Search this blog


Home About Me Contact
2008-08-30

ആത്മാവിന്, ഹ്യദയംകൊണ്ടൊരാശംസ  

സഹ്യന്റെ നെറുകയിലൂടെ അര്‍ക്കരശ്‌മികള്‍ അരിച്ചെത്തുന്ന പ്രഭാതങ്ങളിലൊന്നില്‍ നിന്റെ മെലിഞ്ഞവിരലുകള്‍കൊണ്ട് എന്റെ ആത്മാവിനെ തൊട്ടുണര്‍ത്തി, ആട്ടവിളക്കിലെ കരിന്തിരി കത്തുന്ന അരങ്ങില്‍ നിന്നും സ്നേഹചിലങ്കകള്‍ കിലുക്കിയെത്തുന്ന ഒരു സ്വപ്‌നംപോലെ നീ എന്നിലേക്കു നടന്നെത്തി. അടരുവാന്‍ മടിയാര്‍ന്ന് ഹ്യദയത്തോടൊട്ടിച്ചേര്‍ന്നുകിടന്ന കുപ്പിച്ചില്ലുകള്‍ ആ നേര്‍ത്തവിരലുകള്‍കൊണ്ട് പെറുക്കിമാറ്റി നീ കൂടുകൂട്ടിയത് എന്റെ ഹ്യദയത്തിലാണ്. ഇന്ന് ഹ്യദയത്തിലെവിടയോ തുറന്നുകിടന്ന ഒരു കിളിവാതിലിലൂടെ നീ പാലായനം ചെയ്യുമ്പോള്‍ വന്യമായ ഒരു ശൂന്യത എന്നില്‍ നിറയുന്നു.

നിന്റെ കണ്ണിലെ അഗാധമായ നീലിമയില്‍ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍, കൈപിടിയിലൊതുങ്ങാതെപോയ ജീവിതം, മലര്‍മണം മാറും‌മുന്‍പേ കൊഴിഞ്ഞുപോയ മംഗല്യസ്വപ്‌നങ്ങള്‍. പിച്ചവച്ചനാള്‍ മുതല്‍ ഒഴുക്കിനെതിരേ നീന്താനായിരുന്നു നിന്റെ വിധി. അന്തര്‍മുഖത്വത്തിന്റെ പുറംന്തോടിനുള്ളില്‍ നീ സ്വയം രൂപപ്പെടുമ്പോള്‍ പുറത്ത് കുളിരുചൊരിഞ്ഞ് നിന്നിലേക്ക് പൈയ്‌തിറങ്ങുന്ന മഴനൂലുകളെ നീ സ്വപ്‌നം കണ്ടു. പക്ഷേ കാലം നിനക്കുതന്നതോ? ഉടഞ്ഞുപോയകണ്ണാടിക്കുള്ളില്‍ നിന്നെനോക്കി പരിഹസിച്ചുചിരിച്ച പ്രതിബിംബത്തില്‍ നിന്റെ പൂണൂലുപൊട്ടിച്ച് കോര്‍ക്കുന്ന താലിയില്‍ തൂങ്ങിയാടുന്ന ജീവിതം. മുല്ലപ്പൂവിന്റെ സുഗന്ധമില്ലാത്ത, വിടരാതെ കൊഴിഞ്ഞ വരണമാല്യത്തിന്റെ ഗന്ധം‌പൊതിയുന്ന മണിയറയിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോള്‍ കഴുത്തുഞെരിച്ചുകൊല്ലുന്നത് പിറക്കാതെപോയ കിനാവുകളെയാണ്. മനസും ശരീരവും പലര്‍ക്കുമായ് പങ്കുവക്കേണ്ടിവന്ന നിന്റെ മനസ്സിന്റെ നനവാര്‍ന്ന ഒരുകോണില്‍ സ്വയം ഒതുങ്ങാനായ് ഞാന്‍ എന്റെ നാവിനെ കെട്ടിയിട്ടു. എന്നെ മറക്കരുതന്നും, ഉപേക്ഷിക്കരുതന്നും പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിന്റെ മൗനങ്ങളില്‍ ലയിച്ച് ഞാന്‍ ഇല്ലാതാകുന്ന നിമിഷം വരെ എന്നെ സ്‌നേഹിക്കുക.

വിറയാര്‍ന്ന വാക്കുകളാല്‍, സ്വപ്‌നങ്ങളെ ഹ്യദയത്തില്‍നിന്നടര്‍ത്തിമാറ്റി, നാദസ്വരമേളങ്ങള്‍ കൊഴുക്കാത്ത, മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങാത്ത കതിര്‍മണ്ഡപത്തിലേക്കയക്കുമ്പോള്‍, ക്ഷണികനേരത്തേക്കെങ്കിലും നമ്മള്‍ കണ്ട കിനാവുകള്‍ മിഴികളെ ആര്‍ദ്രമാക്കുന്നു. ആഗ്രഹങ്ങളല്ലാം സാധിച്ചിട്ടും, പ്രാര്‍ത്ഥനകളെല്ലാം ഫലിച്ചിട്ടും ഇവിടെ മാത്രം ഞാന്‍ തോറ്റടിയുകയാണ്. സ്വപ്‌നങ്ങളെ എള്ളും, അരിയും വാരിയൂട്ടി, എണ്ണയും നെയ്യും കത്തിയെരിയുന്ന ചിതയില്‍ ദഹിപ്പിച്ചു സ്പുടം ചെയ്യുന്ന ചാരത്തില്‍നിന്നും ഒരു നുള്ളെടുത്ത് തിരുനെറ്റിയിലൊരു കുറിവരച്ച് എന്റെ ആത്മാവിനെ കതിര്‍മണ്ഡപത്തിലേക്കയ‌ക്കേണ്ടിവരുന്ന ദു:രവസ്ഥ ഞാന്‍ ഏറ്റടുക്കുകയാണ്. എന്നങ്കിലും ഒരിക്കല്‍ നീ സ്വപ്‌നം കണ്ട പ്രഭാതം നിനക്കുമുന്നില്‍ പൊട്ടിവിടരട്ടെ, ശേഷിക്കുന്ന നിന്റെ ആഗ്രഹങ്ങള്‍ സായന്തനത്തിന്റെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷി എഴുതട്ടെ, കുളിരുചൊരിയുന്ന മഴനൂലുകള്‍ എന്നും നിന്റെ ജീവിതത്തിലേക്ക് പൈയ്‌തിറങ്ങട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

ഞാന്‍ പറയാതെപോയ എന്റെ വാക്കുകള്‍, നീ കേള്‍ക്കാതെ പോയ എന്റെ ശബ്‌ദം, നീ അറിയാതെ പോയ എന്റെ സംഗീതം നിനക്കായ്, സുഹ്യത്ത് ഡോണ മയൂരയുടെ വരികള്‍ക്ക്, രാജേഷ് രാമന്‍ സംഗീതം പകര്‍ന്ന്, പ്രദീപ് സോമസുന്ദരത്തിന്റെ ശബ്‌ദത്തില്‍.



പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



9 comments: to “ ആത്മാവിന്, ഹ്യദയംകൊണ്ടൊരാശംസ

  • Dr. Prasanth Krishna
    Saturday, August 30, 2008 3:16:00 PM  

    ആഗ്രഹങ്ങളല്ലാം സാധിച്ചിട്ടും, പ്രാര്‍ത്ഥനകളെല്ലാം ഫലിച്ചിട്ടും ഇവിടെ മാത്രം ഞാന്‍ തോറ്റടിയുകയാണ്. സ്വപ്‌നങ്ങളെ എള്ളും, അരിയും വാരിയൂട്ടി, എണ്ണയും നെയ്യും കത്തിയെരിയുന്ന ചിതയില്‍ ദഹിപ്പിച്ചു സ്പുടം ചെയ്യുന്ന ചാരത്തില്‍നിന്നും ഒരു നുള്ളെടുത്ത് തിരുനെറ്റിയിലൊരു കുറിവരച്ച് എന്റെ ആത്മാവിനെ കതിര്‍മണ്ഡപത്തിലേക്കയ‌ക്കേണ്ടിവരുന്ന ദു:രവസ്ഥ ഞാന്‍ ഏറ്റടുക്കുകയാണ്.

  • Unknown
    Monday, September 01, 2008 2:10:00 PM  

    veruthe kashtappetu samskritham ezhuthathe manassilakunna bhashayil vallathum ezhuthikkoode????????????

  • Be Happy
    Monday, September 01, 2008 5:06:00 PM  

    ക്യഷ്‌ണ
    ജീവിതത്തില്‍ ആശിച്ചതെല്ലാം നേടുന്നവര്‍ ആരാണുള്ളത്. നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളും ജഗദീശ്വരന്‍ കൈകൊള്ളണമന്നില്ല. എല്ലാപ്രണയങ്ങളും സഫലമായീ എന്നും വരില്ല.വിറയാര്‍ന്ന വാക്കുകളാല്‍, സ്വപ്‌നങ്ങളെ ഹ്യദയത്തില്‍നിന്നടര്‍ത്തിമാറ്റി, നാദസ്വരമേളങ്ങള്‍ കൊഴുക്കാത്ത, മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങാത്ത കതിര്‍മണ്ഡപത്തിലേക്കയക്കുമ്പോഴും, പ്രിയസഖിക്ക് എന്നും നന്മകള്‍ മാത്രം ആഗ്രഹിക്കുന്ന ആ വലിയ മനസ്സ് എനിക്ക് വായിക്കന്‍ കഴിന്നുണ്ട്. വിറയാര്‍ന്ന വാക്കുകളാല്‍, സ്വപ്‌നങ്ങളെ ഹ്യദയത്തില്‍നിന്നടര്‍ത്തിമാറ്റി, സ്വപ്‌നങ്ങളെ എള്ളും, അരിയും വാരിയൂട്ടി, എണ്ണയും നെയ്യും കത്തിയെരിയുന്ന ചിതയില്‍ ദഹിപ്പിച്ച് സ്പുടം ചെയ്യുന്ന ചാരത്തില്‍നിന്നും ഒരു നുള്ളെടുത്ത് തിരുനെറ്റിയിലൊരു കുറിവരച്ച് സ്‌നേഹത്തെ കതിര്‍മണ്ഡപത്തിലേക്കയ‌ക്കുമ്പോള്‍, ആരുംകാണാതെ ഒഴുക്കുന്ന കണ്ണീരും,തേങ്ങലും, ഒറ്റപ്പെടലും ഞാന്‍ അറിയുന്നു.

    ഈ ഇടയായി കണ്ട കവിതകളിലെല്ലാം ഈ ഒരു നഷ്ടപ്പെടല്‍ ഞാന്‍ കണ്ടിരുന്നു. ജൂലൈ 13-ന് ഇട്ട ഹ്യദയത്തിനുമുകളില്‍ വീണ ദൈവ്വത്തിന്റെ കൈയ്യൊപ്പ് എന്ന പോസ്‌റ്റ് കണ്ടപ്പോള്‍ മുതല്‍ എന്താണ് അതിനുപിന്നില്‍ എന്ന് ഊഹിച്ചിരുന്നു. പിന്നീടുള്ള ഓരോപോസ്‌റ്റുകളിലും ഒക്കെ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു. എല്ലാപോസ്റ്റുകളിലും എന്തക്കയോ നഷ്‌ടപ്പെടാന്‍പോകുന്നതിന്റെ ഭീതിയും, ആ നഷ്‌ടപ്പെടല്‍ നികത്താനായ് വരുംജന്മാത്തിനായ് കാത്തിരിക്കുന്നതും.

    ക്യഷ്‌ണ, ഇതു നഷ്‌പ്പെടലുകളുടെ ദിവങ്ങളാണല്ലേ? ആദ്യം അപ്പ, ഇപ്പോള്‍ സ്വന്തം ആത്മാവ്. ഇനി ഒന്നും നഷ്‌ടപ്പെടാതിരിക്കട്ടെ ജീവിതത്തില്‍.

  • Anonymous
    Monday, September 01, 2008 5:37:00 PM  

    ഞാന്‍
    എല്ലാവരാലും തോല്പിക്കപ്പെട്ടവന്‍
    ഇന്ന് എന്‍റെ ആത്മാവിനാലും
    തോല്പിക്കപ്പെട്ടിരിക്കുന്നു
    (ആഗസ്റ്റ് 14- ലെ പോസ്റ്റ്)

    അന്ന് അവിടെ ഒരു കമന്റ് ഇടണമന്ന്കരുതി. പറ്റിയില്ല. പ്രശാന്തിനെ ആരുതോല്പിച്ചു?. എങ്ങും തോറ്റിട്ടില്ല. എല്ലായിടത്തും വിജയിച്ചിട്ടേയുള്ളൂ. വളരെ അടുത്തറിയുന്ന ഒരു സുഹ്യത്ത് എന്നനിലയില്‍ ഒരുപ്രണയം ഉള്ളതായ് തോന്നിയിട്ടില്ല. എന്നാല്‍ ഇത് കുറച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുതാനും. ഞാന്‍ അറിയുന്ന പ്രശാന്ത് കരയാന്‍ അറിയാത്ത , തളരാത്ത ഒരു മനസ്സിന്റെ ഉടമയാണ്. സധൈര്യം മുന്നോട്ടുപോകുക. ആശംസകളോടെ

    സ്വന്തം സുരേഷ്

  • Unknown
    Monday, September 01, 2008 6:10:00 PM  

    നല്ല പോസ്റ്റ് കൃഷ്ണാ...നല്ല വിവരണം.
    തുടരുക
    സ്നേഹപൂര്‍വ്വം മുരളിക.

  • Anonymous
    Monday, September 01, 2008 7:43:00 PM  

    ഒന്നും മനസ്സിലാകുന്നില്ലല്ലോ എന്റെ ക്യഷ്‌ണ. ഇതു വെറും ഒരുപോസ്റ്റോ? അതോ ജീവിതമോ? എന്നും ചിരിക്കുകയും മറ്റുള്ളവരുടെ വേദനകള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന ക്യഷ്‌ണനും ദുരിത പര്‍‌വ്വമോ? അവിശ്വസനീയം.

  • Dr. Prasanth Krishna
    Tuesday, September 02, 2008 8:33:00 AM  

    വയോള,
    ശരി സംസ്‌ക്യതം മാറ്റി ഇനി മുതല്‍ കൊറിയനില്‍ എഴുതാം.

    സ്വപ്‌നാടനങ്ങള്‍
    എന്റെ പോസ്റ്റുകളൊക്കെ അരിച്ചുപെറുക്കുന്നുണ്ട് അല്ലേ? ശരിയാണ് ഇത് എല്ലാംകൊണ്ടും നഷ്‌ടങ്ങളുടെ കാലമാണ്. നേട്ടങ്ങള്‍ ഇല്ല എന്നു പറയുന്നില്ല. നേട്ടങ്ങളെക്കാള്‍ നഷ്ടങ്ങളാണല്ലോ നമ്മുടെ മനസ്സിനെ ബാധിക്കുക.

  • Dr. Prasanth Krishna
    Tuesday, September 02, 2008 8:38:00 AM  

    സുരേഷ്
    കണ്‍ഫ്യൂഷന്റെ ആവശ്യമില്ല. ആരും ആരയും തോല്പിക്കുന്നില്ല, എല്ലാവരും വിജയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ചിലപ്പോഴൊക്കെ വിധിയാല്‍ തോല്പിക്കപ്പെടുമന്നു മാത്രം.

    രജിത്
    ക്യഷ്‌ണനും എന്നും ദു:രിത പര്‍‌വ്വം ഉണ്ടായിരുന്നു. ജനനം മുതല്‍.

    സുരേഷ്, മുരളിക, രജിത് എല്ലാവര്‍ക്കും നന്ദി

  • Anonymous
    Tuesday, September 02, 2008 11:57:00 AM  

    ക്യഷ്‌ണ
    വിരഹം ക്രൂരമാണല്ലേ? നല്ല വരികള്‍, നന്നയിരിക്കുന്നു