Search this blog


Home About Me Contact
2008-12-31

പുതുവല്‍സരാശംസകള്‍  

പൈയ്‌തൊഴിയുന്ന മഴനൂലുകള്‍പോലെ ഒരു വര്‍ഷം കൂടി പടിയിറങ്ങുന്നു. നേട്ടങ്ങളും കോട്ടങ്ങളും ഗണിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടത്തി തിരുത്തപ്പെടാനും, കാണുന്നതും കേല്‍ക്കുന്നതുമായ സത്യങ്ങള്‍ വിളിച്ചുപറയാനും കഴിയട്ടെ. ഇന്നത്തെ പടിഞ്ഞാറന്‍ ചക്രവാളത്തെ സിന്ദൂരം വാരി പൂശി കടന്നുപോകുന്ന സുന്ദരിക്ക് ഒരു യാത്രാമൊഴിയോടെ നമുക്ക് വിടനല്‍കാം. സ്വര്‍ണ്ണത്തേരിലേരി, സ്വപനങ്ങളുടെ മഞ്ചാടികുരുക്കള്‍ വാരി വിതറി കടന്നു വരുന്ന പുതിയ സൂര്യനെ നമുക്ക് വരവേല്‍ക്കാം പുതിയ തീരം തേടിയുള്ള അവസാനിക്കാത്ത യാത്രകള്‍.

പുതുവല്‍സര ദിവസം മുതല്‍ സ്ട്രച്ച് ബിയോണ്ട് ബൗണ്ടറീസ് എന്ന എന്റെ ബ്ലോഗിന്റെ പേര് മഴനൂലുകള്‍ എന്ന് മാറ്റുകയാണ്. സ്‌നേഹം കൊണ്ട് എന്നെ വരിഞ്ഞു മുറുക്കിയ മഴനൂലുകള്‍. ഒരു നേര്‍ത്ത ഇരമ്പലോടെ എന്നിലേക്ക് വന്നെത്തുന്ന മഴനൂലുകള്‍. മഴ വന്നു നനച്ച ഇടവഴികളില്‍ വീണുകിടന്ന ആലിപ്പഴങ്ങള്‍ പെറുക്കിയെടുത്ത ബാല്യത്തിന്റെ ഓര്‍മ്മക്ക്. നേര്‍ത്ത മഴയില്‍ വാഴയില പൊട്ടിച്ച് കുടയാക്കി പിടിച്ചുതന്ന ബാല്യകാലസഖിയുടെ ഓര്‍മ്മകള്‍ക്കായ്. കര്‍ക്കിടകരാവിലെ പരുമഴയില്‍ മക്കളുടെ കൈപിടിച്ച് ഭര്‍ത്യഗ്രഹം വിട്ടിറങ്ങിപോകേണ്ടിവന്ന ഭൂമീപുത്രിയുടെ കണ്ണീരിന്റെ സ്മരണക്കായ്.. മഴകാത്തു കിടക്കുന്ന എന്റെ സ്വപ്‌നങ്ങള്‍ക്ക്. പൈതൊഴിയാത്ത മഴനൂലുകളെ വകഞ്ഞുമാറ്റി,നടന്നകന്ന ആ വെളുത്തപാദങ്ങളുടെ ഓര്‍മ്മക്ക്. ‍പൈയ്‌തു തോര്‍ന്ന മഴപോലെ കടന്നുപോയ ഭൂതകാലത്തിന്റെ ഓര്‍മ്മക്ക്. മഴയായ് എന്നിലേക്കെത്തുമന്നു പ്രതീക്ഷിച്ച് കാത്തിരിക്കുന്ന എന്റെ സ്‌നേഹത്തിനായ്. കൈയ്യെത്തിപിടിക്കാന്‍ ശ്രമിച്ചപ്പോഴൊക്കയും ഇഴപൊട്ടിപ്പോയ എന്റെ മഴനൂലുകള്‍.

ആരോടും ഒന്നും പറയാതെ, ഉരുക്കഴിക്കാന്‍ കഴിയാത്ത കുറെ ദുരൂഹതകള്‍ അവശേഷിപ്പിച്ച്, സ്‌നേഹവും ജീവിതവും നല്‍കിയ കാമുകനെ നിലയില്ലാ കയത്തിലേക്ക് തള്ളിവിട്ട് കടന്നുപോയ നന്ദിത. ഡയറികറിപ്പുകളായ് അവര്‍ അവശേഷിപ്പിച്ചുപോയ ജീവിതത്തിന്റെ ഏടുകളെ പകര്‍ത്തികൊണ്ട് നന്ദിതയുടെ കവിതകള്‍ എന്ന ഒരു പുതിയ ബ്ലോഗും ഞാന്‍ നവവല്‍സരത്തില്‍ ആരംഭിക്കുന്നു. അഭിപ്രായങ്ങളും. നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

എല്ലാവര്‍ക്കും സ്‌നേഹത്തില്‍ കുതിര്‍ന്ന പുതുവല്‍സരാശംസകള്‍

സ്‌നേഹപൂര്‍‌വ്വം
സ്വന്തം ക്യഷ്‌ണ

2008-12-27

അന്‍‌ഡോങ് - കൊറിയന്‍ ട്രഡീഷണല്‍ വില്ലേജ്‌ - യാത്രാ വിവരണം - രണ്ടാം ഭാഗം  

തീയ്യതി - 22 ഡിസംബര്‍ 2008

എന്റെ സീറ്റിന് പുറകില്‍ നിന്നും കര്‍ണ്ണങ്ങള്‍ക്ക് അരോചകമാം രീതിയിലുള്ള ഒരു തമിഴ് പാട്ടിന്റെ വരികള്‍ക്കൊപ്പം അലോസരപ്പെടുത്തുന്ന തരത്തില്‍ ചവിട്ടുനാടകത്തിലേതുപോലെയുള്ള ചുവടുവയ്പിന്റെ ശബ്ദം കേട്ട്‌ ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് പിന്നോട്ടുനോക്കി. ഔചിത്യവും അനൗചിത്യവും ഒന്നും നോക്കാതെ, ഒരു മരണ വീട്ടില്‍ പോയാല്‍ പോലും തമാശപൊട്ടിച്ച് ആര്‍ത്തട്ടഹസിക്കാന്‍ മടിയില്ലാത്ത നമ്മള്‍ ഇന്ത്യക്കാര്‍ ഇവിടേയും വിഭിന്നമാകുന്നില്ല. ബസിലുള്ള സഹയാത്രികരെല്ലാം തങ്ങളെ കാത്തിരിക്കുന്ന സുന്ദര ദൃശ്യങ്ങളെ സ്വപ്നം കണ്ടും, ആഗോള സാമ്പത്തിക മാന്ദ്യത്തെകുറിച്ചും, തങ്ങളുടെ ഗവേഷണങ്ങളെകുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാരത സംഗീതത്തില്‍ പുതിയ രാഗങ്ങളും താളങ്ങളും സന്നിവേശിപ്പിച്ച്‌, ഓടികൊണ്ടിരിക്കുന്ന ബസില്‍ ബഹളം വച്ച് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഞാന്‍ ഉണര്‍ന്നു എന്നു മനസ്സിലാകിയപ്പേഴേക്കും എന്നയും അവരുടെ കൂട്ടത്തില്‍ കൂട്ടാനുള്ള ശ്രമമായി. കൂട്ടത്തില്‍ ഉണ്ടായിരുന്ന തമിഴ് പെണ്‍കൊടി എന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു. അല്പം കഴിയട്ടെ എന്നു പറഞ്ഞ് തല്‍കാലത്തേക്ക് ഒഴിഞ്ഞുമാറി. എങ്കിലും ആ മൂന്നുപേര്‍ മുപ്പതുപേരുടെ ബഹളം ബസില്‍ ഉണ്ടാക്കികൊണ്ടിരുന്നു. ഇവര്‍ക്ക് എന്തേ മര്യാദ അറിയില്ലേ എന്ന് മനസ്സിലോര്‍ത്തിട്ടോ എന്തോ ഉസ്‌ബക്കിസ്ഥാനില്‍ നിന്നുമുള്ള Alam Iftekhar എന്ന ഗവേഷണ വിദ്യാര്‍‌ത്ഥി മൂവിക്യാമറയില്‍ ആ രംഗങ്ങള്‍ പകര്‍ത്തികൊണ്ടിരുന്നു. ക്യാമറ കണ്ണുകള്‍ തങ്ങള്‍ക്കുനേരെ തുറക്കുന്നതു കണ്ടപ്പോഴേക്കും ബഹളം അതിന്റെ പാരമ്യതയിലെത്തി. ബഹളം ഇനി സഹിക്ക വയ്യ എന്ന് തോന്നിപ്പിക്കുമാറ് കാമറൂണില്‍ നിന്നുമുള്ള റോഡ്‌റിഗോ മൈക്രഫോണ്‍ എടുത്ത് ചില പ്രത്യേക അറിയിപ്പുകള്‍ തരാന്‍ തുടങ്ങി. അപ്പോഴേക്കും ബഹളക്കാര്‍ തങ്ങളുടെ സീറ്റുകളില്‍ പോയി ഇരുന്നു.
(POSCO Museum though my flash)

12 മണിയോടെ ഞങ്ങള്‍ ഫോഹാങ് POSCO-യില്‍ എത്തി. ബസ് പാര്‍ക്ക് ചെയ്തിട്ട് എല്ലാവരും ഉച്ചഭക്ഷണത്തിനായ് പോയി. നമ്മള്‍ കേരളീയരെപോലെ പോകുന്നവഴി ഏതങ്കിലും തട്ടുകടയിലോ , വഴിയോര ഹോട്ടലിലോ കയറി ഭക്ഷണം കഴിക്കുന്ന രീതി കൊറിയക്കാരുടെ ഇടയില്‍ തീരെ ഇല്ല. കാലേകൂട്ടി തയ്യാറക്കുന്ന ട്രാവല്‍ പ്ലാന്‍ അനുസരിച്ച് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാകും. ഇത്തവണ ഞങ്ങള്‍ക്കുള്ള ഉച്ച ഭക്ഷണം POSCO-യുടെ മെസ്സിലായിരുന്നു തരപ്പെടുത്തിയിരുന്നത്.

ചെറിയ ഒരു കുന്നിന്‍ മുകളില്‍ വളരെ മനോഹരമായ്‌ പണിതീര്‍ത്തിട്ടുള്ള ഒരു ഇരുനില കെട്ടിടമാണ് POSCO മെസ്സ്. ഗ്ലാസ് ഭിത്തികളാല്‍ നിര്‍മ്മിച്ച രണ്ടാമത്തെ നിലയിലാണ് മെസ്സ് ഹാള്‍. 500 പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള വിശാലമായ ഒരു ഹാള്‍. അതിന്റെ പ്രധാന കവാടത്തില്‍ രണ്ട് കൊറിയന്‍ സുന്ദരികള്‍ മനോഹരമായ് ചിരിച്ച് അവരുടെ തനതു ശൈലിയില്‍ കുനിഞ്ഞ് വണങ്ങികൊണ്ട് "ആനേ ഹസയോ" എന്ന് പറഞ്ഞ് ഞങ്ങളെ ഓരോരുത്തരെയായി അകത്തേക്ക് സ്വീകരിച്ചു. ഹാളിലേക്ക് കയറിചെല്ലുന്നതിന്റെ വലതു വശത്തായി മൂന്നു വരികളിലായി ഞങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി ആതിഥേയര്‍ ഞങ്ങളേയും കാത്ത് നില്‌ക്കുന്നു. ചതുരാക്യതിയിലുള്ള ഒരു താലത്തില്‍ സൈഡ് ഡിഷസ് എടുക്കാനുള്ള നാലു കുഴികളോടുകൂടിയ ഒരു പ്ലയിറ്റും, സൂപ്പ് എടുക്കാനുള്ള പാത്രവും എടുത്തുവച്ച്‌ ച്യൂയിങ് സ്റ്റിക്കും, സ്‌‌പൂണും എടുത്ത് ഞങ്ങള്‍ വരിവരിയായി നീങ്ങി.

തൂവെള്ള വസ്ത്രം ധരിച്ച്, തലയില്‍ തൊപ്പിയും, കൈയ്യില്‍ സുതാര്യമായ പ്ലാസ്റ്റിക് ഗ്ലൗസും ഇട്ട കൊറിയന്‍ സുന്ദരികള്‍ ഒരു ചെറിയ പാത്രത്തില്‍ സ്റ്റീമഡ് റൈസ് എടുത്ത് "ആനേ ഹസയോ" എന്ന് പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട്, നമ്മള്‍ അമ്പലത്തില്‍ നിന്നും പ്രസാദം വാങ്ങാന്‍ കൈകള്‍ നീട്ടുന്നവിധത്തില്‍ ആദരവോടെ താലത്തിലേക്ക് വച്ചുതന്നു. ഭാരതിയര്‍ക്കാണ് ആതിഥ്യ മര്യാദ ഏറ്റവും കൂടുതല്‍ എന്നു നമ്മള്‍ പറയാറുണ്ടങ്കിലും കൊറിയക്കാരുടേയും, ജപ്പാന്‍ കാരുടേയും അത്ര ആതിഥ്യ മര്യാദ ഞാന്‍ മറ്റൊരു രാജ്യക്കാരനിലും കണ്ടിട്ടില്ല. "കംസാ ഹമീദ" എന്നു പറഞ്ഞുകൊണ്ട് റൈസ് താലത്തില്‍ വാങ്ങി, ആ വശ്യത്തിന് സൈഡ് ഡിഷും, മസാല പുരട്ടാതെ എണ്ണയില്‍ പൊള്ളിച്ച മത്സ്യവും, സൂപ്പും എടുത്ത് ഓരോരുത്തരായ് ഊണുമേശയിലേക്ക് നീങ്ങികൊണ്ടിരുന്നു.
(Employees, the central pillars of POSCO)

നാലു പേര്‍ക്കു വീതം ഇരുന്നു ഭക്ഷണം കഴിക്കാവുന്ന രീതിയിലായിരുന്നു തീന്‍‌മേശയുടെ ക്രമീകരണം. ടേബിളിനു മുകളില്‍ വ്യത്തിയുള്ള മനോഹരമായ സ്പടിക കുപ്പികളില്‍ കുരുമുളക് പൊടി, ടൊമാറ്റൊ സോസ്, ഉപ്പ് എന്നിവയും, തടിയില്‍ കൊത്തുപണി ചെയ്ത ഒരു പെട്ടിയില്‍ ടിഷ്യൂ പേപ്പറും വച്ചിട്ടുണ്ടായിരുന്നു. എന്റെ അടുക്കളയിലും പരീക്ഷണ ശാലയിലും ആവശ്യത്തിലധികം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിനാല്‍ എല്ലാ സൈഡ് ഡിഷസും ടേസ്റ്റ് ചെയ്ത് ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. കിംചി എന്നു കേട്ടാലേ ഓക്കാനം വരുമായിരുന്ന ഞാന്‍ ചോറും പൊള്ളിച്ച മീനും സൂപ്പും ചേര്‍ത്ത് കഴിച്ച് സായൂജ്യമടഞ്ഞു. കേരളീയരുടെ തനതു ചക്കപായസം പോലെ മഞ്ഞനിറത്തിലുള്ള മാധുര്യമേറിയ ഒരു ഒരു പാനീയം എടുത്തുവങ്കിലും ഒരു സ്‌‌പൂണ്‍ മാത്രം കഴിച്ച് മതിയാക്കി.

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാത്രങ്ങളും ഉച്ചിഷ്‌ടവും അതിനായുള്ള പ്രത്യേക സ്ഥലത്ത് നിക്ഷേപിക്കുക്ക എന്നത് കഴിക്കുന്നവര്‍ തന്നെ ചെയ്യേണ്ട ഒരു ജോലിയാണ്. ഹാളിന്റെ അങ്ങേ അറ്റത്തായി ക്രമീകരിച്ചിരിക്കുന്ന, സദാ മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്ന കണ്‍‌വെയറിലേക്ക് ഉച്ചിഷ്‌ടം നീക്കം ചെയ്ത് പാത്രങ്ങള്‍ വെയ്ക്കുക. കണ്‍‌വെയര്‍ പാത്രങ്ങളെ വാഷിങ് റൂമില്‍ എത്തിച്ചുകൊള്ളും. കണ്‍‌വെയറിന് അപ്പുറത്തായി കുടിവെള്ളത്തിനുള്ള അന്‍പതോളം പൈപ്പുകള്‍ ഉണ്ട്. ഓരോ പൈപ്പുകളിലും സദാ ചൂടുവെള്ളവും തണുത്ത വെള്ളവും ലഭ്യമാണ്. കഴുകി വ്യത്തിയാക്കി ഉണക്കിയ ഗ്ലാസ് ഒരു ചാനല്‍ വഴി പൈപ്പിന് മുകളിലെത്തും. ഒരു ഗ്ലാസ് എടുക്കുമ്പോള്‍ അടുത്ത ഒന്ന് ആ സ്ഥാനത്തേക്ക് എത്തും. വെള്ളം കുടിച്ച ശേഷം ഗ്ലാസ് പൈപ്പിന് അടിയിലായുള്ള ചാനലിലേക്ക് ഇടുക. ചാനല്‍ വഴി ഗ്ലാസ് വാഷ് റൂമിലേക്ക് എത്തികൊള്ളും.
(POSCO Tower in Seoul)

ഉച്ച ഭക്ഷണം കഴിഞ്ഞ് കുന്നിന്‍ മുകളിലും അതിനു താഴയുള്ള കുളത്തിന് അരികിലും ഒക്കെയായി അല്പസമയം വിശ്രമിച്ച് ക്യത്യം 2 മണിക്ക് POSCO-യിലേക്ക് പുറപ്പെട്ടു. ആ ഉച്ച സമയത്തും അന്തരീക്ഷ ഊഷ്മാവ് -10 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ POSCO 1968-ല്‍ ആണ് സ്ഥാപിതമായത്. വെറും മുപ്പത്തി ഒന്‍പത് ജോലിക്കാരുമായ് പ്രൊഡക്‌‌ഷന്‍ ആരംഭിച്ച POSCO-യില്‍ ഇന്ന് മുപ്പത്തി എണ്ണായിരത്തിലധികംപേര്‍ ജോലി ചെയ്യുന്നു. കൊറിയയെ, പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ ഒരു പരിധിവരെ ഇരുമ്പു വ്യവസായത്തിന് കഴിയും എന്ന് മുന്നില്‍ കണ്ടുകൊണ്ട് പാര്‍ക്ക് തേ ജൂന്‍സ്-ന്റെ നേത്യത്വത്തിലാണ് POSCO സ്ഥാപിതമായത്. ജപ്പാന്‍, ആസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക, വിയ്‌റ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇരുമ്പയിര് ഇറക്കുമതി ചെയ്ത്, ഇരുമ്പു വ്യവസായം നടത്തുന്ന POSCO മുപ്പത്തി എണ്ണായിരത്തിലധികം പേര്‍ക്ക് ജോലി നല്‍കുന്ന ഒരു കമ്പനിയായ് വളര്‍ന്നു വന്നത് ദേശ സ്‌നേഹവും കൂട്ടായ്‌മയും ആയുധമാക്കികൊണ്ട് 1000 ഡിഗ്രി സെല്‍ഷ്യസില്‍ ഇരുമ്പ് ഉരുക്കുന്ന ഫര്‍ണസുകളോട് മല്ലടിച്ച അതിലെ ഓരോ ജീവനക്കാരന്റെയും വിയര്‍പ്പിന്റെ വിലകൊണ്ടാണ്. കൊടിപിടിക്കാനും, മുദ്രാവക്യം മുഴക്കനും, സത്യാഗ്രഹം നടത്താനും അറിയാതെപോയ ഒരു ജനസമൂഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന കൊറിയ കേവലം അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ എട്ടു രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത് അവരുടെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.
(POSCO and and its Port in the Night)

POSCO-യുടെ ഓഫീസിന് മുന്നില്‍ എത്തിയ ഞങ്ങളെ അവരുടെ പ്രതിനിധികള്‍ സ്വീകരിച്ചാനയിച്ച് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ അഞ്ഞൂറ് പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഡിജിറ്റല്‍ തീയറ്ററിലേക്കാണ്. സുന്ദരിയായ, സ്യൂട്ടിട്ട കൊറിയന്‍ സുന്ദരിയെ അനുഗമിച്ച് മൂന്ന് സുന്ദരികളായ പെണ്‍കുട്ടികളും തീയറ്ററിലേക്ക് കടന്നുവന്നു. തനതു ശൈലിയില്‍ വിഷ് ചെയ്ത് "അനേ ഹസയോ" എന്നു ചോദിച്ചുകൊണ്ട് POSCO-യെ കുറിച്ച് ഇംഗ്ലീഷില്‍ ഒരു ചെറു വിവരണം നല്‍കി. ഒപ്പം കൂടയുള്ള ആ മൂന്നു സുന്ദരികള്‍ POSCO-യുടെ ഉള്ളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോകുവാന്‍ വന്ന ഗൈഡുകളാണന്നും പരിചയപ്പെടുത്തി. ഇംഗ്ലീഷിലുള്ള ആ ചെറു വിവരണം കഴിഞ്ഞപ്പോള്‍ സാവധാനം തീയേറ്ററിനുള്ളിലെ വൈദ്യുത ദീപങ്ങള്‍ അണഞ്ഞ് ഇരുട്ടു പരക്കുകയും, കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടെ മുന്നിലുള്ള സ്ക്രീനില്‍ POSCO യെ കുറിച്ചുള്ള ഒരു ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കയും ചെയ്തു. പോഹാങ്-ലും ഗ്വങ് ഗയങി-ലും ആയി രണ്ടൂ പ്ലാന്റുകളാണ് POSCO-യ്ക്ക് ഉള്ളത്. ഹെഡ് ഓഫീസ് പോഹങ്ങിലാണ്. ഒരു ഇന്‍‌ഡസ്‌ടിയല്‍ കോമ്പ്ലക്സ്, ഹെഡ് കോട്ടഴ്‌സ് കെട്ടിട സമുച്ചയം, POSCO മ്യൂസിയം, എപ്ലോയീസ് ഡോര്‍മിറ്റൊറീസ്, ഫുട്ബോള്‍ ഗ്രൗണ്ട്, ഹെലി പോര്‍ട്ട് എന്നിവ അടങ്ങുന്ന വിശാലമായ് ഒരു കോമ്പൗണ്ടാണ് പോഹാങ്ങില്‍ POSCO-യ്‌ക്കുള്ളത്.
(Korean Traditional dance)

പതിനഞ്ച് മിനിട്ട് നീണ്ടുനിന്ന പ്രദര്‍ശനത്തിനു ശേഷം ഗൈഡുകള്‍ ഞങ്ങളെ POSCO-യുടെ ഇന്‍ഡസ്‌ട്രിയല്‍ കോപ്ലക്‌സിലേക്ക് കൊണ്ടുപോയി. പ്രധാന പാതയുടെ ഇരുവശങ്ങളിലായ് ആകാശത്തോളം ഉയര്‍ന്നു നില്‍‌ക്കുന്ന സ്റ്റീല്‍ പ്ലാന്റുകള്‍‍. അതിന്റെ മുകളിലുള്ള പുകക്കുഴലുകളില്‍ കൂടി പഞ്ഞികെട്ടുകള്‍ പോലെ വെളുത്ത പുക ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങുന്നു. റോഡിനോട് ചേര്‍ന്ന് ഇരുവശങ്ങളിലായ് ഇരുപത് അടിയിലധികം ഉയരത്തില്‍ കൂറ്റന്‍ പൈപ്പു ചാനലുകളും കണ്‍‌വെയറുകളും കടന്നുപോകുന്നു. നൂറ്റി അന്‍പത് കിലോമീറ്റര്‍ നീളമുള്ളവയാണ് ആ കണ്‍‌വെയറുകള്‍ എന്ന് ഗൈഡ് വിശദീകരിച്ചു തന്നു. പ്രധാന കവാടത്തിന് അടുത്തായ് ഒരു അഴിമുഖം. അവിടെയായ് നാലു പടുകൂറ്റന്‍ ചരക്കു കപ്പലുകള്‍ വന്നു കിടക്കുന്നു. ഒരു വശത്ത് ആസ്‌ട്രേലിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കയായ് ഇരുമ്പയിര് കൊണ്ടുവരുന്ന കപ്പലുകളാണ്. മറുവശത്ത് സംസ്‌കരിച്ചെടുത്ത സ്റ്റീല്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന കപ്പലുകളാണ്.
(One of the Bridges in the way to Seoul)

ബസിനുള്ളില്‍ വച്ച് ഇരുമ്പയിര് എങ്ങനെയാണ് സംസ്‌കരിച്ചെടുക്കുന്നത് എന്ന് ഗൈഡ് വിശദീകരിച്ചുതരുമ്പോള്‍, പണ്ട് പത്താം ക്ലാസിലെ രസതന്ത്ര പുസ്തകം നോക്കി ഇരുമ്പയിര് എങ്ങനെ സംസ്‌കരിക്കാം എന്ന് കാണാപാഠം പഠിക്കുന്ന ഒരു പതിനാലു വയസ്സുകാരന്റെ മുഖം ഓര്‍മ്മയില്‍ വന്നു. ബസിന്റെ ഗ്ലാസ് വിന്‍ഡോയിലൂടെ, പുറത്ത് വളഞ്ഞു പുളഞ്ഞ് പോകുന്ന പടുകൂറ്റന്‍ കണ്‍‌വെയറുകളും പൈപ്പ് ലൈനുകളും ഒരു മായ കാഴ്‌ചയിലെന്നോണം ഞാന്‍ നോക്കിയിരുന്നു. 1000 ഡിഗ്രി സെല്‍ഷ്യസ് ഊഷ്‌മാവില്‍ ഇരുമ്പയിര് സംസ്‌കരിച്ചെടുക്കുന്ന ഫര്‍ണസുകള്‍ ക്രമീകരിച്ച പ്രൊഡക്‌ഷന്‍ പ്ലാന്റുകള്‍ക്ക് ഇടയിലൂടെയുള്ള റെയില്‍‌വേ പാളവും, അതുനടുത്തുള്ള, ഒരേ സമയം രണ്ട് ഹെലികോപ്‌റ്ററുകള്‍ക്ക് പര്‍ക്ക് ചെയ്യാവുന്ന വലിയ ഹെലി പാഡിനെയുംകാള്‍ അവിടുത്തെ നീറ്റ്നസും ഗ്രീനറിയും ആണ് എന്നെ അല്‍‌ഭുതപ്പെടുത്തിയത്. ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ എന്ന് എല്ലാവരും പറയുമങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അത് നടപ്പാക്കുന്നത് POSCO ആണന്നത് കൊറിയക്കാരുടെ സത്യസന്ധതക്ക് ഒരു തിലകക്കുറിയായ് എനിക്ക് തോന്നി.
(Green and Clean POSCO)

ഇരുമ്പ് ദണ്ഡുകള്‍ ഉണ്ടാക്കുന്ന ഫാകടറിക്കുള്ളിലേക്ക് ഞങ്ങളെ ആനയിക്കുമ്പോള്‍ ആ -10 ഡിഗ്രി സെല്‍ഷ്യസിലും കോട്ടുകളും ജാക്കറ്റുകളും ഊരി ബസില്‍ തന്നെ വച്ചുകൊള്ളാന്‍ ഗൈഡ് നിര്‍ദ്ദേശിച്ചു. അയ്യോ, ഞങ്ങള്‍ക്ക് തണുക്കില്ലേ എന്ന സംശയത്തോടയുള്ള നോട്ടത്തിന് മറുപടിയായി 1000 ഡിഗ്രി സെല്‍ഷ്യസില്‍ ഇരുമ്പ് ഉരുക്കി മോള്‍ഡ് ചെയ്യുന്ന ഫാകടറിയിലേക്കാണ് നമ്മള്‍ പോകുന്നത് എന്ന് ഗൈഡ് ഓര്‍മ്മിപ്പിച്ചു.

ഇരുമ്പുരുക്കി ദണ്ഡുകളാക്കുന്ന ആ ഫാക്ടറിയിലേക്ക്, കയറിയപ്പോള്‍ ജാക്കറ്റും സ്യൂട്ടും എല്ലാം അഴിച്ചു വച്ചിരുന്നുവങ്കിലും നല്ല ചൂട് അനുഭവപ്പെട്ടു. കനല്‍ പഴുത്തപോലെയുളള ഉരുകിയ ഇരു‍മ്പിനെ ദണ്ഡുകളാക്കി മോള്‍ഡ് ചെയ്യുന്നത് ആദ്യമായായിരുന്നു ഞങ്ങള്‍ എല്ലാവരും കാണുന്നത്. പല ഫാക്ടറികളിലും വിസിറ്റ് ചെയ്തിട്ടുണ്ടങ്കിലും തീര്‍ത്തും വ്യത്യസ്ഥമായ് ഒരു അനുഭവമായിരുന്നു അത്. ഏതാണ്ട് നാലുമണിയോടെ ഗൈഡിനോട് നന്ദി രേഖപ്പെടുത്തി POSCO-യില്‍ നിന്നും ഞങ്ങള്‍ ഫോഹാങ് ട്രഡീഷണല്‍ സിറ്റിയിലേക്ക് യാത്രയായി.

തുടരും..............

2008-12-25

അന്‍‌ഡോങ് - കൊറിയന്‍ ട്രഡീഷണല്‍ വില്ലേജ്‌ - യാത്രാ വിവരണം - ഒന്നാം ഭാഗം  

തീയ്യതി - 22 ഡിസംബര്‍ 2008

കൊറിയയില്‍ വന്നിട്ട് ഇത് അഞ്ചാമത്തെ പിക്‌നിക്കാണ്. അതിനിടയില്‍ ലാബ് മേറ്റ്സിന്റെയും പ്രഫസറിന്റെയും ഒപ്പം ചെറിയ ചെറിയ സഞ്ചാരങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. രാവിലെ എട്ടുമണിയോടെ അത്യാവശ്യ സാമഗ്രികള്‍ അടങ്ങിയ ബാഗും എടുത്ത് വീടും പൂട്ടി ഇറങ്ങുമ്പോള്‍ ആകെ ഒരു ത്രില്ലിലായിരുന്നു. കാരണം ഇത് ഒരു വലിയ സംഘത്തോടൊപ്പമുള്ള യാത്രയായിരുന്നു. പലരാജ്യങ്ങളില്‍ നിന്നുള്ളവര്‍, പലവേഷക്കാര്‍, പല ഭാഷക്കാര്‍. എന്നാല്‍ എല്ലാം പരിചയമുള്ളവര്‍. എല്ലാ വര്‍ഷവും ഡിസംബറില്‍ ഇങ്ങനെ ഒരു യാത്ര പതിവുള്ളതാണ്.
(Our Group, lots are missing)

എപ്പോഴും സന്തത സഹചാരിയായ എന്റെ ബൈക്ക് ഇന്റര്‍ നാഷണല്‍ ഓഫീസിനടുത്ത് പാര്‍ക്ക ചെയ്തിട്ട് ഒഫീഷ്യല്‍സിന്റെ കയ്യില്‍ നിന്നും എന്റെ നെയിം കാര്‍ഡുവാങ്ങി മുന്നെകൂട്ടി അറിയിച്ചതനുസരിച്ച് എനിക്കായ് അനുവദിച്ചിരുന്ന ബസ്‌നമ്പര്‍ മൂന്നില്‍, ഇരുപത്തിരണ്ടാമത്തെ സീറ്റില്‍ പോയിരുന്നു. ഊഷ്മാവ് നിയത്രിത ബസിനുള്ളിലേക്ക് കയറിയപ്പോള്‍ പുറത്തെ മരവിപ്പിക്കുന്ന തണുപ്പില്‍ നിന്നും തെല്ലൊരാശ്വാസം കിട്ടി. എന്റെ ഒപ്പം സീറ്റ് പങ്കു വച്ചത്, ഉസ്‌ബക്കിസ്ഥാനില്‍ നിന്നുമുള്ള Konstatin Tsoyi എന്ന ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. സരസനായി സംസാരിക്കുന്ന അവനുമായി‍ യാത്രയിലുടനീളം ഗവേഷണത്തെ കുറിച്ചും തങ്ങളുടെ രാജ്യങ്ങളെകുറിച്ചും അതിന്റെ സംസ്‌കാരത്തെകുറിച്ചും, എലികളിലും മുയലുകളിലും ഒക്കെ അവന്‍ നടത്തുന്ന പരീക്ഷണങ്ങളെകുറിച്ചും പേപ്പറിന്റെ കനമുള്ള ഭാരം തീരെയില്ലാത്ത റീ ചാര്‍ജബിള്‍ ബാറ്ററികള്‍ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്ന എന്റെ കണ്ടുപിടുത്തങ്ങളെ കുറിച്ചും ഒക്ക സംസാരിച്ചുകൊണ്ടിരുന്നു.
(International Students Office in the University)

പൊതുവേ ക്യത്യനിഷ്‌ഠയുടെ കാര്യത്തില്‍ വളരെ മുന്നിലാണ് കൊറിയക്കാര്‍. മുന്‍‌കൂട്ടി തയ്യാറാക്കുന്ന ട്രാവല്‍ പ്ലാന്‍ അതേപടി കൃത്യതയോടെ പാലിക്കുന്ന ഒരു ജനവിഭാഗമാണ് അവര്‍. ഒരുമിനുട്ട്പോലും തെറ്റിക്കില്ല. ആഴ്‌ചകള്‍ക്കു മുന്‍പേ അറിയിച്ചതനുസരിച്ച് ക്യത്യം 8.30 -ന് തന്നെ 180 പേര്‍ അടങ്ങുന്ന ഞങ്ങളുടെ സംഘം മൂന്നു ബസുകളിലായി ജിയോങ്സാങ് നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍ നാഷണല്‍ ഓഫീസിന്‍ മുന്‍പില്‍ നിന്നും പുറപ്പെട്ടു. കൊറിയയില്‍ ഇത് പൊതുവേ നല്ല തണുപ്പുള്ള സമയമാണങ്കിലും അന്നത്തെ പ്രഭാതത്തിന് തണുപ്പ് വളരെ കൂടുതലായിരുന്നു. വഴിയിയുടെ ഇരുവശവും മഞ്ഞുവീണ് കിടക്കുന്നു. എന്നാല്‍ റോഡില്‍ ഒരു മഞ്ഞുതുള്ളിപോലും കാണാനില്ല.
എല്ലാം യൂണീവേഴ്‌സിറ്റി സ്‌റ്റുഡന്‍സാണ്. മലയാളിയായ് സംഘത്തില്‍ ഞാന്‍ മാത്രം. രണ്ട് തമിഴ് വിദ്യാര്‍ത്ഥികളും ഒരു മഹാരാഷ്‌ട്രക്കാരനും ഉണ്ടന്നതൊഴിച്ചാല്‍ പിന്നെ വേറെ ഇന്ത്യക്കാര്‍ ആരും തന്നയില്ല. ഭൂരിഭാഗവും ചൈനീസ് സ്‌റ്റുഡന്‍സാണ്. കൂടാതെ ഉസ്‌ബക്കിസ്ഥാന്‍, പാകിസ്ഥാന്‍, ബം‍ഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, അമേരിക്ക, ജപ്പാന്‍, ഇറാന്‍, റഷ്യ, കംബോഡിയ, വിയറ്റ്നാം, നൈജീരിയ, കാമറൂണ്‍, ശ്രീലങ്ക, താന്‍സാനിയ, റുമേനിയ, മംഗോളിയ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൊറിയയില്‍ നിന്നും സംഘാടകരുടെ പ്രതിനിധിതകളായ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
(Our Chariots, I was in the left most one)

യാത്ര തുടങ്ങി അരമണിക്കൂര്‍ ആയപ്പോഴേക്കും മിസ്. ലീ എല്ലാവര്‍ക്കും പ്രഭാത ഭക്ഷണത്തിന്റെ പാക്കറ്റ് അവരവരുടെ സീറ്റില്‍ കൊണ്ടുവന്നു തന്നു. എപ്പോഴും ചിരിച്ച് മുഖമുള്ള സുന്ദരിയായ മിസ്. ലീ-ക്കാണ് ഇന്റര്‍ നാഷണല്‍ സ്‌റ്റുഡന്‍സിന്റെ ചാര്‍ജ്. ഇതുപോലെ യുള്ള പിക്‌നിക്കുകളും, ഇന്റര്‍ നാഷണല്‍ സ്‌റ്റുഡന്‍സിന്റെ അഡ്‌മിഷനും മറ്റും കൈകാര്യം ചെയ്യുന്നത് മിസ്. ലീ-യാണ്. ഒരു പാക്കറ്റ് ബിസ്കറ്റ്, ബര്‍ഗര്‍, മുന്തിരി ജ്യൂസ്, കുറച്ച് ഫ്രൂട്‌സ്, ഒരുകുപ്പി മിനിറല്‍ വാട്ടര്‍ എത്രയും ആയിരുന്നു പാക്കറ്റില്‍. പൊതുവേ പ്രഭാത ഭക്ഷണം ശീലമില്ലാത്ത ഞാന്‍ ഒരു ഓറഞ്ച് പകുതി കഴിച്ച് അല്പം മിനിറല്‍ വാട്ടറും കുടിച്ച് മൃദുലമായ സീറ്റ് പുറകോട്ട് നിവര്‍ത്തിവച്ച് നീണ്ടു നിവർന്നുകിടന്നുകൊണ്ട് മുന്നിലെ ഡിസ്‌പ്ലേയില്‍ ബസിന്റെ സഞ്ചാരപഥവും വേഗതയും നോക്കി വെറുതേ കിടന്നു. പതിവിലും നേരത്തെ കിടക്ക വിട്ട് എഴുനേറ്റതിനാല്‍ പെട്ടന്ന്തന്നെ എന്റെ കണ്ണുകളെ ഉറക്കം തഴുകി അടച്ചു.

തുടരും..............

2008-12-21

പ്ലാത്തിന് പകരം പ്ലാത്ത് മാത്രം  

വിശ്വപ്രശസ്തയായ, കവിതക്കുവേണ്ടി ജീവിച്ചു മരിച്ച കവയത്രി സില്‍‌വിയ പ്ലാത്ത്, അമേരിക്കന്‍ കവയത്രി എന്നതിനപ്പുറം ലോകത്തിന്റെ കവയത്രിയാണ്. കേവലം 8 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ തന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചുകൊണ്ട് കവിതാലോകത്തേക്ക് പിച്ചവെച്ചവള്‍. നന്നേ ചെറുപ്പത്തില്‍ തന്നെ ഫെലോഷിപ്പുകളും, സ്കോളര്‍ഷിപ്പുകളും അവാര്‍ഡുകളും അവളെ തേടിയിയത്തി. കവിതകള്‍ക്കു പുറമേ മനോഹരങ്ങളായ ഒരുപാട് കഥകളും, ജീവിത ഗന്ധിയായ ഒരു നോവലും സാഹിത്യലോകത്തിന് സമ്മാനിച്ചവള്‍. ജീവന്റെ തിരി സ്വയം ഊതികെടുത്തി മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലേക്ക് നടന്നുപോകുന്നതിനുമുന്‍പ് എഴുതി തീരാത്ത നൂറുകണക്കിനു പേജുകള്‍ അഗ്നിക്ക് ഇരയാക്കി കടന്നു പോയ ഒരു അത്ഭുത പ്രതിഭ‍.

നന്ദിത കവയത്രി ആയിരുന്നോ, കവിത എഴുതിയിരുന്നൊ ഇതൊക്ക ഇന്നും തര്‍ക്ക വിഷയമാണ്. നന്ദിത, ആത്‌മഹത്യ ചെയ്യുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിയ ഡയറികുറിപ്പുകളോടൊപ്പം കുറെ ദുരൂഹതകളും അവശേഷിപ്പിച്ച് കടന്നുപോയ ഒരുവള്‍. അവര്‍ മരിച്ചുകഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഡയറികുറിപ്പുകള്‍ ഒരു കവിതാ പുസ്‌തകമായ് അച്ചടിച്ചുവന്നു. പുസ്‌തകത്തിലെ കവിതകളുടെ മൂല്യത്തെകാള്‍ നന്ദിത അവശേഷിപ്പിച്ച ദുരൂഹതകളാണ് ആ പുസ്‌തകത്തിന്റെ സര്‍ക്കുലേഷന് ഹേതുവായത്. "സത്യസന്ധമായി പറഞ്ഞാല്‍ നന്ദിതയുടെ ഒരു കവിത പോലും അത്യാകര്‍ഷകം എന്നു തോന്നിപ്പിക്കുന്നില്ല" എന്ന അഭിപ്രായക്കാരാണ് നന്ദിതയുടെ ആരാധകരില്‍ ഭൂരിഭാഗവും. പ്രണയം, വിലാപം, നൈരാശ്യം, സങ്കടം, മരണം, ദുരൂഹത ഇവയെല്ലാം കൂടി സ്യഷ്‌ടിച്ചടുക്കുന്ന സഹതാപം മാത്രമാണ് നന്ദിത. എന്നാല്‍ പ്ലാത്ത് ഇതൊന്നുമല്ല. പ്ലാത്ത് ജീവിക്കുന്നത് അവരുടെ കവിതകളിലൂടെയാണ്. മരണം അവരുടെ മാതൃത്വത്തിന് മാറ്റുകൂട്ടി എന്നതിനപ്പുറം കവിതയെയോ ആരാധകരെയോ സ്വാധീനിച്ചിട്ടില്ല. പ്ലാത്തിന്റെ കവിതകളിലൂടെ പ്ലാത്ത് എന്ന വ്യക്തിയിലേക്ക് എത്തുമ്പോള്‍, നന്ദിത എന്ന വ്യക്തിയില്‍ നിന്നുമാണ് അവരുടെ ഡയറികുറിപ്പുകളിലേക്ക് ഒരാള്‍ എത്തിപ്പെടുന്നത്.

ആരായിരുന്നു നന്ദിത? എന്തായിരുന്നു അവള്‍? പലരും പലതും പറയുന്നു. ഉരുക്കഴിക്കാന്‍ കഴിയാത്ത കുറെ ദുരൂഹതകള്‍ അവശേഷിപ്പിച്ച് വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകര മാസത്തിലെ ഒരു തണുത്ത പാതിരാവില്‍, മൂടല്‍ മഞ്ഞിന്റെ പട്ടുകുപ്പായമണിഞ്ഞ് മഹാനിദ്രയുടെ തണുത്ത താഴ്വരയിലേക്ക്‌ സ്വയം നടന്നുപോയ ഒരു നിരാശാകാമുകി മാത്രമായിരുന്നില്ലേ നന്ദിത. പ്രണയത്തിന്റെയും പ്രണയനഷ്‌‌ടത്തിന്റെയും മാനസിക പിരിമുറുക്കത്തില്‍, ആരും കാണാതെ സ്വന്തം ഡയറിയില്‍ എഴുതിയ കുറെ ആത്മഹത്യാകുറിപ്പുകള്‍. നിരാകരിക്കപ്പെട്ട സ്‌നേഹത്തിന്റെ പേരില്‍ പലരെയും കണ്ണീരുകുടിപ്പിച്ച് തെറ്റായ വഴികളിലൂടെ സഞ്ചരിച്ച് കടന്നുപോയവള്‍.

ഇരുപതാം നൂറ്റാണ്ടിലെ ബസ്റ്റ് സെല്ലിങ് ബുക്കായ Ariel എഴുതിയ പ്ലാത്തുമായ് നന്ദിതയെ എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയും? ഹെപ്‌റ്റണ്‍ സ്റ്റാല്‍-ലെ സെമിത്തേരിയിലെ നിശബ്‌ദതയില്‍ വെള്ളുള്ളിപൂക്കള്‍ പുതച്ച് ശാന്തമായുറങ്ങുന്ന ഇരുപതാം നൂറ്റണ്ടിന്റെ സ്വന്തം കവയത്രി സില്‍‌വിയ പ്ലാത്ത്. 1963-ലെ മഞ്ഞുപൊഴിയുന്ന ഫബ്രുവരി മാസത്തിലെ പതിനൊന്നാമത്തെ തണുത്ത വെളുപ്പാന്‍ കാലത്ത് സുഖസുഷുപ്‌തിയിലാണ്ടുകിടന്ന സ്വന്തം മക്കള്‍ക്ക് അവസാനത്തെ പ്രഭാതഭക്ഷണം തയ്യാറാക്കി അവരുടെ ശയനമുറിയില്‍ വിളമ്പിവച്ചിട്ട്, നനഞ്ഞ ഒരു പട്ടുപുതപ്പിനാല്‍ പുതപ്പിച്ച് മക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ട്, ജനാലകളിലെയും വാതിലിലെയും എല്ലാ പഴുതുകളും നനഞ്ഞതുണികൊണ്ട് അടച്ച്, അടുക്കളയില്‍ കയറി പാചകവാതകം തുറന്നുവിട്ട്, ഓവനിലേക്കു മുഖംകയറ്റിവെച്ച്‌ മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലേക്ക് നടന്നുപോകുമ്പോഴും പേറ്റുനോവിന്റെ സത്യസന്ധതയില്‍ ഒരുകി ഒലിച്ച സില്‍‌വിയ പ്ലാത്തില്‍ നിന്നും നന്ദിതയിലേക്കുള്ള ദൂരം പ്രകാശവര്‍ഷങ്ങള്‍പോലെ അനന്തമാണ്.

Out of the ash
I rise with my red hair
And I eat men like air.


(from 'Lady Lazarus', in Ariel)

2008-12-20

ഓര്‍മ്മകളിലെ ക്രിസ്‌മസ്  

ക്രസ്‌മസിന്റെ വരവ് വിളിച്ചറിയിച്ച് മുറ്റത്തെ കണികൊന്ന ഇലപൊഴിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ക്രിസ്‌മസ് പരീക്ഷ അടുത്തുവല്ലോ എന്ന ഒരു മാനസിക സംഘര്‍ഷവും ഒപ്പം പരീക്ഷ കഴിഞ്ഞാല്‍ കിട്ടുന്ന പത്തു ദിവസത്തെ അവധിയെ കുറിച്ചോര്‍ത്തുള്ള സന്തോഷവും ആണ്. എന്നും എന്റെ ഏറ്റവും അടുത്ത ഗേള്‍ഫ്രണ്ടും വഴികാട്ടിയും ആയ അമ്മയോട് പലപ്പോഴും ഈര്‍ഷ്യതോന്നുന്ന അവസരവും ക്രിസ്‌മസ് കാലം തന്നെ. അതിനു മതിയായ കാരണവുമുണ്ട്. ക്രിസ്‌മസ് കാലമടുക്കുമ്പോഴേക്കും അടുത്തുള്ള ക്യസ്ത്യന്‍ വീടുകളിലെല്ലാം അവര്‍ വര്‍ണ്ണപേപ്പറുകള്‍കൊണ്ടുള്ള നക്ഷത്രകാലുകള്‍ ഉണ്ടാക്കി തൂക്കുകയും മനോഹരമായ പുല്‍കൂടുകള്‍ തീര്‍ത്ത് വര്‍ണ്ണകടലാസും, ഉണ്ണിയേശുവിന്റെയും, കന്യാമറിയത്തിന്റെയും മറ്റും രൂപങ്ങള്‍കൊണ്ട്‌ അലങ്കരിക്കയും ചെയ്യും. ഏതാണ്ട് ഡിസംബര്‍ ആദ്യം വാരം തന്നെ അവര്‍ അവയൊക്കെ ഒരുക്കി തൂക്കിയിട്ടുണ്ടാകും. അതുകാണുമ്പോള്‍ ഞാനും അനുജത്തിയും അതുപോലെ ഒരു നക്ഷത്രം ഞങ്ങളുടെ മുറ്റത്തും തൂക്കാനുള്ള ആഗ്രഹം ഏട്ടനോട് പറയും. കലാപരമായകഴിവ് വീട്ടില്‍ ഏട്ടനോളം മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല.

വൈദ്യുതബള്‍ബ് തൂക്കാവുന്ന തരത്തിലുള്ള, മാര്‍ക്കറ്റില്‍ നിന്നും റെഡിമേഡായ് വാങ്ങുന്ന ഒരു നക്ഷത്രം വാങ്ങാന്‍ അന്ന് പത്തൊ ഇരുപതോ രൂപയങ്കിലും കൊടുക്കണം. അന്നൊന്നും അത് അത്ര സാധാരണമല്ലാത്തതിനാലും അതിനുള്ള കാശ് കയ്യില്‍ ഉണ്ടാകാറില്ലാത്തതിനാലും ഈറയുടെ പൊളി ചണചരടുകൊണ്ട് വച്ചുകെട്ടി രണ്ടുപാളികളുള്ള അഞ്ചു മൂലകളോടുകൂടിയ ഒരു നക്ഷത്രത്തിന്റെ ചട്ടകൂട് ഉണ്ടാക്കും. എന്നിട്ട് രണ്ടു പാളികളുടേയുംകൂടി ഇടയില്‍ ഏതാണ്ട് 20 സെന്റീമീറ്റര്‍ നീളമുള്ള ഈറപൊളി തിരുകി വെച്ച് നക്ഷത്രത്തിന്റെ ചട്ടകൂട് തീര്‍ക്കും. അതില്‍ മനോഹരമായ വര്‍ണ്ണകടലാസുകള്‍ ഒട്ടിച്ചുകഴിഞ്ഞാല്‍ നക്ഷത്രകാല്‍ പൂര്‍ണ്ണമായി. നക്ഷത്രത്തിനുവേണ്ട എല്ലാ സാമഗ്രികളും വീട്ടില്‍ നിന്നുതന്നെ ശേഖരിക്കാമന്നതിനാല്‍ രണ്ടുരൂപമാത്രം ചിലവാക്കി വര്‍ണ്ണകടലാസ് വാങ്ങിയാല്‍ മനോഹരമായ ഒരു നക്ഷത്രകാല്‍ ഞങ്ങളുടെ മുറ്റത്തും തൂക്കാമായിരുന്നു.

ഒരു വര്‍ണ്ണകടലാസിന് അന്‍പതു പൈസയാണ് അന്നു വില. രണ്ടുരൂപക്ക് നാലു നിറത്തിലുള്ള കടലാസുമാത്രമേ വാങ്ങാന്‍ കഴിയൂ എന്നത് എന്നും ഞങ്ങള്‍ക്ക് ഒരു വിഷമം ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മോഷണവും കള്ളത്തരങ്ങളും കാണിക്കുന്ന അവസരങ്ങളാണ് ക്രിസ്മസും ഓണവും. അതിനുള്ള കാരണങ്ങൾ, ക്രിസ്‌മസിന് വര്‍ണ്ണകടലാസ് വാങ്ങാനും, ഓണത്തിന് ഊഞ്ഞാലുകെട്ടാന്‍ കയര്‍ വാങ്ങാനുമുള്ള കാശ് ഒപ്പിക്കുക എന്നതാണ്. അതിനുള്ള വഴികള്‍ ഞാനും ഏട്ടനും അനുജത്തിയുമടങ്ങുന്ന മൂവര്‍ സംഘം കണ്ടുവച്ചിരുന്നു. ദൈവ്വത്തിന്റെ അനുഗ്രഹം ഈ രണ്ട് അവസരങ്ങളിലും പരീക്ഷപേപ്പറിന്റെ രൂപത്തില്‍ ഞങ്ങൾക്ക് മുന്നിലെത്തുമായിരുന്നു. ഏതാണ്ട് ഡിസംബര്‍ പത്താം തീയതിയോട് ക്രിസ്മസ് പരീക്ഷതുടങ്ങും. പരീക്ഷക്കുള്ള പേപ്പര്‍ സ്കൂളില്‍ നിന്ന് തന്നെ വാങ്ങണം. രണ്ടുതരം പേപ്പറുകളാണ് സ്കൂളില്‍ നിന്നും തരിക. ഫെയിസിം ഷീറ്റും അഡീഷണല്‍ ഷീറ്റും. എത്ര സബ്‌‌ജക്ടുകള്‍ ഉണ്ടോ അത്രയും ഫെയിസിങ് ഷീറ്റ് നിര്‍ബന്ധമായും വാങ്ങണം. അഡീഷണല്‍ ഷീറ്റ് ആവശ്യമനുസരിച്ച് വാങ്ങിയാല്‍ മതി. പേപ്പര്‍ വാങ്ങുന്നതിന് അമ്മ തന്നു വിടുന്ന രണ്ടുരൂപയില്‍ നിന്നും ഇരുപത്തഞ്ച് പൈസ വീതം ഞാനും അനുജത്തിയും ലാഭിക്കും. ഏട്ടന്‍ അന്ന് ഹൈസ്‌കൂളില്‍ ആയിരുന്നതിനാല്‍ പന്ത്രണ്ട് സബ്‌ജക്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഏട്ടന് പേപ്പര്‍ വാങ്ങാനായ് കൊടുക്കുന്ന നാലുരൂപയില്‍ നിന്ന് അന്‍പതു പൈസ ഏട്ടന്‍ പേപ്പര്‍‌വാങ്ങാതെ കയ്യില്‍ സൂക്ഷിക്കും. അങ്ങനെ മൊത്തം ഒരു രൂപ സ്വരൂപിക്കും. .

ഇനിയും വേണം പൈസ. അതിന് വേറെ ഒരു വഴി ഞാന്‍ കണ്ടുവച്ചിരുന്നു. അന്ന് കടയില്‍പോയി സാധനങ്ങള്‍ വാങ്ങിക്കുക എന്നത് എന്റെ ജോലിയായിരുന്നു. ക്രിസ്‌മസിന് നക്ഷത്രകാല്‍ ഉണ്ടാക്കാനുള്ള ആലോചന തുടങ്ങിയാല്‍ പിന്നെ കടയില്‍ പോയ് വരുമ്പോള്‍ പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസവരെ അമ്മയുടെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തുമായിരുന്നു ഞാന്‍. സാധനങ്ങള്‍ വാങ്ങിയാല്‍ അതിന്റെ ലിസ്റ്റും ബാക്കി പൈസയും തിരിച്ച് അമ്മയെ ഏല്‍‌പിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. അതിനാല്‍ അമ്മയുടെ കണ്ണുവെട്ടിച്ച് ഇരുപത്തഞ്ച് പൈസ മോഷ്ടിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള പണിയായിരുന്നു അക്കാലത്ത്. അതിനും ഒരു സൂത്രപ്പണി ഉണ്ടായിരുന്നു എന്റെ കൈയ്യിൽ. കടയില്‍ പോയാല്‍ അമ്മപറഞ്ഞുവിടുന്നതില്‍വച്ച് ഏറ്റവും വിലകൂടുതലുള്ള ഒന്നോ രണ്ടോ സാധനം ഒഴികെ എല്ലാം വാങ്ങി കടക്കാരനെകൊണ്ട് വില എഴുതികൂട്ടിച്ച് കാശു കൊടുക്കും. അതിനു ശേഷം മനപ്പൂര്‍‌വ്വം വാങ്ങാതെ വിട്ടുപോയ സാധനങ്ങള്‍ കൂടി വാങ്ങും. അതിന്റെ വില കടക്കാരന്‍ എഴുതി തരില്ല. അതില്‍ നിന്നാവും മിക്കപ്പോഴും പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസ വരെ മോഷ്ടിക്കുന്നത്. അതു പറ്റാത്ത ചിലദിവസങ്ങളില്‍ ലിസ്റ്റ് അമ്മയെ ഏല്പിക്കതെ മോഷ്‌ടിച്ചതിന്റെ ബാക്കി പൈസ മാത്രമേ കൊടുക്കൂ. അങ്ങനെ എല്ലാം കൂടി ഏതാണ്ട് ഡിസംബര്‍ പതിനഞ്ചാം തീയതി ആകുമ്പോഴേക്കും വര്‍ണ്ണകടലാസ് വാങ്ങാന്‍ ഒരു മൂന്നു രൂപയോളം എല്ലാവരുംകൂടി ഒപ്പിച്ചെടുക്കും. പക്ഷേ അപ്പോഴേക്കും ക്രിസ്‌മസ് പരീക്ഷ തുടങ്ങിയിട്ടുണ്ടാവും. പരീക്ഷ തുടങ്ങിയാല്‍ പിന്നെ പരീക്ഷ കഴിയും വരെ മറ്റൊന്നും ചെയ്യാന്‍ അമ്മ അനുവദിക്കില്ല. പരീക്ഷ മിക്കപ്പോഴും ഇരുപതാം തീയതിയോടയാവും കഴിയുക. പരീക്ഷ കഴിയുന്ന അന്ന്, മുന്‍പേ ഉണ്ടാക്കി വച്ചിരിക്കുന്ന നക്ഷത്രകാലിന്റെ ചട്ടകൂടില്‍ വര്‍ണ്ണപേപ്പര്‍ ഒട്ടിച്ച് പിറ്റേദിവസം വൈകുന്നേരത്തോടുകൂടി മുറ്റത്തുനില്‍ക്കുന്ന കൊന്നയുടെ താണകൊമ്പില്‍ കെട്ടിതൂക്കുക എന്നത് ഏട്ടന്റെ ജോലിയായിരുന്നു. നക്ഷത്രകാലില്‍ പേപ്പര്‍ ഒട്ടിക്കുമ്പോള്‍ ഏട്ടന്‍ എപ്പോഴും രാജാവും ഞങ്ങള്‍ പ്രജകളുമായിരുന്നു. പേപ്പര്‍ ഒട്ടിക്കാന്‍ തുടങ്ങുന്നതുമുതല്‍ ഏട്ടന്‍ പശ എടുക്ക്, പേപ്പര്‍ എടുക്ക്, ബ്ലയിഡ് എടുക്ക് എന്നിങ്ങനെ ഓരോന്ന് എന്നോടും അനുജത്തിയോടും ആക്‌ഞാപിക്കും. "എന്തങ്കിലും ചോദിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തുവരും" എന്നു പിറുപിറുത്തുകൊണ്ട് ഞാനും അനുജത്തിയും ഒക്കെ അനുസരിക്കും. സന്ധ്യക്ക് വീട്ടില്‍ നിലവിളക്കു വെയ്ക്കുമ്പോള്‍ എണ്ണ ഒഴിച്ച ഒരു വിളക്ക് കത്തിച്ച് നക്ഷത്രകാലിനുള്ളിലും വയ്ക്കും. നക്ഷത്രകാലിനുള്ളില്‍ മുനിഞ്ഞുകത്തുന്ന ആ ചിരാത് കാണുമ്പോള്‍ "എന്നെ കബളിപ്പിച്ചുവന്ന് കരുതണ്ട എന്ന്" എല്ലാവര്‍ഷവും അമ്മ മനസ്സില്‍ പറയുന്നുണ്ടായിരുന്നുവന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് വന്ന ഒരു ക്രിസ്‌മസ് ദിവസമാണ് അറിയുന്നത്.

അന്ന് വീട്ടില്‍ രണ്ടു പള്ളികളില്‍ നിന്നും പിന്നെ ഒരു പ്രാദേശിക ക്ലബ്ബില്‍ നിന്നും എല്ലാവര്‍ഷവും മുടക്കമില്ലാതെ കരോള്‍ വരുമായിരുന്നു. എന്നും എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു വീടിനടുത്തുള്ള പള്ളിയില്‍ നിന്നും ക്രിസ്‌മസ് കരോള്‍ വരുമ്പോള്‍ അമ്മ എല്ലാവര്‍ക്കും ചായയും ബിസ്‌കറ്റും കൊടുക്കുന്നത്. എല്ലാവര്‍ഷവും മുടക്കമില്ലതെ തുടരുന്ന ഒരു ചടങ്ങായിരുന്നതിനാല്‍ കരോള്‍ സംഘത്തിലെ ആരങ്കിലും കാലേകൂട്ടി അമ്മയെ അറിയിക്കുമായിരുന്നു എന്നാണ് ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് കരോള്‍ വരുന്നത് എന്ന്. സംഘത്തില്‍ എപ്പോഴും ഏതാണ്ട് മുപ്പത് പേരോളമുണ്ടാകുമായിരുന്നു. അത്രയുംപേര്‍ക്ക് ചായയും ബിസ്‌‌കറ്റുംകൊടുക്കുന്നതിനാല്‍ വീട്ടിൽ കരോള്‍ ഗാനം സൗജന്യമായിരുന്നു. മാത്രമല്ല രണ്ട് പാട്ടുകള്‍ എങ്കിലും വീട്ടില്‍ പടുക പതിവായിരുന്നു. ചായ കൊടുക്കുന്നതിന് മുപ് ഒന്നും അത് കഴിഞ്ഞ് ഒന്നും. പള്ളിയില്‍ നിന്നും വരുന്ന രണ്ടാമത്തെ കരോള്‍ സംഘത്തിന് പത്തുരൂപയും ക്ലബ്ബുകാര്‍ക്ക് അഞ്ചുരൂപയും ആയിരുന്നു പടി. വര്‍ണ്ണകടലാസ് വാങ്ങി ഒരു നക്ഷത്രവിളക്കുണ്ടാക്കി തൂക്കാന്‍ കാശ് തരാത്ത അമ്മ കരോള്‍ സംഘത്തിന് ഇത്രയും പൈസ കൊടുക്കുന്നത് എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.

ഏതാണ്ട് 1990 ആയപ്പോഴേക്കും കരോളുകാരുടെ എണ്ണം കൂടി എന്നു മാത്രമല്ല മെഴുകുതിരികള്‍ കത്തിച്ചുവച്ച, നാനാ വര്‍ണ്ണത്തിലുള്ള നക്ഷത്രകാലുക്കാലുകളും കുരിശുരൂപങ്ങളും ചുമന്നുകൊണ്ട് കാല്‍നടയായി ഇടവഴികളെ പുളകംകൊള്ളിച്ചുകൊണ്ട് കരോള്‍ഗാനം പാടിവരുന്ന കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നുള്ള സംഘങ്ങളുടെ സ്ഥാനം വൈദ്യുത ദീപങ്ങളും, വണ്ടികളില്‍ അലങ്കരിച്ച പുല്‍കൂടുകളും ഒക്കെ കൈവശപ്പെടുത്തുകയും, ഡ്രം സെറ്റിന്റെ ഉച്ച നീചങ്ങളുടെ അകമ്പടിയാല്‍ വായ്‌താരിയായ് പാടിയിരുന്ന കരോള്‍ ഗാനങ്ങള്‍ പാരഡിഗാനങ്ങള്‍ കൈയ്യടക്കുകയും ചെയ്തു. അന്നുവരെ ജാതിമത വ്യത്യാസമില്ലാതെ എല്ലാവീടുകളിലും കരോള്‍ഗാനം ആലപിച്ചിരുന്ന പള്ളിയിലെ കരോള്‍ സംഘങ്ങള്‍ ഇടവകയിലെ വീടുകളില്‍ മാത്രം കയറി ഇറങ്ങി കരോള്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയതോടെ കരോള്‍ സംഘത്തിനുള്ള ചായയും ബിസ്‌കറ്റും മാത്രമല്ല കാശുകൊടുപ്പും അമ്മ നിര്‍ത്തി, മനോഹരമായ ഒരു നക്ഷത്രം മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ഡിസംബര്‍ ഒന്നാം തീയതി മുതല്‍ വൈദ്യുത ബള്‍ബും ഇട്ട് രാവെളുക്കോളം കത്തിച്ചിടും. ക്രിസ്‌മസ് ഒക്കെ കഴിഞ്ഞു എന്നു പറഞ്ഞ് ഞങ്ങള്‍ ആരങ്കിലും അത് അഴിച്ചുമാറ്റുന്നതുവരെ.

2008-12-17

സില്‍‌വിയ പ്ലാത്ത്-വിഷാദ രോഗിയായ രാജകുമാരി  


ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരികളാണ് സില്‍വിയ പ്ലാത്തും, നന്ദിതയും, മാധവികുട്ടിയും. ഇതില്‍ ആദ്യത്തെ രണ്ടുപേര്‍ സ്വയം മരണത്തെ പുല്‍കിയവര്‍. അതുകൊണ്ട് തന്നെ മരണമെന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ പ്ലാത്തും, നന്ദിതയും മന‍സ്സിലേക്ക് ഓടിയെത്തുന്നു‌, ഒരു തണുത്ത മരവിപ്പുമായ്. ആഴകടലിന്റെ അഗാധനീലിമയിലേക്ക് ഊളിയിടാന്‍, സൂര്യന്റെ ജ്വാലയാല്‍ കത്തിയമരാന്‍ ആഗ്രഹിച്ച വിഷാദരോഗത്തിനടിമയായ പ്ലാത്തിനെ ലോകംമുഴുവനുള്ള കവിതാപ്രേമികള്‍ വേ‌ര്‍‌ഡ്‌സ് വര്‍ത്തിനും, ഷെല്ലിക്കുമൊപ്പം നെഞ്ചേറ്റുമ്പോള്‍, നന്ദിതയുടെ കവിതകളെ പ്രണയിക്കുന്നവര്‍ കൂടുതലും കിട്ടാതെപോയസ്നേഹത്തില്‍ അല്ലങ്കില്‍ കൈമോശം വന്നുപോയ പ്രണയത്തില്‍ ജീവിക്കുന്നവരോ ഉന്മാദികളോ ആണ്. പ്രപഞ്ചത്തെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടു കൂടി കണ്ട പ്ലാത്ത്. ഹെപ്‌റ്റണ്‍ സ്റ്റാല്‍-ലെ സെമിത്തേരിയിലെ നിശബ്‌ദതയില്‍ വെള്ളുള്ളിപൂക്കള്‍ പുതച്ച് ശാന്തമായുറങ്ങുന്ന അമേരിക്കയുടെ സ്വന്തം കവയത്രി സില്‍‌വിയ പ്ലാത്ത് (ഒക്‌ടോബര്‍ 27, 1932 – ഫബ്രുവരി 11, 1963). ജീവിതം അപൂര്‍ണ്ണമായൊരു കവിതയാണന്ന്‌ പ്ലാത്തിന്റെ രചനകള്‍ വിളിച്ചുപറയുന്നു.

Mirror

I am silver and exact.
I have no preconceptions.
Whatever I see I swallow immediately
Just as it is, unmisted by love or dislike.
I am not cruel, only truthful-
The eye of the little god, four cornered.
Most of the time I meditate on the opposite wall.
It is pink, with speckles.
I have looked at it so long
I think it is a part of my heart.
But it flickers.
Faces and darkness separate us over and over.

Now I am a lake.
A woman bends over me,
Searching my reaches for what she really is.
Then she turns to those liars, the candles or the moon.
I see her back, and reflect it faithfully.
She rewards me with tears and an agitation of hands.
I am important to her.

She comes and goes.
Each morning it is her face that replaces the darkness.
In me she has drowned a young girl, and in me an old woman
Rises toward her day after day, like a terrible fish.

-Sylvia Platha-

സില്‍‌വിയ പ്ലാത്തിന്റെ Mirror എന്ന ഈ കവിതയാണ് എനിക്ക് എന്നും ഏറെ ഇഷ്ടമുള്ള അവരുടെ കവിത.കണ്ണാടിയിലെ പ്രതിബിംബത്തില്‍ സ്വയം അന്വഷിക്കുമ്പോള്‍ അവിടെ‍ പ്രതിഫലിക്കുന്നത്‌ യാഥാര്‍‌ത്ഥ്യത്തിന്റെയും കാപട്യത്തിന്റെയും സീമകള്‍ക്കുള്ളിലെ 'പച്ചയായ് സ്ത്രീ' യാണ്‌. "ഞാന്‍ കാണുന്നതെല്ലാം അപ്പാടെ എന്നെ വിഴുങ്ങുന്നു" വരുകയും പോകുകയും ചെയ്യുന്ന അവളുടെ മുഖം ഇരുട്ടിനെ തുടച്ചുമാറ്റുമ്പോള്‍" ലോകത്തെ എല്ലാ സൗന്ദര്യങ്ങളുടെയും ഉറവിടങ്ങളെ പ്ലാത്ത്‌ അതി വികാരമായ വരികളിലൂടെ വരച്ചുകാട്ടുന്നു.

മരണം ഒരു കലയാണന്ന് വിശ്വസിച്ച് എന്നും അതിനെ തന്റെ കാവ്യോപാസനയായ് നെഞ്ചേറ്റി കൊണ്ടുനടന്ന സില്‍‌വിയ പ്ലാത്ത്, ഒരു നിമിഷത്തിനുമുന്‍പങ്കില്‍ അത്രവേഗം മരണത്തെ പുല്‍കണമന്ന ആവേശവുമായ് ജീവിച്ച പ്ലാത്ത്...1963 ഫബ്രുവരി മാസത്തിലെ പതിനൊന്നാമത്തെ തണുത്ത വെളുപ്പാന്‍ കാലത്ത് സുഖസുഷുപ്‌തിയിലാണ്ടുകിടന്ന സ്വന്തം മക്കള്‍ക്ക് പ്രഭാതഭക്ഷണം തയ്യാറാക്കി അവരുടെ ശയനമുറിയില്‍ വിളമ്പിവച്ചിട്ട്, നനഞ്ഞ ഒരു പട്ടുപുതപ്പിനാല്‍ പുതപ്പിച്ച് മക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ട്, ജനാലകളിലെയും വാതിലിലെയും എല്ലാ പഴുതുകളും നനഞ്ഞതുണികൊണ്ട് അടച്ച്, അടുക്കളയില്‍ കയറി പാചകവാതകം തുറന്നുവിട്ട്, ഓവനിലേക്ക് മുഖം കയറ്റിവച്ച് മുപ്പത് വര്‍ഷത്തെ വിഷാദപര്‍‌വ്വത്തിന് അവസാനം കുറിക്കുമ്പോള്‍ കവിതകളെ പ്രണയിക്കുന്നവര്‍ക്ക് നഷ്‌ടമായത് ഒരു അല്‍ഭുതപ്രതിഭയെയാണ്. മനസ്സിന്റെ കോണില്‍ ഒരു നോവായും, പ്രണയത്തിന്റെ നനുത്ത ഒരു മൂടല്‍മഞ്ഞായും എന്നും സില്‍‌വിയ പ്ലാത്ത് ജീവിക്കുന്നു, വിടരും മുപേ കൊഴിഞ്ഞുപോയ പ്രണയകവിതകളുടെ രാജകുമാരിയായ്.......

-Caricature by Prasanth R Krishna-

2008-12-12

സിനദിന്‍ സിദാന്‍-ദുരന്തനായകനായ രാജകുമാരന്‍  

1972 ജൂണ്‍ 23-ന് ഫ്രാന്‍സിലെ മാര്‍സെയിലി (Marseille) ല്‍ സ്‌മെയിലിന്റെയും മലികയുടെയും (Smail and Malika) മകനായ് ജനിച്ച സിദാന്‍ ഫ്രാന്‍സിനുവേണ്ടി പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് കളികളത്തിലേക്കിറങ്ങുമ്പോള്‍, വംശാധിക്ഷേപമുള്‍പ്പെടെ കുടിയേറ്റക്കാര്‍ക്കുമേല്‍ ഫ്രഞ്ചുവരേണ്യത കല്‍പിച്ചിരുന്ന അപമാനങ്ങല്‍ അഴിഞ്ഞുവീഴുകയായിരുന്നു. അന്നുവരെ അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ലാ കാസ്റ്റലന്‍ പ്രവിശ്യയിലെ അറബ് കുടിയേറ്റ കുടുംബങ്ങള്‍ക്ക് ഫ്രാന്‍സിന്റെ ദേശീയ വികാരത്തിന്റെ ഭാഗമാവുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. അള്‍ജീരിയയൈലെ കബ്യലിയ (Kabylia) പ്രവിശ്യയില്‍ നിന്നും 1953-ല്‍ പാരീസിലേക്ക് കുടിയേറിയവരായിരുന്നു സിദാന്റെ മാതാപിതാക്കള്‍. ഇന്ന്, അള്‍ജീരിയന്‍ വംശജനായ സിദാന്‍ ഫ്രാന്‍സിന്റെ ദേശീയ ബിംബങ്ങളിലൊന്നാണ്. കാനഡയിലും, ബോര്‍ഡോയിലും കളിച്ചുവളര്‍ന്നപ്പോള്‍ത്തന്നെ സിദാനെ ഫ്രാന്‍സ് കണ്ടിരുന്നു. 1986-ല്‍ കേവലം 14 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍, 1909-ല്‍ തുടക്കംകുറിച്ച ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ Association Sportive de Cannes Football ( AS Cannes) സിദാനെ നോട്ടമിട്ടു. 1988-ല്‍ Cannes-ന്റെ ജേഴ്‌സി അണിഞ്ഞ സിദാന്‍ 1991-ല്‍ ആദ്യ ലീഗിന് കളിക്കളത്തിലേക്കിറിങ്ങി, ഫബ്രുവരി 8-ന് തന്റെ ആദ്യ ചരിത്ര ഗോള്‍ നേടി തുടക്കം കുറിച്ചു. 1994ല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദേശീയ ടീമിലരങ്ങേറിയപ്പോഴേക്കും കളിയുടെ മികവില്‍ സിദാനെ ഫുട്‌ബോളിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ഉയര്‍ത്തപ്പെട്ടുതുടങ്ങി. അന്ന് അരങ്ങേറ്റ മത്സരത്തില്‍ 17 മിനിറ്റുകള്‍ക്കിടയില്‍ രണ്ടു ഗോളടിച്ച് സിദാന്‍ വിസ്മയം തീര്‍ത്തു. 1996ല്‍ ബോര്‍ഡോയെ യുവേഫ കപ്പ് റണ്ണര്‍ അപ്പാക്കിയതോടെ പല വമ്പന്മാരും സിദാന് വിലപറഞ്ഞു. 1996ല്‍ അന്നത്തെ റെക്കോഡ് തുകയായ മൂന്നു ദശലക്ഷം പൗണ്ട് ട്രാന്‍സ‌ര്‍ ഫീയുമായ് സിദാന്‍ ഇറ്റാലിയന്‍ ടീംആയ യുവന്റസിലെത്തി.

ഫുട്‌ബോളിന്റെ തീവ്ര ചലനങ്ങളിലേക്ക് നിമിഷാര്‍ദ്ധംകൊണ്ട് കാലുകളെയും മനസിനെയും സംക്രമിപ്പിക്കുന്ന സിദാന്‍ ഏത് കാവല്‍നിരയുടേയും പഴുതുകള്‍ കണ്ടെത്തുന്നു. മധ്യരേഖയിലൂന്നി, തന്റെ ടീമിന് മിന്നല്പിണരിന്റെ വേഗത്തിനനുസരിച്ച് പന്തെത്തിക്കുന്നതിലും ചിലപ്പോള്‍ വേഗതയാര്‍ന്ന നീക്കങ്ങളിലൂടെ സ്വയം ചാട്ടുളിയായും സിദാന്‍ ഫുട്‌ബോള്‍ലോകം ദര്‍ശിച്ചുട്ടള്ള മിഡ്‌ഫീല്‍ഡ് ജനറല്‍മാര്‍ക്കിടയില്‍ ഒന്നാം പേരുകാരിലൊരാളായി.


1998 ലെ ലോകകപ്പില്‍ ഫ്രാന്‍സിനുവേണ്ടി നമ്പര്‍ 10 ജേഴ്‌സി അണിഞ്ഞ സിദാന്‍ ഒത്തിണക്കമില്ലാതിരുന്ന ഫ്രഞ്ചുപടയെ ഒരു സ്വര്‍ണ നൂലിഴയായി ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സൗത്താഫ്രിക്കയെയും (0-3), നാലുഗോളുകള്‍ക്ക് സൗദി അറേബ്യയേയും (0-4), ഒരു മറുപടിഗോള്‍ ഏറ്റുവാങ്ങി ഡന്മാര്‍ക്കിനെയും (1-2) ഫ്രഞ്ചുപട കീഴടക്കുമ്പോള്‍ സിനദിന്‍ സിദാന്‍ ലോകത്തിന്റെ മുന്നില്‍ ഒരു ഹീറോയായി മാറുകയായിരുന്നു.


ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ആ ലോകകപ്പില്‍ പരേഗ്വയെ (0-1) നും, ഇറ്റലിയെ (3-4) നും തോല്പിച്ച് മറുപടിയില്ലാതെ ബ്രസീലിനെ (0-3) മൂന്നു ഗോളുകള്‍ക്കും തോല്പിച്ച് ലോകകപ്പില്‍ ഫ്രാന്‍സ് മുത്തമിടുമ്പോള്‍ സിനദിന്‍ യാസിദ് സിദാന്‍ എന്നും ഫുട്‌ബോള്‍ലോകം കണ്ടിട്ടുള്ള മിഡ്‌ഫീല്‍ഡ് ജനറല്‍മാര്‍ക്കിടയില്‍ ഒന്നാം പേരുകാരനായി. ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനുവേണ്ടി എണ്‍പതിനായിരത്തിലധികം വരുന്ന കാണികള്‍ തിങ്ങിനിറഞ്ഞ Stade de France, നാഷണല്‍ സ്റ്റേഡിയത്തില്‍ സുന്ദരമായ രണ്ടു ഗോളുകള്‍ ചാട്ടുളിപോലെ ബ്രസീലിന്റെ ഗോള്‍ വലക്കുള്ളില്‍ എത്തിച്ചുകൊണ്ട് സിദാന്‍ ലോകത്തിന്റെ മുഴുവന്‍ ആരാധ്യപുരുഷനായി. യൂറോ 2000-ല്‍ നിര്‍ണ്ണായകമായ രണ്ടുഗോളുകള്‍ സമ്മാനിച്ചുകൊണ്ട് ഫ്രാന്‍സിനെ ചാമ്പ്യനാക്കിയപ്പോള്‍ സിദാന്‍ തിരുത്തികുറിച്ചത് വേള്‍ഡ് കപ്പും യൂറോകപ്പും ഒരുമിച്ചു കരസ്ഥമാക്കുന്ന ടീം എന്ന ഇരുപത്താറുവര്‍ഷം പഴക്കമുള്ള ചരിത്രമായിരുന്നു. 2001-ല്‍ എക്കാലത്തെയും റക്കോര്‍ഡ് തുകയായ 46 ദശലക്ഷം പൗണ്ട് ട്രാന്‍സ്‌ഫര്‍ഫീയില്‍ യുവന്റസില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിലെ മോസ്റ്റ് സക്‌സസ്‌ഫുള്‍ ടീം ആയി FIFA വോട്ടുചെയ്ത സ്‌പാനിഷ് ക്ലബ്ബായ റിയല്‍ മാഡ്രിഡിലെത്തി.


2002-ല്‍ ഏറപ്രതീക്ഷയോടെ ദക്ഷിണകൊറിയയില്‍ എത്തിയ ഫ്രഞ്ച് പടക്ക് സിയോള്‍ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ സെനഗലിനോടു (1-0) വഴങ്ങി , ബുസാന്‍ ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയത്തില്‍ ഉറേഗ്വയോട് സമനില നേടി, ഇഞ്ചന്‍ മുന്‍‌ഹാക്ക് സ്റ്റേഡിയത്തില്‍ ഡന്മാര്‍ക്കിനോടു (2-0) കീഴടങ്ങി കളം വിടാനായിരുന്നു വിധി. ദക്ഷിണ കൊറിയക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ തുടയ്ക്ക് സാരമായ പരിക്കു പറ്റി ആദ്യത്തെ രണ്ടുകളികളില്‍ നിന്നുമാറിനില്‍ക്കേണ്ടി വന്ന സിദാന്‍ തന്റെ ടീമിനെ പരാജയത്തില്‍ നിന്നും രക്ഷിക്കാന്‍ ഡന്മാര്‍ക്കിനെതിരെ കളിക്കിറങ്ങിയങ്കിലും തുടയിലെ പരിക്ക് കാരണം എതിരാളികള്‍ക്ക്നേരെ പാഞ്ഞുകയറാനായില്ല.

2006-ല്‍ ഒരുപാട് വിവാദങ്ങളോടെ ഫ്രാന്‍സിനുവേണ്ടി കളിക്കാനിറങ്ങിയ സിദാന്‍ ഫ്രഞ്ചുപടയെ ഫൈനലില്‍ വരെ എത്തിച്ചു. മററെരാസിയുടെ പ്രതിരോധക്കാലില്‍ തട്ടിത്തടഞ്ഞ് മലൂദ വീഴുമ്പോള്‍ അര്‍ജന്‍റീന റഫറി എലിസാന്‍ഡോ പെനല്‍ററി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. ലോകറെക്കോര്‍ഡു മോഹിച്ചു മുന്നില്‍ നിന്ന ഇററാലിയന്‍ ഗോളി ബഫണു മുന്നില്‍ ഫൈനലില്‍ ഒന്നു വിറച്ചെങ്കിലും സിദാന്‍ ഫ്രഞ്ച് ജനതയുടെ വിശ്വാസം കാത്തു. ബാറിന് മുകളില്‍ ഇടിച്ച പന്ത് ഗോള്‍ വര കടന്ന് അകത്തു മുത്തി തിരിച്ചുവന്നപ്പോള്‍ ബഫണിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. റെക്കോഡ് മോഹം തകര്‍ന്നെന്നു ബഫണ്‍ ഉറപ്പിക്കുമ്പോള്‍, ഗോളാണോ എന്ന സംശയത്തോടെ സിദാന്‍ വിരലുയര്‍ത്തി പായുമ്പോള്‍ റഫറി ഉറപ്പിച്ചു. അതുഗോള്‍ തന്നെ. സിദാന്‍റെ ലോകകപ്പിലെ മൂന്നാം ഗോള്‍. ഗാലറികളില്‍ ഫ്രഞ്ചുകാരുടെ ആരവം. ലോകകപ്പില്‍ ഇററലിയുടെ പോസ്ററില്‍ എതിരാളികള്‍ വീഴ്ത്തുന്ന ആദ്യ ഗോള്‍.

ആക്രമണ പരമ്പരകള്‍ക്കിടെ പത്തൊന്‍പതാം മുനുട്ടില്‍, കിട്ടിയ കോര്‍ണര്‍ കിക്കില്‍ തലവച്ച ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റെരാസി പന്ത് വലയിലാക്കി സമനിലനേടി. എക്സ്ട്രാ ടൈമില്‍ ചാട്ടുളിപോലെ പാഞ്ഞുവന്ന സിദാന്റെ ഹെഡ്ഡര്‍ ബഫണ്‍ വിഷമിച്ച് കുത്തിക്കളഞ്ഞിരുന്നില്ലങ്കില്‍ ഫുട്ബാള്‍ ചരിത്രത്തിലെ അമരത്വവുമായിട്ടാകുമായിരുന്നു സിദാന്‍ കളിക്കളം വിടുക. ശാന്തത എന്നും മുഖമുദ്രയാക്കിയിരുന്ന സിദാന്‍, അധിക സമയത്തിന്‍റെ ഇരുപത്തൊന്നാം മിനിറ്റില്‍ പ്രകോപനങ്ങള്‍ക്ക് വഴങ്ങി മാര്‍ക്കോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ട് ചുവപ്പു കാര്‍ഡുമായി കരിയര്‍ അവസാനിപ്പിച്ചു. ദുരന്തനായകനായി സിനദിന്‍ സിദാന്‍ കളമൊഴിഞ്ഞപ്പോഴാണ് ഇറ്റലി നേടിയത്. ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ രണ്ടാമത്തെ മാത്രം പെനാല്‍റ്റി ഷൂട്ടൗട്ട്. സിദാന്റെ അഭാവം പെനാല്‍റ്റിയിലും പ്രതിഫലിച്ചതോടെ ഫ്രാന്‍സിനു രണ്ടാം സ്ഥാനവുമായി മടക്കയാത്ര.

ഫൈനലില്‍ ഇറ്റലിക്കെതിരേ ഏഴാം മിനുട്ടില്‍ സുവര്‍ണ്ണ ഗോള്‍ നേടിയങ്കിലും ലോകകപ്പും മാറത്തു ചേര്‍ത്ത് പടിയിറങ്ങാമെന്ന സ്വപ്നങ്ങള്‍ക്ക് തിരശീല വീഴ്ത്തി ദുരന്തനായകനായി സിനദിന്‍ സിദാന്‍ ഫുട്ബോള്‍ കളമൊഴിയേണ്ടിവന്നു. അപ്പോഴും ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് ഫിഫ നല്‍കുന്ന സ്വര്‍ണപന്തുമായാണ് ആറടി ഒരിഞ്ചു നീളമുള്ള ഫ്രാന്‍സ് ക്യാപ്റ്റന്‍ സിനദിന്‍ സിദാന്‍ ലോക ഫുട്ബോളില്‍ നിന്നും വിടവാങ്ങിയത് എന്നതില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് എന്നും അഭിമാനിക്കാം. മൂന്നുതവണ ലോക ഫുട്ബോളര്‍ കിരീടം ചൂടിയ സിനദിന്‍ സിദാന്‍ വിടവാങ്ങല്‍ വേളയില്‍ ലോക ഫുട്‌ബോള്‍ പ്രേമികളുടെ ഇടനെഞ്ചില്‍ കോരിയിട്ട തീ അണയുമന്ന് ഒരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല.

2008-12-01

മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന് ജന്മനാടിന്റെ യാത്രാമൊഴി  

The Gate Way of India എന്ന് ലോകം വിളിക്കുന്ന ബോംബെ. ലോകത്തിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങ‌ളിലൊന്ന്. രൂപ ഭാവങ്ങള്‍ മാറ്റി ശത്രു, ബോംബയിലെ ഒരോ തെരുവുകളിലും സംഹാരതാണ്ടവമാടുമ്പോള്‍, അത് സ്വന്തം കര്‍മ്മ ഭൂമിയായ് സ്വയം തിരഞ്ഞെടുത്ത്, "നിങ്ങള്‍ ശാന്തമായ് ഉറങ്ങിക്കോളൂ ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു" എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, പിറന്ന നാടിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര ദേശാഭിമാനി, മേജര്‍ സന്ദീപ് ഉണ്ണിക്യഷ്‌ണന്‍. ശത്രുവിന്റെ ശ്രമങ്ങളെ ചെറുത്തുതോല്പിക്കുവാന്‍, നമ്മുടെ സഹോദരങ്ങള്‍ വര്‍ണ്ണ ഭാഷാ വൈവിധ്യങ്ങ‌ള്‍ മറന്ന് സ്വന്തം ജീവന്‍ പണയപ്പെടുത്തി ഭീകരരുമായ് ഏറ്റുമുട്ടുമ്പോള്‍ അവരുടെ ജീവന്റെ വില അറിയാതെ പോകുന്നു നമ്മുടെ രാഷ്‌ട്രീയക്കാര്‍.

വാലില്ലാ പട്ടികളുടെ സഹതാപവും, ഖേദവും നിന്നെപ്പോലെ ഒരു ധീര ജവാന് ആവശ്യമില്ല. പതാകയില്‍ പൊതിഞ്ഞ നിന്റെ ശരീരം....... മറക്കില്ല നിന്നെ ദേശാഭിമാനിയായ ഒരു മലയാളിയും. നീ മരിച്ചിട്ടില്ല, ഞങ്ങളിലൂടെ ഇന്നും ജീവിക്കുന്നു.

ജന്മനാടിനെ കാക്കാന്‍ സ്വയം ബലിയര്‍പ്പിച്ച ധീര ജവാന്‍, നിന്റെ പാവന സ്മരണക്കു മുന്‍പില്‍ ഒരിറ്റു കണ്ണീര്‍...


2008-11-04

ആഗോളസാമ്പത്തികമാന്ദ്യവും ഐ.ടി പ്രഭഷണലിന്റെ കുമ്പസാരവും  

പ്രീയപ്പെട്ട ബാബൂ

ഞാന്‍ ഇങ്ങനെ ഒരു എഴുത്ത് എഴുതുമന്ന് നീ വിചാരിച്ചുകാണില്ല. ഞാന്‍ പോലും വിചാരിച്ചതല്ല. പക്ഷേ "ആഗോളമാന്ദ്യം" എന്ന സംഗതി എന്നെ മത്യഭാഷ പൊടിതട്ടിയെടുക്കാനും അത് പേപ്പറില്‍ എഴുതാനും പ്രേരിപ്പിച്ചു. ഒരു ഇമെയില്‍ ഐഡിപോലും ഇല്ലാത്തതിന്റെ പേരിന്‍ നിന്നെ ഞാന്‍ പണ്ട് ഒരുപാട് കളിയാക്കിയപ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ ക്ലര്‍ക്കായ എനിക്ക് എന്തിനാടാ ഇമെയില്‍ ഐഡി എന്ന് നീ എന്നോട് ചോദിച്ചത് ഓര്‍മ്മയുള്ളതുകൊണ്ട് പ്രത്യേകിച്ചും.

ഇപ്പോഴും പോസ്റ്റുമാന്‍ എന്ന ജീവി നാട്ടിലൊക്കെ ഉണ്ടാകും എന്ന വിശ്വാസത്തോടയാണ് ഞാന്‍ ഈ എഴുത്ത് എഴുതുന്നത്.

ഈ എഴുത്ത് എഴുതാനുള്ള കാരണം എന്തന്നാല്‍ "ആഗോളസാമ്പത്തികമന്ദ്യം" എന്ന ഒരു സംഭവം ഈയിടെ ഇറങ്ങിയിട്ടുണ്ട്. അതിന്റെ പേരില്‍ ഐ.ടി കമ്പനികളും മറ്റും ആളുകളെ യാതൊരു ദാക്ഷണ്യവും കാണിക്കാതെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടുകൊണ്ടിരിക്കയാണ്. എന്റെ കമ്പനിയില്‍തന്നെ ഞങ്ങളുടെ ശമ്പളം പകുതി കുറച്ചു. ഉടനെ കുറെപേരയങ്കിലും പറഞ്ഞുവിടുമന്ന് കേള്‍ക്കുന്നു. അതുകൊണ്ട് ആരുടെയും കണ്ണില്‍‌പെടാതെ ഒളിച്ചും പാത്തുമാണ് ഓഫീസില്‍ ഇരിക്കുന്നത്. എങ്ങാനും കണ്ടാല്‍ "ങേ നീ ഇതുവരെ പോയില്ലേ?" എന്ന് ചോദിച്ച് പറഞ്ഞുവിട്ടാലോ എന്ന ഭയം എന്നെ വല്ലാതെ പിടികൂടിയിട്ടുണ്ട്. ഇന്നല്ലങ്കില്‍ നാളെ എന്റെ ജോലി തെറിക്കും.

എന്റെ പൂര്‍‌വ്വകാലപ്രവര്‍ത്തികളും വാക്കുകളും നിന്നെ വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നീ എന്നോട് ക്ഷമിക്കണം. അത്തരം വേദനിപ്പിച്ച സംഗതികളില്‍ ചിലത് എന്റെ മനസ്സില്‍ തികട്ടിവരുന്നത് സൂചിപ്പിക്കാം. (ഭക്ഷണം കഴിക്കാത്തതുകൊണ്ട് വയറ്റില്‍നിന്നുള്ള തികട്ടിവരവ് ഇപ്പോഴില്ല.)

1. ഞാന്‍ ബി.ടെക് പഠിച്ചുകൊണ്ടിരുന്ന കാലത്ത് എനിക്ക് കാമ്പസ് റിക്രൂട്ട്മെന്റ്‌ നടക്കുമ്പോള്‍ ഞാന്‍ നിന്നോട് പറഞ്ഞവാക്കുകള്‍..."മിനിമം മുപ്പതിനായിരം രൂപ ശമ്പളം ഇല്ലങ്കില്‍ ഒരുത്തന്റെയും ജോലി എനിക്ക് വേണ്ട" എന്ന് ഞാന്‍ പറഞ്ഞ് അഹങ്കരിച്ചിരുന്നു. അന്ന് എനിക്ക് ജോലികിട്ടിയപ്പോള്‍ നീ പി.എസ്സ്. സി ടെസ്റ്റ് എഴുതി നടക്കുകയായിരുന്നു."സര്‍ക്കാര്‍ ജോലി ചെയ്യാന്‍ നാണമില്ലേ? എന്നൊക്കെ ചോദിച്ച് ഞാന്‍ നിന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്...നീ അതൊക്കെ മറന്നുകാണുമന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഥവാ ഇപ്പോള്‍ ഓര്‍ത്തങ്കില്‍ പെട്ടന്ന് മറക്കണം.

2. അന്ന് നാട്ടില്‍ വന്നപ്പോള്‍ നമ്മള്‍ ഒരുമിച്ച് അപ്പു അണ്ണന്റെ ഹോട്ടലില്‍ കയറി "പിസ്സയും ബര്‍ഗറും" ഇല്ല എന്ന കാരണത്താല്‍ ഞാന്‍ ഒന്നും കഴിച്ചില്ലങ്കിലും നീ പുട്ടും കടലയും കഴിച്ചു. ഒരു ചായ കുടിക്കാന്‍ നീ നിര്‍ബന്ധിച്ചങ്കിലും "പെപ്‌സിയോ കോക്കോ ഇല്ലാത്ത എന്ത് ഭക്ഷണം" എന്ന് പറഞ്ഞ് ഞാന്‍ നിന്റെ നിര്‍ബന്ധത്തെ അവഗണിച്ചു. അപ്പു അണ്ണനെയും ഈ സംഭവം വേദനിപ്പിച്ചുകാണും. ഇനി ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അപ്പു അണ്ണനോട് ക്ഷമ ചോദിച്ചുകൊള്ളാം...പാവം നല്ലമനസ്സുള്ള ഇത്തരം മനുഷ്യരെ മറക്കരുതന്ന് ഇപ്പോഴാണ് മനസ്സിലായത്. പുട്ടിനും കടലക്കും ഇപ്പോഴും നല്ല ടേസ്റ്റായിരിക്കുമന്ന് പ്രതീക്ഷിക്കുന്നു.

3. ഒരു LIC പോളിസി ചേരാന്‍ നീ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ നിന്നെ അവഹേളിച്ചു. മോഡേണ്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഞാന്‍ 4-5 ഇന്‍ഷുറന്‍സുകള്‍ എടുത്തിട്ടുണ്ടന്നും "LIC പോലുള്ള പഴഞ്ചന്‍ കാര്യങ്ങളുമായ് നടക്കാന്‍ നാണമില്ലേ?" എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. അതൊക്കെ നീ പൊറുക്കണം. ഞാന്‍ ഇത്രനാളും അടച്ചകാശെല്ലാം ആ കമ്പനികള്‍ മുക്കി എന്നാണ് തോന്നുന്നത്. ഇനി അഥവാ ആ കമ്പനികള്‍ പൂട്ടിയില്ലങ്കിലും കാലാവധി കഴിയുമ്പോള്‍ (20 കൊല്ലം) അത് അടച്ച തുകയുടെ പകുതിപോലും കാണില്ല എന്നും കേള്‍ക്കുന്നുണ്ട്. അടക്കുന്നത് നിര്‍ത്തിയാല്‍ ഇതുവരെ അടച്ചതല്ലേ പോകൂ എന്നും പലരും അഭിപ്രായപ്പെട്ടു. അതുകൊണ്ട് എന്തുചെയ്യണമന്ന് തീരുമാനിച്ചിട്ടില്ല. ജോലി പോയാല്‍ പിന്നെ കണ്‍ഫ്യൂഷന്‍ ഇല്ലല്ലോ. അടവ് താനേ നിന്നോളും.

4. വിലക്കുറവിന് നാട്ടില്‍ കുറച്ച് സ്ഥലം കണ്ടപ്പോള്‍ അത് വാങ്ങി ഒരു വീടു വയ്ക്കാന്‍ നീ എന്നെ ഉപദേശിച്ചു. ഈ ഗ്രാമത്തില്‍ വന്ന് ആരങ്കിലും സ്ഥലം വാങ്ങി വീടുപണിയുമോ എന്ന് ചോദിച്ച് ഞാന്‍ നിന്നെ കളിയാക്കി. എന്നിട്ട് ഞാന്‍ ഒരു ഫ്ലാറ്റ് വാങ്ങി. അന്ന് പലിശ 7 ശതമാനമഅയിരുന്നത് 11.5 ശതമാനത്തോളമായങ്കിലും ഞാന്‍ ബുദ്ധിമുട്ടില്ലാതെ ഇന്‍സ്റ്റാള്‍മെന്റ് അടച്ചുപോന്നിരുന്നു. ഇപ്പോള്‍ ശമ്പളം കുറച്ചപ്പോള്‍ ലോണ്‍ അടക്കാന്‍ വലിയ ബുദ്ധിമുട്ടായി. അടച്ചില്ലങ്കില്‍ അവന്മാര്‍ ലോണ്‍ തരാന്‍ കാണിച്ച ശുഷ്‌കാന്തിയോടെതന്നെ പലിശകണക്കാലും മറ്റും ചെയ്യുമന്നാണ് അറിഞ്ഞത്. ഇനി ഇപ്പോള്‍ ജോലിപോയാല്‍ ഫ്ലാറ്റ് ബാങ്ക് എടുത്തോളും. പോയത് പോയി ഇനി പറഞ്ഞിട്ടെന്താ.....

5. നീ ഒരു ബൈക്ക് വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാര്‍ വാങ്ങിയ കാര്യം പറഞ്ഞ് അതിന്റെ ഫീച്ചേഴ്‌സ് വിവരിച്ച് നിന്നെ അവഗണിച്ചു. "കുറഞ്ഞപലിശക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണോ ലോണ്‍ എടുത്തത്?" എന്ന് ചോദിച്ചതിന് ഞാന്‍ നിന്നെ പരിഹസിച്ചു. "പിന്നാലെ നടന്ന് ലോണ്‍ തരാന്‍ ന്യൂജനറേഷന്‍ ബാങ്കുകള്‍ ഉളളപ്പോള്‍ ആരങ്കിലും പലിശകുറവുള്ളതിനായ് ബുദ്ധിമുട്ടുമോ?" എന്ന് ഞാന്‍ നിന്നോട് ചോദിച്ചിരുന്നു.ഇപ്പോള്‍ കാര്‍ ലോണിന്റെ മാസ അടവ് തീരാത്തതിനാല്‍ ഭയങ്കര ബുദ്ധിമുട്ടാണ്. കാര്‍ലോണ്‍ അടച്ചില്ലങ്കില്‍ കാര്‍ അവര്‍ കൊണ്ടുപോകുമായിരിക്കും. അപ്പോള്‍ ഇതുവരെ അടച്ചതില്‍ വല്ലതും ബാക്കി തന്നാല്‍ അതുകൊണ്ട് കുറച്ചുനാള്‍ തെണ്ടിതിരിഞ്ഞു ജീവിക്കാമായിരുന്നു.

മേല്‍ പ്രസ്താവിച്ച സംഗതികളില്‍ എനിക്ക് വല്ലാത്ത കുറ്റബോധമുണ്ട്. അതില്‍ ഏതങ്കിലും നിന്നെ വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ ക്ഷമിച്ചുകളയൂ. നീ അതൊന്നും കാര്യമാക്കിയിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം. എന്നാലും..

പിന്നെ എന്റെ അനിയന്‍ MCA കഴിഞ്ഞ് കാമ്പസ് റിക്രൂട്ട്മന്റും കിട്ടി ചില സുഹ്യത്തുക്കളോടൊപ്പം ഇവിടെ എന്റെ ഫ്ലാറ്റില്‍ വന്ന് താമസിക്കുന്നുണ്ട്. ഈ ഒറ്റ എണ്ണത്തിനും അടുത്തെങ്ങും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ലന്ന് ഏകദേശം തീരുമാനമായി. ഇവിടെ കിടന്ന് അര്‍മ്മാദികല് നിര്‍ത്തി നാട്ടില്‍ പോയി വല്ല പച്ചക്യഷിയോ മറ്റോ ചെയ്ത് ജീവിക്കാന്‍ അവറ്റകളെ ഒരുപാട് ഉപദേശിച്ചു. എനിക്ക് പണ്ട് പറ്റിയതരം ആര്‍ഭാടങ്ങളും അഹങ്കാരങ്ങളും നാട്ടില്‍ കാണിച്ച് നടന്നതിനാല്‍ ഒരണ്ണത്തിനും നാട്ടില്‍ പോകാന്‍ മനസ്സ്‌ വരുന്നില്ല. കുറച്ചുനാള്‍ പട്ടിണി കിടക്കുമ്പോള്‍ നാണക്കേടൊക്കെ മാറി അങ്ങു വന്നുകൊള്ളും.

ഇതൊക്കെ ഞാന്‍ പറഞ്ഞത് എന്തിനന്നാല്‍ നാട്ടില്‍ വന്നാല്‍ ജീവിച്ചുപോകാന്‍ പറ്റിയ വല്ലപണിയും നീ വിചാരിച്ചാല്‍ സംഘടിപ്പിച്ച് തരാന്‍ കഴിയുമന്ന് എനിക്ക് ഉറപ്പുണ്ട്. നീ നാട്ടില്‍ അത്യാവശ്യം സാമൂഹ്യപ്രവര്‍ത്തനവും പിടിപാടും ഉള്ള ആളാണന്നും എനിക്കറിയാം.

ജോലിയില്‍ പറ്റാവുന്നത്ര കാലം പിടിച്ചു നില്‍ക്കുകയും, അതുകഴിഞ്ഞിട്ട് പറ്റാവുന്നത്രകാലം ഉള്ള ആര്‍ഭാടത്തില്‍ ജീവിക്കുകയും ചെയ്തിട്ട് ഒരു പുതിയ മനിതനായ് ഞാന്‍ അങ്ങ് വരും...നീ എന്നെ നിരാശപ്പെടുത്തില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. നാട്ടില്‍ ഉള്ള ആ ചെറിയ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ പോയപ്പോള്‍ നീ ഒരുപാട് എതിര്‍ത്തതുകൊണ്ടുമാത്രം ഞാന്‍ അന്ന് വിറ്റില്ല. എന്തായാലും അത് നന്നായി. കയറികിടക്കാന്‍ ഒരു ഇടമുണ്ടല്ലോ ഇപ്പോഴും

ഉടനെ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ

നിന്റെ കൂട്ടുകാരന്‍ കുട്ടപ്പന്‍ (പേര് ഭാഗ്യത്തിന് ഞാന്‍ മാറ്റിയിട്ടില്ല)

കടപ്പാട്: അക്ഞാതനായ എഴുത്തുകാരന്

2008-11-01

ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?  

എന്റെ ഏറ്റവും അടുത്ത സുഹ്യത്തുക്കളോട് വളരെ ലളിതമായ് ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “ഈ ലോകത്ത് നീ ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് “? നിന്നയാണ് എന്ന ഉത്തരം പ്രതീക്ഷിച്ചുകൊണ്ടാണ് ചോദിക്കുന്നതന്ന് മനസ്സിലാക്കുന്നതുകൊണ്ടും, സ്പെസിഫിക്കായ ഒരു ഉത്തരം കിട്ടാത്തതുകൊണ്ടും അവര്‍ വിഷയം മാറ്റുകയാണ് പതിവ്. കേള്‍ക്കുമ്പോള്‍ ലളിതം എന്നു തോന്നാമങ്കിലും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണത്.

ഞാന്‍ പലപ്പോഴും എന്റെ മനസ്സിനോടും ചോദിക്കും "ആരയാണ് നീ ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?". ഒരു ഞൊടിയിടക്കുള്ളില്‍ ഇപ്പോള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ കുറെ മുഖങ്ങള്‍ പോലെ എന്റെ മനസ്സിലൂടെയും കടന്നുപോകും കുറെ മുഖങ്ങള്‍. പക്ഷേ ഒരിക്കലും ഒരുത്തരത്തില്‍ എത്താന്‍ കഴിയുന്നില്ല. അപ്പോള്‍ എന്റെ മനസ്സ് എന്നോട് തിരിച്ചുചോദിക്കും സ്നേഹത്തിന് അങ്ങനെ ഒന്നും രണ്ടും ഉണ്ടോ എന്ന്?

നിങ്ങള്‍ പറയു ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?

2008-10-29

ചെമ്പകങ്ങള്‍ പൂക്കാത്ത താഴ്വര  

നീ എവിടെ, കാത്തിരുന്നു കണ്ണുകഴക്കുന്നു. എന്നാണ് ഇനി നീ എന്റെ കണ്മുന്നില്‍ വരുന്നത്? സ്വപ്നങ്ങളുറങ്ങുന്ന നിന്റെ ആത്മാവിനെ എന്റെ നെഞ്ചോട് ചേര്‍ത്തണക്കാന്‍.....ചെമ്പകങ്ങള്‍ പൂക്കാത്ത ഈ താഴ്വരയില്‍ നിനക്കായ് ഒരുകുല പൂക്കള്‍ ഞാന്‍ കാത്തുവച്ചിരിക്കുന്നു. ചേതനയറ്റ സ്വപ്നങ്ങള്‍, നഷ്ടപ്പെട്ട ഹ്യദയം, പടികളില്‍ പതിഞ്ഞമര്‍ന്ന കാലുകളെ അറച്ചുനോക്കുന്ന പാദമുദ്രകള്‍, അറിയില്ലെനിക്കെന്നെ. എന്തിനക്കയോവേണ്ടി എന്തക്കയോ ചെയ്തുകൂട്ടുകയാണ്. എന്തക്കയോ നേടുവാന്‍ ഓരോരോ മുഖങ്ങള്‍ കയറി ഇറങ്ങുകയാണ്? എന്തിനുവേണ്ടി? എനിക്കുതെന്നെ അറിയില്ല. ഒരിക്കലും മരിക്കാത്ത എന്റെ സ്നേഹം അനാഥമാകുമ്പോള്‍ ഉടഞ്ഞ കണ്ണാടിക്കുള്ളില്‍ ഞാന്‍ ആരോ ആകാന്‍ ശ്രമിക്കുകയാണ്.

ഓര്‍മ്മകളുടെ കിളിവാതിലിലൂടെ മനസ്സിലേക്കരിച്ചിറങ്ങുന്ന പ്രതീക്ഷയുടെ കിരണങ്ങള്‍ക്ക് തിമിരം ബാധിക്കുന്നുവോ? പുസ്തകതാളിലൊളിപ്പിച്ച മയില്‍‌പീലി തുണ്ടുപോലെ ആരുംകാണാതെസൂക്ഷിച്ച എന്റെ സ്വകാര്യനൊമ്പരങ്ങള്‍ അറിയാതെ തുളുമ്പിപോകുന്നുവോ? മന്‍സ്സിന്റെ വിങ്ങലുകളും, നഷ്ടസ്വപ്നങ്ങളും, കാലത്തിനുണക്കാന്‍ കഴിയാത്ത ചില മുറിവുകളും മാത്രമേ സ്നേഹിക്കുന്നവര്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയുന്നുള്ളുവോ?

ചാലുകള്‍ മുറിച്ച് കുത്തിയൊലിക്കുന്ന മഴവെള്ള പാച്ചിലുപോലെ ഓര്‍മ്മകള്‍. പെയ്തൊഴിയാത്ത മഴനൂലുകള്‍ക്കിടയിലൂടെ നടന്നകലുന്ന ആ വെളുത്ത കാല്പാടുകള്‍. എന്നെ തനിച്ചാക്കി പറന്നുപോയ എന്റെ ആത്മാവ്. അന്ന് നഷ്ടമായ എന്റെ പാവം മനസ്സ്. എല്ലാസ്നേഹത്തില്‍നിന്നും അകന്നുമാറിനിന്ന എന്റെ ഹ്യദയത്തിനുമുകളില്‍ എന്തിനാണ് നീ വിരലുകള്‍ കൊണ്ടെഴുതിയത്? നിന്റെ ഓരോ വാക്കുകളും സ്നേഹത്തില്‍ ചാലിച്ച മധുരമായിരുന്നു. ഹേമന്ദരാവുകളില്‍ പൊഴിയുന്ന മഞ്ഞിന്റെ പരിശുദ്ധിയുള്ള നിന്റെ പുഞ്ചിരി നീ എന്തിന് എനിക്കായ് കരുതി വച്ചു? ഇന്ദ്രിയങ്ങള്‍ ശൂന്യമാവും മുമ്പെ, നിര്‍വികാരികത കടന്നാക്രമണം നടത്തും മുമ്പ, മറവിക്ക് മുന്നില്‍ ഓര്‍മ്മകള്‍ തോറ്റടിയും മുമ്പേ സ്വപ്നങ്ങളെ പറത്തിവിടാന്‍ ഒരു കിളിവാതിലുണ്ടാക്കി നീ കാത്തിരിക്കുമ്പോള്‍‍, മാറത്ത് മറുകുള്ള മന്ദാരങ്ങളായ് നിന്റെ മൗനം എന്നില്‍ അലിയും വരെ, നടന്നുപോയ വഴികളില്‍ നീ എന്നെ തേടിയെത്തുന്ന നിമിഷങ്ങള്‍ക്കായ്, ചെമ്പകങ്ങള്‍ പൂക്കാത്ത ഈ താഴ്വരയില്‍ നിനക്കായ് ഒരുകുല പൂക്കളുമായ് ഞാനിവിടെ തനിച്ചിരിക്കാം. നിന്റെ വരവും പ്രതീക്ഷിച്ച്.

കടപ്പാട്: കിളിവാതില്‍

2008-10-07

പടിവാതില്‍ ചാരാതെ  

പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും

വരുമന്നു ചൊല്ലി
കടന്നുപോയെന്നിട്ടും
വന്നണയാത്തതെന്തേ
ഇന്നും വന്നണയാത്തതെന്തേ

ഇരവറിയാതെ
പകലറിയാതെ
പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ

ഹ്യദയത്തിന്‍ തന്ത്രികള്‍
മെല്ലെയുണര്‍ ത്തിനീ
സ്നേഹത്തിന്‍ ചൂടു
പകര്‍ന്നു തന്നു

കനവറിയാതെ
നിനവറിയാതെ
ഋതുഭേദമറിയാ
തെത്രനാളിങ്ങനെ

വിരഹത്തിന്‍ ചൂടില്‍
ചുട്ടുപൊള്ളുന്നു
കുളിരായ് നീയെന്നു
വന്നു ചേരും

പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും

2008-09-12

സസ്‌നേഹം നിന്റെ സ്വന്തം ഞാന്‍  

ഓണത്തിന്റെ ഓര്‍മ്മകള്‍ പ്രവാസജീവിതത്തിന്റെ ഏകാന്തതതളം കെട്ടിയ ചിന്തകളിലേക്ക് കടന്നുവന്നപ്പോള്‍, കുത്തികെട്ടഴിഞ്ഞ നോട്ടുബിക്കിലെ ഇളം നീല നിറമുള്ള കടലാസില്‍ അവന്‍‍ എഴുതിതുടങ്ങി. അവന്റെ സ്‌നേഹത്തിനുവേണ്ടി അവന്റെ ആദ്യത്തെ ഓണാശംസ. തൂലിയില്‍ നിന്നും ഹ്യദയ രക്തം കരളിന്റെ കടലാസിലേക്ക് പര‍ന്നൊഴുകി വര്‍ണ്ണങ്ങള്‍ രചിച്ചു.

എന്റെ പ്രീയപ്പെട്ട സ്‌നേഹത്തിന്

ഇത് നമ്മുടെ ആദ്യത്തെ പൊന്നോണം. ഒരിക്കലും കണ്ടിട്ടില്ല, നിന്റെ സ്വരം കേട്ടിട്ടില്ല, ആ വിരലുകള്‍ ഒന്നു തെരുപിടിച്ചിട്ടില്ല, എന്നിട്ടും ഉപേക്ഷിക്കാനാവാത്തവിധം നമ്മള്‍ അടുത്തുപോയി, സ്‌നേഹിച്ചുപോയി. വാക്കുകള്‍കൊണ്ട് ഒരു ഓണം ആശംസിക്കാം, ആഘോഷിക്കാം.പക്ഷേ ഭാഷക്കു പരിധി ഉണ്ടാകുമ്പോള്‍ എന്റെ മനസ്സിലെ വികാരവും സന്തോഷവുമൊക്കെ എന്നില്‍ മാത്രമൊതുങ്ങുന്നു. നഷ്‌ടങ്ങളുടെ തടവുകാരനായ ഈ ഏകാന്ത പഥികന് നിന്നോടോത്ത് ഒരു ഓണമാഘോഷിക്കുവാന്‍ എന്നങ്കിലും ഒരിക്കല്‍ കഴിയുമന്ന് ഞാന്‍ ആഗ്രഹിക്കയാണ്.

ഇന്നു രാത്രി ഞാന്‍ നാട്ടിലേക്ക് തിരിക്കും. നീണ്ട എട്ടു വര്‍ഷത്തിനുശേഷം എല്ലാവരോടുമൊത്ത് വീണുകിട്ടുന്ന ഒരു ഓണം. നഷ്‌ടപ്പെടലുകളുടെ വേദനയും, വിരഹത്തിന്റെ നോവുമുണ്ട് എന്റെ ഈ ഓണത്തിന്. എന്നില്‍ നിന്നും നടന്നു നീങ്ങിയ കവിതയുടെ ഗന്ധമുള്ള കാല്പാടുകള്‍. ഒരു നോക്കു കാണാന്‍ കാത്തുനില്‍ക്കാതെ എന്നെ വിട്ടുപോയ അപ്പാ. കനംതൂങ്ങിയ മനസ്സുമായ് കഴിഞ്ഞകാലമത്രയും താണ്ടിയ ദൂരം. എന്റെ യാത്ര ഇവിടെ അവസാനിപ്പിക്കയാണ്. എന്നും മറ്റുള്ളവര്‍ക്കുവേണ്ടി വേദനിച്ചപ്പോള്‍ സ്വയം സന്തോഷിക്കാന്‍ മറന്നുപോയി. എന്നിട്ടും കാര്‍മേഘമൊഴിഞ്ഞ് മാനം തെളിഞ്ഞപ്പോള്‍ ഒരു തീണ്ടാപ്പാടകലെ നില്‍ക്കേണ്ടിവന്ന ജന്മം. വിഗ്രഹം പൂര്‍ത്തിയായാല്‍ പിന്നെ ശില്പിതൊട്ടാല്‍ അശുദ്ധമാകുന്ന സാലഭഞ്ജികകള്‍. ഇനി വയ്യാ. തുറന്നിട്ട കിളിവാതിലിലൂടെ നീ എന്നെ തേടിവന്നപ്പോള്‍, എന്നെ സ്‌നേഹിക്കുന്നുവന്നു പറഞ്ഞപ്പോള്‍, നിമിഷനേരത്തേക്കങ്കിലും തോന്നിയ അനാഥത്വം നീ ചുംബിച്ചെടുക്കുകയായിരുന്നു. ഇന്ന് നീ എവിടയാണന്നോ, ഇനി എന്ന് കാണുമന്നോ, ഒരു വാക്കുമിണ്ടുമന്നോ എനിക്കറിയില്ല. നിന്റെ മനസ്സിന്റെ നനവാര്‍ന്ന ഒരുകോണില്‍, സ്‌നേഹത്തിന്റെ പൈയ്‌തൊഴിയുന്ന മഴനൂലുകള്‍കൊണ്ട് എന്നെ ബന്ധിക്കുന്നിടത്തോളം എന്റെ മനസ്സില്‍ ഞാന്‍ താലോലിച്ച നീലമേഘങ്ങള്‍ ഒഴുകി നടക്കും. വെള്ള അരയന്നങ്ങള്‍ ചാമരം വീശുന്ന നിന്റെ കണ്ണുകളുടെ അഗാധതയിലേക്ക് നോക്കി ഞാന്‍ എന്റെ ഓണാശംസ കുറിക്കട്ടെ.

ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി വീണ്ടുമൊരു പൂക്കാലം വരവായി. കൈവിട്ടുപോയ ബാല്യത്തിന്റെ നനുത്ത മൂടല്‍ മഞ്ഞിനപ്പുറത്തെവിടനിന്നോ പൂവിളികേട്ടുണരുന്ന പ്രഭാതങ്ങളും, പപ്പടത്തിന്റെ പരിമളം മണക്കുന്ന പകലുകളും, ഊഞ്ഞാല്‍‌പാട്ടുകളൊഴുകിയെത്തുന്ന പുഷ്പസുഗന്ധികളായ സന്ധ്യകളും, ഓണനിലാവിനു കുളിരേകുന്ന തിരു‌വാതിര പാട്ടിന്റെ ശീലുകളും അനേകമനേകം അടരുകള്‍ക്കപ്പുറത്തുന്നിന്നും മനസ്സിലേക്ക് വന്നണയുകയായി.

തിരുവോണപുലരി പൊന്നിന്‍പ്രഭചൊരിഞ്ഞ് കിഴക്കേമാനത്ത് രക്തസിന്ദൂരം വാരിവിതറുമ്പോള്‍, കുളിച്ച് കുറിതൊട്ട്, ഓണപുടവയുടുത്ത്, മുറ്റത്തെ ചാണകം മെഴുകിയ കളത്തില്‍ ആവണിപലകയിട്ട് കത്തിച്ച നിലവിളക്കിന്റെ ഭദ്രദീപത്തിനുമുന്നില്‍ മുക്കുറ്റിയും, തുമ്പയും, ചെമ്പരത്തിയും വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുകയായി. പപ്പടത്തിന്റെയും, ഉപ്പേരിയുടേയും പരിമളം ഒഴുകിയെത്തുന്ന മാവിന്‍ ചുവട്ടില്‍, സ്വര്‍ണ്ണനൂലുകള്‍ ഇഴപിരിച്ച ഊഞ്ഞാലില്‍ ആടി കാണാകൊമ്പിലെ ഇലകടിച്ചെടുക്കാന്‍.പിന്നെ തൂശനിലതുമ്പില്‍ വിളമ്പിയ പച്ചടി, കിച്ചടി, അച്ചാറ്, അവിയല്‍ തോരന്‍, ഓലന്‍, തിയ്യല്. തുമ്പപ്പൂചോറില്‍ പരിപ്പൊഴിച്ച്, പപ്പടം പൊടിച്ച് നെയ്യും ചേര്‍ത്ത് വിഭവസമ്യദ്ധമായ സദ്യ. സാമ്പാറ്, പുളിശ്ശേരി, പച്ചമോര്, അവസാനം മധുരം കിനിയുന്ന പാല്‍പ്പായസം. ഊണുകഴിഞ്ഞ് വീണ്ടും ഊഞ്ഞാല്‍ ചുവട്ടിലേക്ക്. ആട്ടവും, പാട്ടും, കളികളുമായി വീണ്ടും ഒരു ഓണം. ഗ്രഹാതുരതയുടേയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്നേഹത്തോടെ ഒരായിരം സ്നേഹാദരങ്ങളോടെ എന്റെ സ്‌നേഹത്തിന് ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ ...!

സസ്‌നേഹം നിന്റെ സ്വന്തം ഞാന്‍

2008-09-03

ഓണനിലാവ്  

കൊയ്തൊഴിഞ്ഞ പുന്നെല്ലിന്‍ പാടത്തിലൂടെ വന്നെത്തുന്ന ഈ ഓണ നാളുകളില്‍ ഗതകാലസ്‌മരണകളൂടെ സുവര്‍ണ്ണനൂലുകള്‍ ഊടുംപാവും നെയ്യുന്ന മനസ്സുകസ്സുകളിലേക്ക് ഓണവില്ലിന്റെ ഞാണോലിയോടൊപ്പം ഐശ്വര്യത്തിന്റെ , നന്മയുടെ, സമ്യദ്ധിയിടെ ചിങ്ങനിലാവ് പരന്നൊഴുകട്ടെ. കൈകൊട്ടിപാട്ടിന്റെയും, തിരുവാതിരക്കളിയുടേയും അകമ്പടിയോടെ വള്ളംകളിയുടേയും, തുരുവാഭരണത്തിന്റെയും നാട്ടിലേക്ക് ഒരു ഓണംകൂടി വന്നെത്തുകയായി. അത്തപൂക്കളങ്ങളൊരുക്കി കൊട്ടും കുരവയുമായ് മാവേലിമന്നനെ എതിരേല്‍ക്കാന്‍ കാത്തിരിക്കുന്ന എല്ലാമലനാട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍



മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ,
ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

2008-08-30

ആത്മാവിന്, ഹ്യദയംകൊണ്ടൊരാശംസ  

സഹ്യന്റെ നെറുകയിലൂടെ അര്‍ക്കരശ്‌മികള്‍ അരിച്ചെത്തുന്ന പ്രഭാതങ്ങളിലൊന്നില്‍ നിന്റെ മെലിഞ്ഞവിരലുകള്‍കൊണ്ട് എന്റെ ആത്മാവിനെ തൊട്ടുണര്‍ത്തി, ആട്ടവിളക്കിലെ കരിന്തിരി കത്തുന്ന അരങ്ങില്‍ നിന്നും സ്നേഹചിലങ്കകള്‍ കിലുക്കിയെത്തുന്ന ഒരു സ്വപ്‌നംപോലെ നീ എന്നിലേക്കു നടന്നെത്തി. അടരുവാന്‍ മടിയാര്‍ന്ന് ഹ്യദയത്തോടൊട്ടിച്ചേര്‍ന്നുകിടന്ന കുപ്പിച്ചില്ലുകള്‍ ആ നേര്‍ത്തവിരലുകള്‍കൊണ്ട് പെറുക്കിമാറ്റി നീ കൂടുകൂട്ടിയത് എന്റെ ഹ്യദയത്തിലാണ്. ഇന്ന് ഹ്യദയത്തിലെവിടയോ തുറന്നുകിടന്ന ഒരു കിളിവാതിലിലൂടെ നീ പാലായനം ചെയ്യുമ്പോള്‍ വന്യമായ ഒരു ശൂന്യത എന്നില്‍ നിറയുന്നു.

നിന്റെ കണ്ണിലെ അഗാധമായ നീലിമയില്‍ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍, കൈപിടിയിലൊതുങ്ങാതെപോയ ജീവിതം, മലര്‍മണം മാറും‌മുന്‍പേ കൊഴിഞ്ഞുപോയ മംഗല്യസ്വപ്‌നങ്ങള്‍. പിച്ചവച്ചനാള്‍ മുതല്‍ ഒഴുക്കിനെതിരേ നീന്താനായിരുന്നു നിന്റെ വിധി. അന്തര്‍മുഖത്വത്തിന്റെ പുറംന്തോടിനുള്ളില്‍ നീ സ്വയം രൂപപ്പെടുമ്പോള്‍ പുറത്ത് കുളിരുചൊരിഞ്ഞ് നിന്നിലേക്ക് പൈയ്‌തിറങ്ങുന്ന മഴനൂലുകളെ നീ സ്വപ്‌നം കണ്ടു. പക്ഷേ കാലം നിനക്കുതന്നതോ? ഉടഞ്ഞുപോയകണ്ണാടിക്കുള്ളില്‍ നിന്നെനോക്കി പരിഹസിച്ചുചിരിച്ച പ്രതിബിംബത്തില്‍ നിന്റെ പൂണൂലുപൊട്ടിച്ച് കോര്‍ക്കുന്ന താലിയില്‍ തൂങ്ങിയാടുന്ന ജീവിതം. മുല്ലപ്പൂവിന്റെ സുഗന്ധമില്ലാത്ത, വിടരാതെ കൊഴിഞ്ഞ വരണമാല്യത്തിന്റെ ഗന്ധം‌പൊതിയുന്ന മണിയറയിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോള്‍ കഴുത്തുഞെരിച്ചുകൊല്ലുന്നത് പിറക്കാതെപോയ കിനാവുകളെയാണ്. മനസും ശരീരവും പലര്‍ക്കുമായ് പങ്കുവക്കേണ്ടിവന്ന നിന്റെ മനസ്സിന്റെ നനവാര്‍ന്ന ഒരുകോണില്‍ സ്വയം ഒതുങ്ങാനായ് ഞാന്‍ എന്റെ നാവിനെ കെട്ടിയിട്ടു. എന്നെ മറക്കരുതന്നും, ഉപേക്ഷിക്കരുതന്നും പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിന്റെ മൗനങ്ങളില്‍ ലയിച്ച് ഞാന്‍ ഇല്ലാതാകുന്ന നിമിഷം വരെ എന്നെ സ്‌നേഹിക്കുക.

വിറയാര്‍ന്ന വാക്കുകളാല്‍, സ്വപ്‌നങ്ങളെ ഹ്യദയത്തില്‍നിന്നടര്‍ത്തിമാറ്റി, നാദസ്വരമേളങ്ങള്‍ കൊഴുക്കാത്ത, മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങാത്ത കതിര്‍മണ്ഡപത്തിലേക്കയക്കുമ്പോള്‍, ക്ഷണികനേരത്തേക്കെങ്കിലും നമ്മള്‍ കണ്ട കിനാവുകള്‍ മിഴികളെ ആര്‍ദ്രമാക്കുന്നു. ആഗ്രഹങ്ങളല്ലാം സാധിച്ചിട്ടും, പ്രാര്‍ത്ഥനകളെല്ലാം ഫലിച്ചിട്ടും ഇവിടെ മാത്രം ഞാന്‍ തോറ്റടിയുകയാണ്. സ്വപ്‌നങ്ങളെ എള്ളും, അരിയും വാരിയൂട്ടി, എണ്ണയും നെയ്യും കത്തിയെരിയുന്ന ചിതയില്‍ ദഹിപ്പിച്ചു സ്പുടം ചെയ്യുന്ന ചാരത്തില്‍നിന്നും ഒരു നുള്ളെടുത്ത് തിരുനെറ്റിയിലൊരു കുറിവരച്ച് എന്റെ ആത്മാവിനെ കതിര്‍മണ്ഡപത്തിലേക്കയ‌ക്കേണ്ടിവരുന്ന ദു:രവസ്ഥ ഞാന്‍ ഏറ്റടുക്കുകയാണ്. എന്നങ്കിലും ഒരിക്കല്‍ നീ സ്വപ്‌നം കണ്ട പ്രഭാതം നിനക്കുമുന്നില്‍ പൊട്ടിവിടരട്ടെ, ശേഷിക്കുന്ന നിന്റെ ആഗ്രഹങ്ങള്‍ സായന്തനത്തിന്റെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷി എഴുതട്ടെ, കുളിരുചൊരിയുന്ന മഴനൂലുകള്‍ എന്നും നിന്റെ ജീവിതത്തിലേക്ക് പൈയ്‌തിറങ്ങട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

ഞാന്‍ പറയാതെപോയ എന്റെ വാക്കുകള്‍, നീ കേള്‍ക്കാതെ പോയ എന്റെ ശബ്‌ദം, നീ അറിയാതെ പോയ എന്റെ സംഗീതം നിനക്കായ്, സുഹ്യത്ത് ഡോണ മയൂരയുടെ വരികള്‍ക്ക്, രാജേഷ് രാമന്‍ സംഗീതം പകര്‍ന്ന്, പ്രദീപ് സോമസുന്ദരത്തിന്റെ ശബ്‌ദത്തില്‍.



പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

2008-08-29

ചിത്രചോരണം ഒരു തുടര്‍ക്കഥ-മൂന്നാം ഭാഗം  

കാനഡയിലെ ഒരു ഇന്‍റീരിയര്‍ ഡിസൈനറും പ്രമുഖ പത്രങ്ങളിലെ ന്യൂസ് കോളമിസ്റ്റുമായ മഡിലയിന്‍റെ, Maple Leaves on the Fence എന്ന ചിത്രവും മാധ്യമം വാരികയാല്‍ മോഷ്ടിക്കപ്പെട്ടു. ഫ്ലിക്കറില്‍ ചിത്രത്തിന്‍റെ അടിയില്‍ വളരെ വ്യകതമായും അവര്‍ കോപ്പിറൈറ്റ് അവകാശത്തെകുറിച്ച് രേഖപ്പെടുത്തിയിരുന്നു. © All Rights Reserved - copyright - by MaddyLane Designs...No Commercial Usage or Reproduction Allowed. മഡിലയിന്‍റെ, Maple Leaves on the Fence എന്ന ചിത്രം മാധ്യമം അതിന്റെ മുഖചിത്രമാക്കിയത് ഫ്ലിക്കറില്‍ ഇവിടെ കാണാം.

ഈ ചിത്രചോരണത്തിനെതിരെയും നിയമപരമായ നടപടികള്‍ നടന്നുവരികയാണ്. ഈ ചിത്രചോരണവും ഡിസൈനിങും ചെയ്തിരിക്കുന്നതും എം എ ഷാനവാസ് തന്നെ. അദ്ദേഹം ഇപ്പോള്‍ മാധ്യമത്തിന്റെ ഡിസൈനര്‍ അല്ലാ സബ്ബ് എഡിറ്റര്‍ ആണന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. തല ഇങ്ങനെ ആയാല്‍ വാല് എങ്ങനെ ആയിരിക്കും? അപ്പന്‍ പരക്കഴി അമ്മ പരക്കഴി അക്കുടി മക്കളൊക്കെ പര‍ക്കഴി എന്നൊരു ചൊല്ല് മലയാളത്തിലുള്ളത് ഓര്‍ത്തുപോകയാണ്.

2008-08-28

ചിത്ര ചോരണം ഒരുതുടര്‍ക്കഥ-രണ്ടാ ഭാഗം  

ചിത്രചോരണം മാധ്യമം മാത്രമല്ലാ, കേരളത്തിലെ പല പ്രമുഖ പത്രങ്ങളും, ബുക്ക് പബ്ലിഴേസും നടത്തുന്നുവന്നാതിന് ഒരു ഉദാഹരണം ആണ് വേട്ടചേകോന്‍ എന്ന തെയ്യം
.
2006‌-ല്‍ നീലേശ്വരത്തുനിന്നും ജോസഫ് പകര്‍ത്തിയ ഒരു ചിത്രം പ്രണിത ബുക്ക്സ് "വേട്ടചേകോന്‍ എന്ന തെയ്യം" എന്ന ബുക്കിന്‍റെ കവ‌ര്‍ പേജാക്കിയതും ഫോട്ടോഗ്രാഫറുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ.
.
ജോ എടുത്ത ചിത്രം ഫ്ലിക്കറില്‍ ദാ ഇവിടെ. "വേട്ടചേകോന്‍ എന്ന തെയ്യം" എന്ന ബുക്കിന്‍റെ കവ‌ര്‍. ഫോട്ടോഷോപ്പില്‍ ബാക്ഗ്രൗണ്ട് ചെയ്ഞ്ച് ചെയ്ത് ചിത്രത്തിന്‍റെ പകുതി മാത്രം ആക്കി ചുരുക്കി. ആ കവര്‍പേജിന്‍റെ ചിത്രം ഫ്ലിക്കറില്‍ ഇവിടെ കാണാം

ഈ ചിത്രചോണത്തിനെതിരെ നിയമപരമായ നടപടികള്‍ നടന്നുവരികയാണ്. ജോസഫിന്‍റെയും, ഹരിയുടേയും ചിത്രങ്ങള്‍ അവരുടെ അറിവോ അനുവാദമോകൂടാതെ ചോര്‍ത്തി എടുത്ത് മാധ്യമത്തിനുവേണ്ടി കവര്‍ഡിസൈന്‍ ചെയ്തത് കേരളത്തിലെ പ്രശസ്തനായ ബുക്ക് കവര്‍ഡിസൈനറായ എം. എ ഷാനവാസ് ആണ്. ഇവിടെ ക്ലിക്ക് ചെയതാല്‍ നിങ്ങളുടെ ചിത്രങ്ങള്‍ ചോരണത്തിനിരയായിട്ടുണ്ടോ എന്നറിയാം.

കടപ്പാട്-ജോസഫ്

2008-08-26

ബ്ലോഗര്‍മാര്‍ക്ക് ഇനി വിലക്കുകളുടെ കാലം  

ഒരു ബ്ലോഗറുടെ ഏറ്റവും വലിയ സ്വാതന്ത്യമായ് കരുതിയിരുന്നത് സ്വയം ഒളിച്ചിരുന്നുകൊണ്ട് ലോകത്തോട് സത്യങ്ങള്‍ വിളിച്ചുപറയാമെന്നതും ആരയും എങ്ങനെയും വിമര്‍ശിക്കാമെന്നതുമായിരുന്നു. ഇനി അത് നടന്നേക്കില്ല. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പലയിടത്തും ഇതിനകം ബ്ലോഗര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിബന്ധനകളും വന്നുകഴിഞ്ഞു. രാജ്യത്തിനെതിരയും സര്‍ക്കാരിനെതിരെയും ആശയപ്രചരണം നടത്തിയതിന് പലരും അകത്തായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യകേസിലും കോടതി വിധി ബ്ലോഗര്‍ക്ക് പ്രതികൂല‌മാണ്. ബ്ലോഗര്‍ കാണിച്ചപോക്രിത്തരത്തിന്‍റെ പേരില്‍, ജനം ചുമ്മാ ബ്ലോഗിരസിക്കട്ടെ എന്നുകരുതി, സൗജന്യസേവനം ലഭ്യമാക്കിയ സാക്ഷാല്‍ ഗൂഗിള്‍ വരെ കോടതി കയറണ്ടതായും വന്നു. ടോക്സിക് റൈറ്റര്‍ എന്ന അപരനാമത്തില്‍ (ഈ ബ്ലോഗ് പണ്ടേ ഡിലീറ്റ് ചെയ്തു) ബ്ലോഗിലൂടെ ഒരാള്‍ എഴുതികൂട്ടിയതൊക്കയും തങ്ങളെ കരിവാരിതേക്കുവാനുള്ളതായിരുന്നു എന്നു കണ്ടെത്തിയ ഗ്രെമാക് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്ന കമ്പനി നല്‍കിയ പരാതിയിലാണ് നടപടികള്‍.

കമ്പനിയെ അപകീര്‍ത്തപ്പെടുത്തും വിധം ടോക്സിക് ചേട്ടന്‍ എഴുതികൂട്ടിയ സംഗതികള്‍ അടങ്ങിയ ബ്ലോഗ് അപ്പാടെ ഡിലീറ്റ് ചെയ്ത് ഗൂഗിള്‍ മാനം കാത്തു. എന്നാല്‍ അപരനാമക്കാരനെതിരെ മാനഷ്‌ടക്കേസ് ഫയല്‍ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഇതിനായ് അയാളുടെ ശരിയായ പേരും വിഅവരങ്ങളും അറിയിക്കാന്‍ മുംബൈ ഹൈക്കോടതി ഗൂഗിളിനോട് ആവശ്യപ്പെട്ടിരിക്കയാണ്. കേസ് ജയൈച്ചാലും തോറ്റാലും മാനന്‍ഷ്‌ടക്കേസില്‍ കുടുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗര്‍ എന്ന സല്‍ (ദുഷ്) പേര് ടോക്സിക് റൈറ്റര്‍ക്കു സ്വന്തം.

കേരളത്തിലാകട്ടെ സര്‍ക്കാര്‍, പാര്‍ട്ടി വിരുദ്ധ ചര്‍ച്ചകള്‍ ബ്ലോഗുകളില്‍ സജീവമാകുന്നതിനെ നിരീക്ഷിക്കാന്‍ സി പി എം സംസ്ഥന സമിതിയില്‍ തോമസ് ഐസക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റില്‍ പാര്‍ട്ടിക്കെതിരായ് നടക്കുന്ന നീക്കങ്ങളെ തടയാന്‍ സംഘടിത‌മായ ഇടപെടല്‍ വേണമന്നാണ് നയരേഖയില്‍ ഐസക് ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിലുള്ള ബ്ലോഗുകള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ തന്നെ നിയന്ത്രണം വരുന്ന കാലം ദൂരത്തല്ലന്നാണ് ഇത് നല്‍കുന്ന സൂചന. ഇനി അരൂപിയുടേയും അനോണിയുടേയും ഒക്കെ കാര്യം സ്വാഹ.

ബ്ലോഗുകള്‍ക്ക് വിലക്ക് വരുന്നത് അഭിപ്രായ സ്വാതന്ത്യത്തിന്‍ മേലുള്ള കടന്നു കയറ്റമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

കടപ്പാട് വാര്‍ത്ത മലയാള മനോരമ ആഗസ്റ്റ്

ചിത്ര ചോരണം ഒരു തുടര്‍ക്കഥ-ഒന്നാം ഭാഗം  

2008 മാര്‍ച്ച് 24-ലെ മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ അവസാന പേജില്‍ മാധ്യമം ദിനപത്രത്തോടൊപ്പം തിങ്കളാഴ്ചകളില്‍ ലഭ്യമാക്കുന്ന ‘വെളിച്ചം’ എന്ന സപ്ലിമെന്‍റിന്‍റെ ഒരു പരസ്യം ഉണ്ടായിരുന്നു . ആ പേജില്‍ ഫ്ലിക്കറില്‍ എന്‍റെ സുഹ്യത്ത് ഹരി, 2007 സെപ്റ്റംബര്‍ 2-ന്‌ പ്രസിദ്ധീകരിച്ച ഒരു ചിത്രം അവന്‍റെ അറിവോ, സമ്മതമോ കൂടാതെ ഉപയോഗിച്ചിരിക്കുന്നു.
.
മാധ്യമം പത്രം കോപ്പിറൈറ്റ് പരിരക്ഷ ലംഘിച്ച് ഉപയോഗിച്ച എന്‍റെ സുഹ്യത്തിന്‍റെ ചിത്രം ഫ്ലിക്കറില്‍ ഇവിടെ കാണാം. All rights reserved എന്ന് വ്യക്തമായി ചിത്രത്തിന് അടിയില്‍ രേഖപ്പെടുത്തിയിരുന്നു. കൂടാതെ ചിത്രത്തോടൊപ്പം newnmedia എന്ന ബ്രാന്‍ഡ് നെയിം; ‘അരങ്ങ്’ എന്ന ഫ്ലിക്കര്‍ സെറ്റിന്റെ പേര് എന്നിവ ജലമുദ്രണം (വാട്ടര്‍മാര്‍ക്ക്) ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജലമുദ്രണം വരുന്ന ഭാഗം മനപ്പൂര്‍‌വ്വം ഒഴിവാക്കിയാണ് ഈ ചിത്രം പത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
.
മാധ്യമങ്ങള്‍ക്ക് എന്തും ആകാം എന്നായിരിക്കുന്നുവോ? കോപ്പി റൈറ്റിന് ഒരു വിലയുമില്ലേ?

കടപ്പാട്-ഹരീ ന്യൂമീഡിയ

2008-08-25

അപ്പാ-ഒരു സ്മരണിക  

രണ്ടാമത്തെ പ്രാവശ്യം അപ്പായെ ഐ.സി.യു-വില്‍ പ്രവേശിപ്പിച്ചുവന്നറിഞ്ഞപ്പോള്‍ ഹ്യദയത്തില്‍ ഒരു അമ്പേറ്റ പ്രതീതിയായിരുന്നു. ഇനി ഒരിക്കലും ഒരുനോക്കുകാണാന്‍ കഴിയില്ലല്ലോ എന്ന ഒരു ഭീതി എന്നെ ഗ്രസിച്ചു തുടങ്ങി. ആദ്യതവണ കോമാ സ്റ്റേജില്‍ ആശുപത്രി കിടക്കയിലായിരുന്നുവന്നറിഞ്ഞ നിമിഷം മുതല്‍ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും ഇത്ര പെട്ടന്ന്?

നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ മുതല്‍ അപ്പായെ കാണാം, എണ്ണപ്പെട്ട ദിവസങ്ങളിലേക്ക് മാത്രമാണങ്കില്‍ പോലും ആ സ്നേഹവും വാല്‍സല്യവും അനുഭവിക്കാം എന്ന ഒരു സ്വകാര്യ സന്തോഷത്തിലായിരുന്നു ഞാന്‍. പക്ഷേ കോമാ സ്റ്റേജില്‍ വീണ്ടും ആശുപത്രികിടക്കയിലാണന്നറിയുമ്പോള്‍ എന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. ഇനി ഒരിക്കലും കാണില്ലന്ന ഒരു തോന്നല്‍. ഒരുതവണ, ഒരു ഒറ്റതവണ, ഒരുനോക്കു കാണാന്‍ ആ ആയുസ്സ് നീട്ടികൊടുക്കണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനകളുടേയും പ്രതീക്ഷകളുടേയും നീണ്ട പതിനഞ്ച് ദിവസങ്ങള്‍ക്ക് ഒടുവില്‍ ഡോകടര്‍ പറഞ്ഞു “വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോളൂ”. വൈദ്യശാസ്ത്രവും കൈ ഒഴിഞ്ഞ നിമിഷങ്ങള്‍. ഒരു ശബ്ദവും കേള്‍ക്കാതെ, കണ്ണുതുറക്കാതെ, ഒരു വാക്ക് മിണ്ടാനവാതെ, ഒന്നും അറിയാതെ കിടക്കുന്ന അപ്പാ. മൂക്കിലൂടെ ഓക്സിജന്‍ റ്റ്യൂബ്. തുള്ളിതുള്ളിയായ് നീഡിലിലൂടെ ഞരമ്പിലേക്ക് ഒഴുകുന്ന ഗ്ളൂക്കോസ്. ജീവനുണ്ടന്നതിന്‍റെ തെളിവായ് ഉയര്‍ന്നു താഴുന്ന മാറിടം. പള്‍‍സ് മീറ്ററില്‍ രേഖപ്പെടുത്തുന്ന നേര്‍ത്ത ഹ്യദയമിടിപ്പ്. ഓരോശ്വാസത്തിനു വേണ്ടിയും പിടയുമ്പോള്‍ എന്തു ചെയ്യണമന്നറിയാതെ നിസ്സഹായയായി കരഞ്ഞു തളര്‍ന്ന് രാവും പകലും അപ്പായ്ക്ക് കാവലിരിക്കുന്ന അമ്മാ. ചിത്രങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിയുകയാണ്.

ഞാന്‍ അവസാനമായ് ഇങ്ങോട്ടുപോരുമ്പോള്‍ എന്തല്ലാമായിരുന്നു അപ്പാ എനിക്ക് തന്നുവിടുവാനായ് കൊണ്ടുവന്നത്. നാരങ്ങാ അച്ചാര്‍, കടൂമാങ്ങ, ഉപ്പേരി, ഉപ്പുമാങ്ങ എല്ലാം സ്വന്തം കൈകൊണ്ട് അപ്പാതന്നെ ഉണ്ടാക്കിയത്. പക്ഷേ ഓവര്‍ ലഗേജ് കാരണം ഒന്നും കൊണ്ടുപോരാന്‍ കഴിഞ്ഞില്ല. ഞാന്‍ പോരുന്ന ദിവസം ഏട്ടന്‍റെ കല്ല്യാണ നിശ്ചയം കൂടി ആയിരുന്നതിനാല്‍ ഒന്നും ടേസ്റ്റ് നോക്കാന്‍ കൂടി കഴിഞ്ഞില്ല. ഇനി ഒരിക്കലും അപ്പായുടെ കൈകൊണ്ട് ഉണ്ടാക്കിയതൊന്നും കഴിക്കാന്‍ ഉള്ള ഭഗ്യം എനിക്കുണ്ടാവില്ല എന്ന് കാലേകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നതുകൊണ്ടാവും അന്ന് ആവോളം അപ്പായുടെ കൈ കൊണ്ടുണ്ടാക്കിയ പാല്‍‌പായസം ഉള്‍പ്പെടെ എല്ലാം അപ്പാതന്നെ എന്നെ വിളമ്പി ഊട്ടിയത്. എത്രകഴിച്ചാലും എനിക്ക് മതിവരാത്ത അപ്പായുടെ പാല്‍പായസം വിളമ്പുമ്പോല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. "ആവശ്യത്തിനു കഴിച്ചോളണം, ഇനി ഇതൊന്നും കിട്ടില്ല". അറം പറ്റിയ വാക്കുകള്‍. അന്ന് ആ വാക്കുകള്‍ക്ക് ഇങ്ങനെ ഒരു അര്‍ത്ഥമുണ്ടന്ന് തീരെ കരുതിയില്ല. എല്ലാം അപ്പാ മുന്‍‌കൂട്ടി കണ്ടിരുന്നുവോ? ആ പാദം തൊട്ടുനമസ്കരിച്ച് പടിയിറങ്ങുമ്പോള്‍ ഇനി ഒരിക്കലും കാണില്ലന്ന് അപ്പാ അറിഞ്ഞിരുന്നുവോ?

കോമാ സ്റ്റേജില്‍ ശ്വാസം കിട്ടാതെ പിടയുകയാണ് എന്നറിഞ്ഞ നിമിഷം മുതല്‍ എത്രയും പെട്ടന്ന് അപ്പായുടെ അടുത്തെത്താന്‍ മനസ്സ് കൊതിച്ചു. ആ കൈകള്‍ ഒന്നു തെരുപിടിക്കുവാനും, ആ മുടിയിഴകളെ ഒന്നു ലാളിക്കുവാനും, ഒരു വാക്ക് മിണ്ടാനും വല്ലാത്ത മോഹം. ആ കൈ തണ്ടയില് അപ്പാ ഞാന്‍ വന്നിരിക്കുന്നുവന്ന് വിരലുകള്‍ കൊണ്ടൊന്നെഴുതിയാല്‍ ഏതു കോമാ സ്റ്റേജിലും അപ്പാ അതറിയും. അപ്പായെ ഞാന്‍ ഒരുപാടു സ്നേഹിച്ചിരുന്നുവന്ന് ആ ഹ്യദയത്തിനു മുകലില്‍ നഖം കൊണ്ടൊന്നു കോറിയിടാന്‍ മനസ്സുവെമ്പി. പക്ഷേ ഒന്നിനും അപ്പാ കാത്തുനിന്നില്ല. എന്നും ജീവനുള്ള ആ മുഖം മാത്രം മതി എന്‍റെ മനസ്സില്‍ എന്നു കരുതിയതുകൊണ്ടാവും എനിക്കുവേണ്ടി കാത്തുനില്ക്കാതെ, കോരിചൊരിയുന്ന മഴയുള്ള കര്‍ക്കിടക രാവില്‍ അപ്പാ എന്നെ വിട്ടുപോയത്. പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ ഒറ്റക്ക് എല്ലാം ഉപേക്ഷിച്ച് അപ്പാ പോയി. ഒരുപിടി നല്ല ഓര്‍മ്മകള്‍ മനസ്സിലവശേഷിപ്പിച്ചുകൊണ്ട് ഇനി ഒരിക്കലും മടങ്ങി വരാന്‍ കഴിയാത്ത അക്ഞാതമായ ഏതോ ഒരു ലോകത്തേക്ക്.

കടപ്പാട്(ചിത്രം)-ഡേവിഡ് റങ്‌‌ചര്‍

2008-08-24

ഇന്നലയുടെ ഓര്‍മ്മകള്‍ക്കൊരു ശമനതാളം  

ഇന്ന് ആഗസ്റ്റ്-24 എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത കുറേ ഏടുകള്‍ എഴുതി ചേര്‍ക്കപ്പെടാനായ് നാന്ദികുറിക്കപ്പെട്ട ദിവസം. തെളിമയുള്ള ആ പ്രഭാതത്തില്‍ എനിക്കായ് പൊഴിച്ച ആ ഓടക്കുഴല്‍ നാദം, അനുവാദമില്ലാതെ എന്‍റെ ആത്മാവിനെ തൊട്ടുണര്‍ത്തിയപ്പോള്‍ ജീവിതത്തിലെപ്പോഴക്കയോ എനിക്ക് കൈമോശം വന്നുപോയ മാനം കാണാതെ പുസ്തകതാളിലൊളിപ്പിച്ച മയില്‍ പീലിതുണ്ടുകളും, മനസ്സിന്‍റെ മണ്‍കുടമുടഞ്ഞ് ചിതറിതെറിച്ച മഞ്ചാടികുരുക്കളും തിരികെ ലഭിച്ചതുപോലെ ഒരു അനുഭവമായിരുന്നു. ഒരോ പ്രഭാതങ്ങളിലും നിദ്രയില്‍ നിന്നും വിളിച്ചുണര്‍ത്തി പ്രണയത്തിന്റെ ശ്വാദ്വാലയങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുമ്പോള്‍ ഞാന് ആരുടയക്കയോ സ്വന്തമാണന്ന് അറിയുകയായിരുന്നു. തണുത്തുറഞ്ഞ ഡിസംബര്‍ രാവുകളില്‍ ഹെര്‍മോണില്‍ പെയ്യുന്ന മഞ്ഞുതുള്ളിപോലെ നിര്‍മ്മലമായ ആ സ്നേഹം മുഴുവന്‍ ഞാന്‍ മോന്തികുടിക്കയായിരുന്നു.

ഇന്ന് ഞാന്‍ കണ്ടിട്ടില്ലാത്ത ഏതോ ഒരു ഭൂഖണ്ഡത്തില്‍ ജീവിതം തെരുപിടിപ്പിക്കാനായ് നീ ശരീരം പങ്കുവയ്ക്കുമ്പോള്‍ അനന്തതയുടെ അകലങ്ങളില്‍ നിന്നും അനസ്യൂതം ഒഴുകി എത്തുന്ന ആ മുരളീഗാനത്തിനായ് അമ്പാടിയുടെ ഒരു ചെറിയ കോണില്‍ വര്‍ഷവും വേനലും മഞ്ഞും വെയിലും മാറി മാറി വരുന്നത് അറിയാതെ ഞാന്‍ കാത്തിരിക്കയാണ്


പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാം.

കടപ്പാട് (മ്യൂസിക്)-കിരണ്‍സ്

2008-08-23

ഓണപാട്ട്-ഓണമായ് ഓണമായ്  

തോന്ന്യാശ്രമത്തില്‍ നടന്ന ഓണപാട്ടെഴുത്തുമല്‍സരത്തില്‍ ഒന്നാം സമ്മാനമായ ആലൂക്കാസ് ജ്യൂഅവലറി വക ഒരുപവന്‍ സ്വര്‍ണ്ണത്തിന് അര്‍ഹമായ എന്‍റെ ഓണപാട്ട് ഇവിടെ പലരുടേയും അഭ്യര്‍ത്ഥന പ്രകാരം മല്‍സരത്തിനായ് പോസ്റ്റ്ചെയ്തപ്പോള്‍ നല്‍കിയ മുഖവുരയോടുകൂടി ഇവിടെ പോസ്റ്റുചെയ്യുന്നു. ഓണപാട്ടെഴുത്തു മല്‍സരഫലം ദാ ഇവിടെ
.
"എന്താ കഥ. തോന്ന്യാശ്രമത്തില്‍ ഓണപ്പാട്ടെഴുത്തു മല്‍സരം നടത്തുന്ന വിവരം ആരും അറിയിച്ചില്ല്യാലോ? തോന്ന്യാശ്രമത്തിലേക്ക് നമുക്ക് പ്രവേശനമുണ്ടോ എന്നറീല്ല്യ. ആശ്രമത്തിലെ അന്തേവാസി അല്ലാത്തതുകൊണ്ട്‍ പാട്ടെഴുത്തിന് തലവരി വസൂലാക്കുമോ എന്നും നിശ്ചയമില്ല്യ. എന്തായാലും അങ്ങട് പോസ്റ്റുക തന്നെ. പിന്നെ ഒന്നു പറയാന്‍ വിട്ടുപോയിരിക്കണു. സമ്മാനം ഇല്ലത്തേക്ക് കൊടുത്തു വിട്ടോളൂ. മറക്കണ്ട. ഒന്നാം സമ്മാനം തന്നെ ആയിക്കോട്ടെ. അതില്‍ കുറവൊന്നും ഇല്ലത്തേക്ക് എടുക്കില്ല്യാന്നറിയാലോ?"


ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

ആകാശത്താവണി തിങ്കള്‍ വന്നു
ചെത്തിയും തുമ്പയും പൂത്തുലഞ്ഞു
ആശ്രമമുറ്റത്തു പൂവിടേണം
മാവേലിമന്നനിരിപ്പിടമായ്

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

സദ്യവട്ടങ്ങളൊരുക്കിടേണം
പാലടപായസം വച്ചിടേണം
ഓലനും കാളനും പപ്പടവും
തൂശനിലയില്‍ വിളമ്പിടേണം

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

ഓണപുടവയുടുത്തൊരുങ്ങി
കുമ്മിയടിച്ചാടി പാടിടേണം
ആശ്രമമുറ്റത്ത് തുമ്പിതുള്ളാന്‍
ബൂലോകവാസികളെത്തിടേണം

ഓണമായ് ഓണമായ് ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി

ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി

2008-08-22

ബ്ലോഗുകളെ ഭയക്കുന്നു-ഇടതുപക്ഷജനാധിപത്യമുന്നണി  

വിവരസാങ്കേതിക വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ ഇടതുപക്ഷമുന്നണിക്ക് തലവേദനയായിരിക്കുന്നു. സ്വതന്ത്രമാധ്യമമെന്ന നിലയില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളേക്കാള്‍ അതിവേഗം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നവയാണ് ബ്ലോഗുകള്‍ വഴിയുള്ള പ്രചരണങ്ങള്‍. ബ്ലോഗ്‌ ലോകത്ത്‌ നല്ല രീതിയില്‍ ഇടപെടണമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുമാണ്‌ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തീരുമാനം.
.
"ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും" എന്ന പേരിലുള്ള രേഖയിലെ എട്ടാം പേജില്‍ "എന്തുകൊണ്ട്‌ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല?" എന്ന ഉപതലക്കെട്ടോ ടുകൂടിയുള്ള ഭാഗത്ത്‌ പാരാഗ്രാഫ്‌ നമ്പര്‍ 4.3-ല്‍ ആണ്‌ ഈ പരാമര്‍ശങ്ങള്‍ ഉള്ളത്‌. ബ്ലോഗ്‌ ലോകത്തിന്‍റെ അറിവിലേക്കും, ചര്‍ച്ചകള്‍ക്കും, വിശകലനങ്ങള്‍ക്കും, വിലയിരുത്തലുകള്‍ക്കുമായി അത്‌ ചുവടെ ചേര്‍ക്കുന്നു:
.
"എന്തുകൊണ്ട്‌ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല?"
.
4.3 മൂന്നാമതായി സര്‍ക്കാരിന്‍റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല. കാബിനറ്റ്‌ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചോരുന്നു. ഫയലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി പത്രങ്ങള്‍ക്കു നില്‍കുന്നു തുടങ്ങിയവ സാധാരണ ശൈലിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ ചെയ്‌ത്‌ മാധ്യമങ്ങളെ പാട്ടിലാക്കാമെന്ന തെറ്റായ ധാരണയാണ്‌ ചിലര്‍ക്കുള്ളത്‌. പാര്‍ട്ടിയേയും ഇഷ്ടമില്ലാത്തവരെയും അവമതിപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മാധ്യമസിണ്ടിക്കേറ്റ്‌ ദുര്‍ബലപ്പെട്ടുവെങ്കിലും ചില വിഭാഗങ്ങള്‍ ഇന്നും സജീവമാണ്‌. നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌ ഇന്‍റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍ വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യണം.

2008-08-19

കുറ്റസമ്മതം  

മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.

തുമ്പികള്‍ മുറ്റത്ത്‌ ചിറകടിച്ചാര്‍ത്തപ്പോള്‍
സ്നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്‍റെ മൌനം എന്നോട്‌ പറഞ്ഞു.

കാറ്റ്‌ പൂക്കളോട്‌ പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?

ശൂന്യത സത്യമാണെന്നോ?
അരുത്‌ എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്‍റെ അമ്മയുണ്ട്‌…

കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക്‌ തെറ്റുപറ്റി.

  • 1992

- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-08-18

ഹ്യദയവും മനസ്സും  

പുറത്ത് മഴതകര്‍ക്കുമ്പോള്‍
പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ
നീ നടന്നെത്തിയത്, കൊട്ടിയടക്കപ്പെട്ട
എന്‍റെ ഹ്യദയത്തിലേക്കായിരുന്നു

അനുവാദമില്ലാതെ നീ എന്‍റെ ഹ്യദയത്തില്‍
മെലിഞ്ഞ വിരലുകള്‍ കൊണ്ടെഴുതിയപ്പോള്‍
അരുതേ എന്നുവിലക്കാന്‍ മനസ്സുവെമ്പി
പക്ഷേ നാവു ചലിച്ചില്ല

ഞാന്‍ ആരന്നറിയാതെ അടുത്തു നീ
ഞാന്‍ സന്തോഷിച്ചു
ഞാന്‍ ആരന്നറിഞ്ഞപ്പോള്‍ അകന്നു നീ
എന്‍റെ മനസ്സു വേദനിച്ചു

എന്നിട്ടും മനസ്സിനോടല്ലാതെ
ഹ്യദയത്തോടു നമ്മള്‍ സംവാദിച്ചു
മനസ്സും ഹ്യദയവും
രണ്ടായിരിക്കും അല്ലേ?

2008-08-16

മേധാക്ഷയം  

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
പേര്‍ത്തുമതാരോ പറഞ്ഞു കേട്ടിന്നു നീ
ഓര്‍ത്തുഴറുന്നുവോ സംശയത്താല്‍,
പെട്ടന്നു നാവില്‍ വരാത്തൊരു നാമമായ്
മൊട്ടിട്ടു നിന്നിലും രോഗമന്നായ്
സംശയം നന്ന് , നീയിന്നറിയുന്നതും
നന്നുതാന്‍ സത്യം, വിനാവിളംബം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇല്ല നിന്‍ മേധക്കു രോഗ, മെന്നാകിലോ
വല്ലാതെ ബാധിച്ചു മാനസത്തെ
എന്നെ മറന്നു നീ, നിന്‍പാദമാദ്യമായ്
നന്നായ് പതിഞ്ഞൊരാപ്പൂഴിമുറ്റം
നേരേനടക്കുവാന്‍ കുഞ്ഞേ നിനക്കെന്നു
നേരോടെ നീണ്ടവിരല്‍തുമ്പുകള്‍
പാടലവര്‍ണ്ണമാം നിന്‍ മുഖമന്‍പിനാല്‍
പൂപോല്‍ത്തുടച്ച പുടവയറ്റം
കാണാന്‍ കൊതിച്ചുനീപോകും വഴികളില്‍
നോവാര്‍ന്നു പിന്‍‌വന്നൊരാര്‍ദ്രനോട്ടം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"

എന്തേ മറന്നു നിനക്കായ് നിരന്തരം
സ്‌പന്ദിക്കുന്ന ഹ്യത്തിന്റെ ശോകം
കുഞ്ഞേനീയൊരിക്കല്‍ വന്നെങ്കിലെന്നൊരു
നെഞ്ഞകം നൊന്ത വിലാപ ഗീതം
"ഒന്നിനി നിന്നെ ഞാന്‍ കാണുമോ" യെന്നിരുള്‍
തിന്നു തീര്‍ക്കും നെടുവീര്‍പ്പിനൊപ്പം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇന്നു നീ കൂട്ടികിഴിക്കലിലാണതി
ന്നെന്നും നിനക്കു തിടുക്കമേറെ
ഒട്ടല്ലനിക്കിനിക്കീഴടക്കാനുള്ള
പട്ടങ്ങളന്നു നിന്‍ കൂര്‍മ്മബുദ്ധി
വെട്ടാം നിരത്താം കീഴടക്കാം
ലോകമെത്രക്കു വേഗമാംമത്രവേഗം
തട്ടിത്തെറിപ്പിച്ചൂ പോന്നകല്‍ച്ചീളുകള്‍
തട്ടിപ്പരിക്കേറ്റു വീണതാരോ
ജന്മദാദാക്കളോ സോദരരോ കളി-
ച്ചങ്ങാതിമാരോ പ്രിയരവര്‍‍‌വേറയോ
ആരുമാകട്ടെ തിരിഞ്ഞൊന്നുനോക്കുവാന്‍
നേരമില്ലാതെ നീ പാഞ്ഞിടുമ്പോള്‍
ഇല്ല, പഴുതു ചികില്‍സിക്കുവാ, നകം-
പൊള്ളയാമീ പുറന്തോടുമായി
നീ യശ്വമേധം തുടരുകയേറിടും
നിന്‍ ജയശ്യംഗങ്ങളേറെയെന്നാല്‍
നാളയതിന്നും മുകളിലായ് ഭാവിതന്‍
ജേതാക്കള്‍ വെന്നിക്കൊടി നാട്ടവേ
നീയും മറവിയിലാഴുന്നൊരിന്നലെ
യാകുമവര്‍ക്കൊരു പാഴ്‌ക്കിനാവായ്

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
ഒന്നു യാചിക്കുക ദേവകളോടു നീ-
യന്നുനിനക്കു വരം നല്‍കുവാന്‍
കേവലം സം‌മ്പൂര്‍ണ്ണ മേധാക്ഷയം, നിന
ക്കേകുവാന്‍ മുക്തി, സ്വത്വത്തില്‍ നിന്നും

സുരേഷ് കാഞ്ഞിരക്കാട്ട് സംഗീതം പകര്‍ന്ന ഈ കവിത അദ്ദേഹത്തിന്‍റെ മധുര ശബ്ദത്തില്‍ ഇവിടെ നിന്നും കേള്‍ക്കാം.

പ്ലെയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


2008-08-15

സ്വാതന്ത്യ ദിനം-ഒരു കുറിപ്പ്  

തികച്ചും യാദ്യഛികം എന്നേ എനിക്ക് പറയാന്‍ കഴിയുന്നുള്ളൂ, ഇന്ന് എന്‍റെ പെറ്റ രാജ്യത്തിന്‍റെയും പോറ്റുന്ന രാജ്യത്തിന്‍റെയും ചരിത്രത്തിലെ നാഴികല്ലായ ദിവസമാണ്. ഇന്ത്യയും, തെക്കന്‍ കൊറിയയും സ്വാതന്ത്യദിനം ആഘോഷിക്കുന്ന സുദിനം. എന്നും നമുക്ക് അഘോഷങ്ങളാണ്. വാലന്‍റയിന്‍സ് ഡേ, ഫ്രണ്ട്ഷിപ് ഡേ, നൂ-ഇയര്‍ അങ്ങനെ ഒരുപാട് ഒരുപാട്. എല്ലാം നമ്മള്‍ ആഴ്ചകള്‍ക്കു മുന്‍പേ ആഘോഷിച്ചുതുടങ്ങും, ഫോ‌ര്‍‌വേഡ് മെയിലുകള്‍ അയച്ചും ഒര്‍ക്കട്ടില്‍ സ്ക്രാപ്പുകളും വര്‍ണ്ണമനോഹരങ്ങളായ ആനിമേറ്റഡ് ചിത്രങ്ങള്‍ അയച്ചും. എന്നും ഈ തരം ആഘോഷവേളകളില്‍ എനിക്ക് ഒരുപാട് മെയിലുകളും സ്ക്രാപ്പുകളൂം കിട്ടാറുണ്ട്. കുറഞ്ഞത് ഒരു പത്തുദിവസം മുന്‍പങ്കിലും എനിക്ക് മെയിലുകളും സ്ക്രാപ്പുകളും വന്നുതുടങ്ങും. എന്തോ സ്വാതന്ത്ര്യദിനാഘോഷവേ‌ളകളില്‍ അപൂ‌ര്‍‌വ്വമായ് മാത്രമേ ഇത്തരം മെയിലുകളോ ഒര്‍ക്കുട്ട് സ്ക്രാപ്പുകളോ വരാറു‌ള്ളൂ.

ബ്ലോഗുകളിലും, എത്രപേര്‍ സ്വാതന്ത്യദിനത്തില്‍, നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ ബലികൊടുത്തവര്‍ക്കുവേണ്ടി ഒരു സ്മരണിക എഴുതും എന്നും അറിയില്ല. മഹാത്മാഗാന്ധി, ഭഗത്സിംങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. അംബേക്കര്‍, ബാലഗംഗാധര തിലകന്‍, ഗോപാല ക്യഷ്ണ ഗോഖലെ, ത്ഡാന്‍സി റാണി ലക്ഷ്മി ഭായി തുടങ്ങിയവര്‍മുതല്‍ സ്വാതന്ത്യസമരത്തില്‍ ജീവന്‍ വെടിഞ്ഞതും അല്ലാത്തതുമായ എല്ലാ ധീരദേശാഭിമാനികള്‍ മുന്‍പില്‍ ഒരു മാത്ര ശിരസ്സു കുനിച്ചു നമസ്കരിക്കുന്നു.

സ്വാതന്ത്യസമരത്തിന്‍റെയും അതിനോട് അനുബന്ധിച്ചുമുള്ള ചില ചിത്രങ്ങ‌ള്‍


വന്ദേമാരം-എന്നും ഓരോഭാരതീയനെയും പുളകമണിയിക്കുന്ന ദേശഭക്തിഗാനം. എ. ആര്‍. റഹുമാന്‍ സംഗീതം പകര്‍ന്ന് സ്വതന്ത്യത്തിന്‍റെ അന്‍പതാം പിറന്നാളില്‍ ഭാരതത്തിനു സമര്‍പ്പിച്ച വന്ദേമാതരം നമ്മുടെ ധീര യോദ്ധാക്കള്‍ക്കുവേണ്ടി ‍ ഇവിടെ ഒരിക്കല്‍ കൂടി സമര്‍പ്പിക്കുന്നു.