Search this blog


Home About Me Contact
2009-02-01

മെഴുകുതിരി വെട്ടത്തെ പ്രണയിച്ച മഴപാറ്റ  

അവള്‍ എന്നും ഒറ്റക്കായിരുന്നു. നന്നേ ചെറുപ്പത്തില്‍ അഛ്ചന്‍ നഷ്‌ടമായി. ആകെ കൂട്ടിനുണ്ടായിരുന്നത് അമ്മമാത്രമായിരുന്നു. നേര്‍ത്ത മഴനനഞ്ഞ്, ഇലഞ്ഞിപൂക്കള്‍ വീണുകിടന്ന വഴികളിലൂടെ പള്ളികൂടത്തില്‍ പോകുമ്പോഴും പാടത്തിന്നര‍ഞ്ഞാണം തീര്‍ത്ത് ഒഴുകുന്ന കൈതോട്ടിലെ വെള്ളത്തോടൊപ്പം പരല്‍മീനെ കലുകൊണ്ട് ചെപ്പി എറിയുമ്പോഴും ആരും ഉണ്ടായിരുന്നില്ല അവള്‍ക്ക് കൂട്ടിന്. മഴയെ ആത്മാവോളം സ്‌നേഹിച്ചിരുന്ന അവളുടെ സ്വപ്നങ്ങള്‍ക്ക് എന്നും തനിക്കു നഷ‌്‌ടമായ തുളസിക്കതിരിന്റെ നരച്ച നിറമായിരുന്നു . പുസ്‌തകവും അമ്മയുമായിരുന്നു അവളുടെ കൂട്ട്. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത അവള്‍ അഖിലേന്ത്യാ പ്രവേശനപരീക്ഷയില്‍ എല്ലാവരെയും പിന്നിലാക്കികൊണ്ട് മറൈന്‍ എഞ്ചിനീയറിംങില്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടി. ഹോസ്റ്റലിലും ക്ലാസ് മുറിയിലും ഒരു പൂമ്പാറ്റയെപോലെ പറിനടന്ന അവള്‍ അവിടയും പഠിത്തത്തില്‍ ഒന്നാമതായിരുന്നു.

ക്ലാസ് മുറിയിലെ ഇടവേളകളിലും, ഹോസ്റ്റലില്‍ നിന്നും കാമ്പസിലേക്കും, തിരിച്ചുമുള്ള യാത്രകളില്‍ അവളോട് കിന്നാരം പറഞ്ഞ് എപ്പോഴും കൂടയുണ്ടായിരുന്ന സുന്ദരനായ സഹപാഠി "എന്നെ നനയിക്കാന്‍ മഴക്കിഷ്‌ടമാണങ്കില്‍ ഈ മഴയെ എനിക്ക് വേണം" എന്നെഴുതി നീട്ടിയ കവിതയില്‍ അവള്‍ ആയിരം മഴവില്ലു കണ്ടു. അവന്റെ കരിനീല മിഴികളില്‍ വളരെ മനോഹരമായ മഴനൂലുകള്‍.. നേര്‍ത്ത്... നനുത്ത് തന്നിലേക്കു പെയ്യുവാന്‍ വെമ്പുന്നത് അവള്‍ അറിഞ്ഞു. തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അവന്റെ കണ്ണുകളുടെ മാസ്മരികതയില്‍, അവന്റെ വശ്യതയാര്‍ന്ന പുഞ്ചിരിയില്‍ അവള്‍ മറ്റാരോ ആകാന്‍ ശ്രമിച്ചു. ആളൊഴിഞ്ഞ കഫ്‌റ്റേറിയയുടെ മൂലയില്‍, ക്യാമ്പസിലെ ഇടനാഴികളില്‍, വാകമരതണലില്‍ അവന്‍ അവള്‍ക്കായ് പ്രണയം പകുത്തു. എല്ലാം അവനൊരു തമാശയാണന്നറിയാതെ പാര്‍ക്കുകളിലും നഗരങ്ങളിലും അവള്‍ തന്റെ നേര്‍ക്ക് നീണ്ടുവന്ന അവന്റെ മെലിഞ്ഞ കൈതുമ്പു പിടിച്ചുനടന്നു. അവന്റെ അനേകം കാമുകിമാരില്‍ ഒരുവള്‍ ആണന്നറിയാതെ കോണ്‍ഫറന്‍സുകളുടെയും സെമിനാറുകളുടേയും മറവില്‍, ഹോട്ടലുകളിലും ഗസ്‌റ്റ് ഹൗസുകളിലും അവള്‍ അവന്റെ കരവലയത്തിലൊതുങ്ങി അവനോടൊപ്പമുറങ്ങി. അവന്റെ നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ മുറിയിലെ നേര്‍ത്ത നീലവെളിച്ചത്തില്‍ അവളുടെ ശരീരമധ്യത്തിലേക്ക് നിസദ്ദേഹവും ആധികാരികവുമായ് നീങ്ങുമ്പോള്‍ അവളുടെ ആത്മാവിന്റെ ഭാഗമാകുകയഅയിരുന്നു അവന്‍.

ദിവങ്ങള്‍ ആവര്‍ത്തന വിരസതയുള്ളതായപ്പോള്‍, ഒരു ആലസ്യത്തിനൊടുവില്‍ നഗ്‌നമായ അവന്റെ മാറില്‍ ചാഞ്ഞ അവളുടെ കൈവിരലുകളെ ലാളിച്ചുകൊണ്ട് ഇനി നമുക്ക് പിരിയാം എന്നവന്‍ പറഞ്ഞു. മനസ്സിലെവിടയോ ഇടിമുഴങ്ങുന്നതായും ഒരു ഇരമ്പലോടെ മഴ വന്നണയുന്നതായും അവള്‍‍ക്ക് തോന്നി. സഹിക്കാന്‍ കഴിയുമായിരുന്നില്ല അവള്‍ക്ക്. എല്ലാം പകുത്തുവാങ്ങിയിട്ട് നടന്നകലുന്ന അവനെ മറക്കാന്‍ അവള്‍ക്ക് എങ്ങനെ കഴിയും? വീശിയടിക്കുന്ന കാറ്റിനൊപ്പം ജീവിതത്തില്‍ കാര്‍മേഘങ്ങള്‍ ഇരുണ്ട് കൂടുന്നതവള്‍ അറിഞ്ഞു.

ആരോടും ഒന്നും മിണ്ടാതെ, വലിയ കണ്ണുകളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ നിഷ്കളങ്കതയുമൊളിപ്പിച്ച്‌, ഓണാഘോഷത്തിന് സെറ്റുസാരിയുടുത്ത്, വിടര്‍ത്തിയിട്ട മുടിയില്‍ മുല്ലപ്പൂചൂടി, ചന്ദന വളയിട്ട കൈകളാല്‍ പൂളക്ക‍മൊരുക്കാന്‍ അവളും ആഗ്രഹിച്ചു. കൂട്ടുകാരൊത്ത് തലയില്‍ ചൂടാനുള്ള മുല്ലപൂവും വാങ്ങി ഹോസ്റ്റലില്‍ തിരിച്ചെത്തിയ അവള്‍ കൂട്ടുകാരിയുടെ കൈയ്യില്‍ നിന്നും സെറ്റുസാരി വാങ്ങി ഇസ്തിരി ഇട്ടു വച്ചു. പതിവിലും ഉത്സാഹവതിയും സന്തോഷവതിയുമായിരുന്നു അന്നവള്‍.

ഓണാഘോഷത്തിന്റെ ഭാഗമായി രാത്രി ഗാനമേളയുണ്ടായിരുന്നു. എട്ടുമണിയോടെ എല്ലാവരും കൂട്ടുകാരൊത്ത് ഗാനമേള കേള്‍‍ക്കാന്‍ പോയപ്പോള്‍ , ആഡിറ്റോറിയത്തിനടുത്തുള്ള ഇന്ത്യന്‍ കോഫീ ഹൗസിന്റെ ആളൊഴിഞ്ഞ മൂലയില്‍ ആറിതണുത്ത ചായക്കപ്പും പിടിച്ച് നിര്‍‌വ്വികാരമായ് അവന്‍ പറയുന്നതെല്ലാം കേട്ടിരിക്കുകയായിരുന്നു അവള്‍. ഒരു വിടപറയലിന്റെ ചുവയുണ്ടായിരുന്ന അവന്റെ സംസാരം വാഗ്വാദങ്ങളിലേക്കും, തര്‍ക്കങ്ങളിലേക്കും, ഭീഷണിയിലേക്കും വഴിമാറി. ഗാനമേളകഴിഞ്ഞ് എല്ലാവരും തിരികെ പോരുമ്പോള്‍ അടച്ചിട്ട കോഫീ ഹൗസിനു മുന്നില്‍, വാകമരത്തിന്റെ ഇരുള്‍ പറ്റി, കണ്ണീര്‍ ഒഴുകുന്ന കവിളുകളുമായ് അവനോട് യാചിച്ച് അവള്‍ നില്‍ക്കുന്നത് കൂട്ടുകാര്‍ കണ്ടിരുന്നു. രാത്രി എപ്പോഴാണവര്‍ പിരിഞ്ഞത്? എന്തു പറഞ്ഞാണവന്‍ അവളെ യാത്രയാക്കിയത്? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.

അതിരാവിലെ ഉത്തരേന്ത്യക്കാരിയായ റൂമേറ്റിനെ വിളിച്ചുണര്‍ത്തി, ഞാന്‍ ഒരു ഫോണ്‍ ചെയ്ത് വരാം എന്നു പറഞ്ഞ് പേഴ്‌സുമെടുത്തവള്‍ ഹോസ്‌റ്റലിനടുത്തുള്ള എസ്. ടി.ഡി ബൂത്തിലേക്ക് പോയി. എന്തോ ഒരൊറ്റപ്പെടലിന്റെ തീക്ഷ്ണത അവളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു അപ്പോള്‍. ആരയായിരുന്നു അവള്‍ ഫോണ്‍ ചെയ്തത്? എന്തായിരുന്നു അവള്‍ക്ക് കിട്ടിയ മറുപടി? ഫോണ്‍ ചെയ്തിട്ട് എവിടേക്കാണവള്‍ പോയത്? സമയം ഏറചെന്നിട്ടും മടങ്ങിവരാഞ്ഞപ്പോള്‍, അവള്‍ എത്തിക്കോളും എന്നു കരുതി സഹപാഠികള്‍ കാമ്പസിലേക്ക് യാത്രയായി. പക്ഷേ പൂക്കളമിടാന്‍, സെറ്റുസാരിയുടുത്ത്, തലയില്‍ മുല്ലപ്പൂ ചൂടി, സിന്ദൂരകുറിയണിഞ്ഞ്, ചന്ദന വളയിട്ട കൈകളുമായ് അവള്‍ എത്തിയില്ല. അവളെ കാക്കാതെ സഹപാഠികള്‍ പൂക്കളമൊരുക്കി, ഏഴുതിരിയിട്ട് നിലവിളക്കുകൊളിത്തി, കൈകൊട്ടികളിയുടേയും ആര്‍പ്പുവിളിയുടേയും അകമ്പടിയോടെ മാവേലി മന്നനെ എതിരേറ്റു. ഓണാഘോഷങ്ങള്‍ തുടങ്ങി.

"റയില്‍‌വേ ട്രാക്കില്‍ ഒരു പെണ്‍കുട്ടിയുടെ ജഡം കിടക്കുന്നു, പേഴ്‌സില്‍ നിന്നും കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ ആണ്. വന്ന് ബോഡി തിരിച്ചറിയൂ" എന്ന ഒരു സന്ദേശം പെട്ടന്ന് എല്ലാവരെയും മൂകരാക്കി. അത് അവള്‍ ആകുമോ? ഇല്ല അവള്‍ക്കതിനുള്ള ധൈര്യമില്ല. സഹപാഠികള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. അപ്പോഴും അതും അവന് ഒരു തമാശയായ് തോന്നിയിട്ടുണ്ടാകാം. ഓണാഘോഷങ്ങള്‍ നിര്‍ത്തിവച്ച് സഹപാഠികളില്‍ ചിലര്‍ അവിടേക്ക് പാഞ്ഞു. തിരിച്ചറിയാനായ് ഒന്നും ഉണ്ടായിരുന്നില്ല. അവിടവിടെയായി ചിതറികിടക്കുന്ന കുറേ മാംസ പിണ്ഡങ്ങള്‍. ചോരയില്‍ മുങ്ങിയ തുണികഷണങ്ങളും, പേഴ്‌സും കണ്ട് അവര്‍‍ അവളെ തിരിച്ചറിയുമ്പോള്‍, ചുറ്റും കൂടിനിന്നവര്‍ പറയുന്നതുകേട്ടു, ചീറിപാഞ്ഞുവരുന്ന തീവണ്ടിയുടെ മുന്നിലേക്ക് "ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ ആത്മാവിനോളം, നീയില്ലാതെ എനിക്ക് ജീവിക്കനാവില്ല" എന്നുവിളിച്ചു പറഞ്ഞ് ഭ്രാന്തമായ് നടന്നടുക്കുകയായിരുന്നു അവള്‍ എന്ന്. ചിതറിതെറിച്ച മാംസപിണ്ഡങ്ങള്‍ പോളിത്തീന്‍ ബാഗില്‍ വാരികൂട്ടി, ജനറല്‍ ഹോസ്‌പിറ്റലിലേക്ക് തിരി‍ക്കുമ്പോള്‍ സ്‌നേഹത്തിനുവേണ്ടി സ്വന്തമായതെല്ലാം പകുത്തു നല്‍കുകയും, അത് നിഷേധിക്കപ്പെട്ടപ്പോള്‍ ആരോടും ഒന്നും പറയാതെ കടന്നുപോയ അവളെയും കാത്തിരിക്കയായിരുന്നു അപ്പോഴും ചൂടാതെ പോയ ആ മുല്ലപൂക്കള്‍.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



16 comments: to “ മെഴുകുതിരി വെട്ടത്തെ പ്രണയിച്ച മഴപാറ്റ

  • Dr. Prasanth Krishna
    Sunday, February 01, 2009 1:16:00 PM  

    രാത്രി എപ്പോഴാണവര്‍ പിരിഞ്ഞത്? എന്തു പറഞ്ഞാണവന്‍ അവളെ യാത്രയാക്കിയത്? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.

  • Anonymous
    Monday, February 02, 2009 6:49:00 AM  

    എവിടയോ കേട്ടുമറന്ന ഒരു സംഭവം‌പോലെ.

  • Sureshkumar Punjhayil
    Tuesday, February 03, 2009 3:20:00 PM  

    Manoharam Prasanth.. But... avarthanam....!!!!!

  • Anonymous
    Tuesday, February 03, 2009 3:26:00 PM  

    AAh... the very first comment gave me a shock !!

  • Shaf
    Tuesday, February 03, 2009 7:44:00 PM  

    വിശ്വസിക്കാന്‍ പ്രയാസപെടേണ്ടി വരുന്നു..

    സ്നേഹം ആവശ്യപെടുന്നത് തിരിച്ചും അതില്‍ കുറയാത്ത സ്നേഹമാണ്..ന്യായമായ അവകാശവും ..!!

    അത് കൊടുക്കാന്‍ കഴിയില്ലെങ്കില്‍ അത് നുകരാന്‍ നില്‍ക്കാതിരിക്കുക എന്ന പാഠം ബാക്കിയാവുന്നു..

    “”പെയ്തു തോര്‍ന്ന പോലെ...“”

  • മാണിക്യം
    Wednesday, February 04, 2009 8:58:00 AM  

    സ്നേഹിക്കുക
    എന്ന് വച്ചാല്‍ എടുക്കുകയും കൊടുക്കുകയും
    ആണ് അര്‍‌ഹതയില്ലാത്തവരെ സ്നേഹിക്കരുത്, ഇവിടെ അവളുടേ സ്നേഹം വേറും തുളവീണ പൊട്ട കുടത്തിലാണവന്‍ ശേഖരിച്ചത് അവിടെ ഒന്നും തങ്ങിയില്ല്ല. അഥവാ അവന്‍ ദുര്‍ബലനായിരുന്നു ഇത്ര ഘനപ്പെട്ട അവളുടെ പ്രണയം താങ്ങാന്‍ ത്രാണിയില്ലാത്തവന്‍... കഷ്ടമതല്ല വിദ്യാസമ്പന്നയായ അവള്‍ സ്വയം സ്നേഹിച്ചില്ലല്ലോ, അവളുടെ ജീവിതവും കഴിവും പ്രയോജനമില്ലാതാക്കി. സ്വയം ജീവന്‍ ഒടുക്കുകാ എന്ന് പറയുന്നത് ഏറ്റവും വലിയ ഭോഷ്ക്...
    പെണ്‍കുട്ടികള്‍ ശക്തയാവണം ബുദ്ധിമതികളാവണം മനോധൈര്യമുള്ളവരാകണം .
    എല്ലാറ്റിനുമുപരി സ്വന്ത വിലയറിയണം !!

  • thapasya
    Wednesday, February 04, 2009 4:32:00 PM  

    ഇത് വെറും കഥയോ അതോ യാഥാര്‍ത്ഥ്യമോ? കഥക്കപ്പുറം സംഭവം ആയിതോന്നുന്നു ഇത്. ചങ്കില്‍ കൊണ്ടു ഈ കഥ.

  • സുല്‍ |Sul
    Thursday, February 05, 2009 2:56:00 PM  

    എത്ര കഥകളായും സംഭവങ്ങളായും നമ്മുടെ മുന്നില്‍ മായാതെ നില്‍ക്കുന്ന രംഗങ്ങള്‍. ഇതെല്ലാം ഇങ്ങനെയെന്നറിഞ്ഞിട്ടും ഈ ചൂടു തേടി പോകുന്ന ഈയാം പാറ്റകളെ എന്തു പറയാന്‍.

    മക്കളെ കൂട്ടിലിട്ട കിളികളെപോലെ വളര്‍ത്തുന്ന അച്ഛനമ്മമാരും കുറ്റവാളികളാണ് ഇക്കാര്യത്തില്‍. കൌമാരചാപല്യങ്ങള്‍ ഉണരുന്ന വേളയില്‍ വ്യക്തികള്‍ക്കു പെട്ടന്നു ലഭിക്കുന്ന സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നറിയാതെ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്നു ഇത്തരക്കാര്‍.

    പ്രശാന്തേ, എഴുത്തു നന്നെന്നാലും കഥ പോര.

    -സുല്‍

  • പകല്‍കിനാവന്‍ | daYdreaMer
    Thursday, February 05, 2009 7:21:00 PM  

    അത് നിഷേധിക്കപ്പെട്ടപ്പോള്‍ ആരോടും ഒന്നും പറയാതെ കടന്നുപോയ അവളെയും കാത്തിരിക്കയായിരുന്നു അപ്പോഴും ചൂടാതെ പോയ ആ മുല്ലപൂക്കള്‍.

    വല്ലാതെ നൊമ്പരപ്പെടുത്തി..
    അഭിവാദ്യങ്ങള്‍...

  • Dr. Prasanth Krishna
    Saturday, February 07, 2009 8:22:00 PM  

    പ്രിയ ഉണ്ണിക്യഷ്ണന്‍

    ഇത് സത്യമോ മിഥ്യയോ എന്ന് ഒന്നു ശങ്കിച്ചു പോയി. ഒരു പക്ഷേ ഇതൊരു നിമിത്തമായിരുന്നിരിക്കണം. ഞാന്‍ ഇതില്‍ പറഞ്ഞിരിക്കുന്ന ആ കൂട്ടുകാരിയുടെ പേര് പ്രിയ ഉണ്ണിക്യഷ്ണന്‍ എന്നുതന്നയായിരുന്നു. അവളുടെ ആത്മാവ് ഇവിടൊക്കെ തന്നയുണ്ടാവാം. അവള്‍ ഇതു കാണുന്നുണ്ടാവും. അതാവും ആദ്യകമന്റ് അവളുടെ പേരില്‍ തന്നെ വീണതും. പ്രിയ എനിക്ക് മുന്‍പൊരിക്കലും എനിക്ക് ഒരു കമന്റ് ചെയ്തിട്ടില്ലാത്ത വ്യക്തി എന്ന നിലയില്‍ ഈ പോസ്റ്റില്‍ വന്ന് ആദ്യ കമന്റിട്ടപ്പോള്‍ കൂടുതല്‍ അല്‍ഭുതം തോന്നുന്നു എനിക്ക്.

  • Dr. Prasanth Krishna
    Saturday, February 07, 2009 8:35:00 PM  

    രാജേഷ്,

    കേട്ടിരിക്കാം ഈ കഥ. കാരണം ഇതു ഒരു ഭാവനാ സ്യഷ്‌ടി അല്ല.

    സുരേഷ്,

    ആവര്‍ത്തന വിരസത ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഇതു വെറും ഒരു കഥയല്ല. ജീവിതത്തിലെ ഒരു ഏടാണ്. പലപ്പോഴും ഓര്‍ത്തുപോകാറുണ്ട് ഈ കഥ. വളരെ മുന്‍പേ എഴുതി പോസ്റ്റ് ചെയ്ത ഒരു കഥയാണ്. ഇവിടെ റീ പോസ്റ്റ് ചെയ്തുവന്നു മാത്രം. പണ്ട് അത് Word Press-ല്‍ ആയിരുന്നു പോസ്റ്റ് ചെയ്തത്.


    അനോണി,

    ആരാണ് ഈ അനോണി എന്ന് മനസ്സിലായി. പ്രത്യേക സാഹചര്യത്തില്‍ പേര്‍ വെളിപ്പെടുത്തുന്നില്ല. ശരിയാണ് അനോണി ആദ്യകമന്റ് എന്നെയും ഒത്തിരി അല്‍ഭുതപ്പെടുത്തി.

    പ്രിയ ഉണ്ണിക്യഷ്ണന്‍,

    താങ്കളുടെ കമന്റ്, അതുതന്നയാണ് ഈ അനോണിക്ക് ഷോക്കായത്. കാരണം ഞാന്‍ പറഞ്ഞുവല്ലോ.

    ഷാഫ്,

    ശരിയാണ് തിരി‍ച്ചുകൊടുക്കാന്‍ കഴിയില്ലങ്കില്‍ അത് നുകരാതിരിക്കുക. നഷ്ടം ഇവിടെ ആര്‍ക്കാണ്? ആരും ഇല്ലാതെ അനാഥമാക്കപ്പെട്ട അവളുടെ അമ്മക്ക് മാത്രം.

    ഈ മഴ അത്ര പെട്ടന്ന് പൈയ്‌തുതോരില്ല, പല ഹ്യദയങ്ങളില്‍ നിന്നും

  • ഉസ്മാന്‍ പള്ളിക്കരയില്‍
    Saturday, February 07, 2009 10:46:00 PM  

    മനസ്സില്‍ സങ്കടത്തിന്റെ ഒരു തിരയുണര്‍ത്തി ഇക്കഥ.

    ഇനിയും എഴുതുക.

  • മുസാഫിര്‍
    Sunday, February 08, 2009 7:25:00 PM  

    ആവര്‍ത്തന വിരസമായ ജീവിതം ചിലപ്പോള്‍ കഥയിലും പ്രതിഫലിക്കുന്നു.ആരുടേയും കുറ്റമല്ല.

  • ഗൗരിനാഥന്‍
    Monday, February 23, 2009 9:56:00 PM  

    ആവര്‍ത്തനമാകതിരിക്കുന്നതെങ്ങനെ...ഇതൊക്കെ വീണ്ടും സംബവിച്ച് കൊണ്ടിരിക്കുകയല്ലെ

  • Unknown
    Saturday, May 02, 2009 2:06:00 AM  

    എന്നെക്കുറിച്ചും ഒരു കഥ എന്ന് ആരോ പറഞ്ഞപ്പോ ഞാനോര്‍ത്തു അതെന്തു കഥയായിരിക്കുമെന്ന്.

    കഥ നന്നായിട്ടുണ്ട് പ്രശാന്തേ.