള്‍ തന്നെ എന്ന് അവിടയും അവര്‍ തെളിയിക്കുന്നു. "തന്റെ ഉടുപ്പും നടപ്പും വീടും തൊഴിലും കളിയും കാര്യവും സ്‌ത്രീ വീക്ഷണത്തില്‍ ഉടച്ചുവാര്‍ത്ത വിനയക്ക്‌ സ്‌ത്രീവാദം ഒരു സെമിനാര്‍ വിഷയമോ, യൂണിവേഴ്‌സിറ്റി തസ്‌തികക്കുള്ള കുറുക്കു വഴിയോ അല്ല, ജീവിതമാണ്‌. പച്ചയായ ജീവിതം. അതിന്റെ വക്കില്‍ കണ്ണീരും ചോരയും പൊടിയുന്നുണ്ട്‌. വിനയ അത്‌ ഭാവിക്കുന്നില്ലെന്നു മാത്രം"- സാറാ ജോസഫ്‌ പറയുന്നു.

ആരുടമുന്നിലും ഇതുവരെ നട്ടെല്ലു വളച്ചിട്ടില്ലാത്ത വിനയ സാക്ഷര സമൂഹത്തോട് വിരല്‍ ചൂണ്ടി ചോദിക്കുന്നു. 'തലയെത്ര കുനിക്കണം ഞാന്‍ തലകുനിക്കാതെ നില്‍ക്കാന്‍'.

നട്ടെല്ലില്ലാത്ത സ്ത്രീകളേ, നിങ്ങള്‍ എന്നും പുരുഷന്റെ നിഴലായി അവന്റെ കുട്ടികളെ പ്രസവിച്ച് വളര്‍ത്താന്‍ മാത്രം വിധിക്കപ്പെട്ടവരാണന്നു വിശ്വസിക്കുന്നുവങ്കില്‍ ഞാനതില്‍ ലജ്ജിക്കുന്നു‍. സ്ത്രീകളോടുള്ള സമൂഹത്തിന്റെ വിവേചനത്തിനെതിരേ ശബ്‌ദമുയര്‍ത്തിയതിന്റെ പേരില്‍, ഡിപ്പാര്‍ട്ട്മെന്റിലെ പുരുഷ മേധാവിത്വത്തിനെതിരേ നിയമയുദ്ധം നടത്തിയതിന്റെ പേരില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്താത്തിടത്തോളം വിവേചനത്തിന്റെയും ഗൂഡാലോചനയുടേയും ബലിയാടായ് വിനയ ശിക്ഷിക്കപ്പെട്ടാല്‍ അത് സാക്ഷര കേരളത്തിനും പ്രബുദ്ധരായ കേരളജനതക്കും നാണക്കേടാകും എന്നതില്‍ സംശയമില്ല.

വിനയയുടെ ബ്ലോഗ്

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



5 comments: to “ വിനയ - ന: സ്ത്രീ സ്വാതന്ത്യമര്‍ഹതി

  • Dr. Prasanth Krishna
    Monday, April 27, 2009 12:42:00 PM  

    നട്ടെല്ലില്ലാത്ത സ്ത്രീകളേ, നിങ്ങള്‍ എന്നും പുരുഷന്റെ നിഴലായി അവന്റെ കുട്ടികളെ പ്രസവിച്ച് വളര്‍ത്താന്‍ മാത്രം വിധിക്കപ്പെട്ടവരാണന്നു വിശ്വസിക്കുന്നുവങ്കില്‍ ഞാനതില്‍ ലജ്ജിക്കുന്നു‍.

  • അനില്‍@ബ്ലോഗ് // anil
    Monday, April 27, 2009 2:18:00 PM  

    നന്നായ് പ്രശാന്ത്, ഈ പ്രതികരണം.
    വിനയയുടെ നേട്ടങ്ങളില്‍ എന്നും ഒപ്പം നിന്നിട്ടുള്ള മാദ്ധ്യമങ്ങള്‍ ഇവിടെ സൂക്ഷിക്കുന്ന നിശ്ശബ്ദത, മലയാളിയുടെ കപട സദാ‍ചാര ബോധത്തിന്റ്റെ തെളിവായ് വേണം വിലയിരുത്തപ്പെടേണ്ടത്. സ്ത്രീ മദ്യപിക്കാമോ ഇല്ലയോ എന്ന ചര്‍ച്ച മാറ്റി വച്ചാല്‍ , മദ്യപിച്ചത് ഒരു സ്ത്രീയായിപ്പോയി എന്ന ഒറ്റക്കാരണം, അവരെ കോര്‍ണര്‍ ചെയ്യാനുള്ള പഴുതായെടുത്തിരിക്കുകയാണ് അധികാരികള്‍. അവര്‍ക്കറിയാം ഇവിടുത്തെ സദാചാര വാദികള്‍ വിനയയെ കയ്യൊഴിയും എന്ന്.

    ഇതിനേക്കാള്‍ വലിയ കൂത്തുകള്‍ നടത്തിയിട്ടുള്ള പോലീസുകാര്‍ സസുഖം ഡിപ്പാര്‍ട്ട്മെന്റില്‍ വാഴുന്നുണ്ട്. അതിനാല്‍ പോലീസിന്റെ മാന്യത നിലനിര്‍ത്താനാണ് ഈ നടപടി എന്നു പറയുന്നതിനോട് യോജിക്കാനാവില്ല.

    ബ്ലോഗ്ഗ് എന്ന ചെറിയ ലോകത്തിന്റെ പരിധിയില്‍ നമുക്ക് ചെയ്യാനാവുന്നത് ഈ പ്രതികരണം മാത്രമാണ്.

    മറ്റൊരു വെള്ളമടി വാര്‍ത്ത ഇതാ ലിങ്ക് എന്തു നടപടിയാണിതില്‍ വരാന്‍ പോകുന്നതെന്നും ഈ സമയം നമുക്ക് നിരീക്ഷിക്കാം.

  • ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
    Monday, April 27, 2009 3:13:00 PM  

    മണ്ണുത്തി പോലീസ് സ്റ്റേഷന്‍ലെ കോണ്‍സ്റ്റബിള്‍ വിജയന്‍ എല്ലാ ദിവസവും ഉച്ചക്ക് റോഡരികില്‍ നിന്ന് മൂത്രമൊഴിക്കാറുണ്ട്. വിനയയും അത് ചെയ്യുമോ? (വിനയ കാണിക്കുന്ന ഈ തോന്യവസങ്ങള്‍ ആണ് സ്ത്രീസ്വാതന്ത്യം എന്ന് ആരും ധരിച്ചുകളയരുതേ)

  • Sureshkumar Punjhayil
    Tuesday, April 28, 2009 4:36:00 PM  

    തലയെത്ര കുനിക്കണം ഞാന്‍ തലകുനിക്കാതെ നില്‍ക്കാന്‍'. Ee thala orikkalum kuniyathirikkatte.. Ashamsakal...!!!

  • മാണിക്യം
    Tuesday, April 28, 2009 7:04:00 PM  

    വിശ്വദീകരണങ്ങളോടെ ഇട്ട് പോസ്റ്റ് വളരെ നന്നായി,
    വിനയ എന്ന വേറിട്ട വ്യക്തിത്വത്തിന് ആദരവ് അവരുടെ ഈ പോരാട്ടത്തിന്റെ ഫലം വരും തലമുറക്ക് എങ്കിലും ലഭിക്കും. വിനയ ഒരു സാധാരണ സ്ത്രീയെക്കാള്‍ വഴി മാ‍റി ചിന്തിച്ചു. പതിവ് ചാല്‍ വിട്ട് അഭിപ്രായം പറഞ്ഞാല്‍ വാക്ക് ഉപയോഗിച്ചാല്‍ നീലകുറുക്കനാക്കാന്‍ വിരല്‍ ചൂണ്ടുന്ന സമൂഹത്തിനെ പറ്റിതന്നെയാണ് ഞാന്‍ പറയുന്നത്-
    വിനയക്ക് പ്രത്യക്ഷമായി ആരും പിന്തുണയില്ല, സത്യത്തില്‍ ജോലി നഷ്ടമായാല്‍ അവരുടേയും കുട്ടികളുടെയും കാര്യം കഷ്ടമാവും. ഒരു സ്ത്രീയെ ഇങ്ങനെ ടോര്‍‌ച്ചര്‍ ചെയ്യുന്നത് കഷ്ടമാണു, പ്രശാന്ത് ഈ വാക്കുകള്‍ കൊണ്ട് അവര്‍ക്ക് കുറെ ധൈര്യം കിട്ടും ഒറ്റക്ക് അല്ലേന്ന് തോന്നല്‍ അതു വല്ലാത്ത കരുത്താണ്...ഈ പോസ്റ്റിനു അതു സാധിക്കും ഉറപ്പ്.